Pages

Saturday, September 06, 2014

ഓണം - മലയാളിക്ക് നഷ്ടമായ പലതിൽ ചിലത്

ഉപ്പച്ചീ….. ഓണം പ്രമാണിച്ച് ന്ന് സ്കൂളിൽ പൂക്കള മത്സരമുണ്ട്. “ കോളേജിൽ നിന്നും തിരിച്ചെത്തിയ ഉടനെ സന്തോഷത്തോടെ മോൾ എന്നോട് പറഞ്ഞു.

“ഓ വളരെ നന്നായി. നല്ല പൂക്കളം ഇടണം. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും മത്സരത്തിൽ പങ്കെടുക്കണം “ ഞാൻ പറഞ്ഞു.

“പക്ഷേ.”

“ആ എന്താ?”

“പൂവ് എവിടുന്നാ കിട്ടാ?”

“അത് പറമ്പിൽ നിന്ന് ശേഖരിക്കണം.ഒന്ന് ചുറ്റിനടന്നാൽ തുമ്പപ്പൂവും കാക്കാപൂവും അരിപ്പൂവും എല്ലാം കിട്ടും.”

“അയ്യേ.!!!ആ പൂക്കൾ ഒന്നും പറ്റില്ല ഉപ്പച്ചീ

“ങേ!!!അതെന്താ?”

“അവയൊക്കെ കുഞ്ഞുപൂക്കളാ.ഒരു പൂക്കളം ഇടണമെങ്കിൽ എത്രയെണ്ണം വേണ്ടി വരും.പിന്നെ അവക്കൊന്നും ഒരു കാച്ചിംഗ് കളറും ഇല്ല

“ഓഹോ.അപ്പോ നാട്ടു പൂക്കൾ പറ്റില്ല എന്ന് അല്ലേ?”

“ജമന്തി,മല്ലിക,വാടാർമല്ലി,അരളി,റോസ് അങ്ങനെ നല്ല കളർ ഉള്ളവ വേണം ഉപ്പച്ചീ

“ശരി ശരി.”
**************************************

മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ ഓണപ്പൂക്കളങ്ങൾ ഒരുക്കുന്നത് ഇന്നും എന്റെ മനസ്സിൽ പച്ചപിടിച്ച് നിൽക്കുന്നു. ബാപ്പ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊണ്ടു വന്ന ചെമ്പരത്തിയും വെള്ളചെമ്പരത്തിയും വെള്ള ഒടിച്ചുകുത്തിയും അശോകത്തെച്ചിയും   സ‌മൃദ്ധമായി പൂത്ത് നിൽക്കുന്നുണ്ടാകും. ബാപ്പയുടെ സമ്മതത്തോടെ അതിൽ നിന്നും കുറേ എണ്ണം പറിക്കും.വീടിന് ചുറ്റും നട്ട് പിടിപ്പി‌ച്ച വിവിധ വർണ്ണങ്ങളിലുള്ള ഇലകളുള്ള ചെടികളിൽ നിന്ന് കുറേ ഇലകളും പറിക്കും. കൂട്ടുകാരുടെ കൂടെ എല്ലാ പറമ്പിലും കറങ്ങി നടന്ന് കാക്കാപൂവും തുമ്പപ്പൂവും ശേഖരിക്കും. ക്ലാസ്സിൽ ഏറ്റവും കൂടുതൽ പൂക്കളും ഇലയും കൊണ്ടുവരുന്നത് മിക്കവാറും ഞാൻ ആയിരിക്കും.പിന്നെ എല്ലാവരും കൊണ്ടു വന്ന മറ്റു പൂക്കളും ഇലകളും ഉപയോഗിച്ച് പൂക്കളമൊരുക്കും.അത് ചെയ്തിരുന്നത് പെൺകുട്ടികൾ ആയിരുന്നു.പക്ഷേ പൂക്കളത്തിന്റെ ഡിസൈൻ ഒന്നും ഓർമ്മയിൽ ഇല്ല.

ഇന്ന് ഓണപ്പൂക്കളം ഒരുക്കാൻ  പൂക്കൾ ശേഖരിക്കാൻ കുട്ടികൾ പറമ്പിലേക്ക് ഇറങ്ങുകയല്ല ചെയ്യുന്നത്. പകരം അഛനമ്മമാരെ അങ്ങാടിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. വിവിധ വർണ്ണത്തിലുള്ള ‘ചൊടിയുള്ള’ അന്യസംസ്ഥാനപൂക്കൾ മാർക്കറ്റിൽ സുലഭമാകുമ്പോൾ കല്ലിലും മുള്ളിലും ചളിയിലും ചവിട്ടി നാട്ടുപൂക്കൾ ശേഖരിക്കാൻ ആർക്കാണ് താല്പര്യം?മൊബൈൽ ഫോണിൽ ഇന്റെർനെറ്റ് സംവിധാനത്തിലൂടെ നിരവധി ഓണപ്പാട്ടുകൾ കേൾക്കാൻ കഴിയുമ്പോൾ ആർക്ക് വേണം “പൂവേ പൊലി പൂവേ” പാട്ടുകൾ ?വാട്സ് അപ്പിൽ സൌജന്യമായി ആശംസകൾ കുത്തി വിടാൻ സാധിക്കുമ്പോൾ എന്തിന് അവരുടെ വീട്ടിൽ പോയി നമ്മുടെ സമയവും അവരുടെ സമയവും പാഴാക്കണം?

പുതിയ തലമുറക്ക് ഇതെല്ലാം ശരിയായി തോന്നിയിരിക്കാം.പക്ഷേ ഇവിടെ നഷ്ടമായത് ഓണത്തിന്റെ തനിമയാണ്. പാടത്തും പറമ്പിലും ചുറ്റിക്കറങ്ങി പൂ ശേഖരിക്കുമ്പോൾ ആ നാടിനെപ്പറ്റിയും അവിടത്തെ ജൈവ വൈവിധ്യത്തെപ്പറ്റിയും പൂക്കൾ വളരുന്ന പ്രദേശത്തിന്റെ പ്രത്യേകതകളെപ്പറ്റിയും മണ്ണിന്റെ ഗന്ധവും അവനറിയാതെ അവനിലേക്ക് കൂടിക്കയറുന്നുണ്ടായിരുന്നു. വിവിധ നാട്ടാചാരങ്ങളെപ്പറ്റിയും നാട്ടറിവുകളും അവന് വിവരം കിട്ടുന്നുണ്ടായിരുന്നു.പൂവിന്റെ ഗന്ധവും പൂമ്പാറ്റകളുടെ സൌന്ദര്യവും തിരിച്ചറിയുന്നുണ്ടായിരുന്നു.അയല്പക്ക ബന്ധങ്ങളും കുടുംബ ബന്ധങ്ങളും സുഹൃത്ബന്ധങ്ങളും ദൃഢപ്പെടുത്തുണ്ടായിരുന്നു.
  
ഇന്നലെ എന്റെ സാദാ ക്യാമറയിൽ എന്റെ സ്വന്തം പുരയിടത്തിൽ നിന്ന് പകർത്തിയത്

           വീണ്ടും ഒരു പൊന്നോണം മുന്നിൽ എത്തുമ്പോൾ മേല്പറഞ്ഞ നഷ്ടക്കണക്കുകളിൽ എത്ര എണ്ണം നമ്മുടെ മക്കൾക്കായി നികത്തിക്കൊടുക്കാൻ നമുക്ക് സാധിച്ചു എന്ന ഒരു കണക്കെടുപ്പ് കൂടി നടത്താൻ ശ്രമിക്കുക – എല്ലാ ബൂലോകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.




2 comments:

Areekkodan | അരീക്കോടന്‍ said...

വീണ്ടും ഒരു പൊന്നോണം മുന്നിൽ എത്തുമ്പോൾ മേല്പറഞ്ഞ നഷ്ടക്കണക്കുകളിൽ എത്ര എണ്ണം നമ്മുടെ മക്കൾക്കായി നികത്തിക്കൊടുക്കാൻ നമുക്ക് സാധിച്ചു എന്ന ഒരു കണക്കെടുപ്പ് കൂടി നടത്താൻ ശ്രമിക്കുക – എല്ലാ ബൂലോകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

ajith said...

ഓണാശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക