Pages

Monday, August 08, 2022

ഏദൻ തോട്ടത്തിൽ.... (കാശ്മീർ ഫയൽസ് - 17)

കാശ്മീർ ഫയൽസ് -  16 (Click & Read)

ചാറ്റൽ മഴയും സന്ധ്യയും (വൈകിട്ട് ഏഴര മണി), ആപ്പിൾ തോട്ടം കാണുക എന്ന ഞങ്ങളുടെ ആഗ്രഹത്തിന് വിലങ്ങ് തടിയാകുമോ എന്നൊരാശങ്ക എ   മനസ്സിൽ നിറഞ്ഞു. ഞങ്ങളെ അത് കാണിച്ചേ അടങ്ങൂ എന്ന് ഇഷ്ഫാഖിനും നിർബന്ധമായതിനാൽ വണ്ടി സാമാന്യം നല്ല വേഗത്തിൽ തന്നെ പാഞ്ഞു.അന്നത്തെ അത്താഴം ഞങ്ങളുടെ വക ആയതിനാൽ വഴിയിൽ ഭക്ഷണ പാർസലിനും കാത്തിരിക്കേണ്ടതുണ്ടായിരുന്നു.

മരങ്ങൾ ഇട തൂർന്ന് വളർന്ന് നിൽക്കുന്ന ഒരു സ്ഥലത്താണ് ആ യാത്ര അവസാനിച്ചത്. ഒരു പ്രൈമറി സ്കൂളിന്റെ മുറ്റമായിരുന്നു അത്. തൊട്ടടുത്ത് നിന്ന് തന്നെ ഒരു അരുവിയുടെ കളകൂജനം കൂടി കേൾക്കുന്നുണ്ടായിരുന്നു. തലേ ദിവസം മോഹിപ്പിച്ച സിന്ധു നദി ഇന്ന് ഒരു അരുവിയായി മോഹിപ്പിക്കാൻ വന്നതാണോ എന്ന് തോന്നി. ശബ്ദം കേട്ട ഭാഗത്തേക്കാണ് ഇഷ്ഫാഖ് ഞങ്ങളെ നയിച്ചത്. യെസ്, ആ അരുവി മുറിച്ച് കടന്ന് വേണം ഞങ്ങൾക്ക് പോകാൻ. വെള്ളത്തിൽ കാല് വച്ചതും "എന്റുമ്മച്ചിയേ" എന്നൊരു വിളിയും ഉയർന്നത് ഒപ്പമായിരുന്നു. വെള്ളത്തിന്റെ തണുപ്പ് അത്രയും കൂടുതലായിരുന്നു. അരുവി കടന്നാലേ ആപ്പിൾ തോട്ടം കാണൂ എന്നതിനാൽ തണുപ്പ് സഹിച്ച് എല്ലാവരും അക്കരെ പറ്റി.

ജീവിതത്തിലാദ്യമായി ആപ്പിളിനെ ആപ്പിൾ മരത്തിൽ വച്ച് കണ്ട സന്തോഷത്തിൽ ഞങ്ങളതിന്റെ അടുത്തേക്ക് ഓടി അടുത്തു. ആപ്പിൾ കായ്ച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ നാട്ടിലെ മുഴുത്ത പേരക്കയുടെ വലിപ്പമായിരുന്നു അവയ്ക്ക്. പഴുത്ത് പാകമാകാൻ ഒക്ടോബർ ആകും എന്ന് ഇഷ്ഫാഖ് പറഞ്ഞു. എങ്കിലും ഇതിന്റെ രസം അറിയാൻ വേണ്ടി ഞങ്ങൾ ഓരോന്ന് പൊട്ടിച്ചു. മധുരം കലർന്ന പുളി രസമായിരുന്നു അതിന്റെ രുചി.

ആപ്പിൾ തിന്ന് കഴിഞ്ഞപ്പഴാണ് നിദക്ക് തലയിൽ ഒരു മിന്നലാട്ടം ഉണ്ടായത്. ഫിസിക്സ് പഠിപ്പിക്കുന്ന അവളുടെ ഉപ്പയുടെ നേരെ തിരിഞ്ഞ് ഒരു ചോദ്യം.
"ആപ്പിൾ മരത്തിന് ഇത്രയേ വലിപ്പമുണ്ടാകു?"
"അതെ " നൗഷാദ് മറുപടി പറഞ്ഞു.
" അപ്പോൾ നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചത് പച്ചനുണയല്ലേ?"
"എന്ത് പഠിപ്പിച്ചത്?"
" ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണത്... ഇത്രയും ചെറിയ ഒരു മരത്തിന്റെ ചുവട്ടിൽ ആർക്കെങ്കിലും ഇരിക്കാൻ തോന്നുമോ?"
"അത് മൂപ്പര് മൂത്രമൊഴിക്കാൻ ഇരുന്നതായിരിക്കും " ഹാഷിമിന്റെ മറുപടി രംഗം ശാന്തമാക്കി.

അടുത്തത് ചെറിത്തോട്ടമായിരുന്നു. നാട്ടിൽ ചെറി എന്ന പേരിൽ പല പഴങ്ങളും കായ്ച്ചു നിൽക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴാണ് യഥാർത്ഥ ചെറി ചെടിയും പഴവും കണ്ടത്. പഴങ്ങൾ മിക്കവാറും പഴുത്തിരുന്നതിനാലും കയ്യെത്തും ഉയരത്തിലായതിനാലും എല്ലാവരും   രുചി നോക്കി. നാട്ടിലെ ബേക്കറികളിൽ കിട്ടുന്ന ചെറിയുടെ നിറവും ഒറിജിനൽ ചെറിയുടെ നിറവും തമ്മിൽ അജഗജാന്തരം ഉണ്ട്. കുലകളായി തൂങ്ങി നിൽക്കുന്ന ചെറിപ്പഴങ്ങൾ പറിക്കാനും ഒരു പ്രത്യേക രീതിയുണ്ട് എന്ന് ഇഷ്ഫാഖ് പറഞ്ഞപ്പഴാണ് മനസ്സിലായത്.

അടുത്തത് വാൾനട്ട് തോട്ടമായിരുന്നു. നമ്മുടെ നാട്ടിലെ റോഡ് സൈഡിലെ മാവ് മരങ്ങൾ വച്ച് പിടിപ്പിച്ചത് പോലെയായിരുന്നു അതിന്റെ സ്ഥിതി. ആരും ശ്രദ്ധിക്കാതെ തന്നെ അതിൽ നിറയെ കായ ഉണ്ടാകും. കുറെ എണ്ണം വീണ് പോവും. ബാക്കിയുള്ളവ പറിച്ച് പൊട്ടിച്ച് പരിപ്പെടുക്കും. ഈ തോട്ടം ഇഷ്ഫാഖിന്റെ അധീനതയിൽ അല്ലാത്തതിനാൽ ഞങ്ങളാരും ഒരു കായ പോലും പറിച്ചില്ല.

അങ്ങനെ ഭൂമിയിലെ ഏദൻ തോട്ടത്തിലൂടെ തിമർത്ത് രസിക്കുമ്പോഴാണ് തലേ ദിവസം സന്ധ്യക്ക് തൊട്ടടുത്ത തോട്ടത്തിൽ കരടി വന്ന വിവരം ഇഷ്‌ഫാഖ്‌ പറഞ്ഞത്.ഞങ്ങൾക്ക് അവിടെ കൂടുതൽ സമയം നിൽക്കാൻ തോന്നിയെങ്കിലും ഞങ്ങളുടെ സുരക്ഷക്ക് അത് ഭീഷണിയാകും എന്നതിനാൽ ഇരുട്ട് മൂടാൻ തുടങ്ങിയതോടെ ഞങ്ങൾ തിരിച്ചു പോന്നു. 

അന്ന് രാത്രി, എൻറെ ആതിഥേയന്റെ കുടുംബത്തിലെ മുഴുവൻ പേരെയും ഞങ്ങളുടെ കുടുംബത്തെയും, ഏതാനും നിമിഷങ്ങൾ മുൾമുനയിൽ നിർത്തിയ ഒരു സംഭവം ഉണ്ടായി.


(തുടരും...)

കാശ്മീർ ഫയൽസ് -  18





4 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ ഭൂമിയിലെ ഏദൻ തോട്ടത്തിലൂടെ തിമർത്ത് രസിക്കുമ്പോഴാണ് തലേ ദിവസം സന്ധ്യക്ക് തൊട്ടടുത്ത തോട്ടത്തിൽ കരടി വന്ന വിവരം ഇഷ്‌ഫാഖ്‌ പറഞ്ഞത്

Anonymous said...

👍🌹🌹

സുധി അറയ്ക്കൽ said...

ങേ? എന്താണ്?

Areekkodan | അരീക്കോടന്‍ said...

സുധീ... കുഴപ്പമില്ല,രക്ഷപ്പെട്ടു.കാശ്മീർ ആവുമ്പൊ ശ്രദ്ധ വേണം എന്ന പാഠം പഠിച്ചു

Post a Comment

നന്ദി....വീണ്ടും വരിക