Pages

Wednesday, October 22, 2025

തറവട്ടത്ത് വീട്ടിൽ ...

2025 സെപ്റ്റംബർ 12 ന് ആയിരുന്നു കാവുന്തറയിൽ താമസിക്കുന്ന, എൻ്റെ  ബാപ്പയുടെ ചെറിയ പെങ്ങളുടെ  ഏറ്റവും ചെറിയ മകൻ അസീസിൻ്റെ മകളുടെ വിവാഹ സത്ക്കാരം നിശ്ചയിച്ചിരുന്നത്. പ്രവൃത്തി ദിനമായതിനാൽ തൊട്ടടുത്ത ദിവസം നടക്കുന്ന പരിപാടിയിലേക്ക് വന്നാലും മതി എന്ന് അവൻ ചിലരോട് പറഞ്ഞിരുന്നു. അതനുസരിച്ച് രണ്ടാം ദിവസം പോകാം എന്നായിരുന്നു ഞാൻ തീരുമാനിച്ചത്.

സെപ്റ്റംബർ 12 ന് ഞാൻ കോളേജിൽ എത്തി അര മണിക്കൂർ കഴിഞ്ഞപ്പോൾ അസീസ് എന്നെ ഫോണിൽ വിളിച്ച് ഒരു ദുഃഖവാർത്ത അറിയിക്കാനുണ്ട് എന്ന് പറഞ്ഞു. അവൻ്റെ വീടിൻ്റെ തൊട്ടു മുന്നിൽ താമസിക്കുന്ന അവൻ്റെ സ്വന്തം ജ്യേഷ്ഠൻ മുഹമ്മദ് ബഷീറിൻ്റെ മരണവാർത്തയായിരുന്നു അത്. ഒരു മുൻ സൂചനയും ഇല്ലാത്തതിനാൽ  ഞെട്ടലോടെ ഞാനത് കേട്ടു നിന്നു. 

അന്ന് വൈകിട്ട് തന്നെ കബറടക്കം നിശ്ചയിച്ചതിനാൽ, വീട്ടിൽ പോയി ഉമ്മയെയും ഭാര്യയെയും കൂട്ടി ഞാൻ മരണ വീട്ടിലേക്ക് തിരിച്ചു.പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്കാരവും ദർശനവും നടത്തിയ ശേഷം ഞങ്ങൾ മരണ വീട്ടിലേക്ക് നീങ്ങി. കല്യാണത്തിൻ്റെ ആരവം ഉയരേണ്ട പന്തലിൽ മരണത്തിൻ്റെ മൂകത തളം കെട്ടി നിൽക്കുന്നത് അന്ന് നേരിട്ട് കണ്ടു.

തിരിച്ച് പോരാൻ കാറിൽ കയറിയപ്പോൾ ഉമ്മാക്ക് ഒരാഗ്രഹം തോന്നി - "തറവട്ടത്ത് '' ഒന്ന് പോകണം. എൻ്റെ മൂത്താപ്പയുടെ വീടും ഞങ്ങളുടെ തറവാടുമായ പ്രസ്തുത വീടിൻ്റെ ഉടമയെയും ബന്ധുക്കളെയും എല്ലാം മരണ വീട്ടിൽ വെച്ച് ഉമ്മ കണ്ടിരുന്നെങ്കിലും, എമ്പത്തിയഞ്ച് പിന്നിട്ടതിനാൽ ഇനിയൊരു വരവ് ഒരു പക്ഷേ സാധ്യമാകില്ല എന്ന് ഉമ്മയുടെ മനസ്സ് പറയുന്നതായിരുന്നു ഈ ആഗ്രഹത്തിന് കാരണം.ഉമ്മ അത് വെളിപ്പെടുത്തിയപ്പോൾ ഞാനും എതിര് പറഞ്ഞില്ല. കാറ് നേരെ തറവട്ടത്തേക്ക് വിട്ടു.

കുട്ടിക്കാലത്തെ വേനലവധിക്കാലത്ത് തുമ്പികളെപ്പോലെ പാറിപ്പറന്ന് നടന്നിരുന്ന വീടാണ് "തറവട്ടത്ത്". മൂത്താപ്പ അൽപം കർക്കശക്കാരൻ ആയിരുന്നെങ്കിലും (എൻ്റെ തോന്നലായിരിക്കാം ) അതിഥികൾ ആയതിനാൽ ഞങ്ങൾക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നു. അടുത്തിടെ ഞാനും ഭാര്യയും മക്കളും എല്ലാം "തറവട്ടത്ത്" എത്തി പഴയ ഓർമ്മകൾ പുതുക്കിയിരുന്നു.

പരിസരത്ത് പുതിയൊരു വീടിൻ്റെ പണി നടക്കുന്നതിനാൽ, ലോറി കയറിയിറങ്ങി "തറവട്ടത്ത്" വീട്ടിലേക്കുള്ള വഴി ചളിക്കുണ്ടായി മാറിയിരുന്നു. ചളിയിൽ പുതയാതെ ഞാൻ കാറ് അപ്പുറം കടത്തി.വീട് നേരിൽ കണ്ടതോടെ ഇനി അങ്ങോട്ട് കയറണം എന്നില്ല എന്ന് ഉമ്മ പറഞ്ഞു. ബട്ട് ,സാവധാനം പടികൾ കയറി, വീട്ടിനകത്ത് അൽപനേരം വിശ്രമിച്ച ശേഷം തിരിച്ചു പോകാം എന്ന് വിട്ടുടമ മുഹമ്മദ് തറവട്ടത്ത് പറഞ്ഞതനുസരിച്ച് ഉമ്മയും ഞങ്ങളും പടികൾ കയറി വീട്ടിൽ പ്രവേശിച്ചു. ഇടുങ്ങിയ മുറികളും അതിനകത്തിട്ടിരിക്കുന്ന ആ പഴയ കട്ടിലും മറ്റും കണ്ടപ്പോൾ നിമിഷ നേരം കൊണ്ട് ഞാൻ അമ്പത്തിമൂന്നിൽ നിന്ന് പതിമൂന്നിലേക്ക് എത്തി.

ബാല്യം ചെലവിട്ട സ്ഥലങ്ങളും പരിസരങ്ങളും അങ്ങനെയാണ്, ഒറ്റ ദർശനത്തിൽ അത് നമ്മെ കാതങ്ങൾ പിന്നോട്ട് കൊണ്ടു പോകും.


1 comments:

Areekkodan | അരീക്കോടന്‍ said...

ബാല്യം ചെലവിട്ട സ്ഥലങ്ങളും പരിസരങ്ങളും അങ്ങനെയാണ്, ഒറ്റ ദർശനത്തിൽ അത് നമ്മെ കാതങ്ങൾ പിന്നോട്ട് കൊണ്ടു പോകും.

Post a Comment

നന്ദി....വീണ്ടും വരിക