Pages

Wednesday, August 10, 2022

ജന്നത്തിലെ മുള്ളുകൾ (കാശ്മീർ ഫയൽസ് - 18)

കാശ്മീർ ഫയൽസ് -  17 (Click & Read) 

ഇഷ്ഫാഖിന്റെ വീടിന് അടുത്ത് തന്നെയായിരുന്നു ആ നാട്ടിലെ പള്ളിയും ഖബർസ്ഥാനും (ശ്‌മശാനം). പള്ളിയിൽ നിന്നും ദിവസവും ഉയർന്ന് കേൾക്കുന്ന ബാങ്ക് വിളി എനിക്കും നൗഷാദിനും ഏറെ ഹൃദ്യമായി തോന്നി.അതിനാൽ ഏതെങ്കിലും ഒരു നമസ്കാര സമയത്ത് പള്ളിയിൽ ഒന്ന് പോയി നോക്കാൻ ഞങ്ങളാഗ്രഹിച്ചു. പ്രസ്തുത വിവരം ഇഷ്‌ഫാഖിനോട് പറയുകയും ചെയ്തു.ഇഷ്‌ഫാഖിന്റെ ആപ്പിൾ-ചെറി തോട്ടങ്ങളിലെ തേരോട്ടം കഴിഞ്ഞ് ദ്രുരൂ (അതാണ് അവന്റെ നാടിന്റെ യഥാർത്ഥ പേര്) വിൽ തിരിച്ചെത്തിയപ്പോൾ മഗ്‌രിബ് നമസ്കാരത്തിന്റെ സമയമായിരുന്നു.ഞങ്ങൾ ആവശ്യപ്പെട്ട പ്രകാരം പള്ളി കാണിച്ച് തന്ന് ഇഷ്‌ഫാഖ്‌ എങ്ങോട്ടോ പോയി.

പള്ളിയിൽ നിന്ന് മഗ്‌രിബ് നമസ്കാരവും, സൂഫി സംഗീതം പോലെയുള്ള അവരുടെ പ്രാർത്ഥനയും കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോഴാണ്, ഇഷ്‌ഫാഖിന്റെ വീട്ടിലെ കുട്ടികൾക്കായി കുറച്ച് മിഠായികൾ വാങ്ങാൻ ഭാര്യ എന്നോട് ഫോൺ ചെയ്ത് പറഞ്ഞത്.അത് പ്രകാരം അങ്ങാടിയിലേക്ക് നീങ്ങിയ ഞങ്ങൾ കണ്ടത് ഒരു ജനക്കൂട്ടത്തെയാണ്. യാസീൻ മാലിക്ക് കേസിൽ വിധി വന്നതിൽ പ്രതിഷേധിക്കാൻ ഒരുക്കം കൂട്ടുന്നവരോ അതല്ല അത് ചർച്ച ചെയ്യുന്നവരോ എന്നറിയാത്തതിനാൽ വിദേശികളായ ഞങ്ങൾ അല്പം മാറി നിന്ന് വീക്ഷിച്ചു.പ്രതിഷേധിക്കാൻ കാശ്മീർ ജനതക്ക് സ്വാതന്ത്ര്യമില്ലാത്തതാണോ എന്നറിയില്ല ആ ആൾക്കൂട്ടം പെട്ടെന്ന് തന്നെ ഇല്ലാതായി.

ഞങ്ങൾ തൊട്ടടുത്ത കടയിൽ കയറി ആവശ്യമായ മിഠായികൾ വാങ്ങി തിരിച്ചു പോരാൻ ഇറങ്ങി.അപ്പോഴാണ് ഇത്രയും ദിവസത്തെ ഞങ്ങളുടെ വണ്ടി ഡ്രൈവർ ഇജാസിനെ റോട്ടിൽ വച്ച് കണ്ടത്.കുശല സംഭാഷണം കഴിഞ്ഞ് അദ്ദേഹത്തോട് സലാം പറഞ്ഞു.അപ്പോഴാണ് ഞങ്ങളുടെ തൊട്ടു മുന്നിൽ നടന്നു നീങ്ങുന്ന ആളെ ഇജാസ് ശ്രദ്ധിച്ചത്.ഞങ്ങൾ പോകുന്ന അതേ വഴിയിൽ പോകേണ്ട ആളായിരുന്നു അത്.അതിനാൽ ഞങ്ങളെയും കൂട്ടിക്കൊണ്ടു പോകാൻ ഇജാസ് അയാളോട് പറഞ്ഞു.ആ സ്നേഹത്തിനു മുന്നിൽ ഞങ്ങൾ നമ്രശിരസ്കരായി.

ഇഷ്‌ഫാഖിന്റെ വീടും കഴിഞ്ഞ് അടുത്ത പറമ്പിലായിരുന്നു അദ്ദേഹത്തിന്റെ വീട്.നടക്കുന്നതിനിടയിൽ ഞങ്ങൾ പലതും സംസാരിച്ചു.കാശ്മീരിനെപ്പറ്റിയുള്ള ഞങ്ങളുടെ അഭിപ്രായങ്ങൾക്ക് അദ്ദേഹത്തിന്റെ ഏക മറുപടി "കശ്മീർ ജന്നത്ത് ഹേ "  എന്നായിരുന്നു .ഇഷ്‌ഫാഖിന്റെ ഗേറ്റിന് മുന്നിലെത്തിയപ്പോൾ അദ്ദേഹത്തിന് ഒരേയൊരു നിർബന്ധം - ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലണം , ചായ കുടിക്കണം !!ആ സ്നേഹത്തിനു മുന്നിലും ഞങ്ങൾ നന്ദിയോടെ കീഴടങ്ങി.

കുട്ടികൾക്കുള്ള മിഠായികൾ കൊടുത്ത് ഉടനെ വരാം എന്ന് പറഞ്ഞ് ഞാൻ അകത്തേക്ക് പോയി.നൗഷാദും അയാളും ഗേറ്റിന് പുറത്ത് തന്നെ നിന്നു.അകത്ത് കുട്ടികളുടെ തകൃതിയായ കലാപരിപാടികൾ നടക്കുകയായതിനാൽ ജനലിൽ തട്ടി ഞാൻ ഭാര്യയെ പുറത്തേക്ക് വിളിച്ച് മിഠായിപ്പൊതി ഏൽപ്പിച്ചു.ഉടൻ വരാം എന്ന് മാത്രം പറഞ്ഞ് ഞാൻ ഇരുട്ടിലേക്കോടി.തുടർന്ന് ഞാനും നൗഷാദും അദ്ദേഹത്തോടൊപ്പം അയാളുടെ വീട്ടിലേക്ക് പോയി.

വലിയൊരു ഇരുനില വീടായിരുന്നു അത്.മുകളിലെ മജ്‌ലിസ് ഹാളിലേക്കാണ് അദ്ദേഹം ഞങ്ങളെ നയിച്ചത്.ഇഷ്‌ഫാഖിന്റെ വീട്ടിലെ ഹാളിന്റെ ഇരട്ടി വലിപ്പമുള്ളതും വളരെ ആകർഷകമായ പരവതാനി വിരിച്ചതും ആയിരുന്നു അത്.ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിനെ മദിപ്പിക്കുന്ന ഒരു വീടും ഹാളും.കുറെ ചായകളുടെ പേര് പറഞ്ഞ് അതിൽ ഏത് തരം ചായയാണ് ഞങ്ങൾക്കിഷ്ടം എന്ന ചോദ്യത്തിന് മറുപടി പറയാൻ ഞങ്ങൾ വിഷമിച്ചു.ടാങ്മാർഗ്ഗിൽ സ്വന്തമായി തുണിക്കട നടത്തുന്ന ആളായിരുന്നു അദ്ദേഹം.അൽപം കഴിഞ്ഞ് ഇസ്‌ലാമിക വേഷത്തിൽ അദ്ദേഹത്തിന്റെ മകൾ ചായയുമായി വന്നു.അവളും ഞങ്ങളുടെ സദസ്സിൽ ഇരുന്നു.അല്പം കൂടി കഴിഞ്ഞ്, സ്വന്തം ടാക്സി ഓടിക്കുന്ന മകനും എത്തിച്ചേർന്നു.ചായയും പലഹാരങ്ങളും ഇന്നത്തെ കാശ്മീരിനെയും അവിടത്തെ യുവതയെയും പറ്റിയുള്ള സംസാരവും ഒക്കെ ആയി നേരം പോയത് ഞങ്ങളറിഞ്ഞില്ല.

ഇതേ സമയം വീട്ടിൽ തിരിച്ചെത്തിയ ഇഷ്‌ഫാഖ് എന്നെ അന്വേഷിച്ചു.ഞാനും നൗഷാദും തിരിച്ചെത്തിയിട്ടില്ല എന്നറിഞ്ഞ ഇഷ്‌ഫാഖ്‌ അൽപനേരം മൗനം പാലിച്ചു.പിന്നെ ഞാൻ ഫോൺ ചെയ്തിരുന്നോ എന്ന് എന്റെ ഭാര്യയോട് ചോദിച്ചു.ഇപ്പോൾ വരാം എന്നും പറഞ്ഞ് ഓടിപ്പോയി എന്ന് അവൾ മറുപടി പറഞ്ഞതോടെ ഇഷ്‌ഫാഖിന്റെ മുഖത്ത് ഒരു ഭീതി പടർന്നു. അവിടെയുണ്ടായിരുന്ന അവന്റെ പിതൃസഹോദര പുത്രന്മാരോട് അവൻ എന്തോ പറഞ്ഞു.അവർ അവരുടെ ഭാര്യമാരോട് എന്തോ കുശുകുശുത്തു. എല്ലാവരുടെയും മുഖഭാവം മാറുന്നത് ഞങ്ങളുടെ ഭാര്യമാർ ശ്രദ്ധിച്ചു.പിന്നെ ഓരോരുത്തരായി പലർക്കും ഫോൺ ചെയ്യാൻ തുടങ്ങി.അപ്പോഴാണ് എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ട് എന്ന് ഞങ്ങളുടെ ബാക്കിയുള്ളവർക്ക് മനസ്സിലായത്.അങ്ങനെ അവരുടെ മനസ്സിലും ആശങ്ക പടർന്നു.

ഇതൊന്നും അറിയാതെ തൊട്ടടുത്ത വീട്ടിൽ ഞങ്ങൾ ചായ കുടിച്ച് രസിക്കുന്നതിനിടയിലാണ് ഇഷ്‌ഫാഖ്‌ ധൃതിയിൽ അങ്ങോട്ട് ഓടിക്കയറി വന്നത്.ഞങ്ങളെ കണ്ടതും അവൻ ആശ്വാസത്തിന്റെ ഒരായിരം നെടുവീർപ്പുകളിട്ട് ഞങ്ങളെ കണ്ടെത്തിയതായി വീട്ടിലേക്ക് വിളിച്ച് പറഞ്ഞു.ശേഷം കാശ്മീരി ഭാഷയിൽ അദ്ദേഹത്തോടും എന്തൊക്കെയോ സംസാരിച്ചു.

ഞങ്ങൾ തിരിച്ചെത്താത്തത് ആണ് എല്ലാ പുകിലും ഉണ്ടാക്കിയത്.കാശ്മീരിൽ ഇങ്ങനെ പൊടുന്നനെ അപ്രത്യക്ഷമാകുന്ന നിരവധി മനുഷ്യജീവിതങ്ങൾ ഉണ്ടത്രേ.അവരാരും പിന്നീട് ഒരിക്കലും തിരിച്ചെത്താറില്ല പോലും.ആരാണ് കൊണ്ടുപോയത് എന്ന് പോലും ഒരു വിവരവും ലഭിക്കാറില്ല.കാണാതായവർ ഇനി വരും  എന്ന് ആരും പ്രതീക്ഷിക്കാറില്ല.യുവാക്കളാണ് ഇങ്ങനെ അപ്രത്യക്ഷമാകുന്നവരിൽ ഏറിയ പങ്കും.ആ ദിവസത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കൂടി കൂട്ടി വായിച്ചാൽ ഞങ്ങളെ കാണാതായത് ഒരു വലിയ പ്രശ്നമാകുമായിരുന്നു.പോലീസിലും വിളിച്ച് വിവരം പറയാൻ ഇരുന്നതായിരുന്നു പോലും! പക്ഷെ, ഡ്രൈവർ ഇജാസിനെ ഇഷ്‌ഫാഖ്‌ വിളിച്ചതായിരിക്കും എന്ന് കരുതുന്നു, ഞങ്ങളിരിക്കുന്ന സ്ഥലം അവൻ കൃത്യമായി  മനസ്സിലാക്കി.

പിറ്റേന്ന് തിരിച്ച്‌ പോവുകയാണെന്നറിയിച്ചപ്പോൾ ഞങ്ങളുടെ പുതിയ ആതിഥേയനും മകളും ഞങ്ങളുടെ കൂടെ ഇഷ്ഫാഖിന്റെ വീട്ടിലേക്ക് ഞങ്ങളെ അനുഗമിച്ചു.കുടുംബത്തിലെ എല്ലാവരെയും സന്ദർശിച്ച് സന്തോഷം പങ്കിട്ട് തിരിച്ച് പോകുമ്പോളും ഞങ്ങളുടെ കുടുംബം ഞെട്ടലിൽ നിന്ന് മുക്തമായിരുന്നില്ല.ബാനിഹാൾ മുതൽ ഞങ്ങൾ അനുഭവിച്ച് തുടങ്ങിയ കാശ്മീരികളുടെ സ്നേഹത്തിന്റെ ആഴവും പരപ്പും അപ്പോൾ ഞങ്ങളെ അതിശയപ്പെടുത്തി.

അടുത്ത ദിവസം ഇനി പഹൽഗാമിലേക്കാണ് യാത്ര.അതിരാവിലെ എണീറ്റ് ഇഷ്‌ഫാഖിനോടും കുടുംബത്തോടും യാത്ര പറയണം .അതിനാൽ ഞങ്ങളെല്ലാവരും വേഗം വിരിപ്പിലേക്ക് ചെരിഞ്ഞു. 

(തുടരും...) 

കാശ്മീർ ഫയൽസ് -  19

3 comments:

Areekkodan | അരീക്കോടന്‍ said...

ആ ദിവസത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കൂടി കൂട്ടി വായിച്ചാൽ ഞങ്ങളെ കാണാതായത് ഒരു വലിയ പ്രശ്നമാകുമായിരുന്നു.

സുധി അറയ്ക്കൽ said...

ശ്ശോ

Areekkodan | അരീക്കോടന്‍ said...

സുധീ... രക്ഷപ്പെട്ടു.

Post a Comment

നന്ദി....വീണ്ടും വരിക