Pages

Saturday, August 27, 2016

“ടീം PSMO" സംഗമം 2016 - ഭാഗം 3

സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. യൂക്കാലി മരങ്ങളും തേയിലത്തോട്ടങ്ങളും കടന്ന് ഊട്ടിയില്‍ എത്തുമ്പോഴേക്കും ഏതൊരു സഞ്ചാരിയുടെയും മനസ്സ് പാകപ്പെട്ടിരിക്കും – ഊട്ടിയുടെ സൌന്ദര്യം മുഴുവനായി ആസ്വദിക്കാന്‍. അപ്പോള്‍ അവരുടെ മനസ്സ് പറയും , ഊട്ടീ നീ എത്ര ധന്യ. അതെ ഊട്ടിയുടെ മാദക സൌന്ദര്യം സഞ്ചാരികളെ എന്നും മത്ത്പിടിപ്പിക്കും.എത്ര ആസ്വദിച്ചാലും മതിവരാത്ത പ്രകൃതി സൌന്ദര്യം. അതു തന്നെയാണ് നേരം ഇരുട്ടും നേരത്ത് മസിനഗുഡിയില്‍ നിന്നും ഊട്ടിയിലേക്ക് കയറാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും.
കല്ലട്ടി ചുരത്തിലെ അപകട പരമ്പരകളെപ്പറ്റിയുള കഥകള്‍ കേട്ട് രാത്രി ഒമ്പത് മണിയോടെ ഞങ്ങള്‍ ഊട്ടിയിലെത്തി.സഫറുള പറഞ്ഞ പ്രകാരം ചാരിംഗ് ക്രോസ്സിലെ ഹോട്ടല്‍ നഹറില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു.ഇത്രയും വലിയൊരു പട്ടണത്തിലെ പ്രശസ്തമായ ഹോട്ടലില്‍ അന്നേരം ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുളൂ. "ചിന്ന ശാപ്പാട് പെരിയ കാശ്" എന്ന പരസ്യവാചകം  ഇവര്‍ക്ക് ശരിക്കും ചേരും.
ഭക്ഷണം കഴിച്ച് പുറത്തിറങ്ങി ഊട്ടിയുടെ തണുപ്പ് ആസ്വദിക്കാന്‍ ഒന്ന് നടന്നപ്പോഴാണ് തൊട്ടടുത്ത് തന്നെ പുതുതായി ആരംഭിച്ച ഒരു ബേക്കറി കം ഹോട്ടല്‍ ശ്രദ്ധയില്‍ പെട്ടത്.അവിടെ നല്ല തിരക്കും ഉണ്ടായിരുന്നു.ഇന്ന് പറ്റിയ അമളിക്ക് നാളെ പകരം വീട്ടാമെന്ന തീരുമാനം ഞങ്ങള്‍ ഐക്യകണ്ഠേന പാസാക്കി.തൊട്ടടുത്ത് തന്നെ മൂന്ന് നാല് കോഴികള്‍ തുണിയുരിഞ്ഞ് തീയില്‍ കുളിക്കുന്നത് കണ്ടപ്പോള്‍ കൂട്ടത്തിലൊരു കുറുക്കന്റെ വായില്‍ വെളമൂറി.അങ്ങനെ 200 രൂപ കൊടുത്ത് ഒരുത്തനെ ആ തീയില്‍ നിന്നും രക്ഷിച്ച് ഞങ്ങള്‍ റൂമിലേക്ക് കൊണ്ടുപോയി.
രാത്രി വൈകി മൂഞ്ഞില്‍ ഇല്ലം എന്ന വില്ലയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സൂക്ഷിപ്പുകാരന്‍ ആനന്ദ് അവിടെ ഉണ്ടായിരുന്നില്ല.പക്ഷെ ഞങ്ങള്‍ക്ക് എടുക്കാന്‍ പാകത്തില്‍ താക്കോല്‍ കൃത്യമായി വച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പരിചയവും, ശേഷം സഫറുള്ള ഇടക്ക് ഊട്ടി സന്ദര്‍ശിച്ച് പരിചയം പുതുക്കിയിരുന്നതുമാണ് ഈ ബന്ധത്തിന് കാരണമായത്.റൂമില്‍ കയറി വസ്ത്രങ്ങള്‍ മാറിയ ഉടനെ എല്ലാവരും കൂടി ആ ചിക്കനെ പിച്ചിച്ചീന്തി അകത്താക്കി.കലാലയ സ്മരണകളുടെ ഭണ്ഠാരം കുത്തിത്തുറക്കാന്‍ തുടങ്ങുമ്പോഴേക്കും അടുത്ത ദിവസം പിച്ചവച്ച് തുടങ്ങിയിരുന്നു.
ഊട്ടിയിലെ ലാന്റ്‌മാര്‍ക്കുകളില്‍ ഏതെങ്കിലും ഒന്നില്‍ തൊടാതെ സ്ഥലം വിടുന്നത് ശരിയല്ല എന്ന സുനിലിന്റെ നിര്‍ദ്ദേശം മാനിച്ച് ഞങ്ങള്‍ ഇത്തവണയും ബോട്ടിംഗ് നടത്താന്‍ തീരുമാനിച്ചു.എട്ട് പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടിന് 560 രൂപയായിരുന്നു റേറ്റ്.ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുമ്പോള്‍, ഒരു ഡെല്‍ഹി നവദമ്പതികള്‍ അവരെക്കൂടി ഞങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമോ എന്നാരാഞ്ഞു.”ബാച്ചിലേഴ്സ്” ആയ ഞങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ സഹിക്കാമെങ്കില്‍ കയറാമെന്ന് ഞങ്ങള്‍ അറിയിച്ചു.സന്തോഷപൂര്‍വ്വം അവര്‍ അത് സ്വീകരിച്ചു.
ഊട്ടി തടാകത്തില്‍ തണുപ്പ് അത്യാവശ്യം ഉണ്ടായിരുന്നു.ഈ തടാകക്കരയില്‍ വച്ച് ഷൂട്ടിംഗ് നടത്തിയ വിവിധ മലയാള സിനിമകളെക്കുറിച്ച് ബോട്ട് ഡ്രൈവര്‍ പറഞ്ഞ് തന്നു.പേരുകള്‍ പരിചിതമായിരുന്നെങ്കിലും സിനിമ കാണാത്തതിനാല്‍ എനിക്കതില്‍ താല്പര്യം തോന്നിയില്ല.അര മണിക്കൂര്‍ നേരത്തെ ബോട്ടിംഗ് 20 മിനുട്ട് കഴിഞ്ഞപ്പോഴേ ഞങ്ങള്‍ നിര്‍ത്തി.ഇതിനിടയില്‍ ഒരല്പ നിമിഷത്തേക്ക് ബോട്ടിന്റെ നിയന്ത്രണവും ഞാന്‍ ഏറ്റെടുത്തു.
ബോട്ട് ഹൌസിന് സമീപമുള്ള പൂന്തോട്ടം കൂടുതല്‍ മനോഹരമായിരുന്നു.മാത്രമല്ല കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജനത്തിരക്കും ഉണ്ടായിരുന്നു.അല്പനേരം അതും കൂടി ആസ്വദിച്ച ശേഷം ഞങ്ങള്‍ റൂമിലേക്ക് തന്നെ തിരിച്ചു.
               അല്പ സമയത്തിനകം തന്നെ ആനന്ദും എത്തിച്ചേര്‍ന്നു. ഓഫ് സീസണ്‍ വാടകയായ 2500 രൂപ ആവശ്യപ്പെട്ടെങ്കിലും 2000 രൂപയും 100 രൂപ ടിപ്പും നല്‍കി ആനന്ദിനെ തൃപ്തനാക്കി.വില്ല ഒഴിഞ്ഞ് പോകുമ്പോള്‍ താക്കോല്‍ പഴയ സ്ഥാനത്ത് തന്നെ വച്ചാല്‍ മതി എന്ന നിര്‍ദ്ദേശം തന്ന് ആനന്ദ് സ്ഥലം വിടുകയും ചെയ്തു.
ഒരു ചെറിയ ഷോപ്പിംഗ് ആകാമെന്ന തീരുമാനത്തില്‍, ചെറിയ പോരായ്മകള്‍ കാരണം കമ്പനി ഒഴിവാക്കുന്ന, എക്സ്പോര്‍ട്ട് ക്വാളിറ്റി ലെതര്‍ ഐറ്റംസ് വില്‍ക്കുന്ന ഊട്ടി സ്വദേശി സിദ്ദീക് ഭായിയുടെ ചാറിംഗ് ക്രോസിലെ ചെറിയ കടയില്‍ ഞങ്ങള്‍ എത്തി.അതോടെ ഇനി മറ്റൊരു കസ്റ്റമര്‍ക്ക് കയറാന്‍ അതിനകത്ത് സ്ഥലം ഇല്ലാതായി! മെഹ്‌റൂഫിന്റെ ജ്യേഷ്ടന്റെ പരിചയക്കാരനായിരുന്നു സിദ്ദീക് ഭായി.4000 രൂപയിലധികം വിലവരുന്നതും 2000 രൂപ വില പറഞ്ഞതുമായ ഒരു കാറ്റര്‍പില്ലര്‍ ബ്രാന്റ് ഷൂസും 200 രൂപയുടെ ഒരു പെഴ്സും 50 രൂപയുടെ ബാറ്റ ഷൂസിന്റെ നൈസ് ലൈസും ഞാന്‍ വാങ്ങി.സിദ്ദീക് ഭായി 1750 രൂപയേ അതിന് ഈടാക്കിയുള്ളൂ. പെഴ്സ് വാങ്ങുന്നവര്‍ക്ക് അതില്‍ പുത്തന്‍ പത്ത് രൂപ നോട്ട് നിക്ഷേപിച്ച് നല്‍കുന്ന സിദ്ദീക് ഭായിയുടെ രീതി എനിക്കേറെ ഇഷ്ടപ്പെട്ടു.
പിറ്റെ ദിവസം എല്ലാവര്‍ക്കും അവന‌വന്റെ ജോലികളില്‍ കയറാനുള്ളതിനാല്‍ ഉച്ച തിരിഞ്ഞതോടെ ഈ വര്‍ഷത്തെ സംഗമം അവസാനിപ്പിച്ച് ഞങ്ങള്‍ ഊട്ടിയോട് സലാം പറഞ്ഞു.


(അവസാനിച്ചു)

5 comments:

Areekkodan | അരീക്കോടന്‍ said...

ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുമ്പോള്‍, ഒരു ഡെല്‍ഹി നവദമ്പതികള്‍ അവരെക്കൂടി ഞങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമോ എന്നാരാഞ്ഞു.

Cv Thankappan said...

പേഴ്സ് വാങ്ങുന്നവര്‍ക്ക് പുത്തന്‍പത്തുരൂപാനോട്ടുസഹിതം..
കച്ചവടതന്ത്രത്തെ സമ്മതിക്കുന്നു.
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...കച്കവട തന്ത്രമല്ല, ഒരു വ്യത്യസ്തതയാണിത്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു വേറിട്ട കച്ചവട തന്ത്രം...

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...):

Post a Comment

നന്ദി....വീണ്ടും വരിക