Pages

Sunday, August 21, 2022

മിനി സ്വിറ്റ്സർലാന്റ് (കാശ്മീർ ഫയൽസ് - 21)

കാശ്മീർ ഫയൽസ് - 20 (Click & Read)

 " ഗ്ര... ഡ്ര... പ്ര... " ശബ്ദം കേട്ട് ഞങ്ങളൊന്ന് ഞെട്ടി. ഒരു കുതിരക്കാരൻ കുതിരക്കുള്ള സ്റ്റാർട്ടിംഗ് മന്ത്രം ചൊല്ലുകയാണ്. കൊല്ലങ്ങളോളമായുള്ള അതിന്റെ നടത്തം, ഏത് ദിശയിൽ തിരിയണം എന്ന് പോലും അതിനെ പഠിപ്പിച്ച പോലെ അത് നടത്തം തുടങ്ങി. ചെളിയും ചരിവും കുന്നും മലയും താണ്ടി ആ പാവം ജന്തു, പുറത്തൊരു ഭാരവുമായി കയറിപ്പോകുന്നത് എത്രാം തവണ ആയിരിക്കും എന്നത് അതിന്റെ കൂടെയുള്ള ആൾക്ക് പോലും നിശ്ചയം ഉണ്ടാകില്ല. കുതിരയോടൊപ്പം ആ ദൂരം മുഴുവൻ അയാളും കാൽനടയായി കയറുന്നത് കാണാതിരിക്കാൻ വയ്യ. ആടുകളെ മേച്ച് ഉപജീവനം നടത്തിയിരുന്നവരുടെ പിൻ തലമുറക്കാരാണ് ഈ ഘോടാ വാലകൾ .തലപ്പാവും നീണ്ട കുപ്പായവും ചളി പിടിച്ച ഷൂസും ധരിച്ച്  ജീവിക്കാൻ വേണ്ടി അവർ മലഞ്ചെരിവുകളിൽ വിയർത്തു മുഷിയുന്നു.

തണൽ നോക്കി നടന്ന് നീങ്ങിയ ഞങ്ങളുടെ അടുത്തേക്ക് മുഷിഞ്ഞ ഉടുപ്പിട്ട ഒരു പെൺകുട്ടി എവിടെ നിന്നോ കയറി വന്നു. അവളുടെ കയ്യിൽ ഒരു മുയൽ കുട്ടിയും ഉണ്ടായിരുന്നു. അവളതിനെ ഞങ്ങൾക്ക് നേരെ നീട്ടി. കുട്ടികൾ അതിനെ സ്നേഹത്തോടെ തൊടുകയും തലോടുകയും കയ്യിൽ വാങ്ങുകയും ചെയ്തു. എല്ലാം കഴിഞ്ഞ് മുയലിനെ തിരിച്ച് നൽകിയപ്പോൾ അവൾ പറഞ്ഞു.

"ദീദി ...ദസ് രൂപയേ ദോ" ക്ഷീണിച്ച സ്വരത്തിൽ ആ പെൺകുട്ടി ചോദിച്ചപ്പോൾ നൽകാതിരിക്കാനായില്ല. 

കുത്തനെയുള്ള കയറ്റം കയറിയാൽ പലപ്പോഴും പെട്ടെന്നെത്താം. നടന്ന് തഴഞ്ഞ വഴികളിലൂടെ കുതിരകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനാൽ കാൽ നടക്കാർക്ക് പലപ്പോഴും അനുയോജ്യമല്ല. അങ്ങനെ സംസാരിച്ച് നീങ്ങുന്നതിനിടയിലാണ് അൽപം മുകളിലെ കുന്നിൽ നിന്ന് ഒരു ചോദ്യം കേട്ടത്.

"നിങ്ങൾ എവിടുന്നാ?"

മലയാളത്തിലെ ചോദ്യം കേട്ട് നോക്കിയപ്പോൾ മധ്യവയസ്കരായ ഒരു പുരുഷനും സ്ത്രീയും പൈൻ മരങ്ങളുടെ തണൽ പറ്റി പുല്ലിൽ വിശ്രമിക്കുന്നതാണ് കണ്ടത്. ഞങ്ങൾ അവരുടെ നേരെ നടന്ന് കയറി. കോട്ടയം സ്വദേശികളായിരുന്നു അവർ. ഞങ്ങളെ പോലെ തന്നെ കുട്ടികളോടൊപ്പം കയറാൻ തുടങ്ങിയതാണ്. മുകളിൽ എത്തിയിട്ട് കാണാനുളളത് എന്ത് എന്ന് അറിയാത്തതിനാൽ അവർ ഇവിടെ തങ്ങി. കുട്ടികൾ മുകളിലേക്ക് കയറിപ്പോവുകയും ചെയ്തു. കയറിയത് മതി എന്ന് ഞങ്ങൾക്കും തോന്നിയെങ്കിലും ആരുടെയോ നിർബന്ധം കാരണം ഞങ്ങൾ മുന്നോട്ട് നീങ്ങി.

അര മണിക്കൂർ കൂടി പിന്നിട്ടതും കുതിരകൾ കൂട്ടം കൂട്ടമായി നിൽക്കുന്ന ഒരു കമാനത്തിന് മുന്നിൽ ഞങ്ങളെത്തി. 

" വെൽകം ടു ബൈസരൺ വാലി " എന്ന ബോർഡ് കണ്ട് ഞങ്ങൾ ഞെട്ടി. ഒരു കുതിരക്ക് 2500 രൂപ നിരക്ക് പറഞ്ഞിരുന്ന മിനി സ്വിറ്റ്സർലന്റ് എന്ന പേരിൽ അറിയപ്പെടുന്ന ബൈസരൺ വാലിയിലാണ് അലക്ഷ്യമായി നടന്ന് കയറിയ ഞങ്ങൾ എത്തിയത് എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല.25 രൂപ എൻട്രി പാസെടുത്ത് ഞങ്ങൾ അകത്ത് കയറി. കമാനത്തിന് തൊട്ടടുത്തുള്ള ടീ ഷോപ്പിൽ നിന്ന് ചായയും നൂഡിൽസും കഴിച്ച് വിശപ്പ് അകറ്റി. സീറോ പോയിന്റിലേത് പോലെ ഭക്ഷണത്തിന് മിതമായ നിരക്ക് ആയിരുന്നു ഇവിടെയും 

ബൈസരൺ വാലിയിലെ പച്ച പുൽതകിടി ഏതൊരു സഞ്ചാരിയെയും അതിലൊന്ന് ശയിക്കാൻ ക്ഷണിക്കും.അവിടെക്കിടന്ന് കൊണ്ട് ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.

മഞ്ഞുമൂടിയ മലനിരകൾ.....

തല ഉയർത്തി നിൽക്കുന്ന പൈൻമരക്കാടുകൾ.....

നിരവധി സിനിമകളുടെ ഷൂട്ടിങ് പോയിന്റുകൾ.....

വർണ്ണങ്ങൾക്കൊണ്ട് പ്രകൃതി തന്നെ തുന്നിയുണ്ടാക്കിയ പരവതാനി പോലെ മനോഹരമായ മിനി സ്വിറ്റ്സർലാന്റ്. അതാണ് ബൈസരൺ വാലി. മഞ്ഞ് കാലത്ത് ആറടി ഉയരത്തിൽ വരെ മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശമാണിത് എന്ന് വിശ്വസിക്കാനാവുന്നില്ല.

നമസ്കാരം നിർവ്വഹിക്കാനായി ഒരിടം തേടിയപ്പോഴാണ് വാലിയുടെ താഴെ അറ്റത്ത് ഒരു ചെറിയ പള്ളി കണ്ടത്. ആണും പെണ്ണും അടക്കം ഞങ്ങളെല്ലാവരും അവിടെ കയറി നമസ്കാരവും നിർവ്വഹിച്ചു.

മനസ്സിനെ പറിച്ചെടുത്ത് കൊണ്ടാണ് ബൈസരൺ വാലിയിൽ നിന്ന് തിരിച്ചിറങ്ങിയത്. വഴിയിൽ,കുതിരപ്പുറത്ത് നിന്ന് വീണ് കൈക്കുഴ തെറ്റി വേദന കൊണ്ട് പുളയുന്ന ഒരു സ്ത്രീയും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഘോട വാലയും കുതിരസവാരിയിലെ അപകടം മനസ്സിലാക്കിത്തന്നു. 

തിരിച്ചിറങ്ങാൻ ഞാനും മക്കളും ഒരു വഴിയും മറ്റുള്ളവർ മുകളിലേക്ക് കയറിയ അതേ വഴിയും തന്നെ തിരഞ്ഞെടുത്തു. വഴിയിൽ വച്ച് പരിചയപ്പെട്ട മുഷ്താഖ് എന്ന ഫോട്ടോഗ്രാഫർ ഞങ്ങൾക്ക് വഴി കാട്ടിയായി. ഓരോ വളവിലും തിരിവിലും എന്നെയും മക്കളെയും കാത്ത് നിന്ന് അയാൾ കാണിച്ച സന്മനസ്സ് ഒരിക്കൽ കൂടി കാശ്മീരികളുടെ സ്നേഹം വെളിപ്പെടുത്തി. ഫോട്ടോഗ്രാഫർമാരും കുന്നിൻ മുകളിലെ താമസക്കാരും മാത്രം ഉപയോഗിക്കുന്ന ആ വഴിയിലൂടെ ഞങ്ങൾ വളരെ പെട്ടെന്ന് തന്നെ താഴെ എത്തുകയും ചെയ്തു.



(തുടരും...)

കാശ്മീർ ഫയൽസ് - 22


1 comments:

Areekkodan | അരീക്കോടന്‍ said...

ഒരു കുതിരക്ക് 2500 രൂപ നിരക്ക് പറഞ്ഞിരുന്ന മിനി സ്വിറ്റ്സർലന്റ് എന്ന പേരിൽ അറിയപ്പെടുന്ന ബൈസരൺ വാലിയിലാണ് അലക്ഷ്യമായി നടന്ന് കയറിയ ഞങ്ങൾ എത്തിയത് എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല.

Post a Comment

നന്ദി....വീണ്ടും വരിക