Pages

Wednesday, July 24, 2024

കലക്കാത്തെ സന്ദനേമേര... (അട്ടപ്പാടി യാത്ര - 3)

(ഭാഗം - 2 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

"ആബിദേ... നമുക്ക് ഇവിടെ ഇറങ്ങാം.." വണ്ടി നക്കുപ്പതി തിരിച്ചെത്തിയപ്പോൾ സിന്ധു പറഞ്ഞു.

"അപ്പോ... നഞ്ചിയമ്മയെ കാണാൻ പറ്റില്ലേ?" നാരായണന് സംശയമായി.

"അതെ... ഇനി അങ്ങോട്ടാണ് പോകുന്നത് .. അവിടെ ഉണ്ടെങ്കിൽ കാണാം...." സിന്ധു പറഞ്ഞു.

മുന്നിൽ നടന്നു കൊണ്ട് സിന്ധു ഞങ്ങളെ നക്കുപ്പതി ഊരിലേക്ക് നയിച്ചു. കയ്യിൽ കരുതിയിരുന്ന പൊന്നാടയുമായി ഞാനും കൂടെ നടന്നു. സാധാരണ ഊരുകളിൽ നിന്നും വ്യത്യസ്തമായി വീടുകളെല്ലാം സാമാന്യം ഭേദപ്പെട്ടവയായിരുന്നു.

"കലക്കാത്തെ സന്ദനമേര വെഗവെഗാ പൂത്തിറുക്ക്, പൂ പറിക്കാൻ പോകിലാമ്മ ..." എന്ന പാട്ട് നടത്തത്തിനിടയിൽ എവിടെ നിന്നോ കാതിലേക്ക് ഒഴുകി വരുന്നതായി തോന്നി. കോൺക്രീറ്റ് വിരിച്ച പാത അവസാനിക്കുന്നിടത്ത് ഇടത് വശത്ത് മുകൾ ഭാഗത്തുള്ള വീട്ടിലേക്കാണ് സിന്ധു ഞങ്ങളെ കൊണ്ടുപോയത്. മരക്കമ്പുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ ഗേറ്റ് കടന്നു അകത്തെത്തിയപ്പോൾ മുറ്റത്തൊരു കാറ് ! 

അയ്യപ്പനും കോശിയും എന്ന സിനിമയുടെ ടൈറ്റിൽ സോങ്ങ് ആയ "കലക്കാത്തെ സന്ദനമേര ..." എന്ന പാട്ട് എഴുതുകയും പാടുകയും ചെയ്തതിലൂടെ 2020 ലെ , മികച്ച സിനിമാ പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച വ്യക്തിയാണ് നഞ്ചിയമ്മ. ആദിവാസി ഇരുള വിഭാഗത്തിൻ്റെ ഭാഷയിലാണ് ഈ പാട്ട് എഴുതിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഗോത്ര കലാകാരൻമാരുടെ കൂട്ടായ്മയായ ആസാദ് കലാസമിതിയിലെ പ്രധാന അംഗം കൂടിയാണ് നഞ്ചിയമ്മ.

എല്ലാ ഫോട്ടോയിലും കാണുന്ന നിഷ്കളങ്കമായ ആ പുഞ്ചിരി ചുണ്ടിൽ വിടർത്തി നഞ്ചിയമ്മ ഞങ്ങളെ എല്ലാവരെയും സ്വീകരിച്ചിരുത്തി.ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. സ്വീകരണ മുറിയിലെ ഷോക്കേസിൽ നിരവധി മെമൻ്റോകൾ അടുക്കി വച്ചിരിക്കുന്നു. അതിൽ ഉൾക്കൊള്ളാനാവാതെ ബാക്കി വന്നവ തൊട്ടടുത്ത റൂമിൽ നിലത്ത് കൂട്ടിയിട്ടിട്ടും ഉണ്ട്. മെമൻ്റോ വേണ്ട എന്ന് സിന്ധു പറഞ്ഞത് വെറുതെയല്ല എന്ന് മനസ്സിലായി.

87 SSC ബാച്ചിനായി ഞാൻ നഞ്ചിയമ്മയെ പൊന്നാട അണിയിച്ചു. ചുരുങ്ങിയ വാക്കുകളിലൂടെ അവർ തൻ്റെ സന്തോഷവും പ്രകടിപ്പിച്ചു, ശേഷം ഞങ്ങളെല്ലാവരും കൂട്ടമായും ഒറ്റക്കും എല്ലാം നഞ്ചിയമ്മയുടെ കൂടെ ഫോട്ടോ എടുത്തു. നേരിട്ട് ഒരു പാട്ട് കേൾക്കാൻ എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും മരുന്ന് കഴിക്കുന്നതിനാൽ ബുദ്ധിമുട്ടാണെന്ന് അവർ പറഞ്ഞു. പ്രതീക്ഷിക്കാതെ ലഭിച്ച സന്ദർശനാവസരവും അവരുമായുള്ള സംസാരവും എനിക്കും സഹപാഠികൾക്കും ഹൃദ്യാനുഭവമായി.

തിരിച്ചിറങ്ങുമ്പോൾ, ചെളി പോലുള്ള മണ്ണിൽ സമൃദ്ധമായി വളർന്നു നിൽക്കുന്ന മല്ലികത്തൈകൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ആവശ്യമുള്ള അത്രയും കൊണ്ടു പോകാൻ നഞ്ചിയമ്മ സമ്മതം തന്നതോടെ ഞാനടക്കമുള്ള ചെടി ഭ്രാന്തന്മാർ കുറച്ച് തൈകൾ പറിച്ചെടുത്തു. വീട്ടുമുറ്റത്ത് അത് പൂവിട്ടു നിൽക്കുന്ന കാലത്തോളം ഈ അട്ടപ്പാടി യാത്രയും അതിലെ അനുഭവങ്ങളും മനസ്സിൽ വസന്തങ്ങൾ വിരിയിച്ച് കൊണ്ടിരിക്കും.


(അവസാനിച്ചു)


1 comments:

Areekkodan | അരീക്കോടന്‍ said...

കലക്കാത്തെ സന്ദനമേര വെഗവെഗാ പൂത്തിറുക്ക്, പൂ പറിക്കാൻ പോകിലാമ്മ ..." എന്ന പാട്ട് നടത്തത്തിനിടയിൽ എവിടെ നിന്നോ കാതിലേക്ക് ഒഴുകി വരുന്നതായി തോന്നി.

Post a Comment

നന്ദി....വീണ്ടും വരിക