Pages

Saturday, May 23, 2015

ബാംഗ്ലൂരിലൂടെ...(പൂന്തോട്ട നഗരത്തിലേക്ക് – 2)

ബാംഗ്ലൂർ മജസ്റ്റിക്കിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ ഡൊഡബെല്ലാപുര റൂട്ടിൽ മാരസാന്ദ്ര അപാർട്ട്മെന്റ്സ് എന്ന സ്ഥലത്ത് ആയിരുന്നു എന്റെ ആതിഥേയൻ അഷ്‌റഫിന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്തിരുന്നത്.രാത്രി ഒമ്പത് മണിയോടെ ഏറെക്കുറെ വിജനമായ സ്റ്റോപ്പിൽ കുടുംബസമേതം ബസ്സിറങ്ങുമ്പോൾ ഉള്ളിൽ ഒരു ഭയം തോന്നി.കാരണം അഷ്‌റഫ് പറഞ്ഞതിൽ നിന്നും ഞാൻ വിഭാവനം ചെയ്ത ഒരു രൂപമായിരുന്നില്ല യാഥാർത്ഥ്യമായി മുന്നിൽകണ്ടത്.അഷ്‌റഫ് എപ്പോഴും വിളിപ്പുറത്തുണ്ടായിരുന്നതിനാൽ അവൻ പറഞ്ഞ പ്രകാരം അല്പം മുന്നോട്ട് നടന്നതോടെ പ്രോവിഡന്റ് വെൽ‌വർത്ത് സിറ്റി എന്ന ചെറിയ ബോർഡ് മുന്നിൽ കണ്ടു – അൽഹംദുലില്ലഹ്!

തൊട്ടടുത്ത് തന്നെ ഒരു കൂറ്റൻ ഗേറ്റിൽ ഞങ്ങളുടെ സെക്യൂരിറ്റി പരിശോധനകൾ നടന്നു.അതിന് ശേഷമാണ് അഷ്‌റഫ് പറഞ്ഞ കോൺക്രീറ്റ് കാട് മുന്നിൽ തെളിഞ്ഞത്.വിവിധ ബ്ലോക്കുകളിലായി മൂവ്വായിരത്തോളം ഫ്ലാറ്റുകളുള്ള വിശാലമായ ഒരു ഏരിയയിലേക്കായിരുന്നു ഞങ്ങൾ എത്തിച്ചേർന്നത്.അഷ്‌റഫ് താമസിക്കുന്ന ജി8 ബ്ലോക്കിലേക്കെത്താൻ തന്നെ ഗേറ്റിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ നടക്കണമായിരുന്നു.ഒരു മലയാളി കുടുംബത്തിൽ ഏല്പിച്ച താക്കോൽ ഏറ്റുവാങ്ങി അഞ്ചാം നിലയിലെ 502ആം നമ്പർ റൂമിൽ പ്രവേശിച്ചപ്പോൾ സമയം പത്ത് മണിയോടടുത്തിരുന്നു.അന്നത്തെ രാത്രിഭക്ഷണം വൈകി എത്തിയ അഷ്‌റഫ് പാർസലായി കൊണ്ട് വന്നു.

പിറ്റേ ദിവസം രാവിലെ ഞങ്ങൾ പ്രയാണം ആരംഭിച്ചു.സിറ്റിക്കകത്തുള്ള കാഴ്ചകൾ കാണാൻ ബി.എം.ടി.സി (ബാംഗ്ലൂർ മെട്രൊ ട്രാൻസ്പോർട്ട് കോർപ്പറെഷൻ) ബസ്സിൽ ഡേ പാസ് എടുക്കുന്നതാണ് ഉചിതമെന്ന് അഷ്‌റഫ് പറഞ്ഞതിനാൽ എല്ലാവർക്കും 70 രൂപയുടെ ഓരോ ഡേ പാസ് ബസ്സിൽ നിന്ന് തന്നെ വാങ്ങി.ഏതെങ്കിലും ഒരു ഐ.ഡി കാർഡ് നിർബന്ധമാണെന്ന് പറഞ്ഞെങ്കിലും നിയമം കർക്കശമല്ലാത്തതിനാൽ, കണ്ടക്ടർ പാസ് തന്നു.ആണിനും പെണ്ണിനും പ്രത്യേകമായുള്ള പാസ് ഉപയോഗിച്ച് അന്ന് രാത്രി 12 മണി വരെ ബി.എം.ടി.സി ഓർഡിനറി ബസ്സുകളിൽ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം !



മൈസൂർ രാജാക്കന്മാരുടെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂർ പാലസായിരുന്നു ആദ്യകാഴ്ച.ഏക്കറുകളോളം വിസ്തൃതിയിൽ കിടക്കുന്ന പാലസ് ഗ്രൌണ്ടിൽ തലേന്ന് രാത്രി ദീപാലംകൃതമായിരുന്നതിന്റെ കാരണം അപ്പോഴാണ് മനസ്സിലായത്.വിവിധ കുടുംബങ്ങളുടെ കല്യാണച്ചടങ്ങുകൾ നടത്താൻ പാലസ് ഗ്രൌണ്ട് വാടകക്ക് നൽകാറുണ്ടത്രെ.മുൻ പ്രധാനമന്ത്രി ശ്രീ.എച്.ഡി ദേവഗൌഡയുടെ മകൻ (അതോ മകളൊ) ന്റെ കല്യാണ ഒരുക്കങ്ങളായിരുന്നു പാലസിന് തൊട്ടടുത്ത് നടന്നു കൊണ്ടിരുന്നത് (ഇവിടെ വാടക 5 ലക്ഷം ആണത്രെ!).



പാലസിനകത്ത് കയറാൻ ഒരാൾക്ക് 225 രൂപ കൊടുത്ത് ഇയർഫോൺ ധരിച്ച് ചരിത്രം കേൾക്കൽ നിർബന്ധമായതിനാൽ ഞങ്ങൾ അധിക നേരം അവിടെ നിന്നില്ല.



അടുത്ത സ്ഥലത്തേക്ക് ബസ് പിടിക്കാനായി നടന്ന് നടന്ന് എത്തിയത് ജവഹർലാൽ നെഹ്രു പ്ലാനറ്റേറിയത്തിന്റെ മുന്നിലായിരുന്നു.അതിനാൽ പ്ലാനറ്റേറിയത്തിലെ അപ്പോഴത്തെ ഷോ കാണാൻ തീരുമാനിച്ചു.ടിക്കറ്റ് മുതിർന്നവർക്ക്ല്ലാ 35 രൂപ , കുട്ടികൾക്ക് 20 രൂപ.3 വയസ്സിന് താഴെയുള്ള കുട്ടികളെ ഫിലിം ഷോക്ക് പ്രവേശിപ്പിക്കില്ല എന്നും ബോർഡിൽ കാണുന്നു.അകത്ത് 5 രൂപക്ക് നമ്മുടെ വിവിധ ഗ്രഹങ്ങളിലെ തൂക്കം പ്രിന്റ് ചെയ്ത് നൽകുന്ന സംവിധാനമുണ്ട്. സൌരയൂഥത്തെപറ്റിയുള്ള ഷോ കോഴിക്കോട്ടെ ഷോയുടെ അത്രയും നന്നായി തോന്നിയില്ല.



അര മണിക്കൂർ ഷോ കഴിഞ്ഞ് ഞങ്ങൽ പ്ലാനടേറിയത്തിന്റെ നേരെ എതിർവശത്തെ ഇന്ദിരാഗാന്ധി മ്യൂസിക്കൽ ഫൌണ്ടൈനിലേക്ക് കയറി.ഇവിടെ പാർക്കിലേക്ക് എൻ‌ട്രി ഫീ വെറും 5 രൂപയാണ്. മ്യൂസിക്കൽ ഫൌണ്ടൈൻ ഷോ രാത്രി 7 മണിക്കാണ്.അപ്പോൾ എൻ‌ട്രി ഫീ 15 രൂപയാകും.വൈകിട്ട് കാണാമെന്ന ധാരണയിൽ ഞങ്ങൾ കബ്ബൺ പാർക്കിലേക്ക് തിരിച്ചു.

കബ്ബൺ പാർക്കിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു അക്വേറിയത്തെപറ്റി അപ്പോഴാണ് അഷ്‌റഫ് പറഞ്ഞത്.അവന് സ്വന്തം ചില കാര്യങ്ങൾ ചെയ്യാനുള്ളത് കാരണം ഞങ്ങളോട് ആ കാഴ്ചകൾ കണ്ട് പാർക്കിൽ എത്താൻ പറഞ്ഞ് അവൻ സ്ഥലം വിട്ടു.ഞങ്ങൾ നേരെ അക്വേറിയത്തിലേക്ക് കയറി.



ഇരു നിലകളിലായി സജ്ജീകരിച്ച് വച്ച  അക്വേറിയത്തിലേക്ക് 5 രൂപയാണ് പ്രവേശന ഫീസ്.കുട്ടികൾക്ക് 2 രൂപയും.ആകർഷകമായ ധാരാളം മത്സ്യങ്ങൾ കാണാനുള്ളതിനാൽ അവിടെ സമയം പോയതറിഞ്ഞില്ല(വിഴിഞ്ഞം അക്വേറിയം കണ്ടവർക്ക് പുതുമ തോന്നില്ല). അക്വേറിയത്തിൽ നിന്നും അല്പം മുന്നോട്ട് നീങ്ങിയാൽ എക്സിബിഷൻ ഉണ്ടെന്ന് അഷ്‌റഫ് പറഞ്ഞിരുന്നതിനാൽ പാർക്കിൽ കയറുന്നതിന് മുമ്പ് അതു കൂടി കാണാമെന്ന് കരുതി ഞങ്ങൾ മുന്നോട്ട് നടന്നു.

നടന്ന് നടന്ന് എത്തിച്ചേർന്നത് വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നിക്കൽ മ്യൂസിയത്തിന്റെ മുന്നിലാണ്!ഡിഗ്രിക്ക് ഫറൂക്ക് കോളെജിൽ പഠിക്കുന്ന സമയത്ത് വന്ന സ്റ്റഡി ടൂറിൽ കണ്ട് മതിയാകാത്ത സയൻസിന്റെ അത്ഭുതലോകത്തിന്റെ മുന്നിൽ കുടുംബസമേതം എത്തിയപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി.കാരണം മുൻ‌കൂട്ടിയുള്ള അനുവാദത്തോട് കൂടിയേ ഇവിടേക്ക് പ്രവേശനമുള്ളൂ എന്നായിരുന്നു എന്റെ ധാരണ.അതിനാൽ ഈ ട്രിപ്പിൽ ഞാൻ ഇവിടെ സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.പ്രവേശന ഫീസ് ആയ 40 രൂപ (എല്ലാവർക്കും) കൊടുത്ത് ഞങ്ങൾ അകത്ത് പ്രവേശിച്ചു. ക്യാമറക്ക് വിലക്കില്ല.      


(തുടരും...) 

12 comments:

Areekkodan | അരീക്കോടന്‍ said...

ഡിഗ്രിക്ക് ഫറൂക്ക് കോളെജിൽ പഠിക്കുന്ന സമയത്ത് വന്ന സ്റ്റഡി ടൂറിൽ കണ്ട് മതിയാകാത്ത സയൻസിന്റെ അത്ഭുതലോകത്തിന്റെ മുന്നിൽ കുടുംബസമേതം എത്തിയപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി.

സുധി അറയ്ക്കൽ said...

ബാംഗ്ലൂരെ കുറേ ഓർമ്മകൾ വന്നു..ഡെയ്‌ലി പാസ്സിനിപ്പം 70രൂപ ആയോ??രാവിലെ എടുക്കുന്ന പാസ്സ്‌ കൊണ്ട്‌ ഞങ്ങളെത്ര പേർ യാത്ര ചെയ്യുമായിരുന്നു...

പാലസ്‌ കാണണമെന്നുണ്ടായിരുന്നു.നടന്നില്ല.ഇനി ഒരിക്കൽ പോകണം.

തുടരട്ടെ.

(ആദ്യഭാഗത്തിൽ കമന്റെഴുതാൻ കഴിയുന്നില്ല.)

Cv Thankappan said...

കണ്ടുകണ്ടങ്ങനെ.......
തുടരട്ടെ മാഷെ
ആശംസകള്‍

Pradeep Kumar said...

വിശ്വേശ്വരയ്യ മ്യൂസിയം സന്ദർശിക്കാതെ ബംഗളൂരു വിടുന്നതെങ്ങിനെ - ഇന്ത്യൻ സിവിൽ എഞ്ചിനീയറിംഗിന്റെ കുലപതിയുടെ ദേവാലയമല്ലെ അത്.....

വീകെ said...

ഞാനും കൂടെയുണ്ട്ട്ടോ ഈ യാത്രക്ക്... ഒരു ടിക്കറ്റ് എനിക്കും എടുത്തോളണേ...

Areekkodan | അരീക്കോടന്‍ said...

sudhi.. അങ്ങനെ നിങ്ങളെല്ലാരും കൂടി ഡെയ്ലി പാസിന് ഐ.ഡി കാർഡ് നിർബന്ധമാക്കി എന്ന് പറഞാൽ മതിയല്ലോ....!!

തങ്കപ്പേട്ടാ....ഇതിൽ പ്റഞ്ഞ റേറ്റുകളും കുറിച്ചെടുത്തില്ലേ?

പ്രദീപ് മാഷെ....ശരിയാണ്.പക്ഷേ എന്റെ ധാരണയിൽ അതിന് മുൻ പെർമിഷൻ വേണം എന്നായിരുന്നു.മാത്രമല്ല ഇത് ടൌണിന്റെ ഹൃദയഭാഗത്താണെന്ന ധാരണയും ഇല്ലായിരുന്നു.പെട്ടെന്ന് മുന്നിൽ ബോർഡ് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി.

വീ.കെ....ഓ.കെ

ജിമ്മി ജോൺ said...

പാസ് ഒന്നുമെടുക്കാതെ ഞാനും കൂടിയിട്ടുണ്ട് കാഴ്ചകൾ കാണാൻ..

പണ്ട് സ്കൂളിൽ നിന്നും ടൂർ പോയപ്പോൾ കണ്ട ബാംഗ്ലൂർ കാഴ്ചകളൊന്നും ഓർമ്മയിലില്ല..

ajith said...

മുപ്പത് വര്‍ഷം കൊണ്ടെന്ത് മാറ്റങ്ങള്‍ വന്നെന്ന് കാണാന്‍ ഞാനും ഉണ്ട് യാത്രയില്‍ ഒപ്പം

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.അരീക്കോടൻ സർ!!!!!!!!!

Areekkodan | അരീക്കോടന്‍ said...

jimmi..ഈ യാത്ര എല്ലാവർക്കും സൌജന്യമായി പ്രഖ്യാപ്പിച്ചിരിക്കുന്നു !

അജിത്തേട്ടാ....ആ മാറ്റങ്ങൾ ഞങ്ങൾക്ക് കൂടി പറഞ്ഞ് തരണം

സുധി.....നന്ദി

Geetha said...

വിശദമായ വിവരണങ്ങളും, ചിത്രങ്ങളും കൊണ്ട് യാത്രാക്കുറിപ്പ് രസമേകുന്നുണ്ട്. കോളേജിൽ പഠിച്ചിരുന്ന സമയത്ത് ബംഗ്ലൂർ, മൈസൂർ ട്രിപ്പ്‌ പോയത് ഓർമ്മ വരുന്നു. ആശംസകൾ

Areekkodan | അരീക്കോടന്‍ said...

Geetha ji....കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞാനും പോയിരുന്നു.പക്ഷേ കണ്ട സ്ഥലങ്ങൾ അല്ലാതെ മറ്റു സംഗതികൾ അധികമൊന്നും ഓർമ്മയിൽ ഇല്ല.വായനക്കും നല്ല വാക്കുകൾക്കും നന്ദി

Post a Comment

നന്ദി....വീണ്ടും വരിക