Pages

Sunday, November 30, 2025

Eleven Minutes

പൗലോ കൊയ്‌ലോ എന്ന് കേൾക്കുമ്പോഴേക്കും 'ആൽക്കെമിസ്റ്റ്' എന്ന് അറിയാതെ നമ്മുടെ നാവിൻ തുമ്പിൽ വരും.പലരുടെയും വായനാനുഭവം കേട്ട് ഞാൻ വായന തുടങ്ങിയ ഒരു പുസ്തകമായിരുന്നു 'ആൽക്കെമിസ്റ്റ്'. പക്ഷേ, ഇപ്പോഴും അത് മുഴുവനായി വായിച്ചിട്ടില്ല എന്നതാണ് സത്യം. അതെ സമയം പൗലോ കൊയ്‌ലോ എഴുതി എന്ന കാരണത്താൽ മാത്രം കയ്യിൽ കിട്ടിയപ്പോൾ ഞാൻ വായിക്കാൻ തെരഞ്ഞെടുത്ത ഒരു കൃതിയാണ് Eleven Minutes.

ബ്രസീലിലെ ഒരു നാടന്‍ പെണ്‍കുട്ടിയുടെ കഥയാണ് Eleven Minutes ലെ പ്രതിപാദ്യ വിഷയം. ആദ്യ പ്രണയം കാമുകൻ 'വിളവെടുപ്പ്' നടത്തിയ ശേഷം ഉപേക്ഷിച്ചപ്പോൾ തകർന്നു പോയ മരിയ എന്ന പെൺകുട്ടി കൗമാരത്തിൽ എത്തിയപ്പോൾ, ഇനി ഒരു ആത്മാര്‍ത്ഥ പ്രണയത്തില്‍ ഒരിക്കലും വീഴുകയില്ലെന്ന് ശപഥമെടുത്തു. അത്രയും സ്വപ്നങ്ങളായിരുന്നു അവൾ ആ പ്രണയത്തിലൂടെ നെയ്തു കൂട്ടിയിരുന്നത്.മനസ്സിനെ എപ്പോഴും പീഡിപ്പിക്കുന്ന ഒന്നാണ് പ്രണയം എന്ന് അനുഭവത്തിലൂടെ മരിയ ധരിച്ചു വശായി.

പതിനഞ്ചാം വയസില്‍ സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ അനുഭവിക്കുന്ന മരിയയിൽ തുടങ്ങുന്ന നോവല്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍  ലൈംഗികതയെക്കുറിച്ച് പ്രത്യേകിച്ച് സ്ത്രീലൈംഗികതയെക്കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഒരു (സദാചാര) വായനക്കാരൻ്റെ ലൈംഗിക അറിവുകളുടെ സകല അതിർ വരമ്പുകളും ഈ കൃതി ലംഘിക്കുന്നുണ്ട് എന്നാണ് എൻ്റെ വായനാനുഭവം.

ഭാഗ്യം തേടി മരിയ ബ്രസീലിൽ നിന്നും സ്വിറ്റ്സർലണ്ടിലേക്ക് പോകുന്നു. പക്ഷേ, അവളുടെ ശപഥങ്ങളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു ആ യാത്ര. ഒരു ദുഃസ്വപ്നത്തില്‍പോലും കാണുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത വേശ്യാ ജീവിതമായിരുന്നു അവളെ അവിടെ കാത്തിരുന്നത്. രതിയുടെയും  ആനന്ദത്തിന്റെയും പ്രണയത്തിന്റെയും ഒരു വ്യത്യസ്ത ജീവിതമായിരുന്നു അത്. പ്രസ്തുത ജീവിതമാണ് ഈ കൃതിയിലൂടെ അനാവൃതമാകുന്നത്.

പ്രധാന കഥാപാത്രമായ മരിയയുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍, എപ്പോഴും ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകമല്ല ഇത്. മറിച്ച് ലൈംഗികതയ്ക്ക് ഏറിയ സമയവും പ്രധാനമായ ഒരു പങ്ക് ജീവിതത്തിലുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന പുസ്തകമാണിത്.

പുസ്തകം: Elven Minutes
രചയിതാവ്: പൗലോ കൊയ്‌ലോ
പ്രസാധകർ : Harper Collins
പേജ്:275
വില: £ 7.99 (Apprxmt Rs 945)

Friday, November 28, 2025

സൗഹൃദം പൂക്കുന്ന വഴികൾ - 31

കണക്ക് പഠിച്ച് കഴിഞ്ഞ ശേഷം യഥാർത്ഥ ജീവിതത്തിൽ എത്തുമ്പോൾ നാം പഠിച്ച കണക്കുമായി യാതൊരു ബന്ധവുമില്ലാത്ത കണക്ക് കൂട്ടലുകൾ ഉണ്ടാകാറുണ്ട്. അത്തരം കണക്ക് കൂട്ടലുകൾ ശരിയായി വരുമ്പോൾ ലഭിക്കുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. കണക്കിൽ എത്ര ശരിയുത്തരം കിട്ടിയാലും മേൽ പറഞ്ഞ സന്തോഷത്തിന് സമമാകില്ല എന്നാണ് എൻ്റെ അനുഭവം.

എൻ്റെ ഒരു സഹപ്രവർത്തകൻ്റെ മകളുടെ വിവാഹ സത്ക്കാരം ഇക്കഴിഞ്ഞ തിരുവോണ ദിവസം വൈകിട്ടായിരുന്നു. നേരത്തെ പുറപ്പെട്ട് അതിൽ പങ്കെടുത്ത് തിരിച്ച് വീട്ടിൽ എത്താൻ സാധിക്കുന്ന വിധത്തിലുള്ള ഒരു ഫംഗ്ഷൻ ആയിരുന്നു അത്. മാത്രമല്ല, വരൻ എൻ്റെ നാട്ടുകാരൻ കൂടിയായതിനാൽ വൈകിയാലും തിരിച്ച് പോരാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്ന് എൻ്റെ മനസ്സ് പറഞ്ഞു.

അവധിക്കാലമായതിനാൽ എൻ്റെ ഭാര്യയും മക്കളും അവളുടെ വീട്ടിൽ പോയതായിരുന്നു. ഒറ്റക്കായതിനാൽ സത്കാരത്തിനിറങ്ങാൻ ഞാൻ അല്പം വൈകിപ്പോയി.വീട് പൂട്ടി താക്കോലും കൊണ്ടായിരുന്നു ഞാൻ ഇറങ്ങിയത്. തിരുവോണ ദിവസമായതിനാൽ അന്ന് പല ബസ്സുകളും ഓടിയിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ സൽക്കാരപ്പന്തലിൽ ഞാൻ എത്തുമ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു.നാട്ടിൽ നിന്ന് വന്നവർ മാത്രമല്ല ക്ഷണിക്കപ്പെട്ടവർ മിക്കവാറും എല്ലാവരും അപ്പോഴേക്കും മടക്കയാത്ര ആരംഭിച്ചിരുന്നു.

ആതിഥേയനെ കണ്ട് പെട്ടെന്ന് തന്നെ ഞാൻ ഭക്ഷണവും കഴിച്ച് വീണ്ടും വേദിയിലെത്തി. നാട്ടുകാരനായ ഒരാൾ അപ്പോൾ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബട്ട്, അദ്ദേഹത്തിൻ്റെ കുടുംബത്തെ തന്നെ ഉൾക്കൊള്ളാൻ അവരുടെ വാഹനത്തിന് കഴിയില്ലായിരുന്നു. അതിനാൽ, ആതിഥേയനോട് ബൈ പറഞ്ഞ് ഞാൻ വേഗം മെയിൻ റോഡിലേക്കിറങ്ങി നിന്നു. 

ഏറെ നേരം കാത്ത് നിന്നിട്ടും തൊട്ടടുത്ത സ്റ്റോപ്പായ ഫറോക്കിലേക്ക് ഒരു ബസ്സോ ഓട്ടോയോ ഒന്നും എനിക്ക് കിട്ടിയില്ല. അവസാനം ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തേക്ക് വന്ന ഒരു ഓംനി വാനിന് ഞാൻ കൈ കാട്ടി. കാറ്ററിംഗ് ടീമിൻ്റെ വണ്ടിയായിരുന്നു അത്. മഞ്ചേരിക്കാരനായ ഡ്രൈവർ എന്നെ ഫറോക്കിൽ എത്തിച്ചു തന്നു.

ഫറോക്കിൽ നിന്ന് കോഴിക്കോട്ടേക്ക് പോകാനായിരുന്നു എൻ്റെ പദ്ധതി. രാത്രി പതിനൊന്ന് മണിക്കുള്ള ലാസ്റ്റ് ബസ്സിൽ നാട്ടിലെത്താം എന്നായിരുന്നു കരുതിയത്. പെട്ടെന്നാണ് തിരുവോണ ദിവസമാണെന്നും ബസ് ഉണ്ടാകാൻ സാധ്യത കുറവാണ് എന്നും ഓർമ്മ വന്നത്. കൊണ്ടോട്ടിയിലേക്ക് പോയാലും നാട്ടിലേക്കുള്ള അവസാന ബസ് പിടിക്കാൻ കഴിയാത്തത്ര വൈകിയിരുന്നു. അതിനാൽ ഫറോക്ക് കോളജിനടുത്ത് താമസിക്കുന്ന അനിയൻ്റെ വീട്ടിലേക്ക് പോകണോ അതല്ല നല്ലളത്തുള്ള എളാമയുടെ വീട്ടിൽ പോകണോ എന്ന ചിന്തയായി. അവസാനം അത് രണ്ടും ഒഴിവാക്കി കൊണ്ടോട്ടിയിലെ സുഹൃത്തായ നൗഷാദിൻ്റെ വീട്ടിൽ തങ്ങാം എന്ന് ഞാൻ കരുതി.

അപ്പോഴാണ് വിരുന്നു പോയവരിൽ മൂത്ത മോൾ മാത്രം വീട്ടിൽ തിരിച്ചെത്തിയത്. താക്കോൽ സാധാരണ വയ്ക്കുന്നിടത്ത് കാണാത്തതിനാൽ അവൾ എന്നെ വിളിച്ചു. താക്കോൽ എൻ്റെ കയ്യിലായതിനാൽ വീട്ടിൽ തിരിച്ചെത്തൽ എനിക്ക് നിർബന്ധമായി. അപ്പോഴും നൗഷാദിൻ്റെ സേവനം തേടാം എന്ന് കരുതി ഞാൻ നൗഷാദിനെ വിളിച്ചു.

എൻ്റെ വീട്ടിലെ അതേ അവസ്ഥയായിരുന്നു അവൻ്റെ വീട്ടിലും. ഭാര്യയും മക്കളും വിരുന്നു പോയതിനാൽ ഒറ്റക്കായ അവൻ ഒരു സഹാദ്ധ്യാപകൻ്റെ വീട്ടിൽ പോകാൻ ഉദ്ദേശിച്ച് കൊണ്ടോട്ടിയിൽ എത്തിയ സമയത്താണ് എൻ്റെ വിളി അവനെ തേടി എത്തിയത്. എൻ്റെ അവസ്ഥ പറഞ്ഞപ്പോൾ, കിട്ടുന്ന ബസ്സിന് കൊണ്ടോട്ടി എത്തിയാൽ അരീക്കോട് എന്നെ എത്തിക്കുന്ന കാര്യം അവനേറ്റു എന്നറിയിച്ചു.

നൗഷാദിനെ ഞാൻ പരിചയപ്പെടുന്നത് 1987 ൽ പ്രീഡിഗ്രിക്ക് പി.എസ്.എം.ഒ കോളേജിൽ ചേർന്നപ്പോഴാണ്.പിന്നീട് ഡിഗ്രിക്കും ഞങ്ങൾ ഫാറൂഖ് കോളേജിൽ വ്യത്യസ്ത ബാച്ചുകളിലായി സൗഹൃദം തുടർന്നു. പഠന ശേഷം അവൻ ഗൾഫിലും ഞാൻ നാട്ടിലും ജോലിക്ക് കയറി. അപ്പോഴും ഞങ്ങളുടെ സൗഹൃദ ബന്ധം മുറിഞ്ഞില്ല. രണ്ട് പേരുടെയും കല്യാണ ശേഷം ഞങ്ങളുടെ ഭാര്യമാരും സൗഹൃദത്തിലായി. 

വീണ്ടും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഊട്ടിയിലേക്ക് കുടുംബ സമേതം ഒരു ജീപ്പ് യാത്ര നടത്താൻ നൗഷാദ് എന്നെ ക്ഷണിച്ചു. അതിലും ഞങ്ങൾ പങ്കാളികളായി. ഇതിനിടയിൽ നൗഷാദിൻ്റെ അനിയത്തിയെ എൻ്റെ പ്രീഡിഗ്രി സുഹൃത്ത് വിവാഹം ചെയ്തു. പരസ്പര ഗൃഹ സന്ദർശനത്തിലൂടെ ഞങ്ങളുടെ കുടുംബം കൂടുതൽ കൂടുതൽ അടുത്തു. അവസാനം 2023 ൽ കുടുംബ സമേതം കാശ്മീരിലേക്ക് ഒരു യാത്ര പോകാൻ ഞാൻ തീരുമാനിച്ചപ്പോൾ നൗഷാദിനെയും ക്ഷണിച്ചു. അങ്ങനെ അവനും ഫാമിലിയും എൻ്റെ പ്രഥമ കാശ്മീർ യാത്രയിലും (click & Read)പങ്കാളികളായി.

ഫറോക്കിൽ നിന്നും കൊണ്ടോട്ടിയിൽ ഞാൻ എത്തുമ്പോൾ കാറുമായി നൗഷാദ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ വിളിക്കുമ്പോൾ സ്കൂട്ടർ ഉണ്ടെന്നായിരുന്നു അവൻ പറഞ്ഞത്. പക്ഷെ, മഴ സാധ്യതയും രാത്രി യാത്രയും രണ്ട് പേരുടെയും വയസ്സിന് അനുയോജ്യമല്ല എന്ന് പറഞ്ഞു കൊണ്ട് അവൻ വീട്ടിൽ പോയി കാറെടുത്ത് വന്നതായിരുന്നു ! അങ്ങനെ രാത്രി പതിനൊന്ന് മണിയോടെ ഞാൻ എൻ്റെ വീട്ടിലെത്തി.


അന്ന് വീട്ടിലേക്ക് തിരിച്ചു പോകേണ്ടതില്ലാത്തതിനാൽ നൗഷാദ് എൻ്റെ വീട്ടിൽ തന്നെ താമസിച്ചു. A Friend in need is a friend indeed എന്ന ഇംഗ്ലീഷ് ചൊല്ല് നൗഷാദ് അർത്ഥവത്താക്കി. ഓൺലൈൻ  സൗഹൃദങ്ങൾ വരുന്നതിന് എത്രയോ മുമ്പ് വാർത്തെടുത്ത ഇത്തരം ഓഫ്‌ലൈൻ  സൗഹൃദങ്ങളാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടുകളിൽ ഒന്ന് എന്ന് ഞാൻ വിശ്വസിക്കുന്നു.

Wednesday, November 26, 2025

ഒരു കാശ്മീർ യാത്രയുടെ ഓർമ്മക്കായി...

എൻ്റെ കൂടെ പത്താം ക്ലാസ്സിൽ പഠിച്ചവരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചത് 2019 ൽ ആണ്.പ്രഥമ സംഗമം കഴിഞ്ഞ് അഞ്ചു വർഷത്തിന് ശേഷം ഒരു സംഗമം കൂടി നടത്തി.കഴിഞ്ഞ ആറു വർഷമായി വിവിധതരം സാമൂഹ്യ സേവന പ്രവർത്തനങ്ങളും അവൈലബിൾ അംഗങ്ങളുടെ ഒത്തുചേരലുകളും യാത്രകളും എന്നു വേണ്ട, ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് വേണ്ടതായ എല്ലാ ചേരുവകളും നിറച്ച് ഈ കൂട്ടായ്മ മുന്നോട്ട് പോകുന്നു.

ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ആയ ഞാൻ തന്നെയാണ് നിലവിലുള്ള ചെയർമാനും.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ സാമൂഹ്യ സേവന രംഗത്തുള്ള പരിചയം ഗ്രൂപ്പിനെ നയിക്കാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.ഒരു സഞ്ചാരി കൂടി ആയതിനാൽ ഗ്രൂപ്പിന്റെ കാസർഗോഡ്,വയനാട്,പാലക്കാട് യാത്രകൾ ആസൂത്രണം ചെയ്യാനും വിജയകരമായി പൂർത്തിയാക്കാനും എനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് എൻ്റെ വിശ്വാസം.ഈ പരിചയ സമ്പത്ത് തന്നെയായിരുന്നു സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യാൻ ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രേരകമായതിനും അതിന് എന്നെത്തന്നെ ചുമതലപ്പെടുത്തിയതിനും കാരണം.

സംസ്ഥാനം വിട്ടുള്ള ഞങ്ങളുടെ ആദ്യ യാത്ര ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിലേക്കായിരുന്നു പ്ലാൻ ചെയ്തത്. മുമ്പ് മൂന്ന് തവണ സഞ്ചാരിയായി തന്നെ കാശ്മീരിൽ പോയി പരിചയമുള്ളതിനാൽ നേതൃത്വം നൽകാൻ എനിക്ക് യാതൊരു മടിയും തോന്നിയില്ല.പോകേണ്ട സമയവും കാണേണ്ട സ്ഥലങ്ങളും കയറേണ്ട വണ്ടികളും ഒരാൾക്ക് വരുന്ന ചെലവുകളും എല്ലാം നേരത്തെ തന്നെ അറിയിച്ചതിനാൽ പലരും ജീവിതത്തിലെ അദമ്യമായ ഒരാഗ്രഹം സഫലീകരിക്കാൻ തീരുമാനിച്ചിറങ്ങി.

Man proposes, God disposes എന്ന ചൊല്ല് അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതായിരുന്നു ഞങ്ങളുടെ കാശ്മീർ യാത്രയും കാഴ്ചകളും അനുഭവങ്ങളും. മുന്നിൽ വന്ന പ്രശ്നങ്ങൾ നിഷ്പ്രയാസം പരിഹരിക്കാനും പ്രതീക്ഷിക്കാത്ത കാഴ്ചകൾ കാണാനും അനുഭവിക്കാനുമെല്ലാം, യാത്രക്കായി തെരഞ്ഞെടുത്ത ദിവസങ്ങൾ തികച്ചും അനുയോജ്യമായി എന്നത് ദൈവത്തിന്റെ കളികൾ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. പന്ത്രണ്ട് ദിവസം കഴിഞ്ഞു പോയത് അറിഞ്ഞില്ല എന്ന് മാത്രമല്ല തിരിച്ചെത്തി ഒന്നര മാസം പിന്നിട്ടിട്ടും കാശ്മീരിന്റെ ത്രില്ല് ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഒഴിഞ്ഞു പോകുന്നില്ല.

ഈ കാശ്മീർ യാത്രയിൽ എനിക്ക് നിരവധി സമ്മാനങ്ങൾ കാശ്മീരിൽ നിന്ന് തന്നെ കിട്ടിയിരുന്നു (നാലാം കാശ്മീർ യാത്രയുടെ പോസ്റ്റിൽ അത് വിവരിക്കാം).ബട്ട്, നാട്ടിൽ എത്തിയ ശേഷം തരാനായി എൻ്റെ സഹയാത്രികർ ഒരു സമ്മാനം ഞാനറിയാതെ കരുതി വെച്ചിരുന്നു. 

എൻ്റെ ഭാര്യ ഏറെ കാലമായി വാങ്ങണം എന്ന് മനസ്സിൽ കരുതിയതും മൂത്ത മകൾ ലുലു അവളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതുമായ ഡബിൾ സൈഡ് ക്ലോക്ക് ആയിരുന്നു ഈ കാശ്മീർ യാത്രയുടെ ഓർമ്മക്കായി അവർ തന്നത്.യാത്രയുടെ ആസൂത്രണവും നടത്തിപ്പും മികവുറ്റതായി എന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രസ്തുത സമ്മാനം ഞാൻ ഏറെ വിലമതിക്കുന്നു.കാരണം കുടുംബ യാത്രകളുടെ പ്ലാനുകൾ തയ്യാറാക്കി മാത്രം പരിചയമുള്ള എന്റെ ആദ്യ ശ്രമം തന്നെ സൂപ്പർ ഹിറ്റായി എന്നതിന്റെ സാക്ഷ്യപത്രമാണത്.

ഇത്തരം യാത്രകൾ ഇനിയും വേണം എന്നാണ് കൂട്ടുകാരുടെ എല്ലാം അഭിപ്രായം.യാത്രകൾ തുടരും,കഥകളും തുടരും.എനിക്ക് ഇങ്ങനെ ഒരവസരം ഒരുക്കിത്തന്ന എല്ലാ പ്രിയ സഹയാത്രികർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.

Thursday, November 13, 2025

അമ്പഴങ്ങ മരം

മൂത്തുമ്മയുടെ പറമ്പിലെ ഒരു മരത്തിൽ നിന്ന് പറിക്കുന്ന പച്ചിലകൾ തിന്നുന്നത് കുട്ടിക്കാലത്ത് ഞങ്ങളുടെ ഒരു ശീലമായിരുന്നു. അധികം ശാഖകളില്ലാത്തതിനാൽ ആ മരത്തിൽ കയറാൻ അത്ര എളുപ്പമായിരുന്നില്ല. അതിനാൽ കല്ലെടുത്ത് എറിഞ്ഞോ വടി കൊണ്ട് അടിച്ചു വീഴ്ത്തിയോ ആയിരുന്നു ഇലകൾ ശേഖരിച്ചിരുന്നത്. പുളി രസമുള്ള പരന്ന ആ ഇലകൾ തിന്നുന്നത് നല്ലതല്ല എന്നത് കൊണ്ടാണോ അതല്ല ഇല മൊത്തം തല്ലി വീഴ്ത്തി മരം നശിപ്പിക്കും എന്നതിനാലാണോ അതല്ല കല്ലേറു കൊണ്ട് സമീപത്തെ ആലയുടെ മേൽക്കൂര തകരുന്നതിനാലോ എന്നറിയില്ല മൂത്തുമ്മയോ മൂത്താപ്പയോ കണ്ടാൽ ഞങ്ങൾക്ക് വഴക്ക് കേൾക്കുമായിരുന്നു.

അമ്പഴങ്ങയുടെ മരമായിരുന്നു പ്രസ്തുത മരം. എന്നാൽ അമ്പഴങ്ങ അതിൽ ഉണ്ടായതായി ഞങ്ങൾ കണ്ടിട്ടേ ഇല്ല. അതിനാൽ തന്നെ "ആനവായിൽ അമ്പഴങ്ങ" എന്ന് കേട്ടതല്ലാതെ അമ്പഴങ്ങയുമായി ഞങ്ങൾക്കുണ്ടായിരുന്നത് ഈ ഇലതീറ്റ ബന്ധം മാത്രമായിരുന്നു. കാലചക്രത്തിൻ്റെ കറക്കത്തിൽ ഞങ്ങളെല്ലാം മുതിർന്നപ്പോൾ അമ്പഴങ്ങയും പരിസരവും ഞങ്ങൾ മറന്നു. പിന്നീടെപ്പഴോ ആ മരവും കാണാതായി.

അമ്പഴങ്ങ വീണ്ടും ജീവിതത്തിലേക്ക് കടന്നു വന്നത് എൻ്റെ അനിയൻ്റെ പറമ്പിൽ അതിൻ്റെ മരം വളർന്ന് വന്ന് അതിൻ്റെ ഇല ഞങ്ങളുടെ പെൺമക്കൾ തിന്നാൻ തുടങ്ങിയപ്പോഴാണ്. അമ്പഴത്തിൻ്റെ കമ്പ് എവിടെ നിന്നോ കൊണ്ട് വന്ന് നട്ടതായതിനാൽ ഈ മരവും സാമാന്യം തടിയുള്ളതും കയറിപ്പറ്റാൻ പറ്റാത്തതുമായിരുന്നു. പുതിയ ഇലതീനികൾ പെൺകുട്ടികൾ ആയതിനാൽ ഞങ്ങളെപ്പോലെ എറിഞ്ഞും തൊഴിച്ചും മരത്തെ വേദനിപ്പിക്കാത്തത് കാരണമാകാം ഈ അമ്പഴമരത്തിൽ ധാരാളം അമ്പഴം ഉണ്ടാകാറുണ്ട്.മൂപ്പിൻ്റെ കാര്യത്തിൽ നിശ്ചയം ഇല്ലാത്തതിനാൽ ഉള്ളിൽ ചകിരി നിറഞ്ഞിട്ടേ പലപ്പോഴും അമ്പഴങ്ങ പറിക്കാറുള്ളൂ എന്ന് മാത്രം.

അങ്ങനെ കാലം മുന്നോട്ടു ഗമിക്കവെയാണ് എൻ്റെ ഭാര്യയുടെ കണ്ണിൽ ഒരു അമ്പഴമരം പെട്ടത്. ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ വീട്ടു വളപ്പിലെ ആ മരത്തിൻ്റെ ചരിത്രവും ഭൂമിശാസ്ത്രവും രാസ-ഭൗതിക ഗുണഗണങ്ങളും എല്ലാം അവൾ മനസ്സിലാക്കി. മരം ഞാൻ കണ്ടിട്ടില്ല എങ്കിലും അവളുടെ വർണ്ണനയിൽ നിന്ന് ഉയരം കുറഞ്ഞ് അമ്പഴങ്ങ കുലകളായി തൂങ്ങി നിൽക്കുന്ന ഒരു അമ്പഴങ്ങമരം എൻ്റെ മനസ്സിലും മുളച്ച് വന്നു. എങ്കിലും, ഒരു കടി കടിച്ചാൽ പല്ല് പുളിക്കുന്ന അമ്പഴങ്ങ എൻ്റെ ഹൃദയത്തിൽ ചേക്കേറിയില്ല.

നാളുകൾ പിന്നെയും കടന്നു പോയി. ഒരേ ബർത്ത് ഡേറ്റുള്ള രണ്ട് മക്കളുടെ ബർത്ഡേ മരം വയ്ക്കാൻ പദ്ധതി ഇട്ടു കൊണ്ട് ഒരു തൈ വാങ്ങാൻ ഞാൻ പുറപ്പെടുന്നത് അവളുടെ ഇൻ്റലിജൻസ് സംവിധാനം എങ്ങനെയോ മണത്തറിഞ്ഞു. പുളിക്കുന്ന അമ്പഴങ്ങ വാങ്ങാൻ ഞാൻ കൂട്ടാക്കില്ല എന്നതിനാൽ പുതിയ ഒരു തൈ ആയിരുന്നു അവളുടെ ആവശ്യം - സ്വീറ്റ് അമ്പഴങ്ങ.

അങ്ങനെ ഈ വർഷത്തെ അവളുടെ ജന്മദിനവും ഞങ്ങളുടെ വിവാഹ വാർഷികവും പ്രമാണിച്ച് ഒരു മധുര അമ്പഴങ്ങ മരം എൻ്റെ വീട്ടു വളപ്പിൽ സ്ഥാനം പിടിച്ചു. എൻ്റെ മധുരക്കട്ടേ എന്ന് അവളെ വിളിക്കുന്നതിന് പകരം എൻ്റെ അമ്പഴങ്ങേ എന്ന് വിളിക്കാൻ ഈ മരത്തിൽ അമ്പഴങ്ങ ഉണ്ടാകുന്നതും കാത്തിരിക്കുകയാണ് ഞാൻ.അഥവാ പുളിയൻ അമ്പഴങ്ങയാണ് ഫലമെങ്കിൽ ഒരു കുമ്പളങ്ങ വള്ളി അങ്ങ് മരത്തിൽ കയറ്റി വിടാം എന്നും കരുതുന്നു.

Monday, November 10, 2025

സൗഹൃദം പൂക്കുന്ന വഴികൾ - 30

1987 ലെ എസ്.എസ്.സി പരീക്ഷ എന്ന മഹാസംഭവം കഴിഞ്ഞ്,അന്നത്തെ ഞങ്ങളുടെ പാഠപുസ്തകങ്ങൾ പോലെയുള്ള ഒരു ഗമണ്ടൻ എസ്.എസ്.സി ബുക്കും അത്ര തന്നെ വലിപ്പമുള്ള മാർക്കും കൊണ്ടാണ് ഞാൻ പ്രീഡിഗ്രിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചേർന്നത്.വീട്ടിൽ നിന്ന് വെറും അമ്പത് മിനുട്ട് കൊണ്ട് എത്താവുന്ന ദൂരത്തിലായിരുന്നു കോളേജ്.എന്നിട്ടും ഉപ്പ എന്നെ ഹോസ്റ്റലിൽ ചേർത്തു.അത് വളരെ നന്നായി എന്ന് വളരെക്കാലം കഴിഞ്ഞ് എനിക്ക് മനസ്സിലായി.

ഹോസ്റ്റലിൽ ആദ്യ വർഷം എൻ്റെ റൂം മേറ്റ്സ് ആരൊക്കെയായിരുന്നു എന്ന് ഓർമ്മയില്ല.രണ്ടാം വർഷമാണ് ചാവക്കാട്ടുകാരനായ അഷ്‌റഫ് എൻ്റെ റൂം മേറ്റ് ആയി വന്നത്.ഞാൻ സെക്കൻഡ് ഗ്രൂപ്പ് മോർണിംഗ് ബാച്ചിലും അവൻ സെക്കൻഡ് ഗ്രൂപ്പ് ഈവനിംഗ് ബാച്ചിലും ആയിരുന്നു.പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് ഞാൻ ഫാറൂഖ് കോളേജിലും അഷ്‌റഫ് എം.ഇ.എസ്.പൊന്നാനി കോളേജിലും ചേർന്നു.അവൻ കൊടൈക്കനാലിൽ ടൂർ പോയപ്പോൾ ഒരു കാർഡിൽ “ഈ കത്തെഴുതുന്നത് കൊടൈക്കനാലിൽ നിന്ന്” എന്ന് എഴുതി വിട്ടതിന് ‘പ്രതികാരം’ എന്ന നിലയിൽ എൻ്റെ ആദ്യ താജ്മഹൽ സന്ദർശന വേളയിൽ ഞാൻ തിരിച്ച് അവനും ഒരു കാർഡ് എഴുതി ‘ഇത് എഴുതുന്നത് ലോകാൽഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ മുമ്പിൽ നിന്ന്’ !

വർഷങ്ങൾക്ക് ശേഷം, 2009 ൽ പഴയ പ്രീഡിഗ്രിക്കാർ കുടുംബ സമേതം കോഴിക്കോട് ഒത്തുകൂടിയപ്പോഴാണ് അഷ്‌റഫിനെ വീണ്ടും കണ്ടുമുട്ടുന്നത്.മേൽ പറഞ്ഞപോലെ വല്ലപ്പോഴും അയക്കുന്ന കത്ത് മാത്രമായിരുന്നു അതുവരെ ഉണ്ടായിരുന്ന നൂൽ ബന്ധം.പക്ഷേ,ഈ സംഗമത്തിന് ശേഷം പലപ്പോഴായി പല സ്ഥലത്തും ഞങ്ങൾ ഒത്തുകൂടി.പല സ്ഥലത്തും ജോലി നോക്കിയ ശേഷം അഷ്‌റഫ് ബാംഗ്ലൂരിൽ ഫ്ലാറ്റ് സ്വന്തമാക്കി അവിടെ ജോലിയും താമസവും തുടങ്ങി.

2015 ൽ, പതിവ് പോലെയുള്ള കുടുംബ യാത്ര ബാംഗ്ലൂരിലേക്കായിരുന്നു ഞങ്ങൾ തീരുമാനിച്ചത്.മുൻ പരിചയമില്ലാത്ത നഗരമായതിനാൽ ഞാൻ അഷ്‌റഫിന്റെ സഹായം തേടി.കുടുംബം നാട്ടിലാണെന്നും ഫ്ലാറ്റ് ഒഴിവാണെന്നും താമസം അവിടെയാക്കാമെന്നും അവൻ പറഞ്ഞപ്പോൾ പിന്നെ ഞാൻ എതിര് പറഞ്ഞില്ല.ഞങ്ങൾക്ക് വേണ്ടി താക്കോൽ അയൽപക്കത്ത് ഏല്പിച്ച് പോയ അവൻ ജോലി കഴിഞ്ഞ് രാത്രി തിരിച്ചെത്തുമ്പോൾ ഞങ്ങൾക്കുള്ള ഭക്ഷണം കൂടി കൊണ്ട് വന്നിരുന്നു.ബാംഗ്ലൂരിലെ വിവിധ കാഴ്ചകൾ കാണിക്കാനായി ജോലിത്തിരക്ക് മാറ്റിവച്ച് അവൻ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.അന്ന് ഒരു മുന്തിരിത്തോട്ടത്തിൽ ഞങ്ങളെ അവൻ കൊണ്ടുപോയ അനുഭവമാണ് വീട്ടിൽ ഒരു മുന്തിരി വള്ളി നടാൻ എനിക്ക് പ്രചോദനം നൽകിയത്.

ബാംഗ്ലൂർ ഫ്ലാറ്റിലെ താമസം മക്കൾക്കും പുതിയൊരു അനുഭവമായിരുന്നു.അതിനു ശേഷം എൻ്റെ ഫാമിലിക്കും അഷ്‌റഫ് സുപരിചിതനായി. കഴിഞ്ഞ വർഷം ചാവക്കാട് മറൈൻ വേൾഡ് അക്വേറിയം കാണാൻ പോയപ്പോഴും അതിന്റെ വിശദ വിവരങ്ങൾ ആരായാൻ ഞാൻ അഷ്റഫിനെയാണ് ആശ്രയിച്ചത്. 

ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിന് കാശ്മീർ യാത്ര പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. എൻ്റെ ജയ്പൂർ സന്ദർശന വേളയിൽ എനിക്ക് താമസ സൗകര്യം ഒരുക്കിത്തന്ന രാജസ്ഥാനി കുടുംബം അന്ന് രാവിലെ എൻ്റെ വീട്ടിൽ വരുന്ന വിവരം അറിയിച്ചിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി അഷ്റഫിൻ്റെ വിളി വന്നത്.

"ആബിദേ, നീ നാട്ടിലുണ്ടോ?" എൻ്റെ സഞ്ചാര കൗതുകം അറിയുന്ന അഷ്റഫ് ചോദിച്ചു.

"ഇപ്പോൾ വീട്ടിലുണ്ട്... പന്ത്രണ്ട് മണിയോടെ വിടും" ഞാൻ മറുപടി പറഞ്ഞു.

"എങ്ങോട്ടാ ?"

"കാശ്മീരിലേക്ക് ...."

"ങാ...അവധി കിട്ടിയാൽ നീ സ്ഥലം വിടും എന്നറിയുന്നതോണ്ടാ ചോദിച്ചത്.."

"ആട്ടെ ... നീ ഈ പരിസരത്ത് എവിടേലും ഉണ്ടോ?" ഞാൻ തിരിച്ചു ചോദിച്ചു.

"ങാ... വന്നു കൊണ്ടിരിക്കുന്നു... കക്കാടംപൊയിലിലേക്ക്..."

"ആഹാ... ആരൊക്കെയുണ്ട്?"

"ഞാനും ഫാമിലിയും അളിയനും ഉമ്മയും.."

പെട്ടെന്ന് എനിക്ക് ഒരു വ്യസനം തോന്നി. പത്തോളം പേരടങ്ങുന്ന ഒരു ഫാമിലി അൽപ സമയത്തിനകം വീട്ടിലെത്തും. അതേ സമയത്ത് തന്നെ എനിക്ക് ധാരാളം സൗകര്യങ്ങൾ ഒരുക്കിത്തന്ന അഷ്റഫും ഫാമിലിയും എൻ്റെ നാട്ടിലും എത്തും. അവരെയും ക്ഷണിക്കാതിരിക്കാൻ വയ്യ. കാശ്മീർ യാത്രക്കുളള സാധനങ്ങൾ ഒരുക്കാൻ ഇനിയും കിടക്കുകയും ചെയ്യുന്നു. അവസാനം രണ്ടും കൽപിച്ച് ഞാൻ പറഞ്ഞു

"എങ്കിൽ നീ ഇവിടെ കയറിയിട്ട് പോയാൽ മതി "

അഷ്റഫ് പല ഒഴിവ് കഴിവുകൾ പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. അങ്ങനെ  ആദ്യം അഷ്റഫും അൽപം കഴിഞ്ഞ് അവനെത്തിരഞ്ഞ് അവൻ്റെ മോളും എൻ്റെ വീട്ടിലെത്തി. ഏതാനും മിനുട്ടുകൾ മാത്രമേ ചെലവഴിച്ചുള്ളൂ എങ്കിലും എനിക്ക് ഒരാശ്വാസം തോന്നി. കുടുംബ സമേതം മറ്റൊരിക്കൽ വരണം എന്ന് സ്നേഹപൂർവ്വം ശാസന നൽകി ഞാനവനെ യാത്രയാക്കി.

"Friendship is most enjoyable when it is refreshed " എന്ന് പറഞ്ഞത് മറ്റാരുമല്ല, ഞാൻ തന്നെയാണ്.

Friday, November 07, 2025

അറബിക് കലാമേളയിൽ...

 എൽ.എസ്.എസ് സ്‌കോളർഷിപ്പിന് പഠിച്ചിരുന്ന അന്ന് മുതൽ ക്വിസ് മത്സരം എന്റെ വീക്നെസ് ആയ കഥ ഞാൻ മുമ്പ് ഇവിടെ ഷെയർ (Click & Read) ചെയ്തിരുന്നു അക്കാലത്ത് വളരെ അപൂർവ്വമായേ ഇത്തരം മത്സരങ്ങൾക്ക് അവസരം ലഭിക്കാറുണ്ടായിരുന്നുള്ളൂ.മക്കളിൽ എൻ്റെ ഈ പാരമ്പര്യം കിട്ടിയത് രണ്ടാമത്തവൾക്കാണ്.സ്‌കൂളിലും കോളേജിലുമായി നിരവധി ക്വിസ് മത്സരങ്ങളിൽ അവൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.

മക്കളിൽ ഏറ്റവും ഇളയവനും ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടെങ്കിലും മുൻ നിരയിൽ എത്താറുണ്ടായിരുന്നില്ല.എന്നാൽ ഈ വർഷം അവനും ആരുടെയോ കുത്തക തകർത്ത് ക്‌ളാസ് ക്വിസ് മത്സരത്തിൽ ആദ്യമായി ഒന്നാമനായി.ഒന്നാം സ്ഥാനം ലഭിക്കുന്നതിന്റെ സന്തോഷം അവൻ അന്ന് ആസ്വദിക്കുകയും ചെയ്തു.യഥാർത്ഥത്തിൽ അവൻ്റെ ഈ നേട്ടം ശ്രദ്ധിച്ചത് സ്‌കൂളിലെ അറബി അദ്ധ്യാപകൻ ആയിരുന്നു.കാരണം ഉടൻ അരങ്ങേറാൻ പോകുന്ന ഉപജില്ലാ തലത്തിലുള്ള ഒരു മത്സരത്തിലേക്ക് മത്സരാർത്ഥിയെ അന്വേഷിക്കുകയായിരുന്നു അദ്ദേഹം.

അങ്ങനെ അറബി അദ്ധ്യാപകരുടെ സംഘടനയായ കെ.എ.ടി.എഫ് സംഘടിപ്പിച്ച 'അലിഫ് അറബിക് ടാലെന്റ്റ് സേർച്ച് ക്വിസ്' എന്ന അരീക്കോട് ഉപജില്ലാ തല അറബിക് ക്വിസ് മത്സരത്തിൽ സ്‌കൂളിനെ പ്രതിനിധീകരിച്ച് മോൻ പങ്കെടുത്തു.ഇരുപതിൽ പതിനെട്ട് മാർക്ക് നേടി അവൻ ആദ്യ മത്സരം ഗംഭീരമായി തന്നെ ഫിനിഷ് ചെയ്തു.രണ്ടാം സ്ഥാനത്ത് രണ്ട് പേർ ഉണ്ടായിരുന്നതിനാൽ അന്ന് മൂന്നാം സ്ഥാനം നഷ്ടപ്പെട്ടു. പക്ഷേ, ഉടൻ നടക്കാൻ സാദ്ധ്യതയുള്ള അറബിക് കലോത്സവത്തിൽ സ്‌കൂളിനെ പ്രതിനിധീകരിക്കാൻ അവന് അവസരം തെളിഞ്ഞു.

നാലാം ക്‌ളാസിൽ എത്തിയതിനാൽ എൽ.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചതോടെ പൊതുവിജ്ഞാനത്തിൽ അവന്റെ അറിവ് കൂടിക്കൂടി വന്നു.അറബിക് ക്വിസ് മത്സരത്തിലെ ചോദ്യങ്ങൾ അറബിയിലായതിനാൽ പലതിന്റെയും അറബി വാക്കുകളും ഹൃദിസ്ഥമായി. നിരന്തര പരിശീലനത്തിലൂടെയും സ്റ്റഡി മെറ്റീരിയലുകൾ നൽകിയും അവൻ്റെ അറബി അദ്ധ്യാപകൻ മുസ്തഫ മാഷും അവന് പ്രചോദനം നൽകിക്കൊണ്ടിരുന്നു.

അങ്ങനെ കാത്തിരുന്ന ആ സുദിനം എത്തി.അരീക്കോട് ഉപജില്ലാ കലോത്സവം ഇത്തവണ കീഴുപറമ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചായിരുന്നു അരങ്ങേറിയത്.കുന്നോളം പഠിച്ചതിൽ നിന്ന് കുന്നിമണിയോളം ചോദിച്ച അറബിക് ക്വിസ് മത്സരമായിരുന്നു ഉപജില്ലാ തലത്തിൽ നടന്നത്.പത്തിൽ എട്ട് മാർക്ക് നേടിക്കൊണ്ട് ഇത്തവണയും മൂന്നാം സ്ഥാനത്ത് എൻ്റെ മോൻ ഫിനിഷ് ചെയ്തു.ആദ്യ മത്സരത്തിൽ എന്ന പോലെ രണ്ടാം സ്ഥാനത്ത് രണ്ട് പേർ ഉണ്ടായിരുന്നതിനാൽ ഇത്തവണയും സ്ഥാനങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല.പക്ഷേ,എ ഗ്രേഡിലൂടെ സ്‌കൂളിന് വിലപ്പെട്ട പോയന്റ് കരസ്ഥമായി.

മേളയുടെ സമാപന ദിവസം എൽ.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി അവൻ്റെ സ്‌കൂൾ ഫിനിഷ് ചെയ്യുമ്പോൾ ട്രോഫി ഏറ്റുവാങ്ങാൻ അവനും ക്ഷണം ലഭിച്ചു.അങ്ങനെ സാമൂഹ്യ ശാസ്ത്ര മേളയിൽ മോളും കലാമേളയിൽ മോനും തിളങ്ങിയ ഒരു വർഷമായി 2025 മാറി.ദൈവത്തിന് സ്തുതി.

Saturday, November 01, 2025

കൂറമ്മായി

"ങേ!!" രാവിലെ തന്നെ ബാത്റൂമിൽ കണ്ട കാഴ്ച ആബു മാസ്റ്ററെ ഞെട്ടിച്ചു. മാസ്റ്റർ അൽപം കൂടി അടുത്ത് ചെന്ന് സൂക്ഷിച്ച് നോക്കി.

'രണ്ടിൻ്റെയും ശ്വാസം നിലച്ചിട്ടുണ്ട്' ആബു മാസ്റ്റർ ആത്മഗതം ചെയ്തു. തൊട്ടുനോക്കി ഉറപ്പ് വരുത്താൻ പറ്റുമായിരുന്നെങ്കിലും തൻ്റെ വിരലടയാളം പറ്റി പൊല്ലാപ്പാകാൻ സാധ്യതയുള്ളതിനാൽ മാസ്റ്റർ അതിന് മുതിർന്നില്ല.

'അതെങ്ങനെയായിരിക്കും സംഭവിച്ചത്?' രണ്ടിൻ്റെയും കിടപ്പ് കണ്ട ആബു മാസ്റ്റർ വീണ്ടും കൂലംങ്കുഷമായി ചിന്തിച്ചു. രാവിലെ തന്നെ തല പുകഞ്ഞതല്ലാതെ മാസ്റ്റർക്ക് ഒരു പിടിയും കിട്ടിയില്ല. എങ്കിലും സംഭവത്തിൻ്റെ കിടപ്പ് അത്ര പന്തിയല്ല എന്ന് തോന്നിയതിനാൽ ആബു മാസ്റ്റർ കേസ്, നിർമ്മിത ബുദ്ധിമാനായ മെറ്റ . ക്ക് വിട്ടു.

'കൂറാച്ചി v/s കൽക്കുഞ്ഞൻ' എന്ന് ടൈപ്പ് ചെയ്ത് ആബു മാസ്റ്റർ കാത്തിരുന്നു. മെറ്റ എവിടെയൊക്കെ പോയി തപ്പി നോക്കി, വട്ടം കറങ്ങി കറങ്ങി സംപൂജ്യ വിനയ കുനയാന്വിതനായി കറക്കം നിർത്തി.

മെറ്റയെ പാട്ടിന് വിട്ട് ആബു മാസ്റ്റർ നേരെ ചാറ്റ് ജിപിടിയിലേക്ക് വെച്ചു പിടിച്ച് മേൽ പറഞ്ഞത് തന്നെ ടൈപ്പ് ചെയ്തു.ഉത്തരമായി 'നിങ്ങൾക്ക് ഹാസ്യ കഥ വേണോ അതോ കവിത വേണോ' എന്ന ചോദ്യം നേരത്ത് തന്നോട് ചോദിക്കാൻ തോന്നിയ അവൻ്റെ വലിയ മനസ്സിനെ ആബു മാസ്റ്റർ മനസ്സ് നിറയെ ചീത്ത വിളിച്ചു.

പരാജയപ്പെട്ടിടത്ത് ആം തോല്ക്കരുത് എന്ന് ആബു മാസ്റ്റർ ദൃഢപ്രതിജ്ഞ (നിശ്ചയം അല്ല, പ്രതിജ്ഞ തന്നെ - അതാവുമ്പോ ആവശ്യാനുസരണം മാറ്റാമല്ലോ) ചെയ്തു.ശേഷം മഴക്കാറിനിടയിലൂടെ മുറ്റത്ത് വീഴുന്ന സൂര്യകിരണങ്ങൾ നഗ്ന തലയിൽ ഏറ്റുവാങ്ങി വീണ്ടും ചിന്താവിഷ്ടനായി. അപ്പോഴാണ് . ക്ക് ഒരു ക്ലൂ കൊടുത്ത് ഒരവസരം കൂടി നൽകാം എന്ന് മാസ്റ്ററുടെ മെഡുല മണ്ണാങ്കട്ട ഉപദേശിച്ചത്.മെറ്റ . വെറും ചെറ്റ .  ആണെന്ന തിരിച്ചറിവിൽ ആബു മാസ്റ്റർ അന്വേഷണ ചുമതല ഇത്തവണ ജെമിനിക്ക് നൽകി.

"കൽക്കുഞ്ഞൻ" ആബു മാസ്റ്റർ വോയിസ് ടു ടെക്സ്റ്റ് പറഞ്ഞു.

"അൽ കുഞ്ഞാൻ" സ്ക്രീനിൽ തെളിഞ്ഞു വന്നു.

"ഛെ!!കൽ... നോട്ട് അൽ

"ചെങ്കനൽ" സ്ക്രീനിൽ വീണ്ടും ഡിസ്പ്ലേ വന്നു.

'ഒലക്കൻ്റെ മൂട് ' ആത്മഗതം ചെയ്തു കൊണ്ട് ആബു മാസ്റ്റർ ജെമിനിയും ക്ലോസ് ചെയ്തു.

പെട്ടെന്നാണ് തൻ്റെ ദൃഢ പ്രതിജ്ഞ ആബു മാസ്റ്റർക്കോർമ്മ വന്നത്.ലോകത്തിലെ സർവ്വ വിവരങ്ങളും തലച്ചോറിൽ കയറ്റി വച്ച ഗൂഗിൾ അമ്മായിക്ക് ഒരവസരം നൽകി നോക്കാം എന്ന് കരുതി ആബു മാസ്റ്റർ വോയിസ് ടു ടെക്സ്റ്റ് വീണ്ടും ഞെക്കി.

"പഴുതാര കൂറയെ കുത്തിയാൽ" കണ്ഠം ശുദ്ധീകരിച്ച്  ശുദ്ധ മലയാളത്തിൽ ആബു മാസ്റ്റർ പറഞ്ഞു. ശേഷം ഓണം ബമ്പർ റിസൾട്ട് നോക്കുന്ന ആൻറപ്പനെപ്പോലെ സ്ക്രീനിൽ ടൈപ്പ് ചെയ്ത് വരുന്നതിലേക്ക് നോക്കി.

"നയൻതാര സൂറയെ കുത്തിയാൽ .."  ഓട്ടോ കറക്ഷൻ കഴിഞ്ഞ് സ്ക്രീനിൽ കണ്ടത് വായിച്ച മാസ്റ്ററുടെ പല്ലിറുമ്മിപ്പോയി.

തൽക്കാലം നിർമ്മിത ബുദ്ധിമാനെക്കാളും പണിക്ക് നല്ലത് തൻ്റെ സ്വന്തം ബുദ്ധി തന്നെയാണ് എന്ന വസ്ത്രമില്ലാത്ത സത്യം ആബു മാസ്റ്റർ മനസ്സിലാക്കി. പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കാനായി ആബു മാസ്റ്റർ വീണ്ടും ബാത്റൂമിൽ എത്തി.

"ങ്ങേ!!" പിന്നെയും ങ്ങേ !! തുടർന്ന് 'ങ്ങേ' യുടെ ഒരു മാലപ്പടക്കം എന്ന രൂപത്തിൽ ആബു മാസ്റ്റർ ഞെട്ടി ഞെട്ടി വീണ്ടും ഞെട്ടി. കാരണം ചത്ത രണ്ടെണ്ണവും എണീറ്റ് പോയിരിക്കുന്നു!

"എടിയേ !" ആബു മാസ്റ്റർ ഭാര്യയെ വിളിച്ചു.

"എന്താ..?" മാസ്റ്ററുടെ വിളിയുടെ കുതിരശക്തി കാരണം ഭാര്യ കുഞ്ഞിമ്മു പെട്ടെന്ന് വിളി കേട്ടു.

"ഇന്ന് രാവിലെ ബാത് റൂമിൽ രണ്ട് ഡെഡ് ബോഡികൾ ഉണ്ടായിരുന്നു..... "

"ങ്ങാ.." ഒരു കൂസലുമില്ലാതെ കുഞ്ഞിമ്മു സമ്മതിച്ചു.

"ഇപ്പോൾ അത് കാണാനില്ല... രണ്ടും എണീറ്റ് പോയി"

"എണീറ്റ് പോയതൊന്നുമല്ല, ഞാനെടുത്ത് പുറത്തേക്കിട്ടതാ..."

"എന്നാലും ആര് ആരെ കുത്തിയപ്പോഴായിരിക്കും .....?" ആബു മാസ്റ്റർ പുകഞ്ഞ് പുകഞ്ഞ് കരി പിടിച്ച തൻ്റെ സംശയം പുറത്തേക്കിട്ടു.

"ചോദ്യം മനസ്സിലായില്ല..." 

"അതായത് കൽക്കുഞ്ഞൻ എന്ന പഴുതാരയും കൂറാച്ചി എന്ന പാറ്റയും..."

"അവർ കാശിക്ക് പോയ കഥ പറയാതെ നിങ്ങൾ കാര്യം പറയ് .... "

"പറയട്ടെ ... അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് ഞാൻ കണ്ടതാ..."

"എന്നിട്ട് ... രണ്ടിനെയും നിങ്ങൾ വെറുതെ വിട്ടു..."

"അത്... പിന്നെ ... രണ്ടും എൻ്റെ മേലേക്ക് ഓടിക്കയറും എന്ന് കരുതി ഞാൻ വേഗം പുറത്തിറങ്ങി.... "

"എന്നിട്ട്?"

"പിന്നെ അര മണിക്കൂർ കഴിഞ്ഞ് വന്നപ്പോൾ രണ്ടും ചത്ത് കിടക്കുന്നു...''

"എന്നിട്ട് ?"

"അതിൻ്റെ കാരണമാണ് എനിക്ക് മനസ്സിലാകാത്തത്. കൽക്കുഞ്ഞൻ കൂറയെ കുത്തി ...... കൂറ ചത്തു. പിന്നെ ചത്ത കൂറ കുത്തി കൽക്കുഞ്ഞനും ചത്തു..."

" ഹാ... അതാണോ സംശയം ?"

"ങാ... ഞാൻ മെറ്റ . യോടും ചാറ്റ് ജി.പി.ടി യോടും ജെമിനിയോടും ഗൂഗിളമ്മായിയോടും എല്ലാം ചോദിച്ചു..."

"എല്ലാ പെണ്ണുങ്ങളോടും ചോദിച്ചു. എന്നോട് മാത്രം ചോദിച്ചില്ല..."

"അത്... അത് പിന്നെ ..." ആബു മാസ്റ്റർ നിന്ന് പരുങ്ങി.

"നിങ്ങൾ ബാത് റൂമിൽ നിന്നും ഇറങ്ങിപ്പോയ ശേഷം ഞാൻ അവിടെ കയറി... ഇവരുടെ തൊട്ടുകളിയും ആട്ടക്കളിയും കണ്ട് എനിക്കങ്ങട്ട് കലി കയറി..."

"എന്നിട്ട്??" ആബു മാസ്റ്റർ ഭാര്യയുടെ അടുത്ത് നിന്ന് അൽപം പിന്നോട്ട് മാറിക്കൊണ്ട് ചോദിച്ചു.

"കഴിഞ്ഞ തവണ എനിക്ക് ഒരു കുത്ത് കിട്ടിയ അരിശം തീർക്കാൻ ചെരുപ്പെടുത്ത് കൽക്കുഞ്ഞനെ ഒറ്റയടി.... ട്ടേ!" 

"ങാ.." ആബു മാസ്റ്റർ മൂളി.

"കൃത്യം സമയത്ത് തന്നെ കൂറ അങ്ങോട്ട് പാഞ്ഞ് വന്നു ... ഒരു അടിയ്ക്ക് രണ്ട് കക്ഷി..."

"ഒരു വെടിക്ക് രണ്ട് പക്ഷി എന്നാ ഞാൻ പഠിച്ചത് ...എന്നിട്ട്?" 

"അപ്പോഴാണ് സൂറമ്മായിയുടെ ഫോൺ വന്നത്..."

കൂറ ചത്തപ്പോ തന്നെ സൂറമ്മായീടെ ഫോൺആബു മാസ്റ്റർ ആത്മഗതം ചെയ്തു.

"സൂറമ്മായി രാവിലത്തെ ചായ വിശേഷങ്ങളും ഇന്നലത്തെ മഴ വിശേഷങ്ങളും കുഞ്ഞാളൂൻ്റെ കല്യാണ വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പറഞ്ഞ് തീർന്നപ്പോഴേക്കും ഞാൻ കൂറാച്ചിയെ മറന്നു പോയി..."

"അത് നന്നായി ..''

"അപ്പോഴായിരിക്കും നിങ്ങള് പിന്നിം ബാത്റൂമിൽ കയറി രണ്ടെണ്ണം മയ്യിത്തായി കിടക്കുന്നത് കണ്ടതും ആവശ്യമില്ലാതെ അതിൻ്റെ പിന്നാലെ കൂടിയതും..."

"യാ കുദാ ...!!" ഭാര്യയുടെ വിവരണം കേട്ട് ആബു മാസ്റ്റർ തലയിൽ കൈവച്ചു നിന്നു പോയി

"ഇനി ഇമ്മാതിരി വല്ലതും കണ്ടാലേ ... ഏതെങ്കിലും അമ്മായികളോട് ചോദിക്കാൻ നിക്കണ്ട...'' മുന്നറിയിപ്പ് കൊടുത്ത് കുഞ്ഞിമ്മു അടുക്കളയിലേക്ക് നീങ്ങി.

"ഇല്ല... കൂറമ്മായിയോട് ചോദിച്ചോളാം...." ആബു മാസ്റ്റർ ആത്മഗതം ചെയ്തു.