Pages

Saturday, November 01, 2025

കൂറമ്മായി

"ങേ!!" രാവിലെ തന്നെ ബാത്റൂമിൽ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. ഞാൻ അൽപം കൂടി അടുത്ത് ചെന്ന് സൂക്ഷിച്ച് നോക്കി.

'രണ്ടിൻ്റെയും ശ്വാസം നിലച്ചിട്ടുണ്ട്' ഞാൻ ആത്മഗതം ചെയ്തു. തൊട്ടുനോക്കി ഉറപ്പ് വരുത്താൻ പറ്റുമായിരുന്നെങ്കിലും എൻ്റെ വിരലടയാളം പറ്റി പൊല്ലാപ്പാകാൻ സാധ്യതയുള്ളതിനാൽ ഞാനതിന് മുതിർന്നില്ല.

'അതെങ്ങനെയായിരിക്കും സംഭവിച്ചത്?' രണ്ടിൻ്റെയും കിടപ്പ് കണ്ട ഞാൻ വീണ്ടും കൂലംങ്കുഷമായി ചിന്തിച്ചു. രാവിലെ തന്നെ തല പുകഞ്ഞതല്ലാതെ എനിക്ക് ഒരു പിടിയും കിട്ടിയില്ല. എങ്കിലും സംഭവത്തിൻ്റെ കിടപ്പ് അത്ര പന്തിയല്ല എന്ന് തോന്നിയതിനാൽ ഞാൻ കേസ് മെറ്റ എ.ഐ ക്ക് വിട്ടു.

'കൂറാച്ചി v/s കൽക്കുഞ്ഞൻ' എന്ന് ടൈപ്പ് ചെയ്ത് ഞാൻ കാത്തിരുന്നു. മെറ്റ എവിടെയൊക്കെ പോയി തപ്പി  നോക്കി എന്നറിയില്ല, വട്ടം കറങ്ങി കറങ്ങി സംപൂജ്യ വിനയ കുനയാന്വിതനായി കറക്കം നിർത്തി.

ഞാൻ നേരെ ചാറ്റ് ജിപിടിയിലേക്ക് വെച്ചു പിടിച്ച് മേൽ പറഞ്ഞത് തന്നെ ടൈപ്പ് ചെയ്തു.
ഉത്തരമായി 'നിങ്ങൾക്ക് ഹാസ്യ കഥ വേണോ അതോ കവിത വേണോ' എന്ന ചോദ്യം ഈ നേരത്ത് എന്നോട് ചോദിക്കാൻ തോന്നിയ അവൻ്റെ വലിയ മനസ്സിനെ ഞാൻ മനസ്സ് നിറയെ ചീത്ത വിളിച്ചു.

എ ഐ പരാജയപ്പെട്ടിടത്ത് ഐ ആം തോല്ക്കരുത് എന്ന് ഞാൻ ദൃഢപ്രതിജ്ഞ (നിശ്ചയം അല്ല, പ്രതിജ്ഞ തന്നെ - അതാവുമ്പോ ആവശ്യാനുസരണം മാറ്റാമല്ലോ) ചെയ്തു.ശേഷം മഴക്കാറിനിടയിലൂടെ മുറ്റത്ത് വീഴുന്ന സൂര്യകിരണങ്ങൾ നഗ്ന തലയിൽ ഏറ്റുവാങ്ങി വീണ്ടും ചിന്താവിഷ്ടനായി. അപ്പോഴാണ് എ.ഐ ക്ക് ഒരു ക്ലൂ കൊടുത്ത് ഒരവസരം കൂടി നൽകാം എന്ന് എൻ്റെ മെഡുല മണ്ണാങ്കട്ട ഉപദേശിച്ചത്.മെറ്റ എ.ഐ വെറും ചെറ്റ എ.ഐ  ആണെന്ന തിരിച്ചറിവിൽ ഞാൻ അന്വേഷണ ചുമതല ജെമിനിക്ക് നൽകി.

"കൽക്കുഞ്ഞൻ" ഞാൻ വോയിസ് ടു ടെക്സ്റ്റ് ൽ പറഞ്ഞു.

"അൽ കുഞ്ഞാൻ" സ്ക്രീനിൽ തെളിഞ്ഞു വന്നു.

"ഛെ!!കൽ... നോട്ട് അൽ" 

"ചെങ്കനൽ" സ്ക്രീനിൽ വീണ്ടും ഡിസ്പ്ലേ വന്നു.

'ഒലക്കൻ്റെ മൂട് ' ആത്മഗതം ചെയ്തു കൊണ്ട് ഞാൻ ജെമിനിയും ക്ലോസ് ചെയ്തു.

പെട്ടെന്നാണ് എൻ്റെ ദൃഢ പ്രതിജ്ഞ എനിക്കോർമ്മ വന്നത്.ലോകത്തിലെ സർവ്വ വിവരങ്ങളും തലച്ചോറിൽ കയറ്റി വച്ച ഗൂഗിൾ അമ്മായിക്ക് ഒരവസരം നൽകി നോക്കാം എന്ന് കരുതി ഞാൻ വോയിസ് ടു ടെക്സ്റ്റ് വീണ്ടും ഞെക്കി.

"പഴുതാര കൂറയെ കുത്തിയാൽ" കണ്ഠം ശുദ്ധീകരിച്ച്  ശുദ്ധ മലയാളത്തിൽ ഞാൻ പറഞ്ഞു. ശേഷം ഓണം ബമ്പർ റിസൾട്ട് നോക്കുന്ന ആൻറപ്പനെപ്പോലെ സ്ക്രീനിൽ ടൈപ്പ് ചെയ്ത് വരുന്നതിലേക്ക് നോക്കി.

"നയൻതാര സൂറയെ കുത്തിയാൽ .."  ഓട്ടോ കറക്ഷൻ കഴിഞ്ഞ് സ്ക്രീനിൽ കണ്ടത് വായിച്ച എൻ്റെ പല്ലിറുമ്മിപ്പോയി.

തൽക്കാലം നിർമ്മിത ബുദ്ധിമാനെക്കാളും ഈ പണിക്ക് നല്ലത് എൻ്റെ സ്വന്തം ബുദ്ധി തന്നെയാണ് എന്ന വസ്ത്രമില്ലാത്ത സത്യം ഞാൻ മനസ്സിലാക്കി. പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കാനായി ഞാൻ വീണ്ടും ബാത്റൂമിൽ എത്തി.

"ങ്ങേ!!" പിന്നെയും ങ്ങേ !! തുടർന്ന് 'ങ്ങേ' യുടെ ഒരു മാലപ്പടക്കം എന്ന രൂപത്തിൽ ഞാൻ ഞെട്ടി ഞെട്ടി വീണ്ടും ഞെട്ടി. കാരണം ചത്ത രണ്ടെണ്ണവും എണീറ്റ് പോയിരിക്കുന്നു!

"എടിയേ !" ഞാൻ ഭാര്യയെ വിളിച്ചു.

"എന്താ..?" എൻ്റെ വിളിയുടെ കുതിരശക്തി കാരണം അവൾ പെട്ടെന്ന് വിളി കേട്ടു.

"ഇന്ന് രാവിലെ ഈ ബാത് റൂമിൽ രണ്ട് ഡെഡ് ബോഡികൾ ഉണ്ടായിരുന്നു..... "

"ങ്ങാ.." ഒരു കൂസലുമില്ലാതെ അവൾ സമ്മതിച്ചു.

"ഇപ്പോൾ അത് കാണാനില്ല... രണ്ടും എണീറ്റ് പോയി"

"എണീറ്റ് പോയതൊന്നുമല്ല, ഞാനെടുത്ത് പുറത്തേക്കിട്ടതാ..."

"എന്നാലും ആര് ആരെ കുത്തിയപ്പോഴായിരിക്കും .....?" ഞാൻ എൻ്റെ പുകഞ്ഞ് കരി പിടിച്ച സംശയം പുറത്തേക്കിട്ടു.

"ചോദ്യം മനസ്സിലായില്ല..." 

"അതായത് കൽക്കുഞ്ഞൻ എന്ന പഴുതാരയും കൂറാച്ചി എന്ന പാറ്റയും..."

"അവർ കാശിക്ക് പോയ കഥ പറയാതെ നിിങ്ങൾ കാര്യം പറയ് .... "

"പറയട്ടെ ... അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് ഞാൻ കണ്ടതാ..."

"എന്നിട്ട് ... രണ്ടിനെയും വെറുതെ വിട്ടു..."

"അത്... പിന്നെ ... രണ്ടും എൻ്റെ മേലേക്ക് ഓടിക്കയറും എന്ന് കരുതി ഞാൻ വേഗം പുറത്തിറങ്ങി.... "

"എന്നിട്ട്?"

"പിന്നെ അര മണിക്കൂർ കഴിഞ്ഞ് വന്നപ്പോൾ രണ്ടും ചത്ത് കിടക്കുന്നു...''

"എന്നിട്ട് ?"

"അതിൻ്റെ കാരണമാണ് എനിക്ക് മനസ്സിലാകാത്തത്. കൽക്കുഞ്ഞൻ കൂറയെ കുത്തി ...... കൂറ ചത്തു. പിന്നെ ചത്ത കൂറ കുത്തി കൽക്കുഞ്ഞനും ചത്തു"

"ഹ ഹ ഹാ... അതാണോ സംശയം ?"

"ങാ... ഞാൻ മെറ്റ എ.ഐ യോടും ചാറ്റ് ജി.പി.ടി യോടും ജെമിനിയോടും ഗൂഗിളമ്മായിയോടും എല്ലാം ചോദിച്ചു..."

"എല്ലാ പെണ്ണുങ്ങളോടും ചോദിച്ചു. എന്നോട് മാത്രം ചോദിച്ചില്ല..."

"അത്... അത് പിന്നെ ..." ഞാൻ നിന്ന് പരുങ്ങി.

"നിങ്ങൾ ബാത് റൂമിൽ നിന്നും ഇറങ്ങിപ്പോയ ശേഷം ഞാൻ അവിടെ കയറി... ഇവരുടെ തൊട്ടുകളിയും ആട്ടക്കളിയും കണ്ട് എനിക്കങ്ങട്ട് കലി കയറി..."

"എന്നിട്ട്??" ഞാൻ അവളുടെ അടുത്ത് നിന്ന് അൽപം പിന്നോട്ട് മാറിക്കൊണ്ട് ചോദിച്ചു.

"കഴിഞ്ഞ തവണ എനിക്ക് ഒരു കുത്ത് കിട്ടിയ അരിശം തീർക്കാൻ ചെരുപ്പെടുത്ത് കൽക്കുഞ്ഞനെ ഒറ്റയടി.... ട്ടേ!" 

"ങാ.." ഞാൻ മൂളി.

"കൃത്യം ആ സമയത്ത് തന്നെ കൂറ അങ്ങോട്ട് പാഞ്ഞ് വന്നു ... ഒരു അടിയ്ക്ക് രണ്ട് കക്ഷി..."

"ഒരു വെടിക്ക് രണ്ട് പക്ഷി എന്നാ ഞാൻ പഠിച്ചത് ...എന്നിട്ട്?" 

"അപ്പോഴാണ് സൂറമ്മായിയുടെ ഫോൺ വന്നത്..."

"കൂറ ചത്തപ്പോ തന്നെ സൂറമ്മായീടെ ഫോൺ" ഞാൻ ആത്മഗതം ചെയ്തു.

"സൂറമ്മായി രാവിലത്തെ ചായ വിശേഷങ്ങളും ഇന്നലത്തെ മഴ വിശേഷങ്ങളും കുഞ്ഞാളൂൻ്റെ കല്യാണ വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പറഞ്ഞ് തീർന്നപ്പോഴേക്കും ഞാൻ കൂറാച്ചിയെ മറന്നു പോയി..."

"അത് നന്നായി ..''

"അപ്പോഴായിരിക്കും നിങ്ങള് പിന്നിം ബാത്റൂമിൽ കയറി രണ്ടെണ്ണം മയ്യിത്തായി കിടക്കുന്നത് കണ്ടതും ആവശ്യമില്ലാതെ അതിൻ്റെ പിന്നാലെ കൂടിയതും..."

"യാ കുദാ ...!!" ഭാര്യയുടെ വിവരണം കേട്ട് ഞാൻ തലയിൽ കൈവച്ചു നിന്നു പോയി. 

"ഇനി ഇമ്മാതിരി വല്ലതും കണ്ടാലേ ... ഏതെങ്കിലും അമ്മായികളോട് ചോദിക്കാൻ നിക്കണ്ട...''

"ഇല്ല... കൂറമ്മായിയോട് ചോദിച്ചോളാം...." മുന്നറിയിപ്പ് തന്ന് അവൾ അടുക്കളയിലേക്ക് നീങ്ങുമ്പോൾ ഞാൻ ആത്മഗതം ചെയ്തു.




1 comments:

Areekkodan | അരീക്കോടന്‍ said...

ബല്ലാത്തൊരു കത

Post a Comment

നന്ദി....വീണ്ടും വരിക