Pages

Monday, August 29, 2022

ദ ലാസ്റ്റ് ക്ലിക്ക് (കാശ്മീർ ഫയൽസ് -23)

 കാശ്മീർ ഫയൽസ് -22 (Click & Read)

സുന്ദരമായ ആ രാത്രിക്ക് സൂര്യൻ ആയുസ് അധികം നൽകിയില്ല. മതിലുകൾ എന്ന സിനിമയിൽ മമ്മുട്ടി "ഹൂ വാണ്ട്സ് ഫ്രീഡം" എന്ന് ചോദിച്ച പോലെ എന്റെ മനസ്സിലും ഒരു ചോദ്യം ഉയർന്നു - "ആർക്കു വേണം ഈ പകൽ? " 

അങ്ങകലെ ഗിരിശൃംഗങ്ങൾ മഞ്ഞ് പുതപ്പിനടിയിൽ തന്നെ ഉറങ്ങുകയാണ്. ലിഡർ നദിക്ക് കുറുകെ പണിത ഇരുമ്പ് പാലത്തിന്റെ മഞ്ഞനിറം പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റ് കൂടുതൽ തിളങ്ങുന്നുണ്ട്.വെള്ളാരം കല്ലുകളോട് കിന്നാരം പറഞ്ഞ്  നദി എങ്ങോട്ടോ കുതിക്കുന്നുമുണ്ട്.മലനിരകളിലെ
പൈൻ മരങ്ങളുടെ കോണിക്കൽ ബ്യൂട്ടിയിലേക്ക് ഒരിക്കൽ കൂടി നോക്കിക്കൊണ്ട് ഞാൻ ഒരു നെടുവീർപ്പിട്ടു - എല്ലാ കാഴ്ചകളും ഏതാനും നിമിഷങ്ങൾക്കകം മനസ്സിന്റെ ഹാർഡ് ഡിസ്ക് ലേക്ക് സേവ് ചെയ്യപ്പെടാൻ പോവുകയാണ്.

ആർമാദങ്ങളെല്ലാം കഴിഞ്ഞു. ഇന്ന് ഇനി തിരിച്ച് പോവുകയാണ്. കാശ്മീർ ശരിക്കും കണ്ടോ എന്ന് ചോദിച്ചാൽ 'ഉണ്ടില്ല' എന്നാണുത്തരം. എന്നാൽ ശരിക്കും അനുഭവിച്ചു കഴിഞ്ഞു. ആറ് മാസവും ഒരു വർഷവും ഒക്കെ ഇന്ത്യ കാണാനായി ചെലവഴിക്കുന്ന വിദേശികളോട് അസൂയ തോന്നുന്നത് ഇത്തരം നിമിഷങ്ങളിലാണ്.നമുക്കെന്ന് ഇന്ത്യ മുഴുവൻ ഒന്ന് കാണാൻ പറ്റും എന്ന ചോദ്യവും മനസ്സിൽ ഉയരുന്നത് അപ്പോഴാണ്.


" ആബിദ് സാർ... " ഇഷ്ഫാഖിന്റെ വിളി എന്നെ ചിന്തയിൽ നിന്ന് ഉണർത്തി.


"സബീ റെഡി ഹെ തൊ സാമാൻ ഗാഡി മേം ലഗേഗ ... ശ്രീനഗർ മേം കർഫ്യൂ ഡിക്ളേർ കിയ ഹെ... " യാസിൻ മലിക് കേസിലെ വിധി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഞങ്ങൾ അനുഭവിച്ച് അറിയുകയാണ്.


"സൂൺ ഇൻറർനെറ്റ് കാട്ട് കരേഗ ... ശായദ് ഫോൺ ഭീ..." ഇന്റർനെറ്റും ഫോണും അടക്കമുള്ള ആശയ വിനിമയ മാർഗ്ഗങ്ങൾ നിലക്കാൻ പോകുന്നു എന്നത് ഞങ്ങളിലും ഭയം സൃഷ്ടിച്ചു.


"സൊ... ഹം യഹാം സെ വാപസ് ജാതെ ഹെ... ആപ് കൊ ജമ്മു ജാനെ കൊ ദൂസരാ ഗാഡി തയ്യാർ കീ ഹെ... രാസ് തെ മേം ഗാഡി ബദലേഗ ... " ഇത്രയും ദിവസം കൂടെയുണ്ടായിരുന്ന വണ്ടിയും ഡ്രൈവറും ഒപ്പം ഇഷ്ഫാഖും കൂടി വിട പറയുകയാണ്. ഇഷ്ടപ്പെട്ടില്ലെങ്കിലും സമ്മതിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.


ബാഗുകളും മറ്റും വണ്ടിയിലേക്ക് കയറ്റി വയ്ക്കുമ്പോൾ മനസ്സ് വീണ്ടും വിങ്ങിത്തുടങ്ങി. ജമ്മുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ രാത്രിയായിരുന്നു. എങ്കിലും പ്രവചനാതീതമായ കാശ്മീർ - ജമ്മു യാത്രാ സമയം കണക്കിലെടുത്ത് നേരത്തെ പുറപ്പെടണം എന്ന് ഇഷ്ഫാഖ് നിർദ്ദേശിച്ചിരുന്നതിനാൽ രാവിലെ ആറരക്ക് തന്നെ ഞങ്ങൾ പഹൽഗാം വിട്ടു. ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ റൺവേയിൽ വച്ച് ഞങ്ങൾക്ക് കയറേണ്ട വണ്ടി കണ്ടുമുട്ടി. ഇഷ്ഫാഖും ഇജാസും കൂടി ബാഗുകൾ എല്ലാം പുതിയ വണ്ടിയിലേക്ക് മാറ്റി. ഇഷ്ഫാഖിനെ കെട്ടിപ്പിടിച്ച് യാത്ര പറയുമ്പോൾ അറിയാതെ ഒന്ന് വിതുമ്പി.


മൻവീർ സിംഗ് ആയിരുന്നു പുതിയ ഡ്രൈവർ. കാഴ്ചയിൽ ഒരു സിംഗിന്റെ യാതൊരു വിധ അടയാളങ്ങളും അയാളിൽ കണ്ടില്ല. ഏഴര മണിക്ക് ജമ്മു ലക്ഷ്യമാക്കി വണ്ടി ഓടാൻ തുടങ്ങിയപ്പോഴും ഒരു പഞ്ചാബി ശൗര്യം മൻവീർ സിംഗ് കാണിച്ചില്ല. ഏകദേശം ഒരു മണിക്കൂർ ഓടിയപ്പഴേക്കും വാഹനങ്ങളുടെ  ഒരു നീണ്ട നിര മുന്നിൽ പ്രത്യക്ഷപ്പെട്ടു.

ട്രക്കുകൾ മാത്രമായി തടഞ്ഞിട്ട പോലെയായിരുന്നു തോന്നിയതെങ്കിലും എല്ലാ വാഹനങ്ങളും തടയപ്പെട്ടതായി കണ്ടു. കോൺവോയ് വരുന്നതാണ് കാരണം എന്ന് പറഞ്ഞതിനാൽ അവർ കടന്നു പോകുന്നതോടെ ബ്ലോക്ക് ക്ലിയർ ആകും എന്ന പ്രതീക്ഷയിൽ ഞങ്ങളിരുന്നു.കോൺവോയ് വരുന്ന സൈഡിൽ പാർക്ക് ചെയ്ത ഞങ്ങളുടെ വാഹനം ഒരു സൈനിക ട്രക്ക് വന്ന് മാറ്റാൻ ആവശ്യപ്പെട്ടു.അങ്ങനെ മറുഭാഗത്തെ ക്യൂവിൽ പിന്നിലായി ഞങ്ങളുടെ സ്ഥാനം.


ഇപ്പോൾ ശരിയാകും എന്ന് കരുതിയ ബ്ലോക്ക് അര മണിക്കൂർ പിന്നിട്ടിട്ടും ഒന്നുമാകാത്തതിനാൽ ഞങ്ങൾ വാഹനത്തിൽ നിന്നിറങ്ങി.ബ്രേക്ഫാസ്റ്റ് കഴിക്കാത്തതിനാൽ കുട്ടികൾക്ക് വിശക്കാനും തുടങ്ങിയിരുന്നു.ഒരു പെട്ടിപ്പീടിക പോലും ഇല്ലാത്ത സ്ഥലത്തായിരുന്നു വണ്ടികളുടെ കിടപ്പ് എന്നതിനാൽ വിശപ്പ് തുടരും എന്ന് എല്ലാവർക്കും മുന്നറിയിപ്പ് നൽകി.

ഒന്നര മണിക്കൂർ പിന്നിട്ടിട്ടും ബ്ലോക്ക് മാറാതായപ്പോൾ ഒന്ന് നടന്നു നോക്കി പരിസരം വീക്ഷിക്കാൻ ഞാനും നൗഷാദും തീരുമാനിച്ചു.അപ്പോഴാണ് റോഡിൽ നിന്നും ഉള്ളോട്ട് മാറി ഒരാൾ ഒരു കട തുറക്കുന്നത് കണ്ടത്.ഭാഗ്യത്തിന് അതൊരു ടീ ഷോപ് ആയിരുന്നു. അങ്ങനെ ചായ കിട്ടി.ചപ്പാത്തി തയ്യാറാക്കി തരാം എന്ന് അയാൾ പറഞ്ഞെങ്കിലും ബ്ലോക്കിന്റെ ആയുസ്സ് അറിയാത്തതിനാൽ ഓർഡർ നൽകാൻ മടിച്ചു.കടയിലുണ്ടായിരുന്ന പത്തോളം ബിസ്കറ്റ് പാക്കറ്റുകൾ ഞങ്ങൾ വാങ്ങി വണ്ടിയിലേക്ക് നൽകി. വിശന്ന് പൊരിഞ്ഞ് നിൽക്കുമ്പോൾ അതും ആർത്തിയോടെ എല്ലാവരും അകത്താക്കി.വീണ്ടും എന്തെങ്കിലും കിട്ടുമോ എന്നറിയാൻ ചെന്നപ്പോഴേക്കും ആ കട കർണ്ണാടകയിൽ നിന്നുള്ള ഒരു ടീം കയ്യേറിയിരുന്നു. അവർ തന്നെ ചപ്പാത്തി പരത്തി ചുട്ട് കൊണ്ടിരിക്കുന്നു. കടക്കാരൻ ഓംലറ്റ് ഉണ്ടാക്കിയും കൊടുത്തു.ആണുങ്ങളിൽ ചിലർ ചായയും ഉണ്ടാക്കി.എല്ലാം അവർ തന്നെ തിന്നുകയും കുടിക്കുകയും ചെയ്തു.ഇതിനിടയിൽ ഞങ്ങൾക്ക് സ്ഥാനമില്ലാത്തതിനാൽ മെല്ലെ സ്ഥലം കാലിയാക്കി.


സമയം അപ്പോൾ പതിനൊന്ന് മണിയായിരുന്നു.സൈനിക വാഹന വ്യൂഹം ഇട്ട തടവില്ലാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു.മറ്റു വാഹനങ്ങളിൽ നിന്നിറങ്ങി റോട്ടിൽ നിൽക്കുന്നവർ തിരിച്ച് കയറണം എന്ന് സൈനിക വാഹനത്തിൽ നിന്നും അനൗൺസ് ചെയ്തത് ഞങ്ങളിൽ വീണ്ടും ഒരു ഭീതി പടർത്തി.ഇത്രയും നേരം ബ്ലോക്കുണ്ടായത് മറ്റെന്തോ കാരണത്താലാണോ എന്ന് പോലും ചിന്ത പായാൻ തുടങ്ങി. ഇതിനിടയിൽ പലർക്കും മൂത്ര ശങ്കയും ഉണ്ടായി.ടീ ഷാപ്പിൽ ഒരു ടോയ്‌ലറ്റ് ഉണ്ടായിരുന്നെങ്കിലും വെള്ളം ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടിൽ ചെന്ന് ചോദിച്ചപ്പോൾ അവർ സന്തോഷപൂർവ്വം അനുമതി നൽകി. എല്ലാവരുടെയും മൂത്രശങ്ക തീർന്നതും ബ്ലോക്കും ഒഴിവായി! അങ്ങനെ മൂന്നര മണിക്കൂറിന് ശേഷം  വാഹനങ്ങൾ നിര നിരയായി നീങ്ങാൻ തുടങ്ങിയപ്പോഴാണ് നേരത്തെ ഇഷ്‌ഫാഖ്‌ പറഞ്ഞ ജമ്മു യാത്രയുടെ സമയത്തിലെ അനിശ്ചിതത്വത്തെപ്പറ്റി ശരിക്കും മനസ്സിലായത്.ഞങ്ങളുടെ ട്രെയിൻ രാത്രി പതിനൊന്ന് മണിക്കായിരുന്നതിനാൽ വലിയ ടെൻഷൻ അനുഭവിച്ചില്ല.


വഴിയരികിൽ നിരത്തി വച്ച ചെറിപ്പഴങ്ങൾ എല്ലാ യാത്രക്കാരെയും എന്ന പോലെ ഞങ്ങളുടെയും ആഗ്രഹത്തെ ഉദ്ദീപിപ്പിച്ചു.രണ്ട് പെട്ടി വാങ്ങിയത് നിമിഷങ്ങൾക്കകം തന്നെ കാലിയായി. പള്ളിയും ഹോട്ടലും ഉള്ള ഒരിടത്ത് ഭക്ഷണത്തിന് നിർത്താനായി മൻവീർ സിംഗിനോട് നിർദ്ദേശിച്ചു. രണ്ടും കൂടി ഒത്തുവരില്ല എന്ന് ഉറപ്പായതോടെ ആദ്യം ആമാശയത്തിന് ആശ്വാസം നൽകാൻ തീരുമാനിച്ചു.ഫുൾ ഉത്തരേന്ത്യൻ ഭക്ഷണം കഴിച്ച് കൊണ്ട് വിശപ്പിനെ പമ്പ കടത്തി. അൽപ സമയം കഴിഞ്ഞ് പള്ളിയും കണ്ടതോടെ ആശ്വാസമായി.പള്ളി ഇമാമിന്റെ അനുവാദത്തോടെ സ്ത്രീകളും പള്ളിക്കകത്ത് നിന്ന് തന്നെ നമസ്കാരം നിർവ്വഹിച്ചു.

വണ്ടിയുടെ വേഗത ക്രമേണ കൂടാൻ തുടങ്ങി.അഞ്ച് ദിവസം മുമ്പ് കടന്ന് പോയ ടണലുകൾ ഒന്നൊന്നായി ഞങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു.ഇനി എന്തെങ്കിലും തടസ്സം വഴിയിൽ നേരിട്ടാൽ എന്ത് ചെയ്യും എന്ന ചോദ്യം എന്റെ മനസ്സിലൂടെ വെറുതെ ഒന്ന് മിന്നിപ്പോയി.


 "ഠോ..." 

വലിയൊരു ശബ്ദവും വണ്ടിക്ക് ഒരു കുലുക്കവും സംഭവിച്ചത് ഒരുമിച്ചായിരുന്നു. ഡ്രൈവർ മൻവീർ സിംഗിന്റെ കൈകൾ ഒന്നുലയുന്നത് ഞാൻ കണ്ടു. പക്ഷെ അയാൾ വാഹനം സുരക്ഷിതമായി സൈഡാക്കി.ലൂന മോൾ വാതിൽ തുറന്ന് വേഗം പുറത്തേക്ക് ചാടി.എന്തോ സംഭവിച്ചു എന്ന മട്ടിൽ  മറ്റുള്ളവരും വേഗം ഇറങ്ങി.


ടയർ പൊട്ടിയതാണ് എന്നായിരുന്നു എന്റെ ധാരണ. പക്ഷെ മൻവീർ സിംഗ് അത് സമ്മതിച്ചില്ല.നാല് ടയറും പരിശോധിച്ചെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല! എതിരെ പോയ ഒരു ട്രക്കിന്റെ ടയർ ആണ് പൊട്ടിയതെന്ന് അയാൾ പറഞ്ഞു. പിന്നെ എന്തുകൊണ്ട് അദ്ദേഹത്തിന്റെ കൈകൾ വിറച്ചു എന്നത് ഒരു പിടിയും കിട്ടിയില്ല.ദൈവത്തെ സ്തുതിച്ചു കൊണ്ട് ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി.

ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിട്ടും ഞങ്ങൾ ജമ്മുവിൽ എത്തിയിരുന്നില്ല. ലുലുവിനാകട്ടെ എട്ടു മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറുകയും വേണം. റെയിൽവേ സ്റ്റേഷനിൽ നിന്നും വീണ്ടും പതിനഞ്ച് മിനുട്ട് ദൂരത്തിലാണ് അവളുടെ ഹോസ്റ്റൽ.അവസാനം രാത്രി എട്ടു മണിയോടെ ഞങ്ങൾ ജമ്മുവിൽ എത്തി. ഡ്രൈവറോട് കയർത്താണെങ്കിലും, അവളെ ഹോസ്റ്റലിൽ ഇറക്കി ജസ്ററ് ഒന്ന് കണ്ട ശേഷം ഞങ്ങൾ സ്റ്റേഷനിലേക്ക് തന്നെ മടങ്ങി. ജമ്മുവിൽ നിന്നുള്ള അവസാന ഫോട്ടോ ഞാൻ മൊബൈലിൽ പകർത്തി. 

ഒരു യാത്ര കൂടി അവസാനിക്കുകയാണ്. ഓരോ യാത്രയും ഓരോ പാഠങ്ങളാണ്, അനുഭവങ്ങളാണ്.നാളെയെ പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള ഊർജ്ജമാണത്. അതിനാൽ യാത്ര ഇനിയും തുടരണം,ഇൻഷാ അല്ലാഹ്.

 

(തുടരും...)

കാശ്മീർ ഫയൽസ് -24


1 comments:

Areekkodan | അരീക്കോടന്‍ said...

വലിയൊരു ശബ്ദവും വണ്ടിക്ക് ഒരു കുലുക്കവും സംഭവിച്ചത് ഒരുമിച്ചായിരുന്നു. ഡ്രൈവർ മൻവീർ സിംഗിന്റെ കൈകൾ ഒന്നുലയുന്നത് ഞാൻ കണ്ടു.

Post a Comment

നന്ദി....വീണ്ടും വരിക