Pages

Tuesday, September 27, 2016

ചിത്രശലഭങ്ങളുടെ വീട്-1

     ലീവെടുത്ത് കുടുംബത്തോടൊപ്പം ഒരു ദിവസം പങ്കിടുമ്പോളെല്ലാം ആ ദിവസത്തില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണം എന്നൊരു നിര്‍ബന്ധം പലപ്പോഴും എനിക്കുണ്ടാവാറുണ്ട്.അത് ഒരു പക്ഷേ വീട്ടിനകത്തെ ചില പണികള്‍ ആയിരിക്കാം, മക്കളുടെ ചില ആവശ്യങ്ങള്‍ നിറവേറ്റലായിരിക്കാം, പരിസരശുചീകരണമാകാം, പച്ചക്കറിത്തോട്ടത്തിലെ പണികളായിരിക്കാം, ചെടികളുടെ പരിപാലനമായിരിക്കാം. ഇന്നും ഒരു ശുചീകരണം ആസൂത്രണം ചെയ്തുകൊണ്ട് രാവിലെത്തന്നെ കൊച്ചുമോനെയും എടുത്ത് അല്പനേരം പുറത്തിറങ്ങി.
      കോളേജില്‍ ഒരു ശലഭോദ്യാനം ഉണ്ടാക്കാന്‍ കുട്ടികള്‍ പദ്ധതിയിടുന്നുണ്ട്.അതിനാവശ്യമായ ചെടികള്‍ ഏതൊക്കെയെന്ന് അവര്‍ തന്നെ കണ്ടെത്തിക്കോളാം എന്ന് പറഞ്ഞപ്പോള്‍ വീട്ടിലും അത്തരം ഒരു ശലഭോദ്യാനം ഉണ്ടാക്കാം എന്ന് ഞാന്‍ അന്നേ മനസ്സില്‍ ഉറപ്പിച്ചിരുന്നു. 
      എന്റെ മുറ്റത്തെ സസ്യവൈവിദ്ധ്യം ഞാന്‍ മുമ്പ് ഇവിടെ പറഞ്ഞിരുന്നു. ഞാനും മക്കളും നട്ട നിരവധി ചെടികളുടെ ഇലയും പൂവും ഉണ്ടാക്കുന്ന വര്‍ണ്ണ വൈവിധ്യവും ഉമ്മയുടെയും എന്റെയും വിവിധ പച്ചക്കറി ചെടികളുടെ പൂക്കളും പറമ്പിലെ കാട്ടുപൂക്കളും എല്ലാം കൂടി മുറ്റവും പരിസരവും വര്‍ണ്ണപൂരിതമാണ്. മഴ മാറി വെയിലൊന്ന് തല കാണിച്ചാല്‍ ഈ വൈവിധ്യം ആസ്വദിക്കാന്‍ നിരവധി ജന്തുജാലങ്ങള്‍ എത്താറുണ്ടെങ്കിലും അവയെ സസൂക്ഷ്മം ശ്രദ്ധിക്കാന്‍ ഇതുവരെ സമയം കണ്ടെത്തിയിരുന്നില്ല. 
      പെട്ടെന്നാണ് വീടിനു മുമ്പിലെ പറമ്പിലുള കിണറിനടുത്ത് പൂത്ത് നില്‍ക്കുന്ന മല്ലികകളില്‍ രണ്ട് മൂന്ന് പൂമ്പാറ്റകള്‍ വന്നിരിക്കുന്നത് ഞാന്‍ കണ്ടത്.അഞ്ച് മാസം പ്രായമായ മോന്‍ അവയെ നോക്കി നിന്നുകൊളും എന്ന് കരുതി ഞാന്‍ അതിനടുത്തേക്ക് നീങ്ങി. ക്രമേണ പൂമ്പാറ്റകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.അതില്‍ മിക്കവയും ഒരേ അമ്മ പെറ്റ മക്കളെപ്പോലെ സാമ്യമുളതായിരുന്നു. 
      തേനുണ്ണുന്ന പൂമ്പാറ്റകളുടെ അംഗവിക്ഷേപങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ചപ്പോള്‍ എനിക്കെന്തോ ഒരു പ്രത്യേക കൌതുകം തോന്നി. പൂമ്പാറ്റകളുടെ ശരീര സൌന്ദര്യം കണ്ട് സ്കൂളില്‍ പഠിച്ച ഉള്ളൂരിന്റെ വരികള്‍ മനസ്സിലൂടെ കടന്നുപോയി.
ചിത്രപതംഗമേ! നിന്നെ കണ്ടെന്‍
   ചിത്തം തുടിച്ചുയരുന്നു.
വാര്‍മഴവില്ലിന്റെ സത്താല്‍ത്തന്നെ
    നാന്മുഖന്‍ നിന്മെയ് ചമച്ചു;
ആനന്ദത്തിന്റെ രസത്താല്‍ത്തന്നെ
    മാനസം തീര്‍ത്തതില്‍ വച്ചു;
      പൂമ്പാറ്റകളുടെ എണ്ണം മാത്രമല്ല ആകൃതിയും വര്‍ണ്ണവും മാറി മാറി വരുന്നതായി പെട്ടെന്ന് തന്നെ ഞാന്‍ മനസ്സിലാക്കി. അതിനാല്‍ തന്നെ  അവയുടെ കുറച്ച് ഫോട്ടോകള്‍ പിടിക്കാന്‍ ഞാന്‍ തീരുമാനിച്ചു. രണ്ട് മണിക്കൂര്‍ എന്റെ സാദാ ക്യാമറയും കൊണ്ട് എന്റെ വീടിന് ചുറ്റും നടന്ന് കഴിഞ്ഞപ്പോള്‍ കിട്ടിയ ശലഭവൈവിധ്യം കണ്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടു.


(തുടരും....)

10 comments:

Areekkodan | അരീക്കോടന്‍ said...

ചിത്രപതംഗമേ! നിന്നെ കണ്ടെന്‍
ചിത്തം തുടിച്ചുയരുന്നു....

© Mubi said...

എന്ത് ഭംഗിയാ!!!

ജംസി said...

VERY NICE..........

Areekkodan | അരീക്കോടന്‍ said...

മുബീ...ദൈവത്തിന്റെ വികൃതികള്‍

ജംസി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്ക് നന്ദി

റോസാപ്പൂക്കള്‍ said...

(y)

Areekkodan | അരീക്കോടന്‍ said...

റോസ്...!!

Muhammed Raees PC said...

പുതിയ അറിവുകൾ തേടിയുള്ള യാത്രയിൽ പ്രകൃതിയെന്ന മഹത്തായ പാഠപുസ്തകത്തെ വിസ്മരിക്കാതിരിക്കാൻ കുഞ്ഞുമോന് കഴിയട്ടെ... പൂവിലും പൂമ്പാറ്റയിലും കണ്ട സൗന്ദര്യം ജീവിതത്തിലെങ്ങും ഉണ്ടാവട്ടെ...

Areekkodan | അരീക്കോടന്‍ said...

റയീസ്...കുഞ്ഞുമോൻ പച്ചിലകളും നോക്കി എത്ര നേരം വേണമെങ്കിലും കിടക്കും.എന്തൊക്കെയോ സ്വപ്നങ്ങൾ അവനും നെയ്യുന്നുണ്ടാകാം...

Cv Thankappan said...

നന്നായിട്ടുണ്ട് മാഷെ
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...വെറുതെ ഒരു രസം.

Post a Comment

നന്ദി....വീണ്ടും വരിക