Pages

Tuesday, May 15, 2007

ചായമക്കാനിയില്‍ കേട്ടത്‌ !!

രാമന്‍കുട്ടി മകന്‍ മണിയെയും കൂട്ടി മക്കാനിയിലെത്തി ഒരു ഓര്‍ഡര്‍ - " എനിക്കൊരു ചായേം എന്റെ മണിക്കൊരു കടീം...!!!"

Monday, May 14, 2007

മൂത്രക്കല്ല്

കലശലായ വയറ്‌വേദനയുമായി നമ്പൂരി ഡോക്ടറെ കാണാനെത്തി.വയറില്‍ അമര്‍ത്തിയും ഞെക്കിയും മറ്റും പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു. "മൂത്രക്കല്ലിന്റെ അസുഖമാണ്‌..." "ങേ!!! മൂത്രക്കല്ലോ..??? ചെങ്കല്ല് , കരിങ്കല്ല് , ചുണ്ണാമ്പുകല്ല് ഒക്കെ കേട്ടിട്ടുണ്ട്‌....പക്ഷേ മൂത്രക്കല്ല് ?? അതെന്ത്‌ കല്ലാ ?" നമ്പൂരിക്ക്‌ മനസ്സിലായില്ല. "അത്‌.... നാം കഴിക്കുന്ന വിവിധ ഭക്ഷണം കാരണം ഉണ്ടാകുന്ന ഒരുതരം കല്ലാ.....അത്‌ മൂത്രത്തിലൂടെ പുറത്ത്‌വരാന്‍ ശ്രമിക്കുമ്പോള്‍ വേദന വരും." ഡോക്ടര്‍ നമ്പൂരിക്ക്‌ വിശദീകരിച്ചുകൊടുത്തു. "ശിവ ശിവാ...ഇന്നലെ ഊണില്‍ നിന്നും കല്ല് കിട്ടിയപ്പഴേ നോം അന്തര്‍ജ്ജനത്തോട്‌ പറഞ്ഞതാ...ഇത്രേം വല്ല്യ കല്ലൊന്നും വേവിക്കാതെ ഇട്ട്‌ ബുദ്ധിമുട്ടിക്കരുതെന്ന്....ചവച്ചരച്ച്‌ തിന്നപ്പോ അത്‌ മൂത്രക്കല്ല് എന്ന കല്ലാകുമെന്ന് നോം ഒട്ടും നിരീച്ചില്ല....കൃഷ്ണാ...ഗുരുവായുരപ്പാ..."

Tuesday, May 08, 2007

റിഫ്രഷര്‍ കോഴ്സ്‌

"എന്താ ഈ ഹവര്‍ കട്ടാക്കിയോ ?"


"ഏയ്‌ കട്ടാക്കിയതൊന്നുമല്ല...സാറില്ല..."

  "എന്തുപറ്റി സാറിന്‌ ?"

  "സാറ്‌ എന്തോ ഒരു .....ഒരു..."  

"ഒരു .....ഒരു..??"


".....പ്രഷര്‍കോഴ്സിന്‌ പോയിരിക്കുകയാ..."

  "ങേ.....!!!പ്രഷര്‍കോഴ്സോ..??? ഓ....മനസ്സിലായി....റിഫ്രഷര്‍ കോഴ്സ്‌.."

  "ങാ...ങാ......അതുതന്നെ....അതെന്താ കോഴ്സ്‌ ?"



"അതോ...അത്‌...ഈ മൂരാച്ചി സാറന്മാരൊന്നും L K G യിലോ U K G യിലോ പോയിട്ടുണ്ടാകില്ല...പിന്നെ കുറെ എണ്ണം സ്കൂളിലും പോയിട്ടുണ്ടാകില്ല....ഓപ്പണോ കൂപ്പണോ ആയ ബിരുദങ്ങള്‍ നേടിയ വിരുതന്മാരാ നമ്മുടെ പല സാറന്മാരും....അവര്‍ക്കൊക്കെ അടിസ്ഥാനവിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു കലാപരിപാടിയാ ഈ റിഫ്രഷര്‍ കോഴ്സ്‌...."  

"ഓ...അപ്പോള്‍ ഒരു മാസത്തെ റിഫ്രഷര്‍ കോഴ്സിന്‌ പോകുന്ന സാറ്‌ ഒരു ഒന്നാംതരം തിരുമണ്ടന്‍ തന്നെയായിരിക്കുമല്ലേ ?"  

ഒരു മാസത്തെ റിഫ്രഷര്‍ കോഴ്സിന്‌ പോകാനിരിക്കുന്ന ഞാന്‍ പിന്നീട്‌ അധികനേരം അവിടെ നിന്നില്ല.

Monday, May 07, 2007

" നാളത്തെ വാര്‍ത്ത ഇന്നു തന്നെ ..."

ഞങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ അടുത്ത്‌ തന്നെയാണ്‌ വയനാടന്‍ കാടുകള്‍.അതിനാല്‍ ധാരാളം കുരങ്ങുകള്‍ ഇടക്കിടെ ക്വാര്‍ട്ടേഴ്‌സില്‍ വരും.ക്വാര്‍ട്ടേഴ്‌സില്‍ ഞങ്ങള്‍ പുതുമുഖങ്ങളായതിനാല്‍ എന്റെ കുട്ടികള്‍ക്ക്‌ കുരങ്ങന്മാരുടെ വരവ്‌ ഒരു പുത്തന്‍ അനുഭവം തന്നെയായിരുന്നു. കുരങ്ങന്മാരുടെ , മരത്തില്‍ നിന്നും മരത്തിലേക്കുള്ള ചാട്ടവും തൂങ്ങിയാട്ടവും കുട്ടികള്‍ ശരിക്കും ആസ്വദിച്ചു.എന്റെ മക്കളുടെ വായില്‍ ആദ്യം വരുന്ന മൃഗം കുരങ്ങായി മാറി. അങ്ങനെയിരിക്കെ ലോകകപ്പ്‌ ക്രിക്കറ്റ്‌ വന്നെത്തി !!! ഇന്ത്യ ആദ്യ മല്‍സരത്തില്‍ തന്നെ തോറ്റമ്പി.' കുരങ്ങന്മാര്‍ കളിച്ചൊരു കളി ' ഞാന്‍ മനസ്സില്‍ പറഞ്ഞു. തുടര്‍ന്നേതോ ഒരു ദിവസം ഞാന്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോള്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മൂത്ത മകള്‍ പത്രത്തിന്റെ മറുഭാഗത്തെ വാര്‍ത്ത ഉറക്കെ വായിച്ചു. " കംഗാരുക്കള്‍ക്ക്‌ ഉജ്ജ്വല ജയം ".ശേഷം എന്നോട്‌ ചോദിച്ചു " ഇതെന്താ ഉപ്പാ ഈ വാര്‍ത്ത ?" "അത്‌ ആസ്ത്രേലിയ കളിയില്‍ ജയിച്ചതിന്റെ വാര്‍ത്തയാ...." "എന്നിട്ട്‌ ആസ്ത്രേലിയ എന്നല്ലല്ലോ കംഗാരുക്കള്‍ എന്നാണല്ലോ എഴുതിയിരിക്കുന്നത്‌..." "അതെ....ആസ്ത്രേലിയയില്‍ കാണപ്പെടുന്ന മൃഗമാണ്‌ കംഗാരു...അതിനാല്‍ ആസ്ത്രേലിയക്കാരെ മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം കംഗാരുക്കള്‍ എന്ന് വിളിക്കുന്നു.." "ആഹാ..." "അതുപോലെ ന്യൂസിലാന്റില്‍ കൂടുതലായി കാണപ്പെടുന്ന പക്ഷികളാണ്‌ കിവി...അതിനാല്‍ ന്യൂസിലാന്റ്‌കാരെ മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം കിവികള്‍ എന്ന് വിളിക്കുന്നു.... ന്യൂസിലാന്റ്‌ കളി ജയിച്ചാല്‍ കിവികള്‍ക്ക്‌ ജയം എന്ന വാര്‍ത്ത പത്രത്തില്‍ നിനക്ക്‌ കാണാം..." ഞാന്‍ വിശദീകരിച്ചുകൊടുത്തു. "എങ്കില്‍ നാളത്തെ വാര്‍ത്ത ഞാന്‍ പറയാം.." മകള്‍ ആവേശപൂര്‍വ്വം പറഞ്ഞു. " ങേ !!" ഞാന്‍ ഞെട്ടി ' നാളെ ഇന്ത്യ - ശ്രീലങ്ക മല്‍സരമാണല്ലോ...ഇവളെന്താ പറയാന്‍ പോകുന്നത്‌ ' ഞാന്‍ ആലോചിച്ചിട്ട്‌ ഒരു പിടിയും കിട്ടിയില്ല. "ങാ...കേള്‍ക്കട്ടെ നാളത്തെ വാര്‍ത്ത ഇന്നു തന്നെ ..." " കുരങ്ങന്മാര്‍ക്ക്‌ വന്‍ തോല്‍വി !!! കാരണം നമ്മുടെ നാട്ടില്‍ കൂടുതലായി കാണപ്പെടുന്ന മൃഗമാണ്‌ കുരങ്ങുകള്‍..അപ്പോള്‍ മറ്റുള്ളവര്‍ സ്നേഹപൂര്‍വ്വം നമ്മെ കുരങ്ങന്മാര്‍ എന്ന് വിളിക്കുന്നു...." വാര്‍ത്തയും വിശദീകരണവും കേട്ട്‌ ഞാന്‍ സ്തബ്ധനായിരുന്നു.

Saturday, May 05, 2007

ഒരു ചക്ക കടത്ത്‌ (ബാല്യകാലസ്മരണകള്‍ - ഏഴ്‌ )

                ഒരു വേനലവധിക്കാലം.പറമ്പില്‍ ചക്കയും മാങ്ങയും വിളയുന്ന കാലം.ഞങ്ങള്‍ താമസിക്കുന്ന പറമ്പിന്‌ പുറമെ വേറെ രണ്ട്‌ പറമ്പുകള്‍ കൂടി ഞങ്ങള്‍ക്കുണ്ടായിരുന്നു. അവ രണ്ടും രണ്ട്‌ ദിശയില്‍ അല്‍പം അകലെയായിരുന്നു.അവയില്‍ വലിയപറമ്പിനെ അത്തിക്കോടെന്നും ചെറുതിനെ മാന്ത്രികച്ചോല എന്നും വിളിച്ചിരുന്നു.

             വേനലവധിക്കാലത്ത്‌ എനിക്കും അനിയനുമുള്ള പ്രധാന പണി ആഴ്ചയിലൊരിക്കല്‍ ഈ പറമ്പുകളില്‍ പോയി അവിടെയുള്ള സസ്യ- വൃക്ഷലതാദികളുടെ സുഖവിവരങ്ങള്‍ ബാപ്പയെ അറിയിക്കുക എന്നതായിരുന്നു.ഞങ്ങള്‍ക്കിഷ്ടപ്പെട്ട പണി ആയതുകൊണ്ടല്ല, ബാപ്പയുടെ ഓര്‍ഡര്‍ ആയിരുന്നു ഈ പണിയുടെ പിന്നിലെ രഹസ്യം.

            ഒറ്റപ്പെട്ട പറമ്പായതിനാല്‍ അത്തിക്കോട്‌ പോകാന്‍ ഞങ്ങള്‍ക്ക്‌ പേടിയാണ്‌.അതിനാല്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളെ പലതും പറഞ്ഞ്‌ ഒപ്പം കൂട്ടും - മാങ്ങയുണ്ടാകും , പറങ്കിമാങ്ങയുണ്ടാകും , തെച്ചിക്കായയുണ്ടാകും കാഞ്ഞിരക്കുരുവുണ്ടാകും തുടങ്ങീ 'വമ്പന്‍' ഓഫറുകളില്‍ കുരുങ്ങി അവര്‍ ഞങ്ങളുടെ കൂടെ കൂടും.മിക്കവാറും ഏറ്റവും മിനിമം ഓഫറായ തെച്ചിക്കായയും തിന്ന് തിരിച്ച്‌ പോരും.

          അങ്ങിനെ ഇരിക്കെ ഒരു ദിവസം ബാപ്പയുടെ മാര്‍ച്ചിംഗ്‌ ഓര്‍ഡര്‍ കിട്ടി - അത്തിക്കോട്‌ പോയി ചക്ക , മാങ്ങ , തേങ്ങ എന്നിവയുടെ സെന്‍സസ്‌ എടുത്ത്‌ വരണം. മൂത്ത ചക്കയോ വാഴക്കുലയോ ഉണ്ടെങ്കില്‍ വെട്ടിക്കൊണ്ട്‌ വരികയും വേണം ( മൂപ്പ്‌ നോക്കാന്‍ അറിയാത്ത ഞങ്ങള്‍ രണ്ട്‌ മൂപ്പന്മാര്‍ കഥകഴിച്ച വാഴക്കുലകളുടെ എണ്ണം ഉമ്മാക്കേ അറിയൂ ).

          ഹൈക്കമാണ്ട്‌ ഓര്‍ഡര്‍ പ്രകാരം ഞങ്ങള്‍ രണ്ട്‌ പേരും അത്തിക്കോട്ടേക്ക്‌ പുറപ്പെട്ടു.അന്ന് ഞങ്ങളുടെ ഓഫറില്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളാരും തന്നെ വീണില്ല.അതിനാല്‍ ഞങ്ങള്‍ രണ്ട്‌പേരായി തന്നെ അത്തിക്കോട്ടെത്തി. തേങ്ങയുടെയും മാങ്ങയുടെയും കണക്കെടുപ്പ്‌ കഴിഞ്ഞ്‌ ഞങ്ങള്‍ വരിക്കപ്ലാവിന്റെ അടുത്തെത്തി.അതാ നില്‍ക്കുന്നു , കാഴ്ചയില്‍ മുഴുത്ത ഒരു വമ്പന്‍ ചക്ക.

           കാഴ്ചയില്‍ വലിയവനായതിനാല്‍ മൂപ്പെത്തിയിരിക്കും എന്ന ധാരണയില്‍ ഞങ്ങള്‍ അവന്റെ ഞെട്ടിക്ക്‌ കല്ലുകൊണ്ട് ഇടിച്ച്‌ ഇടിച്ച്‌ അവനെ താഴെ ഇട്ടു. താഴെ വീണ ചക്കയില്‍ നിന്നും വെള്ള നിറത്തിലുള്ള 'ചോര' ഇറ്റുവീണു കൊണ്ടിരുന്നു.ഇനി ഇവനെ വീട്ടിലെത്തിക്കണമല്ലോ ? 

             മൂത്തവനായ ഞാന്‍ ചക്ക പൊക്കാന്‍ ശ്രമിച്ചു. തറനിരപ്പില്‍ നിന്നും അല്‍പം പൊങ്ങിയപ്പോഴേക്കും ചക്കമുള്ള്‌ കൊണ്ട്‌ കൈ വേദനിച്ചതിനാല്‍ ഞാന്‍ ചക്ക താഴെ ഇട്ടു.അടുത്തതായി അനിയനും ഒരു ശ്രമം നടത്തി സമ്പൂര്‍ണ്ണ പരാജയം സമ്മതിച്ചു. നിലത്തിട്ട ചക്കയെ , ഒരു കിലോീമീറ്ററോളം അകലെയുള്ള വീട്ടില്‍ ഇനി എങ്ങനെ എത്തിക്കും എന്നാലോചിച്ച്‌ ഞങ്ങള്‍ക്ക്‌ കരച്ചില്‍ വന്നു.ചക്ക അവിടെതന്നെ ഉപേക്ഷിച്ചുപോയാല്‍ ആ വിവരം എങ്ങനെയെങ്കിലും ബാപ്പ അറിഞ്ഞാല്‍ കിട്ടുന്ന അടിയോര്‍ത്ത്‌ ഞങ്ങള്‍ ചിന്താമഗ്നരായി ഇരുന്നു. പെട്ടെന്ന് എന്റെ തലയില്‍ ബള്‍ബ്‌ മിന്നി.

            "നിന്റെ തുണി അഴിക്ക്‌....നമുക്ക്‌ ചക്ക അതില്‍ പൊതിഞ്ഞ്‌ രണ്ട്‌ പേരും രണ്ടറ്റം പിടിച്ച്‌ കൊണ്ടുപോകാം...." ഞാന്‍ അനിയനോട്‌ പറഞ്ഞു.

"നല്ല ഐഡിയ...പക്ഷേ ചക്ക ഇക്കാക്കയുടെ തുണിയില്‍ പൊതിഞ്ഞാല്‍ മതി...;'

"അവസാനമായി നീ കുത്തിയപ്പോളാ ചക്ക വീണത്‌...അതുകൊണ്ട്‌ നിന്റെ തുണിയില്‍ പൊതിയണം..." ഞാനും വിട്ടില്ല

"ഇക്കാക്ക എടുക്കും എന്ന് കരുതിയാ ഞാന്‍ ചക്ക ഇട്ടത്‌....അതുകൊണ്ട്‌ ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..." അവനും വിട്ടില്ല.

"ഛെ...ഛെ...ഇക്കാക്കയുടെ തുണി അഴിച്ചാല്‍ ...?? ഈ ഷഡ്ഡിയും ഇട്ട്‌ ചക്കയും കൊണ്ട്‌ ഇക്കാക്ക അങ്ങാടിയിലൂടെ പോകേണ്ടി വരില്ലേ? നീ ചെറുതായതിനാല്‍ നിനക്ക്‌ ഷഡ്ഡിയിട്ട്‌ റോട്ടിലൂടെ നടക്കാം....നിന്റെ പുതിയ ഷഡ്ഡി എല്ലാവരും കാണുകയും ചെയ്യും..." ഞാന്‍ ഒരു നമ്പറിറക്കി.

"പക്ഷേ....ഞാന്‍ പഴയ ഷഡ്ഡിയാ ഇട്ടിരിക്കുന്നത്‌.... ഇക്കാക്കയുടെ സൂത്രം എന്റെ അടുത്ത്‌ വേണ്ടാ....ഇക്കാക്ക ഷഡ്ഡി ഇട്ടിട്ടില്ല എന്ന് എനിക്കറിയാം...!!!അതുകൊണ്ട്‌ ഇപ്രാവശ്യം ചക്ക എന്റെ തുണിയില്‍ തന്നെ പൊതിയാം...അടുത്ത പ്രാവശ്യം ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..."

"ആ...സമ്മതിച്ചു " 

ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ശേഷം അവന്റെ തുണി അഴിച്ച്‌ നിലത്ത്‌ വിരിച്ച്‌ ചക്ക അതിലേക്ക്‌ ഉരുട്ടിക്കയറ്റി.ഒരറ്റം അവനും മറ്റേ അറ്റം ഞാനും ചുരുട്ടിപ്പിടിച്ചു.അങ്ങിനെ ചക്കയും കൊണ്ട്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ തിരിച്ചു.വഴിയില്‍ പലരും ഞങ്ങളെ കൗതുകത്തോടെ നോക്കുന്നത്‌ ഞങ്ങള്‍ അറിഞ്ഞതേ ഇല്ല.വീട്ടിലെത്തിയപ്പോഴേക്കും ചക്കയുടെ പശയും ചക്കമുള്ളും കൊണ്ട്‌ തുണി അകാലചരമം പ്രാപിച്ചിരുന്നു.