Pages

Saturday, August 13, 2022

വേർപിരിയലിന്റെ വേദന (കാശ്മീർ ഫയൽസ് - 19 )

കാശ്മീർ ഫയൽസ് - 18  (Click & Read)

അതിരാവിലെ തന്നെ എല്ലാവരും എണീറ്റു. എല്ലാവരുടെ മുഖത്തും ഒരു മ്ലാനത നിഴലിട്ടിരുന്നു. സൂര്യനും ആർക്കോ വേണ്ടി ഉദിച്ച് വന്നപോലെ ഒരു നരച്ച വെളിച്ചം തൂകി.നാല് ദിവസമായി ഞങ്ങൾ പതിനൊന്ന് പേരെയും അവരുടെ കുടുംബാംഗങ്ങളായി സ്വീകരിച്ച ആ കുടുംബത്തോട് ഇന്ന് ഞങ്ങൾ യാത്ര പറയുകയാണ്. അവരിലാരെയും ഇനി ഈ ദുനിയാവിൽ വച്ച് നേരിട്ട് കണ്ട് മുട്ടുമോ എന്ന് നിശ്ചയമില്ല. എന്നും വൈകിട്ട് പാട്ട് പാടി രസിക്കുന്ന കുട്ടിക്കൂട്ടത്തിന്  അന്ന് വൈകിട്ട് ഉണ്ടായേക്കാവുന്ന ശൂന്യത , പത്താം ക്ലാസുകാരി സായിമക്ക് നഷ്ടപ്പെടുന്ന അമൂല്യമായ കൂട്ടുകെട്ട് , ഞങ്ങളുടെ മക്കൾക്കുണ്ടാകുന്ന വിരഹവേദന എല്ലാം കൂടി ആലോചിച്ചപ്പോൾ ഒരു വെറും ടൂറിസ്റ്റ് മാത്രമായി വന്നാൽ മതിയായിരുന്നു എന്നൊരു തോന്നൽ മനസ്സിലുണ്ടാക്കി.

എല്ലാവരെയും കൂട്ടി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാ ദിവസവും ആഗ്രഹിച്ചിരുന്നു. ബട്ട്, നടന്നില്ല. ഇന്നും നടന്നില്ലെങ്കിൽ ഈ ഭൂമിയിൽ വച്ച് അത് നടക്കില്ല എന്നതിനാൽ അവൈലബിൾ ആയ എല്ലാവരെയും തട്ടിക്കൂട്ടാൻ ഇഷ്ഫാഖിനെ ഏല്പിച്ചു. ഞങ്ങളോടൊപ്പം പഹൽഗാമിലേക്ക് വരുന്നു എന്ന് പറഞ്ഞ ഇഷ്ഫാഖ് ഒരു മുറിയൻ പാന്റും ടീഷർട്ടും ഇട്ട് എത്തി.

"തും ഖേത് മേം ജാതെ ഹോ.. യാ പഹൽഗാം ആതെ ഹോ?" അവന്റെ വേഷം കണ്ട് ഞാൻ ചോദിച്ചു. പതിവ് പോലെ അവനൊന്ന് വെളുക്കെ ചിരിച്ചു.

അപ്പോഴാണ് വടിയും കുത്തി മെല്ലെ മെല്ലെ നടന്ന് വരുന്ന ഇഷ്ഫാഖിന്റെ വല്ല്യുമ്മയെ കണ്ടത്. നീര് വന്ന കാലും ഏച്ച് വലിച്ച് കഴിഞ്ഞ നാല് ദിവസങ്ങളിലും അവർ ഞങ്ങളെ കാണാൻ വന്നിരുന്നു. നൂറ് പൂർണ്ണ ചന്ദ്രൻമാരെ കണ്ട് കഴിഞ്ഞ അവർ ഇനി ഞങ്ങളെ കാണില്ല എന്നത് തീർച്ചയാണ്.കയ്യിൽ ഒരു ചെറിയ പ്ലാസ്റ്റിക് കവറുമായിട്ടായിരുന്നു അവർ വന്നത്. ഇഷ്ഫാഖിനോട് കാശ്മീരിയിൽ അവർ എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് വാൾനട്ട് സംഘടിപ്പിച്ച് തരാൻ ഇഷ്ഫാഖിനോട് നിർദ്ദേശിക്കുകയാണ് എന്ന് അവൻ പരിഭാഷപ്പെടുത്തിത്തന്നു. 

ഒരു കസേര വലിച്ചിട്ട് വല്യുമ്മയെ അതിൽ ഇരുത്തി. അൽപനേരം എല്ലാവരെയും ഒന്ന് നോക്കിയ ശേഷം അവർ കയ്യിലെ പ്ലാസ്റ്റിക് കവറിന്റെ വായ തുറന്നു. അതിൽ നിന്നും രണ്ടെണ്ണം എടുത്ത് ലിദുമോന്റെ നേരെ നീട്ടി. അത് വാങ്ങാൻ ഞാൻ അവനോട് പറഞ്ഞു. വീണ്ടും രണ്ടെണ്ണം എടുത്ത് ലൂന മോൾക്ക് നൽകി. അങ്ങനെ രണ്ടെണ്ണം വീതം ഞങ്ങൾക്കെല്ലാവർക്കും കിട്ടി. അവസാനമായി എന്റെ ഭാര്യ രണ്ടെണ്ണം വാങ്ങിയതോടെ ആ കവർ കാലിയായി ! ഈ നൂറാം വയസ്സിലും, ഞങ്ങളുടെ എണ്ണം കൃത്യമായെടുത്ത് രണ്ടെണ്ണം വീതം എല്ലാവർക്കും നൽകാൻ അവർ മന:ക്കണക്ക് കൂട്ടിയതിലായിരുന്നു എനിക്ക് ആശ്ചര്യം തോന്നിയത്. പൊട്ടിക്കാത്ത ഉണങ്ങിയ രണ്ട് വാൾനട്ട് കായകളായിരുന്നു അവർ ഞങ്ങൾക്ക് തന്ന സ്നേഹ സമ്മാനം.

നാല് ദിവസമായി ഞങ്ങളെ ഹൃദയത്തിൽ കൊണ്ടിരുത്തിയ ഇഷ്ഫാഖിന്റെ കുടുംബത്തോടൊപ്പം നിന്ന് ഞങ്ങൾ നിരവധി ഫോട്ടോകൾ എടുത്തു. അതിലും എത്രയോ ഏറെ തവണ അത് മനസ്സിൽ പതിഞ്ഞതായതിനാൽ ഒരു ഫോട്ടോക്കും പെർഫക്ഷൻ തോന്നിയില്ല. മക്കളും ഭാര്യയും എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറയുന്ന രംഗം ക്യാമറയിൽ പകർത്താൻ മനസ്സനുവദിച്ചതുമില്ല. മുഴുവൻ കുടുംബാംഗങ്ങളെയും കേരളത്തിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു കൊണ്ട് നിറകണ്ണുകളോടെ ഞങ്ങൾ വാഹനത്തിലേക്ക് കയറി. വണ്ടി കൺ മുന്നിൽ നിന്ന് മറയുന്നത് വരെ സായിമ കൈവീശി യാത്ര പറഞ്ഞു.
ഒരു യാത്രയിൽ ഇത്തരം ഒരു വേർപാട് ജീവിത്തിൽ ആദ്യത്തെ അനുഭവമായിരുന്നു.

(തുടരും...)


3 comments:

Areekkodan | അരീക്കോടന്‍ said...

ഒരു യാത്രയിൽ ഇത്തരം ഒരു വേർപാട് ജീവിത്തിൽ ആദ്യത്തെ അനുഭവമായിരുന്നു.

Echmukutty said...

വായിക്കുന്നു

Areekkodan | അരീക്കോടന്‍ said...

Echmu... നന്ദി....വീണ്ടും വരിക

Post a Comment

നന്ദി....വീണ്ടും വരിക