Pages

Saturday, July 12, 2025

അബിജു

2009 ൽ ഞാൻ സ്ഥലം മാറ്റം കിട്ടി കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ എത്തിയ സന്ദർഭം. കലാലയങ്ങളിലും സ്കൂളുകളിലും എല്ലാം ലോക പരിസ്ഥിതി ദിനം ആചരിക്കാനൊരുങ്ങുന്ന സമയം കൂടിയായിരുന്നു അത്. ജൂൺ അഞ്ചിനോ അതല്ല തൊട്ടടുത്ത ശനിയാഴ്ചയാണോ എന്നോർമ്മയില്ല, കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിലും എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കാമ്പസിൽ തൈ നടുന്ന പരിപാടി ഉണ്ടായിരുന്നു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അരീക്കോട് എം.ഇ.എ.എസ്.എസ് കോളേജിലെ അദ്ധ്യാപകനുമായ ഡോ.നുജും സർ ആയിരുന്നു അന്നത്തെ മുഖ്യാതിഥി. പരിസ്ഥിതി സംരക്ഷണ പ്രഭാഷണം കഴിഞ്ഞ് അടുത്ത പരിപാടിയായ വൃക്ഷത്തൈ നടലിലേക്ക് കടന്നു. ഒരു പയ്യൻ്റെ കൈകളിലേക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് സാർ ചോദിച്ചു.
"ഇതിൻ്റെ പേരെന്താ?'

"കൊന്ന" 

"നിൻ്റെ പേരോ?"

"അഫ്നാസ്"

"എങ്കിൽ നീ നടുന്ന ഈ മരം ഇനി അഫ്നാസ് മരം എന്നറിയപ്പെടും. നോക്കി വളർത്തി പരിപാലിക്കുക"

അഫ്നാസ് പഠനം പൂർത്തിയാക്കി കാമ്പസിൽ നിന്നും എന്നോ ഇറങ്ങിപ്പോയി. ഡിപ്പാർട്ട്മെൻ്റിൻ്റെ തൊട്ടടുത്ത് വളർന്ന് വരുന്ന ആ മരത്തിൽ ഇപ്പോൾ എല്ലാ വർഷവും നിറയെ പൂക്കൾ വിരിയുന്നു.

എൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും മക്കളുടെ ജന്മദിനം ഒരേ ദിവസമായതിനാൽ ഒരു തൈ ആണ് ഈ വർഷം വയ്ക്കാൻ തീരുമാനിച്ചത്. വീട്ടിൽ ഇല്ലാത്ത ഒരു ഫലവൃക്ഷത്തൈ ആകട്ടെ എന്ന് കരുതി അബിയു ആണ് ഇത്തവണ വാങ്ങിയത്. മൂന്നാമത്തെ മകളുടെ പേര് അബിയ്യ ഫാത്തിമ എന്നും രണ്ടാമത്തവളുടെ പേര് ആതിഫ ജുംല എന്നുമാണ്. അതിനാൽ വൃക്ഷത്തൈ നൽകിക്കൊണ്ട്, അന്ന് നുജും സാർ പറഞ്ഞ പോലെ ഞാനും പറഞ്ഞു. ഇത് 'അബിജു' എന്ന പേരിൽ അറിയപ്പെടും. ഇപ്പോൾ ഫലങ്ങൾ തന്ന് കൊണ്ടിരിക്കുന്ന വീടിന് ചുറ്റുമുള്ള മിക്ക മരങ്ങളെയും പോലെ അബിജുവും രണ്ടോ മൂന്നോ വർഷത്തിനകം ഫലം തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഒമ്പതാം ജന്മദിനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണെങ്കിലും മകനും ഇതോടൊപ്പം ഒരു തൈ നട്ടു. ഫലവൃക്ഷത്തൈ എന്ന പതിവ് തെറ്റിച്ച് മംഗള ഇനത്തിൽ പെട്ട കുള്ളൻ കമുകാണ് ഇത്തവണ നട്ടത്. മൂന്ന് വർഷം കൊണ്ട് സ്വന്തമായി ഒരു വരുമാനം കണ്ടെത്താനുള്ള പ്രചോദനം അവനും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.



Tuesday, July 08, 2025

ദ ലാൻ്റിംഗ്

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗക്ക് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഏറെ നേരം കാത്ത് നിന്നിട്ടും ഞങ്ങൾക്കുള്ള ബസ് മാത്രം വരാതായപ്പോൾ മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി. മോളുടെ ഫ്ലാറ്റിൽ നിന്ന് ലഗേജെടുത്ത് തിരിച്ച് മെട്രോ സ്റ്റേഷനിൽ എത്തി ട്രെയിൻ കയറി അര മണിക്കൂറിലധികം യാത്ര ചെയ്താലേ എയർപോർട്ടിലെ മെട്രോ സ്റ്റേഷനിൽ എത്തുകയുള്ളൂ. സ്റ്റേഷൻ ടെർമിനൽ 1 ലാണ്; എൻ്റെ ഫ്ലൈറ്റ് ടെർമിനിൽ 2 ൽ നിന്നും. ഒന്നാം ടെർമിനലിൽ നിന്ന് ബസ്സിൽ കുറച്ചധിക സമയം സഞ്ചരിച്ചാലേ രണ്ടാം ടെർമിനലിൽ എത്തൂ എന്ന് മോളുടെ ഒരു കൂട്ടുകാരി പറഞ്ഞു. അതിനാൽ സമയ നഷ്ടം ആധിയായി പടരാൻ തുടങ്ങി.

അപ്പോഴേക്കും ഒരു ബസ് എത്തി.നല്ല തിരക്കാണെങ്കിലും, അടുത്ത ബസ്സിന് കാത്ത് നിൽക്കുന്നത് ബുദ്ധിക്ക് നിരക്കാത്തതായതിനാൽ ഞങ്ങൾ വേഗം കയറി. അങ്ങനെ ഞങ്ങൾ മകൾ താമസിക്കുന്ന ഹാജി കോളനിയിൽ എത്തി.  ഹുമയുൺ ടോംബിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങിയിട്ട്  അപ്പോഴേക്കും ഒരു മണിക്കൂറോളം പിന്നിട്ടിരുന്നു. അധിക സമയം ചെലവാക്കാൻ ഇല്ലാത്തതിനാൽ നോമ്പ് തുറക്കാനുള്ള ഏതാനും കാരക്കകൾ മോളുടെ റൂമിൽ നിന്നും കൈപ്പറ്റി ഞാൻ മടങ്ങി. മെട്രോ സ്റ്റേഷൻ വരെ മോളും എന്നെ അനുഗമിച്ചു.

ഞാൻ മെട്രോയിൽ കയറുന്ന ജാമിയ മില്ലിയ സ്റ്റേഷനും എയർപോർട്ട് ടെർമിനൽ 3 സ്റ്റേഷനും ഒരേ ലൈനിൽ (മജൻ്റ) ആയതിനാൽ ഇടയ്ക്ക് ഒരു മാറിക്കയറൽ വേണ്ട എന്നത് മാത്രമായിരുന്നു എൻ്റെ സമാധാനം. ഏഴ് മണിക്കുള്ള ഫ്ലൈറ്റിന് ആറ് മണിക്ക് റിപ്പോർട്ട് ചെയ്യണം എന്നായിരുന്നു ടിക്കറ്റിലെ നിർദ്ദേശം. അഞ്ചേ കാലോടെ ടെർമിനൽ 1 മെട്രോ സ്റ്റേഷനിൽ ഇറങ്ങിയതിനാൽ എനിക്ക് സമാധാനമായി. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി ടെർമിനൽ 2 ലേക്ക് പോകാനായി ഞാൻ ബസ് കാത്ത് നിന്നു. എൻ്റെ ടിക്കറ്റ് ഇൻഡിഗോയുടെത് ആയതിനാൽ അവരുടെ ബസാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ, മുന്നിൽ വന്ന് നിന്നത് ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ സർവ്വീസ് നടത്തുന്ന ഒരു ബസ്സായിരുന്നു.

ടെർമിനൽ 2 ലേക്കും 3 ലേക്കും പോകേണ്ട യാത്രക്കാർ എല്ലാം അതിൽ കയറി.ബസ് എയർപോർട്ട് വിട്ട് ഏതൊക്കെയോ തെരുവുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ എൻ്റെ സമാധാനം വീണ്ടും വിട പറഞ്ഞു.കുറെ ചുറ്റിത്തിരിഞ്ഞ് ബസ് ആദ്യം എത്തിയത് ടെർമിനൽ 3 ൽ ആയിരുന്നു ! ഇൻ്റർനാഷനൽ യാത്രക്കാരെ അവിടെ ഇറക്കിയ ശേഷം ബസ് വീണ്ടും ഏതൊക്കെയോ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. അവസാനം ടെർമിനൽ 2 ൽ എത്തുമ്പോൾ സമയം 6.15 കഴിഞ്ഞിരുന്നു. ബോർഡിംഗ് അപ്പോഴും ആരംഭിച്ചിരുന്നില്ല.

മുമ്പ് രണ്ട് തവണ ഡൽഹിയിലേക്ക് ഫ്ലൈറ്റിൽ വന്നിട്ടുണ്ട്. ഇതിന് തൊട്ടു മുമ്പത്തെ വരവ് 2018 ൽ ആയിരുന്നു.അതുകൊണ്ട് തന്നെ ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ മറന്ന് പോയിരുന്നു. ഏകദേശ ധാരണ വച്ച് ഞാൻ ഇൻഡിഗോയുടെ കൗണ്ടറിലെത്തി ടിക്കറ്റ് കാണിച്ച് ലഗേജ് ബാഗുകൾ നൽകി ബോർഡിംഗ് പാസ് എടുത്തു. കാശ്മീരിൽ നിന്നും വാങ്ങിയ ബാറ്റ് ബാഗിൽ നിന്നും പുറത്തേക്ക് തള്ളി നിന്നിരുന്നു. അത് മറ്റൊരു കൗണ്ടറിൽ നൽകണം എന്ന് പറഞ്ഞപ്പോൾ ഞാൻ വീണ്ടും പരവശനായി. ചെക്ക് ചെയ്ത സ്റ്റിക്കർ ഒട്ടിച്ച്, ദൂരെ ഒരിടത്ത് മാറി ഇരിക്കുന്ന ഒരാളെ ചൂണ്ടിക്കാണിച്ച് അവിടെ നൽകാൻ പറഞ്ഞു.ബാഗ് ഏതോ വഴിയിൽ യാത്രയായി.

കൗണ്ടറിൽ നിന്നും കാണിച്ച് തന്ന ആളുടെ അടുത്ത് ഞാൻ ബാറ്റ് നൽകി. അയാളത് തിരിച്ചും മറിച്ചും നോക്കി ഒരു മൂലയിൽ പോയി ഇരുന്നു. മറ്റൊരു സാധനവും അയാളുടെ കയ്യിൽ കാണാത്തതിനാലും അയാളുടെ ഉദാസീനമായ ഇരിപ്പും കണ്ട ഞാൻ ബാറ്റ് കോഴിക്കോട്ട് എത്തില്ല എന്ന് മനസ്സിൽ പറഞ്ഞു. ഒരു മുൻകരുതൽ എന്ന നിലയിൽ ബാറ്റിൽ ഒട്ടിച്ച സ്റ്റിക്കർ ഞാൻ ഫോട്ടോ എടുത്തിരുന്നു. മഗ്രിബ് ബാങ്കിൻ്റെ സമയം ആയപ്പോൾ കാരക്കയും വെള്ളവും കുടിച്ച് ഞാൻ നോമ്പ് തുറന്നു.

7.15 നാണ് ബോർഡിംഗ് ഗേറ്റ് തുറന്നത്.മറ്റു യാത്രക്കാരൊടൊപ്പം ഞാനും അങ്ങോട്ട് നീങ്ങി. നീളമേറിയ ഒരു ഇടനാഴിയിലൂടെ നടന്ന് ഞാനും വിമാനത്തിലേക്ക് പ്രവേശിച്ചു. എൻ്റെ സീറ്റ് കണ്ടെത്തി അതിൽ ഇരിപ്പുറപ്പിച്ചു. രാത്രി ആയതിനാൽ കാഴ്ചകൾ കാണാൻ കഴിയില്ല എന്നതിനാൽ വിൻ്റോ സീറ്റ് കിട്ടാത്തത് ഒരു പ്രശ്നമായി എനിക്ക് തോന്നിയില്ല. കൃത്യം 7.27 ന് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ എൻ്റെ അഞ്ചാം വിമാനയാത്ര ആരംഭിച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു എൻ്റെ യഥാർത്ഥ ടിക്കറ്റ്. കാശ്മീരിൽ കുടുങ്ങിയത് കാരണം അന്ന് എത്താൻ സാധിക്കാത്തതിനാൽ എൻ്റെ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. എണ്ണായിരത്തി ചില്ലാനം രൂപ ടിക്കറ്റ് ചാർജും രണ്ടായിരത്തി ചില്ലാനം രൂപ റീ ഷെഡ്യൂൾ ചാർജും അടക്കം പതിനായിരം രൂപയിൽ കൂടുതൽ എൻ്റെ പേരിൽ എന്നെ പറഞ്ഞ് വിട്ട സണ്ണി സാറിന് ചെലവ് വന്നു. എൻ്റെ തൊട്ടടുത്തിരുന്ന മണ്ണാർക്കാടുകാരൻ രാകേഷ് അന്ന് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ആകെ ചെലവായത് ആറായിരത്തിൽ താഴെയും! 

എൻ്റെ ടിക്കറ്റിൽ ഭക്ഷണം കൂടി ഉണ്ടായിരുന്നു. ഫ്ലൈറ്റ് പൊങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ ഹൈദരബാദി ബിരിയാണി എൻ്റെ മുന്നിലെത്തി. നോമ്പ് കാരണം വിശപ്പുണ്ടായിരുന്നതിനാൽ അത് പെട്ടെന്ന് തന്നെ കാലിയായി. രാത്രി 10.28 ന് വിമാനം കോഴിക്കോട് എയർപോർട്ടിൽ ലാൻ്റ് ചെയ്തു.

പുറത്തിറങ്ങി ബാഗേജ് കിട്ടാൻ ഞാൻ കൺവെയർ ബെൽറ്റിന് അടുത്തെത്തി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബാഗേജിന് മുമ്പേ ആദ്യം വന്നത് ആ ബാറ്റ് ആയിരുന്നു. പിന്നാലെ വന്ന ബാഗേജ് രാകേഷ് എടുത്തു. നേരത്തെ അറേഞ്ച് ചെയ്തിരുന്ന ടാക്സിയിൽ കയറി രാകേഷിനെ അവൻ പറഞ്ഞ സ്ഥലത്ത് ഡ്രോപ് ചെയ്തു. രാത്രി പതിനൊന്നരക്ക് വീട്ടിൽ എത്തിയതോടെ സംഭവബഹുലമായതും എൻ്റെ യാത്രകളിൽ ഏറ്റവും നീളമേറിയതുമായ ഒരു യാത്രക്ക് അവസാനമായി.

Friday, July 04, 2025

യെസ്... നോ....

"അ അ ആ .... ഇതെന്താ ഇങ്ങനെ ഒരു കിടത്തം " സോഫയിൽ കിടന്നുറങ്ങുന്ന ആബു മാസ്റ്ററെ കണ്ട് ഭാര്യ കുഞ്ഞിമ്മു ചോദിച്ചു.

"അത്... ഉറക്കം വന്നപ്പോൾ ഒന്ന് കിടന്നതാ...."

 "ഈ നട്ടുച്ച നേരത്ത് ഉറക്കം വരേ ?"

"ഉറക്കത്തിന് സമയം നോക്കാനറിയലുണ്ടാവില്ല..."

"അപ്പോ അതിനാണോ ഈ വാച്ചും കെട്ടി കിടക്കുന്നത്?"

"അത്... അത്... "

"ങും?"

"ഈ വാച്ച് സി.കെ ആണെടീ..'' വാച്ചിലേക്ക് നോക്കിക്കൊണ്ട് ആബു മാസ്റ്റർ പറഞ്ഞു.

"ഫൂ...സീ.കെ യോ? ടൈറ്റാൻ എന്നും സൊണാറ്റ എന്നും ഒക്കെ കേട്ടിട്ടുണ്ട്.. ഇതേതാ  ഈ സി.കെ ?"

"ഈ സി കെ അല്ല .... വെറും സി.കെ.... സി.കെ എന്ന് വച്ചാൽ ... " ബാക്കി ആബു മാസ്റ്റർക്ക് പെട്ടെന്ന് കിട്ടിയില്ല.

"സി.കെ എന്ന് വച്ചാൽ ചക്കാല കൂത്തിൽ എന്നാ ഞാൻ കേട്ടത്" കുഞ്ഞിമ്മു പറഞ്ഞു.

"ആ..... അത് നിൻ്റെ ലോക്കൽ സി.കെ ... ഇത് കെൽവിൻ....... സോറി...കാൾവിൻ ക്ലീൻ എന്ന സി.കെ .... "

"അതാരാ ?"

"അത് ഐസക് ന്യൂട്ടൻ്റെ കാക്ക.." 

"ങേ.... ഐസക് ന്യൂട്ടൻ്റെ കാക്കാക്ക് വാച്ചുണ്ടാക്കലായിരുന്നോ പണി ?"

"അത് എന്തേലും ആവട്ടെ... ഇതിൻ്റെ വില എത്രയാന്നറിയോ നിനക്ക്?"

"നിങ്ങൾ വാങ്ങിയതായത് കൊണ്ട് ആയിരം രൂപയുടെ താഴെ..."

"ഫൂ... ആയിരം രൂപയ്ക്ക് നിനക്ക് ഇത് കണ്ട് പോരാം.."

"പിന്നെ എത്രയാ വില?"

"പതിനായിരം രൂപ ..."

"പത്തെണ്ണത്തിനായിരിക്കും..."

"നോ... ഒരെണ്ണത്തിന് ..."

"എൻ്റെ റബ്ബേ ..... ആരാ നിങ്ങളെ ഇങ്ങനെ പറ്റിച്ചത്?"

"ആരും പറ്റിച്ചതല്ല... എനിക്ക് സമ്മാനമായി കിട്ടിയതാ.."

"എന്തിന്?"

"അനുസരണ കാട്ടിയതിന്..."

"ങേ??"

"അതേടീ... അനുസരണയോടെ കേട്ടിരുന്നതിന് ..."

"ഒന്ന് തെളിയിച്ച് പറ മന്സാ..''

"അത്.... അത് എനിക്ക് ഒരു ഫോൺ കോൾ വന്നു..... "

"ആണോ പെണ്ണോ?"

"അതിപ്പം .." ആബു മാസ്റ്റർ തല ചൊറിഞ്ഞു.

"ങാ... മനസ്സിലായി ... ബാക്കി പറയ്.."

"അവള് ഇംഗ്ലീഷിൽ ഒരു ചോദ്യം .....എനിക്ക് ഒന്നും മനസ്സിലായില്ല .... പക്ഷേ ആപു എന്നോ മറ്റോ അതിൽ ഉണ്ടായിരുന്നതിനാൽ എൻ്റെ പേര് ചോദിച്ചതായിരിക്കും എന്ന് കരുതി ഞാൻ യെസ് പറഞ്ഞു "

"എന്നിട്ട്..?"

"അപ്പോൾ അടുത്ത ചോദ്യം..."

"എന്ത്?"

"എന്തോ....ബട്ട്, ഞാൻ അതിനും യെസ് പറഞ്ഞു..... "

"ഓ.കെ.."

"ഓ.കെ അല്ല .... യെസ്...വീണ്ടും അവളുടെ ഒരു ചോദ്യം "

"അതിനും നിങ്ങൾ യെസ് പറഞ്ഞു ..."

"യെസ്... പിന്നെ ഓള് എന്തൊക്കെയേ കൊറേ കാര്യങ്ങൾ വിവരിച്ചു... ഞാൻ അതെല്ലാം അനുസരണയോടെ കേട്ടിരുന്നു ... അവസാനം എൻ്റെ അഡ്രസ് പറഞ്ഞു..... അതിനും ഞാൻ യെസ് പറഞ്ഞു.."

"എന്നിട്ട് ?"

"എന്നിട്ടെന്താ... മൂന്നാം ദിവസം എനിക്ക് ഒരു പാർസൽ വന്നു ... തുറന്ന് നോക്കിയപ്പോൾ ഒന്നാം തരം ഒരു വാച്ച്...!!"

"വെറും യെസ് മാത്രം പറഞ്ഞതിന് പതിനായിരം രൂപയുടെ വാച്ചോ?"

"യെസ് ... അതാ പറഞ്ഞത്, ചില സമയങ്ങളിൽ നമ്മള് അനുസരണയോടെ കേട്ട് കൊടുക്കണം... പറയുന്നത് എന്തെങ്കിലും വട്ട് കാര്യങ്ങളായിരിക്കും...ബട്ട്, കേട്ട് ഇരിക്കുക... സമ്മാനം പിന്നാലെ വരും... "

"വന്നില്ലെങ്കിലോ?"

"സമ്മാനം വന്നില്ലെങ്കിൽ സമാധാനം വരും...അതു കൊണ്ടല്ലേ നീ പറയുന്നത് മുഴുവൻ ഞാനിങ്ങനെ കേട്ട് ഇരിക്കുന്നത്..."

"ങാ... സമ്മാനം ഒക്കെ ഓ.കെ ...ഇനി ആ പെണ്ണ് വിളിച്ചാൽ യെസ് പറഞ്ഞാലുണ്ടല്ലോ....?"

"എന്താ?"

"മര്യാദക്ക് ഡിക്ഷണറി നോക്കി അർത്ഥം മനസ്സിലാക്കീട്ട് നോ എന്ന് പറയണം... ഇല്ലെങ്കി വാച്ച് വന്ന അഡ്രസിൽ തന്നെ ഓളും ഇങ്ങോട്ട് വരും.."

"യെസ് "

"യെസ് അല്ല മനുഷ്യാ.. നോ..."

"നോ..."

"നോ എന്നോ...ഇപ്പോൾ യെസ്..."

"യെസ്... അല്ല.... നോ..." ആബു മാസ്റ്റർ സോഫയിൽ നിന്നും എണീറ്റ് ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

Monday, June 30, 2025

ഹുമയൂൺ ടോംബ്

2021 ആഗസ്റ്റിൽ, മൂത്ത മകൾ ലുലുവിൻ്റെ ജാമിയ മില്ലിയ യൂ: സിറ്റി പ്രവേശന പരീക്ഷാർത്ഥം ഡൽഹിയിൽ കുടുംബ സമേതം പോയിരുന്നു. പരീക്ഷ കഴിഞ്ഞ് രാത്രി ജയ്പൂരിലേക്ക് പോകാനായിരുന്നു എൻ്റെ പ്ലാൻ.അത് അങ്ങനെ തന്നെ നടക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് രാത്രി വരെയുള്ള സമയം എന്ത് ചെയ്യും എന്ന ചോദ്യത്തിന് മറുപടിയായി അടുത്തുള്ള സ്ഥലങ്ങൾ കാണാൻ പോകാം എന്ന് ഞാൻ പറഞ്ഞു. അപ്രകാരം ഞാൻ തെരഞ്ഞെടുത്തത് ഹുമയൂൺ ടോംബ് ആയിരുന്നു.

ഫാമിലി സഹിതം പോകാൻ പറ്റുന്ന ഒരു സ്ഥലമല്ല അത് എന്നായിരുന്നു ടാക്സി ഡ്രൈവർ ദീപ് സിങിൻ്റെ പെട്ടെന്നുള്ള പ്രതികരണം.മുമ്പ് പാലക്കാട് ശിലാവാടിയിൽ പോയപ്പോൾ കണ്ട കാഴ്ചകൾ പോലെയുള്ളവ  ആയിരിക്കും ഇവിടെയും എന്നാണ് പ്രസ്തുത സംസാരത്തിൽ നിന്ന് ഞാൻ കരുതിയത്. അതിനാൽ ഹുമയൂൺ ടോംബ് ഒഴിവാക്കി, പല തവണ കണ്ടതും ദീപ് സിംഗ് നിർദ്ദേശിച്ചതുമായ കുതബ് മിനാർ (Click to Read) വീണ്ടും കാണാൻ ഞങ്ങൾ പുറപ്പെട്ടു .

ആഗ്രയിൽ പല തവണ പോയിട്ടും മേൽ പറഞ്ഞ പോലെയുള്ള ചില അഭിപ്രായങ്ങൾ കേട്ട് ഫത്തേപൂർ സിക്രി ഇപ്പോഴും എനിക്ക്  കാണാൻ കഴിഞ്ഞിട്ടില്ല. അതിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് ഇത്തവണത്തെ ഡൽഹി കാഴ്ചകളിൽ ഹുമയൂൺ ടോംബ് കാണണം എന്ന് ഞാൻ തീരുമാനിച്ചു. ലുഅ മോളും ഹുമയൂൺ ടോംബ് ആദ്യമായിട്ടാണ് കാണുന്നത്.

യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഒരു സ്മാരകമാണ് ഹുമയൂൺ ടോംബ്. നിസാമുദ്ദീൻ ദർഗ്ഗക്ക് വളരെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്ന് ഈയിടെയാണ് ഞാൻ മനസ്സിലാക്കിയത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണെങ്കിലും തിങ്കളാഴ്ചയും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ച് രൂപയാണ് ഓൺ ലൈനിൽ ടിക്കറ്റ് വില. നേരിട്ട് എടുത്താൽ നാൽപത് രൂപയും. 

                                        

ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങുമ്പോൾ വലത് വശത്ത് ആദ്യത്തെ സമുച്ചയം കാണാം. ഏതാനും സ്റ്റെപ്പുകൾ കയറി ഒരു കോട്ട വാതിൽ പോലെയുള്ള കവാടത്തിലൂടെ വേണം  അകത്തേക്ക് കയറാൻ.ഡൽഹി സുൽത്താനായിരുന്ന ഷേർ ഷാ സൂരിയുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്ന ഈസാഖാൻ്റെ ശവകുടീരമാണ് അത്.എട്ട് വശങ്ങളുള്ള മനോഹരമായ ഒരു കല്ലറയാണിത്. തൊട്ടടുത്ത് തന്നെ ഒരു നമസ്കാര പള്ളിയും കാണാം. 

                                                            
ഈസാഖാൻ ടോംബിൽ നിന്ന് പുറത്തിറങ്ങി മുന്നോട്ട് നടന്നാൽ കോട്ട പൊളിച്ചു വഴിയുണ്ടാക്കിയ പോലെ ഒരു നേർവഴി കാണാം. അത് ചെന്നെത്തുന്നത് അതി മനോഹരമായ ഒരു കെട്ടിടത്തിന് മുന്നിലാണ്. വെള്ള മാർബിളും റെഡ് സ്റ്റോണും സമ്മിശ്രമായി ഉപയോഗിച്ച് നിർമ്മിച്ച ആ കെട്ടിടം താജ്മഹലിനെ അനുസ്മരിപ്പിക്കും. താജ്മഹലിന് എഴുപത്തി അഞ്ച് വർഷം മുമ്പേ നിർമ്മിക്കപ്പെട്ട ഹുമയൂൺ ടോംബ് ആണ് പ്രസ്തുത നിർമ്മിതി.

ഹുമയൂണിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ ഹമീദ ബാനു ബീഗമാണ് ഈ ശവകുടീരം നിർമ്മിച്ചത്. ഹുമയൂണിന്റെ കല്ലറക്കു പുറമേ പ്രധാന കെട്ടിടത്തിലും അനുബന്ധ കെട്ടിടങ്ങളിലുമായി ഹുമയൂണിൻ്റെ ക്ഷുരകൻ്റെതടക്കം നൂറോളം കല്ലറകൾ വേറെയുമുണ്ട്. അതിനാൽ ഈ ശവകുടീരത്തിനെ മുഗളരുടെ കിടപ്പിടം (Dormitory of Mughals) എന്നും പറയാറുണ്ട്. 

വിശാലമായ ചാർ ബാഗിൻ്റെ (നാല് പൂന്തോട്ടങ്ങൾ) മധ്യത്തിലായാണ് ഹുമയൂൺ ടോംബ് നിർമ്മിച്ചിരിക്കുന്നത്. മധ്യത്തിൽ വിശാലമായ ഒരു മുറിയും ചുറ്റും എട്ട് മുറികളും കാണാം. ഹഷ്ട് ബിഹിഷ്ട് എന്നാണ് ഈ നിർമ്മാണരീതിയുടെ പേര്. വിശാലമായ മുറിയിൽ വെണ്ണക്കല്ലിൽ തീർത്തതാണ് ഹുമയൂണിൻ്റെ കല്ലറ. മറ്റു മുറികളിൽ ഹുമയൂണിൻ്റെ പത്നി ഹമീദാ ബാനു, ഷാജഹാൻ ചക്രവർത്തിയുടെ മക്കളിൽ ഒരാളായ ദാരാ ഷിക്കോ എന്നിവരുടെ കല്ലറകളും കാണാം.

                                 

കാഴ്ച്ചകൾ കണ്ട ശേഷം പുറത്തിറങ്ങുമ്പോഴാണ് ഇടത് ഭാഗത്ത് ഒരു വലിയ ഗേറ്റ് എൻ്റെ ശ്രദ്ധയിൽ പെട്ടത്. അതിനകത്ത് എന്തെങ്കിലും ഉണ്ടോ എന്ന ജിജ്ഞാസ എന്നെ അതിൻ്റെ മുന്നിലെത്തിച്ചു. അറബ് സെറായി ഗേറ്റ് എന്നാണ് ആ കവാടത്തിൻ്റെ പേര്. ഹുമയൂൺ ടോംബിൻ്റെ കരകൗശല വിദഗ്ധരുടെ താമസ സ്ഥലമായിരുന്നു അതിനകത്ത് എന്ന് ഗേറ്റിനടുത്തുള്ള സൂചനാ ഫലകം പറയുന്നു.

                                                              

 മെയിൻ ഗേറ്റ് കടന്ന് പുറത്തിറങ്ങിയാൽ നീല മകുടത്തോട് കൂടിയ ഒരു നിർമ്മിതി റോഡിൽ കാണാം. സബ്സ് ബുർജ് എന്ന ആ സ്മാരകവും മുഗൾ കാലഘട്ടത്തിലേതാണ്. രണ്ട് വർഷം മുമ്പ് നവീകരിച്ച ഇതും ആരുടെയോ ശവക്കല്ലറയാണെന്ന് പറയപ്പെടുന്നു. അതിനകത്തേക്ക് ആരും പ്രവേശിക്കുന്നത് കണ്ടില്ല. എനിക്കാണെങ്കിൽ മോളെ ഫ്ലാറ്റിൽ പോയി ലഗേജ് എടുത്ത് എയർപോർട്ടിലേക്ക് പോകുകയും വേണമായിരുന്നു. അതിനാൽ ഞങ്ങൾ വേഗം ബസ് സ്റ്റോപ്പിലേക്ക് നീങ്ങി.

                                                       


Next : ദ ലാൻ്റിംഗ്





Saturday, June 28, 2025

ലോധി ഗാർഡൻസ്

പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ റൂം വെക്കേറ്റ് ചെയ്ത് ലഗേജുമായി മകളുടെ ഫ്ലാറ്റിലേക്ക് പോയി.എൻ്റെ കൂടെയുണ്ടായിരുന്നവരെല്ലാം പുലർച്ചെ മൂന്ന് മണിക്ക് തന്നെ റൂം കാലിയാക്കിയിരുന്നു. എൻ്റെ ഫ്ലൈറ്റ് രാത്രി എട്ട് മണിക്ക് ആയിരുന്നു. ഞാനും മോളും അന്ന് വ്രതത്തിലായിരുന്നു. തിങ്കളാഴ്ച ആയതിനാൽ ഡൽഹിയിലെ പല സ്മാരകങ്ങളും അവധിയിലായിരുന്നു. ഞാൻ ഇതുവരെ കാണാത്ത ലോധി ഗാർഡനും ഹുമയൂൺ ടോമ്പും തിങ്കളാഴ്ചയിലും തുറക്കും എന്ന് മോൾ പറഞ്ഞ പ്രകാരം അന്ന് അവ രണ്ടും കാണാൻ പോകാം എന്ന് തീരുമാനിച്ചു.

പതിനൊന്നര മണിയോടെ ഞങ്ങൾ ലോധി ഗാർഡനിലെത്തി. തൊണ്ണൂറ് ഏക്കറിൽ പരന്നു കിടക്കുന്ന ഡൽഹിയിലെ ഏറ്റവും വലിയ ഉദ്യാനങ്ങളിൽ ഒന്നാണ് ലോധി ഗാർഡൻസ്. രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുന്നവരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണിത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലും ഡൽഹി ഭരിച്ച ലോധി സുൽത്താൻമാരുടെ പേരിലാണ് ഈ ഉദ്യാനം അറിയപ്പെടുന്നത്. ബ്രിട്ടിഷുകാരാണ് ഈ ഉദ്യാനം ഇന്നത്തെ നിലയിൽ സുന്ദരമാക്കിയത്.  ലേഡി വില്ലിങ്ഡൺ പാർക്ക് എന്നായിരുന്നു അവർ നൽകിയിരുന്ന പേര്.

ലോധി ഗാർഡനിലേക്ക് പ്രവേശിച്ച ഉടനെ കാണുന്ന സ്മാരകം ഒറ്റ നോട്ടത്തിൽ രണ്ട് നിലയാണെന്ന് തോന്നും.ബഡാ ഗുംബഡ് (Bara Gumbad) എന്നാണ് ഇതിൻ്റെ പേര്. ഇത് ഒരു ശവകുടീരമാണെന്നും അതല്ല സിക്കന്തർ ലോധിയുടെ പള്ളിയിലേക്കുള്ള കവാടമാണ് എന്നും പറയപ്പെടുന്നു. കൊത്തു പണികളാൽ അലംകൃതമായ ഇതിനകത്ത് ശവകുടീരം ഒന്നും ഇല്ല. എന്നാൽ പുറത്ത് പള്ളിക്ക് മുമ്പിലായി നശിച്ച് കൊണ്ടിരിക്കുന്ന ചില കല്ലറകൾ കാണാം.


സിക്കന്തർ ലോധി നിർമ്മിച്ച പള്ളി ബഡാ ഗുംബഡ് ൻ്റെ ഇടത് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. മൂന്ന് കുംഭങ്ങളോട് കൂടിയ ഈ പള്ളിയുടെ ചുവരിലും അറബി ലിപിയിലുള്ള ധാരാളം കൊത്തുപണികളും ചിത്രങ്ങളും കാണാം. ഖുർആനിലെ സൂക്തങ്ങളാണ് അവ എന്ന് പറയപ്പടുന്നുവെങ്കിലും വായിച്ചിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല. പള്ളിയുടെ നേരെ എതിർ ഭാഗത്ത് കാണുന്ന ഹാൾ മഹ്മാൻ ഘാന എന്ന അന്നത്തെ അതിഥി മന്ദിരമാണ്.



ബഡാ ഗുംബഡിൽ നിന്നും നേരെ പുറത്തേക്ക് നോക്കിയാൽ അതേ പോലെ തന്നെയുള്ള മറ്റൊരു നിർമ്മിതി കാണാം. ശീഷ് ഗുംബഡ് എന്നാണ് ഇതിൻ്റെ പേര്. അതിനകത്ത് കയറിയപ്പോഴാണ് നിരവധി കല്ലറകൾ കണ്ടത്. ഓരോന്നും ആരുടെതാണ് എന്ന് കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. സിക്കന്തർ ലോധിയുടെ പിതാവ് ബഹ്ലുൽ ലോധിയുടെ മഖ്ബറയും അതിൽ ഉണ്ട് എന്ന് ചിലർ വാദിക്കുന്നു.ലോധി വംശത്തിൽ പെട്ടതും സിക്കന്തർ ലോധിയുടെ സഭയിൽ അംഗങ്ങളുമായ ഏതോ ഒരു കുടുംബത്തിൻ്റെ മഖ്ബറകളാണ് അവ എന്നും പറയപ്പെടുന്നു.

ബഹ്‌ലുൾ ലോധി, സിക്കന്ദർ ലോധി, ഇബ്രാഹിം ലോധി എന്നിങ്ങനെ മൂന്ന് സുൽത്താൻമാരായിരുന്നു ലോധി രാജവംശത്തിൽ ഉണ്ടായിരുന്നത്. ലോധി ഗാർഡൻ എന്നാണു പേരെങ്കിലും സിക്കന്തർ ലോധിയുടെ ശവകുടീരം മാത്രമേ ഈ ഉദ്യാനത്തിലുള്ളൂ. ലോധികൾക്ക് തൊട്ടുമുൻപു ഡൽഹി ഭരിച്ചിരുന്ന സയ്യിദ് സുൽത്താൻമാരിലെ മുഹമ്മദ് ഷായുടെ ശവകുടീരവും ലോധി ഗാർഡനിൽ ഉണ്ട്.ഇവ രണ്ടും ഞങ്ങൾ സന്ദർശിച്ചില്ല.

മനോഹരമായി പരിപാലിച്ച് വരുന്ന പൂന്തോട്ടങ്ങളും ഈ നിർമ്മിതികളുടെ വിവിധ ഭാഗങ്ങളിലായിട്ട് കാണാൻ സാധിക്കും. ഏതാനും സമയം ഞങ്ങൾ അവിടെയും ചെലവഴിച്ചു. ജോർബാഗ് ആണ് ലോധി ഗാർഡൻ്റെ ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ.ലോധി ഗാർഡനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ രാവിലെ 5 മുതൽ രാത്രി 8 വരെയും ഒക്ടോബർ മുതൽ മാർച്ച് വരെ രാവിലെ 6 മുതൽ വൈകിട്ട് 8 വരെയുമാണ് സന്ദർശന സമയം. ഒരു മണിക്കൂറിലേറെ ചെലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കേന്ദ്രമായ ഹുമയൂൺ ടോമ്പിലേക്ക് ഓട്ടോ പിടിച്ചു.

Next : ഹുമയൂൺ ടോംബ്


Wednesday, June 25, 2025

ബട്ല ഹൗസ്

ദരിയാഗഞ്ചിൽ നിന്നും ഞങ്ങൾ മടങ്ങുമ്പോൾ സമയം അഞ്ചര മണിയോട് അടുത്തിരുന്നു. അപ്പോഴേക്കും പല കച്ചവടക്കാരും അവരുടെ സാധനങ്ങൾ പേക്ക് ചെയ്യാൻ തുടങ്ങിയിരുന്നു. ഈ സമയത്ത് കുറെ പുസ്തകങ്ങൾ ഒരുമിച്ച്  ചെറിയ സംഖ്യക്ക് കിട്ടും.പക്ഷെ ഞങ്ങൾക്ക് അതിന് സമയമുണ്ടായിരുന്നില്ല.ലുഅ മോൾക്ക് നോമ്പായതിനാൽ ഞങ്ങൾക്ക്  അവളുടെ റൂമിൽ എത്തേണ്ടതുണ്ടായിരുന്നു.  അവളുടെ താമസ സ്ഥലം കണ്ട ശേഷം എനിക്കും തിരിച്ച് ഹോട്ടൽ റൂമിലും എത്തേണ്ടതുണ്ടായിരുന്നു.

ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്കടുത്തുള്ള ഹാജി കോളനിയിൽ ആയിരുന്നു ലുഅയുടെ ഫ്ലാറ്റ്. അവളും അതേ കോളജിലെ അഞ്ച് പേരും കൂടിയാണ് അവിടെ താമസം.എല്ലാ ദിവസവും എന്ന പോലെ വീഡിയോ കാൾ ചെയ്യുന്നതിനാൽ ഫ്ലാറ്റും താമസ സൗകര്യങ്ങളും എനിക്ക് ഏതാണ്ട് ധാരണയായിരുന്നു. എങ്കിലും ഒന്ന് നേരിട്ട് കാണുക എന്നത് എൻ്റെ കടമയായതിനാൽ അന്ന് തന്നെ അവിടെ പോകാൻ തീരുമാനിച്ചു.

ജാമിയ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ടുക്ടുക്കിൽ (ഇലക്ട്രിക് റിക്ഷ) കയറി വേണം ഹാജി കോളനിയിൽ എത്താൻ.പത്ത് രൂപയാണ് ഒരാൾക്ക് ചാർജജ് .യാത്ര തുടങ്ങി അൽപം കഴിഞ്ഞതും റോഡിൻ്റെ ഇരു ഭാഗത്തും കാറുകളുടെ നീണ്ട നിര കണ്ടു. എല്ലാം പൊടി പിടിച്ചു കിടക്കുന്നു. ഫ്ലാറ്റിലേക്ക് കയറ്റാൻ കഴിയാത്തതിനാൽ റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നതാണ് പോലും. സെക്യൂരിറ്റി ഗാർഡ് ഒരു ചെറിയ ഷെഡിൽ സി സി ടി വി ദൃശ്യങ്ങൾ ശ്രദ്ധിച്ച് ഇരിപ്പുണ്ട്. 

കാറുകൾ നിർത്തിയിട്ട ഇടത്ത് തന്നെ മാലിന്യങ്ങളുടെ കൂമ്പാരവും കണ്ടു. സിംഹഭാഗവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് . ഫ്ലാറ്റുകളിൽ നിന്ന് സംഭരിച്ച് കൊണ്ടു വന്ന് ഇവിടെ തട്ടുന്നതാണ്. വർഷങ്ങൾക്ക് മുമ്പ് ഇതേ ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സ്വച്ഛ് ഭാരത് അഭിയാൻ എന്ന പദ്ധതിയുടെ ഇന്നത്തെ അവസ്ഥ കണ്ട് എനിക്ക് സങ്കടം തോന്നി. കാരണം ഞാനും ഒരു കാലത്ത് എൻ്റെ എൻ.എസ്.എസ് മക്കളെയും കൊണ്ട് ഇതിന് വേണ്ടി പ്രവർത്തിച്ചിരുന്നു. തുടർ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ടവർക്ക് താൽപര്യം ഇല്ലാത്തതിനാൽ ഇവിടെയും അതെല്ലാം മുടങ്ങിപ്പോയി.

ഹാജി കോളനി ഒരു ഇടുങ്ങിയ ഗല്ലിയാണ്. ഞങ്ങളെത്തുമ്പോൾ മഗ്രിബ് ബാങ്ക് വിളിച്ചിരുന്നു. ആളുകൾ കൂട്ടം കൂട്ടമായി പള്ളിയിലേക്ക് ഓടുന്നത് കണ്ട് ഞാനും അവരുടെ കൂടെ കൂടി. പള്ളിയുടെ മൂന്നാം നിലയിലാണ് നമസ്കരിക്കാൻ എനിക്ക് സ്ഥലം കിട്ടിയത്. അത്രയും അധികം ആൾക്കാർ ആ നമസ്കാരത്തിനായി അവിടെ ഒത്തു ചേർന്നത് എന്നിൽ അത്ഭുതം ഉളവാക്കി. നമസ്കാരത്തിന് ശേഷം ഞാൻ മോളെ ഫ്ലാറ്റിലെത്തി.പുട്ടും ചിക്കൻ കറിയും നോമ്പ് തുറ വിഭവങ്ങളും പഴങ്ങളും കൊണ്ട് നല്ലൊരു ഇഫ്താർ വിരുന്ന് തന്നെ മോളെ കൂട്ടുകാരികൾ  അവിടെ ഒരുക്കിയിരുന്നു.

ഭക്ഷണ ശേഷം ഞങ്ങൾ ബട്ല ഹൗസ് മാർക്കറ്റ് ഒന്ന് കാണാനിറങ്ങി. റംസാൻ രാവിൽ ബട്ല ഹൗസ് ജന നിബിഡമായിരുന്നു.2008 ൽ ഇവിടെ നടന്ന കുപ്രസിദ്ധമായ ഒരു ഏറ്റുമുട്ടലിൻ്റെ കഥ പറയുന്ന "ബട്ല ഹൗസ്" എന്ന ഒരു സിനിമ 2019 ൽ റിലീസ് ചെയ്തിരുന്നു.സിനിമ ഞാൻ കണ്ടിട്ടില്ല. പ്രസ്തുത സിനിമ ബോക്ലാഫീസിൽ നൂറ് കോടി കളക്ഷൻ നേടിയിട്ടുണ്ട് എന്നാണറിവ്. വിവിധതരം വസ്തുകൾ വാങ്ങാൻ വന്നവരെക്കൊണ്ടും ഇരുചക്ര വാഹനങ്ങളെക്കൊണ്ടും വീർപ്പു മുട്ടുന്ന ഒരു മാർക്കറ്റാണ് ബട്ല ഹൗസ്.

കാഴ്ചകൾ കണ്ട് ഞങ്ങൾ ബട്ല ഹൗസിലെ ഭക്ഷണത്തെരുവായ സാക്കിർ നഗറിൽ എത്തി. വിളക്കുകളാൽ അലങ്കരിച്ച തെരുവിൽ പലതരം ഭക്ഷണ വിഭവങ്ങളും ഉണ്ടായിരുന്നു. എല്ലായിടത്തും നല്ല തിരക്കും. നഗോരി ടീ ഷോപ്പിൽ എത്തിയപ്പോൾ അത് കുടിക്കണം എന്ന് മോള് പറഞ്ഞു. രാജസ്ഥാനിലെയും ഗുജറാത്തിലെയും നാഗോരി സമുദായക്കാർ ഉണ്ടാക്കുന്ന ഒരു തരം ചായയാണ് നഗോരി ചായ. ഉയർന്ന കൊഴുപ്പും കട്ടിയുമുള്ള പാലിൽ ഉണ്ടാക്കുന്നതാണ് ഇത്. ഒരു കപ്പ് കുടിച്ചപ്പോൾ വീണ്ടും കുടിക്കാൻ തോന്നി. പക്ഷേ, തിരക്ക് കാരണം ഒഴിവാക്കി. പ്രശസ്തമായ ജ്യൂസുകളും മാംസ വിഭവങ്ങളും ബേക്കറി വിഭവങ്ങളും എല്ലാം സാക്കിർ നഗറിൽ ലഭ്യമാണ്. ഒഴിഞ്ഞ വയറും നിറഞ്ഞ കീശയുമായി പോയാൽ നിറഞ്ഞ വയറും ഒഴിഞ്ഞ കീശയുമായി മടങ്ങാം😆.

വീട്ടിലേക്കാവശ്യമായ പലഹാരങ്ങൾ വാങ്ങിയ ശേഷം ഞാൻ എൻ്റെ റൂമിലേക്കും മോൾ അവളുടെ ഫ്ലാറ്റിലേക്കും തിരിച്ചു പോയി.


Next : ലോധി ഗാർഡൻസ് 

Monday, June 23, 2025

ഡൽഹി ഗേറ്റും ദരിയാഗഞ്ച് മാർക്കറ്റും

"എത്ര തവണ ഡൽഹി സന്ദർശിച്ചിട്ടുണ്ട്?" എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ അത് തിട്ടപ്പെടുത്താൻ  ഇരു കൈകളിലെയും വിരലുകൾ തികയില്ല എന്ന് എനിക്കുറപ്പാണ്.എന്നിട്ടും ഞാൻ ഇതുവരെ കാണാത്ത നിരവധി കാഴ്ചകൾ ഡൽഹിയിൽ ഉണ്ട്താനും.കോളേജ് കുട്ടികളോടോപ്പമുള്ള ഐ വി ക്ക് ഡൽഹിയിൽ വച്ച് ഞാൻ വിരാമമിട്ടപ്പോൾ ഈ കാണാക്കാഴ്ചകൾ തേടി പുറപ്പെടുക എന്നതായിരുന്നു എൻ്റെ പ്രഥമ പദ്ധതി. രണ്ടാമത്തെ മകൾ ലുഅ പഠനാവശ്യാർത്ഥം ഡൽഹിയിൽ താമസം തുടങ്ങിയിട്ട് എട്ട് മാസത്തോളമായിരുന്നു.അതിനാൽ സ്ഥലങ്ങൾ ഏറെക്കുറെ അവൾക്ക് പരിചിതമായി കഴിഞ്ഞിരുന്നു.

ഞങ്ങളുടെ ഹോട്ടൽ കരോൾബാഗിന് തൊട്ടടുത്തായിരുന്നു.മെട്രോയിൽ വരുമ്പോൾ ഇറങ്ങേണ്ടത് കരോൾബാഗ് മെട്രോ സ്റ്റേഷനിൽ ആണ്.അതിനാൽ തന്നെ ആദ്യം കരോൾബാഗിലൂടെ ഒന്ന് കറങ്ങാം എന്ന് എനിക്ക് തോന്നി.കരോൾബാഗ് മുമ്പ് കണ്ടതാണെങ്കിലും ചെറിയ ചില ഷോപ്പിംഗുകൾ കൂടി ബാക്കിയുള്ളതിനാലും ലുഅ മോള് ഇതുവരെ കരോൾബാഗ് കാണാത്തതിനാലും ആ തീരുമാനത്തെ ഡബിൾ ഓ കെ ആക്കി.കരോൾ ബാഗിൽ പല സ്ഥലത്തും ചുറ്റിക്കറങ്ങി ആവശ്യമായ സാധനങ്ങളും വാങ്ങിയ ശേഷമാണ് മോള് ദരിയാഗഞ്ചിനെപ്പറ്റി എന്നോട് പറഞ്ഞത്.അന്ന് ഞായറാഴ്ച കൂടി ആയതിനാൽ ദരിയാഗഞ്ച് ബുക്ക് മാർക്കറ്റിൽ പോകണം എന്നും അതൊന്ന് അനുഭവിച്ചറിയണമെന്നും അവൾ പറഞ്ഞു.അങ്ങനെ ഞങ്ങൾ ദരിയാഗഞ്ച് ലക്ഷ്യമാക്കി യാത്ര തിരിച്ചു.

ട്രെയിൻ ഇറങ്ങി മാർക്കറ്റിലേക്ക് നടക്കുന്നതിനിടയിലാണ് എതിർഭാഗത്ത് റോട്ടിൽ തന്നെയുള്ള ഒരു നിർമ്മിതി എന്റെ ശ്രദ്ധയിൽ പെട്ടത്.കോട്ടയുടെ വാതിലിന് സമാനമായി കല്ലുകൾ കൊണ്ട് പടുത്തുണ്ടാക്കിയ ഒരു ഗേറ്റ് ആയിരുന്നു അത്.ഗേറ്റിന്റെ മറുഭാഗവും തുറന്നു കിടന്നതിനാൽ അത് മറ്റെങ്ങോട്ടും ഉള്ള കവാടമല്ല എന്ന് മനസ്സിലായി.ഗൂഗിളിനോട് ചോദിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.

ന്യൂ ഡൽഹിയെയും ഓൾഡ് വാൾഡ് (Old Walled) ഡൽഹി അഥവാ ഷാജഹാനാബാദിനെയും ബന്ധിപ്പിക്കുന്ന കവാടമായ ഡൽഹി ഗേറ്റ് ആയിരുന്നു അത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ 1638 ൽ നിർമ്മിച്ചതാണ് പ്രസ്തുത ഗേറ്റ്.ചക്രവർത്തി ജുമാ മസ്ജിദിലേക്ക് പ്രാർത്ഥനയ്ക്ക് പോകാൻ ഉപയോഗിച്ചിരുന്നത് ഈ വഴി ആയിരുന്നു എന്ന് ചരിത്രം പറയുന്നു.റോഡിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇത്തരം നിർമ്മിതികൾ ജയ്പൂരിലും കണ്ടിരുന്നു.പക്ഷെ ഡൽഹിയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് എന്റെ ശ്രദ്ധയിൽ പെടുന്നത്.

ഡൽഹി ഗേറ്റ് മെട്രോ സ്റ്റേഷന് പകരം ചാന്ദ്നി ചൗക്ക് സ്റ്റേഷനിലോ ചോരി ബസാർ സ്റ്റേഷനിലോ ആണ് ഞങ്ങൾ ഇറങ്ങിയത്. അതിനാൽ തന്നെ അത്യാവശ്യം ദൂരം നടക്കേണ്ടി വന്നു. റംസാൻ വ്രതം ആരംഭിച്ചതിനാൽ ലുഅ നോമ്പ് എടുത്തിരുന്നു. യാത്രക്കാരനായതിനാൽ എനിക്ക് നോമ്പ് ഇല്ലായിരുന്നു. ഏകദേശം നാലര മണിയോടെ ഞങ്ങൾ ദരിയാഗഞ്ച് ബുക്ക് മാർക്കറ്റിൽ എത്തി. കച്ചവടക്കാർ തന്നെ ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഞങ്ങൾ അസർ നമസ്കാരം നിർവ്വഹിച്ചു. കച്ചവടക്കാർ സംഘം ചേർന്ന് നമസ്കരിക്കുന്നതും ഹൃദ്യമായ കാഴ്ചയായി. 

രാജ്യത്തെ തന്നെ ഏറ്റവും വലിയ പുസ്തക വിപണികളിലൊന്നാണ് ഓള്‍ഡ് ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ഈ സണ്‍ഡേ ബുക്ക് മാര്‍ക്കറ്റ്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.പഠന പുസ്തകങ്ങള്‍, നോവലുകള്‍, മാസികകള്‍, മത്സര പരീക്ഷകള്‍ക്കുള്ള പുസ്തകങ്ങള്‍, ചിത്രകഥകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ഇവിടെ ലഭിക്കും. ഇംഗ്ലീഷ് പുസ്തകങ്ങൾ മാത്രമേ ലഭിക്കൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

നാം തിരയുന്ന ഒരു പുസ്തകം കിട്ടിയില്ലെങ്കിൽ കച്ചവടക്കാരനോട് പറഞ്ഞാൽ അടുത്ത ആഴ്ച ആ പുസ്തകം എത്തിച്ച് തരും. വാങ്ങുന്ന പുസ്തകങ്ങളുടെ അവസ്ഥ അത് മറിച്ച് നോക്കി ബോധ്യപ്പെട്ടതിന് ശേഷമേ കാശ് കൊടുക്കാവൂ. കാരണം പുറം ചട്ട പുതിയതും അകം പഴയതുമായ പുസ്തകങ്ങളും തുഛമായ വിലക്ക് ഇവിടെ ലഭിക്കും.

ലോകത്തിലെ ഏത് പ്രസാധകരുടെയും പുസ്തകങ്ങൾ 20 രൂപ മുതൽ 500 രൂപ വരെ വിലയിൽ ലഭിക്കുന്ന വലിയൊരു പുസ്തക ചന്തയാണിത്. കൂടുതൽ പുസ്തകങ്ങൾ വാങ്ങി വില പേശിയാൽ നിരക്ക് പിന്നെയും താഴും. അൽപം ക്ഷമയും സമയവും ഉണ്ടെങ്കിൽ നിരവധി ലോക ക്ലാസിക്ക് കൃതികൾ തന്നെ തുഛമായ സംഖ്യക്ക് നമ്മുടെ ശേഖരത്തിൽ വരുത്താൻ ഈ മാർക്കറ്റിലെ സന്ദർശനം ഉപകരിക്കും. 

ഒരു മണിക്കൂറോളം കറങ്ങി പല കച്ചവടക്കാരിൽ നിന്നായി ഒരു സഞ്ചി നിറയെ പുസ്തകങ്ങൾ ഞാനും വാങ്ങി. അടുത്ത ഡൽഹി സന്ദർശന വേളയിൽ കുടുംബാംഗങ്ങളെ കൂടി ഈ അത്ഭുതലോകം കാണിക്കണമെന്ന് മനസ്സിൽ തീരുമാനിച്ച് ഞങ്ങൾ അവിടെ നിന്നും മടങ്ങി.


Next : ബട്ല ഹൗസ്


Thursday, June 19, 2025

വായനയാണ് ലഹരി

ഈ വർഷത്തെ വേനലവധിക്ക് തൊട്ട് മുമ്പ്, മുമ്പില്ലാത്ത വിധം പല സ്കൂൾ കാമ്പസുകളിലും നടന്ന സംഭവങ്ങൾ വേദനാജനകവും ഭീതിപ്പെടുത്തുന്നതുമായിരുന്നു. അതു കൊണ്ട് തന്നെ സ്കൂൾ പൂട്ടുന്ന ദിവസം കുട്ടികളെ രക്ഷിതാക്കൾ വന്ന് കൂട്ടിക്കൊണ്ടുപ്പോകണം എന്ന വിചിത്ര നിർദ്ദേശം വരെ നൽകപ്പെട്ട വർഷമായിരുന്നു ഇത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കൗമാരപ്രായക്കാരുടെ എണ്ണം അത്രയും ഭയാനകമായ തോതിൽ ഉയർന്നിരിക്കുന്നു എന്ന് മലയാളികൾ തിരിച്ചറിഞ്ഞ ഒരു സന്ദർഭം കൂടി ആയിരുന്നു അത്.

അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒഴിവ് ദിവസങ്ങൾ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പല രക്ഷിതാക്കളെയും പോലെ ഞാനും ആലോചിച്ചിരുന്നു. അപ്പോഴാണ് ഒരു വാട്സാപ്പ്  ഗ്രൂപ്പിൽ "കുട്ടികൾ ലഹരികളിൽ നിന്നും നവസാമൂഹിക പ്രശ്നങ്ങളിൽ നിന്നും മുക്തമാകണമെങ്കിൽ വായന ശീലമാകണം" എന്ന ടാഗ് ലൈനോട് കൂടി "വായനയാണ് ലഹരി" എന്ന ടൈറ്റിലിൽ പുസ്തക പ്രസാധകരായ ഹരിതം ബുക്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല വായനാ ചാലഞ്ച് പരിപാടിയുടെ അറിയിപ്പ് കണ്ടത്. എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ഇരുപത് മുപ്പത്, നാൽപത് പുസ്തകങ്ങൾ വരെ വായിച്ച് അതിൻ്റെ വായനാക്കുറിപ്പും തയ്യാറാക്കി അയച്ച് കൊടുക്കുക എന്നതാണ് ടാസ്ക്. മാർച്ച് 30 മുതൽ മെയ് 31 വരെ രണ്ട് മാസക്കാലമായിരുന്നു ചലഞ്ച് കാലാവധി.

ചലഞ്ച് കണ്ട ഉടനെ ഒമ്പതാം ക്ലാസ് കഴിഞ്ഞ എൻ്റെ മൂന്നാമത്തെ മകൾ ലൂനയോടും മൂന്നാം ക്ലാസ് കഴിഞ്ഞ നാലാമത്തെ കുട്ടി ലിദുവിനോടും ഞാൻ വിഷയം അവതരിപ്പിച്ചു. കഴിഞ്ഞ വർഷം രണ്ട് പേരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീന്തൽ പരിശീലനത്തിന് ചേർത്ത് കൊണ്ടായിരുന്നു അവധിക്കാലം ഉപയോഗപ്പെടുത്തിയത്. ലൂന നീന്തൽ നന്നായി വശമാക്കുകയും ലിദു വെള്ളത്തിൽ ഇറങ്ങി മുങ്ങിക്കുളിക്കാനും  അൽപസ്വല്പം നീന്താനും ധൈര്യം കരസ്ഥമാക്കുകയും ചെയ്തതിനാൽ അത് പൂർണ്ണ വിജയമായി ഞാൻ കരുതുന്നു.കഴിഞ്ഞ വർഷത്തെപ്പോലെ ഈ ചാലഞ്ചിനും അവർ രണ്ട് പേരും "യെസ് " മൂളിയപ്പോൾ ശരിക്കും ഞെട്ടിയത് ഞാനായിരുന്നു.

ചാലഞ്ച് തുടങ്ങിയ ദിവസം തന്നെ എൻ്റെ ഹോം ലൈബ്രറിയിലെ ഒരു കുഞ്ഞു ഇംഗ്ലീഷ് പുസ്തകം വായിച്ചു തീർത്ത് കൊണ്ട് അതിനെപ്പറ്റി സ്വന്തം ശൈലിയിൽ ഒരു ചെറുകുറിപ്പും എഴുതി ലിദു മോൻ എന്നെ വീണ്ടും വിസ്മയിപ്പിച്ചു. അങ്ങനെ എൻ്റെ സ്വന്തം ലൈബ്രറിയിലെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള ബാലകൃതികൾ എല്ലാം അവൻ്റെ വായനയിലൂടെ കടന്നു പോയി. ലൂന മോളും അവളുടെ പ്രായത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ ഹോം ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ചു. 

ലിദു മോന് വായന ശരിക്കും ലഹരിയായി മാറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. എൻ്റെ ശേഖരത്തിലെ ബാല സാഹിത്യ കൃതികൾ കഴിഞ്ഞതോടെ അവൻ അനിയൻ്റെ വീട്ടിലെ പുസ്തകശേഖരം തേടി ഇറങ്ങി. അവിടെ നിന്നും ഓരോ ആഴ്ചയും എട്ടും പത്തും പുസ്തകങ്ങൾ വീതം വായനക്കെടുത്ത് കൊണ്ടുവന്നു. ഇതിനിടയിൽ എൻ്റെ ഭാര്യാ വീട്ടിൽ വിരുന്ന് പോയപ്പോൾ അവിടെയുള്ള ബാലകൃതികളും അവൻ വായിച്ചു. വായിച്ചറിഞ്ഞ പല പുതിയ പദങ്ങളുടെയും അർത്ഥം ചോദിക്കാനും വായിച്ചതിനനുസരിച്ചുള്ള കഥാപാത്രങ്ങളെ വരയ്ക്കാനും ചില സംഭാഷണ ശകലങ്ങൾ സ്വയം രചിക്കാനും തുടങ്ങിയതോടെ ചലഞ്ച് കുറിക്ക് കൊണ്ടതായി എനിക്ക് ബോധ്യപ്പെട്ടു.

മെയ് 31 വരെയായിരുന്നു ചലഞ്ച്. മെയ് 25 മുതൽ ഞാൻ കുടുംബ സമേതം ഒരു ഡൽഹി - മണാലി യാത്ര പ്ലാൻ ചെയ്തിരുന്നു. അതിനാൽ തന്നെ രണ്ട് പേരും ചലഞ്ച് നേരത്തെ പൂർത്തിയാക്കി. ലൂന മോൾ ചലഞ്ച് ചെയ്ത ഇരുപത് പുസ്തകങ്ങൾ തന്നെ വായിച്ച് കുറിപ്പ് തയ്യാറാക്കി. എന്നാൽ ലിദു മോൻ ശരിക്കും ഞങ്ങളെ അമ്പരപ്പിച്ചു ; ഇരുപത് പുസ്തകങ്ങൾ ചലഞ്ച് ചെയ്ത അവൻ അമ്പത്തിയഞ്ച് ദിവസം കൊണ്ട് നൂറ് പുസ്തകങ്ങൾ വായിച്ചു പൂർത്തിയാക്കി കുറിപ്പും തയ്യാറാക്കി കഴിഞ്ഞിരുന്നു !

എൻ്റെ സ്കൂൾ പഠന കാലത്ത് ഹൈസ്കൂൾ ക്ലാസുകളിൽ എത്തിയ ശേഷമാണ് ഞാൻ സാഹിത്യ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. ഇടയ്ക്ക് വച്ച് ആ ശീലം  നഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ ഞാൻ അത് തിരിച്ചു പിടിച്ചു കഴിഞ്ഞു. മക്കളും സാഹിത്യ വായനാ കുതുകികളാണ് എന്നത് സന്തോഷം നൽകുന്നു. ഇംഗ്ലീഷ് പുസ്തകങ്ങളോടുള്ള അവരുടെ പ്രണയം നിരവധി ക്ലാസിക് കൃതികളെ എൻ്റെ ഷോകേസിൽ എത്തിച്ചിട്ടുണ്ട്. അഞ്ഞൂറിൽ പരം പുസ്തകങ്ങൾ ഉള്ള ഒരു ഹോം ലൈബ്രറിയും എൻ്റെ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 

"Today a Reader Tomorrow a Leader " എന്നാണ് ഇംഗ്ലീഷിലെ ഒരു പഴമൊഴി പറയുന്നത്. ഈ വായനാദിനത്തിൽ എല്ലാവർക്കും വായന പുനരാരംഭിക്കാം.

ഇന്ന് പത്രത്തിൽ വന്നത് 

Monday, June 16, 2025

ടയർ പത്തിരി അഥവാ ഒറോട്ടി

കുട്ടിക്കാലത്തെ വേനലവധിക്കാലം ശരിക്കും ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഓർമ്മകളുടെ കാലം കൂടിയാണ്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള വിവിധ തരം കളികൾ, പുഴയിലെ നീരാട്ട്, വിരുന്നു പോക്ക് അങ്ങനെ അങ്ങനെ ഓർമ്മകളുടെ ഒരു സുനാമി തന്നെ ഓരോ വേനലവധിക്കാലവും മനസ്സിലേക്ക് കൊണ്ടു വരുന്നുണ്ട്.

എൻ്റെ കുട്ടിക്കാല വേനലവധിക്കാലത്തെ മറക്കാത്ത ഓർമ്മകളിൽ ഒന്നാണ് ബാപ്പയുടെ നാടായ നൊച്ചാട്ടേക്കുള്ള വിരുന്നു പോക്ക്. കേവലം മൂന്ന് ദിവസത്തെ പരിപാടി ആണെങ്കിലും അതിനുള്ള ഒരുക്കങ്ങൾ ഉമ്മയും ബാപ്പയും ഒരാഴ്ച മുമ്പ് തന്നെ ആരംഭിക്കും. മൂന്ന് ദിവസത്തേക്ക് പല്ല് തേക്കാൻ വേണ്ട ഉമിക്കരിപ്പൊതി തയ്യാറാക്കലാണ് കുട്ടികളായ ഞങ്ങൾക്ക് സ്ഥിരം കിട്ടാറുള്ള പണി. പേസ്റ്റ് സർവ്വ വ്യാപകമായിരുന്നില്ലെങ്കിലും പൽപൊടി ഉണ്ടായിരുന്നു.പക്ഷെ, അത് വായിലേക്ക് വയ്ക്കുമ്പോഴുള്ള എരിവ് പലർക്കും ഇഷ്ടമില്ലായിരുന്നു. ഉമിക്കരിക്ക് ഉപ്പ് രസത്തോടൊപ്പം ഒരു കയ്പ്പും ഉണ്ടായിരുന്നു. എൻ്റെ ഉമ്മ തയ്യാറാക്കുന്ന ഉമിക്കരിയിൽ വേപ്പിൻ്റെ ഇല ഉണക്കിപ്പൊടിച്ചത് കൂടി ചേർക്കുന്നത് കൊണ്ടാണ് ഈ കയ്പ് എന്ന് പിന്നീടാണ് മനസ്സിലായത്. ഉമ്മയുടെ ഉമിക്കരി പോലെ സോഫ്റ്റ് ആയിരുന്നില്ല മറ്റ് വീടുകളിലെ ഉമിക്കരി എന്നതും എടുത്ത് പറയേണ്ടതാണ്.

രാവിലെ കോഴിക്കോട്ടേക്കുള്ള ആദ്യ ബസ്സായ സി.ആർ.ഡബ്യു ആറ് മണിക്കാണ് പുറപ്പെടുന്നത്. കോഴിക്കോട് നിന്ന് ബസ്സ് മാറിക്കേറിയും ബസ്സിറങ്ങി കുറെ നടന്നും അവസാനം ബാപ്പയുടെ തറവാട്ട് വീട്ടിലെത്തുന്നത് ഉച്ചയോടെ ആയിരിക്കും. അക്കാലത്ത് ഉച്ച ഭക്ഷണം കഴിച്ചതിൻ്റെ ഒരു ഓർമ്മയും എൻ്റെ മനസ്സിലില്ല. എന്നാൽ രാത്രി കിട്ടിയിരുന്ന ഭക്ഷണം ഇന്നും എൻ്റെ മനസ്സിൽ പച്ച പിടിച്ച് തന്നെ നിൽക്കുന്നുണ്ട്. ടയർ പത്തിരി എന്ന കട്ടി കൂടിയ ഒരു തരം പത്തിരിയും അന്ന് വൈകുന്നേരം വരെ ആ മുറ്റത്ത് ഓടിക്കളിച്ചിരുന്ന കോഴിയെ പിടിച്ചുണ്ടാക്കിയ കോഴിക്കറിയും ആയിരുന്നു അത്. കോഴിക്കാല് മുഴുവൻ വയറ്റിലെത്തിയാലും ടയർ പത്തിരിയുടെ കാൽ ഭാഗം പോലും തീർന്നുട്ടുണ്ടാകില്ല എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ പ്രശ്നം. കുട്ടികളായ ഞങ്ങൾക്ക് ടയർ പത്തിരി ശരിക്കും ഒരു തീറ്റ ശിക്ഷ തന്നെയായിരുന്നു.

അന്നത്തെ ഫിഫ്റ്റീൻ കാരൻ ഇന്ന് ഫിഫ്റ്റിയിൽ എത്തി നിൽക്കുമ്പോഴാണ് ടയർ പത്തിരി ഒന്ന് കൂടി തിന്നണം എന്ന മോഹം മനസ്സിലുദിച്ചത്. ബട്ട്, അന്ന് അത് ഉണ്ടാക്കിത്തന്നിരുന്ന മൂത്തുമ്മ കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. പുതിയ തലമുറക്ക് ഇത് തിന്നാൻ സമയമുണ്ടെങ്കിലും തയ്യാറാക്കാൻ സമയം ഇല്ല പോലും. എങ്കിലും എൻ്റെ ആശ ഞാൻ അന്നത്തെ കളിക്കൂട്ടുകാരനും മൂത്തുമ്മയുടെ മകനുമായ മജീദിനെ അറിയിച്ചു.

എന്നാൽ എന്റെ പദ്ധതികൾ പോലെ ഇപ്രാവശ്യത്തെ സന്ദർശന പരിപാടി നടക്കില്ല എന്ന് മനസ്സിലായതോടെ ടയർ പത്തിരി രുചിക്കാൻ ഈ വർഷം യോഗമില്ല എന്ന് തീരുമാനമായി. എങ്കിലും വേനലവധിക്കാല വിരുന്നുപോക്ക് അനുസ്മരിക്കാൻ കുടുംബ സമേതം മജീദിനെ സന്ദർശിച്ച് പോരാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം വൈകിട്ടോടെ മജീദിൻ്റെ വീട്ടിൽ ഞങ്ങളെത്തി. അൽപ സമയത്തെ സംസാരത്തിനിടയിൽ തീൻമേശയിൽ ചായ സൽക്കാരത്തിനുള്ള വിഭവങ്ങൾ ഉരുണ്ട് കൂടാൻ തുടങ്ങി. പെട്ടെന്ന് ഒരു വാസന എൻ്റെ മൂക്കിലടിച്ച് കയറി.

"ങും... മൂത്തുമ്മ പണ്ട് ഉണ്ടാക്കിയിരുന്ന അതേ കോഴിക്കറിയുടെ മണം... " ഓർമ്മകൾക്ക് ഒന്ന് കൂടി നിറം ചാർത്താനായി ഞാൻ നാസാരന്ധ്രങ്ങൾ വൈഡ് ഓപ്പണാക്കി ആഞ്ഞ് വലിച്ചു. ചായ കുടിക്കാനായി ടേബിളിൽ എത്തിയപ്പോൾ അതാ പഴയ ആ ടയർ പത്തിരിയും!!

ഏതോ പെണ്ണുങ്ങളെ വിളിച്ച് വരുത്തി ടയർ പത്തിരിയും കോഴിക്കറിയും ഞങ്ങൾക്കായി പ്രത്യേകം തയ്യാറാക്കി മജീദും ഭാര്യ ലൈലയും ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. മൂന്നെണ്ണം കഴിച്ച് ഞാൻ പഴയ കാലത്തിലൂടെ അങ്ങനെ ഒഴുകി. മക്കളും ആദ്യമായി ടയർ പത്തിരിയുടെ രുചി അന്നറിഞ്ഞു.

വാൽ: ഡിഗ്രിക്ക് ഒപ്പം പഠിച്ച എറണാകുളം സ്വദേശി ഖൈസ് എൻ്റെ വീട്ടിൽ വന്നു. വയനാട് പടിഞ്ഞാറത്തറയിലേക്ക് പോകേണ്ട അവന് ഞാൻ കൽപറ്റയിലൂടെയുള്ള വഴി പറഞ്ഞു കൊടുത്തു. അവന് കുറ്റ്യാടി വഴി തന്നെ പോകണം പോലും. അതെന്താ കാര്യം എന്നന്വേഷിച്ചപ്പോൾ ഒറോട്ടി അഥവാ ടയർ പത്തിരി കിട്ടുന്ന ഒരു ഹോട്ടൽ ആ റൂട്ടിൽ ഉണ്ട് എന്ന് ! കുട്ടിക്കാലത്ത് ഒറോട്ടി തിന്ന അവനും അമ്പത് കഴിഞ്ഞപ്പോ ഒന്ന് തിന്ന് നോക്കാനാശ!!

Friday, June 13, 2025

ഈശ്വരാ വഴക്കില്ലല്ലോ

2025 മെയ് 30 രാത്രി. മണാലിയിലെ ഹോട്ടൽ കെനിൽ വർത്ത് ഇൻ്റർനാഷണലിൽ, ആ ദിവസത്തെ മണാലി കാഴ്ചകൾക്ക് ശേഷം ഞാനും കുടുംബവും വിശ്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഒരു സിനിമ കാണാം എന്ന് എല്ലാവർക്കും ആഗ്രഹം മുളച്ചത്. സിനിമ കണ്ട് സമയം കളയാൻ എനിക്ക് മടിയാണ്.അംഗുലീ പരിമിതമായ എണ്ണം സിനിമകളേ ഞാനിതുവരെ കണ്ടിട്ടുള്ളൂ. നല്ല ചുമ കൂടി പിടിപെട്ടിരുന്നതിനാൽ ഞാൻ കിടക്കയിലേക്കും ബാക്കി എല്ലാവരും സിനിമയിലേക്കും ചരിഞ്ഞു.

".....ഉടുതുണിക്ക് മറുതുണിയില്ലാതെ ഞാൻ മുംബൈ തെരുവുകളിൽ തേരാപാരാ നടക്കുകയാണ്. കള്ളവണ്ടി കയറാനുള്ള കാശ് പോലും എൻ്റെ കയ്യിലില്ല...... "ഇത്രയും കരഞ്ഞു കൊണ്ടും "അത് കൊണ്ട് ഞാൻ ഒരു ടാക്സി വിളിച്ചു വരികയാണ്. ടാക്സി കൂലി നീ തന്നെ കൊടുക്കണം...." എന്ന ബാക്കി ഭാഗം സീരിയസായും പറയുന്ന ഡയലോഗ് കേട്ടാണ് ഞാൻ പെട്ടെന്നെണീറ്റത്. സലീം കുമാർ ആണ് മൊബൈൽ സ്ക്രീനിൽ നിന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്. ഞാൻ കാണാത്ത "അച്ഛനുറങ്ങാത്ത വീടും" ഞാൻ കണ്ട  "ആദാമിൻ്റെ മകൻ അബുവും" മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ച സലീം കുമാറിന് മാത്രമേ തേരട്ട ചുരുണ്ട് എണീക്കുന്ന ലാഘവത്തോടെ ഹാസ്യ - സീരിയസ്  ഡയലോഗുകൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ സാധിക്കൂ എന്ന എൻ്റെ ആത്മഗതം കൃത്യമായി.

യാത്ര കഴിഞ്ഞ് വീട്ടിലെത്തി രണ്ടു നാൾ കഴിഞ്ഞാണ് എൻ്റെ ലൈബ്രറിയിലെ മേശപ്പുറത്ത് സലീം കുമാറിന്റെ കാരിക്കേച്ചർ മുഖച്ചിത്രമായി 'ഈശ്വരാ വഴക്കില്ലല്ലോ' എന്നൊരു പുസ്തകം ഞാൻ കാണുന്നത്. എൻ്റെ ശേഖരത്തിൽ ഇല്ലാത്ത പുസ്തകം വായനക്കായി മകൾ എവിടെ നിന്നോ കൊണ്ടു വന്നതായിരുന്നു. മുമ്പ് ഇന്നസെൻ്റ് കഥകളും   മുകേഷ് കഥകളും   വായിച്ച് രസിച്ചിരുന്നതിനാൽ ഇതും ഞാൻ കയ്യിലെടുത്തു. ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീർത്തു.

ആകെയുള്ള ഇരുപത്തി ഒന്ന് അധ്യായങ്ങൾ വായിച്ചു കഴിയുമ്പോൾ പറവൂരിനടുത്തുള്ള ചിറ്റാറ്റുകര എന്ന ഗ്രാമം വായനക്കാരൻ്റെ മനസ്സിൽ കൊത്തി വയ്ക്കപ്പെടും എന്ന് തീർച്ചയാണ്. അത്ര കണ്ട് ആ ഗ്രാമത്തിലെ അനുഭവങ്ങൾ സലീം കുമാർ ഈ പുസ്തകത്തിൽ പറയുന്നുണ്ട്. സിനിമാഭിനയം എന്ന ജീവിതാഭിലാഷം കൊണ്ടു നടന്നതും അതിനായി താണ്ടിയ കനൽ പാതകളും അതിന് പൂർണ്ണ പിന്തുണ നൽകിയ അമ്മയുടെ കരുതലും എല്ലാം നർമ്മത്തിൽ ചാലിച്ച് പറഞ്ഞ് പോകുമ്പോഴും ഹൃദയത്തിൽ ചെറിയ ഒരു നോവ് അനുഭവപ്പെടും. 

വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും നിരവധി അനുഭവങ്ങൾ വളച്ചു കെട്ടില്ലാതെ പറയുന്ന സലീം കുമാർ ശൈലി എനിക്കേറെ ഇഷ്ടപ്പെട്ടു. രചയിതാവിൻ്റെ കുറിപ്പിൽ പറയുന്ന പോലെ ജനനമെന്ന സ്റ്റാർട്ടിംഗ് പോയിൻ്റിൽ നിന്നും മരണം എന്ന ഫിനിഷിംഗ് പോയിൻ്റിലേക്ക് നടത്തുന്ന ഒരു എസ്കർഷൻ ആണ് ഈ പുസ്തകം.

ഹാസ്യം ഇഷ്ടപ്പെടുന്നതിനാലാവാം ഒരു ഹാസ്യ നടൻ്റെ ജീവിതാനുഭവങ്ങൾ ഒറ്റ ഇരുപ്പിന് വായിച്ച് തീർക്കാൻ എന്നെ പ്രേരിപ്പിച്ചത്. പ്രതീക്ഷിച്ച പോലെ ഇത് മുഴുവൻ ഹാസ്യമല്ല. ചോര കിനിയുന്ന ചില അനുഭവങ്ങളും ഈ പുസ്തകത്തിലുണ്ട്. എങ്കിലും വായനക്കാരൻ്റെ ചുണ്ടിൽ അവസാനം വിരിയുന്നത് ഒരു പുഞ്ചിരി തന്നെയായിരിക്കും എന്നാണ് എന്റെ അനുഭവം.

പുസ്തകം: ഈശ്വരാ വഴക്കില്ലല്ലോ
രചയിതാവ്: സലീം കുമാർ
പ്രസാധകർ: മനോരമ ബുക്സ് 
Page: 179
വില: 270 രൂപ 

Monday, June 09, 2025

കുഞ്ഞിമ്മുവിൻ്റെ ചെരിപ്പ്.

"അതേയ് ... ഡൽഹിയിലേക്ക് പോകുന്നതിൻ്റെ മുമ്പെ എന്റെ ചെരുപ്പ് ഒന്ന് മാറ്റണം"  കുഞ്ഞിമ്മു ഭർത്താവ് ആബു മാസ്റ്ററോടായി പറഞ്ഞു.

"അതെന്താ ഡൽഹിയിലെ വഴികളും ഇവിടത്തെ വഴികളും ഒരു പോലെ തന്നെയല്ലേ?" ആബു മാസ്റ്റർക്ക് സംശയമായി.

"അതറിയില്ല... പക്ഷെ, നിലവിലുള്ള ചെരുപ്പിൻ്റെ ലൈഫ് ടൈം കഴിഞ്ഞിട്ടുണ്ടോ എന്നൊരു സംശയം.... പിന്നെ ഡൽഹിയിൽ വെച്ച് വാറ് പൊട്ടിയ ചെരിപ്പ് കയ്യിൽ പിടിച്ച് നടക്കുന്നത് പ്രധാനമന്ത്രിയും പ്രസിഡണ്ടും ഒക്കെ കണ്ടാൽ ഒരു നാണക്കേടാ..." 

"ആര് കണ്ടാൽ ന്നാ പറഞ്ഞെ ?"

"ആര് കണ്ടാലും.."

"ചെരിപ്പ് എന്നൊക്കെ പറഞ്ഞാൽ തേഞ്ഞ് തേഞ്ഞ് നിലം പറ്റണം...എന്നിട്ടേ മാറ്റാവൂ..."

"അതങ്ങ് പള്ളീ പറഞ്ഞാ മതി..."

"ഗാന്ധിജിയുടെ ചെരിപ്പ് കണ്ടിട്ടില്ലേ നീ.."

"അതൊന്നും ഞാൻ കണ്ടിട്ടില്ല... ഡൽഹി പോകുന്നതിൻ്റെ മുമ്പ് എനിക്ക് പുതിയ ചെരിപ്പ് കിട്ടണം.."

"ങാ...ശരി...ശരി... ഇന്ന് നിനക്ക് എവിടെയോ പോകണം എന്ന് പറഞ്ഞിരുന്നല്ലോ?..."

"നാത്തൂനെ കാണാൻ..... "

"അതെന്തിനാ.... ഡൽഹിക്ക് പോകാൻ പിരി കേറ്റാനോ?"

"ങും... ഒന്ന് മൂളിയാ അങ്ങട്ട് പിരി കയറുന്ന ആളല്ലേ ഇങ്ങളെ പുന്നാര പെങ്ങള് ...."

"ആ... മതി ... മതി ... വൈകിട്ട് പോകാം .... ഇരുട്ട് മൂടിയാൽ അപ്പോ അവിടന്ന് സ്ഥലം വിട്ടേക്കണം. "

"അതെന്താ.. അവിടെ വല്ല പിശാചും ഇറങ്ങോ..."

"ആ... അത് കണ്ടറിയാ..."

അങ്ങനെ വൈകിട്ട് ആബു മാസ്റ്ററും ഭാര്യ കുഞിമ്മുവും മാസ്റ്ററുടെ പെങ്ങളുടെ വീട്ടിലെത്തി. അളിയൻ മാസ്റ്ററെ ഹൃദ്യമായി തന്നെ സ്വാഗതം ചെയ്തു. നാട്ടു വർത്തമാനങ്ങളും കുടുംബ കാര്യങ്ങളും എല്ലാം വർത്തമാനത്തിലൂടെ കടന്ന് പോയി. ഇതിനിടയിൽ തന്നെ വിഭവ സമൃദ്ധമായ ചായ സൽകാരവും നടന്നു. അകത്ത് കുഞ്ഞിമ്മുവും നാത്തൂനും ആരുടെയൊക്കെയോ കല്യാണ കാര്യങ്ങളും സൽക്കാര വിശേഷങ്ങളും പങ്ക് വച്ചു.

"ദേ... ഇരുട്ടായി ..." ആബു മാസ്റ്റർ ഭാര്യയെ ഓർമ്മിപ്പിച്ചു.

"ങാ... ഓർമ്മയുണ്ട് " കുഞ്ഞിമ്മു മറുപടി കൊടുത്തു.

"അതേയ് ... ഇനി ഞങ്ങളിറങ്ങട്ടെ .... വൈകിയാൽ ബസ് കിട്ടില്ല.." ആബു മാസ്റ്റർ അളിയനോട് പറഞ്ഞു.

"ഇന്നിവിടെ കൂടീട്ട് നാളെ പോകാം ന്നേ...''

"ഊ ഉം ... ചെന്നിട്ട് കൊറേ പണികൾ ഉണ്ട്... ഡീ... കുഞ്ഞിമ്മു... വാ.... പോകാം..." ആബു മാസ്റ്റർ ഭാര്യയെ വിളിച്ചു. നാത്തൂനോട് യാത്ര പറഞ്ഞ് കുഞ്ഞിമ്മുവും അളിയനോട് യാത്ര പറഞ്ഞ് ആബു മാസ്റ്ററും ഇറങ്ങി. മൊബൈൽ ഫോണിന്റെ അരണ്ട വെളിച്ചത്തിൽ അവർ റോഡിലേക്ക് നീങ്ങി.ആദ്യം വന്ന ബസ്സിൽ തന്നെ അവർ കയറി.

വീട്ടിലെത്താൻ ഒന്നൊന്നര മണിക്കൂർ യാത്രയുള്ളതിനാൽ കുഞ്ഞിമ്മു സീറ്റിലിരുന്ന് ഉറങ്ങാൻ തുടങ്ങി. ഇതിനിടയിൽ പിൻ സീറ്റിലിരുന്ന ആളുടെ കാല് സീറ്റിനടിയിലൂടെ കുഞ്ഞിമ്മുവിൻ്റെ നേരെ ഇഴഞ്ഞ് വരാൻ തുടങ്ങി. രണ്ട് തവണ ആവർത്തിച്ചപ്പോൾ കുഞ്ഞിമ്മു അയാളെ ഒന്ന് രൂക്ഷമായി നോക്കി. പിന്നീട് അയാളത് ആവർത്തിച്ചില്ല. വഴിയിലെവിടെയോ അയാൾ ഇറങ്ങി പോവുകയും ചെയ്തു.സമയം പിന്നെയും കടന്നു പോയി.

"വാ... അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം ... ചില സാധനങ്ങൾ വാങ്ങാനുണ്ട് ..." ആബു മാസ്റ്റർ വിളിച്ചപ്പോഴാണ് ബസ് ടൗണിൽ എത്തിയ വിവരം കുഞ്ഞിമ്മു അറിഞ്ഞത്. ഉറക്കത്തിൽ അഴിച്ച് വച്ച ഷൂ കുഞ്ഞിമ്മു കാല് കൊണ്ടൊന്ന് തിരഞ്ഞു. ഒരു ഷൂ കാലിൽ തടഞ്ഞെങ്കിലും രണ്ടാമത്തെത് കിട്ടിയില്ല. വീണ്ടും തപ്പിയിട്ടും ഫലം കാണാത്തതിനാൽ കുഞ്ഞിമ്മു സീറ്റിനടിയിലേക്ക് കുനിഞ്ഞ് നോക്കി.

'യാ കുദാ.!!.' കുഞ്ഞിമ്മു ഞെട്ടിപ്പോയി. ഒരു ഷൂവിന് പകരം അതാ ഒരു ചെരുപ്പ് ! അതും ഒരു പുരുഷൻ്റേത് !! ഇനി അത് ഇടുകയല്ലാതെ നിവൃത്തിയില്ല.

രാത്രി ആയതിനാൽ ആരും കാണില്ല എന്ന ധാരണയിൽ കുഞ്ഞിമ്മു ഒരു കാലിൽ സ്വന്തം ഷൂസും മറ്റേ കാലിൽ ചെരുപ്പും ധരിച്ചു. പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാനായി ചുരിദാർ പാൻ്റ് നന്നായിട്ട് താഴ്ത്തി ഇടുകയും ചെയ്തു. ബസ്സിറങ്ങി ആബു മാസ്റ്റർ നേരെ ഒരു ഓട്ടോയുടെ അടുത്തേക്ക് നടന്നു. കാല് പരമാവധി മൂടി കുഞ്ഞിമ്മുവും പിൻതുടർന്നു.

"മാഡം... ചെരുപ്പ് മാറിയിട്ടുണ്ടല്ലോ.." കുഞ്ഞിമ്മുവിൻ്റെ കാലിലേക്ക് നോക്കി ആദ്യത്തെ  ഓട്ടോ ഡ്രൈവർ തന്നെ പറഞ്ഞു.

"മാഡം അല്ലടാ പൊട്ടാ ... അയാം കുഞ്ഞിമ്മു... പിന്നെ ചെരിപ്പല്ല, ഷൂ ആണ് മാറിയത് " അത്രയൊക്കെ ശ്രമിച്ചിട്ടും കള്ളി വെളിച്ചത്താക്കിയ അരിശത്തിൽ  കുഞ്ഞിമ്മു പറഞ്ഞു. അപ്പോഴാണ് ആബു മാസ്റ്ററും കുഞ്ഞിമ്മുവിൻ്റെ കാലിലേക്ക് ശ്രദ്ധിച്ചത്.

"അയ്യയ്യേ... ഇതെന്ത് കോലം? ബാഗ്ദാദിലെ കാസിമിൻ്റെ ചെരുപ്പ് പോലെയുണ്ട് അത്..." ആബു മാസ്റ്റർ വാ പൊത്തി ചിരിച്ചു.

"ചിരിക്കണ്ട .... നിങ്ങൾ പോകുന്നിടത്തൊക്കെ ഞാൻ ഈ വേഷത്തിൽ വരും .. ഹും ..... നടക്ക്..."

"അയ്യോ വേണ്ട ... എനിക്കത് നാണക്കേടാണ്.."

"ഹും... എങ്കിൽ പുതിയ ചെരുപ്പ് വാങ്ങി താ ... "
ഗത്യന്തരമില്ലാതെ ആബു മാസ്റ്റർ കുഞ്ഞിമ്മുവിനെയും കൂട്ടി തൊട്ടടുത്ത് കണ്ട ചെരിപ്പ് കടയിൽ കയറി. 

പുതിയ ചെരുപ്പും ധരിച്ച് പുറത്തിറങ്ങിയ കുഞ്ഞിമ്മുവിൻ്റെ മനസ്സിൽ പെൺ ഷൂ ഇട്ട് വീട്ടിലെത്തിയ പുരുഷൻ്റെ വീട്ടിലെ ബഹളങ്ങളായിരുന്നു. ആബു മാസ്റ്ററുടെ മനസ്സിലാകട്ടെ, ഒരു കാര്യം സാധിക്കാനുള്ള പെൺ ബുദ്ധിയുടെ കഴിവും.

Monday, June 02, 2025

ശുഭയാത്ര (ദ ഐവി 21)

 കഥ ഇതുവരെ

ഏറെ നേരം ബ്ലോക്കിൽ ആയതിനാൽ ഞാനടക്കം പലരും ബസ്സിൽ നിന്നും പുറത്തിറങ്ങി. പെട്ടെന്നാണ് ഒരു ട്രെയിനിൻ്റെ ചൂളം വിളി എവിടെ നിന്നോ ഞാൻ കേട്ടത്. നിമിഷങ്ങൾക്കകം തന്നെ ഞങ്ങളുടെ ഇടത് ഭാഗത്ത് ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഒരു ട്രെയിൻ പാഞ്ഞു പോയി. ബാനിഹാൾ - ശ്രീനഗർ റൂട്ടിലെ ഈ ട്രെയിനിൽ യാത്ര ആസ്വാദ്യകരമാണെന്ന് പലരും പറഞ്ഞത് കേട്ടിട്ടുണ്ട്. കഴിഞ്ഞ കാശ്മീർ യാത്രയിൽ ഞാൻ അത് ലക്ഷ്യം വച്ചിരുന്നെങ്കിലും സാധിച്ചില്ല. മഞ്ഞ് കാലത്തെ ബാനിഹാൾ റെയിൽവെ സ്റ്റേഷൻ്റെ ദൃശ്യം തന്നെ വളരെ മനോഹരമാണ്.

ചില വാഹനങ്ങൾ കടത്തി വിടുന്നത് കണ്ടതിനാൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ്കാരൻ്റെ അടുത്തെത്തി ഞാൻ ഞങ്ങളുടെ ദയനീയാവസ്ഥ അറിയിച്ചു.ഉടൻ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞതിനാൽ സമാധാനം വീണ്ടുകിട്ടി. അൽപസമയത്തിനകം തന്നെ വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങി. എല്ലാവരും ബസ്സിൽ ഓടിക്കയറി.ഓരോ സ്പോട്ടിനും ശേഷം യാത്ര തുടരുന്നതിന് മുമ്പ് സ്റ്റുഡൻ്റ് കോർഡിനേറ്റർമാർ അംഗങ്ങളുടെ എണ്ണം എടുക്കൽ സാധാരണമായിരുന്നു. ഇത് വരെ എല്ലാ പ്രാവശ്യവും എണ്ണം കൃത്യവുമായിരുന്നു. പക്ഷേ, ഇത്തവണ ഒരാൾ കുറവ് ! മുന്നിൽ നിന്ന് പിന്നിലേക്കും  പിന്നിൽ നിന്ന് മുന്നിലേക്കും എല്ലാം എണ്ണി നോക്കിയിട്ടും ഒരാൾ മിസ്സിംഗ് തന്നെ !

കോർഡിനേറ്റർമാർ പെട്ടെന്ന് പുറത്തിറങ്ങി പല ഭാഗത്തേക്കായി തിരിഞ്ഞ് തെരച്ചിൽ തുടങ്ങി. അവസാനം ആളെ കണ്ടെത്തി. റെയിൽവെ സ്റ്റേഷൻ കാണാൻ പോയതായിരുന്നു പോലും ! വഴിയിൽ കണ്ട ഒരു പോലീസ് കാരനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് മനസ്സിലാവാത്തതിനാൽ തിരിച്ച് പോന്നു. അത് കാരണം ഞങ്ങൾക്ക്  ആളെ കണ്ടെത്താനും സാധിച്ചു. ഇല്ലായിരുന്നെങ്കിൽ എത്ര സമയം ഇനിയും കുടുങ്ങിക്കിടക്കേണ്ടി വരുമായിരുന്നു എന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.

ഒന്നര മണിയോടെ ഞങ്ങൾ യാത്ര പുനരാരംഭിച്ചു. ചെങ്കുത്തായ മലമ്പാതകളും തുരങ്കങ്ങളും താണ്ടി രാത്രി ഏഴ് മണിയോടെ ഞങ്ങൾ പഞ്ചാബി ഹവേലിയിൽ എത്തി. കഴിഞ്ഞ യാത്രയിലെ ഓർമ്മകൾ പുതുക്കി ഞാൻ ആ ബൈക്കിൽ വീണ്ടും കയറി ഇരുന്നു.അന്ന് ഭക്ഷണം കഴിച്ചിരുന്ന തൊട്ടപ്പുറത്തുള്ള തട്ടു കടയിൽ കയറി ഞാനും വിനോദൻ മാഷും ലഘുഭക്ഷണവും കഴിച്ചു. അവിടെ കണ്ട ഒരു മുള്ളങ്കിയുടെ വലിപ്പം ഞങ്ങളെ അത്ഭുതപ്പെടുത്തി. 

ആമാശയം നിറഞ്ഞതോടെ എല്ലാവരും വീണ്ടും ഊർജ്ജസ്വലരായി. യാത്ര പുനരാരംഭിച്ചതോടെ ഓരോരുത്തരായി അനുഭവങ്ങൾ പങ്കുവച്ചു.രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങൾ ജമ്മു അതിർത്തി പിന്നിട്ടു. ഫോൺ ആക്ടീവായതോടെ എല്ലാവരുടെയും ജീവിതം പഴയ ട്രാക്കിലായി.

ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ഞങ്ങൾ ഡൽഹിയിൽ എത്തിയത്. കരോൾബാഗിലെ മെട്രോ ഹൈറ്റ്സ് ഹോട്ടലിലായിരുന്നു താമസം ഒരുക്കിയിരുന്നത്. ടൂർ ഷെഡ്യൂൾ പ്രകാരം ആഗ്രയും കൂടി കവർ ചെയ്യാനുണ്ടായിരുന്നു. സമയം ഇല്ലാത്തതിനാൽ ആഗ്ര ക്യാൻസലാക്കി ഡൽഹി കാഴ്ചകൾ കാണാൻ തീരുമാനിച്ചു. ഡൽഹിയിൽ പഠിക്കുന്ന മകളെ കാണേണ്ടതിനാലും എൻ്റെ മടക്കം ഒറ്റക്കായതിനാലും ഞാൻ മകളുടെ അടുത്തേക്കും ബാക്കി എല്ലാവരും ഡൽഹി കാഴ്ചകൾ കാണാനും തിരിച്ചു.

കാഴ്ചകൾ കണ്ടും ഷോപ്പിംഗ് നടത്തിയും രാത്രി വീണ്ടും എല്ലാവരും ഹോട്ടലിൽ ഒരുമിച്ചു. പിറ്റേന്ന് രാവിലെ അഞ്ച് മണിക്കായിരുന്നു നാട്ടിലേക്കുള്ള ട്രെയിൻ. പുലർച്ചെ മൂന്നു മണിയോടെ എല്ലാവരും സ്ഥലം വിട്ടു. ഡൽഹിയിൽ ഇത് വരെ കാണാത്ത ചില കാഴ്ചകൾ കാണാനുള്ളതിനാൽ ഞാൻ അവിടെ തന്നെ തങ്ങി.

ഓരോ യാത്രയും വ്യത്യസ്ത അനുഭവങ്ങളാണ്. അതിൽ കയ്പും മധുരവും ഉണ്ടാകും. ഗാന്ധിജിയുടെ മണ്ണിൽ തുടങ്ങി രാജസ്ഥാനിലെ മരുക്കാറ്റ് ഏറ്റുവാങ്ങി ഗുൽമാർഗ്ഗിലെ മഞ്ഞിലുരുണ്ട് പഹൽഗാമിലെ മഞ്ഞു വീഴ്ച ആസ്വദിച്ച് ഈ യാത്രയും ഇവിടെ അവസാനിക്കുന്നു. രണ്ടാം കാശ്മീർ യാത്രയുടെ അവസാനത്തിൽ കുറിച്ചിട്ട പോലെ  (click & read) കാശ്മീർ എന്നെ ഇനിയും മാടി വിളിക്കുന്നുണ്ട്. മണാലിയിലേക്ക് കുടുംബ സമേതമുള്ള യാത്രയിലാണ് ഈ യാത്രാകുറിപ്പെഴുത്ത്. യാത്രകൾ തുടരും, തുടർന്ന് കൊണ്ടേയിരിക്കും.

വായിച്ചും പങ്ക് വച്ചും എൻ്റെ ഒപ്പം കൂടിയ എല്ലാവർക്കും ശുഭയാത്ര നേരുന്നു.


(തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)


(അവസാനിച്ചു)


Monday, May 26, 2025

മഞ്ഞ് തടഞ്ഞ വഴി (ദ ഐവി - 20)

യാത്രയുടെ നാൾ വഴികൾ

പഹൽഗാമിൽ നിന്നും ജമ്മുതാവി എത്തി അവിടെ നിന്ന് ട്രെയിൻ കയറി ഡൽഹിയിൽ എത്തി ആഗ്രയിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ ടൂർ ഷെഡ്യൂൾ. റംസാൻ വ്രതം ആരംഭിക്കുന്നതിനാൽ ഡൽഹിയിൽ നിന്നും ഞാൻ വേർപിരിയും എന്നതായിരുന്നു ഞാൻ മുന്നോട്ട് വച്ച നിബന്ധന. ജമ്മു ടു ഡൽഹി ട്രെയിൻ റദ്ദാക്കിയതിനാൽ ഒരു ദിവസം അധികമായി ലഭിച്ചതിനാൽ അമൃതസർ കാണാം എന്ന് ടൂർ മാനേജർ ലെനിൻ അറിയിച്ചു. അതനുസരിച്ചായിരുന്നു പഹൽഗാമിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചത്. ഭക്ഷണം കഴിച്ച് കഴിഞ്ഞതിനാലും പുറത്തേ കാഴ്ചകൾ മറഞ്ഞതിനാലും ഞാൻ വേഗം ഉറക്കത്തിലേക്ക് വഴുതി.

"ബ്രിട്ടീഷ് രാജ് മുർദ്ദാബാദ് ..... ഹിന്ദുസ്ഥാൻ സിന്ദാബാദ്....." ദൂരെ നിന്നും നേർത്ത മുദ്രാവാക്യം എൻ്റെ കാതിൽ വന്നലച്ചു.

"ബോലോ ഗാന്ധീ കീ... ജയ് " ജനം ആർത്തു വിളിച്ചു.

"ഠോ..ഠോ...." പെട്ടെന്ന് എവിടെ നിന്നോ വെടി പൊട്ടുന്ന ശബ്ദം കേട്ടു. ജാലിയൻ വാലാബാഗിൽ തടിച്ചു കൂടിയ ജനങ്ങൾ നാലുപാടും ചിതറി ഓടി. സ്വപ്നം കണ്ടു കൊണ്ടിരുന്ന ഞാൻ ഞെട്ടി എണീറ്റു ചുറ്റും നോക്കി. ബസ്സിൽ എൻ്റെ തൊട്ടടുത്ത് ഉറക്കം വരാതെ വിനോദൻ മാഷ് ഇരിക്കുന്നു!

"സാർ.... കുറച്ചു സമയമായി ബസ്സിവിടെ നിർത്തിയിട്ട്....." വിനോദൻ മാഷ് പറഞ്ഞു.

" എന്തു പറ്റി?" സ്വപ്നത്തിൽ വെടിയൊച്ച കേട്ടതിനാൽ തെല്ലൊരാശങ്കയോടെ ഞാൻ ചോദിച്ചു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം രാത്രി ഒമ്പതര മണിയേ ആയിരുന്നുള്ളൂ.

"മഞ്ഞ് വീഴ്ച്ച തന്നെ കാരണം..." വിനോദൻ മാഷ് പറഞ്ഞു.

"ങേ.... ഇവിടെയും ?" ഞാൻ സംശയിച്ചു പോയി.

"റോഡ് മൂടി കിടക്കുകയാണെന്നും ലാൻ്റ് സ്ലൈഡിംഗ് കൂടി സംഭവിച്ചിട്ടുണ്ടെന്നും വണ്ടികൾ വിടാൻ സമയമെടുക്കുമെന്നും പറയുന്നു..." 

"ഓ മൈ ഗോഡ്..."

"അയാളെയൊന്നും വിളിക്കണ്ട .... ഈ തണുപ്പും സഹിച്ച് ഇരുന്നുറങ്ങാനാണ് ഇന്നത്തെ വിധി..." വിനോദൻ മാഷ് പറഞ്ഞു.

" മണ്ണിടിഞ്ഞിട്ടുണ്ടെങ്കിൽ പെട്ടെന്ന് ശരിയാകും എന്ന പ്രതീക്ഷ വേണ്ട.." ഞാനും പറഞ്ഞു.

"ഒരു ടൂറിസ്റ്റ് ബസ് അതിൽ പെട്ടിട്ടുണ്ട് എന്നും നാലഞ്ച് പേർ മർഗയ എന്നും കേൾക്കുന്നുണ്ട് "

ജമ്മു - ന്യൂ ഡൽഹി ഹൈവേ ആയതിനാൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ഞങ്ങൾ ഇരുന്നു. ഞാൻ വീണ്ടും ഇരുന്നുറങ്ങാൻ തുടങ്ങി. എൻ്റെ സമയം പാഞ്ഞും ഉറങ്ങാത്തവരുടെ സമയം ഇഴഞ്ഞും നീങ്ങി. പുലർച്ചെ നാലര മണിയോടെ റോഡ് പെട്ടെന്ന് റെഡിയാകാനുള്ള സാധ്യത ഇല്ല എന്ന സത്യം പുറത്ത് വന്നു. അതോടെ പലരുടെയും പല ശങ്കകളും വയറിളകി. എത്രയും പെട്ടെന്ന് റൂമോ ഹോം സ്റ്റേയോ റെസ്റ്റ് ഹൗസോ കണ്ടെത്തൽ നിർബന്ധമായി. സ്റ്റുഡൻ്റ് കോർഡിനേറ്റർമാർ തക്ക സമയത്ത് ഉണർന്നതിനാൽ (അവർ ഉറങ്ങിയിരുന്നില്ല) ഒരു കിലോമീറ്റർ അകലെ ഒരു റെസ്റ്റ് ഹൗസ് ഉണ്ടെന്ന് ഗൂഗിൾ വഴി കണ്ടെത്തി. അങ്ങനെ ഭട്ട് ഹൗസ് എന്ന റെസ്റ്റ് ഹൗസിൽ പുലർച്ചെ അഞ്ചര മണിക്ക് ഞങ്ങളെത്തി. സുബഹ് നമസ്കരിച്ച് എത്രയും പെട്ടെന്ന് ഞാൻ ബ്ലാങ്കറ്റിനകത്തേക്ക് നുഴഞ്ഞ് കയറി.

സമയം വീണ്ടും പാഞ്ഞ് പതിനൊന്നിൽ എത്തിയപ്പോഴാണ് ഭട്ട് ഹൗസ് ഉടമ മുഹമ്മദ് ഭട്ടും ഭാര്യയും കൂടി ബ്രേക്ക് ഫാസ്റ്റ് റെഡിയായതായി അറിയിച്ചത്. ഞങ്ങളെപ്പോലെ തലേ ദിവസം രാത്രി എത്തിയ ഒരു കർണ്ണാടക ടീമും അവിടെ ഉണ്ടായിരുന്നു. നൂഡിൽസ് ആയിരുന്നു പ്രഭാത ഭക്ഷണം. തണുപ്പിൽ തിന്നാൻ പറ്റുന്ന ഏക ഭക്ഷണം ഇതാണ് എന്ന്  ഇതോടെ ഞാൻ മനസ്സിലാക്കി. അടുക്കളയിൽ ഒരുക്കിയ മജ്ലിസിൽ ഇരുന്നുള്ള തീറ്റ എനിക്കിഷ്ടമായി.

പതിനൊന്ന് മണിക്ക് വാഹനങ്ങൾ വിടും എന്ന് പറഞ്ഞിരുന്നത് അന്ന് വിടില്ല എന്നായി. അതോടെ ഭട്ട് ഹൗസിൽ തുടരൽ നിർബന്ധമായി.അമൃതസർ സന്ദർശനം അതോടെ ഉപേക്ഷിക്കപ്പെട്ടു. മഞ്ഞ് മൂടി കിടക്കുന്ന റോഡ് കാണാൻ ഭംഗിയുണ്ടെങ്കിലും അനുഭവിക്കാൻ അത്ര രസകരമല്ല എന്നും തിരിച്ചറിഞ്ഞു.

നാല് മണിക്ക് ഭട്ട് ഹൗസിലെ ഉച്ചഭക്ഷണം കഴിച്ചതോടെ ഞാനടക്കം പലർക്കും രാത്രി ഭക്ഷണം വേണ്ട എന്നായി.പിറ്റേ ദിവസം രാവിലെ ഞാനും വിനോദൻ മാഷും അൽപം മുന്നോട്ട് നടന്നു നോക്കി. ചെറിയ ഒരു ഷെഡിൽ എന്തോ ഒരു സാധനം ചുട്ടെടുക്കുന്നതും പലരും അത് വാങ്ങിപ്പോകുന്നതും ഞങ്ങൾ കണ്ടു. 

ആട്ട കുഴച്ച് ചെറുതായൊന്ന് പലകയിൽ പരത്തി പാലിൽ മുക്കി ബട്ടർ പുരട്ടി ചുട്ടെടുത്ത സാധനം അതേ പോലെ തന്നെ തിന്നാൻ വളരെ രുചി തോന്നി. കചൗരി എന്നായിരുന്നു അതിൻ്റെ പേര്. അഞ്ച് രൂപയായിരുന്നു ഒന്നിൻ്റെ വില. കുറച്ചെണ്ണം വാങ്ങി ഞങ്ങൾ അവിടെ വെച്ച് തന്നെ കഴിച്ചു. മറ്റുള്ളവർക്ക് രുചി നോക്കാനായി കുറച്ചെണ്ണം വാങ്ങുകയും ചെയ്തു. രാവിലെ ഏതാനും മണിക്കൂറുകൾ മാത്രമുള്ള കച്ചവടത്തിൽ അറുനൂറോളം കചൗരി ഉണ്ടാക്കുമെന്നും മുഴുവൻ ചൂടോടെ വിറ്റ് തീരുമെന്നും കടയുടമ ജാഫർ ഖാൻ പറഞ്ഞു.

"ആപ് ചായ് ചാഹ്തെ ഹെ?" കടക്കാരൻ ചോദിച്ചു.

"വേണം സർ" വിനോദൻ മാഷ് മറുപടി പറഞ്ഞത് എന്നോടായിരുന്നു. എങ്കിലും ഒരു കവർ പാല് പൊട്ടിച്ച് പാത്രത്തിലൊഴിച്ച് അവർ ആ തന്തൂരി അടുപ്പിനകത്ത് ഇറക്കി വച്ചു. വളരെ നേരം കഴിഞ്ഞിട്ടും പാല് തിളച്ച് പൊന്തിയില്ല.

"സാർ അവർ പൊടി ഇട്ടില്ലെങ്കിൽ നമുക്ക് പോകാ..." വിനോദൻ മാഷ് പറഞ്ഞു.
പക്ഷേ, എന്തോ എനിക്ക് പോകാൻ തോന്നിയില്ല.

അൽപം കഴിഞ്ഞ് പാൽ തിളച്ചു. പൊടിയും പഞ്ചസാരയും ചേർത്ത് ഗ്ലാസ് കപ്പിൽ ഒഴിച്ച് ഞങ്ങൾക്ക് തന്നു. ആ ചായക്ക് എന്തോ ഒരു പ്രത്യേക രുചി തോന്നി.

"കിത് ന ഹേ?" കുടിച്ച് കഴിഞ്ഞ ശേഷം ഞാൻ ചോദിച്ചു.

"ചായ് കൊ?" അയാൾ തിരിച്ച് ചോദിച്ചു.

"ഹാം ..."

"ഹമാര ഖുഷി കെ ബനായ, ആപ് കെ ലിയേ..."

ആ പാവങ്ങൾ അവർക്ക് ചായ ഉണ്ടാക്കിയപ്പോൾ ഞങ്ങൾക്ക് കൂടി ഉണ്ടാക്കിയതാണെന്ന് അപ്പോഴാണ് മനസ്സിലായത്. കാശ്മീരികൾ അങ്ങനെയാണ്. നിമിഷ നേരത്തെ പരിചയം മതി, സ്നേഹം കൊണ്ട് അവർ നമ്മെ പൊതിയും.

പതിനൊന്ന് മണിക്ക് ബസ് വിടും എന്ന് അറിയിപ്പ് കിട്ടിയതിനാൽ ഞങ്ങൾ എല്ലാവരും റെഡിയായി. കൃത്യം പന്ത്രണ്ട് മണിക്ക് വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങി. ഞങ്ങളും മുഹമ്മദ് ഭട്ടിനോടും കുടുംബത്തോടും വിട പറഞ്ഞു. അൽപ നേരം കഴിഞ്ഞതോടെ വാഹനങ്ങൾ വീണ്ടും തടയപ്പെട്ടു. സൈന്യത്തിൻ്റെ കോൺവോയ് വാഹനങ്ങൾ കടന്നു പോകുന്നുണ്ടായിരുന്നു. പന്ത്രണ്ടരയോടെ യാത്ര പുനരാരംഭിച്ചു. ഇനി ഒരു തടസ്സം എല്ലാ പരിപാടികളും താറുമാറാക്കും എന്ന ഭീതി ഞങ്ങളിൽ പടരാൻ തുടങ്ങി.

Next : ശുഭയാത്ര


Tuesday, May 20, 2025

ബേതാബ് വാലിയിൽ (ദ ഐവി - 19 )

 ഇവിടം വരെ എത്തിയ കഥ 

ആരുവാലിയിൽ നിന്നും ബേതാബ് വാലിയിലേക്ക് പോകാൻ പഹൽഗാമിൽ തിരിച്ചെത്തണം എന്നാണ് ഞാൻ മനസ്സിലാക്കിയത്. നേരത്തെ കണ്ട പല കാഴ്ചകളും വീണ്ടും കാണാൻ തുടങ്ങിയതോടെ എൻ്റെ ഊഹം ശരിയാണെന്ന് തെളിഞ്ഞു. പക്ഷേ,മഞ്ഞ് വീഴ്ച തുടർന്നതിനാൽ വഴികളുടെ രൂപവും ഭാവവും എല്ലാം മാറിയിരുന്നു.

പഹൽഗാമിൽ നിന്നും ഏഴര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ബേതാബ് വാലിയിൽ എത്തും. കഷ്ടിച്ച് പതിനഞ്ച് മിനുട്ട് സമയം മതി .പക്ഷെ ഞങ്ങൾ അല്പം കൂടി സമയം എടുത്തു എന്ന് മാത്രമല്ല വാലിയിൽ എത്തുന്നതിന് അല്പം മുമ്പുള്ള ഒരു സ്ഥലത്ത് വച്ച് യാത്ര അവസാനിപ്പിക്കുകയും ചെയ്തു. മഞ്ഞു വീഴ്ച അത്രയും രൂക്ഷമായതിനാൽ മുമ്പോട്ടുള്ള ഗമനം സുരക്ഷിതമല്ല എന്നതും പ്രത്യേകിച്ച് പറയാവുന്ന കാഴ്ചകൾ ഇല്ല എന്നതും ആയിരുന്നു പ്രസ്തുത തീരുമാനത്തിനുള്ള കാരണം.

ഹാഗൻ വാലി എന്നായിരുന്നു ഈ താഴ്വരയുടെ യഥാർത്ഥ പേര്. 1983 ൽ ബേതാബ് എന്ന ഹിന്ദി സിനിമ ഷൂട്ട് ചെയ്തതോടെ ഈ സ്ഥലം ബേതാബ് വാലി എന്നറിയപ്പെട്ടു.മഞ്ഞു കാലത്തേക്കാളും ഈ താഴ്വരകൾക്ക് ഭംഗി കൂടുന്നത് വേനൽ കാലത്താണെന്ന് നസാഖത്ത് ഖാൻ പറഞ്ഞപ്പോൾ ചെറിയ ഒരു സങ്കടം തോന്നി. കാരണം ആദ്യ തവണ കുടുംബത്തോടൊപ്പം പഹൽഗാമിൽ വന്നപ്പോൾ എ ബി സി വാലികളിൽ ഒന്നിലും ഞങ്ങൾ പോയിരുന്നില്ല.അന്ന്, ബൈസരൺ വാലി മാത്രം കണ്ട് ബാക്കി സമയം ലിഡർ നദീ തീരത്ത് ചെലവഴിക്കുകയാണ് ചെയ്തത്. രണ്ടാം തവണ  പഹൽഗാമിൽ എത്തിയപ്പോഴും എ ബി സി വാലികളെപ്പറ്റി ആരും പറയാതിരുന്നത് എന്തുകൊണ്ട് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.

ബേതാബ് വാലിയിൽ നിന്നും പത്ത് കിലോമീറ്റർ കൂടെ മുന്നോട്ട് സഞ്ചരിച്ചാൽ മൂന്നാമത്തെ വാലിയായ ചന്ദൻവാരി വാലിയിൽ എത്തും.ആ യാത്രയും മഞ്ഞു വീഴ്ച കാരണം ഞങ്ങൾ ഉപേക്ഷിച്ചു. അര മണിക്കൂറോളം മാത്രമേ ബേതാബ് വാലിയിൽ ഞങ്ങൾ ചെലവഴിച്ചുള്ളൂ.പെട്ടെന്ന് തന്നെ ഞങ്ങൾ പഹൽഗാമിലേക്ക് തിരിച്ചു പോന്നു.ലിഡർ നദിയും നൂർ മസ്‌ജിദും പഹൽഗാം പാലവും ശ്രീ ഗൗരി ശങ്കർ ജി ക്ഷേത്രവും പഹൽഗാം ജുമാ മസ്‌ജിദും  എല്ലാം മഞ്ഞിൽ കുളിച്ച് നിൽക്കുന്നത് കാണാൻ അതി മനോഹരമായിരുന്നു.


ടൗണിൽ തിരിച്ചെത്തിയ ഉടനെ നമസ്കാരം നിർവ്വഹിക്കാനായി ഞാൻ, കഴിഞ്ഞ വർഷം കണ്ടു വച്ചിരുന്ന പഹൽഗാം ജുമാ മസ്‌ജിദിലേക്ക് നീങ്ങി.പള്ളി പരിസരത്തെ കുറ്റിച്ചെടികളിൽ തങ്ങി നിൽക്കുന്ന മഞ്ഞു കണങ്ങൾ വെള്ളപ്പൂക്കളായി തോന്നി.ചൂടുവെള്ളം കൊണ്ട് അംഗസ്നാനം ചെയ്ത് ഞാൻ നമസ്കാരം നിർവ്വഹിച്ചു. പള്ളിയിൽ നിന്നും തിരിച്ചിറങ്ങാൻ ഒരുങ്ങുമ്പോൾ, വുദുഖാനയുടെ ഒരു വശത്ത് കൂട്ടമായിരിക്കുന്നവരിൽ ഒരാൾ എന്നെ അവിടെ ഇരിക്കാൻ ക്ഷണിച്ചു.ഞാൻ അങ്ങോട്ട് നീങ്ങി.

കരിങ്കല്ല് നിർമ്മിതമായ തറയിലായിരുന്നു അവർ എല്ലാവരും ഇരുന്നിരുന്നത്.ശൈത്യം കാരണം നല്ല തണുപ്പ് അനുഭവപ്പെടേണ്ട കരിങ്കല്ലിൽ ചവിട്ടിയ എനിക്ക് ചെറിയ ചൂടാണ് അനുഭവപ്പെട്ടത്.തറയിൽ ഇരുന്നതോടെ ഇളം ചൂട് എൻ്റെ ശരീരമാകെ പടരാൻ തുടങ്ങി.തറക്കടിയിൽ എന്ത് സംവിധാനമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

ശരീരം അൽപമൊന്ന് ചൂടായതോടെ ഞാൻ എണീറ്റു.എന്നെ ക്ഷണിച്ച വ്യക്തിയും എണീറ്റു. മുഹമ്മദ് യൂസഫ് എന്നാണ് പേരെന്നും കാശ്മീർ സ്വദേശിയാണെന്നും ടാക്സി ഡ്രൈവറാണെന്നും പരസ്പര സംസാരത്തിലൂടെ ഞാൻ മനസ്സിലാക്കി.ഒരു ഫോട്ടോ എടുത്ത് തരാനുള്ള എൻ്റെ അഭ്യർത്ഥന സ്വീകരിച്ച് തിരിച്ചും മറിച്ചും അനവധി ഫോട്ടോ എടുത്ത് യൂസുഫ് എന്നെ അത്ഭുതപ്പെടുത്തി.

കാശ്മീരി വസ്‌വാൻ ഐറ്റംസ് കിട്ടുന്ന ഒരു ചെറിയ കടയെപ്പറ്റി ലെനിൻ പറഞ്ഞു തന്നിരുന്നു.ഞാനും വിനോദൻ മാഷും കൂടി അത് തെരഞ്ഞു പിടിച്ചു.കടക്കാരനും സൊറ പറയാൻ വന്ന മറ്റൊരാളും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.റോഗൻ ജോഷ് എന്ന ഡിഷ് ആയിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. ആട്ടിറച്ചി അരച്ച് ഉരുട്ടി എടുത്ത് കറിയിൽ ഇട്ടു തരുന്നതാണ് റോഗൻ ജോഷ് എന്ന് മനസ്സിലാക്കാൻ വേണ്ടി പറയാം.ഒറ്റ കടിയോടെ വിനോദൻ മാഷ് സുല്ലിട്ടെങ്കിലും ഞാനത് പൂർത്തിയാക്കി.രണ്ട് പേർക്കുള്ള ചോറും റോഗൻ ജോഷും കൂടി മുന്നൂറ് രൂപയായി(താരതമ്യേന വളരെ കുറഞ്ഞ വിലയേ ആയുള്ളൂ).

ഭക്ഷണം കഴിഞ്ഞ ശേഷം ഞങ്ങൾ തെരുവിലേക്കിറങ്ങി.മൈനസിലായിരുന്നു അപ്പോൾ ടെമ്പറേച്ചർ.മഞ്ഞു പുതച്ച തെരുവിനെ ഇരുട്ട് കൂടി മൂടാൻ തുടങ്ങിയിരുന്നു.അതിനാൽ തന്നെ അങ്ങാടി ഏകദേശം ശൂന്യമായി കഴിഞ്ഞിരുന്നു.പാർക്കിംഗ് ഏരിയയിൽ ഞങ്ങളുടെ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരൊക്കെയോ ചിലർ ഷോപ്പിങ്ങിന് പോയിരുന്നതിനാൽ ഞങ്ങൾ അവരെയും കാത്തിരുന്നു.അവസാനം രാത്രി ഏഴുമണിക്ക് ഞങ്ങൾ അമൃതസർ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി.എന്നാൽ വഴിയിൽ ഞങ്ങളെയും കാത്ത് മറ്റൊരു അപകടം പതിയിരിക്കുന്നുണ്ടായിരുന്നു.

Next : മഞ്ഞ് വീഴ്ച വരുത്തിയ ദുരന്തം

Saturday, May 17, 2025

ആരുവാലിയിലെ മഞ്ഞു പൂക്കൾ (ദ ഐവി - 18)

യാത്ര ഇതുവരെ....

സംഭവ ബഹുലമായ യാത്രക്ക് ശേഷം പഹൽഗാമിൽ ഞങ്ങളെത്തുമ്പോൾ സമയം ഉച്ച കഴിഞ്ഞ് രണ്ട് മണി ആയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങളെ വിടാതെ പിന്തുടരുന്ന മഴ പഹൽഗാമിൽ ഞങ്ങളെ സ്വാഗതം ചെയ്യാനും എത്തിയിരുന്നു. അതിനാൽ തന്നെ ടൂറിസ്റ്റുകളെ കാത്ത് നിൽക്കുന്ന കുതിരക്കാരെ ഇത്തവണ കണ്ടില്ല. മഴക്കോട്ടുമായി കച്ചവടക്കാർ വളഞ്ഞെങ്കിലും കാശ്മീരിലെ മഴ ഒന്നു കൊണ്ട് നോക്കാം എന്ന് തോന്നി.ടൂർ മാനേജർ ലെനിൻ എല്ലാവരോടും ടാക്സി സ്റ്റാൻ്റിലേക്ക് എത്താൻ നിർദ്ദേശം നൽകി മുന്നിൽ നടന്നു. കഴിഞ്ഞ രണ്ട് തവണ വന്നപ്പോഴും കണ്ട ബൈസരൺ വാലിയിലേക്കല്ല ഇത്തവണ യാത്ര എന്ന് അതോടെ എനിക്ക് മനസ്സിലായി.

എ ബി സി വാലീസ് എന്നറിയപ്പെടുന്ന ആരു വാലി, ബേതാബ് വാലി, ചന്ദൻ വാലി എന്നീ  മൂന്ന് താഴ്‌വരകൾ കാണാനാണ് യാത്ര എന്ന് ടാക്സിയിൽ കയറി ഇരുന്നപ്പോഴാണ് മനസ്സിലായത്.  ഈ മഴയത്ത് വാലിയിൽ പോയി എന്ത് ചെയ്യാനാണ് എന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും ടാക്സി ഡ്രൈവർ നസാഖത്ത് ഖാൻ ആരു വാലിയിലെ അന്നത്തെ അവസ്ഥകൾ വിവരിച്ച് ഞങ്ങളെ ആവേശം കൊള്ളിച്ചു.

പഹൽഗാമിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് ആരു വാലി. പോകുന്ന വഴിയിൽ "വെൽകം ടു ആരു വൈൽഡ് ലൈഫ് സാങ്ച്വറി" എന്ന് കണ്ടപ്പോഴാണ് അതൊരു വന്യജീവി സങ്കേതം കൂടിയാണെന്ന് അറിഞ്ഞത്. ഏഷ്യൻ കരടികളും ഹിമാലയൻ കരടികളും പുള്ളിപ്പുലികളും സ്വൈരവിഹാരം നടത്തുന്ന ഏരിയയിലേക്കാണ് പോകുന്നത് എന്ന് ആദ്യം അറിഞ്ഞിരുന്നെങ്കിൽ സത്യമായും ആ ടാക്സി അപ്പോൾ തന്നെ റിവേഴ്സ് അടിപ്പിക്കുമായിരുന്നു. തിരിച്ച് വരുമ്പോൾ റോഡരികിൽ ഉയർത്തി കെട്ടിയ കമ്പി വേലികളുടെ ഉദ്ദേശം ചോദിച്ചപ്പോഴാണ് നസാഖത്ത് ഖാൻ ആ രഹസ്യം പറഞ്ഞത്. അത് തന്നെ ഹിന്ദിയിൽ ആയതിനാൽ മറ്റാർക്കും തിരിഞ്ഞതുമില്ല (ഭാഗ്യം).

പഹൽഗാമിൽ നിന്നും ഏതാനും കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ തന്നെ മനം കവരുന്ന കാഴ്ചകൾ ആരംഭിച്ചു. കുട്ടിക്കാലത്ത് വായിച്ച റഷ്യൻ കഥകളിലെ ചിത്രങ്ങളെപ്പോലെ റോഡിനിരുവശവും വേലികൾ ; വേലിക്കപ്പുറത്ത് ഇലകൾ മുഴുവൻ പൊഴിച്ച് ഉണങ്ങിയ പോലെ നിൽക്കുന്ന മരങ്ങൾ; അവയുടെ ശിഖരങ്ങൾ നിറയെ പെയ്തിറങ്ങിയ മഞ്ഞു കണങ്ങൾ; മേൽക്കൂര മുഴുവൻ മഞ്ഞ് പുതച്ച പല വർണ്ണങ്ങളിലുമുള്ള കെട്ടിടങ്ങൾ:   ആകാശത്ത് നിന്ന് അപ്പോഴും പൊഴിഞ്ഞു കൊണ്ടിരിക്കുന്ന മഞ്ഞു പൂക്കൾ. മുമ്പ് സോനാമാർഗ്ഗിൽ പോയപ്പോൾ സ്നോഫാൾ എന്താണെന്ന് അറിഞ്ഞിരുന്നെങ്കിലും അതിത്രയും മനോഹരമാണെന്ന് പ്രതീക്ഷിച്ചതേയില്ല.


ഏതാനും സമയത്തിനകം തന്നെ ഞങ്ങൾ ആരുവാലിയിൽ എത്തി. തൂ മഞ്ഞിൽ ഉറങ്ങിക്കിടക്കുന്ന താഴ് വരയിൽ വളരെ കുറച്ച് സഞ്ചാരികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഞ്ഞി പോലെ പാറി പറന്നു വരുന്ന മഞ്ഞിൻ കണങ്ങൾ കയ്യിൽ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും വളരെ കുറച്ച് മാത്രമാണ് പിടിയിൽ കിട്ടിയത്. ഒരുപദ്രവവും ചെയ്യാത്ത ഈ മഞ്ഞു കണങ്ങൾ വീണുറച്ച് പോയതാണ് താഴ്‌വരയിൽ മുഴുവൻ പരന്ന് കിടക്കുന്ന ഐസ് എന്ന്  വിശ്വസിക്കാൻ കഴിഞ്ഞില്ല. തൊട്ടടുത്ത് ലിഡർ നദി അപ്പോഴും നാണം കുണുങ്ങി ഒഴുകിക്കൊണ്ടിരുന്നു.

മഞ്ഞ് വീഴ്ച്ച പൂർവ്വാധികം ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ എല്ലാവരെയും വേഗം വണ്ടിയിലേക്ക് തിരിച്ച് കയറ്റി.മഞ്ഞ് കാരണം റോഡ് കൂടുതൽ തെന്നാൻ സാധ്യത ഉണ്ടെന്നും മറ്റു വാലികളിലേക്ക് പോകാൻ ബുദ്ധിമുട്ട് നേരിടുമെന്നും അറിയിപ്പ് ലഭിച്ചു. പ്രതീക്ഷിച്ച പോലെ, പഹൽഗാമിൽ നിന്നും ആരുവാലിയിലേക്കുള്ള വാഹനങ്ങൾ പിന്നീട് വിട്ടില്ല. ഞങ്ങളുടെ ടാക്സിയുടെ ടയറിൽ ചങ്ങല ഘടിപ്പിച്ചിരുന്നില്ല. അതിനാൽ ഇടയ്ക്കിടക്ക് തെന്നിക്കൊണ്ടിരുന്നു. മുമ്പിൽ പോയിക്കൊണ്ടിരുന്ന ഒരു പ്രൈവറ്റ് കാറിന് അപ്പോഴും ഞങ്ങളുടെ ഡ്രൈവർ നസാഖത്ത് ഖാൻ ആത്മധൈര്യം നൽകിക്കൊണ്ടിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു കാർ തെന്നി തെന്നി റോഡിൻ്റെ അതിർത്തി കല്ലിനടുത്തെത്തി. അതിലുള്ളവർ അന്ന് സ്വർഗ്ഗവും നരകവും ഒരുമിച്ച് കണ്ടിരിക്കുമെന്ന് തീർച്ച. അവർ രക്ഷപ്പെട്ട് വരും എന്ന് നസാഖത്ത് ഖാൻ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറഞ്ഞപ്പോൾ ഞങ്ങൾക്ക് സമാധാനമായി.

മഞ്ഞിൽ തെന്നിയും നീന്തിയും നസാഖത്ത് ഖാൻ ഞങ്ങളെയും വണ്ടിയെയും സുരക്ഷിതമായി താഴെ എത്തിച്ചു. ആവി പറക്കുന്ന ഒരു ബ്രഡ് ഓംലറ്റ് കഴിച്ച് ഞാനും വിനോദൻ മാഷും ആമാശയം ഒന്ന് ചൂടാക്കി. മഞ്ഞ് വീഴ്ചയിൽ വഴിയിൽ കുടുങ്ങിയവർ കൂടി താഴെ എത്തിയതോടെ ഞങ്ങൾ ബേതാബ് വാലിയിലേക്ക് പുറപ്പെട്ടു.


Next : ബേതാബ് വാലിയിൽ

Tuesday, May 13, 2025

പഹൽഗാമിലേക്ക് ... ( ദ ഐവി - 17 )

യാത്ര തുടരുന്നു..... 

കാശ്മീരിലെ മൂന്നാം ദിവസത്തിൽ ഞങ്ങൾക്ക് സന്ദർശിക്കാനുള്ളത് പഹൽഗാം ആയിരുന്നു. പഹൽഗാം കണ്ട ശേഷം രാത്രി ജമ്മു വഴി അമൃതസറിലേക്ക് നീങ്ങാനായിരുന്നു ഉദ്ദേശം. നേരത്തെ പ്ലാനിൽ ഇല്ലാതിരുന്ന അമൃതസർ , ട്രെയിൻ കാൻസൽ ചെയ്ത കാരണം കിട്ടിയ അധിക സമയം ചെലവഴിക്കാൻ വേണ്ടിയായിരുന്നു. പക്ഷേ സമയം ഞങ്ങൾക്കായി കാത്ത് വച്ചത് മറ്റൊന്നായിരുന്നു.

ഇനി ശ്രീനഗറിലേക്ക് മടക്കം ഇല്ലാത്തതിനാൽ രാവിലെ 9 മണിക്ക് തന്നെ ഞങ്ങൾ ബാഗും ഭാണ്ഡവും എല്ലാം എടുത്ത് ഹോട്ടലിൽ നിന്നും പുറത്തിറങ്ങി. ശ്രീനഗറിൽ നിന്നും തൊണ്ണൂറ് കിലോമീറ്ററോളം സഞ്ചരിച്ചാലേ പഹൽഗാമിൽ എത്തൂ. പ്രാതൽ വഴിയിൽ ഏതെങ്കിലും ഹോട്ടലിലോ ധാബയിലോ കയറി കഴിക്കാം എന്നായിരുന്നു പദ്ധതി ഇട്ടിരുന്നത്. മഴയോ മഞ്ഞോ എന്നറിയാത്ത വിധം റോഡ് നനഞ്ഞ് കിടന്നിരുന്നു.

മൂന്ന് വർഷത്തിനിടയിലെ മൂന്നാമത്തെ യാത്രയായതിനാൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന സ്ഥലങ്ങൾ എനിക്ക് ഏറെക്കുറെ പരിചിതമായിരുന്നു. വിളവെടുപ്പ് കഴിഞ്ഞ കുങ്കുമപ്പാടങ്ങൾ പിന്നിട്ട് ഞങ്ങൾ ബിജ്ബഹാരയിൽ എത്തി. വീടുകളുടെ മുകളിൽ അടുക്കി വച്ച വില്ലോമരത്തടികളുടെ പിന്നിലെ കഥ ഞാൻ വിനോദൻ മാഷിന് പറഞ്ഞു കൊടുത്തു. ആ തടി കൊണ്ടുണ്ടാക്കിയ ഒരു ക്രിക്കറ്റ് ബാറ്റ് മോന് വേണ്ടി വാങ്ങാമായിരുന്നു എന്ന് ഇരു വശങ്ങളിലും കടകൾ കണ്ടപ്പോൾ എനിക്ക് തോന്നി. സമയം പത്ത് മണിയും കഴിഞ്ഞതിനാൽ അടുത്ത് എവിടെയെങ്കിലും ചായ കുടിക്കാനായി നിർത്തും എന്ന് മനസ്സ് പറഞ്ഞു.

ബസ്സിൻ്റെ വേഗത ക്രമേണ കുറഞ്ഞു. ഹൈവേയുടെ ഓരത്ത് വിശാലമായ പാർക്കിംഗ് സ്ഥലം പോലെ തോന്നിക്കുന്ന ഒരു സ്ഥലവും സമീപം തട്ടുകടകൾ പോലെയുള്ള കടകളും കണ്ടു. രാവിലെ ഒന്നും കഴിക്കാത്തതിനാൽ ഗ്യാസ് കയറിയവർക്ക് ഇടക്കാലാശ്വാസമായി എന്തെങ്കിലും ഭക്ഷിക്കാനായിട്ടായിരുന്നു ബസ് സൈഡാക്കിയത്. തലേ ദിവസം പെയ്ത മഴയിൽ റോഡ് സൈഡിലെ മണ്ണ് കുതിർന്നിരുന്നെങ്കിലും ഉറച്ച പ്രതലമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാമായിരുന്നു. അതനുസരിച്ച് ഡ്രൈവർ സുഖ്‌വീന്ദർ സിംഗ് ബസ്സ് മെല്ലെ ആ മണ്ണിലേക്ക് ഇറക്കി.

ഞങ്ങളെ ഇറക്കുന്നതിന് മുമ്പെ ബസ് അല്പമൊന്ന് മുന്നോട്ട് നീക്കാനായി ഡ്രൈവർ ആക്ലിലറേറ്ററിൽ കാലമർത്തി. ചക്രം വട്ടം കറങ്ങിയതല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. സുഖ്‌വീന്ദർ സിംഗ് ഒരിക്കൽ കൂടി ആക്ലിലറേറ്ററിൽ കാലമർത്തി. ബസ്സിൻ്റെ പിൻ ചക്രം ചെളിയിൽ അല്പം കൂടി പൂണ്ടു. 'കളി എന്നോടാ " എന്ന മട്ടിൽ സുഖ്‌വീന്ദർ സിംഗ് ആക്ലിലറേറ്ററിൽ വീണ്ടും കാലമർത്തി. ബസ്സിൻ്റെ പിൻഭാഗം അൽപം തെന്നി മാറിയതല്ലാതെ ചെളിയിൽ നിന്ന് കരകയറിയില്ല. അതോടെ ഞങ്ങളെ എല്ലാവരെയും ബസ്സിൽ നിന്ന് ഇറക്കി.

വിശപ്പിൻ്റെ വിളി അറിഞ്ഞ പലരും അടുത്ത് കണ്ട തട്ടു കടയിലേക്ക് ഇടിച്ചു കയറി. നിമിഷങ്ങൾക്കകം അവിടെ ഉണ്ടായിരുന്ന മുട്ടയും ബ്രഡും മുഴുവൻ കാലിയായി. തൊട്ടടുത്ത കടയും അന്ന് നേരത്തെ പൂട്ടേണ്ടി വന്നു. തോൽക്കാൻ മനസ്സില്ലാത്ത പഞ്ചാബി സിങ്ങിൻ്റെ മനസ്സുമായി സുഖ്‌വീന്ദർ സിംഗ് അപ്പോഴും ബസ്സിനെ ചെളിയിൽ നിന്നും കയറ്റാൻ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. റോഡിന് പാരലൽ ആയി നിർത്തിയിരുന്ന ബസ് തെന്നി തെന്നി അവസാനം റോഡിന് ലംബമായി. ഇനി തെന്നിയാൽ തൊട്ടടുത്ത കുഴിയിൽ വീഴും എന്ന അവസ്ഥയിൽ സിംഗ് അടിയറവ് പറഞ്ഞു.

തൊട്ടടുത്ത് ക്രിക്കറ്റ് ബാറ്റുകൾ വിൽക്കുന്ന ഒരു കട കണ്ടതിനാൽ ഞാനും വിനോദൻ മാഷും അങ്ങോട്ട് കയറി. ഞാൻ ഇഛിച്ച പോലെ, നാനൂറ് രൂപ കൊടുത്ത് കാശ്മീരി വില്ലോ കൊണ്ടുണ്ടാക്കിയ ഒരു ബാറ്റ് മോന് വേണ്ടി വാങ്ങി. അതിൻ്റെ സാദാ ടൈപ്പ് മുന്നൂറ് രൂപ നൽകി വിനോദൻ മാഷും വാങ്ങി. ഇതിനിടയിൽ ഞങ്ങൾ കാലിയാക്കിയ കടക്കാരനും നാട്ടുകാരായ ചിലരും ചേർന്ന് ഒരു ക്രെയിൻ സർവ്വീസ് കാരനെ വിളിച്ച് വരുത്തിയിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ്സിനെ അനായാസം ചെളിയിൽ നിന്ന് കയറ്റുമ്പോൾ സമയം പതിനൊന്നേ കാൽ ആയിരുന്നു. 

അപ്പോഴാണ് ആൾക്കൂട്ടത്തിൽ ഒരു 'കൈ ഇല്ലാത്ത' നിരവധി പേരെ വിനോദൻ മാഷ് കണ്ടത്.

"സാറെ ... ഇവരൊക്കെ ഒറ്റക്കൈയ്യന്മാരായത് എങ്ങനാ?" വിനോദൻ മാഷ് എന്നോട് ചോദിച്ചു.

" ഒറ്റക്കൈയ്യൻമാർ മാത്രമല്ല , ഗർഭണന്മാരുമാണ്... വയറ് നോക്ക് ..." ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

"ങാ... ശരിയാണല്ലോ..." 

"അവരുടെ കോട്ടിനകത്ത് കാംക്രി എന്നൊരു നെരിപ്പോടുണ്ട്. കനലിട്ട് പുകയ്ക്കുന്ന ഒരു തരം കൊട്ട... കോട്ടിനുള്ളിൽ സദാ ചൂട് നിലനിർത്താൻ അത്  സഹായിക്കും" ഞാൻ പറഞ്ഞു.

"കാംക്രി..? കൊള്ളാലോ ഐഡിയ... ഒന്ന് കാണാൻ പറ്റുമോ?"

കൂട്ടത്തിൽ ഒരാളെ സമീപിച്ച് ഞാൻ ആവശ്യം അറിയിച്ചു. അയാൾ പുഞ്ചിരിയോടെ കാംക്രി എനിക്ക് കൈമാറി;ഞാൻ വിനോദൻ മാഷിനും.

അൽപ സമയം കഴിഞ്ഞ് ബസ് ഞങ്ങളുടെ മുന്നിലെത്തി. കാംക്രി ഉടമസ്ഥന് തിരിച്ച് നൽകി നന്ദി പറഞ്ഞ് ഞങ്ങൾ ബസ്സിൽ കയറി. ബസ്സ് വീണ്ടും പഹൽഗാം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.

Next : ആരുവാലിയിലെ മഞ്ഞു പൂക്കൾ

Friday, May 09, 2025

ഗുൽമാർഗ്ഗിലെ മഞ്ഞു പാടങ്ങൾ (ദ ഐവി - 16)

 യാത്ര വന്ന വഴി

പിറ്റേ ദിവസം കാലത്തേ യാത്ര തിരിക്കണമെന്ന് ടൂർ മാനേജർ ലെനിൻ അറിയിച്ചിരുന്നു.പൂക്കളുടെ താഴ്‌വരയായ ഗുൽമാർഗ്ഗിലേക്കായിരുന്നു അന്നത്തെ യാത്ര. ഫസ്റ്റ് സ്റ്റേജ് ഗൊണ്ടോല റൈഡ് (കേബിൾ കാർ) അടയ്ക്കമായിരുന്നു ടൂർ പാക്കേജ്.അത് തന്നെ പോകണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു ഞാൻ.കാരണം ഗുൽമാർഗ്ഗ് അടുക്കുന്തോറും തലേ ദിവസം രാത്രി ഉണ്ടായ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ പ്രകടമായിരുന്നു. വീടുകളുടെ മേൽക്കൂരയും വണ്ടികളുടെ മുകൾ ഭാഗവും വൃക്ഷത്തലപ്പുകളും എല്ലാം മഞ്ഞിൻ്റെ ഭാരവും പേറി നിൽക്കുന്നു. പോരാത്തതിന് മഴയും.

പതിവ് പോലെ ടാങ് മാർഗ്ഗിൽ നിന്ന് ഞങ്ങൾ  ജാക്കറ്റ് വാടകക്കെടുത്തു. വില പേശാൻ ഒരവസരവും നൽകാതെ 280 രൂപയ്ക്ക് ആയിരുന്നു ഡീൽ. കളർഫുൾ ആയ ജാക്കറ്റുകൾ ആർക്കും കിട്ടിയതുമില്ല. മഴയും തണുപ്പും കാരണം ഒരു വിധം സ്യൂട്ടബിൾ ആയി കിട്ടിയവർ എല്ലാം അവ ധരിച്ച് പുറത്തിറങ്ങി. ഏഴെട്ട് പേർ അടങ്ങിയ ഗ്രൂപ്പുകളായി വിവിധ ടാക്സികളിലായിരുന്നു ഗുൽമാർഗ്ഗിലേക്കുള്ള തുടർയാത്ര. റോഡ് മുഴുനീളം മഞ്ഞ് പുതച്ച് കിടക്കുന്നതിനാൽ ടയറിൽ ചെയിൻ ഘടിപ്പിച്ചായിരുന്നു യാത്ര. ചെയിൻ പൊട്ടുന്നതും വണ്ടി തെന്നുന്നതും ഭയം അങ്കുരിപ്പിച്ചെങ്കിലും ആ യാത്ര അനുഭവിച്ചറിയാൻ തന്നെ തീരുമാനിച്ചു.

മുന്നിൽ ഒരാൾക്ക് മാത്രമേ ഇരിക്കാൻ പറ്റൂ എന്ന് വണ്ടിയിൽ കയറുമ്പോൾ തന്നെ ഡ്രൈവർ പറഞ്ഞതിനാൽ വിനോദൻ മാഷ് മുന്നിലും ഞാനടക്കം ബാക്കിയുള്ളവർ പിന്നിലും ഇരുന്നു. വഴിയിൽ വെച്ച് ഏതോ ഒരാളെ ഡ്രൈവർ മുൻ സീറ്റിൽ തന്നെ കയറ്റി (തിരിച്ചു പോരുമ്പോൾ അവൻ ഇതേ ഡയലോഗ് അടിച്ചെങ്കിലും ഞങ്ങൾ രണ്ട് പേരും മുൻസീറ്റിൽ തന്നെ കയറി ഇരുന്നു). പാർക്കിംഗ് ഏരിയയിൽ നിന്നും ഗൊണ്ടോല സ്റ്റേഷൻ വരെ വളരെ ദൂരമുണ്ടെന്നും മഞ്ഞിലൂടെ നടക്കാൻ പ്രയാസമായിരിക്കുമെന്നും അഞ്ഞൂറ് രൂപ നൽകിയാൽ അവിടെ കൊണ്ടു വിടാമെന്നും ഡ്രൈവർ എന്നോട് പറഞ്ഞു. അവൻ്റെ സ്വഭാവം നല്ലതായി തോന്നാത്തത് കൊണ്ടും അവൻ പറഞ്ഞ ദൂരത്തെ സംബന്ധിച്ച് അറിയാമെന്നതിനാലും ഞാൻ അത് മൈൻഡ് ചെയ്തില്ല.

പാർക്കിംഗ് പോയിൻ്റിൽ ഇറങ്ങിയ ഞാൻ കണ്ടത് നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞ് പുതച്ച സ്ഥലങ്ങൾ മാത്രമാണ്. പള്ളിയും അമ്പലവും മറ്റ് കടകളും എല്ലാം മഞ്ഞിൽ നിന്നും തല ഉയർത്തി നോക്കുന്നുണ്ട്. അങ്ങോട്ട് എത്താനുള്ള വഴി ഇല്ല എന്ന് മാത്രം. വണ്ടികൾ പലതും മഞ്ഞിൽ ഉറച്ച് പോയ പോലെയായി കിടക്കുന്നുണ്ട്. റോഡിൽ  വണ്ടികൾ ഓടുന്ന ഭാഗം മാത്രം ചെളി പുരണ്ട മഞ്ഞായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. തൊട്ടടുത്ത കടയിൽ കയറി നൂഡിൽസ് കഴിച്ച് ഞങ്ങൾ വിശപ്പിന്  താൽക്കാലികാശ്വാസം നൽകി.

പലരും പല വണ്ടികളിൽ ആയതിനാൽ ബ്രേക്ക് ഫാസ്റ്റ് കഴിച്ച ശേഷം സെൽഫി പോയിൻ്റിൽ ഒത്തു കൂടി ഒരുമിച്ച് ഗൊണ്ടോല സ്റ്റേഷനിലേക്ക് നീങ്ങാം എന്നായിരുന്നു പ്ലാൻ . ചെയ്തിരുന്നത്. ഡ്രൈവർ പറഞ്ഞ പോലെ മഞ്ഞിലൂടെ നടക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് പെട്ടെന്ന് മനസ്സിലായി. മഞ്ഞിൽ കുളിച്ച I Love Gulmarg ൽ പല സംഘങ്ങളായി ഞങ്ങളത്തി. പിന്നാലെ ശക്തമായ മിന്നലും ഇടിയും വെട്ടാൻ തുടങ്ങി. ഓപ്പൺ സ്പേസ് ആയതിനാൽ ഇടി പേടിപ്പിച്ചെങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല. പണ്ടേതോ കഥയിൽ വായിച്ച  മഞ്ഞ് മനുഷ്യനെ ഉണ്ടാക്കിയും മഞ്ഞ് വാരി എറിഞ്ഞും മഞ്ഞിൽ കുത്തി മറിഞ്ഞും ഞങ്ങൾ ആവോളം ആസ്വദിച്ചു.

പെട്ടെന്നാണ്, പ്രതികൂല കാലാവസ്ഥ കാരണം ഗൊണ്ടോല റൈഡ് നിർത്തി വെച്ചതായി വാർത്ത പരന്നത്. മുമ്പ് രണ്ട് തവണയും കയറിയതിനാൽ എനിക്കത് വലിയ നഷ്ടമായി തോന്നിയില്ല. എങ്കിലും ഗൊണ്ടോല സ്റ്റേഷൻ വരെ പോയി വരാം എന്ന് തീരുമാനിച്ചു. മുമ്പ് വന്നപ്പോൾ നടന്ന സ്ഥലങ്ങളും ഇരുന്ന സീറ്റുകളും എല്ലാം മഞ്ഞിനടിയിലായിരുന്നു. അവിടവിടെ ഉയർന്ന് നിൽക്കുന്ന ചില ചൂണ്ടുപലകകളും ബോർഡുകളും പഴയ ഓർമ്മകളെ തൊട്ടുണർത്തി(ഗുൽമാർഗ്ഗിലെ സമ്മർ സീസൺ കാണാൻ ഇവിടെയും വിൻ്റർ സീസൺ കാണാൻ ഇവിടെയും ക്ലിക്ക് ചെയ്യുക).

കേബിൾ കാർ കാൻസൽ ചെയ്തതിനാൽ എല്ലാവർക്കും സ്കീയിംഗിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് കോർഡിനേറ്റർ അഭയ് പറഞ്ഞു. അതനുസരിച്ച് വലതു ഭാഗത്തെ വിശാലമായ സ്ഥലത്ത് ഞങ്ങളെത്തി. മഞ്ഞ് പാടമായി മാറിയ പ്രസ്തുത സ്ഥലത്ത് നിരവധി സഞ്ചാരികൾ സ്കീയിംഗ് പരീക്ഷിക്കുന്നുണ്ടായിരുന്നു. അവരുടെ അഭ്യാസങ്ങൾ കണ്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.

ഇത് വരെ ചെയ്യാത്തതായതിനാൽ ഒരു പരീക്ഷണത്തിനായി ഞാനും ആ ബൂട്ടണിഞ്ഞു. നീങ്ങാൻ തുടങ്ങിയതും കാല് രണ്ടും രണ്ട് ദിശയിൽ നീങ്ങി പധോം എന്ന് ഞാൻ നിലം പൊത്തി. സ്കീയിംഗ് മാസ്റ്ററുടെ സഹായത്തോടെ എണ്ണീറ്റതും കാല് വീണ്ടും അതിൻ്റെ വഴിക്ക് പോയതും ഒരുമിച്ചായിരുന്നു. സ്വയം കാലുറപ്പിച്ച് നിർത്താൻ കഴിയാത്തതിനാൽ മാസ്റ്റർ വീണ്ടും എന്നെ എങ്ങനെയൊക്കെയോ പൊക്കി നിർത്തി, ഒന്ന് അനങ്ങുമ്പോഴേക്കും ഞാൻ വീണ്ടും മഞ്ഞിൽ മൂട് കുത്തി വീണു. ചുരുക്കിപ്പറഞ്ഞാൽ കിലുക്കത്തിലെ ജഗതിയെപ്പോലെയായി എൻ്റെ അവസ്ഥ. തുടങ്ങുന്നതിന് മുമ്പ് പത്ത് മിനിട്ട് മുഴുവൻ സമയവും വേണം എന്ന് കരുതിയിരുന്ന ഞാൻ അഞ്ച് മിനിട്ട് ആവുന്നതിന് മുമ്പേ ബൂട്ടഴിച്ച് സുല്ലിട്ടു.

മഞ്ഞിലെ മൂട് കുത്തി വീഴ്ച പൂർത്തിയാക്കിയവർ ഓരോരുത്തരായി സെൽഫി പോയിൻ്റിലേക്ക് തന്നെ മടങ്ങി. ഞങ്ങളും അധിക നേരം അവിടെ നിന്നില്ല. സെൽഫി പോയിൻ്റിലെ ഹോട്ടലിൽ കയറി കത്തിക്കാളുന്ന വയറിന് ആലു പൊറോട്ട നൽകി വീണ്ടും സമാധാനിപ്പിച്ചു.രാവിലെ ഇങ്ങോട്ട് എത്തിച്ച്  തന്ന ടാക്സിക്കാരെ വിളിച്ച് വരുത്തി ഓരോ ടീമും സ്ഥലം വിടാനും തുടങ്ങി. ഞങ്ങളുടെ വണ്ടി മാത്രം അപ്പോഴും എത്തിയില്ല. ആദ്യമാദ്യം ഉടൻ എത്തും എന്ന് മറുപടി കിട്ടിയെങ്കിലും പിന്നീട് മറ്റൊരാളാണ് വരുന്നത് എന്നായി. കഥയറിയാതെ ഞങ്ങൾ മഞ്ഞിൽ വിറങ്ങലിച്ച് നിന്നു.

അര മണിക്കൂർ കഴിഞ്ഞിട്ടും വണ്ടി കാണാത്തതിനാൽ വീണ്ടും വിളിച്ചു നോക്കി. ഇത്തവണ ഡ്രൈവർ ഫോൺ എടുത്തതേ ഇല്ല.മുമ്പേ പോയ ടീമിലുള്ളവരെ വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫും ആയിരുന്നു. തണുപ്പിൻ്റെ കാഠിന്യം കൂടിക്കൂടി വരാനും തുടങ്ങി. ഞങ്ങളുടെ ടാക്സിക്കാരൻ മറ്റെവിടെയോ പോയതാണെന്ന് ഏകദേശം ഉറപ്പായി. ഒന്നര മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് ശേഷം അയാൾ വണ്ടിയുമായി എത്തി. ഡ്രൈവർ വിലക്കിയെങ്കിലും ഞാനും വിനോദൻ മാഷും മുൻ സീറ്റിൽ തന്നെ കയറിയിരുന്നു.

തിരിച്ചു പോകുന്നതിനിടക്ക് ഓരോരുത്തരോടും വണ്ടിക്കൂലി എടുക്കാൻ ഡ്രൈവർ പറഞ്ഞു. ടാക്സി ചാർജ്ജ് പാക്കേജിൽ ഉൾപ്പെടുന്നതായതിനാൽ ആരും നൽകിയില്ല. ഉടനെ മറ്റെന്തോ ഇനത്തിൽ അഞ്ഞൂറ് രൂപ ആവശ്യപ്പെട്ടു. അതു നൽകാനും ആരും തയ്യാറായില്ല. അഞ്ഞൂറ് രൂപ അടച്ച റസീപ്റ്റ് കാണിച്ചായി പിന്നെ അയാളുടെ ഡിമാൻ്റ്. അത് ഞങ്ങൾ സഞ്ചരിച്ച സമയത്തേതല്ലാത്തതിനാൽ തരാൻ പറ്റില്ല എന്ന് ഞങ്ങളും പറഞ്ഞു. ഫോണിന് റേഞ്ചില്ലാത്ത ഒരു സ്ഥലത്ത് നിർത്തി ഞങ്ങളെ ഇറക്കി വിടും എന്ന ഭീഷണിയായി പിന്നെ.  മഞ്ഞും മഴയും ഇരുട്ടും ഔട്ട് ഓഫ് റേഞ്ചും ഹൈറേഞ്ചും കൂടി സൃഷ്ടിച്ച കുരുക്കിൽ കുടുങ്ങിയതിനാൽ അഞ്ഞൂറ് രൂപ നൽകി ഞങ്ങൾ ഒരു വിധം താഴെ എത്തി. ഇത്രയൊക്കെ ചെയ്തിട്ടും ഉളുപ്പില്ലാതെ ടിപ്പ് ചോദിക്കാനും അവൻ മറന്നില്ല. രാത്രി ഒമ്പത് മണിയോടെ ഞങ്ങൾ ശ്രീനഗറിൽ തിരിച്ചെത്തി.


Next : പഹൽഗാമിലേക്ക്