Pages

Thursday, November 28, 2013

ഹോട്ടൽ സ‌‌മ്രാട്ടിലെ ഡിന്നർപാർട്ടി…..(ദേശീയ അവാർഡ് ദാനം-2)


ദർബാർ ഹാളിലേക്ക് വീണ്ടും…..(ദേശീയ അവാർഡ് ദാനം-1)

       തിരിച്ചുള്ള യാത്രയിൽ ഞങ്ങൾക്ക് ധാരാളം നിർദ്ദേശങ്ങൾ ലഭിച്ചു. സ്ലിപ്പറുകളും സ്പോർട്സ് ഷൂവും ധരിക്കരുത് എന്നായിരുന്നു അതിൽ ഏറ്റവും പ്രധാ‍നം.അത് ആരോ നിർവ്വചിച്ച് ഷൂ നിർബന്ധമാണെന്നും അതും കറുത്തത് തന്നെയായിരിക്കണമെന്നും വരെ എത്തിച്ചു.അങ്ങനെ ഷൂ ഇടാത്ത എന്റെ പ്രിൻസിപ്പാളും ബ്രൌൺ ഷൂ ധരിച്ച ഞാനും കറുത്ത ഷൂ വാങ്ങാൻ നിർബന്ധിതരായി. ടി.എ ബിൽ ആവശ്യത്തിലേക്ക് ഒരു ഫോട്ടോസ്റ്റാറ്റ് കൂടി എടുക്കാൻ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ മാർകറ്റിൽ പോകാൻ തന്നെ തീരുമാനിച്ചു.

    അന്വേഷിച്ചപ്പോഴാണ് രണ്ട് കിലോമീറ്റർ ദൂരത്തുള്ള സരോജിനി മാർകറ്റാണ് ഏറ്റവും അടുത്തത് എന്ന് മനസ്സിലായത്. ആവശ്യം നടക്കാൻ അവിടെത്തന്നെ പോകണം എന്നതിനാൽ അമ്പത് രൂപ കൊടുത്ത് ഒരു ഓട്ടോ വിളിച്ച് ഞങ്ങൾ സരോജിനി മാർക്കറ്റിൽ എത്തി.ആളില്ലാത്ത ഒരു സ്ഥലത്ത് നിന്നും ആളുകൾ നിറഞ്ഞൊഴുകുന്ന ഒരു മാർക്കറ്റിൽ എത്തിയപ്പോൾ ഞങ്ങളുടെ പ്രതീക്ഷകൾ ഉയർന്നു.ആദ്യം ഫോട്ടോസ്റ്റാറ്റ് എടുക്കാം അല്ലെങ്കിൽ ഇന്റെർനെറ്റ് കഫേയിൽ കയറാം എന്ന പ്രതീക്ഷയിൽ മാർക്കറ്റ് മുഴുവൻ അലഞ്ഞെങ്കിലും ഷൂ കടയും വസ്ത്രകടയും ഭക്ഷണശാലകളും അല്ലാതെ മറ്റൊന്നും കണ്ടതേ ഇല്ല.ദീർഘനേരത്തെ അലച്ചിലിന് ശേഷം കണ്ട മാർക്കറ്റ് പ്ലാനിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ഒരു സ്റ്റുഡിയോ തിരഞ്ഞ് വന്ന വഴി മുഴുവൻ തിരിച്ച് നടന്നു.കടയുടെ മുമ്പിൽ എത്തിയപ്പോൾ ആ സ്റ്റുഡിയോ അടഞ്ഞ് കിടക്കുന്നു! തൊട്ടടുത്ത് അതേ പേരിൽ കണ്ട ഒരു ഷൂ കടയിൽ അന്വെഷിച്ചപ്പോൾ ഈ മാർക്കറ്റിൽ മേല്പറഞ്ഞ രണ്ടും ഇല്ല എന്ന ഒഴുക്ക മറുപടി കിട്ടി! പോക്കുവരവിന്റെ ചെലവ് കിട്ടാൻ ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് നിർബന്ധമായിരുന്നതിനാൽ ആ വാക്കുകൾ ഞങ്ങൾ ചെവികൊണ്ടില്ല.അവസാനം കണ്ട പോലീസുകാരനോട് ചോദിച്ചപ്പോൾ “ഐ ഡോന്റ് നൊ’ എന്ന മറുപടിയും കിട്ടി.

      നേരത്തെ സബ്‌സിഡിയറിയായി ഉദ്ദേശിച്ചിരുന്ന ഷൂ മേടിക്കൽ കർമ്മം ബാക്കിയുള്ളതിനൽ ഒരു ഷൂ കടയിൽ ഞങ്ങൾ കയറി.താൽക്കാലിക ആവശ്യത്തിനുള്ളതായതിനാൽ കാണാൻ ലുക്കുള്ള വില കുറഞ്ഞ ഒരു ഐറ്റം ഞങ്ങൾ രണ്ട് പേരും വാങ്ങി.(തിരിച്ച് ഹോസ്റ്റലിൽ എത്തിയപ്പോഴാന് ഷൂ ധരിക്കാത്ത മറ്റൊരു കേരളീയൻ സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടായിരം രൂപയുടെ ഷൂ വാങ്ങിയ കഥ കേട്ടത് !എന്റെ പ്രിൻസിപ്പാൾ പ്രോഗ്രാമിന് ശേഷം അദ്ദേഹത്തിന്റെ ഷൂ കൂടി എനിക്ക് തന്നു.)

‘മെട്രൊ.മെട്രൊ.” റോഡിന്റെ മറുവശത്ത് നിന്നും ഒരു വടാഫട്ട്/ഫടാഫട്ട്/ഫടാഹട്ട് (ഇതിലേതോ ആണ് ബാറ്ററിയിൽ ഓടുന്ന ഈ റിക്ഷയുടെ പേർ) കാരൻ വിളിക്കുന്നത് കേട്ടപ്പോൾ പ്രിൻസിപ്പാൾ പറഞ്ഞു – ആബിദേ, മെട്രോയുടെ അടുത്തെങ്ങാനും ഉണ്ടാകുമോ?”

“സാധ്യത കുറവാണ് സാർ
.”

    “പത്ത് രൂപയല്ലേ ഉള്ളൂ.ഒന്ന് പോയി നോക്കാം” അങ്ങനെ ഞങ്ങൾ റിക്ഷയിൽ കയറി.ഇപ്പോ എത്തും ഇപ്പോ എത്തും എന്ന പ്രതീക്ഷ തെറ്റിച്ച് റിക്ഷ മുന്നോട്ട് കുതിച്ചു.പക്ഷേ റിക്ഷ ഇറങ്ങിയ സ്ഥലത്ത് പലതരത്തിലുള്ള കടകൾ കണ്ടപ്പോൾ സമാധാനമായി.മെട്രോ സ്റ്റേഷനിന്റെ അടിപ്പാത ഉപയോഗിച്ച് റോഡ് മുറിച്ച് കടന്ന് ആ മാർക്കറ്റിൽ എത്തിയപ്പോഴാണ് രണ്ട് ദിവസം മുമ്പ് ഡെൽഹി കറക്കത്തിനിടക്ക് ടാക്സി ഡ്രൈവർ കാണിച്ച് തന്ന ഐ.എൻ.എ മാർക്കറ്റാണ് അതെന്ന് മനസ്സിലായത്.

    അന്വെഷണത്തിൽ മുമ്പിലെവിടെയോ ഫോട്ടോസ്റ്റാറ്റ് കട ഉണ്ട് എന്ന് മനസ്സിലായതിനാൽ ഞങ്ങൾ തിരഞ്ഞുകൊണ്ടേ ഇരുന്നു.ദീർഘ നേരത്തെ അലച്ചിലിന് ശേഷം ഒരു ചായ കുടിക്കാൻ മോഹമുദിച്ചതിനാൽ അടുത്ത അന്വേഷണം ആ വഴിക്കായി.’ആഗെആഗെ’ (മുന്നൊട്ട്.) എന്ന മറുപടിയിൽ പെട്ടെന്ന് കണ്ണുകളെ ഞങ്ങൾക്ക് വിശ്വസിക്കാനായില്ല !!!

     “ചുരിദാറുകൾ ഒരു മണിക്കൂറിനകം തയ്ച്ച് നൽകും” എന്ന് പച്ചമലയാളത്തിൽ മഞ്ഞബോർഡിൽ കറുത്ത എഴുത്ത്!! തൊട്ടപ്പുറത്ത് “……..നിർമ്മിച്ച് നൽകും”. നേരെ എതിർവശത്ത് “കേരള ഹോട്ടൽ” തൊട്ടുപിന്നിൽ ഫോട്ടോസ്റ്റാറ്റ് !!!അതിനടുത്ത് തന്നെ ഇന്റെർനെറ്റ് കഫെയും.ആകെക്കൂടി ഒരു കേരളപ്പട്ടണത്തിൽ എത്തിയ പതീതി.ആവശ്യങ്ങൾ എല്ലാം നിർവ്വഹിച്ച് സംതൃപ്തിയോടെ ഞങ്ങൾ റിക്ഷയിൽ കയറി വീണ്ടും സരോജിനി മാർക്കറ്റിൽ എത്തി.

    ഏഴ് മണിക്ക് മന്ത്രിയ്യോടോപ്പം അവാർഡ് ജേതാക്കൾക്ക് ഡെൽഹി ഹോട്ടൽ സ‌‌മ്രാട്ടിൽ ഡിന്നർ ഒരുക്കിയിരുന്നതിനാൽ അടുത്ത ഓട്ടോയിൽ തന്നെ മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു.പക്ഷേ വരുന്ന ഓട്ടോകൾ ഒന്നും നിർത്താത്തതിനാലും ഞങ്ങളെപ്പോലെ നിരവധി ആൾക്കാർ ഓട്ടോക്ക് കാത്ത് നിൽക്കുന്നതിനാലും ഞങ്ങളുടെ ചങ്കിടിപ്പ് വർദ്ധിച്ചു.കുറേ നേരത്തെ പ്രയത്നത്തിന് ശേഷം കിട്ടിയ ഓട്ടോയിൽ ഞങ്ങൾ ഹോസ്റ്റലിൽ തിരിച്ചെത്തുമ്പോൾ സമയം 6:50 ആയിരുന്നു.വേഗം റൂമിൽ പോയി പെട്ടെന്ന് തന്നെ റെഡിയായി തിരിച്ചെത്തി.

     വിശാലമയ കൌടില്യ ഹാളിൽ ഞങ്ങൾ എല്ലാവരും അതിഥികളായിരുന്നു.എൻ.എസ്.എസിന്റെ കേന്ദ്ര സെക്രട്ടരിയുടെ സന്ദേശത്തോടെ ഡിന്നർ പാർട്ടി ആരംഭിച്ചു.പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രി എത്തില്ല എന്ന അറിയിപ്പ് എല്ലാവേരേയും നിരാശരാക്കി.ശേഷം ഇന്ത്യൻ ആചാരപ്രകാരം തിലകം ചാർത്തി ഹാരമണിയിച്ച് ഓരോ സംസ്ഥാനത്ത് നിന്നുള്ളവരേയും അതാത് യൂത്തോഫീസർമാർ സ്വീകരിച്ചു. പിന്നീട് ചില അനുഭവവിവരണങ്ങളും കലാപ്രകടനങ്ങളും അരങ്ങേറി.നേരത്തെ സൂചിപ്പിച്ച ആന്ധ്രമാന്യദേഹം മരത്തെക്കുറിച്ച് തെലുങ്കിൽ അവതരിപ്പിച്ച ഒരു ഗാനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.അദ്ദേഹം തന്നെ നയിച്ച ഒരു ആന്ധ്രാസംഘഗാനം വെറും ശബ്ദകോലാഹലം മാത്രമായും തോന്നി.വിഭവസ‌മൃദ്ധമായ വെജിറ്റേറിയൻ ഡിന്നറിൽ എന്ത് കഴിക്കണം എന്ന് ഒരു നിമിഷം ശങ്കിച്ചു.രാത്രി പത്തരയൊടെ ഞങ്ങൾ ഹോസ്റ്റലിലേക്ക് തന്നെ മടങ്ങി









4 comments:

Areekkodan | അരീക്കോടന്‍ said...

‘മെട്രൊ….മെട്രൊ….” റോഡിന്റെ മറുവശത്ത് നിന്നും ഒരു വടാഫട്ട്/ഫടാഫട്ട്/ഫടാഹട്ട് (ഇതിലേതോ ആണ് ബാറ്ററിയിൽ ഓടുന്ന ഈ റിക്ഷയുടെ പേർ) കാരൻ വിളിക്കുന്നത് കേട്ടപ്പോൾ പ്രിൻസിപ്പാൾ പറഞ്ഞു – ആബിദേ, മെട്രോയുടെ അടുത്തെങ്ങാനും ഉണ്ടാകുമോ?”

ബഷീർ said...

ഇവിടെയും ഉണ്ടോ ആചാരങ്ങൾ.. തുടരൂ‍ൂ

ajith said...

തുടരുക തുടരുക!

Anonymous said...

ഫടാഫട്ട് ആണ്

Post a Comment

നന്ദി....വീണ്ടും വരിക