Pages

Monday, August 19, 2019

അതിജീവനം - 2

                സ്വാതന്ത്ര്യത്തിന്റെ 73-ാം വാർഷിക ദിനത്തിൽ, പ്രകൃതി സൃഷ്ടിച്ച പാരതന്ത്ര്യം അനുഭവിക്കുന്ന , 32 വർഷം മുന്നെ കൂടെയുണ്ടായിരുന്ന സഹപാഠികളുടെ വീടുകൾ സന്ദർശിക്കാനും ചെയ്യാനാവുന്ന കാര്യങ്ങൾ ചെയ്ത് കൊടുക്കാനും വേണ്ടി ഞങ്ങൾ (ആബിദ്, ശാഹിദ്, മെഹ്ബുബ്, ഫൈസൽ, ജാഫർ ) ഇറങ്ങിത്തിരിച്ചു.

             മൈത്രയിൽ മെഹ്ബുബിന്റെ വീടായിരുന്നു ആദ്യം സന്ദർശിച്ചത്. ഒറ്റ നോട്ടത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും നിലത്ത് വിരിച്ച മാർബിൾ ചിലത് താഴ്ന്നതും പൊട്ടിയതും അടിമണ്ണ് പോയതും ആയി അനുഭവപ്പെട്ടു. ഗ്യാസ് സിലിണ്ടർ വെള്ളം കൊണ്ടു പോയെങ്കിലും ശാഹിദിന്റെ ആമാശയത്തിന്റെ ഇന്നത്തെ പ്രവർത്തനം ആരംഭം കുറിച്ചത് മെഹ്ബുബിന്റെ പതിനൊന്നരക്കുള്ള  പ്രാതലിലൂടെയാണ്.

              തൃശൂരിൽ ജോലി ചെയ്യുന്ന ഷീജ സ്വന്തം നാടായ വാക്കാലുരിൽ എത്തി എന്നറിഞ്ഞതോടെ അടുത്ത വിസിറ്റ് അങ്ങോട്ടാക്കി. വീട്ടിലെ എല്ലാവരും വീട് വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. മുൻ വശത്തെ രണ്ട് വാതിലുകളും നനഞ്ഞ് ചീർത്ത് അടയുന്നില്ല എന്നറിഞ്ഞ ഉടനെ പണിയായുധങ്ങൾക്കായി ജാഫറും ശാഹിദും ITI ക്കടുത്തുള്ള ശാഹിദിന്റെ കമ്പനിയിലേക്ക് തിരിച്ചു. ഇതിനിടെ എത്തിയ ശശിയും മെഹ്ബുബും പണിയായുധങ്ങൾ അന്വേഷിച്ച് വാക്കാലുരിലേക്കും തിരിച്ചു. ഏതോ സഹൃദയൻ നല്കിയ ആയുധങ്ങൾ ഉപയോഗിച്ച് ശശിയും മെഹ്ബുബും വാതിൽ അടക്കാവുന്ന രൂപത്തിലാക്കി. സമയം അപ്പോൾ ഉച്ച കഴിഞ്ഞ് 1.45.

            അടുത്ത കേന്ദ്രം തെരട്ടമ്മൽ ഉമ്മറിന്റെ വീട് . ലിൻറ് ൽ ഉയരത്തിൽ നിന്ന വെള്ളത്തിൽ അകത്തെ മൂന്ന് വാതിലുകളും മകളുടെ സ്റ്റഡി ടേബിളും പൂർണ്ണമായും ഉപയോഗ ശൂന്യമായി. ചിത്രകാരിയായ മകൾ ചുമരിൽ വരച്ച ചിത്രങ്ങളും വെള്ളത്തിന്റെ കുതിപ്പിൽ മാഞ്ഞു പോയി.

            നാലാമത്തെ കേന്ദ്രം ഈസ്റ്റിൽ ശുക്കൂറിന്റെ വീട്. വെള്ളം കയറിയിറങ്ങിപ്പോയി - കല്ലിവല്ലി എന്ന് ശുകൂർ. അശ്റഫും കുടി അവിടെ ജോയിൻ ചെയ്തപ്പോൾ വടക്കുംമുറി ശാക്കിറിന്റെ വീട്ടിൽ എത്തിയത് ഒരു മെഗാ ടീം. ശാക്കിറിന്റെ വീട്ടിലും ഒരു കട്ടിൽ പൂർണ്ണമായി നശിച്ചതായി കണ്ടു. ഇന്ന് കുടിവെള്ളം കിട്ടിയില്ല എന്നറിഞ്ഞ ഉടനെ വെള്ളം സപ്ലൈ ചെയ്യുന്ന ആരെയോ അഷ്റഫും മെഹ്ബുവും വിളിച്ചു. ഞങ്ങൾ അവിടെ നിന്ന് തിരിച്ച് പോരുമ്പോഴേക്കും കുടിവെള്ളം എത്തി.

            ആറാമതായി എത്തിയത് പഴയ സ്കൂൾ ലീഡർ അബ്ദുൽ അലിയുടെ വടക്കുംമുറിയിലെ വീട്ടിൽ. വീട് അടച്ചിട്ടിരുന്നതിനാൽ പുറത്ത് നിന്നും വീക്ഷിച്ചു. പ്രത്യേകിച്ച് കേടുപാടുകൾ ഒന്നും ശ്രദ്ധയിൽ പെട്ടില്ല. മടങ്ങുമ്പോൾ ശൈഖ് മുജീബും യാദൃശ്ചികമായി കുടെ ചേർന്നു. മെഹ്ബുബിന്റെ വീട്ടിൽ ഉച്ച ഭക്ഷണം കഴിക്കുമ്പോൾ സമയം നാലര മണി.

         പര്യടനത്തിലെ അവസാന സന്ദർശനം പത്തനാപുരത്ത് മുനീറിന്റെ വീട്ടിൽ. മുനീറിനുള്ള SSC ബാച്ചിന്റെ സ്നേഹോപഹാരം മക്കൾക്ക് സമ്മാനിച്ച്  വൈകിട്ട് മണിക്ക് പര്യടനം സമാപിച്ചു.

             ഈ കൂട്ടായ്മ രൂപം കൊണ്ടത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. എന്നിട്ടും സഹപാഠിയുടെ സുഖദു:ഖങ്ങൾ പങ്കിടാൻ  ഞങ്ങൾ സമയം ചെലവഴിച്ചത് വെറുതെയല്ല. ഏത് പ്രതിസന്ധിയിലും സഹായിക്കാൻ എന്റെ  കൂട്ടുകാർ ഉണ്ട് എന്ന വ്യക്തമായ ഒരു സന്ദേശം എല്ലാവർക്കും നല്കാൻ ഇന്ന് ഞങ്ങൾക്ക് സാധിച്ചു. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ.

3 comments:

Areekkodan | അരീക്കോടന്‍ said...

സാന്ത്വന സ്പർശങ്ങൾ

Muralee Mukundan , ബിലാത്തിപട്ടണം said...

ദുരന്തത്തിന്റെ നേർക്കാഴ്ച്ചകൾ ..

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക