Pages

Monday, August 30, 2010

“മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍“ - വാര്‍ഷിക ഉത്ഘാടനം

മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി നാലാം വാര്‍ഷികം സമുചിതമായി ആഘോഷിക്കാന്‍ ഒരു തീരുമാനം എടുത്തു നോക്കി.എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് മനസ്സ് പറഞ്ഞതിനാല്‍ ആദ്യം സുന്ദരമായി ഒന്നു കിടന്നുറങ്ങാന്‍ തീരുമാനിച്ചു.ആ ഉറക്കത്തില്‍ എന്റെ ബ്ലോഗിന്റെ ആഘോഷ പരിപാടിയുടെ ക്ഷണങ്ങള്‍ നടന്നു.ആദ്യം വിളിച്ചത് ഐ.ടി മിനിസ്റ്റര്‍ കൂടിയായ അച്ചുമാമനെ തന്നെയായിരുന്നു.

“ഹലോ, സി.എം അല്ലേ ?”

“അല്ല, വി.എസ് ആണ്...”

“ങാ, ഞാന്‍ അരീക്കോടനാ...”

“അഴീക്കോടനോ, ലാല്‍ സലാം...”

“അഴീക്കോടനല്ല അരീക്കോടന്‍...”

“ങേ!അരിങ്ങോടരോ...ഓണക്കാലത്ത് മാവേലിയോടൊപ്പം നുഴഞ്ഞ് കയറിയതാണോ?”

“അരിങ്ങോടരുമല്ല സാര്‍...അരീക്കോടന്‍...അരിയില്ലേ അരി...ഊണ്‍ ഉണ്ടാക്കുന്ന...”

“ങാ...മനസ്സിലായി, ഊണ്‍ തയാര്‍ എന്നല്ലേ...ഞാനിപ്പോ എത്തി...”

‘ശ്ശൊ, നേരാംവണ്ണം ചെവിയും..’ പിറുപിറുത്തുകൊണ്ട് ഞാന്‍ മന്ത്രിസഭയിലെ രണ്ടാം മുഖ്യന്‍ കൊടിയേരിയെ വിളിച്ചു.

“ഹലോ, കൊടിയേരി ബാലകൃഷ്ണന്‍...?”

“യെസ്...ഹോം മിനിസ്റ്റര്‍ സ്പീക്കിംഗ്...”

“സാര്‍ ഞാന്‍ മലയാളിയാണ്...”

“ങാ...മനസ്സിലായി.എന്റെ ഇംഗ്ലീഷിന് മുന്നില്‍ പതറുന്നവന്‍ മലയാളി ആയിരിക്കും എന്ന് തീര്‍ച്ചയാ...കാര്യം എന്താണെന്ന് പറയൂ...”

“സാര്‍, ഞാന്‍ ഒരു ബ്ലോഗര്‍ ആണ്...”

“ഓ...ബ്രോക്കര്‍ ആണല്ലേ? വിഹിതം പാര്‍ട്ടി ഫണ്ടിലേക്കും നല്‍കുന്നില്ലേ?”

“ബ്രോക്കര്‍ അല്ല സാര്‍ ....ബ്ലോഗര്‍ ...വിവരസാങ്കേതിക വിദ്യയുടെ ആധുനിക ഔട്പുട്ട്...”

“ഓണത്തിനിടയിലാണെടോ തന്റെ ഈ പുട്ട് കച്ചവടം ?”

‘ഹോ, ഇതും കുലുമായല്ലോ’ ഞാന്‍ അടുത്ത മന്ത്രിയെ ക്ഷണിക്കാന്‍ നമ്പര്‍ തിരഞ്ഞു.കിട്ടിയത് മലപ്പുറത്തിന്റെ ഏകമന്ത്രി പാലോളിയെ.

“ഹലോ, പാലൊളിയാണോ ?”

“ആ ഞമ്മള് പാലോളി മയമോട്ടി, എത്താ കാര്യം”

“ഞാന്‍ അരീക്കോട് നിന്നാ...”

“ആ അപ്പം ഞമ്മളെ നാട്ട്ന്ന് തന്ന്യാല്ലെ, അനക്ക് എത്താ മാണ്ട്യേത് കുഞാപ്പോ?”

“എനിക്ക് ഒരു ബ്ലോഗ് ഉണ്ട്...വായിച്ചിരിക്കാന്‍ സാധ്യതയില്ല”

“എന്തിനാ വായിക്കുന്നത് , ഞാന്‍ പല പ്രാവശ്യം നിയമസഭയില്‍ കേട്ടിട്ടുണ്ട്...“

“ങേ! നിയമസഭയില്‍ കേള്‍ക്കുകയോ?”

“അതേ നല്ല ബ്ലോക്കാ, അരീക്കോട് ബ്ലോക്ക്...”

‘മണ്ണാങ്കട്ട,ഈ മന്ത്രിമാരെ എങ്ങനെയാ ഇതൊന്ന് മനസ്സിലാക്കി കൊടുക്കുക ദൈവമേ’ ഫോണ്‍ വച്ച് ഞാന്‍ അല്പ സമയം ആലോചിച്ചു.ഇനി അല്പം വിവരം ഉള്ള വിദ്യാഭ്യാസമന്ത്രിയെ കൂടി വിളിച്ചു നോക്കാം.

“ഹലോ, ബേബി മന്ത്രിയല്ലേ?”

“എം.എ ബേബി എം.എ”

‘ഇതെന്താ പുഷ്പുള്‍ ട്രെയിനോ, മുന്നിലും പിന്നിലും എം.എ’എന്ന് ചോദിക്കാന്‍ നാവ് എന്തോ പൊങ്ങിയില്ല.

“ആ...ഞാന്‍ അരീക്കോട് നിവാസി...ഞാന്‍ ഒരു ബ്ലോഗര്‍ കൂടിയാണ്...ഈ ഇരുപത്തെട്ടിന് എന്റെ ബ്ലോഗിന്റെ അഞ്ചാം പിറന്നാള്‍ ആണ്...അതോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിലേക്ക് താങ്കളുടെ ഒരു ഡേറ്റ്...” ശ്വാസം മുറിഞപ്പോള്‍ ഞാന്‍ നിര്‍ത്തി.

“നീ കോബ്ലറോ ബ്ലോക്കറോ എന്തോ ഒന്ന് പറഞ്ഞു.എനിക്ക് അതെന്താണെന്ന് പിടികിട്ടിയിട്ടില്ല.ഞാന്‍ വെറും ഒരു ശിശു ആണ് ഇക്കാര്യത്തില്‍, റിയലി ബേബി!”

“ശരി സാര്‍ ...”

സുഹൃത്തിന്റെ ഒരു എസ്.എം.എസ് എന്നെ ഉണര്‍ത്തി.“കേരളത്തിന്റെ ഭാവി ഈ കൈകളില്‍ ഭദ്രം” എന്ന ആ എസ്.എം.എസ് ഞാന്‍ വായിച്ചു നോക്കി.ഓരോ മന്ത്രിമാരുടേയും വിദ്യഭ്യാസ യോഗ്യത ആയിരുന്നു അതിന്റെ ഉള്ളടക്കം.മൊത്തം കൂട്ടിയപ്പോള്‍ കിട്ടിയത് അന്‍പതിന്റെ താഴെ!

അതിനാല്‍ ഒരു മന്ത്രിയും ഇല്ലാതെ മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍ അഞ്ചാം വയസ്സിലേക്ക് കാലുകുത്തുന്നു.ആദ്യം വന്ന് കമന്റടിക്കുന്നയാള്‍ ഈ വാര്‍ഷിക പരിപാടിയും നാനൂറ്റി ഒന്നാമത്തെ ഈ പോസ്റ്റും ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.

Thursday, August 26, 2010

ഇതിന്റെ പിന്നിലെ മന:ശാസ്ത്രം എന്താണ് ?

ഓണാശംസകള്‍ നേരാനായി, മാനന്തവാടിയില്‍ എന്റെ അടുത്ത സുഹൃത്തും നല്ല അയല്‍വാസിയും സര്‍വ്വോപരി എനിക്ക് ഒരു ജ്യേഷ്ഠനെപ്പോലെയുള്ള ആളുമായിരുന്ന പവിത്രേട്ടെന് ഞാന്‍ തിരുവോണ നാളില്‍ ഫോണ്‍ ചെയ്തു. ലാന്റ് ലൈനില്‍ നിന്നായാലും മൊബൈലില്‍ നിന്നായാലും പവിത്രേട്ടന്‍ അഭിസംബോധന ചെയ്യുന്നത് “ആബിദ് സാര്‍, പറയൂ” എന്നാണ്.അന്നും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല.

പക്ഷേ , എന്നെപറ്റി ഇപ്പോള്‍ പറഞ്ഞതേ ഉള്ളൂ എന്ന് ഫോണെടുത്ത് പവിത്രേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്കും ആകാംക്ഷയായി. എന്താ എന്നെ ഈ ഓണ നാളില്‍ പ്രത്യേകിച്ച്‍ ഓര്‍മ്മിക്കാന്‍ , അതും ഒരു ഓണത്തിനും ഞാന്‍ അവിടെ ഇല്ലാതിരുന്നിട്ട് കൂടി.എന്റെ ചിന്തകള്‍ മനോരാജ്യം താണ്ടുന്നതിന് മുമ്പെ പവിത്രേട്ടന്‍ അത് വ്യക്തമാക്കി.

നിങ്ങള്‍ ഇവിടെ നിന്ന് പിരിഞ്ഞ് പോകുന്നതിന് മുമ്പ് ഈ ഗല്ലിയിലെ കുഞ്ഞുമക്കള്‍ക്കായി നടത്തിയ പലവിധ മത്സരങ്ങള്‍, ഇന്ന് ഓണാഘോഷത്തോ്ടനുബന്ധിച്ച് ഞങ്ങള്‍ ഒന്ന് നടത്തി നോക്കുന്നു!ഒരു ട്രയല്‍ എന്ന നിലക്ക് ഗ്രീറ്റി ആന്റിയുടെ വീട്ടു മുറ്റത്ത് വച്ച് കസേരകളി സംഘടിപ്പിച്ചു നോക്കി.ബാക്കി മത്സരങ്ങള്‍ ഉച്ചക്ക് ശേഷം നടത്തും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മത്സരങ്ങള്‍ ഉണ്ട്.ട്രയല്‍ സംഘടിപ്പിച്ചപ്പോള്‍ ഒരു വര്‍ഷം മുമ്പ് നിങ്ങള്‍ നടത്തിയ ആ വണ്മാന്‍ ഷോയുടെ റിസ്ക് ഞങ്ങള്‍ ഇന്ന് മനസ്സിലാക്കുന്നു.നന്ദി സാര്‍.

ശരിക്കും എന്റെ കണ്ണില്‍ നിന്നും വെള്ളം വന്നു.അപ്രതീക്ഷിതമായി നാം ഓര്‍മ്മിക്കപ്പെടുന്ന അതേ സമയത്ത് അങ്ങോട്ട് വിളിക്കാന്‍ തോന്നുന്നതിന്റെ പിന്നിലെ മന:ശാസ്ത്രം പിടികിട്ടാതെ ഞാന്‍ മറ്റൊരാവശ്യത്തിനായി എന്റെ പഴയ സുഹൃത്ത് കൊല്ലം സ്വദേശി ഷാജഹാനെ വിളിച്ചു.

“അസ്സലാമുഅലൈക്കും, ഷാജീ...ആബിദാണ്..”

“ങ്ങാ..മനസ്സിലായി, നിന്നെപറ്റി ദേ ഇപ്പോ പറഞ്ഞതേയുള്ളൂ...”

“ങേ!!!” ഞാന്‍ ഞെട്ടാതിരുന്നില്ല.

“പാരായണം ചെയ്യാനായി ഖുര്‍‌ആന്‍ എടുത്തപ്പോള്‍ ഞാന്‍ പറയുകയായിരുന്നു.എത്രയോ പ്രാവശ്യം ഓതിക്കഴിഞ്ഞ (ഖത്തം തീര്‍ത്ത) ഖുര്‍‌ആന്‍ ആണിത്.എം.എസ്.സിക്ക് പഠിക്കുന്ന കാലത്ത് തളിപ്പറമ്പില്‍്‍ വച്ച് ആബിദ് വിടപറഞ്ഞപ്പോള്‍ തന്ന സമ്മാനം” ഷാജഹാന്‍ എന്നെ ആ അവസരത്തില്‍ ഓര്‍മ്മിക്കാനുള്ള കാരണം വ്യക്തമാക്കി.

എന്ത് പറയണം എന്നറിയാതെ ഞാന്‍ വീണ്ടും സ്തബ്ധനായി.ശരിക്കും നാം ഓര്‍മ്മിക്കപ്പെടുന്ന അതേ സമയത്ത് അങ്ങോട്ട് വിളിക്കാന്‍ തോന്നുന്നതിന്റെ പിന്നിലെ മന:ശാസ്ത്രം എന്താണ് ?

Friday, August 20, 2010

ഓണക്കാല ഓഫറുകളുടെ പിന്നില്‍

ഓണക്കാലം ഓഫറുകളുടെ പെരുമഴക്കാലം കൂടിയാണല്ലോ?എന്നാല്‍ ഉപഭോക്താവ് ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില സംഗതികള്‍ ഇനിയെങ്കിലും ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ഈ പ്രതികരണം.

വിവിധ വീട്ടുപകരണങ്ങളുടെ കച്ചവടമാണ്‍ ഓണക്കാലത്ത് തകൃതിയായി നടക്കുന്നത്.ഈയുള്ളവനും വാഷിംഗ്‌മെഷീന്‍ , ഗ്രൈന്ടര്‍,മിക്സി എന്നിവ വാങ്ങിയത് വിവിധ ഓണാവസരങ്ങളിലാണ്.ഇവയില്‍ സ്വന്തം നാട്ടില്‍ നിന്നും 9 വര്‍ഷം മുമ്പ് വാങ്ങിയ വാഷിംഗ്‌മെഷീനും 8 വര്‍ഷം മുമ്പ് വാങ്ങിയ ഗ്രൈന്ടറും ഇന്നും കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നു.എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് കോഴിക്കോട്ടെ നന്ദിലത്ത് ജി-മാര്‍ട്ടില്‍ നിന്നും വാങ്ങിയ ഇനള്‍സ എന്ന മിക്സി (ഏതോ യൂറോപ്യന്‍രാജ്യ ടെക്നോളജി എന്നൊക്കെ അന്ന് പറഞ്ഞിരുന്നു) വാറന്റി പിരീഡിന് ഉള്ളില്‍ തന്നെ പണിമുടക്കം ആരംഭിച്ചു.വിറ്റുപോകാത്ത ഒരു ഐറ്റം കാലിയാക്കാന്‍ വേണ്ടിയായിരുന്നു സൈത്സ്മാന്റെ വാതോരാതെയുള്ള പ്രസംഗം എന്ന് കൃത്യം വാറണ്ടി പിരീഡ് കഴിഞ്ഞപ്പോള്‍ മിക്സി പൂര്‍ണ്ണമായും പണിമുടക്കിയതോടെ ഞാന്‍ തിരിച്ചറിഞ്ഞു.നന്നാക്കാനായി ഈ അടുത്തൊരു ദിവസം എന്റെ നാട്ടില്‍ തന്നെ നല്‍കിയപ്പോഴാണ് പ്രസ്തുത മിക്സിയുടെ പാര്‍ട്‌സ് മാര്‍ക്കറ്റില്‍ ലഭ്യമല്ല എന്ന സത്യവും മനസ്സിലായത്.

മിക്സി വാങ്ങിയ അന്ന് തന്നെ ചില പന്തികേടുകള്‍ എനിക്കനുഭവപ്പെട്ടിരുന്നു.എന്നെ വാക്കിലൂടെ വീഴ്ത്തിയ സെയില്സ്മാന്‍ കൌണ്ടറിലേക്ക് നീങുന്ന വഴിയില്‍ കാണുന്ന മറ്റു സെയില്സ്മാന്‍മാരോടെല്ലാം ഒരു 2950 രൂപയുടെ മിക്സി 2500 രൂപക്ക് കൊടുത്തിട്ടുണ്ട് എന്ന് ഞാന്‍ കേള്‍ക്കെ പറഞ്ഞുകൊണ്ടിരുന്നു! മിക്സിയുമായി വീട്ടിലെത്തി നോക്കിയപ്പോഴാണ് പാക്ക് ചെയ്ത കവറിലെ എം.ആര്‍.പി രേഖപ്പെടുത്തിയ ഭാഗം കീറിക്കളഞ്ഞത് കണ്ടത്!അതിനാല്‍ യഥാര്‍ത്ഥവില എത്രയാണെന്നോ പറഞ്ഞ ഡിസ്കൌണ്ട് ലഭ്യമായോ എന്ന് അറിയാനും സാധ്യമായില്ല.ഉപഭോക്തൃദിനത്തോടനുബന്ധിച്ച് കണ്ട ഒരു പരസ്യപ്രകാരം, പ്രസ്തുത വിവരം സംസ്ഥാന ഉപഭോക്തൃഫോറത്തില്‍ എഴുതി അറിയിച്ചെങ്കിലും ജില്ലാ ഫോറത്തെ സമീപിക്കാനായിരുന്നു മറുപടി ലഭിച്ചത്.ഇതേ കടയില്‍ നിന്നും മിക്സി വാങ്ങിയ എന്റെ ഒരു സുഹൃത്തിനും എന്റെ അതേ അനുഭവങ്ങള്‍ തന്നെയുണ്ടായി.

ഈ ഓണത്തിനും ചില ഉപകരണങ്ങളുടെ വിലയറിയാനായി ഞാന്‍ അതേ കടയില്‍ ചെന്നു.പതിവ് പോലെ ഒരു പ്രത്യേക വാഷിംഗ്‌മെഷീനെ പറ്റി സെയില്സ്മാന്‍ വാചാലനായി.പ്രസ്തുത വാഷിംഗ്‌മെഷീനിന്റെ ഒരു ഭാഗത്ത് ഒരു മഞ്ഞ നിറം രൂപപ്പെടുന്നത് കണ്ട് ഞാന്‍ കാര്യം അന്വേഷിച്ചു.അപ്പോള്‍ ഇത് ഡിസ്പ്ലേ മോഡലാണ് , ഡിസ്പ്ലേക്ക് നല്ല മോഡല്‍ വയ്ക്കില്ല എന്ന ഞൊണ്ടിന്യായം പറഞ്ഞാണ് കക്ഷി തടിയൂരിയത്. ഞാന്‍ മറ്റൊരു മെഷീനില്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ പ്രസ്തുത വിവരം സെയില്സ്മാന്‍മാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യുന്നത് ഞാന്‍ അവരറിയാതെ ശ്രദ്ധിച്ചു.

അതിനാല്‍ നന്ദിലത്ത് ജി-മാര്‍ട്ടില്‍ ഷോപ്പിംഗിന് പോകുന്ന മാന്യ ഉപഭോക്താക്കള്‍ സാധനം വാങ്ങുന്നതിന് മുമ്പ് ബ്രാണ്ട് ഇന്ത്യയില്‍ നിലവിലുള്ളതാണോ എന്നും എം.ആര്‍.പി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും നിങ്ങള്‍ തിരഞെടുക്കുന്ന സാധനം കണ്ട് ബോധ്യപ്പെട്ടതിന് ശേഷം മാത്രവും പേയ്മെന്റ് നടത്തുക.വാങ്ങാനുദ്ദേശിക്കുന്ന ഉപകരണത്തെപറ്റി നന്നായി മനസ്സിലാക്കിയതിന് ശേഷം മാത്രം കടയില്‍ പോകുക.കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ സെയില്സ്മാന്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക.അല്ലാത്തപക്ഷം ഈ ഓണക്കാലം നിങ്ങളുടെ കീശക്ക് ഓട്ടക്കാലമാകാന്‍ സാധ്യത വളരെ കൂടുതലാണ്.

Friday, August 13, 2010

റംസാന്‍ വ്രതം - ചില കാര്യങ്ങള്‍

റംസാന്‍ വ്രതം ആരംഭിച്ചു കഴിഞ്ഞു.ഞാനടക്കമുള്ള മുസ്ലിം സുഹൃത്തുക്കള്‍ക്ക് ഇനി വ്രതാനുഷ്ഠാനത്തിന്റെ നാളുകളാണ്.പലരും കരുതുന്ന പോലെ പകല്‍ സമയത്ത് കേവലം ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക എന്നതല്ല റംസാന്‍ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്.മറിച്ച് ദേഹേച്ഛകളെ തടയുക എന്ന ഇന്നത്തെ കാലത്തെ ഒരു ഹിമാലയന്‍ ദൌത്യമാണ് നിര്‍വ്വഹിക്കപ്പെടുന്നത്.ഇതിലിത്ര വലിയ കാര്യം എന്ത് എന്ന് ന്യായമായും സംശയിക്കുന്നവരുണ്ട്.പറയാം.

സ്ഥിരം പുകവലിക്കുന്ന ഒരാള്‍ക്ക് ഒരു നേരം അല്പം പുക അക്ത്ത് ചെന്നില്ലെങ്കില്‍ എന്തൊക്കെയോ ഒരു അസ്വസ്ഥത തോന്നും.എന്നാല്‍ റംസാന്‍ വ്രതം അനുഷ്ഠിക്കുന്ന ഒരു മുസ്ലിമിന് പകല്‍ സമയത്ത് പുക വലി നിഷിദ്ധമാണ്.തന്നെ പുക വലിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തോ അത് അവന് ഈ ദിവസങ്ങളില്‍ രാത്രിയിലേക്ക് നീട്ടി വയ്ക്കേണ്ടി വരുന്നു.

റംസാന്‍ വ്രതം അനുഷ്ടിക്കുന്ന ഒരു മുസ്ലിമിന് തന്റെ ദൃഷ്ടികളെയും നിയന്ത്രിക്കേണ്ടിയിരിക്കുന്നു.എവിടെ നോക്കിയാലും അശ്ലീലങ്ങള്‍ നിറഞൊഴുകുന്ന ഇന്നത്തെ കാലത്ത് ഈ നിയന്ത്രണം വളരെ പ്രയാസകരം തന്നെ.പക്ഷേ വ്രതശുദ്ധി നേടാന്‍ അത് നിര്‍ബന്ധമാണ്.

പോരാ.മനുഷ്യന് പലപ്പോഴും നിയന്ത്രണം ലഭിക്കാത്ത ഒന്നാണ് അവന്റെ നാവ്‌.വ്രതാനുഷ്ഠാനകാലത്ത് അവന്‍ ഏറ്റവും സൂക്ഷിക്കേണ്ടതും തന്റെ നാവിനെ തന്നെ.മറ്റുള്ളവരെ വെറുതെ കുറ്റം പറയുന്ന ശീലം ഇന്ന് ഒരു ദു:ശീലമല്ലാതായിരിക്കുന്നു.പരദൂഷണം എന്നത് നമ്മുടെ ഡിക്ഷ്ണറിയില്‍ നിന്ന് തേഞുമാഞ്ഞ് പോയിരിക്കുന്നു.അനാവശ്യമായ ഒരു വാക്കും ഒരാളുടെ സാനിദ്ധ്യത്തിലും അസാനിദ്ധ്യത്തിലും വ്രതം അനുഷ്ടിക്കുന്നവന്‍ ഉപയോഗിക്കാന്‍ പാടില്ല.

ഇനി വ്രതം അനുഷ്ഠിക്കാത്ത മാന്യ സുഹൃത്തുക്കള്‍ ഇതെല്ലാം ഒന്ന് നിയന്ത്രിക്കാന്‍ ശ്രമിച്ച് നോക്കൂ.നമ്മുടെ ലോകം എത്ര സുന്ദരമാകുമെന്ന് ആസ്വദിച്ചറിയൂ.

Friday, August 06, 2010

വീണ്ടും ഒരു ഹിരോഷിമ ദിനം.

മനുഷ്യ മന‍:സാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച ഹിരൊഷിമയിലെ ആറ്റം ബോംബ് സ്ഫോടനത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ലോകം ഇന്ന് വീണ്ടും പങ്ക് വയ്ക്കുന്നു.ഹിരോഷിമക്ക് പിന്നാലെ നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചുകൊണ്ട് സഖ്യ സൈന്യം അതിന്റെ കാപാലികത ഒന്ന് കൂടി വ്യക്തമാക്കി.

ആറ്റം ബോംബ് സ്ഫോടനത്തിന് ശേഷം ലോകം ഒരു പാട് മുന്നോട്ട് പോയി.ഇനിയും ഹിരോഷിമകളും നാഗസാക്കികളും ആവര്‍ത്തിക്കാതിരിക്കാന്‍ പല സംഘടനകളും സംവിധാനങളും നിലവില്‍ വന്നു.പക്ഷേ അവയെ എല്ലാം നോക്കുകുത്തികളാക്കിക്കൊണ്ട് രാജ്യങ്ങള്‍ ആയുധ പന്തയം പൂര്‍വ്വാധികം ശക്തമാക്കി.അതും ആണവായുധ ശേഖരം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് പന്തയം വയ്ക്കുന്നത്.ഈ അടുത്ത് ഒരു ദിവസം പുറത്ത് വന്ന ഒരു കണക്ക് പ്രകാരം പാകിസ്താന് ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവായുധ ശേഖരം ഉണ്ട്.ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരം ഉള്ള രാജ്യം അമേരിക്ക തന്നെ.പ്രസ്തുത ലിസ്റ്റിന്റെ വാലറ്റത്ത് വരുന്ന ബാക്കി രാജ്യങ്ങളുടെ മൊത്തം ആണവായുധ ശേഖരം അമേരിക്കയോളം എത്തുന്നില്ല.എന്നിട്ടാണവര്‍ ഉത്തര കൊറിയയും ഇറാനും അണുവായുധം വികസിപ്പിക്കുന്നു എന്ന് പറഞ്ഞ് അവര്‍ക്ക് നേരെ മീശ പിരിക്കുന്നത്.ലോക സമാധാനത്തിനായി നിലവില്‍ വന്ന ഐക്യ രാഷ്ട്ര സഭ അമേരിക്കയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നു. ഈ അനീതി അവസാനിക്കുന്നത് വരെ ലോകത്ത് സമാധാനം പുലരുക എന്നത് വെറും സ്വപ്നം മാത്രമായി നില്‍ക്കുകയേ ഉള്ളൂ.

ഈ ഹിരോഷിന്മ ദിനത്തിലും ലോകം അന്നത്തെ രക്ത സാക്ഷികളെ കണ്ണീരോടെ ഓര്‍മ്മിക്കുന്നു.ഒന്ന് ഈ ഭൂമിയിലൂടെ തുള്ളിച്ചാടാന്‍ പോകാതെ പോയ ബാല്യങ്ങള്‍,കൌമാരത്തിന്റെ ചാപല്യങ്ങള്‍ മുഴുവനാക്കാന്‍ പറ്റാതെ പോയ യുവത,ദാമ്പത്ത്യത്തിന്റെ മധു നുകരാന്‍ കഴിയാതെ പോയ നവദമ്പതികള്‍,വയസ്സുകാലം കുട്ടികളോടൊത്ത് ചിലവിടാന്‍ കഴിയാതെ പോയ വൃദ്ധജനം,ഒന്നു മിണ്ടാന്‍ പോലും കഴിയാത്ത ജന്തുജാലങ്ങള്‍...അങ്ങനെ എണ്ണിയാല്‍ തീരാത്ത ദുരന്തം സമ്മാനിച്ചുകൊണ്ട് ആ ദിനങ്ങള്‍ കടന്നുപോയി.ലോകം ഭീതിയോടെ ഇനിയും അവയെ പ്രതീക്ഷിച്ചു കൊണ്ട് ഈ ദിനവും കടന്നു പോകുന്നു.

അതിനാല്‍ പതിവ് പോലെ ഇന്ന് എന്റെ ജന്മദിനവും കടന്നു പോകുന്നു.