Pages

Monday, June 16, 2025

ടയർ പത്തിരി അഥവാ ഒറോട്ടി

കുട്ടിക്കാലത്തെ വേനലവധിക്കാലം ശരിക്കും ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഓർമ്മകളുടെ കാലം കൂടിയാണ്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള വിവിധ തരം കളികൾ, പുഴയിലെ നീരാട്ട്, വിരുന്നു പോക്ക് അങ്ങനെ അങ്ങനെ ഓർമ്മകളുടെ ഒരു സുനാമി തന്നെ ഓരോ വേനലവധിക്കാലവും മനസ്സിലേക്ക് കൊണ്ടു വരുന്നുണ്ട്.

എൻ്റെ കുട്ടിക്കാല വേനലവധിക്കാലത്തെ മറക്കാത്ത ഓർമ്മകളിൽ ഒന്നാണ് ബാപ്പയുടെ നാടായ നൊച്ചാട്ടേക്കുള്ള വിരുന്നു പോക്ക്. കേവലം മൂന്ന് ദിവസത്തെ പരിപാടി ആണെങ്കിലും അതിനുള്ള ഒരുക്കങ്ങൾ ഉമ്മയും ബാപ്പയും ഒരാഴ്ച മുമ്പ് തന്നെ ആരംഭിക്കും. മൂന്ന് ദിവസത്തേക്ക് പല്ല് തേക്കാൻ വേണ്ട ഉമിക്കരിപ്പൊതി തയ്യാറാക്കലാണ് കുട്ടികളായ ഞങ്ങൾക്ക് സ്ഥിരം കിട്ടാറുള്ള പണി. പേസ്റ്റ് സർവ്വ വ്യാപകമായിരുന്നില്ലെങ്കിലും പൽപൊടി ഉണ്ടായിരുന്നു.പക്ഷെ, അത് വായിലേക്ക് വയ്ക്കുമ്പോഴുള്ള എരിവ് പലർക്കും ഇഷ്ടമില്ലായിരുന്നു. ഉമിക്കരിക്ക് ഉപ്പ് രസത്തോടൊപ്പം ഒരു കയ്പ്പും ഉണ്ടായിരുന്നു. എൻ്റെ ഉമ്മ തയ്യാറാക്കുന്ന ഉമിക്കരിയിൽ വേപ്പിൻ്റെ ഇല ഉണക്കിപ്പൊടിച്ചത് കൂടി ചേർക്കുന്നത് കൊണ്ടാണ് ഈ കയ്പ് എന്ന് പിന്നീടാണ് മനസ്സിലായത്. ഉമ്മയുടെ ഉമിക്കരി പോലെ സോഫ്റ്റ് ആയിരുന്നില്ല മറ്റ് വീടുകളിലെ ഉമിക്കരി എന്നതും എടുത്ത് പറയേണ്ടതാണ്.

രാവിലെ കോഴിക്കോട്ടേക്കുള്ള ആദ്യ ബസ്സായ സി.ആർ.ഡബ്യു ആറ് മണിക്കാണ് പുറപ്പെടുന്നത്. കോഴിക്കോട് നിന്ന് ബസ്സ് മാറിക്കേറിയും ബസ്സിറങ്ങി കുറെ നടന്നും അവസാനം ബാപ്പയുടെ തറവാട്ട് വീട്ടിലെത്തുന്നത് ഉച്ചയോടെ ആയിരിക്കും. അക്കാലത്ത് ഉച്ച ഭക്ഷണം കഴിച്ചതിൻ്റെ ഒരു ഓർമ്മയും എൻ്റെ മനസ്സിലില്ല. എന്നാൽ രാത്രി കിട്ടിയിരുന്ന ഭക്ഷണം ഇന്നും എൻ്റെ മനസ്സിൽ പച്ച പിടിച്ച് തന്നെ നിൽക്കുന്നുണ്ട്. ടയർ പത്തിരി എന്ന കട്ടി കൂടിയ ഒരു തരം പത്തിരിയും അന്ന് വൈകുന്നേരം വരെ ആ മുറ്റത്ത് ഓടിക്കളിച്ചിരുന്ന കോഴിയെ പിടിച്ചുണ്ടാക്കിയ കോഴിക്കറിയും ആയിരുന്നു അത്. കോഴിക്കാല് മുഴുവൻ വയറ്റിലെത്തിയാലും ടയർ പത്തിരിയുടെ കാൽ ഭാഗം പോലും തീർന്നുട്ടുണ്ടാകില്ല എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ പ്രശ്നം. കുട്ടികളായ ഞങ്ങൾക്ക് ടയർ പത്തിരി ശരിക്കും ഒരു തീറ്റ ശിക്ഷ തന്നെയായിരുന്നു.

അന്നത്തെ ഫിഫ്റ്റീൻ കാരൻ ഇന്ന് ഫിഫ്റ്റിയിൽ എത്തി നിൽക്കുമ്പോഴാണ് ടയർ പത്തിരി ഒന്ന് കൂടി തിന്നണം എന്ന മോഹം മനസ്സിലുദിച്ചത്. ബട്ട്, അന്ന് അത് ഉണ്ടാക്കിത്തന്നിരുന്ന മൂത്തുമ്മ കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. പുതിയ തലമുറക്ക് ഇത് തിന്നാൻ സമയമുണ്ടെങ്കിലും തയ്യാറാക്കാൻ സമയം ഇല്ല പോലും. എങ്കിലും എൻ്റെ ആശ ഞാൻ അന്നത്തെ കളിക്കൂട്ടുകാരനും മൂത്തുമ്മയുടെ മകനുമായ മജീദിനെ അറിയിച്ചു.

എന്നാൽ എന്റെ പദ്ധതികൾ പോലെ ഇപ്രാവശ്യത്തെ സന്ദർശന പരിപാടി നടക്കില്ല എന്ന് മനസ്സിലായതോടെ ടയർ പത്തിരി രുചിക്കാൻ ഈ വർഷം യോഗമില്ല എന്ന് തീരുമാനമായി. എങ്കിലും വേനലവധിക്കാല വിരുന്നുപോക്ക് അനുസ്മരിക്കാൻ കുടുംബ സമേതം മജീദിനെ സന്ദർശിച്ച് പോരാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം വൈകിട്ടോടെ മജീദിൻ്റെ വീട്ടിൽ ഞങ്ങളെത്തി. അൽപ സമയത്തെ സംസാരത്തിനിടയിൽ തീൻമേശയിൽ ചായ സൽക്കാരത്തിനുള്ള വിഭവങ്ങൾ ഉരുണ്ട് കൂടാൻ തുടങ്ങി. പെട്ടെന്ന് ഒരു വാസന എൻ്റെ മൂക്കിലടിച്ച് കയറി.

"ങും... മൂത്തുമ്മ പണ്ട് ഉണ്ടാക്കിയിരുന്ന അതേ കോഴിക്കറിയുടെ മണം... " ഓർമ്മകൾക്ക് ഒന്ന് കൂടി നിറം ചാർത്താനായി ഞാൻ നാസാരന്ധ്രങ്ങൾ വൈഡ് ഓപ്പണാക്കി ആഞ്ഞ് വലിച്ചു. ചായ കുടിക്കാനായി ടേബിളിൽ എത്തിയപ്പോൾ അതാ പഴയ ആ ടയർ പത്തിരിയും!!

ഏതോ പെണ്ണുങ്ങളെ വിളിച്ച് വരുത്തി ടയർ പത്തിരിയും കോഴിക്കറിയും ഞങ്ങൾക്കായി പ്രത്യേകം തയ്യാറാക്കി മജീദും ഭാര്യ ലൈലയും ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. മൂന്നെണ്ണം കഴിച്ച് ഞാൻ പഴയ കാലത്തിലൂടെ അങ്ങനെ ഒഴുകി. മക്കളും ആദ്യമായി ടയർ പത്തിരിയുടെ രുചി അന്നറിഞ്ഞു.

വാൽ: ഡിഗ്രിക്ക് ഒപ്പം പഠിച്ച എറണാകുളം സ്വദേശി ഖൈസ് എൻ്റെ വീട്ടിൽ വന്നു. വയനാട് പടിഞ്ഞാറത്തറയിലേക്ക് പോകേണ്ട അവന് ഞാൻ കൽപറ്റയിലൂടെയുള്ള വഴി പറഞ്ഞു കൊടുത്തു. അവന് കുറ്റ്യാടി വഴി തന്നെ പോകണം പോലും. അതെന്താ കാര്യം എന്നന്വേഷിച്ചപ്പോൾ ഒറോട്ടി അഥവാ ടയർ പത്തിരി കിട്ടുന്ന ഒരു ഹോട്ടൽ ആ റൂട്ടിൽ ഉണ്ട് എന്ന് ! കുട്ടിക്കാലത്ത് ഒറോട്ടി തിന്ന അവനും അമ്പത് കഴിഞ്ഞപ്പോ ഒന്ന് തിന്ന് നോക്കാനാശ!!

Friday, June 13, 2025

ഈശ്വരാ വഴക്കില്ലല്ലോ

2025 മെയ് 30 രാത്രി. മണാലിയിലെ ഹോട്ടൽ കെനിൽ വർത്ത് ഇൻ്റർനാഷണലിൽ, ആ ദിവസത്തെ മണാലി കാഴ്ചകൾക്ക് ശേഷം ഞാനും കുടുംബവും വിശ്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഒരു സിനിമ കാണാം എന്ന് എല്ലാവർക്കും ആഗ്രഹം മുളച്ചത്. സിനിമ കണ്ട് സമയം കളയാൻ എനിക്ക് മടിയാണ്.അംഗുലീ പരിമിതമായ എണ്ണം സിനിമകളേ ഞാനിതുവരെ കണ്ടിട്ടുള്ളൂ. നല്ല ചുമ കൂടി പിടിപെട്ടിരുന്നതിനാൽ ഞാൻ കിടക്കയിലേക്കും ബാക്കി എല്ലാവരും സിനിമയിലേക്കും ചരിഞ്ഞു.

".....ഉടുതുണിക്ക് മറുതുണിയില്ലാതെ ഞാൻ മുംബൈ തെരുവുകളിൽ തേരാപാരാ നടക്കുകയാണ്. കള്ളവണ്ടി കയറാനുള്ള കാശ് പോലും എൻ്റെ കയ്യിലില്ല...... "ഇത്രയും കരഞ്ഞു കൊണ്ടും "അത് കൊണ്ട് ഞാൻ ഒരു ടാക്സി വിളിച്ചു വരികയാണ്. ടാക്സി കൂലി നീ തന്നെ കൊടുക്കണം...." എന്ന ബാക്കി ഭാഗം സീരിയസായും പറയുന്ന ഡയലോഗ് കേട്ടാണ് ഞാൻ പെട്ടെന്നെണീറ്റത്. സലീം കുമാർ ആണ് മൊബൈൽ സ്ക്രീനിൽ നിന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്. ഞാൻ കാണാത്ത "അച്ഛനുറങ്ങാത്ത വീടും" ഞാൻ കണ്ട  "ആദാമിൻ്റെ മകൻ അബുവും" മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ച സലീം കുമാറിന് മാത്രമേ തേരട്ട ചുരുണ്ട് എണീക്കുന്ന ലാഘവത്തോടെ ഹാസ്യ - സീരിയസ്  ഡയലോഗുകൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ സാധിക്കൂ എന്ന എൻ്റെ ആത്മഗതം കൃത്യമായി.

യാത്ര കഴിഞ്ഞ് വീട്ടിലെത്തി രണ്ടു നാൾ കഴിഞ്ഞാണ് എൻ്റെ ലൈബ്രറിയിലെ മേശപ്പുറത്ത് സലീം കുമാറിന്റെ കാരിക്കേച്ചർ മുഖച്ചിത്രമായി 'ഈശ്വരാ വഴക്കില്ലല്ലോ' എന്നൊരു പുസ്തകം ഞാൻ കാണുന്നത്. എൻ്റെ ശേഖരത്തിൽ ഇല്ലാത്ത പുസ്തകം വായനക്കായി മകൾ എവിടെ നിന്നോ കൊണ്ടു വന്നതായിരുന്നു. മുമ്പ് ഇന്നസെൻ്റ് കഥകളും   മുകേഷ് കഥകളും   വായിച്ച് രസിച്ചിരുന്നതിനാൽ ഇതും ഞാൻ കയ്യിലെടുത്തു. ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീർത്തു.

ആകെയുള്ള ഇരുപത്തി ഒന്ന് അധ്യായങ്ങൾ വായിച്ചു കഴിയുമ്പോൾ പറവൂരിനടുത്തുള്ള ചിറ്റാറ്റുകര എന്ന ഗ്രാമം വായനക്കാരൻ്റെ മനസ്സിൽ കൊത്തി വയ്ക്കപ്പെടും എന്ന് തീർച്ചയാണ്. അത്ര കണ്ട് ആ ഗ്രാമത്തിലെ അനുഭവങ്ങൾ സലീം കുമാർ ഈ പുസ്തകത്തിൽ പറയുന്നുണ്ട്. സിനിമാഭിനയം എന്ന ജീവിതാഭിലാഷം കൊണ്ടു നടന്നതും അതിനായി താണ്ടിയ കനൽ പാതകളും അതിന് പൂർണ്ണ പിന്തുണ നൽകിയ അമ്മയുടെ കരുതലും എല്ലാം നർമ്മത്തിൽ ചാലിച്ച് പറഞ്ഞ് പോകുമ്പോഴും ഹൃദയത്തിൽ ചെറിയ ഒരു നോവ് അനുഭവപ്പെടും. 

വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും നിരവധി അനുഭവങ്ങൾ വളച്ചു കെട്ടില്ലാതെ പറയുന്ന സലീം കുമാർ ശൈലി എനിക്കേറെ ഇഷ്ടപ്പെട്ടു. രചയിതാവിൻ്റെ കുറിപ്പിൽ പറയുന്ന പോലെ ജനനമെന്ന സ്റ്റാർട്ടിംഗ് പോയിൻ്റിൽ നിന്നും മരണം എന്ന ഫിനിഷിംഗ് പോയിൻ്റിലേക്ക് നടത്തുന്ന ഒരു എസ്കർഷൻ ആണ് ഈ പുസ്തകം.

ഹാസ്യം ഇഷ്ടപ്പെടുന്നതിനാലാവാം ഒരു ഹാസ്യ നടൻ്റെ ജീവിതാനുഭവങ്ങൾ ഒറ്റ ഇരുപ്പിന് വായിച്ച് തീർക്കാൻ എന്നെ പ്രേരിപ്പിച്ചത്. പ്രതീക്ഷിച്ച പോലെ ഇത് മുഴുവൻ ഹാസ്യമല്ല. ചോര കിനിയുന്ന ചില അനുഭവങ്ങളും ഈ പുസ്തകത്തിലുണ്ട്. എങ്കിലും വായനക്കാരൻ്റെ ചുണ്ടിൽ അവസാനം വിരിയുന്നത് ഒരു പുഞ്ചിരി തന്നെയായിരിക്കും എന്നാണ് എന്റെ അനുഭവം.

പുസ്തകം: ഈശ്വരാ വഴക്കില്ലല്ലോ
രചയിതാവ്: സലീം കുമാർ
പ്രസാധകർ: മനോരമ ബുക്സ് 
Page: 179
വില: 270 രൂപ 

Monday, June 09, 2025

കുഞ്ഞിമ്മുവിൻ്റെ ചെരിപ്പ്.

"അതേയ് ... ഡൽഹിയിലേക്ക് പോകുന്നതിൻ്റെ മുമ്പെ എന്റെ ചെരുപ്പ് ഒന്ന് മാറ്റണം"  കുഞ്ഞിമ്മു ഭർത്താവ് ആബു മാസ്റ്ററോടായി പറഞ്ഞു.

"അതെന്താ ഡൽഹിയിലെ വഴികളും ഇവിടത്തെ വഴികളും ഒരു പോലെ തന്നെയല്ലേ?" ആബു മാസ്റ്റർക്ക് സംശയമായി.

"അതറിയില്ല... പക്ഷെ, നിലവിലുള്ള ചെരുപ്പിൻ്റെ ലൈഫ് ടൈം കഴിഞ്ഞിട്ടുണ്ടോ എന്നൊരു സംശയം.... പിന്നെ ഡൽഹിയിൽ വെച്ച് വാറ് പൊട്ടിയ ചെരിപ്പ് കയ്യിൽ പിടിച്ച് നടക്കുന്നത് പ്രധാനമന്ത്രിയും പ്രസിഡണ്ടും ഒക്കെ കണ്ടാൽ ഒരു നാണക്കേടാ..." 

"ആര് കണ്ടാൽ ന്നാ പറഞ്ഞെ ?"

"ആര് കണ്ടാലും.."

"ചെരിപ്പ് എന്നൊക്കെ പറഞ്ഞാൽ തേഞ്ഞ് തേഞ്ഞ് നിലം പറ്റണം...എന്നിട്ടേ മാറ്റാവൂ..."

"അതങ്ങ് പള്ളീ പറഞ്ഞാ മതി..."

"ഗാന്ധിജിയുടെ ചെരിപ്പ് കണ്ടിട്ടില്ലേ നീ.."

"അതൊന്നും ഞാൻ കണ്ടിട്ടില്ല... ഡൽഹി പോകുന്നതിൻ്റെ മുമ്പ് എനിക്ക് പുതിയ ചെരിപ്പ് കിട്ടണം.."

"ങാ...ശരി...ശരി... ഇന്ന് നിനക്ക് എവിടെയോ പോകണം എന്ന് പറഞ്ഞിരുന്നല്ലോ?..."

"നാത്തൂനെ കാണാൻ..... "

"അതെന്തിനാ.... ഡൽഹിക്ക് പോകാൻ പിരി കേറ്റാനോ?"

"ങും... ഒന്ന് മൂളിയാ അങ്ങട്ട് പിരി കയറുന്ന ആളല്ലേ ഇങ്ങളെ പുന്നാര പെങ്ങള് ...."

"ആ... മതി ... മതി ... വൈകിട്ട് പോകാം .... ഇരുട്ട് മൂടിയാൽ അപ്പോ അവിടന്ന് സ്ഥലം വിട്ടേക്കണം. "

"അതെന്താ.. അവിടെ വല്ല പിശാചും ഇറങ്ങോ..."

"ആ... അത് കണ്ടറിയാ..."

അങ്ങനെ വൈകിട്ട് ആബു മാസ്റ്ററും ഭാര്യ കുഞിമ്മുവും മാസ്റ്ററുടെ പെങ്ങളുടെ വീട്ടിലെത്തി. അളിയൻ മാസ്റ്ററെ ഹൃദ്യമായി തന്നെ സ്വാഗതം ചെയ്തു. നാട്ടു വർത്തമാനങ്ങളും കുടുംബ കാര്യങ്ങളും എല്ലാം വർത്തമാനത്തിലൂടെ കടന്ന് പോയി. ഇതിനിടയിൽ തന്നെ വിഭവ സമൃദ്ധമായ ചായ സൽകാരവും നടന്നു. അകത്ത് കുഞ്ഞിമ്മുവും നാത്തൂനും ആരുടെയൊക്കെയോ കല്യാണ കാര്യങ്ങളും സൽക്കാര വിശേഷങ്ങളും പങ്ക് വച്ചു.

"ദേ... ഇരുട്ടായി ..." ആബു മാസ്റ്റർ ഭാര്യയെ ഓർമ്മിപ്പിച്ചു.

"ങാ... ഓർമ്മയുണ്ട് " കുഞ്ഞിമ്മു മറുപടി കൊടുത്തു.

"അതേയ് ... ഇനി ഞങ്ങളിറങ്ങട്ടെ .... വൈകിയാൽ ബസ് കിട്ടില്ല.." ആബു മാസ്റ്റർ അളിയനോട് പറഞ്ഞു.

"ഇന്നിവിടെ കൂടീട്ട് നാളെ പോകാം ന്നേ...''

"ഊ ഉം ... ചെന്നിട്ട് കൊറേ പണികൾ ഉണ്ട്... ഡീ... കുഞ്ഞിമ്മു... വാ.... പോകാം..." ആബു മാസ്റ്റർ ഭാര്യയെ വിളിച്ചു. നാത്തൂനോട് യാത്ര പറഞ്ഞ് കുഞ്ഞിമ്മുവും അളിയനോട് യാത്ര പറഞ്ഞ് ആബു മാസ്റ്ററും ഇറങ്ങി. മൊബൈൽ ഫോണിന്റെ അരണ്ട വെളിച്ചത്തിൽ അവർ റോഡിലേക്ക് നീങ്ങി.ആദ്യം വന്ന ബസ്സിൽ തന്നെ അവർ കയറി.

വീട്ടിലെത്താൻ ഒന്നൊന്നര മണിക്കൂർ യാത്രയുള്ളതിനാൽ കുഞ്ഞിമ്മു സീറ്റിലിരുന്ന് ഉറങ്ങാൻ തുടങ്ങി. ഇതിനിടയിൽ പിൻ സീറ്റിലിരുന്ന ആളുടെ കാല് സീറ്റിനടിയിലൂടെ കുഞ്ഞിമ്മുവിൻ്റെ നേരെ ഇഴഞ്ഞ് വരാൻ തുടങ്ങി. രണ്ട് തവണ ആവർത്തിച്ചപ്പോൾ കുഞ്ഞിമ്മു അയാളെ ഒന്ന് രൂക്ഷമായി നോക്കി. പിന്നീട് അയാളത് ആവർത്തിച്ചില്ല. വഴിയിലെവിടെയോ അയാൾ ഇറങ്ങി പോവുകയും ചെയ്തു.സമയം പിന്നെയും കടന്നു പോയി.

"വാ... അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം ... ചില സാധനങ്ങൾ വാങ്ങാനുണ്ട് ..." ആബു മാസ്റ്റർ വിളിച്ചപ്പോഴാണ് ബസ് ടൗണിൽ എത്തിയ വിവരം കുഞ്ഞിമ്മു അറിഞ്ഞത്. ഉറക്കത്തിൽ അഴിച്ച് വച്ച ഷൂ കുഞ്ഞിമ്മു കാല് കൊണ്ടൊന്ന് തിരഞ്ഞു. ഒരു ഷൂ കാലിൽ തടഞ്ഞെങ്കിലും രണ്ടാമത്തെത് കിട്ടിയില്ല. വീണ്ടും തപ്പിയിട്ടും ഫലം കാണാത്തതിനാൽ കുഞ്ഞിമ്മു സീറ്റിനടിയിലേക്ക് കുനിഞ്ഞ് നോക്കി.

'യാ കുദാ.!!.' കുഞ്ഞിമ്മു ഞെട്ടിപ്പോയി. ഒരു ഷൂവിന് പകരം അതാ ഒരു ചെരുപ്പ് ! അതും ഒരു പുരുഷൻ്റേത് !! ഇനി അത് ഇടുകയല്ലാതെ നിവൃത്തിയില്ല.

രാത്രി ആയതിനാൽ ആരും കാണില്ല എന്ന ധാരണയിൽ കുഞ്ഞിമ്മു ഒരു കാലിൽ സ്വന്തം ഷൂസും മറ്റേ കാലിൽ ചെരുപ്പും ധരിച്ചു. പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാനായി ചുരിദാർ പാൻ്റ് നന്നായിട്ട് താഴ്ത്തി ഇടുകയും ചെയ്തു. ബസ്സിറങ്ങി ആബു മാസ്റ്റർ നേരെ ഒരു ഓട്ടോയുടെ അടുത്തേക്ക് നടന്നു. കാല് പരമാവധി മൂടി കുഞ്ഞിമ്മുവും പിൻതുടർന്നു.

"മാഡം... ചെരുപ്പ് മാറിയിട്ടുണ്ടല്ലോ.." കുഞ്ഞിമ്മുവിൻ്റെ കാലിലേക്ക് നോക്കി ആദ്യത്തെ  ഓട്ടോ ഡ്രൈവർ തന്നെ പറഞ്ഞു.

"മാഡം അല്ലടാ പൊട്ടാ ... അയാം കുഞ്ഞിമ്മു... പിന്നെ ചെരിപ്പല്ല, ഷൂ ആണ് മാറിയത് " അത്രയൊക്കെ ശ്രമിച്ചിട്ടും കള്ളി വെളിച്ചത്താക്കിയ അരിശത്തിൽ  കുഞ്ഞിമ്മു പറഞ്ഞു. അപ്പോഴാണ് ആബു മാസ്റ്ററും കുഞ്ഞിമ്മുവിൻ്റെ കാലിലേക്ക് ശ്രദ്ധിച്ചത്.

"അയ്യയ്യേ... ഇതെന്ത് കോലം? ബാഗ്ദാദിലെ കാസിമിൻ്റെ ചെരുപ്പ് പോലെയുണ്ട് അത്..." ആബു മാസ്റ്റർ വാ പൊത്തി ചിരിച്ചു.

"ചിരിക്കണ്ട .... നിങ്ങൾ പോകുന്നിടത്തൊക്കെ ഞാൻ ഈ വേഷത്തിൽ വരും .. ഹും ..... നടക്ക്..."

"അയ്യോ വേണ്ട ... എനിക്കത് നാണക്കേടാണ്.."

"ഹും... എങ്കിൽ പുതിയ ചെരുപ്പ് വാങ്ങി താ ... "
ഗത്യന്തരമില്ലാതെ ആബു മാസ്റ്റർ കുഞ്ഞിമ്മുവിനെയും കൂട്ടി തൊട്ടടുത്ത് കണ്ട ചെരിപ്പ് കടയിൽ കയറി. 

പുതിയ ചെരുപ്പും ധരിച്ച് പുറത്തിറങ്ങിയ കുഞ്ഞിമ്മുവിൻ്റെ മനസ്സിൽ പെൺ ഷൂ ഇട്ട് വീട്ടിലെത്തിയ പുരുഷൻ്റെ വീട്ടിലെ ബഹളങ്ങളായിരുന്നു. ആബു മാസ്റ്ററുടെ മനസ്സിലാകട്ടെ, ഒരു കാര്യം സാധിക്കാനുള്ള പെൺ ബുദ്ധിയുടെ കഴിവും.

Monday, June 02, 2025

ശുഭയാത്ര (ദ ഐവി 21)

 കഥ ഇതുവരെ

ഏറെ നേരം ബ്ലോക്കിൽ ആയതിനാൽ ഞാനടക്കം പലരും ബസ്സിൽ നിന്നും പുറത്തിറങ്ങി. പെട്ടെന്നാണ് ഒരു ട്രെയിനിൻ്റെ ചൂളം വിളി എവിടെ നിന്നോ ഞാൻ കേട്ടത്. നിമിഷങ്ങൾക്കകം തന്നെ ഞങ്ങളുടെ ഇടത് ഭാഗത്ത് ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഒരു ട്രെയിൻ പാഞ്ഞു പോയി. ബാനിഹാൾ - ശ്രീനഗർ റൂട്ടിലെ ഈ ട്രെയിനിൽ യാത്ര ആസ്വാദ്യകരമാണെന്ന് പലരും പറഞ്ഞത് കേട്ടിട്ടുണ്ട്. കഴിഞ്ഞ കാശ്മീർ യാത്രയിൽ ഞാൻ അത് ലക്ഷ്യം വച്ചിരുന്നെങ്കിലും സാധിച്ചില്ല. മഞ്ഞ് കാലത്തെ ബാനിഹാൾ റെയിൽവെ സ്റ്റേഷൻ്റെ ദൃശ്യം തന്നെ വളരെ മനോഹരമാണ്.

ചില വാഹനങ്ങൾ കടത്തി വിടുന്നത് കണ്ടതിനാൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ്കാരൻ്റെ അടുത്തെത്തി ഞാൻ ഞങ്ങളുടെ ദയനീയാവസ്ഥ അറിയിച്ചു.ഉടൻ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞതിനാൽ സമാധാനം വീണ്ടുകിട്ടി. അൽപസമയത്തിനകം തന്നെ വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങി. എല്ലാവരും ബസ്സിൽ ഓടിക്കയറി.ഓരോ സ്പോട്ടിനും ശേഷം യാത്ര തുടരുന്നതിന് മുമ്പ് സ്റ്റുഡൻ്റ് കോർഡിനേറ്റർമാർ അംഗങ്ങളുടെ എണ്ണം എടുക്കൽ സാധാരണമായിരുന്നു. ഇത് വരെ എല്ലാ പ്രാവശ്യവും എണ്ണം കൃത്യവുമായിരുന്നു. പക്ഷേ, ഇത്തവണ ഒരാൾ കുറവ് ! മുന്നിൽ നിന്ന് പിന്നിലേക്കും  പിന്നിൽ നിന്ന് മുന്നിലേക്കും എല്ലാം എണ്ണി നോക്കിയിട്ടും ഒരാൾ മിസ്സിംഗ് തന്നെ !

കോർഡിനേറ്റർമാർ പെട്ടെന്ന് പുറത്തിറങ്ങി പല ഭാഗത്തേക്കായി തിരിഞ്ഞ് തെരച്ചിൽ തുടങ്ങി. അവസാനം ആളെ കണ്ടെത്തി. റെയിൽവെ സ്റ്റേഷൻ കാണാൻ പോയതായിരുന്നു പോലും ! വഴിയിൽ കണ്ട ഒരു പോലീസ് കാരനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് മനസ്സിലാവാത്തതിനാൽ തിരിച്ച് പോന്നു. അത് കാരണം ഞങ്ങൾക്ക്  ആളെ കണ്ടെത്താനും സാധിച്ചു. ഇല്ലായിരുന്നെങ്കിൽ എത്ര സമയം ഇനിയും കുടുങ്ങിക്കിടക്കേണ്ടി വരുമായിരുന്നു എന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.

ഒന്നര മണിയോടെ ഞങ്ങൾ യാത്ര പുനരാരംഭിച്ചു. ചെങ്കുത്തായ മലമ്പാതകളും തുരങ്കങ്ങളും താണ്ടി രാത്രി ഏഴ് മണിയോടെ ഞങ്ങൾ പഞ്ചാബി ഹവേലിയിൽ എത്തി. കഴിഞ്ഞ യാത്രയിലെ ഓർമ്മകൾ പുതുക്കി ഞാൻ ആ ബൈക്കിൽ വീണ്ടും കയറി ഇരുന്നു.അന്ന് ഭക്ഷണം കഴിച്ചിരുന്ന തൊട്ടപ്പുറത്തുള്ള തട്ടു കടയിൽ കയറി ഞാനും വിനോദൻ മാഷും ലഘുഭക്ഷണവും കഴിച്ചു. അവിടെ കണ്ട ഒരു മുള്ളങ്കിയുടെ വലിപ്പം ഞങ്ങളെ അത്ഭുതപ്പെടുത്തി. 

ആമാശയം നിറഞ്ഞതോടെ എല്ലാവരും വീണ്ടും ഊർജ്ജസ്വലരായി. യാത്ര പുനരാരംഭിച്ചതോടെ ഓരോരുത്തരായി അനുഭവങ്ങൾ പങ്കുവച്ചു.രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങൾ ജമ്മു അതിർത്തി പിന്നിട്ടു. ഫോൺ ആക്ടീവായതോടെ എല്ലാവരുടെയും ജീവിതം പഴയ ട്രാക്കിലായി.

ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ഞങ്ങൾ ഡൽഹിയിൽ എത്തിയത്. കരോൾബാഗിലെ മെട്രോ ഹൈറ്റ്സ് ഹോട്ടലിലായിരുന്നു താമസം ഒരുക്കിയിരുന്നത്. ടൂർ ഷെഡ്യൂൾ പ്രകാരം ആഗ്രയും കൂടി കവർ ചെയ്യാനുണ്ടായിരുന്നു. സമയം ഇല്ലാത്തതിനാൽ ആഗ്ര ക്യാൻസലാക്കി ഡൽഹി കാഴ്ചകൾ കാണാൻ തീരുമാനിച്ചു. ഡൽഹിയിൽ പഠിക്കുന്ന മകളെ കാണേണ്ടതിനാലും എൻ്റെ മടക്കം ഒറ്റക്കായതിനാലും ഞാൻ മകളുടെ അടുത്തേക്കും ബാക്കി എല്ലാവരും ഡൽഹി കാഴ്ചകൾ കാണാനും തിരിച്ചു.

കാഴ്ചകൾ കണ്ടും ഷോപ്പിംഗ് നടത്തിയും രാത്രി വീണ്ടും എല്ലാവരും ഹോട്ടലിൽ ഒരുമിച്ചു. പിറ്റേന്ന് രാവിലെ അഞ്ച് മണിക്കായിരുന്നു നാട്ടിലേക്കുള്ള ട്രെയിൻ. പുലർച്ചെ മൂന്നു മണിയോടെ എല്ലാവരും സ്ഥലം വിട്ടു. ഡൽഹിയിൽ ഇത് വരെ കാണാത്ത ചില കാഴ്ചകൾ കാണാനുള്ളതിനാൽ ഞാൻ അവിടെ തന്നെ തങ്ങി.

ഓരോ യാത്രയും വ്യത്യസ്ത അനുഭവങ്ങളാണ്. അതിൽ കയ്പും മധുരവും ഉണ്ടാകും. ഗാന്ധിജിയുടെ മണ്ണിൽ തുടങ്ങി രാജസ്ഥാനിലെ മരുക്കാറ്റ് ഏറ്റുവാങ്ങി ഗുൽമാർഗ്ഗിലെ മഞ്ഞിലുരുണ്ട് പഹൽഗാമിലെ മഞ്ഞു വീഴ്ച ആസ്വദിച്ച് ഈ യാത്രയും ഇവിടെ അവസാനിക്കുന്നു. രണ്ടാം കാശ്മീർ യാത്രയുടെ അവസാനത്തിൽ കുറിച്ചിട്ട പോലെ  (click & read) കാശ്മീർ എന്നെ ഇനിയും മാടി വിളിക്കുന്നുണ്ട്. മണാലിയിലേക്ക് കുടുംബ സമേതമുള്ള യാത്രയിലാണ് ഈ യാത്രാകുറിപ്പെഴുത്ത്. യാത്രകൾ തുടരും, തുടർന്ന് കൊണ്ടേയിരിക്കും.

വായിച്ചും പങ്ക് വച്ചും എൻ്റെ ഒപ്പം കൂടിയ എല്ലാവർക്കും ശുഭയാത്ര നേരുന്നു.


(തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)


(അവസാനിച്ചു)