എന്റെ ചെറുപ്പത്തിലേ ഞങ്ങളുടര്‍ വീട്ടില്‍ പലതരത്തിലുള്ള പണിക്കാരും ഉണ്ടായിരുന്നു.ഉമ്മയെ അടുക്കളയില്‍ സഹായിക്കാന്‍ ഒരു ആയിശാത്ത(ഒരു വാഹനാപകടത്തില്‍ പത്ത് വര്‍ഷം മുമ്പ് അവര്‍ മരണപ്പെട്ടു),പറമ്പില്‍ പണിക്കാരായി വാസുവേട്ടന്‍ ,അവരുടെ അനിയന്‍ മുകുന്ദേട്ടന്‍,വയറിംഗ് പ്ലംബിംഗ് പണികള്‍ക്കായി ചാത്തേട്ടന്‍ അങ്ങനെ നിരവധി നിരവധി പേര്‍.മേല്‍ പറഞ്ഞ ഏട്ടന്മാരെല്ലാം ഞങ്ങളുടെ അയല്‍വാസികളും ബാപ്പയുടെ വിദ്യാര്‍ത്ഥികളും ആയിരുന്നു.(ഇപ്പോള്‍ അവരെല്ലാവരും സര്‍ക്കാര്‍ സര്‍വ്വീസിലാണ്)
മേല്‍പറഞ്ഞവര്‍ ഇപ്പോഴും ബന്ധം പുതുക്കാന്‍ വീട്ടില്‍ വരും,വഴിയില്‍ കണ്ടാല്‍ കുശലാന്വേഷണം നടത്തും.അവര്‍ക്ക് ശേഷം വീട്ടില്‍ സ്ഥിരമായി വരുന്ന പണിക്കാരനാണ് ഗോപാലേട്ടന്‍.കൊല്ലത്തില്‍ ഏകദേശം പത്ത് മാസവും ഗോപാലേട്ടന്‍ ഞങ്ങളുടെ വീട്ടില്‍ പണിക്കുണ്ടാവും.മറ്റാര്‍ക്കെങ്കിലും ഗോപാലേട്ടനെ ആവശ്യം വന്നാല്‍ അവര്‍ ഗോപാലേട്ടന്റെ വീട്ടിലേക്കല്ല ഫോണ്‍ വിളിക്കുക,ഞങ്ങളുടെ വീട്ടിലേക്കാണ്.ഇപ്പോള്‍ ഗോപാലേട്ടനും ഒരു ഓപറേഷന്‍ കഴിഞ്ഞ് വിശ്രമത്തിലാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടേയും അയല്‍പക്കത്തേയും വീടുകളുടെ വിവിധ സിമന്റ് തേപ്പു പണികള്‍ നടത്താനായി ഞങ്ങള്‍ക്ക് കിട്ടിയ ഒരാളാണ് നാഗര്‍കോവില്‍കാരനായ ജയേട്ടന്‍.രാവിലെ തുടങ്ങുന്ന തേപ്പ് മിക്കവാറും അവസാനിക്കുന്നത് ഇരുട്ടുമ്പോഴാണ്.ജോലി വളരെ ആത്മാര്‍ത്ഥമായി ചെയ്യുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍.
ബാപ്പയുള്ള കാലത്ത് ഇവര്‍ക്കെല്ലാം വീട്ടില്‍ നല്ല സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.വിശേഷാവസരങ്ങളിലും അവശ്യ ഘട്ടങ്ങളിലും വറുതിയുടെ നാളുകളിലും ബാപ്പ കണ്ടറിഞ്ഞ് തന്നെ അവരെ സഹായിച്ചിരുന്നു.അത് എനിക്ക് കൂടുതല്‍ മനസ്സിലായത് ഇക്കഴിഞ്ഞ ഓണത്തിന്, ബാപ്പ ചെയ്യാറുള്ള ഒരു കര്‍മ്മം ഞാന്‍ ചെയ്തപ്പോള്‍ ഗോപാലേട്ടന്റെ കണ്ണില്‍ നിന്നും വന്ന ധാര കണ്ടപ്പോളാണ്.
അതുകൊണ്ട് തന്നെ ഞങ്ങളുടെ വീട്ടിലേക്ക് വിളിച്ചാല്‍ ഇവര്‍ എങ്ങനെയെങ്കിലും വരാന്‍ പറ്റുന്ന നിലയിലാണെങ്കില്‍ എത്തിയിരിക്കും.എന്റെ വീടിന്റെ സിമന്റ് തേപ്പ് ജയേട്ടനെ തന്നെ ഏല്‍പ്പിക്കണം എന്നായിരുന്നു എന്റെ ഉള്ളിലിരുപ്പ്.അതിനായി ഞാന്‍ മാസങ്ങള്‍ക്ക് മുമ്പേ അദ്ദേഹത്തെ വിവരം ധരിപ്പിച്ചു.ഏറ്റെടുത്ത പണി മുഴുമിപ്പിക്കാതെ മറ്റവിടേക്കും ജയേട്ടന്‍ പോകില്ല.അതിനാല്‍ തന്നെ അദ്ദേഹം അത് എന്നെ ബോധിപ്പിച്ചു.
ജയേട്ടന്‍ ഏറ്റെടുത്ത പണി അനന്തമായി നീണ്ടപ്പോള്‍ എനിക്ക് ആധി കയറിത്തുടങ്ങി.മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ ജയേട്ടനെ കണ്ട് പറഞ്ഞു.പക്ഷേ അദ്ദേഹത്തിന്റെ നയത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.ഞാനും അക്കാര്യത്തില്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചില്ല.കാരണം എന്റെ വീട്ടില്‍ വരാന്‍ തുടങ്ങിയാല്‍ പിന്നെ അദ്ദേഹം എവിടേക്കും തിരിയില്ല എന്ന ഉത്തമ ബോധ്യം എനിക്കുള്ളതിനാല്‍.
ഇക്കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു അനുഭവമാണ് ഈ കുറിപ്പിന് പിന്നില്‍.കഴിഞ്ഞ ദിവസം എന്നത്തേയും പോലെ എന്റെ ഭാര്യ പണിക്കാര്‍ക്ക് കൂലി കൊടുത്തു.കറന്റില്ലാതിരുന്നതിനാല്‍ അവള്‍ കൊടുത്ത സംഖ്യയില്‍ രണ്ട് അഞ്ഞൂറ് രൂപ നോട്ട് കൊടുത്തു.അവള്‍ അത് അറിഞ്ഞതേ ഇല്ല,ഞാനും.പിറ്റേന്ന് രാവിലെ പണിക്ക് വന്ന ഉടനെ ജയേട്ടന്‍ ഉമ്മായുടെ നേരെ ഒരു അഞ്ഞൂറ് രൂപ നോട്ട് നീട്ടിക്കൊണ്ട് പറഞ്ഞു:"ഇന്നലെ തന്നതില്‍ ഒന്ന് അധികമായിരുന്നു"
ജയേട്ടന്റെ ഈ സത്യസന്ധതക്ക് മുമ്പില്‍ എന്ത് പറയണം എന്നറിയാതെ ഞാന്‍ മിഴിച്ചിരുന്നു.ബാപ്പ ഈ പണിക്കാരെയെല്ലാം എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് അന്ന് വീണ്ടും ബോധ്യം വന്നു.
