Pages

Friday, July 23, 2021

ഞെക്കുവിളക്ക്

 ഓർമ്മകളുടെ ഉള്ളറകളിൽ ഒളിച്ചിരിക്കുന്ന ചിലത് പൊടി തട്ടി എടുക്കുമ്പോൾ അനുഭവിക്കുന്ന അനുഭൂതി പലപ്പോഴും വാക്കുകൾ കൊണ്ട് പ്രതിഫലിപ്പിക്കാൻ കഴിയില്ല.ഇത്തരം അനുഭൂതി നുകരാൻ വേണ്ടി മാത്രം ഞാൻ കൂട്ടുകാരോട് അവരുടെ അനുഭവങ്ങൾ പറയിപ്പിക്കാറുണ്ട്. വായനക്കായി ചില പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതും ഈ അനുഭൂതി നുകരാനാണ്.ചില പുസ്തകങ്ങളുടെ പേരിൽ തന്നെ അതിന്റെ സൂചകങ്ങൾ ഉണ്ടാകും.

ടോർച്ച് എന്ന പേരിൽ പ്രസിദ്ധമായ, പുട്ടും കുറ്റി പോലെയുള്ള ഒരുപകരണം ഒരു കാലത്ത് എല്ലാ വീടുകളുടെയും അവിഭാജ്യ ഘടകമായിരുന്നു. മൊബൈൽഫോൺ എന്ന സകലകലാവല്ലഭൻ വന്നതോടെ ഇല്ലാതായ പല സാധനങ്ങളിൽ ഒന്നാണ് ടോർച്ച്.രണ്ടോ അതിലധികമോ ബാറ്ററികൾ ഇടുന്നതായിരുന്നു മിക്ക ടോർച്ചുകളും.അതിൽ തന്നെയുള്ള ഒരു സ്വിച്ച് അമർത്തുന്നതോടെ അതിൽ നിന്നും പ്രകാശം പുറപ്പെടും.വല്ലപ്പോഴും കയ്യിൽ കിട്ടുന്ന ടോർച്ചിന്റെ പ്രകാശം, കുട്ടിക്കാലത്ത് ഞങ്ങൾക്ക് ഒരു കൗതുകവസ്തു തന്നെയായിരുന്നു.ആ ഉപകരണത്തെ 'ഞെക്കുവിളക്ക്' എന്ന് വിളിക്കാറുണ്ട് എന്നത് ഇതേ പേരിലുള്ള ഒരു പുസ്തകം കണ്ടപ്പോഴാണ് അറിഞ്ഞത്.

എൻ്റെ പ്രിയ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്ന കൊടിയത്തുർ സ്വദേശി പി കെ അബ്ദുല്ല മാസ്റ്റർ എഴുതിയ നോവലാണ് 'ഞെക്കുവിളക്ക്'.മാഷ് ജനിച്ചു വളർന്ന ഗ്രാമത്തിന്റെയും എന്റെ നാടായ അരീക്കോട് അടക്കമുള്ള തൊട്ടടുത്ത ഗ്രാമങ്ങളുടെയും പഴയകാല ചരിത്രത്തിലൂടെയുള്ള ഒരു എത്തിനോട്ടവും കഥയും ആണ് ഞെക്കുവിളക്കിന്റെ പ്രതിപാദ്യ വിഷയം.മറുനാട്ടിൽ നിന്ന് വന്ന് നാട്ടുകാരനായി മാറിയ ഒരു മാസ്റ്ററും ഗ്രാമത്തിലെ പ്രധാന തൊഴിലായ ബീഡിതെറുപ്പും അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങായ മന്ത്രവാദ ചികിത്സയും എല്ലാം കൂടി ഒരു നാട്ടിൻപുറത്തിന്റെ നിഷ്കളങ്കമായ കഥയാണ് 'ഞെക്കുവിളക്ക്' പറയുന്നത്.അബ്ദുല്ല മാസ്റ്ററുടെ അനുഭവങ്ങൾ തന്നെയാണ് 'ഞെക്കുവിളക്ക്' എന്നാണ് എനിക്ക് തോന്നിയത്.പുസ്തകത്തിൽ പ്രതിപാദിക്കുന്ന സ്ഥലനാമങ്ങൾ എല്ലാം തന്നെ മാസ്റ്റർക്ക് ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതാണ് എന്ന് മാഷെ അറിയുന്നവർക്ക് മനസ്സിലാകും.

നാട്ടിൻപുറത്തെ സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും കണ്ണികളുടെ ഇഴയടുപ്പം ഈ നോവലിലൂടെ വായിച്ചെടുക്കാം.അക്കാലത്ത് നാട്ടിൽ നിലനിന്നിരുന്ന പലതിലേക്കുമുള്ള ഒരു വെളിച്ചം വീശൽ കൂടിയാണ് 'ഞെക്കുവിളക്ക്' എന്നാണ് എന്റെ വായനാനുഭവം.

പുസ്തകം : ഞെക്കുവിളക്ക്
രചയിതാവ് :പി കെ അബ്ദുല്ല മാസ്റ്റർ
പ്രസാധകർ : വചനം ബുക്സ് 
പേജ് : 158 
വില : 160 രൂപ 




1 comments:

Areekkodan | അരീക്കോടന്‍ said...

വല്ലപ്പോഴും കയ്യിൽ കിട്ടുന്ന ടോർച്ചിന്റെ പ്രകാശം, കുട്ടിക്കാലത്ത് ഞങ്ങൾക്ക് ഒരു കൗതുകവസ്തു തന്നെയായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക