Pages

Thursday, July 22, 2021

വെഞ്ഞാറമൂട് ചന്ത

വെഞ്ഞാറമൂട് എന്ന സ്ഥലം മിക്കവരുടെയും മനസ്സിൽ പതിഞ്ഞത് സുരാജ് എന്ന പേരിന്റെ വാലായിട്ടായിരിക്കും.കഴിഞ്ഞ ശനിയാഴ്ച, തിരുവനന്തപുരം ജില്ലയിലെ ആ കൊച്ചു പട്ടണം സന്ദർശിക്കാനിടയായി.എൻ്റെ മൂത്ത മകൾ ലുലുവിന്റെ കൊച്ചിൻ യൂണിവേഴ്‌സിറ്റി പി ജി പ്രവേശന പരീക്ഷയ്ക്കായിട്ടായിരുന്നു ഈ കോവിഡ് കാലത്ത് ഞാൻ വെഞ്ഞാറമൂട് എത്തിയത്. 2004 ൽ വയനാട് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് എനിക്ക് കിട്ടിയ സഹോദരൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷറഫുദ്ദീൻ സാർ ആയിരുന്നു ഞങ്ങളുടെ ഗൈഡ്.

മോളെ ഓൺലൈൻ പരീക്ഷക്ക് കയറ്റിയ ശേഷം ഞങ്ങൾ വെഞ്ഞാറമൂട് ചന്തയിൽ എത്തി.ശനിയാഴ്ച തോറും നടന്നു വന്നിരുന്നതും അരീക്കോടിന്റെയും പരിസരപ്രദേശങ്ങളുടെയും ആഴ്ചയിലെ ഉത്സവമായിരുന്നതും  ഇന്ന് നാമമാത്രമായി നടക്കുന്നതുമായ അരീക്കോട് ആഴ്ച ചന്തയാണ് എൻ്റെ മനസ്സിൽ അപ്പോൾ ആദ്യം ഓടി എത്തിയത്. 

വിവിധതരം പച്ചക്കറികൾ ചെറിയ ചെറിയ കൂട്ടങ്ങളായി സ്റ്റീൽ പാത്രത്തിൽ നിരത്തി വച്ചതും വില്പനക്കാരായി സ്ത്രീകൾ ഇരിക്കുന്നതും എനിക്ക് കൗതുകക്കാഴ്ചയായി.സ്വന്തം വീട്ടിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് മിക്കവരും ആ പൊരിവെയിലത്തിരുന്ന് വില്പന നടത്തിയിരുന്നത്. ഒരു കൂട്ടത്തിന് ഇത്ര രൂപ എന്നതായിരുന്നു റേറ്റ് . അല്ലാതെ കിലോക്ക് ഇത്ര എന്നല്ല കൂട്ടത്തിൽ ക്രീം നിറത്തിലുള്ള ഒരു പൂവ് എൻ്റെ ശ്രദ്ധ പിടിച്ചു പറ്റി. അഗസ്തി പൂവ് ആയിരുന്നു അത് എന്ന് പിന്നീട് അറിഞ്ഞു.

അല്പം കൂടി ഉള്ളിലേക്ക് കയറിയപ്പോൾ സ്ത്രീകൾ നിരന്നിരുന്ന് കച്ചവടം പൊടിപൊടിക്കുന്നു.മത്സ്യമാണ് വില്പന വസ്തു .വലിയ ചൂര (സൂത) മുതൽ നത്തോലി വരെയുണ്ട് വില്പനക്ക്.ചൂര ഒന്നിന് 350 രൂപ വരെയാണ് വില.ആ വിലയ്ക്കും അതവിടെ വിറ്റു പോകുന്നുണ്ട്. എൻ്റെ നാട്ടിൽ ഈ മൽസ്യം പീസ് പീസായി തൂക്കിയാണ് വിൽക്കാറ്. ഒരു വലിയ മൽസ്യം എടുത്താലും ഇത്ര വില വരില്ല.കുഞ്ഞു മീനായ നത്തോലി കുന്നു പോലെ കൂട്ടി അതിനാണ് വില പറയുന്നത്.
വലിയ വട്ടപ്പാത്രങ്ങളിൽ വെള്ളത്തിൽ മുക്കിവച്ച മറ്റു മൽസ്യങ്ങളും മുന്നിലെ പരന്ന പലകയിലേക്ക് ഇടക്കിടെ എടുത്തിടുന്നുണ്ട്.അതും ഒരു കൂട്ടത്തിനാണ് വില പറയുന്നത്.വാങ്ങിയ മത്സ്യം കടലാസിൽ പൊതിയുമ്പോൾ പാത്രത്തിൽ നിന്നും ഒന്ന് രണ്ടെണ്ണം കൂടി കസ്റ്റമറെ കാണിച്ച് അതിലിടും.മിക്ക ഉപഭോക്താക്കളും മത്സ്യം ഇടാനുള്ള കവറുമായിട്ടാണ് വരുന്നത് എന്നതും ശ്രദ്ധേയമാണ്.ആണും പെണ്ണും ഉണ്ടെങ്കിലും കച്ചവടം പൊടിപൊടിക്കുന്നത് സ്ത്രീകളുടെ നാവിന്റെ പിൻബലത്തിൽ തന്നെയാണ്.

എൻ്റെ നാട്ടിലെപ്പോലെ, മാർക്കറ്റിൽ കയറുമ്പോഴേക്കും കേൾക്കുന്ന മാഷേ, അയൽവാസീ,കുടുംബക്കാരാ തുടങ്ങീ വിളികളൊന്നും ഇവിടെ ഇല്ല.അര മണിക്കൂറിലേറെ ഒരേ സ്ഥലത്ത് ചുറ്റിപ്പറ്റി നിന്നിട്ടും ഒരാളും മത്സ്യം വാങ്ങാൻ നിർബന്ധിക്കുന്നത് പോയിട്ട് ക്ഷണിക്കുക പോലും ചെയ്തില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഡെയ്‌ലി മാർക്കറ്റുകളിൽ ഒന്നാണ് വെഞ്ഞാറമൂട് ചന്ത. ചന്തകൾ ഏതാണെങ്കിലും അതിനൊരു ചന്തമുണ്ട് എന്ന സത്യം വീണ്ടും മനസ്സിനെ നോവിക്കുന്നു.നഷ്ടമായ എൻ്റെ നാട്ടിലെ ചന്തയുടെ പഴയകാല പ്രതാപം ഓർത്ത്.

1 comments:

Areekkodan | അരീക്കോടന്‍ said...

ചന്തകൾ ഏതാണെങ്കിലും അതിനൊരു ചന്തമുണ്ട് എന്ന സത്യം വീണ്ടും മനസ്സിനെ നോവിക്കുന്നു.നഷ്ടമായ എൻ്റെ നാട്ടിലെ ചന്തയുടെ പഴയകാല പ്രതാപം ഓർത്ത്.

Post a Comment

നന്ദി....വീണ്ടും വരിക