Pages

Sunday, July 18, 2021

പി ടി അബ്ദുറഹിമാൻ അരീക്കോട്

2021 ജനുവരി 21 രാത്രി എട്ടു മണി . വർഷം തോറും നടന്നു വരാറുള്ള ടീം പോസിറ്റീവിന്റെ നേതൃത്വത്തിലുള്ള അരീക്കോട് പുസ്തകമേളയിൽ എന്റെ ആദ്യ കഥാസമാഹാരമായ 'അമ്മാവന്റെ കൂളിങ് എഫക്ട് ' എന്ന പുസ്തകം എന്റെ നാട്ടുകാർക്ക് മുമ്പിൽ അന്ന് ഞാൻ പരിചയപ്പെടുത്തി. 2006 മുതൽ ബ്ലോഗിലും അതിനും മുമ്പ് ചന്ദ്രിക, മാധ്യമം തുടങ്ങീ ദിനപത്രങ്ങളിലും എഴുതാറുണ്ടായിരുന്ന എന്റെ എഴുത്തിനെപ്പറ്റി നാട്ടുകാരിൽ പലരും അറിഞ്ഞത് അന്നാണ്. അരീക്കോട്ടെ മിക്ക സാംസ്കാരിക പ്രവർത്തകരും അന്നവിടെ സന്നിഹിതരായിരുന്നു.
പുസ്തകമേളയിൽ പ്രകാശനം നടത്തിയ പുസ്തകങ്ങളും അരീക്കോട്ടുകാരായ എഴുത്തുകാരുടെ പുസ്തകങ്ങളും എനിക്കിഷ്ടപ്പെട്ട മറ്റു ചില പുസ്തകങ്ങളും അന്ന് ഞാൻ വാങ്ങി. സാംസ്കാരിക പരിപാടിയുടെ ഭാഗമായി നടത്തുന്ന പ്രഭാഷണങ്ങളും കഴിഞ്ഞ് ഗാനമേള മുഴുവനാകുന്നതിന് മുമ്പേ ഞാൻ മേളയുടെ നഗരിയിൽ നിന്നും തിരിച്ചു പോന്നു. രാത്രി പത്ത് മണി കഴിഞ്ഞിരുന്നു. കാൽനടയായി വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്ന എന്റെ അടുത്ത് ഒരു ബൈക്ക് വന്ന് നിർത്തി.
"കയറിക്കോളൂ ...ഞാൻ അവിടെ ഇറക്കിത്തരാം ..." ബൈക്ക് യാത്രികൻ എന്നോട് പറഞ്ഞു.
ഏതാനും മിനുട്ടുകൾ മാത്രമേ നടക്കാനുള്ളു എങ്കിലും
അരീക്കോട് ബസ്റ്റാന്റിലും ഏതോ ബസ്സിലും ഒക്കെ വച്ച് നിരവധി തവണ കണ്ട് പരിചയമുള്ള മുഖമായതിനാൽ ഞാൻ ആ ക്ഷണം സ്വീകരിച്ച് ബൈക്കിൽ കയറി.ഞങ്ങളുടെ കോളനിക്ക് മുമ്പിൽ എന്നെ ഇറക്കിയപ്പോൾ അയാൾ ചോദിച്ചു -
"എന്നെ മനസ്സിലായോ ?"
"പേരറിയില്ല, മരുപ്പച്ച...??" ഞാൻ സംശയിച്ച് പറഞ്ഞു .
"'ആ ... അത് തന്നെ ... മരുപ്പച്ച ശാക്കിറിന്റെ അളിയൻ പി ടി അബ്ദുറഹിമാൻ... മാപ്പിളപ്പാട്ട് എഴുതാറുണ്ട്..."
"ഓ...മനസ്സിലായി... പൂക്കോട്ടുചോലയല്ലേ താമസിക്കുന്നത് ?"
"ങാ അത് തന്നെ ..."
മാപ്പിളപ്പാട്ട് രചയിതാവ് എന്ന നിലയിൽ പലർക്കും ഈ അരീക്കോട്ടുകാരനെ അറിയില്ല.മുഖപരിചയം ഉണ്ടെങ്കിലും ഞാൻ ആദ്യമായും അവസാനമായും അദ്ദേഹവുമായി സംസാരിച്ചത് അന്നായിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്ന വഴിയാണ് പ്രിയ സുഹൃത്ത് അകാലത്തിൽ വിട്ടുപിരിഞ്ഞ വാർത്ത വായിച്ചത്. കലയോടൊപ്പം നല്ലൊരു മനസ്സ് കൂടി കാത്ത് സൂക്ഷിച്ച പി ടി ക്ക് സർവ്വശക്തൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ,ആമീൻ
May be an image of 1 person and beard
Like
Comment
Share

1 comments:

Areekkodan | അരീക്കോടന്‍ said...

ഒരു ഓർമ്മക്കുറിപ്പ്

Post a Comment

നന്ദി....വീണ്ടും വരിക