Pages

Saturday, August 30, 2025

അണ്ടനും അടകോടനും

 "അല്ല മനുഷ്യാ... നിങ്ങളോടിത് എത്ര തവണയായി പറയുന്നു..?" ഭാര്യ കുഞ്ഞിമ്മുവിൻ്റെ ചോദ്യം കേട്ട് ആബു മാസ്റ്റർ ഒന്നാലോചിച്ചു നോക്കി. 

'രാവിലെ എണീറ്റ് പോരുമ്പോൾ കിടക്ക വിരിപ്പ് മടക്കി വയ്ക്കൽ ? അത് ഞാൻ ചെയ്തതാണല്ലോ?'

'ടോയ്ലറ്റിൽ മൂത്രം ഒഴിച്ചാൽ ഫ്ലഷ് ചെയ്യൽ ? അതും ഇന്ന് കൃത്യമായി ചെയ്തിട്ടുണ്ട്.'

'ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വയ്ക്കൽ ? അത് മോൾ ചെയ്യാം എന്ന് ഏറ്റിട്ടുണ്ട്'

'വായിച്ചു കഴിഞ്ഞ പത്രം കോണിക്കൂടിന് അടിയിലുള്ള റാക്കിൽ എടുത്ത് വയ്ക്കൽ ? അതിപ്പോ, ഇന്നത്തെ പത്രം വന്നതല്ലേ ഉള്ളൂ ?'

മാസ്റ്ററുടെ ചിന്ത പല വഴിക്കും ഓടി നോക്കി. സ്ഥിരം പറയുന്നതൊന്നും തന്നെ വീണ്ടും പറയിപ്പിക്കാൻ ഇന്ന് ഒരവസരവും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും എന്താണാവോ??

"അതേയ്...എന്തിൻ്റെ കാര്യമാ നീ ഈ പറയുന്നത് " ഒരെത്തും പിടിയും കിട്ടാത്തതിനാൽ ആബു മാസ്റ്റർ ചോദിച്ചു.

"അതെന്നെ.... എത്ര പറഞ്ഞാലും സമ്മതിക്കില്ല...പിന്നെങ്ങനാ ഓർമ്മ കിട്ടുക..."

'പടച്ചോനെ, ഇതിപ്പോ വല്ലാത്ത പുലി വാലായാല്ലോ?' ആബു മാസ്റ്റർ ആത്മഗതം ചെയ്തു.

"മനുഷ്യനായാൽ ഒരു സ്റ്റാറ്റസ് ഒക്കെ വേണം..." കുഞ്ഞിമ്മു പറഞ്ഞു.

"സ്റ്റാറ്റസിന് ആർക്കാ ഇപ്പോ കൊറവ്?"

"എവിടെ നിങ്ങളെ സ്റ്റാറ്റസ് ? ഒന്ന് കാണട്ടെ..." കുഞ്ഞിമ്മു ഫോണുമായി കടന്നു വന്നു.

"ഓ... വാട്സാപ്പ് സ്റ്റാറ്റസ് .... "

"ആ... ഇപ്പോ എല്ലാരും നോക്കുന്ന സ്റ്റാറ്റസ് അതാ...." 

"ശരി... ശരി.... വൈകുന്നേരം ആവുമ്പഴേക്കും റെഡിയാക്കി തരാം..." ആബു മാസ്റ്റർ വാക്കു കൊടുത്തു.

'ഓരോ അണ്ടൻമാർ ചെരിഞ്ഞ് നിക്കുന്നതും ചൊറിഞ്ഞ് നിൽക്കുന്നതും കുനിഞ്ഞ് നിൽക്കുന്നതും സ്റ്റാറ്റസ് എന്ന പേരിൽ ഇടാ.... അത് തോണ്ടി തോണ്ടി നോക്കാൻ ഇതുപോലെ കൊറെ മണ്ടികളും.. ' ആബു മാസ്റ്റർ മനസ്സിൽ പറഞ്ഞു. ശേഷം സ്റ്റാറ്റസിടാൻ പറ്റിയ ഒരു സംഗതി ആലോചിച്ചു.

'ചക്ക തലയിൽ വച്ച് നിക്കുന്നത് ഇട്ടാലോ? ങാ.... വേണ്ട...ഏതേലും ചക്ക പ്രാന്തൻ്റെ കൊതി തട്ടും...'

'ഒരു ടൂർ ഫോട്ടോ ആക്കാം ... അല്ലെങ്കി വേണ്ട ... മുഴുസമയ തെണ്ടി എന്ന് പേര് വീഴും..'

'കുഞ്ഞിമ്മുവിൻ്റെ കൂടെ നിൽക്കുന്ന ഫോട്ടോയാണ് ബെസ്റ്റ് .... അപ്പോ ഓൾക്കും സമാധാനമാവും ...അല്ലെങ്കി അതും വേണ്ട ... ഓള് വിചാരിച്ച പോലെയുള്ള ഫോട്ടോ അല്ലെങ്കിൽ പിന്നെ സകല സ്റ്റാറ്റസും പോകും..'

'ഓ..... കിട്ടിപ്പോയ് ... ഇന്നലെ എടുത്ത ആ ഫോട്ടോ... കിടിലൻ ... അതാവുമ്പം ഒരു ലുക്കും ഉണ്ട് ..... ' 

അങ്ങനെ തലേന്ന് എടുത്ത ഫോട്ടോകളിൽ ഒന്ന് ആബു മാസ്റ്റർ സ്റ്റാറ്റസിട്ടു. ശേഷം കുഞ്ഞിമ്മുവിൻ്റെ പ്രതികരണം അറിയാനായി അക്ഷമനായി കാത്തിരുന്നു. സമയം വൈകുന്നേരമായി.

'അയ്യേ.. ഇതാരാ ....?' കുഞ്ഞിമ്മുവിൻ്റെ ചോദ്യം കേട്ട് ആബു മാസ്റ്റർ തിരിഞ്ഞ് നോക്കി.തൻ്റെ വാട്സാപ്പ് സ്റ്റാറ്റസിലേക്കാണ് അവളുടെ നോട്ടം എന്ന് മാസ്റ്റർക്ക് മനസ്സിലായി. 

"അത് മനോജ്... "

"ഏത് ... മനോജ് ?"

"സിനിമാ നടൻ മനോജ്.. "ആബു മാസ്റ്റർ ഒരു കുലുക്കവുമില്ലാതെ പറഞ്ഞു.

"ങേ! ഉർവശിയെ തലാഖ് ചൊല്ലിയ മനോജോ ?"

"അല്ല ... മനോജ് രവീന്ദ്രൻ ..'' ആബു മാസ്റ്റർ തറപ്പിച്ച് പറഞ്ഞു.

"അല്ലേലും ഇത് മാതിരി ആരും കേൾക്കാത്ത നടൻമാരെ ഒപ്പം നിന്ന് ഓരോരോ ഫോട്ടോ എടുക്കും .... കൊറച്ച് മുമ്പും ഹലാക്കിലെ പേരുള്ള ഒരു വയസ്സൻ്റെ കൂടെ നിൽക്കുന്ന ഫോട്ടോ ഇട്ടിരുന്നല്ലോ..."

"അതെ...ശത്രുഘ്നൻ... "

"ങാ... അന്നേ ഞാൻ പറഞ്ഞതാ ... ആയിരം കൊരങ്ങൻമാരെ ഒപ്പം നിൽക്കുന്നതിലും ഭേദം ഒരു നിമിഷത്തേക്ക് ഒരു സിംഹത്തിൻ്റെ കൂടെ നിൽക്കുന്നതാണ് എന്ന്.."

"എടീ മനോജ് രവീന്ദ്രൻ എന്ന് പറഞ്ഞാൽ നമ്മളെപ്പോലെ ഇന്ത്യ ചുറ്റി യാത്ര ചെയ്യുന്ന...''

"ഉം... എനിക്ക് അറീല..."

"എടീ... നമ്മുടെ നിരക്ഷരൻ മനോജ് ..."

"അയ്യേ...ഇക്കാലത്തും ഉണ്ടോ നിരക്ഷരന്മാർ" 

"ശരിക്കും നിരക്ഷരനല്ല... അത് ഒരു അലങ്കാരത്തിന് ചേർത്തതാണ് .."

"ങാ.... അതെന്നെയാ ഞാൻ നോക്കുന്നത്... നല്ല ബുൾഗാൻ താടിവച്ച് സാഹിത്യകാരന്മാരെ പോലെ ... എന്നിട്ട് നിരക്ഷരൻ എന്നോ ? "

"ഹാവൂ... ഇപ്പഴെങ്കിലും അനക്ക് സമാധാനായല്ലോ..."

"ങാ..... ഏതായാലും അണ്ടനും അടകോടനും നല്ല ചേർച്ചയുണ്ട് "

ആബു മാസ്റ്റർക്ക് പിന്നെ ഒന്നും പറയാൻ തോന്നിയില്ല.



Wednesday, August 27, 2025

ബാക്ക് ടു ഹോം (ഡൽഹി ദിൻസ് - 11)

ഡൽഹി ദിൻസ് - 10

നാട്ടിലേക്കുള്ള ഞങ്ങളുടെ മടക്കയാത്ര ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് തന്നെയായിരുന്നു. പുലർച്ചെ അഞ്ചര മണിക്കായിരുന്നു ട്രെയിൻ.നാല് മണിക്കെങ്കിലും ഉണരണം എന്ന് സാരം. അതിനാൽ തന്നെ ബട്ലയിൽ നിന്ന് മടങ്ങി എത്തിയവർ ഇനി ഉറങ്ങണോ വേണ്ടേ എന്ന കൺഫ്യുഷനിൽ ആയിരുന്നു. ഞാൻ ഏതായാലും ഉറക്കം മുടക്കിയില്ല.

ഡൽഹിയിൽ സമയ പരിധിയുള്ള എന്തിനും കൃത്യ സമയത്ത് എത്തിച്ചേരാൻ ഊബർ ബുക്ക് ചെയ്യുന്നതാണ് ബുദ്ധി. അന്നേരത്ത് ടാക്സി വിളിക്കാം എന്നോ ബസ്സിൽ പോകാം എന്നോ തീരുമാനിക്കുന്നത്, അപ്രതീക്ഷിത ഗതാഗത കുരുക്കുകൾ കാരണം നല്ലതല്ല. അതിനാൽ സ്റ്റേഷനിലേക്ക് പോകാനായി ഞങ്ങളും ഒരു ഊബർ നാല് മണിക്ക് വരാനായി ബുക്ക് ചെയ്തു. അത് പ്രകാരം ടാക്സി പുലർച്ചെ മൂന്നര മണിക്ക് തന്നെ എത്തി വിളിക്കാൻ തുടങ്ങി. എല്ലാവരെയും വിളിച്ചുണർത്തി റെഡിയാകുമ്പോഴേക്കും നാലര മണിയായി. കാത്തിരിപ്പിന് അധികതുക ഈടാക്കും എന്ന നിബന്ധനയിൽ ഡ്രൈവർ കൃത്യ സമയത്തിനുള്ളിൽ തന്നെ ഞങ്ങളെ റെയിൽവെ സ്റ്റേഷനിൽ എത്തിച്ച് തന്നു.  

പറഞ്ഞ സമയത്ത് തന്നെ ട്രെയിൻ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷൻ വിട്ടു. അനുഭവ സമ്പന്നമായ ഒരു യാത്ര കൂടി ഇവിടെ അവസാനിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ദിനരാത്രങ്ങളിലേക്ക് എല്ലാവരുടെയും ചിന്തകൾ ഊളിയിട്ടു കൊണ്ടിരുന്നു. പുറത്ത് പ്രകാശം പരക്കാൻ തുടങ്ങി. അവസാന നിമിഷം കൺഫേം ആയ ടിക്കറ്റ് ആയതിനാൽ ഒരേ ബോഗിയിൽ പല സ്ഥലത്തായിട്ടായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. അവസാന നിമിഷം ചേർന്നതായതിനാൽ മരുമകന് സ്ലീപ്പർ കോച്ചിലും ആയിരുന്നു സീറ്റ് ലഭിച്ചത്. പലരെയും പരിചയപ്പെടാൻ ഇത് വഴി സാധിച്ചു. 

എൻ്റെ മുൻ യാത്രകളെ അപേക്ഷിച്ച് വളരെയധികം ഹോം വർക്ക് ചെയ്ത ഒരു യാത്രയായിരുന്നു ഇത്. അതിനാൽ തന്നെ പ്ലാൻ ചെയ്ത തൊണ്ണൂറ്റഞ്ച് ശതമാനവും പൂർത്തീകരിക്കാൻ കഴിഞ്ഞു.വിവിധ മതങ്ങളെപ്പറ്റിയും അവരുടെ ആരാധനാലയങ്ങളെപ്പറ്റിയും പഠിക്കുന്ന ലിദുമോന് മുസ്ലിം - ഹിന്ദു -സിഖ് - ബുദ്ധ - ബഹായി മതക്കാരുടെ ഇന്ത്യയിലെ പ്രശസ്തമായ ആരാധനാലയങ്ങൾ തന്നെ കാണാൻ അവസരം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന ലൂന മോൾക്ക് ഇന്ത്യാചരിത്രത്തിലെ വിവിധ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ തന്നെ നേരിട്ട് കാണാൻ സാധിച്ചു. മറ്റുള്ളവർക്കാണെങ്കിൽ ഡൽഹിയിലെ സ്ഥിരം കാഴ്ചകൾക്ക് പുറമെയുള്ള നിരവധി സ്ഥലങ്ങളും കാണാനായി.പന്ത്രണ്ട് ദിവസം നീണ്ട ഡൽഹി & മണാലി യാത്രക്ക് ഏഴ് പേർക്കും കൂടി മൊത്തം ചെലവായത് 77000 രൂപയായിരുന്നു.

മൂന്നാം ദിവസം പുലർച്ചെ ഞങ്ങൾ കോഴിക്കോട്ടെത്തി.കാർ വെസ്റ്റ്ഹില്ലിലെ എൻ്റെ കോളേജിലായിരുന്നു പാർക്ക് ചെയ്തിരുന്നത്. അൽപനേരം വിശ്രമിക്കുമ്പോഴേക്കും നേരം പുലരും എന്നും അപ്പോൾ ബസ്സിൽ കയറിപ്പോയി കാർ എടുത്ത് വരാമെന്നുമായിരുന്നു ടൂർ തുടങ്ങുമ്പോൾ എൻ്റെ പദ്ധതി. ടൂർ കഴിഞ്ഞ് മടങ്ങുമ്പോൾ പ്ലാൻ മാറ്റി , ഓട്ടോ പിടിച്ച് പോയി കാർ എടുത്ത് പോരാം എന്നാക്കി മാറ്റി. ബട്ട്, ട്രെയിനിൽ വെച്ച്  പരിചയപ്പെട്ട ഒരു വെസ്റ്റ്ഹിൽ സ്വദേശി ഓട്ടോയിലാണ് പോകുന്നത് എന്നും എന്നോട് അതിൽ കയറാനും നിർദ്ദേശിച്ചു. അദ്ദേഹത്തിൻ്റെ കൂടെ കോളേജിലെത്തി വാച്ച്മാനെ വിളിച്ചുണർത്തി ഗേറ്റ് തുറപ്പിച്ച് ഉറക്കം ഭംഗം വരുത്തിയതിന് അദ്ദേഹത്തോട് ക്ഷമാപണവും നടത്തി കാറെടുത്ത് ഞാൻ റെയിൽവെ സ്റ്റേഷനിൽ തന്നെ തിരിച്ചെത്തി. ഫാമിലിയെയും കൂട്ടി വീട്ടിലെത്തുമ്പോൾ അയൽപക്കത്തെ പള്ളിയിൽ നിന്ന് സുബഹ് ബാങ്ക് വിളിക്കാൻ തുടങ്ങിയിരുന്നു.

യാത്ര അനുഭങ്ങളുടെ കാഴ്ചബംഗ്ലാവാണ്. അതിനിയും തുടർന്ന് കൊണ്ടേ ഇരിക്കും. ജലാലുദ്ദീൻ റൂമിയുടെ വാക്കുകളാണ് ഓർമ്മ വരുന്നത് - "Travel brings power and love back into your life." 


(അവസാനിച്ചു)


Sunday, August 24, 2025

സരോജിനി മാർക്കറ്റിൽ വീണ്ടും (ഡൽഹി ദിൻസ് - 10)

ഡൽഹി ദിൻസ് - 9 

അങ്ങനെ ഈ ട്രിപ്പിലെ കാഴ്ചകൾ കാണാനുള്ള അവസാന ദിവസമായി. ഡൽഹിയിൽ നാല് ദിവസവും മണാലിയിൽ രണ്ട് ദിവസവും അടയ്ക്കം ആറ് ദിവസമായി കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങിയിട്ട്.പക്ഷേ, ഇന്നലെ കഴിഞ്ഞ് പോയ പോലെയാണ് പലതും അനുഭവപ്പെട്ടത്.

ഇന്നത്തെ പ്രധാന പരിപാടി മക്കളുടെ തിഹാർ ജയിൽ സന്ദർശനമായിരുന്നു. ലുലുവും ലൂനയും ആയിരുന്നു ഇന്നത്തെ സന്ദർശകർ. ലുഅ അവരെയും കൂട്ടി കാലത്ത് തന്നെ പുറപ്പെട്ടു. ഞങ്ങളുടെ അനുഭവത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചതിനാൽ അവർക്ക് എല്ലാം സുഗമമായി. ഞങ്ങൾക്ക് തന്ന പോലെ അവർക്കും അവരുടെ മൂത്താപ്പ ഒരു സഞ്ചി നിറയെ സമ്മാനങ്ങൾ നൽകി.

ആദ്യ ദിവസം ഷഹീൻ ബാഗിൽ പോയതൊഴിച്ചാൽ ഇത്രയും ദിവസം ഷോപ്പിംഗിന് ഒരവസരം ലഭിച്ചിരുന്നില്ല. മിക്കവാറും എല്ലാ മാർക്കറ്റുകളും എൻ്റെ ടൂർ പ്ലാനിൽ ഞാൻ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ സമയ പരിമിതി അവ എല്ലാം തടഞ്ഞു. മുൻ ഡൽഹി സന്ദർശന വേളയിൽ സന്ദർശിച്ച സരോജിനി മാർക്കറ്റ് സന്ദർശിക്കണം എന്ന് ഭാര്യക്കും മക്കൾക്കും നിർബന്ധമായതിനാൽ തിഹാർ ജയിൽ സന്ദർശനം കഴിഞ്ഞ് മക്കളോട് സരോജിനി മാർക്കറ്റിലേക്ക് എത്താൻ പറഞ്ഞു. ഞങ്ങളും അതേ സമയത്ത് അവിടെ എത്തി.

റെഡി മെയ്ഡ് വസ്ത്രങ്ങളും ബാഗുകളും നല്ല വിലക്കുറവിൽ ലഭ്യമാകുന്ന ഡൽഹിയിലെ മാർക്കറ്റുകളിൽ ഒന്നാണ് സരോജിനി നഗർ മാർക്കറ്റ്. വിലക്കുറവ് ഗുണമേൻമയെ ബാധിക്കുന്നില്ല എന്നാണ് എൻ്റെ ഭാര്യയുടെ പക്ഷം. 2022 ലെ സന്ദർശന വേളയിൽ എടുത്ത വസ്ത്രങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി അവളത് സമർത്ഥിക്കുകയും ചെയ്തു. കഫക്കെട്ട് അലട്ടിയതിനാൽ ഇരിക്കാൻ ഒരിടം നോക്കി ഞാനും സാധനങ്ങൾ തിരഞ്ഞ് അവരും നടന്നു. ഇരിക്കാൻ ഒരിടം കിട്ടിയപ്പോൾ തിഹാർ ജയിലിൽ നിന്ന് കൊണ്ടുവന്ന ബിരിയാണി എല്ലാവരും കഴിച്ചു. രണ്ട് മണിക്കൂറോളം സരോജിനി മാർക്കറ്റിൽ കറങ്ങി , ഈ ഡൽഹി യാത്രയുടെ ഓർമ്മകൾ നിലനിർത്താൻ ആവശ്യമുള്ളതെല്ലാം വാങ്ങിക്കൂട്ടി.

പ്ലാൻ ചെയ്ത കാഴ്ചകളിൽ ലോധി ഗാർഡനും ഹുമയൂൺ ടോംബും കാണാൻ ബാക്കിയായിരുന്നു. മഴ ഉരുണ്ട് കൂടുന്നതും ഇരുട്ട് മൂടുന്നതും കാരണം ഏതെങ്കിലും ഒന്ന് മാത്രമേ നടക്കൂ എന്ന് മനസ്സിലായി. നറുക്ക് വീണത് ഹുമയൂൺ ടോംബിനായതിനാൽ ഞങ്ങൾ അങ്ങോട്ട് നീങ്ങി. ടിക്കറ്റ് ഓൺലൈനിൽ എടുത്ത് ഞങ്ങൾ വേഗം അകത്ത് പ്രവേശിച്ചു.മൂന്ന് മാസം മുമ്പ് ഞാനിവിടെ വന്നിരുന്നതിനാൽ  കാണേണ്ട സ്ഥലങ്ങൾ ഞാൻ കൃത്യമായി പറഞ്ഞ് കൊടുത്തു. ടോംബിൻ്റെ മുൻ വശത്തുള്ള പുൽതകിടിയിൽ നിന്ന് ഞങ്ങൾ നമസ്കാരം നിർവ്വഹിച്ചു. ഞാൻ അവിടെ തന്നെ വിശ്രമിച്ചു. ബാക്കി എല്ലാവരും ഞാൻ പറഞ്ഞ പോലെ തന്നെ നീങ്ങി കാണാനുള്ളതെല്ലാം കണ്ടു മടങ്ങി.

സമയം രാത്രിയായി. ലുഅ മോൾ പഠിക്കുന്ന ജാമിയ മില്ലിയ കാമ്പസ് കൂടി വെറുതെ ഒന്ന് സന്ദർശിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. സെക്യൂരിറ്റിക്കാർ അകത്ത് കയറ്റുമോ എന്ന ഒരു ശങ്കയും നില നിൽക്കുന്നുണ്ടായിരുന്നു. ഏതായാലും ഒരു ശ്രമം നടത്താം എന്ന തീരുമാനത്തിൽ ഞങ്ങൾ ജാമിയ മില്ലിയയിൽ എത്തി. സെക്യൂരിറ്റിക്കാരനോട് കാര്യം പറഞ്ഞപ്പോൾ അധികം അകത്തേക്ക് പോകരുത് എന്ന നിബന്ധനയിൽ ഞങ്ങളെ കയറ്റി. ലുഅ യുടെ ഡിപ്പാർട്ട്മെൻ്റും വായനാ മുറിയും ലൈബ്രറിയും എല്ലാം പുറത്ത് നിന്നും വീക്ഷിച്ച് പെട്ടെന്ന് തന്നെ ഞങ്ങൾ റൂമിലേക്ക് മടങ്ങി.

ഡൽഹിയിലെ അവസാന രാത്രി. ലുഅ മോൾ സ്ഥിരം പറയുന്ന ബട്ല ഹൗസ് മാർക്കറ്റ് കൂടി കാണാനുണ്ട്. അവിടെ ലഭിക്കുന്ന നഗോരി ചായയുടെ രുചി കുടുംബവും അറിയണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നടക്കാൻ പ്രയാസമായതിനാൽ ഞാൻ റൂമിൽ തന്നെ കിടന്നു. ബാക്കി എല്ലാവരും ബട്ല ഹൗസ് മാർക്കറ്റിലേക്ക് പോയി. പക്ഷെ, സമയം വൈകിയതിനാൽ നഗോരി ചായയും മറ്റ് സ്പെഷ്യൽ വിഭവങ്ങളും രുചിക്കാൻ അവർക്ക് ഭാഗ്യം കിട്ടിയില്ല. മാർക്കറ്റിൻ്റെ വൈബ് ആസ്വദിച്ച ശേഷം എല്ലാവരും റൂമിലേക്ക് മടങ്ങി.

Next : ബാക്ക് ടു ഹോം

Thursday, August 21, 2025

ലോട്ടസ് ടെമ്പിൾ - ലാൽ കില വഴി ജുമാ മസ്ജിദിൽ (ഡൽഹി ദിൻസ് - 9)

ഡൽഹി ദിൻസ് - 8 

ഡൽഹിയിലെ ചൂട് സഹിക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം കഴിഞ്ഞു.കൊടും ചൂടിനിടയിൽ ഒരല്പം തണുപ്പ് ആസ്വദിക്കാനായി ഞങ്ങൾ രണ്ട് ദിവസത്തേക്ക് മണാലിയിൽ പോകാൻ നേരത്തെ തീരുമാനിച്ചിരുന്നു. അത് പ്രകാരം ഈ ട്രിപ്പിൻ്റെ നാലും അഞ്ചും ദിവസങ്ങൾ ഞങ്ങൾ മണാലിയിൽ ചെലവഴിച്ചു (ആ കാഴ്ചകൾ മറ്റൊരു കുറിപ്പിൽ പറയാം).ജൂൺ ഒന്നിന് രാവിലെ ആറര മണിക്ക് ഞങ്ങൾ ഡൽഹിയിൽ തന്നെ തിരിച്ചെത്തി.

യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ എനിക്ക് ജലദോഷം ഉണ്ടായിരുന്നു. ഡൽഹിയിലെ ചൂടിൽ അത് കഫക്കെട്ടായി മാറി. മണാലിയിലെ തണുപ്പിൽ അത് ഒന്ന് കൂടി ഗെറ്റപ്പായി ഗംഭീര ചുമയായി. മണാലിയിൽ നിന്ന് തിരിച്ച് ഡൽഹിയിൽ എത്തുമ്പോൾ ചെറിയ കയറ്റം പോലും കയറാനുള്ള കെല്പ് എനിക്കില്ലായിരുന്നു. ടീം ലീഡർ ആയതിനാൽ എനിക്കത് തരണം ചെയ്യൽ നിർബന്ധവുമായിരുന്നു. അങ്ങനെ ഒരു വിധത്തിൽ ഞങ്ങൾ റൂമിൽ തിരിച്ചെത്തി.

ലിദുമോൻ കാണാത്തതും ഡൽഹിയിലെ പ്രധാന കാഴ്ചകളുമായ ഏതാനും ചില സ്ഥലങ്ങൾ കാണുക എന്നതായിരുന്നു അന്നത്തെ പ്ലാൻ. ഞാനും ഭാര്യയും അവയെല്ലാം കണ്ടതായതിനാൽ കാഴ്ചകൾ കാണാൻ മക്കളെ മാത്രം വിടാം എന്ന് എനിക്ക് തോന്നി. ഡൽഹി എന്ന മഹാനഗരത്തിലേക്ക് നാല് മക്കളെയും മരുമകനെയും കെട്ടഴിച്ച് വിടാൻ എൻ്റെ ഭാര്യക്കും ഒട്ടും ഭയം തോന്നിയില്ല. കാരണം, ഒരു വർഷമായി ഡൽഹിയിൽ താമസിക്കുന്ന ലുഅക്ക് റൂട്ടും സ്ഥലങ്ങളും പരിചയം ഉണ്ടാകും എന്ന വിശ്വാസമുണ്ടായിരുന്നു. അങ്ങനെ, അവശനായ ഞാൻ ഒരു വിശ്രമത്തിനായും ഭാര്യ എന്നെ ശുശ്രൂഷിക്കാനായും റൂമിൽ തങ്ങി. മക്കൾ കുളിച്ചൊരുങ്ങി ഡൽഹി കാഴ്ചകൾ കാണാനും തിരിച്ചു.

മക്കൾ ആദ്യം പോയത് ഏറ്റവും അടുത്ത ടൂറിസ്റ്റ് കേന്ദ്രമായ ലോട്ടസ് ടെമ്പിളിലേക്കാണ്.      ഡൽഹിയിലെ  ബഹാപൂർ എന്ന ഗ്രാമത്തിലാണ് ഈ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്. ഗ്രീക്ക് വൈറ്റ് മാർബിളിൽ താമരയുടെ ആകൃതിയിൽ ഇറാൻകാരനായ കനേഡിയൻ വാസ്തുശില്പി ഫാരിബോസ് സഹ്ബ യാണ് ഇത് രൂപകല്പന ചെയ്തത്. ആഗോള വിനോദസഞ്ചാരികളെ ഡൽഹിയിലേക്ക് ആകർഷിക്കുന്ന മുഖ്യ കേന്ദ്രങ്ങളിൽ ഒന്നായ ലോട്ടസ് ടെമ്പിൾ ബഹായി മതവിശ്വാസികളുടെതാണ്.പക്ഷേ, ജാതിമതലിംഗദേശ ഭേദമന്യേ ആർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം. പ്രവേശന ഫീസ് ഇല്ല. തിങ്കളാഴ്ച അവധിയാണ്.

ടെമ്പിളിൽ നിന്നും മക്കൾ നേരെ പോയത് ഗാന്ധി സമാധിയായ രാജ്ഘട്ടിലേക്കാണ്. രാജ്ഘട്ടിന് സമീപമുള്ള ഇന്ദിരാഗാന്ധി സമാധി ശക്തിസ്ഥൽ,നെഹ്റു സമാധി ശാന്തിവനം,രാജീവ് ഗാന്ധി സമാധി വീർഭൂമി, ചരൺസിംഗ് സമാധി കിസാൻഘട്ട് എന്നിവയെല്ലാം സന്ദർശിക്കണമെന്ന് ഞാൻ നിർദ്ദേശം നൽകിയിരുന്നു.നിർഭാഗ്യവശാൽ 2022 ആഗസ്റ്റിലേതുപോലെ രാജ്ഘട്ട് അടച്ചിട്ടിരുന്നു. കാരണം എന്തെന്ന് തിരക്കാൻ പോലും ആരെയും കണ്ടില്ല. അതിനാൽ തന്നെ ഞാൻ നിർദ്ദേശിച്ച ബാക്കി സമാധികളും കാണാനാകാതെ മക്കൾ ചെങ്കോട്ടയിലേക്ക് നീങ്ങി.

തലസ്ഥാന നഗരിയിൽ ഇന്നും തല ഉയർത്തി നിൽക്കുന്ന ഒരു സ്മാരകമാണ് റെഡ് ഫോർട്ട് അഥവാ ലാൽ കില. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഷാജഹാൻ പണി കഴിപ്പിച്ചതാണ് റെഡ് ഫോർട്ട്. മുഗൾ വാസ്തു ശില്പകലയുടെ പ്രൗഢിയും പ്രതാപവും വിളിച്ചോതുന്ന നിർമ്മിതിയാണിത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും റെഡ് ഫോർട്ട് സ്ഥാനം പിടിച്ചിട്ടുണ്ട്.

മുപ്പത്തഞ്ച് രൂപയാണ് ചെങ്കോട്ടയിലേക്കുള്ള പ്രവേശന ഫീസ്.മ്യൂസിയം കൂടി കാണണമെങ്കിൽ അമ്പത് രൂപയും. പ്രധാന കവാടമായ ലാഹോർ ഗേറ്റിലൂടെയാണ് കോട്ട പ്രവേശനം. കോട്ടക്കകത്തെ പ്രധാന കാഴ്ചകളായ ദിവാനി ആം (പൊതു സഭാ സ്ഥലം), ദിവാനി ഖാസ് (സ്വകാര്യ സഭാ സ്ഥലം), മോത്തി മസ്ജിദ് തുടങ്ങിയവയെല്ലാം മക്കൾ ചുറ്റിക്കണ്ടു. സ്വാതന്ത്ര്യ ദിനമായആഗസ്റ്റ് 15 ന് ത്രിവർണ്ണ പതാക ഉയർത്തുന്ന സ്ഥലവും കണ്ടു.

പുറത്തിറങ്ങിയപ്പോൾ പതിവില്ലാത്ത വിധം കാർമേഘം ഡൽഹിയെ മൂടുന്നുണ്ടായിരുന്നു. ശക്തമായ കാറ്റും വീശാൻ തുടങ്ങിയതോടെ മഴ പെയ്യും എന്നുറപ്പായി. റെഡ് ഫോർട്ടിൻ്റെ മുന്നിൽ വച്ച് തന്നെ മഴ പെയ്യാൻ തുടങ്ങിയതിനാൽ ജുമാ മസ്ജിദിലേക്ക് ഓടിക്കയറി.

ജുമാ മസ്ജിദിൽ ഞാൻ നിരവധി തവണ പോയിട്ടുണ്ട്.പക്ഷെ, എനിക്കിത് വരെ കിട്ടാത്ത ഒരു കാഴ്ച മക്കൾക്ക് കിട്ടി. മസ്ജിദിൻ്റെ മിനാരത്തിനുള്ളിലൂടെ മുകളിൽ കയറി വീക്ഷിക്കാനുള്ള അവസരമായിരുന്നു അത്. മുപ്പത് രൂപയാണ് ഇതിന് ഈടാക്കുന്നത്. ഓൾഡ് ഡെൽഹിയുടെ ആകാശ കാഴ്ചകൾ കണ്ടും മസ്ജിദിൽ അല്പനേരം ഇരുന്നും ആ സായാഹ്നം അവർ ഗംഭീരമാക്കി. 

ഇരുട്ട് മൂടിത്തുടങ്ങിയതിനാൽ ചാന്ദ്നി ചൗക്കിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി മക്കൾ റൂമിലേക്ക് മടങ്ങി.

Next : സരോജിനി നഗർ മാർക്കറ്റ്

Sunday, August 17, 2025

തിഹാർ ജയിലിലേക്ക് (ഡൽഹി ദിൻസ് - 8)

ഡൽഹി ദിൻസ് - 7 

ഡൽഹി സന്ദർശിക്കുന്ന അധികമാളും പോകാത്ത എന്നാൽ വളരെ പ്രശസ്തമായ ഒരു സ്ഥലം ഡൽഹിയിലുണ്ട്. രാഷ്ട്രപതി ഭവനും പാർലിമെൻ്റ് മന്ദിരവും ഒക്കെ ആയിരിക്കും പലരും മനസ്സിൽ കരുതുന്നത്. അത് രണ്ടുമല്ല. ഞാൻ സൂചിപ്പിച്ച ഈ സ്ഥലത്ത്  നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിലേ പ്രവേശനാനുവാദം കിട്ടൂ. ആ സ്ഥലമാണ് തിഹാർ ജയിൽ.

രണ്ടര വർഷത്തിലധികമായി തിഹാർ ജയിലിൽ കഴിയുന്ന എൻ്റെ ഭാര്യാ സഹോദരീ ഭർത്താവിനെ സന്ദർശിക്കുക എന്നത് ഇപ്രാവശ്യത്തെ ഡൽഹി യാത്രയിലെ ഒരു മുഖ്യ ഇനമായിരുന്നു.രണ്ടര വർഷത്തിനിടയിൽ രണ്ട് തവണ ഞാൻ ഡൽഹിയിൽ എത്തിയെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ എനിക്ക് തിഹാർ ജയിലിൽ എത്താൻ കഴിഞ്ഞില്ല. കുടുംബ സമേതം പോകാനുള്ള അവസരത്തിൻ്റെ വഴിയൊരുക്കമായിരുന്നു അത് എന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു.

എനിക്ക് പോകാൻ സാധിച്ചിരുന്നില്ലെങ്കിലും,  ഡൽഹിയിൽ പഠിക്കുന്ന എൻ്റെ രണ്ടാമത്തെ മകൾ സമയം കിട്ടുമ്പോൾ തിഹാർ ജയിലിൽ പോകാറുണ്ടായിരുന്നു. അവളെയും കൂട്ടി ഞാനും ഭാര്യയും മകനും കൂടി രാവിലെ ഏഴ് മണിക്ക് തന്നെ മെട്രോ വഴി തിലക് നഗറിലേക്ക് പുറപ്പെട്ടു. സ്റ്റേഷനിൽ ഇറങ്ങി ഓട്ടോ പിടിച്ച് നേരെ ജയിൽ എൻട്രൻസിൽ എത്തി. ആവശ്യമായ നിർദ്ദേശങ്ങൾ തന്ന് ലുഅ മോൾ പുറത്ത് ബസ്സ്റ്റോപ്പിൽ ഇരുന്നു.

ജയിലിനകത്തേക്ക് വാച്ച്, മൊബൈൽ ഫോൺ, കാഷ് എന്നിവയൊന്നും കൊണ്ടു പോകാൻ സാധിക്കില്ല. അവയെല്ലാം ബാഗിലാക്കി ഞങ്ങൾ ബാഗ് കീപ്പിംഗ് കൗണ്ടറിൽ കൊടുത്തു. തൊട്ടടുത്തിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആധാർ കാർഡ് കാണിച്ച് ഞാനും ഭാര്യയും മോനും പ്രവേശന നടപടികൾ തുടങ്ങി. ഒരു ദിവസം ഒരു തടവ്കാരന്  രണ്ട് പേരെയേ സന്ദർശകരായി അനുവദിക്കൂ. അവരുടെ പേര് വിവരങ്ങൾ തടവുകാരൻ ജയിൽ അധികൃതരെ നേരത്തെ അറിയിച്ചു അനുവാദം വാങ്ങിയിരിക്കണം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനാനുമതിയുണ്ട്.

ആധാർ കാർഡ് പരിശോധനക്ക് ശേഷം ഞങ്ങൾ അടുത്ത പോലീസ് കാരുടെ അടുത്തെത്തി. ജയിലിനകത്തേക്ക് കൊണ്ടു പോകാനായി രണ്ട് ഷർട്ട് ഞങ്ങളുടെ വശം ഉണ്ടായിരുന്നു. കൊടുക്കാനായി മുവായിരം രൂപയും. ഷർട്ട് വിശദമായി പരിശോധിച്ച് തിരിച്ച് തന്നു. കാശ് സൂക്ഷിച്ച കവർ അകത്തേക്ക് കൊണ്ടു പോകാൻ പറ്റാത്തതിനാൽ അത് എടുത്ത് മാറ്റി. കുമളിക്കാരനായ പോലീസ്കാരൻ കുശലാന്വേഷണങ്ങൾക്ക് ശേഷം ഞങ്ങളെ അടുത്ത കൗണ്ടറിലേക്ക് വിട്ടു.

പുരുഷൻമാർ മെറ്റൽ ഡിറ്റക്ടർ ഘടിപ്പിച്ച ഒരു കവാടത്തിനുള്ളിലൂടെ കടന്ന് പോകാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സ്ത്രീകൾക്ക് അവർ വസ്ത്രത്തിൽ കുത്തിവച്ച സേഫ്റ്റി പിൻ അടയ്ക്കം എല്ലാം ഊരി കാണിക്കേണ്ടി വന്നു. അവയെല്ലാം പഴയ രൂപത്തിൽ തന്നെ കുത്തി ഞങ്ങൾ ഒരു കൗണ്ടറിന് മുന്നിലെത്തി. അവിടെ മൂന്ന് കൗണ്ടറുകൾക്ക് മുമ്പിലായി നീണ്ട വരി ഉണ്ടായിരുന്നു.

ഇതിൽ രണ്ടാമത്തെയും മൂന്നാമത്തെയും കൗണ്ടറുകളിൽ നിന്ന് ഒരു സ്ലിപ്പ് കിട്ടും. അത് കിട്ടാനായി തടവ്കാരൻ നമ്മുടെ പേര് രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടിയ നമ്പർ പറഞ്ഞ് കൊടുക്കണം. ശേഷം ആധാർ കാണിച്ച് പ്രവേശിക്കുന്നവരുടെ ഫോട്ടോ എടുക്കും. കുട്ടികൾക്ക് ഇത് ആവശ്യമില്ല. തടവ്കാരൻ്റെ പേരും ഫോട്ടോയും അകത്ത് പോകുന്നവരുടെ വിവരങ്ങളും ഫോട്ടോയും അടങ്ങുന്ന ഒരു സ്ലിപ്പ് ആ കൗണ്ടറിൽ നിന്ന് കിട്ടും. തടവ്കാരന് കാഷ് നൽകാൻ ഉണ്ടെങ്കിൽ ഈ സ്ലിപ്പ് ഒന്നാം നമ്പർ കൗണ്ടറിൽ കാണിച്ച് പണവും അവിടെ ഏൽപ്പിക്കണം. മറ്റ് കാശോ പഴ്സോ ഒന്നും അകത്ത് കൊണ്ടു പോകാൻ പറ്റില്ല എന്നായിരുന്നു ഞങ്ങൾക്ക് കിട്ടിയ അറിവ്.

കൗണ്ടറിൽ കാഷ് നൽകിയതിൻ്റെ സ്ലിപ്പും വാങ്ങി ഞങ്ങൾ അടുത്ത പോലീസ്കാരൻ്റെ മുന്നിലെത്തി.പാദരക്ഷകൾ ഊരി വച്ച്, ഒരു മെറ്റൽ ഡിറ്റക്ടറിൻ്റെ മുമ്പിൽ നിർത്തി ഒന്ന് വട്ടം കറങ്ങാൻ പറഞ്ഞു. ഞാൻ ആ ഡിറ്റക്ടർ കവാടത്തെ മുഴുവനായും വലം വയ്ക്കാൻ തുടങ്ങിയപ്പോൾ പോലീസ്കാർ എന്നെ തടഞ്ഞ് ശരിയായ രീതി പറഞ്ഞു തന്നു.അതും കഴിഞ്ഞ് പാദരക്ഷകളും അകത്തേക്ക് കൊണ്ടു പോകുന്ന വസ്തുക്കളും സ്കാൻ ചെയ്യാനായി ഒരേ മെഷീനകത്ത് കൂടെ കയറ്റിവിട്ടു. ചെരിപ്പിനൊപ്പം തന്നെ കയറ്റി വിട്ട വെള്ള ഷർട്ടിൽ ചെളി പുരളുന്നത് നിസ്സഹായരായി നോക്കി നിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.

എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കി ഞങ്ങൾ ജയിലിനകത്തേക്ക് പ്രവേശിച്ചു. പന്ത്രണ്ടാം നമ്പർ ജയിലിലായിരുന്നു എൻ്റെ ബന്ധുവിൻ്റെ വാസം. കോട്ട മതിൽ കണക്കെ ഉയർന്ന് നിൽക്കുന്ന മതിലിൻ്റെ ഓരത്ത് കൂടി തന്നെ മുന്നോട്ട് പോയാൽ പ്രസ്തുത ജയിലിൽ എത്താം എന്ന് പോലീസ്കാർ നിർദ്ദേശം തന്നു. അതു പ്രകാരം ഞങ്ങൾ മുന്നോട്ട് നടന്ന് പ്രവേശന കവാടത്തിലെത്തി.

ഒരു ഹോട്ടലിൻ്റെ പിന്നിലെ വൃത്തിഹീനമായ അടുക്കളയിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന ഒരു ഫീലാണ് പന്ത്രണ്ടാം നമ്പർ ജയിലിൻ്റെ സന്ദർശക ഗ്യാലറിയിലേക്ക് പ്രവേശിക്കുമ്പോൾ എനിക്കുണ്ടായത്. എൻട്രി പോയിൻ്റിൽ നിന്നും തന്ന സ്ലിപ്പ് അവിടെ ഇരിക്കുന്ന പോലീസുകാരനെ ഏല്പിച്ചു. ഞങ്ങളുടെ മുമ്പിൽ അവിടെ എത്തിയ ധാരാളം പേർ ഉണ്ടായിരുന്നു. ഓരോരുത്തരുടെയും പേര് വിളിച്ച് പിന്നെയും അകത്തേക്ക് കയറ്റി വിട്ടുകൊണ്ടിരുന്നു. വാച്ചോ മൊബൈലോ ഒന്നും തന്നെ കയ്യിൽ ഇല്ലാത്തതിനാൽ സമയം അറിയാൻ ഒരു നിർവ്വാഹവും ഇല്ലായിരുന്നു.

രാവിലെ ഭക്ഷണം ശരിക്കും കഴിക്കാത്തതിനാൽ വിശപ്പിൻ്റെ വിളി ഉയരാൻ തുടങ്ങി. ചെറിയ മോനും വിശക്കുന്നു എന്നു പറഞ്ഞപ്പോൾ വെള്ളമെങ്കിലും കിട്ടുമോ എന്നറിയാൻ ഞാൻ പുറത്തേക്ക് പോയി നോക്കി. ഭാഗ്യത്തിന് കുടിവെള്ളം അവിടെ ഉണ്ടായിരുന്നു.മകനെ വിളിക്കാനായി , തിരിച്ച് ഞാൻ അകത്തേക്ക് പ്രവേശിച്ചതും ഒരാൾ ചായ ചായ എന്ന് വിളിച്ച് പറഞ്ഞു. ആവേശത്തിൽ മകനെയും കൊണ്ട് ഓടിച്ചെന്നപ്പോഴാണ് കാശ് കൊടുത്ത് വാങ്ങേണ്ടതാണ് എന്ന് മനസ്സിലായത്. സകല സ്ഥാവര ജംഗമ വസ്തുക്കളും എൻട്രി കൗണ്ടറിൽ വാങ്ങി വച്ചിരുന്നതിനാൽ ആ ആശ നിരാശയായി മാറി. സന്ദർശകരിൽ ചിലർ കാശ് കൊടുത്ത് വാങ്ങുന്നത് കണ്ടപ്പോഴാണ് അത്യാവശ്യത്തിനുള്ള കാശ് കൊണ്ടു പോകാം എന്ന് മനസ്സിലായത്. തൽക്കാലം വെള്ളം കുടിച്ച് ഞങ്ങൾ പശിയടക്കി.

ഇരുപത് മിനുട്ടാണ് ഒരാളുമായിട്ടുള്ള കൂടിക്കാഴ്ചക്ക് അനുവദിച്ച സമയം.രക്ത ബന്ധുക്കൾ അല്ലെങ്കിൽ അത് തന്നെ ധാരാളമാണ്.ആദ്യം കയറിയവരുടെ സമയം കഴിഞ്ഞതോടെ അവരെ പുറത്താക്കി ഞങ്ങളെ അകത്ത് കയറ്റി. നെഞ്ചുയരത്തിൽ ക്രമീകരിച്ച ചില്ല് ജാലകത്തിനപ്പുറം പുഞ്ചിരിച്ച് നിൽക്കുന്ന എൻ്റെ ഭാര്യാ സഹോദരീ ഭർത്താവിനെ രണ്ടര വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.

ഇരുഭാഗത്തുമുള്ള ഫോണിലൂടെ ആദ്യം ഞാനും ശേഷം എൻ്റെ ഭാര്യയും പിന്നെ മോനും സംസാരിച്ചു. കുടുംബ വിശേഷങ്ങൾ പരസ്പരം കൈമാറി.ജയിലിൽ അദ്ദേഹത്തിന് വ്യക്തിപരമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്ന യു.പി സ്വദേശിയെയും ബന്ധുവിനെയും പരിചയപ്പെടുത്തിത്തന്നു. ഞങ്ങൾക്കായി തയ്യാറാക്കിയ ബിരിയാണിയും റൂഹ് അഫ്സയും മിഠായികളും മറ്റ് സാധനങ്ങളും കൗണ്ടർ വഴി ഇങ്ങോട്ടും ഷർട്ടുകൾ അങ്ങോട്ടും കൈമാറി.നിശ്ചിത സമയം കഴിഞ്ഞതോടെ സന്തോഷത്തോടെ സലാം പറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി.

കൗണ്ടറിൽ ഏല്പിച്ച സാധനങ്ങൾ എല്ലാം തിരിച്ച് വാങ്ങി ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തി. സമയം അപ്പോൾ പതിനൊന്നര മണി കഴിഞ്ഞിരുന്നു. എല്ലാവരുടെയും വിശപ്പ് മാറ്റാനായി അവിടെ ഇരുന്ന് തന്നെ ഞങ്ങൾ അൽപം ബിരിയാണി കഴിച്ചു. ശേഷം റൂമിലേക്ക് തന്നെ തിരിച്ചു പോയി.

Next : ലാൽകില

Thursday, August 14, 2025

അമ്പതിനായിരം

2020 എന്ന വർഷം, കൊറോണ എന്ന സുന്ദരൻ പേരിലും കോവിഡ് - 19 എന്ന വില്ലൻ പേരിലും അറിയപ്പെടുന്ന ഭയാനകമായ രോഗത്തിൻ്റെ സ്മരണകൾ പേറുന്ന വർഷമാണ്. ബട്ട്, എൻ്റെ ജീവിതത്തിൽ രണ്ട് പുത്തൻ കാൽവയ്പുകൾ നടത്തിയ വർഷം കൂടിയാണ് 2020. പലരും പല ശീലങ്ങളും ജീവിത ശൈലികളും കോവിഡ് സമയത്ത് തുടങ്ങി വച്ചെങ്കിലും കോവിഡിൻ്റെ പിൻമാറ്റത്തോടെ ഉപേക്ഷിക്കുകയും ചെയ്തു.

മലയാള സാഹിത്യ രംഗത്ത്, 'അമ്മാവൻ്റെ കൂളിംഗ് എഫക്ട് ' എന്ന കൃതിയിലൂടെ ഞാൻ ഹരിശ്രീ കുറിച്ചതാണ് 2020 ലെ എൻ്റെ ഒന്നാമത്തെ കാൽവയ്പ്. 'സാൾട്ട് ആൻ്റ് കാംഫർ' എന്ന വ്ലോഗ് ആരംഭിച്ചതാണ് രണ്ടാമത്തെ കാലൊപ്പ്.  രണ്ട് കാൽവയ്പുകളും അസമയത്തായിരുന്നില്ല എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കുന്നു. മൂന്ന് പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കുകയും നാലാം പുസ്തകം അണിയറയിൽ ഒരുങ്ങി വരികയും ചെയ്യുന്നു. വ്ലോഗിൻ്റെ പോക്ക് പലപ്പോഴും ഞാൻ തന്നെ അന്തം വിട്ട് നോക്കി ഇരുന്നിട്ടുണ്ട്. ഇന്നലെ 'സാൾട്ട് ആൻ്റ് കാംഫർ'  അമ്പതിനായിരം സബ്സ്ക്രൈബർമാർ എന്ന മൈൽസ്റ്റോൺ പിന്നിട്ട സന്തോഷ വാർത്ത അറിയിക്കുന്നു.

തൊട്ടതെല്ലാം കഴിയും വിധം പെർഫക്ട് ആക്കണം എന്ന് എൻ്റെ പിതാവ് കാണിച്ച് തന്നിട്ടുണ്ട്. ഞാനും അതേ പാത പിന്തുടരാൻ ശ്രമിക്കുന്നു. പ്രചോദനവും പിന്തുണയും നൽകി കൂടെ നിൽക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏

Monday, August 11, 2025

ഇന്ത്യാ ഗേറ്റും നാഷണൽ വാർ മെമ്മോറിയലും (ഡൽഹി ദിൻസ് - 7)

ഡൽഹി ദിൻസ് - 6

ഡൽഹിയിൽ എത്തുന്ന ഏതൊരു സഞ്ചാരിയും നിർബന്ധമായും കാണേണ്ട നിർമ്മിതി ഏതെന്ന് ചോദിച്ചാൽ ഇന്ത്യാ ഗേറ്റ് എന്നാണ് എൻ്റെ പ്രഥമ ഉത്തരം. ഇന്ത്യാ ഗേറ്റ് എന്ന പേരിൻ്റെ പിന്നിലെ ഉദ്ദേശം അന്നും ഇന്നും എനിക്ക് അജ്ഞാതമാണ്. പക്ഷേ ഡൽഹിയിൽ പോയ മിക്ക അവസരങ്ങളിലും ഞാൻ ഇന്ത്യാ ഗേറ്റിൻ്റെ മുന്നിലൂടെ കടന്നു പോവുകയോ ഒരല്പസമയം അതിൻ്റെ മുന്നിൽ ചെലവഴിക്കുകയോ ചെയ്തിട്ടുണ്ട്. 2021 ആഗസ്റ്റിൽ കുടുംബ സമേതം ഡൽഹിയിൽ പോയപ്പോൾ സെൻട്രൽ വിസ്തയുടെ പണി നടക്കുന്നത് കാരണം ടാക്സിയിലിരുന്ന് കാണാനേ സാധിച്ചിരുന്നുള്ളൂ. എന്നിട്ടും, ഇന്ത്യാ ഗേറ്റ് കണ്ട ലിദുമോൻ്റെ സന്തോഷം ഞാൻ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. തൊട്ടടുത്ത വർഷം ഞങ്ങളെല്ലാവരും വീണ്ടും ഡൽഹിയിൽ എത്തിയെങ്കിലും ഇന്ത്യാ ഗേറ്റിൽ പോകാൻ സാധിച്ചിരുന്നില്ല.

ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പോരാടി ജീവൻ നഷ്ടപ്പെട്ട 70,000 ഇന്ത്യൻ സൈനികരെ അനുസ്മരിക്കുന്ന, അവരുടെ പേരുകൾ കൊത്തിവച്ച റോമൻ ശില്പകലയിലുള്ള ഒരു കമാനമാണ് ഇന്ത്യാ ഗേറ്റ്'. ആദ്യമായി ഇന്ത്യാഗേറ്റ് സന്ദർശിച്ചപ്പോൾ കണ്ട അമർ ജവാൻ ജ്യോതി ദർശിക്കുകയും അതിൻ്റെ പിന്നിലുള്ള ചരിത്രവും മക്കളെ ബോധിപ്പിക്കുക എന്ന ലക്ഷ്യത്താടെയാണ് ഞാൻ ഇപ്രാവശ്യം ഇന്ത്യാ ഗേറ്റിൽ എത്തിയത്.2023 ൽ വന്ന സമയത്ത് അമർ ജവാൻ ജ്യോതിയുടെ അടുത്ത് പോകാൻ സമയം കിട്ടിയിരുന്നില്ല.

വൈകുന്നേരമായതിനാൽ ഇന്ത്യാ ഗേറ്റിൻ്റെ സമീപമുള്ള ഗാർഡനിൽ എവിടെ വച്ചെങ്കിലും നമസ്കാരം നിർവ്വഹിക്കുക എന്നതായിരുന്നു ആദ്യ ഉദ്ദേശം. പക്ഷേ, പുൽത്തകിടിയിൽ എവിടെയും പ്രവേശനം അനുവദിക്കാത്തതിനാൽ ഞങ്ങൾ നേരെ ഇന്ത്യാ ഗേറ്റിന് മുന്നിൽ എത്തി. ആവശ്യമായ ഫോട്ടോകൾ എടുത്ത ശേഷം കഴിഞ്ഞ തവണ കണ്ട് വച്ചിരുന്ന അണ്ടർ പാസ് വഴി ഇന്ത്യാ ഗേറ്റിൻ്റെ തൊട്ടടുത്ത് എത്തി. പക്ഷേ, ഗേറ്റിൻ്റെ മദ്ധ്യത്തിലായി സ്ഥാപിച്ചിരുന്ന അമർ ജവാൻ ജ്യോതി അവിടെ കണ്ടില്ല. കാരണം അന്വേഷിച്ച് ഗൂഗിൾ ചെയ്ത് നോക്കിയപ്പോഴാണ് 2019 മുതൽ ഇത് തൊട്ടടുത്ത് തന്നെയുള്ള ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മാറ്റിയിട്ടുണ്ട് എന്നറിഞ്ഞത്. സമയമുണ്ടെങ്കിൽ മാത്രം അത് കാണാം എന്ന് ഞാൻ മനസ്സിൽ കരുതി.

നമസ്കരിക്കാനുള്ള സ്ഥലം തേടി ഞങ്ങൾ ഇന്ത്യാ ഗേറ്റിൻ്റെ വലതു വശത്തുള്ള ചിൽഡ്രൻസ് പാർക്കിൽ എത്തി. ധാരാളം സന്ദർശകർ ഉണ്ടെങ്കിലും പരിപാലനം വളരെ മോശമായി തോന്നി. അല്പനേരം അലഞ്ഞ ശേഷം ഒഴിഞ്ഞ ഒരു മരബെഞ്ച് ഞങ്ങൾ കണ്ടെത്തി. നമസ്കാരം നിർവ്വഹിച്ച് അൽപസമയം കൂടി അവിടെ ഇരുന്ന ശേഷം ഞങ്ങൾ വീണ്ടും ഇന്ത്യാ ഗേറ്റിനടുത്തേക്ക് നീങ്ങി.

പെട്ടെന്നാണ്, ഒരു കൂട്ടം സന്ദർശകർ ഒരു പ്രത്യേക സ്ഥലത്തേക്ക് നീങ്ങുന്നത് ഞാൻ ശ്രദ്ധിച്ചത്. നാഷണൽ വാർ മെമ്മോറിയലിലേക്ക് ആയിരുന്നു അവർ പോയിരുന്നത്. സുരക്ഷാ പരിശോധന കഴിഞ്ഞ് ഞങ്ങളും അങ്ങോട്ട് നീങ്ങി.1971 ലെ ഇന്തോ പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച യോദ്ധാക്കളുടെ സ്മരണക്കായി 2019 ൽ പണി കഴിപ്പിച്ചതാണ് നാഷണൽ വാർ മെമ്മോറിയൽ. ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന സൈനികരുടെ അനുസ്‌മരണ ചടങ്ങുകളും റിപ്പബ്ലിക് - സ്വാതന്ത്യ ദിനാഘോഷ ദിവസങ്ങളിലെ പുഷ്പചക്ര സമർപ്പണങ്ങളും ഇപ്പോൾ ഇവിടെയാണ് നടക്കുന്നത്.

ചില പ്രത്യേക സമയങ്ങളിൽ ഒഴികെ സന്ദർശകർക്ക് അർദ്ധവൃത്താകൃതിയിലുള്ള നാഷണൽ വാർ മെമ്മോറിയൽ ചുറ്റിക്കാണാം. എന്നാൽ അമർ ജവാൻ ജ്യോതിയുടെ സമീപത്തേക്ക് പ്രവേശനമില്ല. യുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിലും അപകടങ്ങളിലും മറ്റും മരിച്ച സൈനികരുടെ പേരുകൾ പല വിഭാഗങ്ങളായി തിരിച്ച് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളെത്തുമ്പോൾ ഡ്യൂട്ടിയിലുള്ള ഒരാൾ പ്രവേശനം തടഞ്ഞു. അകത്ത് കയറിയവർ നടന്നു നീങ്ങുന്നത് കണ്ടതിനാൽ അവർ പുറത്തിറങ്ങിയ ശേഷമേ ഞങ്ങളെ പ്രവേശിപ്പിക്കൂ എന്നാണ് ഞാൻ കരുതിയത്. എവിടെയോ വച്ച് വീരമൃത്യു വരിച്ച ഒരു ജവാൻ്റെ പേരും മറ്റൊരു പേരും പറഞ്ഞുകൊണ്ട് എന്തോ ഒരു പ്രോഗ്രാം ഉടൻ നടക്കാൻ പോകുന്നതായി അനൗൺസ് ചെയ്യുന്നുണ്ട്. 

ആളുകൾ കൂടിക്കൂടി വന്നു.അമർ ജവാൻ ജ്യോതിയുടെ അടുത്ത് പ്രതിമ കണക്കെ അനങ്ങാതെ നിൽക്കുന്ന ജവാനെ ഞങ്ങൾ ശ്രദ്ധിച്ചു. അൽപ നേരം കഴിഞ്ഞ് വേറൊരാൾ മാർച്ച് ചെയ്ത് വന്ന് ആ ഡ്യൂട്ടി ഏറ്റെടുത്തു. ഇതിനിടയിൽ ഞങ്ങളുടെ മുമ്പിലെ ബാരിക്കേഡ് നീക്കി. ഞങ്ങൾക്ക് അമർ ജവാൻ ജ്യോതിയുടെ കുറച്ച് കൂടി അടുത്തേക്ക് ഇറങ്ങി നിൽക്കാൻ സാധിച്ചു. ഒരു മിനി സ്റ്റേഡിയം പോലെ ഇരിപ്പിടങ്ങളോട് കൂടിയ സ്ഥലമായതിനാൽ പലരും ഇരിക്കാൻ ശ്രമിച്ചു. പക്ഷെ, ഡ്യൂട്ടിയിലുള്ള പട്ടാളക്കാരൻ എല്ലാവരെയും എണീറ്റ് നിർത്തി.

പെട്ടെന്ന് പരിപാടി ആരംഭിക്കുന്നതിൻ്റെ അനൗൺസ്മെൻ്റ് മുഴങ്ങി. സൈനികൻ്റെ പേര് പറഞ്ഞ ശേഷം വിലാസം പറഞ്ഞപ്പോൾ കോഴിക്കോട്, കേരള എന്ന് കേട്ടപ്പോൾ ഞങ്ങളൊന്ന് ഞെട്ടി. വീര ജവാൻ്റെ ചെറുപ്പക്കാരിയായ വിധവ സൈനികരുടെ മാർച്ച് പാസ്റ്റിൻ്റെ അകമ്പടിയോടെ അമർജവാൻ ജ്യോതിയിൽ പുഷ്പചക്രം അർപ്പിച്ചു. ശേഷം ദേശീയഗാനം മുഴങ്ങി. ഏതൊക്കെയോ രജിസ്റ്ററിൽ ഒപ്പ് വയ്ക്കുന്നതും ചില സാധനങ്ങൾ കൈമാറുന്നതും ഞങ്ങൾ ദൂരെ നിന്ന് നോക്കിക്കണ്ടു. അവർ തിരിച്ചു വന്നാൽ പരിചയപ്പെടാം എന്ന് കരുതി. പക്ഷേ, ഉദ്യോഗസ്ഥരോടൊപ്പം അവർ മറ്റൊരു ദിശയിലാണ് പോയത്.

സമയം ഇരുട്ടിത്തുടങ്ങി. ഇന്ത്യാ ഗേറ്റിന് മുകളിൽ ത്രിവർണ്ണ ദീപങ്ങൾ തെളിഞ്ഞു.തികച്ചും അപ്രതീക്ഷിതമായി നാഷനൽ വാർ മെമ്മോറിയലിൽ എത്തി നാട്ടുകാരനായ ധീര ജവാൻ്റെ ആദരവ് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൻ്റെ നിമിഷങ്ങൾ മനസ്സിൽ കോറിയിട്ട് ഞങ്ങൾ ഇന്ത്യാ ഗേറ്റിനോട് വിട പറഞ്ഞു.

Next : തിഹാർ ജയിലിൽ

Friday, August 08, 2025

1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ

ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മമ്മുട്ടി നായകനായ 1921 എന്ന സിനിമ റിലീസായത്. അന്ന് എൻ്റെ സഹപാഠികളും മമ്മുട്ടി ആരാധകരുമായിരുന്ന സുനിലും നൗഫലും ഈ സിനിമ എത്ര തവണ കണ്ടു എന്ന് അവർക്ക് തന്നെ ഒരു നിശ്ചയവും ഇല്ലായിരുന്നു. ഞാനും ഒരു തവണ ഈ സിനിമ കണ്ടിട്ടുണ്ട്. എൻ്റെ നാടും പഠിച്ച് കൊണ്ടിരുന്ന നാടും 1921 ൻ്റെ സിരാ കേന്ദ്രങ്ങളിൽ പെട്ടതായതിനാൽ ആ സിനിമ കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

മാപ്പിള ലഹള എന്നും മലബാർ ലഹള എന്നും എല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട, നിഷ്കളങ്കരായ ഒരു ജനതയുടെ ബ്രിട്ടീഷുകാർക്കെതിരെയുള്ള ഈ ധീര പോരാട്ടം കഴിഞ്ഞ് നൂറ് വർഷം പിന്നിട്ടപ്പോൾ പ്രസ്തുത സമരം സ്വാതന്ത്ര്യ സമര താളുകളിൽ നിന്ന് തന്നെ നീക്കം ചെയ്യാനുള്ള കരുനീക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് മക്കൾക്ക് ഈ സമരത്തെപ്പറ്റി അറിവ് പകരണം എന്ന് ഞാൻ നിശ്ചയിച്ചുറപ്പിച്ചത്. അത് പ്രകാരം ഒഴിവും അവസരവും ഒത്ത് വരുമ്പോൾ മലബാർ കലാപത്തിൻ്റെ രണഭൂമികൾ മക്കളോടൊപ്പം സന്ദർശിച്ച് വരുന്നു.

തികച്ചും യാദൃശ്ചികമായിട്ടാണ് ഇതേ സമയത്ത് എൻ്റെ സഹപ്രവർത്തകനായ സുമേഷ് ഒരു പുസ്തകം എനിക്ക് വായിക്കാൻ തന്നത്. 1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ എന്ന പ്രസ്തുത പുസ്തകം എൻ്റെ മലബാർ കലാപ അന്വേഷണാത്മക സന്ദർശനങ്ങൾക്ക് മുതൽ കൂട്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു.

ഇത്രയധികം പോരാട്ടങ്ങളും കൂട്ടക്കുരുതികളും നടന്ന ഒരു സംഭവമായിരുന്നു മലബാർ കലാപം എന്ന് ഈ പുസ്തകത്തിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്. കൂട്ടക്കുരുതികൾക്കും പലായനങ്ങൾക്കും സാക്ഷ്യം വഹിച്ച ദേശങ്ങളുടെ നിലവിളികളും തേങ്ങലുകളും ഗ്രന്ഥകാരൻ അതേപടി ഇതിൽ പകർത്തി വച്ചിട്ടുണ്ട്. വായനക്കാരന് അത് ശരിക്കും അനുഭവിക്കാനും ആവും. എൻ്റെ നാട്ടിലെ സംഭവങ്ങൾ അധികമൊന്നും ഇല്ലെങ്കിലും അയൽ പ്രദേശങ്ങളിലെയും മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെയും അറിയപ്പെടാത്ത പോരാട്ടങ്ങളിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. എൻ്റെ അറിവിൽ പെടാത്തതും ഞാൻ നേരത്തെ സൂചിപ്പിച്ച മലബാർ കലാപ ഭൂമി സന്ദർശനത്തിൽ ഉൾപ്പെടുത്തേണ്ടതുമായ സ്ഥലങ്ങളെക്കുറിച്ചും ഈ പുസ്തകം എന്നെ ഉത്ബോധിപ്പിച്ചു. 

മലബാർ കലാപത്തെപ്പറ്റിയും അതിൻ്റെ നായകരായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയും ആലി മുസ്‌ലിയാരെപ്പറ്റിയും എല്ലാം പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. വായിക്കാനായി കുറെ എണ്ണം വാങ്ങി വച്ചിട്ടുമുണ്ട്. എന്നാൽ, വായിച്ച പുസ്തകങ്ങളിൽ ഒന്നും തന്നെ കാണാത്ത ദേശങ്ങളും പോരാളികളും ഈ പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. തീർച്ചയായും ചരിത്രാന്വേഷികൾക്ക് ഈ പുസ്തകം ഏറെ ഉപകാരപ്പെടും.

പുസ്തകം: 1921 പോരാളികൾ വരച്ച ദേശ
ഭൂപടങ്ങൾ
രചയിതാവ് : പി.സുരേന്ദ്രൻ
പ്രസാധകർ: ടെൽബ്രെയിൻ ബുക്സ്
പേജ് : 403
വില : Rs 599/-

Wednesday, August 06, 2025

ഇന്ദിരാഗാന്ധി മെമ്മോറിയൽ & ഗാന്ധി സ്മൃതി (ഡൽഹി ദിൻസ് - 6)

ഡൽഹി ദിൻസ് - 5

ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ലോകത്തെ മുഴുവൻ നടുക്കിയ ഇന്ദിരാഗാന്ധി വധം നടന്നത്. ചാലിയാർ പുഴയുടെ മറുകരയിൽ സ്ഥിതി ചെയ്യുന്ന എൻ്റെ സ്കൂൾ അന്ന് നേരത്തെ വിട്ടതും കടത്തു തോണി പോലും സർവ്വീസ് നിർത്തിയതും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ നാമധേയത്വത്തിലുള്ള നാഷണൽ സർവ്വീസ് സ്കീം ദേശീയ അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് ഇന്ദിരാ ഗാന്ധിയുടെ വീടായിരുന്ന സഫ്ദർജംഗ് റോഡിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഞാൻ സന്ദർശിക്കുന്നത്. ഇന്ദിരാഗാന്ധിയുടെയും മകൻ രാജീവ് ഗാന്ധിയുടെയും ജീവിതത്തിലെ നിരവധി നിമിഷങ്ങൾ പ്രദർശിപ്പിക്കുന്ന പ്രസ്തുത മ്യൂസിയം മക്കളെ കാണിപ്പിക്കണം എന്ന് തോന്നാൻ കാരണം അന്നത്തെ സന്ദർശനം തന്നെയായിരുന്നു.

ഒരു കുടുംബത്തിൻ്റെ രാഷ്ട്രീയ ജീവിതം വിവരിക്കുന്ന ഒരു മ്യൂസിയമായി ഇന്ദിരാഗാന്ധി മെമ്മോറിയലിനെ വിശേഷിപ്പിക്കാം. ഇന്ദിരയുടെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും എല്ലാം വാർത്തകളായും ചിത്രങ്ങളായും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷയിലെ അന്നത്തെ പത്ര വാർത്തകൾ മ്യൂസിയത്തിൽ കാണാം. ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളെപ്പറ്റിയും ദൈനംദിന ജീവിത ക്രമത്തെപ്പറ്റിയും എല്ലാം സന്ദർശകന് മനസ്സിലാക്കാം. മനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന വീട്ടിലെ ലൈബ്രറി ഞങ്ങളെ ഏറെ ആകർഷിച്ചു.

വെടിയേറ്റ് മരിക്കുമ്പോൾ ഇന്ദിരാഗാന്ധി ധരിച്ചിരുന്ന സാരിയും പാദരക്ഷകളും കാണുമ്പോൾ 1984 ഒക്ടോബർ 31 ന് റേഡിയോയിലൂടെ ശ്രവിച്ച ആ മരണ വാർത്ത വീണ്ടും ഓർമ്മ വരും. ശേഷം, ചില്ലിട്ട് സംരക്ഷിച്ച ഇന്ദിരാഗാന്ധിയുടെ അവസാന പാദ ചലന സ്ഥലങ്ങൾ കൂടി കാണുമ്പോൾ ഗേറ്റിൽ നിൽക്കുന്ന സ്വന്തം അംഗരക്ഷകർ ഇന്ദിരാഗാന്ധിയെ വെടിവയ്ക്കുന്ന ചിത്രവും ഒരു നടുക്കത്തോടെ മനസ്സിൽ മിന്നി മറയും.

രാജീവ് ഗാന്ധിയുടെ ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങളും ഞങ്ങളുടെ മുൻ എം.പി രാഹുൽ ഗാന്ധിയുടെയും നിലവിലുള്ള എം.പി. പ്രിയങ്കാ ഗാന്ധിയുടെയും ശൈശവകാല ചിത്രങ്ങളും കൂടി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 1991 ൽ ശ്രീ പെരുമ്പത്തൂരിൽ ബോംബ് സ്ഫോടനത്തിൽ മരിക്കുമ്പോൾ രാജീവ് ഗാന്ധി ധരിച്ചിരുന്ന പൈജാമയുടെയും കുർത്തയുടെയും ഷൂസിൻ്റെയും കരിഞ്ഞ കഷ്ണങ്ങൾ കാണുമ്പോഴും മനസ്സിൽ ഒരു നൊമ്പരം അനുഭവപ്പെടും.

ഇന്ദിരാഗാന്ധി മെമ്മോറിയൽ കണ്ട ശേഷം ഞങ്ങൾ പോയത് ഗാന്ധി സ്മൃതിയിലേക്കാണ്. മുമ്പ് ബിർള ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ മ്യൂസിയം ഡൽഹിയിൽ എത്തുന്ന അധിക സഞ്ചാരികളും കാണാറില്ല. എൻ്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡൽഹി സന്ദർശന വേളയിൽ പോയ ഒരു മങ്ങിയ ഓർമ്മ മാത്രമേ എനിക്കും ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജിയുടെ അവസാന കാലടികൾ അവിടെ സിമൻ്റിൽ തീർത്തത് ഓർമ്മയിൽ പച്ചപിടിച്ച് തന്നെ നിൽക്കുന്നുണ്ട്. 'ഗാന്ധിജി ആത്മഹത്യ ചെയ്തു' എന്ന റിപ്പോർട്ട് വരുന്നതിന് മുമ്പ് മക്കളെ ഇതൊക്കെ ബോധ്യപ്പെടുത്തൽ അനിവാര്യമാണ് എന്ന് ഒരു പിതാവെന്ന നിലക്ക് എൻ്റെ കടമയാണ് എന്ന ചിന്തയാണ് ഞങ്ങളെ വീണ്ടും ഗാന്ധി സ്മൃതിയിൽ എത്തിച്ചത്.

സബർമതി ആശ്രമത്തിൽ നിന്നും വിട്ടു പോന്ന ശേഷം ഡൽഹിയിൽ ഗാന്ധി താമസിച്ചിരുന്ന വീടാണ് ബിർള ഹൗസ്. വൃവസായ പ്രമുഖരായ ബിർള ഫാമിലിയുടെ വീടായിരുന്നതിനാലാണ് ഇതിനെ ബിർള ഹൗസ് എന്ന് വിളിച്ചിരുന്നത്. ഇന്ന് ബിർള ഹൗസ് എന്ന് പറഞ്ഞാൽ ബിർള മന്ദിറിലും ഗാന്ധി സ്മൃതി എന്ന് പറഞ്ഞാൽ രാജ്ഘട്ടിലും എത്തിച്ച് തരുന്നവരാണ് ഡൽഹിയിലെ മിക്ക ഓട്ടോ ഡ്രൈവർമാരും. ഗാന്ധിജിയെ അടുത്തറിയാൻ സഹായിക്കുന്ന ഈ മ്യൂസിയത്തെ അവർക്ക് അറിയാത്തതോ അതല്ല മനപ്പൂർവ്വം മറക്കുന്നതോ എന്ന് നിശ്ചയമില്ല.

ഗാന്ധിജി ദേശീയ നേതാക്കളോട് ഒപ്പം ഇരുന്ന് സംസാരിച്ചിരുന്ന ഇടങ്ങൾ അതേ പോലെ ഈ വീട്ടിൽ നിലനിർത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങളും ഫോട്ടോകളായും വിവരണങ്ങളായും പ്രദർശിപ്പിച്ചിട്ടുണ്ട്. 2005 ൽ ആരംഭിച്ച ഒരു മൾട്ടിമീഡിയ മ്യൂസിയവും ബിർള ഹൗസിലെ രണ്ടാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലെ വിവിധ കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ പറ്റുമെങ്കിലും ചിലത് ഈ മൾട്ടിമീഡിയ പ്രദർശനത്തിലും വിട്ടുപോയിട്ടുണ്ട്. സബർമതി ആശ്രമത്തെക്കുറിച്ചോ പ്രസ്തുത ആശ്രമത്തിലെ ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചോ വളരെ പരിമിതമായ അറിവേ ഇവിടെ നിന്ന് ലഭിക്കൂ.

മനുവിൻ്റെയും ആഭയുടെയും തോളിൽ പിടിച്ചു കൊണ്ട് ബിർളാ ഹൗസിൽ നിന്നും പ്രാർത്ഥനാ സ്ഥലത്തേക്ക് നടന്ന ഗാന്ധിജിയുടെ ഓരോ കാലടിയും ഇവിടെ ആലേഖനം ചെയ്ത് വച്ചിട്ടുണ്ട്. അവയെ പിന്തുടർന്ന് ഞങ്ങൾ എത്തിയത് തുറസായ ഒരു സ്ഥലത്തായിരുന്നു. നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വെടി വച്ച് വീഴ്ത്തിയ സ്ഥലം അവിടെ മാർക്ക് ചെയ്ത് വച്ചിട്ടുണ്ട്. "ഹേ റാം" എന്നെഴുതിയ ആ സ്തൂപത്തിനടുത്ത് വിങ്ങുന്ന ഹൃദയവുമായി ഞങ്ങളും ഏതാനും നിമിഷം മൗനമായി നിന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.


രണ്ട് മ്യൂസിയങ്ങളും തിങ്കളാഴ്ചയും ദേശീയ അവധി ദിവസങ്ങളും ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ സൗജന്യ പ്രവേശനം അനുവദിക്കും.



Thursday, July 31, 2025

ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലെ ലങ്കർ ( ഡൽഹി ദിൻസ് - 5)

ഡൽഹി ദിൻസ് - 4

2014 ൽ ലുധിയാനയിൽ വച്ച് നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ നാഷണൽ സർവ്വീസ് സ്കീം കേരള - ലക്ഷദ്വീപ് കണ്ടിജൻ്റ് ലീഡറായിരുന്നു ഞാൻ. അന്ന് അതിന് പോകുമ്പോൾ, തൊട്ടടുത്തുള്ള കാണാൻ പറ്റുന്ന സ്ഥലങ്ങൾ എല്ലാം കാണുക എന്ന ഉദ്ദേശ്യം കൂടി എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാനും എൻ്റെ പതിനൊന്ന് വളണ്ടിയർമാരും സിഖുകാരുടെ പുണ്യക്ഷേത്രമായ സുവർണ്ണ ക്ഷേത്രത്തിൽ എത്തിയത്. സമയക്കുറവും തിരക്കും കാരണം  അന്ന് ഞങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനോ ലംഗാർ എന്ന അന്നദാന പരിപാടിയിൽ പങ്കെടുക്കാനോ സാധിച്ചിരുന്നില്ല. കുടുംബത്തിനും ഈ കാര്യങ്ങൾ പരിചയപ്പെടുത്തണമെന്ന് മനസ്സിൽ ആഗ്രഹിച്ചെങ്കിലും പിന്നീട് ഒരു അമൃതസർ യാത്ര ഒത്ത് വന്നില്ല (ബട്ട്, ഞങ്ങൾ പോകും ഇൻഷാ അള്ളാഹ്).

ഡൽഹി യാത്ര പ്ലാൻ ചെയ്തപ്പോഴാണ് ബംഗ്ലാ സാഹിബ് ഗുരുദ്വാര എനിക്ക് ഓർമ്മ വന്നത്. ഞാനും ഈ ഗുരുദ്വാര കണ്ടിട്ടില്ലാത്തതിനാലും ലിദു മോനും ലൂന മോൾക്കും സ്കൂൾ ക്ലാസുകളിൽ പഠിക്കാനുള്ളതിനാലും ഗുരുദ്വാരാ സന്ദർശനം എൻ്റെ ടൂർ പ്ലാനിൽ ഞാൻ ഉൾപ്പെടുത്തി. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് അധികം ദൂരമില്ല എന്നതും പ്ലാനിംഗിനെ എളുപ്പമാക്കി.അങ്ങനെ അഗ്രസെൻ കി ബാവോളി കണ്ട ശേഷം അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ച് ഞങ്ങൾ ബംഗ്ലാ സാഹിബിൽ എത്തി.ഓട്ടോ ചാർജായി നൂറ് രൂപയും നൽകി.

സൂര്യൻ അതിൻ്റെ ഉഗ്ര പ്രതാപം കാണിക്കുന്ന സമയത്താണ് ഞങ്ങൾ ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ എത്തിയത്. പാദരക്ഷകൾ അതിനായുള്ള കൗണ്ടറിൽ ഏല്പിച്ച ശേഷം തലയിൽ സ്കാർഫും കെട്ടി ഞങ്ങൾ ഗുരുദ്വാരയിലേക്ക് നടന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ നിലത്ത് വിരിച്ച കല്ലുകളും ചുട്ടു പഴുത്ത് തുടങ്ങിയിരുന്നു. സന്ദർശകർക്ക് കാല് പൊള്ളാതെ നടക്കാനായി കാർപ്പറ്റ് വിരിച്ചിരുന്നു. അത് ഇടക്കിടക്ക് നനയ്ക്കുന്നതും കണ്ടു. 

രജപുത്ര രാജാവായിരുന്ന രാജാ ജയ്സിംഗിൻ്റെ ബംഗ്ലാവായിരുന്നു ബംഗ്ലാ സാഹിബ്. ജയ്സിംഗപുര കൊട്ടാരം എന്നായിരുന്നു അന്ന് ഇതറിയപ്പെട്ടത്.എട്ടാമത്തെ സിഖ് ഗുരുവായ ഗുരു ഹർകിഷൻ ഡൽഹിയിലുണ്ടായിരുന്ന സമയത്ത് ഇവിടെ താമസിച്ചതായി ചരിത്രം പറയുന്നു. അതോടെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇതൊരു പുണ്യഭവനമായി.

ഗുരുദ്വാരയുടെ അകത്ത് ധാരാളം പേർ ധ്യാനമിരിക്കുന്നുണ്ടായിരുന്നു. മുന്നിൽ മൂന്നാളുകൾ ചേർന്ന് ഗാനം പോലെ എന്തോ ഉറക്കെ ചൊല്ലുന്നുണ്ടായിരുന്നു. വെഞ്ചാമരം വീശുന്ന പോലെ ഒരാൾ എന്തോ ചെയ്യുന്നുണ്ട്. ധാരാളം പേർ അവിടെ വന്ന് സാഷ്ടാംഗം ചെയ്ത് കാണിക്ക അർപ്പിക്കുന്നുണ്ടായിരുന്നു. അൽപം കഴിഞ്ഞ് ഗായക സംഘം മാറി. പുതിയ സംഘം പാടാൻ തുടങ്ങി. എല്ലാം വീക്ഷിച്ച് ഞങ്ങളും ഒരു മൂലയിൽ ചെന്നിരുന്നു. അധിക സമയം ഞങ്ങളവിടെ ഇരുന്നില്ല. പുറത്തിറങിയപ്പോൾ എല്ലാവരും ഒരു ഹാളിൻ്റെ മുമ്പിലേക്ക് നീങ്ങുന്നത് കണ്ട് ഞങ്ങളും അങ്ങോട്ട് നീങ്ങി.

ഹാളിൻ്റെ മുൻഭാഗത്ത് സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും ഇടകലർന്ന് നിലത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഇനിയൊരാൾക്കിരിക്കാൻ സ്ഥലമില്ല എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ആ കൂട്ടത്തിലേക്ക് വളണ്ടിയർമാർ വീണ്ടും വീണ്ടും ആൾക്കാരെ കയറ്റിക്കൊണ്ടിരുന്നു. അങ്ങനെ ഞങ്ങളും അകത്ത് കയറി ചെറിയൊരു ഗ്യാപ്പിൽ ഇരുന്നു.

തൊട്ടുപിന്നാലെ മുമ്പിലെ ഇരുമ്പ് ഗേറ്റ് തുറന്നു. എല്ലാവരും ഹാളിനകത്തേക്ക് ഓടി. ഞങ്ങളും ഓടിച്ചെന്ന് അവിടെ വിരിച്ച പായയിൽ ചെന്നിരുന്നു. മദ്ധ്യത്തിൽ ഒഴിവിട്ട് ഒരു വരിക്ക് അഭിമുഖമായി അടുത്ത വരി എന്ന രൂപത്തിലായിരുന്നു ഇരുത്തത്തിൻ്റെ രൂപകല്പന. നിമിഷങ്ങൾക്കകം തന്നെ ഹാൾ നിറഞ്ഞു.

ഉച്ചത്തിൽ എന്തോ ഒന്ന് വിളിച്ച് പറഞ്ഞ് ഓരോ വരിയിലും വളണ്ടിയർമാർ സ്റ്റീൽ പ്ലേറ്റ് വിതരണം ചെയ്തു. പിന്നാലെ റൊട്ടി എന്ന് ഉത്തരേന്ത്യക്കാർ പറയുന്ന ചപ്പാത്തിയുമായി ഒരാൾ വന്നു. രണ്ട് ചപ്പാത്തി വീതം അയാൾ കയ്യിലേക്കിട്ട് തന്നു. ഇരു കൈകളും ചേർത്ത് പിടിച്ച് താഴ്മയോടെ വേണം ചപ്പാത്തി വാങ്ങാൻ. ശേഷം ഒരാൾ മമ്പയർ കറി ലാവിഷായി പാത്രത്തിലേക്ക് ഒഴിച്ചു. പിന്നാലെ ഒരാൾ പനീർ പട്ടാണിക്കടലക്കറിയും മറ്റൊരാൾ പച്ചക്കറി സാലഡും മൂന്നാമതൊരാൾ ഒരു വെള്ളപ്പായസവും മറ്റൊരാൾ രസഗുളയും കൊണ്ടുവന്നു. വീണ്ടും ഒരു ശബ്ദം പുറപ്പെടുവിച്ചപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി.

വിശപ്പിൻ്റെ വിളി കാരണമാകാം ഞാൻ ചപ്പാത്തി വീണ്ടും വാങ്ങി. പ്ലേറ്റിലെ എല്ലാ ഐറ്റംസും തീർക്കണം എന്നതാണ് അവർക്കുള്ള ഏക ഡിമാൻ്റ്. കഷ്ടപ്പെട്ടാണെങ്കിലും മക്കളും പ്ലേറ്റ് കാലിയാക്കി. ആവശ്യമുള്ളവർക്ക് വേണ്ടത്രയും സാധനങ്ങൾ വീണ്ടും വീണ്ടും നൽകുന്നുണ്ട്. പ്ലേറ്റ് തിരിച്ച് വാങ്ങുന്നയാൾ, ആരും ഭക്ഷണം പാഴാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നു.

ലംഗർ എന്നാണ് ഈ സമൂഹ ഭക്ഷണ പരിപാടിക്ക് പറയുന്ന പേര്. ഞങ്ങൾക്കെല്ലാവർക്കും ഇതൊരു പുതിയ അനുഭവം ആയിരുന്നു.

Next : ഗാന്ധി സ്മൃതി

Tuesday, July 29, 2025

അഗ്രസേൻ കി ബാവോലി (ഡൽഹി ദിൻസ് - 4 )

ഡൽഹി ദിൻസ് - 3

ഡൽഹിയിൽ എത്തി രണ്ടാം ദിവസം മുതൽ തിരക്കിട്ട ഷെഡ്യൂൾ ആയിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്. കാണാത്ത കാഴ്ചകൾക്കൊപ്പം ചരിത്ര പാഠങ്ങൾ മക്കളെ പഠിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഉള്ളതിനാൽ അങ്ങനെയൊരു ഷെഡ്യൂൾ നിർബന്ധമായിരുന്നു. 

നേരത്തെ എണീറ്റ് പ്രഭാത കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ഞങ്ങളുടെ ഹോം സ്റ്റേയിലെ ആദ്യ ഭക്ഷണം കഴിച്ചു. ഇഡ്ലിയും സാമ്പാറും ആയിരുന്നു ഒരുക്കിയിരുന്നത്. ഇഷ്ടമുള്ളത്രയും എടുക്കാൻ അനുവാദം ഉണ്ടായിരുന്നതിനാൽ എല്ലാവരും നന്നായി തന്നെ ഭക്ഷിച്ചു. ശേഷം നേരെ ഒഖ്ല വിഹാർ മെട്രോ സ്റ്റേഷനിലെത്തി പട്ടേൽ ചൗക്കിലേക്ക് ടിക്കറ്റെടുത്തു. നാൽപത് രൂപയായിരുന്നു ഒരാൾക്ക് ടിക്കറ്റ്.

ഡൽഹി മെട്രോയിൽ ലിദു മോൻ്റെ കന്നിയാത്രയായിരുന്നു ഇത്. 2022 ൽ , കയ്യിലുണ്ടായിരുന്ന കളിത്തോക്ക് കാരണം ചുണ്ടിനും കോപ്പക്കുമിടയിൽ അവസരം നഷ്ടമാകുകയായിരുന്നു. ജയ്പൂർ മെട്രോയിൽ  (Click & Read 41) കയറിയതാണ് അവൻ്റെ ഏക മെട്രോ യാത്ര. ലൂന മോൾക്കും, സ്ഥലകാലബോധം വന്ന ശേഷമുള്ള ആദ്യ ഡൽഹി മെട്രോ യാത്ര ആയിരുന്നു ഇത്. അതിനാൽ രണ്ട് പേർക്കും ട്രെയിനിനകത്തെ ഡിസ്പ്ലേകളും അറിയിപ്പുകളും സ്റ്റേഷൻ വിവരങ്ങളും സാധാരണ ഉപയോഗിക്കുന്ന ഹിന്ദി വാക്കുകളും പഠിപ്പിച്ചു കൊണ്ടായിരുന്നു ആ യാത്ര.ഹൗസ് ഖാസിൽ നിന്ന് ലെയിൻ മാറിക്കയറാനുണ്ടായതിനാൽ അതും അവർക്ക് പഠിക്കാനായി.

നാൽപത്തിയഞ്ച് മിനുട്ട് യാത്ര ചെയ്ത് പതിനേഴ് സ്റ്റേഷനുകൾ പിന്നിട്ട് ഞങ്ങൾ പട്ടേൽ ചൗക്കിലെത്തി. സ്റ്റേഷന് പുറത്തിറങ്ങി ഒറ്റ ഓട്ടോയിൽ ആറ് പേരും കയറി നേരെ അഗ്രസേൻ കി ബാവോലിയിൽ എത്തി. നൂറ് രൂപയായിരുന്നു ഓട്ടോ ചാർജ്ജ്. 

ഡൽഹിയിൽ ഇങ്ങനെ ഒരു പടിക്കിണർ ഉള്ളത്  ആദ്യമായിട്ടറിയുന്നത് ലുഅ മോൾ കൂട്ടുകാരോടൊപ്പം ഇവിടം സന്ദർശിച്ചപ്പോഴാണ്. നഹാർ ഗഡ് കോട്ടയിലെ (Click & Read 84) പടിക്കിണർ ഞങ്ങളെല്ലാവരും കണ്ടിരുന്നെങ്കിലും അഹമ്മദാബാദിലെ അത്‌ലജ് പടിക്കിണർ (Click & Read 144) കണ്ടപ്പോഴാണ് എനിക്കതിൻ്റെ സൗന്ദര്യം മനസ്സിലായത്. ഡൽഹിയിൽ അത്തരം ഒന്ന് ഉണ്ട് എന്നറിഞ്ഞതോടെ അത് കുടുംബത്തെയും കാണിക്കണമെന്നാഗ്രഹിച്ചു. അങ്ങനെയാണ് ഞാനും ഇന്നു വരെ കാണാത്ത അഗ്രസേൻ കി ബാവോലിയിൽ ഞങ്ങളെത്തിയത്.

"നികാലോ....യഹ് ഹെ സർ  അഗ്രസേൻ കി ബാവോലി" ; ആളൊഴിഞ്ഞ സ്ഥലത്തുള്ള ഒരു കരിങ്കൽ ഭിത്തിക്ക് സമീപം നിർത്തിക്കൊണ്ട് ഓട്ടോക്കാരൻ പറഞ്ഞു.

തുറന്നിട്ട കവാടത്തിന് സമീപം ടിക്കറ്റ് കൗണ്ടർ ഉണ്ടെങ്കിലും അകത്ത് ആരും ഉണ്ടായിരുന്നില്ല. കവാടം കടന്ന് അകത്തെത്തിയപ്പോൾ കണ്ടത് മലയാളം സംസാരിക്കുന്ന ഒരമ്മയും രണ്ട് പെൺ മക്കളും മാത്രം!

ഈ പടിക്കിണർ ആര് നിർമ്മിച്ചതാണ് എന്നതിന് വ്യക്തമായ തെളിവുകളില്ല. അഗർവാൾ സമുദായത്തിൽ പെട്ടവരാണ് ഇത് നിർമ്മിച്ചത് എന്ന് പൊതുവെ കരുതപ്പെടുന്നു. കിണറിൻ്റെ വാസ്തു വിദ്യയിൽ നിന്ന് ഇത്  തുഗ്ലക്ക് ഭരണകാലത്തും ലോധി ഭരണകാലത്തും പുനർ നിർമ്മിച്ചതായും കണക്കാക്കപ്പെടുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് സന്ദർശന സമയം.

മൂന്ന് നിലകളാണ് അഗ്രസേൻ കി ബാവോലി ക്കുള്ളത്. ദീർഘചതുരാകൃതിയിലുള്ള ഒരു കിണറിൽ നിന്നും പടുത്തുയർത്തിയ കരിങ്കൽ കൊട്ടാരം പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നുക. ഓരോ നിലയിലും ഇരുവശത്തും കമാനാകൃതിയിലുള്ള മാടങ്ങളും കാണാം. നൂറിലധികം സ്റ്റെപ്പുകൾ ഇറങ്ങിയാലേ വെള്ളത്തിലെത്തൂ. പക്ഷെ, അങ്ങോട്ട് ഇറങ്ങാൻ അനുവാദമില്ല.

ആമിർ ഖാൻ്റെ പി കെ , സൽമാൻ ഖാൻ അഭിനയിച്ച സുൽത്താൻ, ഷാറൂഖ് ഖാൻ്റെ കഭി അൽവിദ്ന കഹ്ന തുടങ്ങീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഇവിടെ നിന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്നു. ഇതിലേതും ഞാൻ കണ്ടിട്ടില്ല എന്നതിനാൽ ഞാനത് മൂളിക്കേൾക്കുക മാത്രം ചെയ്തു.

ബെഹെൻസ് കി ബാവോലി എന്ന് കൂടി അറിയപ്പെടുന്ന അഗ്രസേൻ കി ബാവോലി ജന്തർ മന്തറിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ജന്തർ മന്തർ ആണെന് കരുതി കാണാൻ വന്ന ഒരു സഞ്ചാരിയെയും അവിടെ വച്ച് ഞാൻ കണ്ടു. ജയ്പൂരിലെ ജന്തർ മന്ത (Click & Read 46) കുടുംബ സമേതം കണ്ടിരുന്നതിനാൽ ഡൽഹിയിലേത് കാണാൻ ഞങ്ങൾക്ക് താല്പര്യം തോന്നിയില്ല. അര മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കാഴ്ച കാണാൻ നീങ്ങി.

Next : ബംഗ്ലാ സാഹിബിലെ ലങ്കർ

Sunday, July 27, 2025

ഷഹീൻബാഗിൽ (ഡൽഹി ദിൻസ് - 3 )

ഡൽഹി ദിൻസ് - 2

നിസാമുദ്ദീൻ ദർഗ്ഗയിൽ നിന്ന് ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ തന്നെ തിരിച്ചെത്തി. ലഗേജുകൾ എടുത്ത ശേഷം, ഡൽഹിയിൽ പഠിക്കുന്ന എൻ്റെ രണ്ടാമത്തെ മകൾ ലുഅയെ കാത്തിരുന്നു.രണ്ടാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനാൽ ആദ്യ രണ്ടു ദിവസം പുറത്ത് റൂമെടുത്തും ശേഷം അവളുടെ റൂമിലും താമസിക്കാം എന്നായിരുന്നു പ്ലാൻ ചെയ്തിരുന്നത്.ഇതുപ്രകാരം ഞങ്ങൾ റൂമെടുത്തത് ഓഖ്‌ല യിൽ ആയിരുന്നു. താമസിയാതെ ലുഅ മോൾ എത്തി.ഞാൻ ഒഴികെ ബാക്കി എല്ലാവരും അവളെ കാണുന്നത് നാലു  മാസങ്ങൾക്ക് ശേഷമായിരുന്നു.ഊബർ ടാക്സി വിളിച്ച് ഞങ്ങൾ ഓഖ്‌ലയിലേക്ക് തിരിച്ചു.

ഓഖ്‌ലയിലെ അബുൽ ഫസൽ എൻക്ലേവിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ കേന്ദ്ര ഓഫീസിനടുത്ത്,   ഒരു മലയാളി സ്ത്രീ നടത്തുന്ന ഹോസ്റ്റലിൽ ആയിരുന്നു ഞങ്ങളുടെ താമസം.പ്രാതലും അത്താഴവും അടക്കം ആയിരത്തി അഞ്ഞൂറ് രൂപയായിരുന്നു പ്രതിദിന വാടക.ഞങ്ങൾ ആളെണ്ണം കൂടുതലായതിനാൽ രണ്ടായിരം രൂപയായി.മലയാളി വിദ്യാർത്ഥിനികൾ ആയിരുന്നു ഹോസ്റ്റലിലെ മറ്റ് അന്തേവാസികൾ.കഴിഞ്ഞ രണ്ട് ദിവസവും കുളിക്കാത്തതിനാലും ഡൽഹിയിലെ ചൂടും കാരണം റൂമിലെത്തിയ ഉടൻ തന്നെ എല്ലാവരും കുളിച്ചു വൃത്തിയായി.ശേഷം തൊട്ടടുത്ത തെരുവിൽ മലയാളികൾ നടത്തുന്ന റൂമി റസ്റ്റാറന്റിൽ പോയി സുഭിക്ഷമായി ഭക്ഷണം കഴിച്ചു.

ആമാശയത്തിന് ആശ്വാസം കിട്ടിയതോടെ അന്നത്തെ അടുത്ത പരിപാടികൾ ആസൂത്രണം ചെയ്യാൻ തുടങ്ങി. രാത്രി ആവാറായതിനാൽ ഏതെങ്കിലും മാർക്കറ്റിൽ പോകാം എന്ന് തീരുമാനിച്ചു.ഡ്രെസ് മെറ്റീരിയലുകൾ പ്രത്യേകിച്ചും ചുരിദാർ പീസുകൾ കിട്ടുന്ന ഷഹീൻബാഗ് മാർക്കറ്റ് അടുത്തുണ്ട് എന്ന് ലുഅയുടെ കൂട്ടുകാരികൾ പറഞ്ഞു.പൗരത്വ ബിൽ എന്ന കിരാത നിയമത്തിനെതിരെ കുടിൽ കെട്ടി സമരം നടന്ന ഷഹീൻബാഗ് ഇവിടെയാണെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. പരീക്ഷ ആയതിനാൽ ലുഅ അവളുടെ റൂമിലേക്കും ഞങ്ങൾ ഷഹീൻബാഗ് മാർക്കറ്റിലേക്കും പുറപ്പെട്ടു.

റിക്ഷ ഇറങ്ങി ഇടുങ്ങിയ ഒരു റോഡിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ലുഅ അയച്ച് തന്ന ഗൂഗിൾ മാപ്പ് നോക്കി ഞങ്ങൾ നടക്കാൻ തുടങ്ങി.നടക്കുന്തോറും തെരുവ് കൂടുതൽ കൂടുതൽ ജനനിബിഢമാകാൻ തുടങ്ങി.പലതരം കച്ചവടങ്ങളും തെരുവിൽ പൊടി പൊടിക്കുന്നുണ്ട്.ഇതിനിടയിലൂടെ ഇരു ചക്ര വാഹനങ്ങൾ നുഴഞ്ഞും ഇഴഞ്ഞും പോയിക്കൊണ്ടിരുന്നു. മഴ പെയ്ത കാരണം തെരുവിൽ വെള്ളവും കെട്ടി നിൽക്കുന്നുണ്ട്. എല്ലാം തരണം ചെയ്ത് ഞങ്ങൾ മുന്നോട്ട് നടന്നു.

ഗൂഗിൾ മാപ്പ് കാണിച്ച് തന്ന പ്രകാരം കൂടുതൽ ഇടുങ്ങിയതും വളരെ തിരക്കേറിയതുമായ ഒരു ഗല്ലിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു.വിവിധതരം വസ്ത്രങ്ങളുടെയും തുണികളുടെയും വിശാലമായ ഒരു ലോകമായിരുന്നു അത്. സാധനങ്ങൾ വാങ്ങാൻ വന്നവരിൽ കൂടുതലും സ്ത്രീകളായിരുന്നു. നാട്ടിൽ, വിവിധ ആഘോഷ സമയങ്ങളിൽ കാണുന്ന തിരക്ക് എല്ലാ കടകളിലും കണ്ടു.വിവിധ കടകളിൽ കയറി ഞങ്ങളും നിരവധി ഡ്രസ്സ് മെറ്റീരിയൽസ് വാങ്ങിക്കൂട്ടി.

പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഹോസ്റ്റൽ ആയതിനാൽ പത്ത് മണിക്ക് ഗേറ്റ് അടക്കും എന്ന് ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു.ആയതിനാൽ സമയം വൈകാതെ ഞങ്ങൾ ഷഹീൻബാഗിൽ നിന്നും തിരിച്ചു പോന്നു. റൂമിലെത്തി അടുത്ത ദിവസത്തെ സന്ദർശന സ്ഥലങ്ങളും സമയക്രമവും ഒന്ന് കൂടി ഉറപ്പു വരുത്തി. അത്താഴം ആർക്കും ആവശ്യം ഇല്ലാത്തതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ നിദ്രയിലേക്ക് ഊളിയിട്ടു.

Next : അഗ്രസേൻ കി ബാവോലി 

Wednesday, July 23, 2025

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗ (ഡൽഹി ദിൻസ് - 2)

ഡൽഹി ദിൻസ് - 1

ഈ യാത്രയുടെ മറ്റൊരു ലക്ഷ്യം, കഴിയുന്നത്ര പ്രാദേശിക ഭക്ഷണ രുചികൾ അറിയുക എന്നതായിരുന്നു.ഭാവി യാത്രകളിൽ മക്കൾക്കും അത് ഉപകരിക്കും എന്നാണ് ഞാൻ കരുതുന്നത്. ട്രെയിനിൽ വച്ച് തന്നെ ഈ അറിവിന് ഞാൻ തുടക്കമിട്ടു. കേരളവും കർണ്ണാടകയും ഗോവയും പിന്നിട്ട് മഹാരാഷ്ട്രയിൽ എത്തിയപ്പോഴും മഴ തോർന്നിരുന്നില്ല. 

ഏതോ ഒരു സ്റ്റേഷനിൽ എത്തിയതോടെ ചായ വിൽപനക്കാരുടെ ബഹളം കേട്ടു. 

"ബഡാ പാവ്..ബഡാ പാവ്.. "

മഹാരാഷ്ട്രക്കാരുടെ ഇഷ്ടപ്പെട്ട ഒരു ലഘു ഭക്ഷണമാണ് ബഡാ പാവ്. ഒരു കുഞ്ഞു റൊട്ടി നെടുകെ പൊളിച്ച് മസാല ബോണ്ട അകത്തു വച്ച് മുളക് ചമ്മന്തിയും കൂട്ടി തിന്നുന്നതാണ് ബഡാ പാവ്. ഉത്തരേന്ത്യക്കാർ ഇത് തിന്നുന്നതു കണ്ട് നമ്മൾ വാങ്ങിയാൽ പെട്ടു പോകും. കാരണം ബോണ്ടയുടെയും ചമ്മന്തിയുടെയും എരിവ് ദക്ഷിണേന്ത്യക്കാർക്ക് അത്ര പിടിക്കില്ല. മുൻ യാത്രകളിൽ ഇത് കഴിച്ച് പരിചയമുള്ളതിനാലും മക്കൾ ആവശ്യപ്പെട്ടതിനാലും രണ്ടെണ്ണം അടങ്ങുന്ന ഒരു പ്ലേറ്റ് മുപ്പത് രൂപ കൊടുത്ത് ഞാൻ വാങ്ങി. ലിദു മോനും ലൂന മോളും അത് പെട്ടെന്ന് തന്നെ ഫിനിഷാക്കുകയും ചെയ്തു. അങ്ങനെ മഹാരാഷ്ട്രയുടെ തനത് രുചിഭേദങ്ങളിൽ ഞങ്ങളുടെ രുചി തേടിയുള്ള യാത്രക്കും തുടക്കമായി.

മൂന്നാം ദിവസം ഉച്ചയോടെ ഞങ്ങൾ ഡൽഹിയിൽ എത്തി. ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവെ സ്റ്റേഷനിൽ ആണ് ഇതിന് മുമ്പും പല തവണ ട്രെയിൻ ഇറങ്ങിയത്. പക്ഷെ, ഒരിക്കൽ പോലും ആ പേരിൻ്റെ കാരണമായ നിസാമുദ്ദീൻ ദർഗ്ഗയിൽ ഞങ്ങൾ പോയിരുന്നില്ല. ദർഗ്ഗാ സന്ദർശനത്തിൽ വിശ്വാസമില്ലാത്തത് ആയിരുന്നു അതിൻ്റെ പ്രധാന കാരണം. 2002 ൽ ഭാര്യാ സമേതമുള്ള ആദ്യ ഡൽഹി സന്ദർശനത്തിൽ ഡൽഹി ദർശൻ പാക്കേജിൻ്റെ ഭാഗമായി ഒരു ടൂർ ഓപ്പറേറ്റിംഗ് ടീം ഞങ്ങളെ ഈ ദർഗ്ഗയിലും എത്തിച്ചിരുന്നു. അന്ന് കണ്ട വൃത്തിഹീനമായ സ്ഥലങ്ങളും നടവഴികളും ഭിക്ഷാടകരും ആയിരുന്നു പിന്നീടുള്ള ദർഗ്ഗ സന്ദർശനം തടഞ്ഞ രണ്ടാമത്തെ കാരണം.

ഇപ്രാവശ്യത്തെ യാത്ര വേറിട്ട കാഴ്ചകൾ തേടിയുള്ളതായതിനാൽ നിസാമുദ്ദീൻ ദർഗ്ഗ കാണണം എന്ന് മൂത്ത മോൾ ആഗ്രഹം പ്രകടിപ്പിച്ചു. ഈയിടെ വൈറലായി മാറിയ "കുൻ ഫ യകൂൻ" എന്ന ഹിന്ദി സിനിമാ ഗാനം ചിത്രീകരിച്ച സ്ഥലം ആയത് കൊണ്ടായിരിക്കാം ഈ താൽപര്യം തോന്നിയത്.ആദ്യ ദിവസം ഞങ്ങൾക്ക് മറ്റൊരു പരിപാടിയും ഇല്ലാത്തതിനാൽ ഞാനതിന് സമ്മതം മൂളി. ലഗേജുകൾ മുഴുവൻ റെയിൽവെ സ്റ്റേഷനിലെ ക്ലോക്ക് റൂമിൽ വെച്ച്, ടാക്സി പിടിച്ച് ഞങ്ങൾ ദർഗ്ഗയിലേക്ക് തിരിച്ചു. മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള ദർഗ്ഗയിലേക്ക് ടാക്സി കൂലി 200 രൂപയാണ്. ബസ്സിന് വെറും അഞ്ച് രൂപയും.

മെയിൻ റോഡിൽ നിന്നും ഉള്ളോട്ടുള്ള വഴിയിലൂടെ ഞങ്ങൾ നടന്നു. ആദ്യ സന്ദർശന വേളയിലെ ഇടുങ്ങിയതായിരുന്നില്ല ആ വഴികൾ. വഴി നീളെയുള്ള യാചകരെയും ഇത്തവണ കണ്ടില്ല. ദർഗ്ഗയിലെ ഖബർ മൂടാനുള്ള പച്ച വിരിപ്പും അർപ്പിക്കാനുള്ള റോസാപ്പൂ ഇതളുകളും വിൽക്കുന്ന കടകളായിരുന്നു റോഡിൻ്റെ ഇരു വശവും. ദർഗ്ഗയോട് അടുക്കുന്തോറും വഴി ഇടുങ്ങിക്കൊണ്ടിരുന്നു. പ്രവേശന കവാടത്തിന് പുറത്ത് ചെരുപ്പുകൾ അഴിച്ചു വച്ച് ഞങ്ങൾ അകത്ത് പ്രവേശിച്ചു.

ദർഗ്ഗാ സമുച്ചയത്തിലേക്ക് പ്രവേശിച്ച ഉടനെ നിരവധി ഖബറുകളാണ് കാണുന്നത്. ആരുടെതാണെന്ന് പ്രത്യേകിച്ച് അടയാളപ്പെടുത്തലുകൾ ഒന്നും തന്നെ ഇല്ല.

"പഹ് ലെ ഇധർ" ചെറിയ ഒരു കെട്ടിടത്തിനടുത്ത് നിന്ന്, നോട്ട് പുസ്തകവും കയ്യിലേന്തി നിൽക്കുന്ന ഒരു തൊപ്പിക്കാരൻ പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് നീങ്ങി. ഡൽഹി ദർബാറിലെ കവിയായിരുന്ന അമീർ ഖുസ്രുവിൻ്റെ മഖ്ബറയായിരുന്നു ആ കെട്ടിടത്തിനകത്ത്. സന്ദർശകർ അകത്ത് കയറി പൂക്കളും മറ്റും അർപ്പിക്കുന്നത് കണ്ടു. ഞങ്ങൾ പുറത്ത് നിന്ന് നോക്കിക്കണ്ടു. നോട്ടുപുസ്തകം നീട്ടി എന്തെങ്കിലും സംഭാവന എഴുതാൻ തൊപ്പിക്കാരൻ പറഞ്ഞെങ്കിലും സംഭാവന നൽകാൻ എനിക്ക് തോന്നിയില്ല. ഷാജഹാൻ ചക്രവർത്തിയുടെ മകൾ ജഹനാരയുടെയും മുഗൾ ചക്രവർത്തി മുഹമ്മദ് ഷായുടെയും ഖബറുകളും ഇവിടെ ഉണ്ട്. ഞങ്ങളത് തെരഞ്ഞ് പോകാൻ നിന്നില്ല.

ശേഷം, ഹസ്രത്ത് നിസാമുദ്ദീൻ ഔലിയായുടെ മഖ്ബറയിലേക്ക് ഞങ്ങൾ നീങ്ങി.ചുട്ടു പൊള്ളുന്ന വെയിലിൽ തുണി വിരിച്ച് ഭക്തജനങ്ങൾ അവിടെ ധ്യാനിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. നേരത്തെ കണ്ട പോലെ ഒരു തൊപ്പിക്കാരൻ ഇവിടെയും ഉണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ളവരാണ് എന്നറിഞ്ഞപ്പോൾ ഞങ്ങളെ പ്രത്യേകം നോട്ടമിട്ട് നോട്ടുപുസ്തകം നീട്ടി. ഞാനതിലേക്ക് നോക്കി "നോ" എന്നാംഗ്യം കാണിച്ചു. തൊട്ടുമുമ്പ് വരെ തന്ന ആദരം ശകാര വാക്കുകളായി ഒഴുകാൻ തുടങ്ങി. എൻ്റെ തൊട്ടുമുമ്പിൽ വന്ന ഒരു ഹൈദരാബാദുകാരനും ശകാരങ്ങൾ ഏറ്റുവാങ്ങി. ഞങ്ങൾ മെല്ലെ അവിടെ നിന്ന് പുറത്തേക്ക് നീങ്ങി.

ഡൽഹി സുൽത്താനായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്ക് ആണ് 1325 ൽ നിസാമുദ്ദീൻ ദർഗ്ഗ പണിതത്. പിന്നിട് ഫിറോസ് ഷാ തുഗ്ലക്ക് അതിൽ ചില മാറ്റങ്ങൾ വരുത്തി. ദർഗ്ഗയോട് ചേർന്നുള്ള പള്ളി ഖിൽജി മോസ്ക് എന്നറിയപ്പെടുന്നു. വൈകുന്നേരങ്ങളിൽ വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന ഖവാലി സംഗീതമാണ് നിസാമുദ്ദീൻ ദർഗ്ഗയുടെ പ്രധാന സവിശേഷത.

നിസാമുദ്ദീൻ ദർഗ്ഗക്ക് സമീപം ഒരു സ്റ്റെപ്പ് വെൽ ഉണ്ട് എന്ന് പിന്നീടാണറിഞ്ഞത്. ദർഗ്ഗയിലേക്ക് പോകുന്ന വഴിയിൽ കോട്ടകവാടം പോലെ പുരാതനമായ ഒരു കവാടം ഞങ്ങൾ കണ്ടു. അകത്ത് കയറിയപ്പോൾ ഇഷ്ടിക പതിച്ച വിശാലമായ ഒരു നടുമുറ്റം. ധാരാളം കുട്ടികൾ അവിടെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഏതോ സാമ്രാജ്യ ചരിത്രത്തിൻ്റെ ഭാഗമായ ആ നിർമ്മിതി എന്താണെന്ന് അവിടെ എങ്ങും ഒരു സൂചനയും കണ്ടില്ല.


या निज़ामुद्दीन औलिया

या निज़ामुद्दीन सलक़ा

कदम बढ़ा ले

हदों को मिटा ले

आजा ख़ालीपन में पी का घर तेरा

तेरे बिन ख़ाली, आजा, ख़ालीपन में

तेरे बिन ख़ाली, आजा, ख़ालीपन में

उ उ उ उ उ उ

ഏ ആർ റഹ്മാൻ്റെ ആ ഗാനം, നേർത്ത ശബ്ദത്തിൽ എൻ്റെ കർണ്ണപുടങ്ങളിൽ പതിക്കാൻ തുടങ്ങി.


Next : ഷഹീൻബാഗ്


Thursday, July 17, 2025

ഡൽഹി ദിൻസ് - 1

വേനലവധിക്കാലത്ത് കുടുംബ സമേതമുള്ള ഒരു വിനോദയാത്ര വളരെക്കാലമായി എൻ്റെ പതിവുകളിൽ ഒന്നാണ്. റംസാൻ വ്രതത്തിൻ്റെ ഒരു ഭാഗം വേനലവധിക്കാലത്തായതും ലൂന മോളെയും ലിദു മോനേയും നീന്തൽ പരിശീലനത്തിന് ചേർത്തതും  സർവ്വോപരി എൻ്റെ അവധിക്കാലം മെയ് - ജൂൺ ആയതും കാരണം 2024 ൽ ഒരു ദീർഘദൂര വിനോദയാത്ര സാധിച്ചിരുന്നില്ല. എങ്കിലും പുതിയ മരുമകനെയും കൂട്ടി രണ്ട് ദിവസത്തെ ഒരു ഊട്ടി യാത്ര നടത്തി.

മൂന്ന് വർഷത്തിനിടയിൽ മൂന്നാം തവണയും കാശ്മീരിൽ പോയി വന്നപ്പോൾ കുടുംബ സമേതം ഒരു യാത്ര നിർബന്ധമാണെന്ന് എൻ്റെ മനസ്സിൽ തോന്നി. പക്ഷേ,  ഈ വർഷവും എൻ്റെ അവധിക്കാലവും കുട്ടികളുടെ അവധിക്കാലവും വ്യത്യസ്തമായിരുന്നു. കൂടാതെ ഡൽഹിയിൽ പഠിക്കുന്ന മകൾക്ക് മെയ് 28 വരെ പരീക്ഷയും. എങ്ങനെയെങ്കിലും ഒരു യാത്ര വേണം എന്നതിനാൽ, മെയ് അവസാനത്തിൽ ഡൽഹിയിൽ എത്തുന്ന വിധത്തിൽ ജൂണിലെ ഏതാനും അധ്യയന ദിവസങ്ങൾ കൂടി കടമെടുത്ത് ഒരു പദ്ധതി ഞാൻ തയ്യാറാക്കി. പത്താം ക്ലാസ്കാരിയായി മാറിയ ലൂന മോളുടെ ആദ്യ അധ്യയന ദിനങ്ങൾ തന്നെ നഷ്ടപ്പെടും എന്നത് യാത്രകളുടെ ഹരം കാരണം എനിക്കും അവൾക്കും ഒരു പ്രശ്നമായി തോന്നിയില്ല.

ഇതുവരെ നടത്തിയ സർവ്വ യാത്രകളിൽ നിന്നും വ്യത്യസ്തമായി വളരെയധികം ഹോം വർക്ക് നടത്തിയാണ് ഈ യാത്ര ഞാൻ ആസൂത്രണം ചെയ്തത്. ഡൽഹിയിൽ ഇതുവരെ ഞങ്ങൾ ആരും കാണാത്ത കാഴ്ചകൾ കാണുക, വിവിധ  മാർക്കറ്റുകൾ സന്ദർശിക്കുക, മോളുടെ കൂടെ താമസിക്കുക, ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ചില പ്രത്യേക സ്ഥലങ്ങൾ ലിദു മോനെയും ലൂന മോളെയും കാണിക്കുക,തിഹാർ ജയിൽ സന്ദർശിക്കുക, മണാലിയിൽ പോവുക തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. ഓരോ സ്ഥലത്തും പോകേണ്ട ദിവസവും സമയവും, സുഹൃത്തും ഡൽഹിയിൽ താമസക്കാരനുമായ ശ്രീജിത്തിൻ്റെയും മോളുടെയും സഹായത്തോടെ ഞാൻ ചാർട്ട് ചെയ്തു.

ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ എത്താൻ ടാക്സി വിളിക്കേണ്ട എന്നായിരുന്നു എൻ്റെ തീരുമാനം. ഓരോ സ്ഥലത്തും നമുക്ക് വേണ്ടത്ര സമയം ചെലവഴിക്കാൻ അത് തടസ്സമാകും എന്നത് തന്നെ കാരണം. പോകേണ്ട സ്ഥലത്തേക്ക് മെട്രോ ട്രെയിനും ബസ്സും ഓട്ടോയും ഉപയോഗപ്പെടുത്താം എന്നായിരുന്നു പ്ലാൻ. അതിനായി ഡൽഹി മെട്രോ റൂട്ടും ഞാൻ നന്നായി മനസ്സിലാക്കി. എങ്കിലും മുൻ കാശ്മീർ യാത്രയിൽ പരിചയപ്പെട്ട ഡൽഹി ടൂറിസം ഇൻഫർമേഷൻ ഓഫീസർ മൃദുല ടാക്കൂറിനോട് ഒരു ഉപദേശം ഞാൻ തേടി. ഒരു ടാക്സി ഡ്രൈവറുടെ നമ്പർ തന്ന് അവർ തടിതപ്പി. ഞങ്ങൾ നാല് ദിവസം കൊണ്ട് കാണണം എന്ന് കരുതിയ സ്ഥലങ്ങളും മറ്റ് ചില സ്ഥലങ്ങളും കൂടി ഒറ്റ ദിവസം കൊണ്ട് നാലായിരം രൂപക്ക് കാണിച്ച് തരാം എന്ന് അദ്ദേഹം പറഞ്ഞു. അതോട് കൂടി തന്നെ അതിൻ്റെ പരിമിതികളും എനിക്ക് ബോധ്യമായതിനാൽ അത് ഞാൻ വേണ്ടെന്ന് വച്ചു.

മണാലി പോകുന്നതും ഡൽഹിയിലെ ഒരു ടൂർ പാക്കേജ് മാനേജറുമായി സംസാരിച്ചു. ആളൊന്നിന് അദ്ദേഹം പറഞ്ഞതിനെക്കാളും ചുരുങ്ങിയത് രണ്ടായിരം രൂപ കുറവിൽ സ്വന്തം പ്ലാൻ ചെയ്തു പോകാം എന്ന് കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ എനിക്ക് ബോധ്യമായി. അങ്ങനെ മണാലിയിലേക്കുള്ള യാത്രയും സന്ദർശന സ്ഥലങ്ങളും എല്ലാം ഞാൻ തന്നെ സ്വയം ചാർട്ട് ചെയ്തു.

അങ്ങനെ മുഴുവൻ പ്ലാനും ഒരു കുഞ്ഞു പുസ്തകത്തിൽ കുറിച്ച് വച്ച് , മെയ് 25 ന് വൈകിട്ട് 5.45 ന് ഞങ്ങൾ കോഴിക്കോട് നിന്നും മംഗളാ ലക്ഷദ്വീപ് ട്രെയിനിൽ യാത്ര ആരംഭിച്ചു.

Next : നിസാമുദ്ദീൻ ദർഗ്ഗ

Saturday, July 12, 2025

അബിജു

2009 ൽ ഞാൻ സ്ഥലം മാറ്റം കിട്ടി കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ എത്തിയ സന്ദർഭം. കലാലയങ്ങളിലും സ്കൂളുകളിലും എല്ലാം ലോക പരിസ്ഥിതി ദിനം ആചരിക്കാനൊരുങ്ങുന്ന സമയം കൂടിയായിരുന്നു അത്. ജൂൺ അഞ്ചിനോ അതല്ല തൊട്ടടുത്ത ശനിയാഴ്ചയാണോ എന്നോർമ്മയില്ല, കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിലും എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാമ്പസിൽ തൈ നടുന്ന പരിപാടി ഉണ്ടായിരുന്നു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അരീക്കോട് എം.ഇ.എ.എസ്.എസ് കോളേജിലെ അദ്ധ്യാപകനുമായ ഡോ.നുജും സർ ആയിരുന്നു അന്നത്തെ മുഖ്യാതിഥി. പരിസ്ഥിതി സംരക്ഷണ പ്രഭാഷണം കഴിഞ്ഞ് അടുത്ത പരിപാടിയായ വൃക്ഷത്തൈ നടലിലേക്ക് കടന്നു. ഒരു പയ്യൻ്റെ കൈകളിലേക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് സാർ ചോദിച്ചു.
"ഇതിൻ്റെ പേരെന്താ?'

"കൊന്ന" 

"നിൻ്റെ പേരോ?"

"അഫ്നാസ്"

"എങ്കിൽ നീ നടുന്ന ഈ മരം ഇനി അഫ്നാസ് മരം എന്നറിയപ്പെടും. നോക്കി വളർത്തി പരിപാലിക്കുക"

അഫ്നാസ് പഠനം പൂർത്തിയാക്കി കാമ്പസിൽ നിന്നും എന്നോ ഇറങ്ങിപ്പോയി. ഡിപ്പാർട്ട്മെൻ്റിൻ്റെ തൊട്ടടുത്ത് വളർന്ന് വരുന്ന ആ മരത്തിൽ ഇപ്പോൾ എല്ലാ വർഷവും നിറയെ പൂക്കൾ വിരിയുന്നു.

എൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും മക്കളുടെ ജന്മദിനം ഒരേ ദിവസമായതിനാൽ ഒരു തൈ ആണ് ഈ വർഷം വയ്ക്കാൻ തീരുമാനിച്ചത്. വീട്ടിൽ ഇല്ലാത്ത ഒരു ഫലവൃക്ഷത്തൈ ആകട്ടെ എന്ന് കരുതി അബിയു ആണ് ഇത്തവണ വാങ്ങിയത്. മൂന്നാമത്തെ മകളുടെ പേര് അബിയ്യ ഫാത്തിമ എന്നും രണ്ടാമത്തവളുടെ പേര് ആതിഫ ജുംല എന്നുമാണ്. അതിനാൽ വൃക്ഷത്തൈ നൽകിക്കൊണ്ട്, അന്ന് നുജും സാർ പറഞ്ഞ പോലെ ഞാനും പറഞ്ഞു. ഇത് 'അബിജു' എന്ന പേരിൽ അറിയപ്പെടും. ഇപ്പോൾ ഫലങ്ങൾ തന്ന് കൊണ്ടിരിക്കുന്ന വീടിന് ചുറ്റുമുള്ള മിക്ക മരങ്ങളെയും പോലെ അബിജുവും രണ്ടോ മൂന്നോ വർഷത്തിനകം ഫലം തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഒമ്പതാം ജന്മദിനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണെങ്കിലും മകനും ഇതോടൊപ്പം ഒരു തൈ നട്ടു. ഫലവൃക്ഷത്തൈ എന്ന പതിവ് തെറ്റിച്ച് മംഗള ഇനത്തിൽ പെട്ട കുള്ളൻ കമുകാണ് ഇത്തവണ നട്ടത്. മൂന്ന് വർഷം കൊണ്ട് സ്വന്തമായി ഒരു വരുമാനം കണ്ടെത്താനുള്ള പ്രചോദനം അവനും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.



Tuesday, July 08, 2025

ദ ലാൻ്റിംഗ്

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗക്ക് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഏറെ നേരം കാത്ത് നിന്നിട്ടും ഞങ്ങൾക്കുള്ള ബസ് മാത്രം വരാതായപ്പോൾ മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി. മോളുടെ ഫ്ലാറ്റിൽ നിന്ന് ലഗേജെടുത്ത് തിരിച്ച് മെട്രോ സ്റ്റേഷനിൽ എത്തി ട്രെയിൻ കയറി അര മണിക്കൂറിലധികം യാത്ര ചെയ്താലേ എയർപോർട്ടിലെ മെട്രോ സ്റ്റേഷനിൽ എത്തുകയുള്ളൂ. സ്റ്റേഷൻ ടെർമിനൽ 1 ലാണ്; എൻ്റെ ഫ്ലൈറ്റ് ടെർമിനിൽ 2 ൽ നിന്നും. ഒന്നാം ടെർമിനലിൽ നിന്ന് ബസ്സിൽ കുറച്ചധിക സമയം സഞ്ചരിച്ചാലേ രണ്ടാം ടെർമിനലിൽ എത്തൂ എന്ന് മോളുടെ ഒരു കൂട്ടുകാരി പറഞ്ഞു. അതിനാൽ സമയ നഷ്ടം ആധിയായി പടരാൻ തുടങ്ങി.

അപ്പോഴേക്കും ഒരു ബസ് എത്തി.നല്ല തിരക്കാണെങ്കിലും, അടുത്ത ബസ്സിന് കാത്ത് നിൽക്കുന്നത് ബുദ്ധിക്ക് നിരക്കാത്തതായതിനാൽ ഞങ്ങൾ വേഗം കയറി. അങ്ങനെ ഞങ്ങൾ മകൾ താമസിക്കുന്ന ഹാജി കോളനിയിൽ എത്തി.  ഹുമയുൺ ടോംബിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങിയിട്ട്  അപ്പോഴേക്കും ഒരു മണിക്കൂറോളം പിന്നിട്ടിരുന്നു. അധിക സമയം ചെലവാക്കാൻ ഇല്ലാത്തതിനാൽ നോമ്പ് തുറക്കാനുള്ള ഏതാനും കാരക്കകൾ മോളുടെ റൂമിൽ നിന്നും കൈപ്പറ്റി ഞാൻ മടങ്ങി. മെട്രോ സ്റ്റേഷൻ വരെ മോളും എന്നെ അനുഗമിച്ചു.

ഞാൻ മെട്രോയിൽ കയറുന്ന ജാമിയ മില്ലിയ സ്റ്റേഷനും എയർപോർട്ട് ടെർമിനൽ 3 സ്റ്റേഷനും ഒരേ ലൈനിൽ (മജൻ്റ) ആയതിനാൽ ഇടയ്ക്ക് ഒരു മാറിക്കയറൽ വേണ്ട എന്നത് മാത്രമായിരുന്നു എൻ്റെ സമാധാനം. ഏഴ് മണിക്കുള്ള ഫ്ലൈറ്റിന് ആറ് മണിക്ക് റിപ്പോർട്ട് ചെയ്യണം എന്നായിരുന്നു ടിക്കറ്റിലെ നിർദ്ദേശം. അഞ്ചേ കാലോടെ ടെർമിനൽ 1 മെട്രോ സ്റ്റേഷനിൽ ഇറങ്ങിയതിനാൽ എനിക്ക് സമാധാനമായി. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി ടെർമിനൽ 2 ലേക്ക് പോകാനായി ഞാൻ ബസ് കാത്ത് നിന്നു. എൻ്റെ ടിക്കറ്റ് ഇൻഡിഗോയുടെത് ആയതിനാൽ അവരുടെ ബസാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ, മുന്നിൽ വന്ന് നിന്നത് ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ സർവ്വീസ് നടത്തുന്ന ഒരു ബസ്സായിരുന്നു.

ടെർമിനൽ 2 ലേക്കും 3 ലേക്കും പോകേണ്ട യാത്രക്കാർ എല്ലാം അതിൽ കയറി.ബസ് എയർപോർട്ട് വിട്ട് ഏതൊക്കെയോ തെരുവുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ എൻ്റെ സമാധാനം വീണ്ടും വിട പറഞ്ഞു.കുറെ ചുറ്റിത്തിരിഞ്ഞ് ബസ് ആദ്യം എത്തിയത് ടെർമിനൽ 3 ൽ ആയിരുന്നു ! ഇൻ്റർനാഷനൽ യാത്രക്കാരെ അവിടെ ഇറക്കിയ ശേഷം ബസ് വീണ്ടും ഏതൊക്കെയോ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. അവസാനം ടെർമിനൽ 2 ൽ എത്തുമ്പോൾ സമയം 6.15 കഴിഞ്ഞിരുന്നു. ബോർഡിംഗ് അപ്പോഴും ആരംഭിച്ചിരുന്നില്ല.

മുമ്പ് രണ്ട് തവണ ഡൽഹിയിലേക്ക് ഫ്ലൈറ്റിൽ വന്നിട്ടുണ്ട്. ഇതിന് തൊട്ടു മുമ്പത്തെ വരവ് 2018 ൽ ആയിരുന്നു.അതുകൊണ്ട് തന്നെ ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ മറന്ന് പോയിരുന്നു. ഏകദേശ ധാരണ വച്ച് ഞാൻ ഇൻഡിഗോയുടെ കൗണ്ടറിലെത്തി ടിക്കറ്റ് കാണിച്ച് ലഗേജ് ബാഗുകൾ നൽകി ബോർഡിംഗ് പാസ് എടുത്തു. കാശ്മീരിൽ നിന്നും വാങ്ങിയ ബാറ്റ് ബാഗിൽ നിന്നും പുറത്തേക്ക് തള്ളി നിന്നിരുന്നു. അത് മറ്റൊരു കൗണ്ടറിൽ നൽകണം എന്ന് പറഞ്ഞപ്പോൾ ഞാൻ വീണ്ടും പരവശനായി. ചെക്ക് ചെയ്ത സ്റ്റിക്കർ ഒട്ടിച്ച്, ദൂരെ ഒരിടത്ത് മാറി ഇരിക്കുന്ന ഒരാളെ ചൂണ്ടിക്കാണിച്ച് അവിടെ നൽകാൻ പറഞ്ഞു.ബാഗ് ഏതോ വഴിയിൽ യാത്രയായി.

കൗണ്ടറിൽ നിന്നും കാണിച്ച് തന്ന ആളുടെ അടുത്ത് ഞാൻ ബാറ്റ് നൽകി. അയാളത് തിരിച്ചും മറിച്ചും നോക്കി ഒരു മൂലയിൽ പോയി ഇരുന്നു. മറ്റൊരു സാധനവും അയാളുടെ കയ്യിൽ കാണാത്തതിനാലും അയാളുടെ ഉദാസീനമായ ഇരിപ്പും കണ്ട ഞാൻ ബാറ്റ് കോഴിക്കോട്ട് എത്തില്ല എന്ന് മനസ്സിൽ പറഞ്ഞു. ഒരു മുൻകരുതൽ എന്ന നിലയിൽ ബാറ്റിൽ ഒട്ടിച്ച സ്റ്റിക്കർ ഞാൻ ഫോട്ടോ എടുത്തിരുന്നു. മഗ്രിബ് ബാങ്കിൻ്റെ സമയം ആയപ്പോൾ കാരക്കയും വെള്ളവും കുടിച്ച് ഞാൻ നോമ്പ് തുറന്നു.

7.15 നാണ് ബോർഡിംഗ് ഗേറ്റ് തുറന്നത്.മറ്റു യാത്രക്കാരൊടൊപ്പം ഞാനും അങ്ങോട്ട് നീങ്ങി. നീളമേറിയ ഒരു ഇടനാഴിയിലൂടെ നടന്ന് ഞാനും വിമാനത്തിലേക്ക് പ്രവേശിച്ചു. എൻ്റെ സീറ്റ് കണ്ടെത്തി അതിൽ ഇരിപ്പുറപ്പിച്ചു. രാത്രി ആയതിനാൽ കാഴ്ചകൾ കാണാൻ കഴിയില്ല എന്നതിനാൽ വിൻ്റോ സീറ്റ് കിട്ടാത്തത് ഒരു പ്രശ്നമായി എനിക്ക് തോന്നിയില്ല. കൃത്യം 7.27 ന് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ എൻ്റെ അഞ്ചാം വിമാനയാത്ര ആരംഭിച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു എൻ്റെ യഥാർത്ഥ ടിക്കറ്റ്. കാശ്മീരിൽ കുടുങ്ങിയത് കാരണം അന്ന് എത്താൻ സാധിക്കാത്തതിനാൽ എൻ്റെ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. എണ്ണായിരത്തി ചില്ലാനം രൂപ ടിക്കറ്റ് ചാർജും രണ്ടായിരത്തി ചില്ലാനം രൂപ റീ ഷെഡ്യൂൾ ചാർജും അടക്കം പതിനായിരം രൂപയിൽ കൂടുതൽ എൻ്റെ പേരിൽ എന്നെ പറഞ്ഞ് വിട്ട സണ്ണി സാറിന് ചെലവ് വന്നു. എൻ്റെ തൊട്ടടുത്തിരുന്ന മണ്ണാർക്കാടുകാരൻ രാകേഷ് അന്ന് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ആകെ ചെലവായത് ആറായിരത്തിൽ താഴെയും! 

എൻ്റെ ടിക്കറ്റിൽ ഭക്ഷണം കൂടി ഉണ്ടായിരുന്നു. ഫ്ലൈറ്റ് പൊങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ ഹൈദരബാദി ബിരിയാണി എൻ്റെ മുന്നിലെത്തി. നോമ്പ് കാരണം വിശപ്പുണ്ടായിരുന്നതിനാൽ അത് പെട്ടെന്ന് തന്നെ കാലിയായി. രാത്രി 10.28 ന് വിമാനം കോഴിക്കോട് എയർപോർട്ടിൽ ലാൻ്റ് ചെയ്തു.

പുറത്തിറങ്ങി ബാഗേജ് കിട്ടാൻ ഞാൻ കൺവെയർ ബെൽറ്റിന് അടുത്തെത്തി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബാഗേജിന് മുമ്പേ ആദ്യം വന്നത് ആ ബാറ്റ് ആയിരുന്നു. പിന്നാലെ വന്ന ബാഗേജ് രാകേഷ് എടുത്തു. നേരത്തെ അറേഞ്ച് ചെയ്തിരുന്ന ടാക്സിയിൽ കയറി രാകേഷിനെ അവൻ പറഞ്ഞ സ്ഥലത്ത് ഡ്രോപ് ചെയ്തു. രാത്രി പതിനൊന്നരക്ക് വീട്ടിൽ എത്തിയതോടെ സംഭവബഹുലമായതും എൻ്റെ യാത്രകളിൽ ഏറ്റവും നീളമേറിയതുമായ ഒരു യാത്രക്ക് അവസാനമായി.

Friday, July 04, 2025

യെസ്... നോ....

"അ അ ആ .... ഇതെന്താ ഇങ്ങനെ ഒരു കിടത്തം " സോഫയിൽ കിടന്നുറങ്ങുന്ന ആബു മാസ്റ്ററെ കണ്ട് ഭാര്യ കുഞ്ഞിമ്മു ചോദിച്ചു.

"അത്... ഉറക്കം വന്നപ്പോൾ ഒന്ന് കിടന്നതാ...."

 "ഈ നട്ടുച്ച നേരത്ത് ഉറക്കം വരേ ?"

"ഉറക്കത്തിന് സമയം നോക്കാനറിയലുണ്ടാവില്ല..."

"അപ്പോ അതിനാണോ ഈ വാച്ചും കെട്ടി കിടക്കുന്നത്?"

"അത്... അത്... "

"ങും?"

"ഈ വാച്ച് സി.കെ ആണെടീ..'' വാച്ചിലേക്ക് നോക്കിക്കൊണ്ട് ആബു മാസ്റ്റർ പറഞ്ഞു.

"ഫൂ...സീ.കെ യോ? ടൈറ്റാൻ എന്നും സൊണാറ്റ എന്നും ഒക്കെ കേട്ടിട്ടുണ്ട്.. ഇതേതാ  ഈ സി.കെ ?"

"ഈ സി കെ അല്ല .... വെറും സി.കെ.... സി.കെ എന്ന് വച്ചാൽ ... " ബാക്കി ആബു മാസ്റ്റർക്ക് പെട്ടെന്ന് കിട്ടിയില്ല.

"സി.കെ എന്ന് വച്ചാൽ ചക്കാല കൂത്തിൽ എന്നാ ഞാൻ കേട്ടത്" കുഞ്ഞിമ്മു പറഞ്ഞു.

"ആ..... അത് നിൻ്റെ ലോക്കൽ സി.കെ ... ഇത് കെൽവിൻ....... സോറി...കാൾവിൻ ക്ലീൻ എന്ന സി.കെ .... "

"അതാരാ ?"

"അത് ഐസക് ന്യൂട്ടൻ്റെ കാക്ക.." 

"ങേ.... ഐസക് ന്യൂട്ടൻ്റെ കാക്കാക്ക് വാച്ചുണ്ടാക്കലായിരുന്നോ പണി ?"

"അത് എന്തേലും ആവട്ടെ... ഇതിൻ്റെ വില എത്രയാന്നറിയോ നിനക്ക്?"

"നിങ്ങൾ വാങ്ങിയതായത് കൊണ്ട് ആയിരം രൂപയുടെ താഴെ..."

"ഫൂ... ആയിരം രൂപയ്ക്ക് നിനക്ക് ഇത് കണ്ട് പോരാം.."

"പിന്നെ എത്രയാ വില?"

"പതിനായിരം രൂപ ..."

"പത്തെണ്ണത്തിനായിരിക്കും..."

"നോ... ഒരെണ്ണത്തിന് ..."

"എൻ്റെ റബ്ബേ ..... ആരാ നിങ്ങളെ ഇങ്ങനെ പറ്റിച്ചത്?"

"ആരും പറ്റിച്ചതല്ല... എനിക്ക് സമ്മാനമായി കിട്ടിയതാ.."

"എന്തിന്?"

"അനുസരണ കാട്ടിയതിന്..."

"ങേ??"

"അതേടീ... അനുസരണയോടെ കേട്ടിരുന്നതിന് ..."

"ഒന്ന് തെളിയിച്ച് പറ മന്സാ..''

"അത്.... അത് എനിക്ക് ഒരു ഫോൺ കോൾ വന്നു..... "

"ആണോ പെണ്ണോ?"

"അതിപ്പം .." ആബു മാസ്റ്റർ തല ചൊറിഞ്ഞു.

"ങാ... മനസ്സിലായി ... ബാക്കി പറയ്.."

"അവള് ഇംഗ്ലീഷിൽ ഒരു ചോദ്യം .....എനിക്ക് ഒന്നും മനസ്സിലായില്ല .... പക്ഷേ ആപു എന്നോ മറ്റോ അതിൽ ഉണ്ടായിരുന്നതിനാൽ എൻ്റെ പേര് ചോദിച്ചതായിരിക്കും എന്ന് കരുതി ഞാൻ യെസ് പറഞ്ഞു "

"എന്നിട്ട്..?"

"അപ്പോൾ അടുത്ത ചോദ്യം..."

"എന്ത്?"

"എന്തോ....ബട്ട്, ഞാൻ അതിനും യെസ് പറഞ്ഞു..... "

"ഓ.കെ.."

"ഓ.കെ അല്ല .... യെസ്...വീണ്ടും അവളുടെ ഒരു ചോദ്യം "

"അതിനും നിങ്ങൾ യെസ് പറഞ്ഞു ..."

"യെസ്... പിന്നെ ഓള് എന്തൊക്കെയേ കൊറേ കാര്യങ്ങൾ വിവരിച്ചു... ഞാൻ അതെല്ലാം അനുസരണയോടെ കേട്ടിരുന്നു ... അവസാനം എൻ്റെ അഡ്രസ് പറഞ്ഞു..... അതിനും ഞാൻ യെസ് പറഞ്ഞു.."

"എന്നിട്ട് ?"

"എന്നിട്ടെന്താ... മൂന്നാം ദിവസം എനിക്ക് ഒരു പാർസൽ വന്നു ... തുറന്ന് നോക്കിയപ്പോൾ ഒന്നാം തരം ഒരു വാച്ച്...!!"

"വെറും യെസ് മാത്രം പറഞ്ഞതിന് പതിനായിരം രൂപയുടെ വാച്ചോ?"

"യെസ് ... അതാ പറഞ്ഞത്, ചില സമയങ്ങളിൽ നമ്മള് അനുസരണയോടെ കേട്ട് കൊടുക്കണം... പറയുന്നത് എന്തെങ്കിലും വട്ട് കാര്യങ്ങളായിരിക്കും...ബട്ട്, കേട്ട് ഇരിക്കുക... സമ്മാനം പിന്നാലെ വരും... "

"വന്നില്ലെങ്കിലോ?"

"സമ്മാനം വന്നില്ലെങ്കിൽ സമാധാനം വരും...അതു കൊണ്ടല്ലേ നീ പറയുന്നത് മുഴുവൻ ഞാനിങ്ങനെ കേട്ട് ഇരിക്കുന്നത്..."

"ങാ... സമ്മാനം ഒക്കെ ഓ.കെ ...ഇനി ആ പെണ്ണ് വിളിച്ചാൽ യെസ് പറഞ്ഞാലുണ്ടല്ലോ....?"

"എന്താ?"

"മര്യാദക്ക് ഡിക്ഷണറി നോക്കി അർത്ഥം മനസ്സിലാക്കീട്ട് നോ എന്ന് പറയണം... ഇല്ലെങ്കി വാച്ച് വന്ന അഡ്രസിൽ തന്നെ ഓളും ഇങ്ങോട്ട് വരും.."

"യെസ് "

"യെസ് അല്ല മനുഷ്യാ.. നോ..."

"നോ..."

"നോ എന്നോ...ഇപ്പോൾ യെസ്..."

"യെസ്... അല്ല.... നോ..." ആബു മാസ്റ്റർ സോഫയിൽ നിന്നും എണീറ്റ് ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

Monday, June 30, 2025

ഹുമയൂൺ ടോംബ്

2021 ആഗസ്റ്റിൽ, മൂത്ത മകൾ ലുലുവിൻ്റെ ജാമിയ മില്ലിയ യൂ: സിറ്റി പ്രവേശന പരീക്ഷാർത്ഥം ഡൽഹിയിൽ കുടുംബ സമേതം പോയിരുന്നു. പരീക്ഷ കഴിഞ്ഞ് രാത്രി ജയ്പൂരിലേക്ക് പോകാനായിരുന്നു എൻ്റെ പ്ലാൻ.അത് അങ്ങനെ തന്നെ നടക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് രാത്രി വരെയുള്ള സമയം എന്ത് ചെയ്യും എന്ന ചോദ്യത്തിന് മറുപടിയായി അടുത്തുള്ള സ്ഥലങ്ങൾ കാണാൻ പോകാം എന്ന് ഞാൻ പറഞ്ഞു. അപ്രകാരം ഞാൻ തെരഞ്ഞെടുത്തത് ഹുമയൂൺ ടോംബ് ആയിരുന്നു.

ഫാമിലി സഹിതം പോകാൻ പറ്റുന്ന ഒരു സ്ഥലമല്ല അത് എന്നായിരുന്നു ടാക്സി ഡ്രൈവർ ദീപ് സിങിൻ്റെ പെട്ടെന്നുള്ള പ്രതികരണം.മുമ്പ് പാലക്കാട് ശിലാവാടിയിൽ പോയപ്പോൾ കണ്ട കാഴ്ചകൾ പോലെയുള്ളവ  ആയിരിക്കും ഇവിടെയും എന്നാണ് പ്രസ്തുത സംസാരത്തിൽ നിന്ന് ഞാൻ കരുതിയത്. അതിനാൽ ഹുമയൂൺ ടോംബ് ഒഴിവാക്കി, പല തവണ കണ്ടതും ദീപ് സിംഗ് നിർദ്ദേശിച്ചതുമായ കുതബ് മിനാർ (Click to Read) വീണ്ടും കാണാൻ ഞങ്ങൾ പുറപ്പെട്ടു .

ആഗ്രയിൽ പല തവണ പോയിട്ടും മേൽ പറഞ്ഞ പോലെയുള്ള ചില അഭിപ്രായങ്ങൾ കേട്ട് ഫത്തേപൂർ സിക്രി ഇപ്പോഴും എനിക്ക്  കാണാൻ കഴിഞ്ഞിട്ടില്ല. അതിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് ഇത്തവണത്തെ ഡൽഹി കാഴ്ചകളിൽ ഹുമയൂൺ ടോംബ് കാണണം എന്ന് ഞാൻ തീരുമാനിച്ചു. ലുഅ മോളും ഹുമയൂൺ ടോംബ് ആദ്യമായിട്ടാണ് കാണുന്നത്.

യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഒരു സ്മാരകമാണ് ഹുമയൂൺ ടോംബ്. നിസാമുദ്ദീൻ ദർഗ്ഗക്ക് വളരെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്ന് ഈയിടെയാണ് ഞാൻ മനസ്സിലാക്കിയത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണെങ്കിലും തിങ്കളാഴ്ചയും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ച് രൂപയാണ് ഓൺ ലൈനിൽ ടിക്കറ്റ് വില. നേരിട്ട് എടുത്താൽ നാൽപത് രൂപയും. 

                                        

ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങുമ്പോൾ വലത് വശത്ത് ആദ്യത്തെ സമുച്ചയം കാണാം. ഏതാനും സ്റ്റെപ്പുകൾ കയറി ഒരു കോട്ട വാതിൽ പോലെയുള്ള കവാടത്തിലൂടെ വേണം  അകത്തേക്ക് കയറാൻ.ഡൽഹി സുൽത്താനായിരുന്ന ഷേർ ഷാ സൂരിയുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്ന ഈസാഖാൻ്റെ ശവകുടീരമാണ് അത്.എട്ട് വശങ്ങളുള്ള മനോഹരമായ ഒരു കല്ലറയാണിത്. തൊട്ടടുത്ത് തന്നെ ഒരു നമസ്കാര പള്ളിയും കാണാം. 

                                                            
ഈസാഖാൻ ടോംബിൽ നിന്ന് പുറത്തിറങ്ങി മുന്നോട്ട് നടന്നാൽ കോട്ട പൊളിച്ചു വഴിയുണ്ടാക്കിയ പോലെ ഒരു നേർവഴി കാണാം. അത് ചെന്നെത്തുന്നത് അതി മനോഹരമായ ഒരു കെട്ടിടത്തിന് മുന്നിലാണ്. വെള്ള മാർബിളും റെഡ് സ്റ്റോണും സമ്മിശ്രമായി ഉപയോഗിച്ച് നിർമ്മിച്ച ആ കെട്ടിടം താജ്മഹലിനെ അനുസ്മരിപ്പിക്കും. താജ്മഹലിന് എഴുപത്തി അഞ്ച് വർഷം മുമ്പേ നിർമ്മിക്കപ്പെട്ട ഹുമയൂൺ ടോംബ് ആണ് പ്രസ്തുത നിർമ്മിതി.

ഹുമയൂണിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ ഹമീദ ബാനു ബീഗമാണ് ഈ ശവകുടീരം നിർമ്മിച്ചത്. ഹുമയൂണിന്റെ കല്ലറക്കു പുറമേ പ്രധാന കെട്ടിടത്തിലും അനുബന്ധ കെട്ടിടങ്ങളിലുമായി ഹുമയൂണിൻ്റെ ക്ഷുരകൻ്റെതടക്കം നൂറോളം കല്ലറകൾ വേറെയുമുണ്ട്. അതിനാൽ ഈ ശവകുടീരത്തിനെ മുഗളരുടെ കിടപ്പിടം (Dormitory of Mughals) എന്നും പറയാറുണ്ട്. 

വിശാലമായ ചാർ ബാഗിൻ്റെ (നാല് പൂന്തോട്ടങ്ങൾ) മധ്യത്തിലായാണ് ഹുമയൂൺ ടോംബ് നിർമ്മിച്ചിരിക്കുന്നത്. മധ്യത്തിൽ വിശാലമായ ഒരു മുറിയും ചുറ്റും എട്ട് മുറികളും കാണാം. ഹഷ്ട് ബിഹിഷ്ട് എന്നാണ് ഈ നിർമ്മാണരീതിയുടെ പേര്. വിശാലമായ മുറിയിൽ വെണ്ണക്കല്ലിൽ തീർത്തതാണ് ഹുമയൂണിൻ്റെ കല്ലറ. മറ്റു മുറികളിൽ ഹുമയൂണിൻ്റെ പത്നി ഹമീദാ ബാനു, ഷാജഹാൻ ചക്രവർത്തിയുടെ മക്കളിൽ ഒരാളായ ദാരാ ഷിക്കോ എന്നിവരുടെ കല്ലറകളും കാണാം.

                                 

കാഴ്ച്ചകൾ കണ്ട ശേഷം പുറത്തിറങ്ങുമ്പോഴാണ് ഇടത് ഭാഗത്ത് ഒരു വലിയ ഗേറ്റ് എൻ്റെ ശ്രദ്ധയിൽ പെട്ടത്. അതിനകത്ത് എന്തെങ്കിലും ഉണ്ടോ എന്ന ജിജ്ഞാസ എന്നെ അതിൻ്റെ മുന്നിലെത്തിച്ചു. അറബ് സെറായി ഗേറ്റ് എന്നാണ് ആ കവാടത്തിൻ്റെ പേര്. ഹുമയൂൺ ടോംബിൻ്റെ കരകൗശല വിദഗ്ധരുടെ താമസ സ്ഥലമായിരുന്നു അതിനകത്ത് എന്ന് ഗേറ്റിനടുത്തുള്ള സൂചനാ ഫലകം പറയുന്നു.

                                                              

 മെയിൻ ഗേറ്റ് കടന്ന് പുറത്തിറങ്ങിയാൽ നീല മകുടത്തോട് കൂടിയ ഒരു നിർമ്മിതി റോഡിൽ കാണാം. സബ്സ് ബുർജ് എന്ന ആ സ്മാരകവും മുഗൾ കാലഘട്ടത്തിലേതാണ്. രണ്ട് വർഷം മുമ്പ് നവീകരിച്ച ഇതും ആരുടെയോ ശവക്കല്ലറയാണെന്ന് പറയപ്പെടുന്നു. അതിനകത്തേക്ക് ആരും പ്രവേശിക്കുന്നത് കണ്ടില്ല. എനിക്കാണെങ്കിൽ മോളെ ഫ്ലാറ്റിൽ പോയി ലഗേജ് എടുത്ത് എയർപോർട്ടിലേക്ക് പോകുകയും വേണമായിരുന്നു. അതിനാൽ ഞങ്ങൾ വേഗം ബസ് സ്റ്റോപ്പിലേക്ക് നീങ്ങി.

                                                       


Next : ദ ലാൻ്റിംഗ്