Pages

Tuesday, October 16, 2018

കോട്ടികളി എന്ന ഗോലികളി

            കുട്ടിക്കാല ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ഒരു പ്രധാന കളിയാണ് കോട്ടികളി എന്ന ഗോലികളി. അന്നത്തെ പെട്ടിക്കടകളിലും സ്റ്റേഷനറി കടകളിലും എല്ലാം മിഠായിക്കുപ്പികൾക്കിടയിൽ ഗോട്ടി എന്ന സ്ഫടിക ഗോളങ്ങളുടെ കുപ്പിയും ഉണ്ടായിരുന്നു. ഒരു രൂപക്ക് ഇരുപതോളം ഗോലികൾ കിട്ടുമായിരുന്നു. എന്റെ നാട്ടിലെ കടകളിൽ ഗോലി എന്ന് പറഞ്ഞാൽ കടക്കാരൻ വേറെ എന്തെങ്കിലുമായിരിക്കും തരിക.കോട്ടി എന്ന് പറഞ്ഞാൽ ഉദ്ദേശിച്ച സാധനം തന്നെ കിട്ടും.എന്റെ പ്രിയ പിതാവ് ഞങ്ങള്‍ക്കായി വാങ്ങിത്തന്ന, മടിയനായ കുട്ടന്‍ പന്നിയുടെ കഥ പറയുന്ന “കുട്ടന്റെ ഗോട്ടി കളി” എന്ന വലിയ അക്ഷരങ്ങളിലുള്ള പുസ്തകവും ഓര്‍മ്മയിലേക്ക് ഓടിക്കയറുന്നു.

            കോട്ടികളിൽ തന്നെ ഉന്നത ജാതിയും സാധാരണ ജാതിയും ഉണ്ടായിരുന്നു. പിയേഴ്സ് സോപ്പ് കടും നിറമായാൽ എങ്ങനെയിരിക്കുമോ അതു പോലുള്ള കോട്ടിയെ ചക്കരക്കോട്ടി എന്ന് വിളിക്കും. ഉള്ളിലൂടെ അപ്പുറത്തേക്ക് കാണാത്തതിനാൽ അവന് ഉറപ്പ് കൂടിയിരിക്കും എന്ന കളിക്കാരന്റെ വിശ്വാസം ചക്കരക്കോട്ടിയെ ഉയർന്ന ജാതിയിലാക്കി. ശര്‍ക്കരയുടെ നിറമുള്ളത്  കാരണമായിരിക്കാം ആ പേര് .

           സോഡാ കുപ്പിക്കകത്ത് കാണുന്ന നീല നിറത്തിലുള്ള കോട്ടി എല്ലാ കുട്ടികളുടെയും സ്വപ്നമായിരുന്നു.അതിന് കാരണം രണ്ടാണ്. ഒന്ന് ചക്കരക്കോട്ടിയെപ്പോലെ ഉറപ്പ് കൂടും എന്ന വിശ്വാസം. രണ്ട് കുപ്പിക്കുള്ളിൽ കുടുങ്ങിയ അവനെ കടയിൽ കിട്ടാത്തതിനാൽ, അത് കയ്യിലുള്ളവൻ സോഡകുടിച്ചവനും കുപ്പി അടിച്ചു മാറ്റിയവനും ആണെന്ന തെറ്റിദ്ധാരണ.കാശ് കൊടുത്ത് സോഡ വാങ്ങിക്കുടിച്ചാലും കുപ്പി തിരികെ കൊടുക്കണമായിരുന്നു. അക്കാലത്ത് അരീക്കോട് ക്യാമ്പ് റോഡിൽ സലീം ക്ലിനിക്കിന് പിന്നിലായിട്ടായിരുന്നു ഒരു സോഡാക്കമ്പനി ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഹോമിയോ ഡോക്ടറെ കാണാൻ പോകുമ്പോഴെല്ലാം സൈഡിലെ അഴുക്കു ചാലിലും കണ്ണ്‌ പതിഞ്ഞിരുന്നു -  ആ കമ്പനിയിൽ നിന്നും വീണു പോയ സോഡാക്കോട്ടി വല്ലതും ചാലില്‍  ഉണ്ടോ എന്നുള്ള നോട്ടം !

           സാധാരണ കോട്ടികളിൽ മുന്തിയ ജാതിക്കാരനായിരുന്നു ‘മൽഗോവ’. കോട്ടിക്കകത്ത് ഒരു പ്രത്യേകതരം ഡിസൈൻ ഉണ്ട്. അത് ചുവപ്പ് നിറത്തിലാണെങ്കിൽ (ചിത്രത്തില്‍ രണ്ടാമത്തേത്) അതിനെയാണ് മൽഗോവ എന്ന് വിളിച്ചിരുന്നത്. ആ ഡിസൈൻ എടുക്കാൻ വേണ്ടി നിരവധി മൽഗോവ കോട്ടികൾ പൊട്ടിച്ചിട്ടും ഉണ്ട് ! ഉള്ളിൽ നിറയെ കുത്തുകളുള്ള കോട്ടികളെ "പളുങ്ക് " എന്നായിരുന്നു വിളിച്ചിരുന്നത്. അന്ന് അതിന്റെ അർത്ഥമൊന്നും അറിയില്ലായിരുന്നു.
ചിത്രം വിക്കിപീഡിയയില്‍ നിന്ന്
          ഏറ് കോട്ടിക്കളിയിൽ ഏറ് കോട്ടിയായി ചക്കരക്കോട്ടിയും സോഡാ കോട്ടിയും ആണ് ഉപയോഗിച്ചിരുന്നത്.ഇടക്കെപ്പോഴോ അല്പം വലിപ്പം കുടിയ കോട്ടിയും പിന്നെ 'ബഡാ' കോട്ടിയും വന്നു. ബഡാ കോട്ടി കൊണ്ട് ഏറ് കിട്ടുന്ന കോട്ടികൾ മിക്കവയും കാലപുരി പൂകാൻ തുടങ്ങിയതോടെ അവ കളിയിൽ നിന്ന് അപ്രത്യക്ഷമായി.

          ഉൾഭാഗം കലങ്ങിയ കോട്ടികളും ഉണ്ടാകാറുണ്ട്. നിർമ്മാണത്തിൽ എന്തോ പിശക് സംഭവിക്കുന്നതാണത് എന്നാണ് ഇന്ന് എനിക്ക് തോന്നുന്നത്. കാരണം അത്തരം കോട്ടികൾ പെട്ടെന്ന് പൊട്ടിപ്പോകുമായിരുന്നു. വാങ്ങുമ്പോൾ ശ്രദ്ധയിൽപ്പെട്ടാൽ അവ അപ്പോൾ തന്നെ മാറ്റിവാങ്ങാറും ഉണ്ടായിരുന്നു.കുഴിക്കോട്ടി കളിക്കുമ്പോൾ തോറ്റവന്റെ കോട്ടി അടിച്ചു പൊട്ടിക്കുന്ന ശിക്ഷയിൽ കലങ്ങിയ ഭാഗം നോക്കി അടിച്ചാൽ കോട്ടി വേഗം പൊട്ടും എന്നത് ഈ വിശ്വാസത്തെ ബലപ്പെടുത്തിയിരുന്നു. ഇന്ന് കോട്ടികള്‍ തന്നെ അപൂർവ്വമാണ്.

        പ്രധാനമായും രണ്ട് തരം കോട്ടി കളികളാണ് ഞങ്ങള്‍ കളിച്ചിരുന്നത്. "കുഴിക്കോട്ടി"യും “ഏറു കോട്ടിയും“ . അവയെപ്പറ്റി അടുത്ത പോസ്റ്റില്‍ പറയാം.

ഇംഗ്ലീഷ് അദ്ധ്യാപകരുടെ ശ്രദ്ധക്ക്

meeting , metro തുടങ്ങീ m , e , t, o എന്നീ അക്ഷരങ്ങള്‍ വരുന്ന പദങ്ങള്‍ , ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും കേട്ടെഴുത്തായോ വാക്യത്തില്‍ പ്രയോഗിക്കാനോ നല്‍കരുത്. കാരണം കുട്ടികള്‍ വരുത്തുന്ന ഒരു സ്പെല്ലിംഗ് മിസ്റ്റേക് നിങ്ങളുടെ ജീവിതത്തിന്റെ കില്ലിംഗ് മിസ്റ്റേക്ക് ആകാന്‍ സാധ്യതയുണ്ട്.

Friday, October 12, 2018

ആ പെൺകുട്ടി ഇപ്പോൾ എവിടെ ?

ശ്രീ.അക്ബർ കക്കട്ടിലിന്റെ കുറിപ്പുകളാണ് ‘ആ പെൺകുട്ടി ഇപ്പോൾ എവിടെ’ എന്ന കൊച്ചു പുസ്തകം.‘വീടും നാടും കാദർകുട്ടിയും’ , ‘പരിഹാരങ്ങൾക്കപ്പുറം’ , ‘യാത്ര മുതൽ യാത്ര വരെ’ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലൂടെയാണ് അല്പം നർമ്മം കൂടി കലർത്തി ജീവിത സത്യങ്ങളിലേക്കും ചതിക്കുഴികളിലേക്കും വെളിച്ചം വിതറുന്നത്.

അക്ബർ മാഷിന്റെ തന്നെ ‘കാദർകുട്ടി ഉത്തരവ്’  എന്നൊരു പുസ്തകം വായനയുടെ വസന്തകാലത്ത് എന്റെ കൈകളിലൂടെ കടന്നുപോയതായി ആദ്യഭാഗത്തെ കാദർകുട്ടിയെ കണ്ടപ്പോഴേ ഓർമ്മയിൽ വന്നു. ഈ ബ്ലോഗിലെ എന്റെ സ്വന്തം കഥാപാത്രമായ ‘പോക്കരാക്ക’ എന്റെ നാട്ടിലെ കാദർകുട്ടിയാണൊ എന്ന് ഒരു സാമ്യതയും തോന്നി. ഈ പുസ്തകത്തിലെ ഏറ്റവും നീളമേറിയ ഭാഗവും ചിന്തിപ്പിക്കുന്ന ഭാഗവും കാദർകുട്ടിയുടെ ഇടപെടലുകളിലൂടെ ഇരുത്തി വായിപ്പിക്കുന്ന ഭാഗവും ഈ ഒന്നാം ഭാഗം തന്നെ. ഷൊർണ്ണൂർ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ട്രെയിൻ യാത്രയിൽ ഈ പുസ്തകം ഞാൻ മുഴുവനാക്കാൻ ഉണ്ടായ കാരണവും ആദ്യ ഭാഗത്തിലെ കാദർകുട്ടി എഫക്ടാണ്. കാദർകുട്ടി സിങ്കപ്പൂരിലേക്ക് പോകുന്നതോടെ ആ ഭാഗവും അവസാനിക്കുന്നു.

രണ്ടാം ഭാഗത്തിലെ ‘സാരിയുടുത്ത ആണുങ്ങൾ’ മിക്ക ഭർത്താക്കന്മാരും അനുഭവിക്കുന്നതാണ്. രണ്ട് പെരുന്നാളിനോടും അനുബന്ധിച്ചാണ് എന്റെ ഭാര്യയും മക്കളും ഷോപ്പിംഗിന് പോകാറുള്ളത്.ആവശ്യമായ “പൈസാചിക“ പിന്തുണ നൽകും എന്നല്ലാതെ പലപ്പോഴും ഞാൻ അവരുടെ കൂടെ പോകാറില്ല. അക്ബർ മാഷിന്റെ അനുഭവവും ആ തീരുമാനത്തെ അടിവരയിടുന്നു.

സ്വന്തം കഷണ്ടിയും ‘ഇല്ലാത്ത’ കോങ്കണ്ണും അക്ബർ മാഷ് വായനക്കാരെ ‘ഇടക്കിടക്ക്’ ഓർമ്മിപ്പിക്കാറുണ്ട്.അതിൽ പെട്ട ഒന്നാണ് ‘ഊരാക്കുടുക്ക്’ എന്ന കുറിപ്പ്. ലീലയോട് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന തങ്കം മാഷെ അറിയുന്നവർക്കേ മനസ്സിലാകൂ.

ഈ പുസ്തകം സമർപ്പിക്കപ്പെട്ട ‘പ്രതിവിധികൾക്കപ്പുറം നവീന’യിലെ നവീന എന്ന പെൺ‌കുട്ടി വായനക്കിടയിലെ നോവായി നിൽക്കുന്നു. ‘ആ പെൺകുട്ടി ഇപ്പോൾ എവിടെ’ എന്ന ചോദ്യത്തിന്  മറുപടി കിട്ടാത്തതും ഒരു നൊമ്പരം തന്നെ.
യാത്ര മുതൽ യാത്ര വരെ എന്ന ഭാഗത്തിലെ ‘കുട്ടിക്കാലത്തെ നോമ്പ്’  എന്നെയും ആ നല്ല കാലത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി. അന്തരിച്ച എന്റെ പ്രിയ പിതാവിന്റെ നാടായ പേരാമ്പ്രക്കടുത്തെ നൊച്ചാട് പോകുമ്പോൾ നംസ്കരിക്കാൻ നിൽക്കുന്ന ‘മന്തിരി’ എന്ന പുൽ‌പായ പെട്ടെന്ന് ഓർമ്മയിൽ തികട്ടി വന്നതും ഈ കുറിപ്പിലൂടെയാണ്.

ലഘു ഉപന്യാസങ്ങൾ എന്നാണ് ഈ പുസ്തകത്തിന്റെ സബ് ടൈറ്റിൽ. ഇത് ഒരിക്കലും ഉപന്യാസങ്ങൾ ആയി എനിക്ക് തോന്നിയില്ല. ലഘു കുറിപ്പുകൾ ആയി അനുഭവപ്പെടുന്നുണ്ട്. അക്ബര്‍ മാഷും ഞാനും ഇതാ ഇവിടെയും ഉണ്ട്.


പുസ്തകം  : ആ പെൺകുട്ടി ഇപ്പോൾ എവിടെ ?
രചയിതാവ് : അക്ബര്‍ കക്കട്ടില്‍
പ്രസാധകർ : ലിപി പബ്ലിക്കേഷന്‍സ്
വില  : 110 രൂപ

പേജ്  : 120
              

Thursday, October 04, 2018

ക്ലീൻ കാമ്പസ് - ഗ്രീൻ കാമ്പസ്

              ആധുനികതയുടെ കുത്തൊഴുക്കിൽ എവിടെയോ വച്ച് നമുക്ക് നഷ്ടപ്പെട്ട ഒരു നിധിയാണ് ഹരിതകലാലയം. നളന്ദയും തക്ഷശിലയും ശാന്തിനികേതനും മറ്റും ലോകത്തിന് തന്നെ മാതൃകയായ ഹരിതകാമ്പസുകളായിരുന്നു. നമുക്ക് നഷ്ടമായ ആ സംസ്കാരത്തെയും നാഗരികതയെയും തിരിച്ചുപിടിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ ഭയാനകമായിരിക്കും. പ്രളയാനന്തര കേരളത്തിൽ നദികൾ നമുക്ക് തിരിച്ച് തന്ന മാലിന്യ കൂമ്പാരങ്ങൾ മേൽ പ്രവർത്തനം അടിയന്തിരമായി തുടങ്ങേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു.

              കേരളത്തിലെ മിക്ക കാമ്പസുകളും ഒറ്റനോട്ടത്തിൽ ഗ്രീൻ കാമ്പസ് ആണ്. പക്ഷെ അവയിൽ മിക്കതും ക്ലീൻ കാമ്പസല്ല. കാമ്പസുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിലൂടെ നമുക്ക് ഒരേ സമയം ഗ്രീൻ കാമ്പസും ക്ലീൻ കാമ്പസും സൃഷ്ടിക്കാൻ സാധിക്കും. സേവന സന്നദ്ധതയും അല്പം നൂതന ആശയങ്ങളും ഉണ്ടെങ്കിൽ മുതൽ മുടക്കില്ലാതെ സാധ്യമാകുന്നതാണ് ഹരിത കാമ്പസ് എന്ന ആശയം '

               കാട് മൂടിക്കിടക്കുന്ന സ്ഥലങ്ങൾ അല്പാല്പമായി വൃത്തിയാക്കി പച്ചക്കറിത്തോട്ടങ്ങളും ഔഷധസസ്യോദ്യാനങ്ങളും ശലഭോദ്യാനങ്ങളും ഉണ്ടാക്കാം. ലഭ്യമാകുന്ന മഴയിൽ അല്പമെങ്കിലും ശേഖരിക്കാനുളള കൊച്ചു കൊച്ചു മാർഗ്ഗങ്ങൾ സ്വീകരിക്കാം. വെള്ളത്തിന്റെയും ഊർജ്ജത്തിന്റെയും ഉപയോഗം മിതപ്പെടുത്താൻ പരിശീലിക്കാം. ഒപ്പം കാമ്പസിൽ അനാവശ്യമായി ഒന്നും വലിച്ചെറിയപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുന്ന ഹരിതസേനയായും നമുക്ക് മാറാം. മോട്ടോർ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചും അന്തരീക്ഷത്തിലെ കാർബൺ അളവിനെ നിയന്ത്രിക്കുകയും ചെയ്യാം. വൃത്തിയുള്ള ഹരിതാഭമായ കാമ്പസ് - എന്റെ ഉത്തരവാദിത്വം എന്നതാകട്ടെ നമ്മുടെ ഓരോരുത്തരുടെയും ഇനിയുള്ള  മനോഗതം.

(ഒക്റ്റോബര്‍ 2ന് എറണാകുളത്ത് ക്ലീൻ കാമ്പസ് - ഗ്രീൻ കാമ്പസ് സംസ്ഥാനതല ഉത്ഘാടനത്തോടനുബന്ധിച്ച് എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിനായി തയ്യാറാക്കിയ റൈറ്റ് അപ്)

Tuesday, October 02, 2018

സാറെ....ഇനി നിര്‍ത്തിക്കൂടെ?

“സാറെ....ഇനി നിര്‍ത്തിക്കൂടെ ?” നഴ്‌സിന്റെ ചോദ്യം കേട്ട് ഞാന്‍ ഒന്ന് പുഞ്ചിരിച്ചു.

“കഴിഞ്ഞ പ്രാവശ്യത്തെ കോമ്പ്ലിക്കേഷനുകള്‍ ഓര്‍മ്മയുണ്ടല്ലോ അല്ലേ ?” ആരോ എന്നെ വീണ്ടും ഓര്‍മ്മപ്പെടുത്തി. അന്ന് ബ്ലീഡിംഗ് നിലക്കാത്തത് കാരണം എല്ലാവരും അമ്പരന്ന് പോയതും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.

“ഇത് പന്ത്രണ്ടാമത്തതല്ലേ ? 47 വയസ്സും കഴിഞ്ഞു...ഇനിയും ?”

“60 വയസ്സ് വരെ ആകാം എന്നാ ഞാന്‍ പഠിച്ചത്...”

“ആരോഗ്യമുണ്ടെങ്കില്‍ 65 വയസ്സ് വരെ ആകാം എന്നാ ഇപ്പോള്‍ ഡോക്റ്റര്‍മാര്‍ പറയുന്നത്.” നഴ്‌സ് എന്റെ ലൈനിലേക്ക് കയറി.

“ആഹാ....സിസ്റ്ററേ പിന്നെ എന്തിന് മടിക്കണം....ധൈര്യമായി സൂചി കയറ്റിക്കോ....”

പന്ത്രണ്ടാം രക്തദാനം നിര്‍വ്വഹിച്ചുകൊണ്ട് ദേശീയ രക്തദാന ദിനാചരണത്തില്‍ ഞാനും പങ്കാളിയായി.