Pages

Thursday, August 08, 2019

ഒരു വട്ടം കൂടിയെന്‍....2

ഒരു വട്ടം കൂടിയെന്‍....1

             പിന്നീട് എല്ലാം നടന്നത് മിന്നല്‍ വേഗത്തിലായിരുന്നു. കരീം മാസ്റ്ററുടെ വീട്ടില്‍ ജൂലൈ 14 ന് സംഗമാലോചനായോഗം ചേര്‍ന്നു. പ്രവാസികളുടെ സൌകര്യം കൂടി പരിഗണിച്ച് അനുയോജ്യമായ തീയ്യതി ആഗസ്റ്റ് 4 ആണെന്ന് ഏകകണ്ഠാഭിപ്രായം ഉയര്‍ന്നു.പെണ്‍കുട്ടികള്‍ അടക്കമുള്ള എല്ലാവരെയും  സംഘടിപ്പിക്കാനും പരിപാടികള്‍ ആസൂത്രണം ചെയ്യാനും ആകെ ലഭിക്കുന്നത് വെറും 20 ദിവസം മാത്രം.അവിടെ വച്ച് തന്നെ എന്നെ ചെയര്‍മാനായും ഷാഹിദിനെ ജനറല്‍ കണ്‍‌വീനറായും ജാഫറിനെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു.ഗ്രൂപ്പില്‍ സജീവമായിരുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി സംഘാടക സമിതിയും രൂപീകരിച്ചു. പെണ്‍കുട്ടികളെ സംഘടിപ്പിക്കാനായി ബാച്ച്മേറ്റും ഇപ്പോള്‍ അതേ സ്കൂളിലെ അദ്ധ്യാപികയുമായ ബിന്ദുവിനെയും പ്രദേശത്തെ കൂടുതല്‍ പരിചയമുള്ള സാറാവുമ്മയെയും ഏല്പിച്ചു.

             കാര്യങ്ങളുടെ പുരോഗതി വില ഇരുത്താനുള്ള അടുത്ത മീറ്റിംഗ് അഞ്ച് ദിവസത്തിന് ശേഷമായിരുന്നു തീരുമാനിച്ചത്. അത് നീണ്ട ഒരു ഗ്യാപാണ് എന്ന് തിരിച്ചറിഞ്ഞതിനാല്‍ രണ്ടാം ദിവസം (ജൂലൈ 16ന്) രാത്രി തന്നെ എന്റെ വീട്ടില്‍ പരിപാടി ആസൂത്രണയോഗം ചേര്‍ന്നു. ഒരു സംഗമം എന്നതിലുപരി ഈ കൂട്ടായ്മക്ക് ചെയ്യാന്‍ പറ്റുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കൂടി ചര്‍ച്ചയില്‍ വന്നു. അങ്ങനെ  വിഷന്‍ 20-20 എന്ന പേരില്‍ ഒരു പ്രവര്‍ത്തനരേഖ തയ്യാറാക്കാന്‍ എന്നെ ചുമതലപ്പെടുത്തി. എല്ലാവരും പിരിഞ്ഞു പോയ ശേഷവും രാത്രി പതിനൊന്നര വരെ ഇരുന്ന് ഞാനും ഷാഹിദും ചില കാര്യങ്ങള്‍ കൂടി തീരുമാനിച്ചു.

              അതുപ്രകാരം മൂന്ന് ദിവസം ഇടവിട്ട്, സന്ധ്യക്ക് ശേഷം വിവിധ സ്ഥലങ്ങളില്‍ എന്റെ വീട്ടില്‍ നടന്നതു്പോലെയുള്ള മീറ്റിംഗുകള്‍ നടത്താന്‍ തീരുമാനിച്ചു. മൂര്‍ക്കനാട്ടെ യോഗം സ്കൂളീല്‍ വച്ച് കരീം മാസ്റ്ററെ കൂടി പങ്കെടുപ്പിച്ചു കൊണ്ടും നടത്താന്‍ തീരുമാനിച്ചു. ജൂലൈ 20ന് സ്കൂളില്‍ വച്ച് നടന്ന ആ മീറ്റിംഗില്‍ ആദ്യമായി നമ്മുടെ ബാച്ചിലെ വനിതാ സാന്നിധ്യം ഉണ്ടായി. ബിന്ദുവും സാറാവുമ്മയും ആയിരുന്നു ഗ്രൂപ്പിലേക്ക് ആദ്യം കയറിയ വനിതകള്‍.കോളേജിലെ ഈ വര്‍ഷത്തെ അഡ്മിഷന്റെ അവസാന ദിവസമായതിനാല്‍ എനിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

              ജൂലൈ 23ന് സന്ധ്യക്ക് പൂവ്വത്തിക്കണ്ടിയില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടില്‍ മൂന്നാം യോഗം നടന്നു. അധ്യാപകരെ വിളിക്കേണ്ടവരെയും സഹപാഠികളെ ക്ഷണിക്കേണ്ടവരെയും കലാപരിപാടികള്‍ ഓര്‍ഗനൈസ് ചെയ്യേണ്ടവരെയും സ്റ്റേജ് ഒരുക്കേണ്ടവരെയും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടവരെയും ഭക്ഷണം ഒരുക്കേണ്ടവരെയും  എല്ലാം തീരുമാനിച്ചു. വിഷന്‍ 20-20 യുടെ കരട് രേഖ താഴെ പറയും പ്രകാരം ഞാന്‍ അവതരിപ്പിച്ചു.

വിഷൻ 20-20 കരട് രേഖ

ഒരു വട്ടം കൂടി എന്ന SSC 87 ബാച്ചിന്റെ ഈ സംഗമം ഒരു തുടക്കമാണ്.ഇതിനെ തുടർന്ന് വരും വർഷങ്ങളിൽ ചില പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നു.

1. നീണ്ട 32 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോഴാണ് നമ്മളിൽ പലരുടെയും ഇന്നത്തെ കുടുംബ പശ്ചാത്തലവും സാമ്പത്തികാവസ്ഥയും മനസ്സിലാക്കാൻ സാധിച്ചത്.ഫണ്ട് നീക്കിയിരുപ്പിന് അനുസൃതമായി അർഹരായവർക്ക് സാമ്പത്തികമായി തന്നെ സഹായം നല്കാൻ ഉദ്ദേശിക്കുന്നു. ചികിത്സ, വിവാഹം, വീട് നിര്‍മ്മാണം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, തൊഴിലുപകരണങ്ങൾ വാങ്ങൽ തുടങ്ങിയവക്ക് സഹായം നല്കും.

2. അകാലത്തിൽ ചിലർ നമ്മെ വിട്ടുപിരിഞ്ഞതായും അറിഞ്ഞു. അവരുടെ കുടുംബത്തിന് പ്രത്യേക പരിഗണന ആവശ്യമെങ്കിൽ ചർച്ച ചെയ്ത് തീരുമാനിക്കും

3. ഹൈസ്കൂളിലെ നിലവിലുള്ള കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സൗകര്യങ്ങളിൽ നൽകാൻ കഴിയുന്നവ അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷം തീരുമാനിക്കും.

4. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പത്താം ക്ലാസിലെ മിടുക്കനായ ഒരു കുട്ടിയെ എങ്കിലും ഒരു വർഷത്തക്ക് സപോ്ൻസർ ചെയ്യും. ടേം പരീക്ഷയിലെ മികവിനനുസരിച്ച് ( ചുരുങ്ങിയത് 70% മാർക്ക് കിട്ടിയിരിക്കണം ) സഹായം തുടരും.

5. പത്താം ക്ലാസിലെ top Scorerക്ക് ബാച്ചിന്റെ പേരിൽ കാഷ് അവാർഡ് ഏർപ്പെടുത്തും

6 ബാച്ചംഗങ്ങളുടെ ഫാമിലി മീറ്റ് രണ്ട് വർഷം കൂടുമ്പോൾ ചേരും.വിവിധ രംഗങ്ങളിൽ മികച്ച വിജയം കൈവരിച്ച ബാചംഗ ങളുടെ മക്കൾക്ക് പാരിതോഷികം നൽകും.

7. ഗ്രൂപ്പംഗങ്ങളുടെ പങ്കാളിത്തത്തിനും അഭിപ്രായത്തിനും വിധേയമായി ഏകദിന ടൂറും ഭക്ഷ്യമേളയും മറ്റും സംഘടിപ്പിക്കും.

8. അംഗങ്ങളുടെ മക്കളുടെയും / പേരമക്കളുടെയും വ്യക്തിത്വ വികസനത്തിനും സാമുഹ്യ പുരോഗതിക്കാവശ്യമായതുമായ പ്രചോദന ക്ലാസുകളും ഗെയിമുകളും മറ്റു അമ്യുസ്മെൻറുകളും സംഘടിപ്പിക്കും.

  ഫൈസൽ അഭിപ്രായപ്പെട്ട പ്രകാരം താഴെ പറയുന്നത് കൂടി കൂട്ടിച്ചേര്‍ത്തു.

9. വർഷാ വർഷങ്ങളിൽ SSLC , +2 വിന് പഠിക്കുന്ന മക്കളുള്ള നമ്മുടെ ബാച്ചിലെ മാതാപിതാക്കൾക്കും അവരുടെ മക്കൾക്കും educational & Career guidance സെഷൻ സംഘടിപ്പിക്കും.

            ജൂലൈ 26 വെള്ളിയാഴ്ച സന്ധ്യക്ക് നാലാമത് യോഗം പൂവത്തിക്കലില്‍ അചുതന്റെ വീട്ടില്‍ ചേര്‍ന്നു. അതുവരെയുള്ള കാര്യങ്ങളുടെ പുരോഗതി വിലയിരുത്തി.സംഘാടക സമിതി എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിച്ചതിനാല്‍ കാര്യങ്ങള്‍ അമ്പത് ശതമാനം വരെയെങ്കിലും എത്തിയതായി തിരിച്ചറിഞ്ഞു. അസുഖം കാരണം എനിക്ക് ഈ മീറ്റിംഗിലും പങ്കെടുക്കാന്‍ സാധിച്ചില്ല.

          പിറ്റെ ദിവസം തന്നെ അരീക്കോട്,കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലായി 16 സ്ഥലങ്ങളില്‍ നമ്മുടെ പരിപാടിയുടെ ബോര്‍ഡ് ഷുക്കൂറിന്റെയും വാസുവിന്റെയും നേതൃത്വത്തില്‍ സ്ഥാപിച്ചു. ആ സമയത്ത് കണ്ടുമുട്ടിയവരും ബോര്‍ഡിലെ കോണ്ടാക്റ്റ് നമ്പറില്‍ വിളിച്ചും കൂടുതല്‍ പേര്‍ സംഗമത്തെപ്പറ്റി അറിഞ്ഞു.

            ജൂലൈ 28 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വെറ്റിലപ്പാറയില്‍ അഞ്ചാമത്തെ കൂടിച്ചേരല്‍ സംഘടിപ്പിച്ചു. സംഗമത്തിന് മുമ്പ് ഇനി ഒരു മീറ്റിംഗിന് സമയം ഇല്ല എന്നതിനാല്‍ എല്ലാവരും വെറ്റിലപ്പാറയില്‍ എത്തണം എന്ന് അറിയിച്ചിരുന്നെങ്കിലും പങ്കാളിത്തം ഉയര്‍ന്നില്ല. പക്ഷെ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ ആ യോഗത്തിന് സാധിച്ചു.

              ഇതിനിടയില്‍ തന്നെ മെഹ്ബൂബ് വടക്കുമുറി അധ്യാപകരുടെ കിട്ടിയ നമ്പറുകളില്‍ വിളിക്കുകയും കിട്ടാത്തവയും മാറിയവയും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടികളെ ബിന്ദുവും സാറാവുമ്മയും വിളിച്ചു. ആണ്‍‌കുട്ടികളെ ആരെങ്കിലും വിളിച്ചോ എന്നറിയില്ല. എല്ലാ അധ്യാപകരെയും പങ്കെടുപ്പിക്കണം എന്ന ആഗ്രഹം കാരണം ഞാന്‍ എന്‍.എസ്.എസ്‌ല്‍ ചെയ്യുന്ന ഒരു ഐഡിയ പ്രയോഗിച്ചു. രണ്ടാമത് ഒരാളെക്കൊണ്ട് കൂടി വിളിപ്പിക്കുക.അങ്ങനെ ആ ചുമതലയും ബിന്ദുവിന് നല്‍കി. ഫൈനല്‍ ആയി സംഗമത്തിന് മൂന്ന് ദിവസം മുമ്പ് ഞാനും വിളിച്ചു.റിട്ടയര്‍മെന്റിന് ശേഷം പിന്നീട് ഇതുവരെ സ്കൂളിലേക്ക്  പോകാത്തവര്‍ വരെ ഉണ്ട് എന്ന് അപ്പോഴാണ് മനസ്സിലായത്. പക്ഷെ നമ്മുടെ ക്ഷണത്തില്‍ അധ്യാപകരും വീണു എന്ന് തന്നെ പറയാം. അവര്‍ വരാന്‍ തന്നെ തീരുമാനിച്ചു.

                 ആഗസ്ത് രണ്ടിന് വൈകിട്ട് ജോളി ഹോട്ടലില്‍ വച്ച് പരിപാടിയോടനുബന്ധിച്ചുള്ള പത്ര സമ്മേളനം നടത്തി. കൃഷ്ണന്‍ എരഞ്ഞിക്കലായിരുന്നു തിരശ്ശീലക്ക് പിന്നില്‍ നിന്നത്.
             
                     അധ്യാപകരെയും നമ്മുടെ കൂട്ടത്തിലെ പ്രതിഭ തെളിയിച്ചവരെയും അതിന് പുറമെ രാപ്പകല്‍ അധ്വാനിച്ച സംഘാടക സമിതി അംഗങ്ങളെയും ആദരിക്കണം എന്ന് ഞാനും ഷാഹിദും ചേര്‍ന്ന് തീരുമാനിച്ചു. അധ്യാപകരെ പൊന്നാടയും പുസ്തകവും നല്‍കി ആദരിക്കാനാണ് ആഗസ്റ്റ് 2 വെള്ളിയാഴ്ച അവസാന തീരുമാനമായത്. മികച്ച പ്രചോദന പുസ്തകമായ “വിരലറ്റം” (മുഹമ്മദലി ശിഹാബ് ഐ.എ.എസ്) തന്നെ ഇതിനായി തെരഞ്ഞെടുത്തു. കോഴിക്കോട് ഡി.സി ബുക്സില്‍ ആവശ്യമായ അത്രയും കോപ്പികള്‍ ഇല്ല എന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി. പക്ഷെ അവരുടെ വി.ഐ.പി ഗോള്‍ഡ് മെംബര്‍ഷിപ്പ് ഉള്ളതിനാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്നായി കോപി ഒപ്പിച്ച് തന്നു. ശനിയാഴ്ച രാത്രി ഷാഹിദ് തന്നെയാണ് കോഴിക്കോട് നിന്നും ഈ പുസ്തകങ്ങള്‍ എത്തിച്ചത്.

                  ബാച്ചംഗള്‍ക്കുള്ള മെമെന്റോയും വ്യത്യസ്തമാകട്ടെ എന്ന തീരുമാനത്തില്‍ അതും മാറ്റി നിശ്ചയിച്ചത് ശനിയാഴ്ചയായിരുന്നു. അതിലേക്കുള്ള വാചകങ്ങളും അത് ഏറ്റു വാങ്ങുന്നവരെപ്പറ്റിയുള്ള നീണ്ട കഥയും രചിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അങ്ങനെ ഞാന്‍ അയ്ച്ചു കൊടുക്കുന്ന വാചകങ്ങള്‍ ഉള്‍പ്പെടുത്തി കമ്പ്യൂട്ടറില്‍ അത് ഡിസൈന്‍ ചെയ്ത് പ്രിന്റെടുത്ത് ഫ്രെയിമിലാക്കി ഷാഹിദ് അവന്റെ വീട്ടിലും കോമ്പിയര്‍ക്ക് പറയാനുള്ള കഥകള്‍ എഴുതി ഞാന്‍ എന്റെ വീട്ടിലും ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണി വരെ ഇരുന്നു. ഷാഹിദ് അന്ന് ഉറങ്ങിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഒരു സംഘം, നമ്മുടെ സ്റ്റേജിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് രാത്രി പത്തര വരെ സ്കൂളിലും ഉണ്ടായിരുന്നു.

                  പിറ്റേന്ന് രാവിലെ എട്ടരക്ക് തന്നെ ഞാനും ഷാഹിദും പുറപ്പെട്ടെങ്കിലും വിശിഷ്ടാതിഥികള്‍ക്കുള്ള മെമെന്റോയും ബൊക്കയും കിട്ടാന്‍ വൈകി. ഈ ഓട്ടത്തിനിടയില്‍ അധ്യാപകര്‍ക്കുള്ള ബാഡ്ജ്  എടുക്കാന്‍ ഷാഹിദ് മറന്നിരുന്നു. അത് എടുക്കാന്‍ വേണ്ടി അവന്റെ കമ്പനിയില്‍ പോയപ്പോഴാണ് അരീക്കോടിന്റെ ആ ഭാഗം തന്നെ ഞാന്‍ ആദ്യമായി കാണുന്നത്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്. ഷാഹിദിന്റെ കമ്പനിയിലെ രണ്ട് ജീവനക്കാര്‍ നമ്മുടെ സംഗമത്തിന്റെ സമ്മാനപുസ്തകങ്ങള്‍ ഡെക്കറേറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു !

               എല്ലാം കഴിഞ്ഞ് വീണ്ടും അരീക്കോട്ടെത്തി ബൊക്കയും പൂക്കളും മറ്റും കളക്റ്റ് ചെയ്ത് സംഗമ നഗരിയില്‍ ചെയര്‍മാനും കണ്‍‌വീനറും കൂടി എത്തുമ്പോള്‍ സമയം പത്തര ആയിരുന്നു. അതില്‍ പരാതിപ്പെട്ടവര്‍ക്ക് ഇപ്പോഴെങ്കിലും കാര്യം ഗ്രഹിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു.

                പ്രിയപ്പെട്ടവരേ, ഈ സംഗമം എല്ലാ അര്‍ത്ഥത്തിലും മാതൃകാ പരമാകണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആത്മാര്‍ത്ഥമായി ചെയ്യാന്‍ സാധിച്ചു. അതിന്റെ വിജയം നിങ്ങള്‍ എല്ലാവരും ആസ്വദിച്ചു. ഈ അറിയാക്കഥകള്‍ പങ്കു വയ്ക്കാതെ പോയാല്‍ ഇത് പൂര്‍ണ്ണമാകില്ല എന്നതിനാല്‍ മാത്രമാണ് ഇത്രയും നീണ്ട ഒരു കുറിപ്പ് എഴുതിയത്. വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള കടപ്പാടോട് കൂടി നിര്‍ത്തുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

ഈ അറിയാക്കഥകള്‍ പങ്കു വയ്ക്കാതെ പോയാല്‍ ഇത് പൂര്‍ണ്ണമാകില്ല എന്നതിനാല്‍ മാത്രമാണ് ഇത്രയും നീണ്ട ഒരു കുറിപ്പ് എഴുതിയത്.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാ അര്‍ത്ഥത്തിലും
മാതൃകാപരമായാ സംഗമം...
അഭിനന്ദനങ്ങൾ ഭായ്

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... നന്ദി

Post a Comment

നന്ദി....വീണ്ടും വരിക