Pages

Thursday, July 11, 2013

മാനന്തവാടിയിലൂടെ.....2

അഞ്ച് വര്‍ഷം മുമ്പേ അത്യാവശ്യം വയസ്സുള്ള ഹംസക്കാക്ക് എന്നെ ഒരു വിധത്തിലും ഓര്‍മയുണ്ടാകില്ല എന്ന് ഞാന്‍ ഉറപ്പിച്ചു.അതിനാല്‍ തന്നെ ഹംസക്കാക്ക് എന്നെ സ്വയം പരിചയപ്പെടുത്തുന്നതിനുള്ള റിഹേഴ്സല്‍ ഞാന്‍ മനസ്സില്‍ ഇട്ട് നടത്തി.അങ്ങനെ പറഞ്ഞിട്ടും മനസ്സിലായില്ലെങ്കില്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗവും എന്നിട്ടും മനസ്സിലായില്ലെങ്കില്‍ പയറ്റേണ്ട പതിനെട്ടാം അടവും ഞാന്‍ മനസ്സിലിട്ട് മനനം ചെയ്തു.സന്ധ്യ കഴിഞ്ഞതിനാല്‍ എന്റെ മനസ്സിലെ ആധി വീണ്ടും വര്‍ദ്ധിച്ചു.എങ്കിലും സകല ധൈര്യവും സംഭരിച്ച് ഞാന്‍ ഹംസക്കയുടെ കടയുടെ മുമ്പിലെത്തി.

തണുപ്പടിക്കാതിരിക്കാന്‍ തലയില്‍ ഒരു പച്ച തൊപ്പിയും ധരിച്ച് ഗൌരവമായി എന്തോ കുത്തിക്കുറിച്ചു കൊണ്ടിരിക്കുന്ന ഹംസക്ക, അല്പം മെലിഞ്ഞു പോയോ എന്ന് എനിക്ക് തോന്നി.ഏകാഗ്രതയോടെ ചെയ്യുന്ന ആ ജോലിക്കിടയില്‍ ഞാന്‍ ഒരു അശ്രീകരം ആയി മാറുമോ എന്ന ഭയം എന്റെ പാദങ്ങളെ നിശ്ചലമാക്കി.എന്നിരുന്നാലും ഒന്ന് ശ്രമിക്കാതെ പിന്മാറുന്നത് എനിക്ക് യോജിച്ചതല്ല എന്ന തിരിച്ചറിവില്‍ ഞാന്‍ ഹംസക്കയുടെ കടയിലേക്ക് കയറി.കാല്പെരുമാറ്റം കേട്ട ഹംസക്ക മെല്ലെ തല ഉയര്‍ത്തി നോക്കി.

ഹംസക്കയുടെ മുഖത്ത് ചോദ്യ ചിഹ്നത്തിന് പകരം ഒരു മന്ദഹാസം പരക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
“അ...അസ്സലാമുഅലൈക്കും....മോന്‍ എപ്പോ വന്നു?” എന്റെ എല്ലാ മുന്‍‌വിധികളും തയ്യാറെടുപ്പുകളും വെള്ളത്തിലാക്കിക്കൊണ്ടുള്ള ഹംസക്കയുടെ സ്വീകരണത്തില്‍ ഞാന്‍ കോരിത്തരിച്ചുപോയി. അസുഖത്തെപറ്റി ഞാന്‍ ഹംസക്കയുടെ  മകനില്‍ നിന്നും അറിഞ്ഞതിനാല്‍ അതേപറ്റി ഒന്നും മിണ്ടണ്ട എന്ന് കരുതിയെങ്കിലും ഹംസക്ക തന്നെ അത് പങ്ക് വച്ചു.മകനെപ്പോലെ ഹംസക്കയും കുടുംബ വിവരങ്ങളും നാട്ടു വിശേഷങ്ങളും  മറ്റും എല്ലാം അന്വേഷിച്ചു.

അതിനിടയില്‍ എന്റെ വീട്ടില്‍ നിന്നും രണ്ടാമത്തെ മകള്‍ ഫോണില്‍ എന്നെ വിളിച്ച് പറഞ്ഞു.
“ഉപ്പച്ചീ....ഇന്നലെ സ്കൂളില്‍ ഭക്ഷണ സംസ്കരണത്തെപറ്റി ടീച്ചര്‍ പറഞ്ഞിരുന്നു...അതില്‍ തുറമാങ്ങയെപറ്റിയും പറഞ്ഞു...ഇന്ന് ഒരു കുട്ടി അത് കൊണ്ട് വരികയും ചെയ്തു....മാനന്തവാടിയില്‍ സുലഭമായി നമുക്ക് കിട്ടിയിരുന്ന ആ  തുറമാങ്ങ ഉപ്പച്ചി വരുമ്പോള്‍ കൊണ്ട് വരണം...”

“ശരി മോളെ...ഉപ്പച്ചി കൊണ്ട് വരാം...” എവിടെ കിട്ടും എന്ന് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നില്ലെങ്കിലും ഞാന്‍ അവളെ സമാധാനിപ്പിച്ചു.മുമ്പ് മൂത്തുമ്മായുടെ മകന് വേണ്ടി ഹംസക്ക തുറമാങ്ങ എന്റെ കൈവശം തന്നത് പെട്ടെന്ന് എനിക്ക് ഓര്‍മ്മ വന്നു.ഞാന്‍ ഹംസക്കയോട് തന്നെ അതേ പറ്റി ചോദിച്ചു.
“മാര്‍ക്കറ്റില്‍ കിട്ടും...പക്ഷേ അതത്ര കൊള്ളില്ല...മോന്‍ ഏതായാലും നാളെ ഒന്ന് വാ...ഞാന്‍ ഒന്ന് ശ്രമിക്കട്ടെ....” ഹംസക്കയുടെ മറുപടി എനിക്കും സമാധാനം നല്‍കി.

ഇനി അടുത്ത ദിവസം കാണേണ്ട ആളുടെ മുഖം പോലും എന്റെ മനസ്സില്‍ നിന്ന് മാഞ്ഞു പോയിരുന്നതിനാലും ഇന്നത്തെ അനുഭവങ്ങളും ഇനി  ഒരു തയ്യാറെടുപ്പും നടത്തേണ്ട എന്ന തീരുമാനത്തില്‍ എന്നെ എത്തിച്ചു.

(ബാക്കി അടുത്ത പോസ്റ്റില്‍....)

2 comments:

Areekkodan | അരീക്കോടന്‍ said...

ഹംസക്കയുടെ മുഖത്ത് ചോദ്യ ചിഹ്നത്തിന് പകരം ഒരു മന്ദഹാസം പരക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

Echmukutty said...

പൂര്‍ത്തിയാവട്ടെ എന്ന് കാത്തിരിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക