Pages

Saturday, July 18, 2009

ജയേട്ടന്റെ സത്യസന്ധത

എന്റെ ചെറുപ്പത്തിലേ ഞങ്ങളുടര്‍ വീട്ടില്‍ പലതരത്തിലുള്ള പണിക്കാരും ഉണ്ടായിരുന്നു.ഉമ്മയെ അടുക്കളയില്‍ സഹായിക്കാന്‍ ഒരു ആയിശാത്ത(ഒരു വാഹനാപകടത്തില്‍ പത്ത്‌ വര്‍ഷം മുമ്പ്‌ അവര്‍ മരണപ്പെട്ടു),പറമ്പില്‍ പണിക്കാരായി വാസുവേട്ടന്‍ ,അവരുടെ അനിയന്‍ മുകുന്ദേട്ടന്‍,വയറിംഗ്‌ പ്ലംബിംഗ്‌ പണികള്‍ക്കായി ചാത്തേട്ടന്‍ അങ്ങനെ നിരവധി നിരവധി പേര്‍.മേല്‍ പറഞ്ഞ ഏട്ടന്മാരെല്ലാം ഞങ്ങളുടെ അയല്‍വാസികളും ബാപ്പയുടെ വിദ്യാര്‍ത്ഥികളും ആയിരുന്നു.(ഇപ്പോള്‍ അവരെല്ലാവരും സര്‍ക്കാര്‍ സര്‍വ്വീസിലാണ്‌)

മേല്‍പറഞ്ഞവര്‍ ഇപ്പോഴും ബന്ധം പുതുക്കാന്‍ വീട്ടില്‍ വരും,വഴിയില്‍ കണ്ടാല്‍ കുശലാന്വേഷണം നടത്തും.അവര്‍ക്ക്‌ ശേഷം വീട്ടില്‍ സ്ഥിരമായി വരുന്ന പണിക്കാരനാണ്‌ ഗോപാലേട്ടന്‍.കൊല്ലത്തില്‍ ഏകദേശം പത്ത്‌ മാസവും ഗോപാലേട്ടന്‍ ഞങ്ങളുടെ വീട്ടില്‍ പണിക്കുണ്ടാവും.മറ്റാര്‍ക്കെങ്കിലും ഗോപാലേട്ടനെ ആവശ്യം വന്നാല്‍ അവര്‍ ഗോപാലേട്ടന്റെ വീട്ടിലേക്കല്ല ഫോണ്‍ വിളിക്കുക,ഞങ്ങളുടെ വീട്ടിലേക്കാണ്‌.ഇപ്പോള്‍ ഗോപാലേട്ടനും ഒരു ഓപറേഷന്‍ കഴിഞ്ഞ്‌ വിശ്രമത്തിലാണ്‌.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞങ്ങളുടേയും അയല്‍പക്കത്തേയും വീടുകളുടെ വിവിധ സിമന്റ്‌ തേപ്പു പണികള്‍ നടത്താനായി ഞങ്ങള്‍ക്ക്‌ കിട്ടിയ ഒരാളാണ്‌ നാഗര്‍കോവില്‍കാരനായ ജയേട്ടന്‍.രാവിലെ തുടങ്ങുന്ന തേപ്പ്‌ മിക്കവാറും അവസാനിക്കുന്നത്‌ ഇരുട്ടുമ്പോഴാണ്‌.ജോലി വളരെ ആത്മാര്‍ത്ഥമായി ചെയ്യുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍.

ബാപ്പയുള്ള കാലത്ത്‌ ഇവര്‍ക്കെല്ലാം വീട്ടില്‍ നല്ല സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.വിശേഷാവസരങ്ങളിലും അവശ്യ ഘട്ടങ്ങളിലും വറുതിയുടെ നാളുകളിലും ബാപ്പ കണ്ടറിഞ്ഞ്‌ തന്നെ അവരെ സഹായിച്ചിരുന്നു.അത്‌ എനിക്ക്‌ കൂടുതല്‍ മനസ്സിലായത്‌ ഇക്കഴിഞ്ഞ ഓണത്തിന്‌, ബാപ്പ ചെയ്യാറുള്ള ഒരു കര്‍മ്മം ഞാന്‍ ചെയ്തപ്പോള്‍ ഗോപാലേട്ടന്റെ കണ്ണില്‍ നിന്നും വന്ന ധാര കണ്ടപ്പോളാണ്‌.

അതുകൊണ്ട്‌ തന്നെ ഞങ്ങളുടെ വീട്ടിലേക്ക്‌ വിളിച്ചാല്‍ ഇവര്‍ എങ്ങനെയെങ്കിലും വരാന്‍ പറ്റുന്ന നിലയിലാണെങ്കില്‍ എത്തിയിരിക്കും.എന്റെ വീടിന്റെ സിമന്റ്‌ തേപ്പ്‌ ജയേട്ടനെ തന്നെ ഏല്‍പ്പിക്കണം എന്നായിരുന്നു എന്റെ ഉള്ളിലിരുപ്പ്‌.അതിനായി ഞാന്‍ മാസങ്ങള്‍ക്ക്‌ മുമ്പേ അദ്ദേഹത്തെ വിവരം ധരിപ്പിച്ചു.ഏറ്റെടുത്ത പണി മുഴുമിപ്പിക്കാതെ മറ്റവിടേക്കും ജയേട്ടന്‍ പോകില്ല.അതിനാല്‍ തന്നെ അദ്ദേഹം അത്‌ എന്നെ ബോധിപ്പിച്ചു.

ജയേട്ടന്‍ ഏറ്റെടുത്ത പണി അനന്തമായി നീണ്ടപ്പോള്‍ എനിക്ക്‌ ആധി കയറിത്തുടങ്ങി.മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ ജയേട്ടനെ കണ്ട്‌ പറഞ്ഞു.പക്ഷേ അദ്ദേഹത്തിന്റെ നയത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.ഞാനും അക്കാര്യത്തില്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചില്ല.കാരണം എന്റെ വീട്ടില്‍ വരാന്‍ തുടങ്ങിയാല്‍ പിന്നെ അദ്ദേഹം എവിടേക്കും തിരിയില്ല എന്ന ഉത്തമ ബോധ്യം എനിക്കുള്ളതിനാല്‍.

ഇക്കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു അനുഭവമാണ്‌ ഈ കുറിപ്പിന്‌ പിന്നില്‍.കഴിഞ്ഞ ദിവസം എന്നത്തേയും പോലെ എന്റെ ഭാര്യ പണിക്കാര്‍ക്ക്‌ കൂലി കൊടുത്തു.കറന്റില്ലാതിരുന്നതിനാല്‍ അവള്‍ കൊടുത്ത സംഖ്യയില്‍ രണ്ട്‌ അഞ്ഞൂറ്‌ രൂപ നോട്ട്‌ കൊടുത്തു.അവള്‍ അത്‌ അറിഞ്ഞതേ ഇല്ല,ഞാനും.പിറ്റേന്ന് രാവിലെ പണിക്ക്‌ വന്ന ഉടനെ ജയേട്ടന്‍ ഉമ്മായുടെ നേരെ ഒരു അഞ്ഞൂറ്‌ രൂപ നോട്ട്‌ നീട്ടിക്കൊണ്ട്‌ പറഞ്ഞു:"ഇന്നലെ തന്നതില്‍ ഒന്ന് അധികമായിരുന്നു"

ജയേട്ടന്റെ ഈ സത്യസന്ധതക്ക്‌ മുമ്പില്‍ എന്ത്‌ പറയണം എന്നറിയാതെ ഞാന്‍ മിഴിച്ചിരുന്നു.ബാപ്പ ഈ പണിക്കാരെയെല്ലാം എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്ക്‌ അന്ന് വീണ്ടും ബോധ്യം വന്നു.

Tuesday, July 14, 2009

"നോട്ട്‌ ദി പോയന്റ്‌..."

        മെഡിക്കല്‍കോളേജിലും എഞ്ചിനീയറിംഗ്‌ കോളേജിലും പ്രവേശനം തേടുന്നതിന്റെ മുന്നോടിയായുള്ള ഓപ്ഷന്‍ കൊടുക്കല്‍ മഹാമഹം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ (ഒരു അനുഭവം ഇതാ ഇവിടെ)എനിക്ക്‌ വരുന്ന ചില ഫോണ്‍കാളുകള്‍ വളരെ രസകരമാണ്‌. ഇന്നലെ വന്ന ഒരു ഫോണ്‍ വിളി ഇങ്ങനെയായിരുന്നു.

"ഹലോ...ഓപറേഷന്‍ കൊടുക്കുന്ന സ്ഥലമല്ലേ?"

"ഓപറേഷന്‍ ചെയ്യുന്നത്‌ മെഡിക്കല്‍ കോളേജില്‍,ഇത്‌ എഞ്ചിനീയറിംഗ്‌കോളേജാ..."

"ആ എഞ്ചിനീയറിംഗ്‌കോളേജിലേക്ക്‌ തന്നെയാ വിളിച്ചത്‌....അവിടെ പ്രവേശനത്തിനുള്ള എന്തോ ഒന്ന് കൊടുക്കുന്നുണ്ടല്ലോ...?"

"ഓ...ഓപ്ഷന്‍..."

"ആ ...അതു തന്നെ....അപ്പോ എനിക്ക്‌ ചില സംശയങ്ങല്‍ ഉണ്ട്‌,നോട്ട്‌ ദി പോയന്റ്‌..."

"ങാ...ചോദിച്ചോളൂ..."

"എന്റെ മകള്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളിലാണ്‌ പ്ലസ്‌ ടു പഠിച്ചത്‌....നോട്ട്‌ ദി പോയന്റ്‌..."

"ങേ....കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളിലോ?" സ്കൂളുകള്‍ എന്ന് മുതലാണ്‌ യൂണിവേഴ്സിറ്റിയുടെ കീഴില്‍ വരാന്‍ തുടങ്ങിയത്‌ എന്നറിയാതെ ഞാന്‍ ഞെട്ടി.

"ആ...അതേ....കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ തന്നെ....അതായത്‌ കണ്ണൂര്‍ ജില്ലയില്‍..."

"എന്നാ പിന്നെ അങ്ങനെയങ്ങ്‌ പറഞ്ഞാല്‍ പോരെ....."

"അല്ലല്ല.....നോട്ട്‌ ദി പോയന്റ്‌...കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ പഠിച്ച എന്റെ മകള്‍ക്ക്‌ കോഴിക്കോട്‌ യൂണിവേഴ്സിറ്റിയുടേയോ കേരള യൂണിവേഴ്സിറ്റിയുടെയോ കീഴിലുള്ള കോളേജില്‍ അഡ്‌മിഷന്‍ കിട്ടിയാല്‍....നോട്ട്‌ ദി പോയന്റ്‌...."

"അഡ്‌മിഷന്‍ കിട്ടിയാല്‍....നോട്ട്‌ ദി പോയന്റ്‌....????നിങ്ങളെന്താ വെറുതെ സമയം മെനക്കെടുത്തുകയാണോ?വേറെ കാളുകള്‍ വരുന്നത്‌ കേള്‍ക്കുന്നില്ലേ..."

"യൂ നോട്ട്‌ ദി പോയന്റ്‌ ഫസ്റ്റ്‌...."

"ആ...വേഗം പറ..."

"അങ്ങനെ അഡ്‌മിഷന്‍ കിട്ടിയാല്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കേണ്ടി വരുമോ?"

"ങേ!!!നിങ്ങളുടെ മകള്‍ പ്ലസ്‌ ടു കഴിഞ്ഞല്ലേ വരുന്നത്‌...?"

"അതേ ...കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പരിധിയില്‍ വരുന്ന സ്കൂളില്‍ നിന്ന് പ്ലസ്‌ ടു കഴിഞ്ഞു...നോട്ട്‌ ദി പോയന്റ്‌..."

"ഓ.....നാശം....ഈ നോട്ട്‌ ദി പോയന്റ്‌..."

"സംശയത്തിന്‌ മറുപടി തരൂ..."

"ആ കിട്ടുമെങ്കില്‍ വാങ്ങിക്കോ" എന്ന് മനസ്സില്‍ വന്നെങ്കിലും നോട്ട്‌ ദി പോയന്റ്‌ വല്ല വക്കീലോ മറ്റോ ആണോ എന്ന സംശയവും സംസാരം റിക്കാര്‍ഡ്‌ ചെയ്യപ്പെടുന്നുണ്ടോ എന്നറിയാത്തതിനാലും ഞാനത്‌ പറഞ്ഞില്ല.

"അതിന്റെ ആവശ്യമില്ല"തല്‍ക്കാലം അദ്ദേഹത്തിന്റെ സംശയം തടഞ്ഞു നിര്‍ത്താന്‍ ഞാന്‍ പറഞ്ഞു.

"ഓ കെ.....എങ്കില്‍ രണ്ടാമത്തെ സംശയം..."

"ങാ...ചോദിക്കൂ..."

"നിങ്ങളുടെ പ്രോസ്പെക്ടസ്‌ ഉണ്ടല്ലോ....പ്രോസ്പെക്ടസ്‌..?"

"ഞങ്ങളുടെ പ്രോസ്പെക്ടസോ?"

"അതേ...ഈ അപേക്ഷ വാങ്ങുമ്പോള്‍ കിട്ടിയ ഈ തടിയന്‍ പുസ്തകം...."

"ങാ...മനസ്സിലായി...."

"അതില്‍ പേജ്‌ നമ്പര്‍ ..... പാര .....-ല്‍ പറയുന്നു,അഡ്മിഷന്‍ നേടുന്നതിന്‌ മുമ്പ്‌ ഹെപറ്റൈറ്റിസ്‌-ബി വാക്സിന്‍ എടുത്തിരിക്കണം എന്ന്...!!!"

'ഇത്‌ വല്ലാത്തൊരു പാരയായല്ലോ ദൈവമേ' എന്ന ആത്മഗതത്തോടെ ഞാന്‍ ചോദിച്ചു: "അങ്ങനെ പറയുന്നുണ്ടോ?"

"അതെ....അങ്ങനെ തന്നെ പറയുന്നുണ്ട്‌...അത്‌ നിര്‍ബന്ധമാണോ?യൂ ഗോട്ട്‌ ദി പോയന്റ്‌"

"ആ...ഐ നോട്ട്‌ ഗോട്ട്‌ ആന്‍ഡ്‌ കോട്ട്‌ ദി പോയന്റ്‌..."

"ഓ കെ...എന്തു പറയുന്നു..."

"അഡ്മിഷന്‍ ലഭിച്ചാല്‍ എടുക്കണം എന്നല്ലേ പറയുന്നത്‌...?താങ്കളുടെ മകള്‍ക്ക്‌ അഡ്മിഷന്‍ കിട്ടിയിട്ടില്ലല്ലോ...ഓപ്ഷന്‍ കൊടുക്കാന്‍ തുടങ്ങുന്നതല്ലേയുള്ളൂ...."

"ഓഹ്‌...സൊ യൂ കോട്ട്‌ ദി പോയന്റ്‌....താങ്ക്‌ യൂ ഫോര്‍ ഇന്‍ഫര്‍മേഷന്‍..."

"ഹാവൂ...." റിസീവര്‍ താഴെ വയ്ക്കുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞുപോയി.

Saturday, July 11, 2009

രക്തദാനം ജീവന്‍ദാനം

പ്രീഡിഗ്രിക്ക്‌ PSMO കോളേജില്‍ പഠിക്കുമ്പോള്‍ ഞാന്‍ NSS (നാഷണല്‍ സര്‍വീസ്‌ സ്കീം ) വളണ്ടിയര്‍ ആയിരുന്നു.എന്റെ മൂത്താപ്പയുടെ ജ്യേഷ്ഠന്റെ മകനായ യൂസഫലി (സാര്‍) ആയിരുന്നു അന്ന് അതിന്റെ പ്രോഗ്രാം ഓഫീസര്‍.NSSന്റെ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എനിക്ക്‌ എന്നും ഹരമായിരുന്നു.

അക്കാലത്താണ്‌ രക്തദാനം ജീവന്‍ദാനം എന്ന മുദ്രാവാക്യം എന്റെ മനസ്സില്‍ വേരു പിടിച്ചത്‌.മുമ്പ്‌ ഏതോ ക്ലാസ്സിലെ ബയോളജി പുസ്തകത്തില്‍ പഠിച്ച സംഗതി ഞാന്‍ NSS-ല്‍ എത്തിയപ്പോള്‍ അതിന്റെ കൂടി ആപ്തവാക്യമായി മാറിയപ്പോള്‍ സ്വാഭാവികമായും ഞാനും അത്‌ സ്വീകരിച്ചു.അങ്ങനെ രക്തദാനത്തിനുള്ള ഒരു അവസരം കാത്തുകഴിയുമ്പോഴാണ്‌ എന്റെ ഹോസ്റ്റല്‍ മേറ്റ്‌ ആയ ഷബീറിന്റെ ഉമ്മക്ക്‌ ഒരു സര്‍ജറി ആവശ്യാര്‍ത്ഥം രക്തം ആവശ്യമാണെന്ന വിവരം NSS-ലൂടെ എനിക്ക്‌ കിട്ടിയത്‌.അങ്ങനെ എന്റെ ജീവിതത്തിലെ ആദ്യത്തെ രക്തദാനം സുഹൃത്തിന്റെ ഉമ്മാക്ക്‌ വേണ്ടി തന്നെയായി.

പ്രീഡിഗ്രി കഴിഞ്ഞ്‌ ഡിഗ്രിക്ക്‌ ഫാറൂക്‌ക്‍കോളേജില്‍ ചേര്‍ന്നപ്പോഴും ഞാന്‍ NSS-ല്‍ അംഗമായി.രണ്ട്‌ കോളേജിലും എന്റെ സുഹൃത്തുക്കളില്‍ മിക്ക പേര്‍ക്കും NSS-ല്‍ ചേരാന്‍ താല്‍പര്യം ഇല്ലായിരുന്നു.PSMO കോളേജിലേക്കാളും കൂടുതല്‍ അംഗങ്ങളും കൂടുതല്‍ പ്രവര്‍ത്തന നിരതവുമായിരുന്നു ഫാറൂക്‌ക്‍കോളേജിലെ NSS യൂണിറ്റ്‌.സുസജ്ജരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ എല്ലാതരം സേവനപ്രവര്‍ത്തനങ്ങള്‍ക്കും തയ്യാറായി ഏതു സമയവും ഉണ്ടായിരുന്നു.അവര്‍ക്ക്‌ നേതൃത്വം നല്‍കാന്‍ ഉമര്‍ ഫാറൂക്ക്‌ സാറും(ഇപ്പോള്‍ മുട്ടില്‍ WMO കോളേജ്‌ പ്രിന്‍സിപ്പാള്‍)ഉസ്മാന്‍ സാറും.

ഇവിടേയും വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രക്തദാനവും NSS യൂണിറ്റിന്റെ കീഴില്‍ നടത്തിയിരുന്നു.അംഗബലം കൂടുതലായതിനാല്‍ ഇവിടെ രക്തദാനത്തിനുള്ള അവസരം തുലോം കുറവായിരുന്നു.എങ്കിലും ഒരിക്കല്‍ കൂടി എനിക്ക്‌ ആ സൗഭാഗ്യം കൈവന്നു.

ഞാന്‍ അറിയാത്ത ഏതോ ഒരാളുടെ കുട്ടിക്ക്‌ വേണ്ടി ആയിരുന്നു അന്നത്തെ രക്തദാനം.രക്തം നല്‍കി തിരിച്ച്‌ വരുമ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഞാന്‍ ചായ കുടിക്കാന്‍ അയാളുടെ കൂടെ പോയി.അയാളുടെ തന്നെ മറ്റൊരു കുട്ടി രക്തം ലഭിക്കാത്തതു കൊണ്ടോ അതല്ല മാറി നല്‍കിയതുകൊണ്ടോ(എനിക്ക്‌ ശരിക്കോര്‍മ്മയില്ല) കണ്മുമ്പില്‍ വിറച്ചുമരിച്ച സംഗതി അയാള്‍ പറഞ്ഞത്‌ ഇന്നും ഞാനോര്‍മ്മിക്കുന്നു.അന്ന് എന്റെ രക്തം കയറ്റിയ ആ കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്നോ അതിന്റെ അസുഖം എന്തായിരുന്നു എന്നോ ഒന്നും എനിക്കറിയില്ല.

ഒരു രക്തദാനം കഴിഞ്ഞ്‌ അടുത്തതിന്‌ സാധാരണഗതിയില്‍ മൂന്ന് മാസം കഴിയണം.എന്റെ രണ്ടാമത്തെ രക്തദാനം കഴിഞ്ഞ്‌ കൃത്യം മൂന്ന് മാസം തികയുന്ന ദിവസം എനിക്ക്‌ വീണ്ടും ഒരു അവസരം ലഭിച്ചു.പക്ഷേ മൂന്ന് മാസം തികയുന്ന ദിവസമായതിനാല്‍ എന്നെ ഒഴിവാക്കി.

കോളേജ്‌ പഠനം കഴിഞ്ഞ്‌ ജോലിയില്‍ പ്രവേശിച്ചപ്പോഴും പഴയ NSS ദിനങ്ങള്‍ ഞാന്‍ മറന്നില്ല.വയനാട്‌ എഞ്ചിനീയറിംഗ്‌ കോളേജിലെ NSS യൂണിറ്റിനെ സുസജ്ജമാക്കി എടുക്കാന്‍ പ്രോഗ്രാം ഓഫീസര്‍മാരെ ആവത്‌ പിരിമുറിക്കിയിട്ടും അവരൊന്നും മുന്‍ NSS അംഗങ്ങള്‍ അല്ലാത്തതിനാല്‍ അതിന്റെ ഉദ്ദേശ്യവും ലക്ഷ്യവും മറന്ന്‌ ചില കാട്ടിക്കൂട്ടലുകള്‍ മാത്രമായി ഒതുങ്ങി.ഞാന്‍ ട്രാന്‍സ്ഫര്‍ ആകുന്നതിന്റെ ആറു മാസം മുമ്പ്‌ ഒരു ബ്ലഡ്‌ ഡോണേര്‍സ്‌ ഫോറമെങ്കിലും ഉണ്ടാക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (7/7/09) എനിക്ക്‌ വീണ്ടും ഒരവസരം ലഭിച്ചു.ഇത്തവണ എന്റെ സ്വന്തം അമ്മാവന്‌ വേണ്ടി തന്നെയായിരുന്നു രക്തം.രക്തദാനത്തിനായുള്ള മുറിയില്‍, നിങ്ങളുടെ രക്തദാനം ഒരു പക്ഷേ നാല്‌ ജീവനുകള്‍ രക്ഷിച്ചേക്കാം എന്ന പോസ്റ്റര്‍ കണ്ട്‌ ഞാന്‍ അതിനെപറ്റി അന്വേഷിച്ചു.നമ്മുടെ രക്തത്തിലെ വിവിധ ഘടകങ്ങള്‍ ആവശ്യമുള്ള വിവിധ രോഗികള്‍ക്ക്‌ നല്‍കി അവരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടു വരാന്‍ സാധിക്കുന്നതിനെ പറ്റിയായിരുന്നു ആ പോസ്റ്റര്‍.

മാനന്തവാടിയിലെ ഒരു സാധാരണ ഓട്ടോ ഡ്രൈവര്‍ 16 തവണ എങ്ങാനും സൗജന്യമായി രക്തം ദാനം നല്‍കിയ ഒരു വാര്‍ത്ത ഞാന്‍ പത്രത്തില്‍ വായിച്ചത്‌ ഓര്‍ക്കുന്നു.സുഹൃത്തുക്കളേ,നമുക്കും നമ്മുടെ കൂടപ്പിറപ്പുകളായ മനുഷ്യമക്കളെ ജാതി-മത-ലിംഗ ഭേദമന്യേ രക്തദാനത്തിലൂടെ രക്ഷിക്കാന്‍ പ്രയത്നിക്കാം.അവസരം കിട്ടുമ്പോള്‍ ആരും അത്‌ പാഴാക്കരുത്‌ എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Wednesday, July 08, 2009

കൃപയാ കുച്‌ ദേര്‍ ബാദ്‌ കോഷിഷ്‌ കരോ...

"ഹലോ...ആബിദ്‌ അല്ലേ?"

"അതേ.."

"ആ..ഞാന്‍ എ.എ(അഡ്മിനിസ്ട്രേറ്റീവ്‌ അസിസ്റ്റന്റ്‌) ആണ്‌.ഓപ്ഷന്‍ രജിസ്ട്രേഷനെ സംബന്ധിച്ച്‌ പലരും വിളിച്ച്‌ അന്വേഷിക്കുന്നുണ്ട്‌.അവരോട്‌ ഏത്‌ നമ്പറില്‍ വിളിക്കാന്‍ പറയണം?"

"ഈ നമ്പറില്‍ തന്നെ വിളിക്കാന്‍ പറഞ്ഞാല്‍ മതി സാര്‍..."

ഇന്ന് കോളേജില്‍ എത്തിയ ഉടനെ എന്റെ മൊബൈലിലേക്ക്‌ വന്ന എ.എ യുടെ ഫോണിന്‌ ഞാന്‍ വളരെ ലാഘവത്തോടെ മറുപടി നല്‍കി.തുടര്‍ന്ന് കമ്പ്യൂട്ടര്‍ ലാബിന്‌ അടുത്തെത്തിയപ്പോഴാണ്‌ ഓപ്ഷന്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച്‌ പല പ്രശ്നങ്ങള്‍ക്കും ഉത്തരം തേടി ഒരു ജനസമുദ്രം അവിടെ കാത്തുനില്‍ക്കുന്ന വിവരം ഞാന്‍ അറിഞ്ഞത്‌.എന്റെ നമ്പറില്‍ വിളിക്കാന്‍ പറഞ്ഞതു വഴി കുടത്തില്‍ നിന്നും തുറന്നുവിട്ട ഭൂതത്താന്റെ വലിപ്പം അല്‍പം കഴിഞ്ഞപ്പോഴാണ്‌ എനിക്ക്‌ ശരിക്കും മനസ്സിലായത്‌.

അഡ്‌മിനിസ്ട്രേറ്റര്‍ ആയി പേര്‌ കിട്ടി എന്നല്ലാതെ പ്രത്യേകിച്ച്‌ ഒരു പവറും തന്നിട്ടില്ലാത്തതിനാല്‍ വിവരങ്ങള്‍ അറിയാനായി ഹെഡ്‌ ഓഫ്‌ ഡിപ്പാര്‍ട്ട്‌മന്റ്‌ തന്ന ഫോണ്‍ നമ്പറുകളില്‍ എന്‍ട്രന്‍സ്‌ കമ്മീഷണറെ വിളിച്ചു നോക്കാന്‍ ഞാന്‍ എ.എ.യുടെ അടുത്തെത്തി.നല്‍കപ്പെട്ട നമ്പറുകളില്‍ ആദ്യത്തേതില്‍ തന്നെ വിളിച്ചു.ഉത്തരം ഇതായിരുന്നു:

"ദിസ്‌ ടെലിഫോണ്‍ നമ്പര്‍ ഡസ്‌ നോട്ട്‌ എക്സിസ്റ്റ്‌....വിളിച്ച കോഡ്‌ നിലവിലില്ല"

ഇംഗ്ലീഷില്‍ പറഞ്ഞത്‌ മനസ്സിലായില്ല എന്ന് കരുതി അവള്‍ തന്നെ മലയാളത്തിലും പറഞ്ഞ്‌ തന്നു.ഒന്ന് കൂടി ഡയല്‍ ചെയ്തെങ്കിലും കളവാണിക്ക്‌ മാറ്റമില്ലാത്തതിനാല്‍ ഞാന്‍ അടുത്ത നമ്പറില്‍ വിളിച്ചു.ഇത്തവണ ഉത്തരം ഇതായിരുന്നു:

".....രസ്ത്‌ ഹെ,കൃപയാ കുച്‌ ദേര്‍ ബാദ്‌ കോഷിഷ്‌ കരോ..."

ഉടന്‍ എന്റെ മൊബൈല്‍ റിംഗ്‌ ചെയ്യാന്‍ തുടങ്ങി.

"ഹലോ...ആബിദ്‌ സാര്‍ അല്ലേ...സാര്‍ പാസ്‌വേഡ്‌ സെറ്റ്‌ ചെയ്ത്‌ കയറാന്‍ ശ്രമിക്കുമ്പോള്‍ കയറാന്‍ പറ്റുന്നില്ല...."

"എന്നാല്‍ ഒരു ഏണി വച്ച്‌ കയറാന്‍ നോക്ക്‌" എന്ന് മനസ്സില്‍ വന്നെങ്കിലും എ.എ മുന്നില്‍ ഇരിക്കുന്നതിനാല്‍ പത്ത്‌ മിനുട്ട്‌ കഴിഞ്ഞ്‌ വിളിക്കാന്‍ പറഞ്ഞു.കട്ട്‌ ചെയ്തതും അടുത്ത വിളി വന്നു.

"ഹലോ...ആബിദ്‌ സാര്‍ ആണോ?"

"ആണ്‌ തന്നെ" എന്നായിരുന്നു ആ പെണ്മൊഴിക്ക്‌ എന്റെ മനസ്സിലെ ഉത്തരം,പക്ഷേ പറയാന്‍ വയ്യല്ലോ-എ.എ മുമ്പിലിരിക്കുന്നു.

"സാര്‍....ഞാന്‍ ബാങ്ക്ലൂരില്‍ നിന്നാണ്‌.എനിക്ക്‌ ഓപ്ഷന്‍ കൊടുക്കാന്‍ കീ നമ്പര്‍ കിട്ടിയിട്ടില്ല...അത്‌ എവിടെ നിന്ന് കിട്ടും?"

"മജെസ്റ്റിക്‌ മാര്‍കറ്റില്‍ നിന്ന്" എന്ന് ഉത്തരം പറയാന്‍ പറ്റില്ലല്ലോ,എ.എ മുമ്പിലിരിക്കുന്നു.

"ഒരു പത്ത്‌ മിനുട്ട്‌ കഴിഞ്ഞ്‌ വിളിക്കൂ...ഞാനിപ്പോള്‍ ആ വിവരങ്ങള്‍ അറിയാനായി തിരുവനന്തപുരത്തേക്ക്‌ വിളിച്ചുകൊണ്ടിരിക്കുകയാണ്‌..."

മറുപടി പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്തതും അടുത്ത വിളി.എ.എ സീറ്റിലിരുന്ന് ചിരിക്കാന്‍ തുടങ്ങി.ഞാന്‍ നിസ്സഹായനായി ആ കാളും അറ്റന്റ്‌ ചെയ്തു.

അപ്പോഴേക്കും കുച്‌ ദേറും കുച്‌ കുച്‌ ദേറും കുച്‌ x 100 ദേറും കഴിഞ്ഞിട്ടും "രസ്ത്‌ ഹേ" ഉത്തരം തന്നെയായിരുന്നു മറുപടി.

"ഹും....നീ സ്വസ്ത്‌ ഹേ...ഞാന്‍ രാസ്ത മേം ഹൂം...(നീ സുഖിക്കുന്നു,ഞാന്‍ പെരുവഴിയില്‍ ഉഴലുന്നു)" എന്ന ആത്മഗതത്തോടെ ഞാന്‍ അവിടെ നിന്നും പുറത്തിറങ്ങി.ലാബിലേക്കുള്ള 25 മീറ്റര്‍ ദൂരം താണ്ടുമ്പോഴേക്കും വീണ്ടും പതിനഞ്ച്‌ കാളുകള്‍ക്കെങ്കിലും ഞാന്‍ മറുപടി നല്‍കി.

സംഗതി അതു കൊണ്ടും നിന്നില്ല.ലാബിനുള്ളില്‍ ഒപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയവര്‍ക്കും സ്ക്രീനില്‍ സന്ദേശങ്ങള്‍ വന്നു:"Invalid Information..You have 4 chances left"

"ങാ...കീ നമ്പറോ മറ്റോ കൊടുത്തത്‌ തെറ്റിയിരിക്കും...ഒന്ന് കൂടി എന്റര്‍ ചെയ്യൂ..."

ഞാന്‍ അവരെ സമാധാനിപ്പിച്ചു.അവര്‍ വീണ്ടും ചെയ്തു.

"Invalid Information..You have 3 chances left" വീണ്ടും മെസേജ്‌ വന്നു.

"നിങ്ങള്‍ക്കിത്‌ നേരാംവണ്ണം എന്റര്‍ ചെയ്യാനും അറിയത്തില്ലേ" എന്ന ആത്മഗതത്തോടെ ഞാന്‍ തന്നെ നേരിട്ട്‌ ചെയ്തു നോക്കി.അപ്പോഴും ഉത്തരം:

"Invalid Information..You have 2 chances left"!!!

കുട്ടിയുടേയും രക്ഷിതാവിന്റേയും ഹൃദയത്തില്‍ ആശങ്കയുടെ സുനാമികള്‍ അടിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ഉള്ളിലും പൂരം വെടിക്കെട്ട്‌ നടക്കുന്നപോലെ തോന്നി.ഒരിക്കല്‍ കൂടി ശ്രമിക്കാം എന്ന് എന്റെ അഡ്‌മിന്‍ പവര്‍ എന്ന ചെകുത്താന്‍ ഉള്ളില്‍ നിന്നും ഉപദേശിച്ചതനുസരിച്ച്‌ വളരെ ശ്രദ്ധിച്ച്‌ ഞാന്‍ വീണ്ടും എല്ലാം ഭംഗിയായി എന്റര്‍ ചെയ്തു.ഉത്തരം തഥൈവ:

"Invalid Information..You have 1 chance left".

ബോധം കെട്ടു വീഴേണ്ടത്‌ ഞാനോ കുട്ടിയോ അതോ രക്ഷിതാവോ എന്ന ആശയകുഴപ്പത്തിനിടയില്‍ ഞാന്‍ പറഞ്ഞു:

" നിങ്ങള്‍ അല്‍പം വെയ്റ്റ്‌ ചെയ്യൂ...ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ..."

തല്‍ക്കാലം സീറ്റ്‌ കാലിയാക്കിയ ഞാന്‍ സഫാ മര്‍വ്വക്കിടയിലുള്ള ഓട്ടത്തെപ്പോലെ ഓഫീസിനും ലാബിനും ഇടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.അതിനിടക്ക്‌ വന്ന ഒരു കാള്‍ അറ്റന്റ്‌ ചെയ്തതോടെ മൊബൈലില്‍ നിന്നും ഒരു ശബ്ദവും ഒപ്പം സന്ദേശവും എത്തി

"Battery Low".

ഉടന്‍ അടുത്ത കാള്‍ വന്നു,അതോടെ ഇന്നു രാവിലെ റീചാര്‍ജ്ജ്‌ ചെയ്ത എന്റെ മൊബൈല്‍ അന്ത്യശ്വാസവും വലിച്ചു.വിളിച്ചവര്‍ക്കും ഇനിയും വിളിക്കുന്നവര്‍ക്കും സമാധാനം പോയെങ്കിലും എന്റെ ശ്വാസം മൂക്കിലൂടെ മാത്രം കയറാനും മൂക്കിലൂടെ മാത്രം ഇറങ്ങാനും തുടങ്ങി.

വൈകിട്ട്‌ വീട്ടിലെത്തി ഫോണ്‍ റീചാര്‍ജ്ജ്‌ ചെയ്ത്‌ ഓണാക്കിയതോടെ തൂറ്റല്‍ പിടിച്ച ..... പോലെ മെസേജുകള്‍ പ്രവഹിക്കാന്‍ തുടങ്ങി.ഇപ്പോള്‍ അതിന്റെ ഡിസ്പ്ലേയില്‍ കാണുന്നത്‌ "No space for new Message" എന്നാണ്‌.എന്നുവച്ചാല്‍ എന്റെ തലക്കുമുകളില്‍ മൂളിക്കൊണ്ടിരിക്കുന്നത്‌ കൊതുകല്ല,എന്റെ മൊബൈലിലേക്ക്‌ കയറാന്‍ അവസരം പാത്ത്‌ കറങ്ങുന്ന ഏതോ ഹതഭാഗ്യന്റെ കാള്‍അലര്‍ട്ട്‌ മെസേജ്‌ ആണ്‌ എന്നര്‍ത്ഥം.

ഓപ്ഷന്‍ രജിസ്ട്രേഷനെ സംബന്ധിച്ച്‌ ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിച്ചു കൊടുക്കാനുള്ള ഓപ്ഷന്‍ ഫസിലിറ്റേഷന്‍ സെന്ററിന്റെ അഡ്‌മിനിസ്ട്രേറ്റര്‍ ആയി എന്റെ പേര്‌ കൊടുക്കട്ടയോ എന്ന് തലേ ദിവസം ഹെഡ്‌ ഓഫ്‌ ഡിപ്പാര്‍ട്ട്‌മന്റ്‌ ചോദിച്ചതിന്റെ പിന്നില്‍ ഇത്രയും വലിയൊരു സത്വം ഒളിഞ്ഞിരിക്കുന്നത്‌ ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല .

Friday, July 03, 2009

ഹോട്ടലിലെ സ്നേഹപ്രകടനം

മൂന്ന് ജോടികള്‍ ഹോട്ടലില്‍ കയറി.

Couple 1:

Husband: "ആ sugar ഇങ്ങെടുത്തേ പഞ്ചാരേ....."

Couple 2 :

Husband : "ആ liver ഇങ്ങെടുത്തേ കരളേ...."

ഇതു കണ്ട couple 3:

wife : " കണ്ടില്ലെ മനുഷ്യാ, അവരുടെയൊക്കെ സ്നേഹം. അങ്ങനെ വേണം ഭര്‍ത്താക്കന്മര്‍ ആയാല്‍! "

ഉടന്‍ Husband : " ആ beef ഇങ്ങെടുത്തേ പോത്തെ..!!!