Pages

Friday, July 09, 2010

ദൈവത്തിന് സ്തുതി.

എന്റെ വീടുപണി ഏകദേശം അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.താഴെ നിലയില്‍ മാര്‍ബിള്‍ വിരിക്കുന്ന പണി കഴിഞ്ഞു. മുകള്‍ നിലയില്‍ , കീശ താങ്ങാത്തത് കാരണം ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്കും അതിലും ഇമ്മിണി വല്യ വില വെത്യാസവും ഉള്ള മാര്‍ബൊണൈറ്റ് എന്ന സാധനവും നിരത്തികൊണ്ടിരിക്കുന്നു. വേണ്ടാ ആക്രാന്തം കാണിക്കണ്ട, പാലുകാച്ചലിന് ബൂലോകരെ മുഴുവന്‍ ക്ഷണിക്കും.

ഇന്ന് എന്റെ വീട്ടില്‍ പുതിയ ശുദ്ധജലവിതരണ കണക്ഷനും ലഭിച്ചു.അങ്ങനെ സര്‍ക്കാറ് ഭാഗത്ത് നിന്നും ലഭിക്കേണ്ട രണ്ട് സംഗതികള്‍ (വൈദ്യുതിയും ജലവും)വലിയ ബുദ്ധിമുട്ട് ഒന്നും കൂടാതെ ലഭിച്ചതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.

Thursday, July 08, 2010

ഒരു യാത്രാമൊഴിയിലെ സംഭവങ്ങള്‍.

മിനിഞ്ഞാന്ന് ഞാന്‍ തികച്ചും അപ്രതീക്ഷിതമായി, വെറും മൂന്ന് മിനുട്ട് നേരത്തേക്ക് എന്റെ പഴയ കോളേജ് ജീവിതത്തിലേക്ക് തിരിച്ചുപോയി. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പ് വേദിയിലായിരുന്നു സംഭവം.

സീനിയര്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച കൂട്ടത്തില്‍ ഞാന്‍ ആദ്യമായി പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ എന്‍.എസ്.എസ് ക്യാമ്പും പരാമര്‍ശ വിധേയമായിക്കൊണ്ടിരുന്നു.ചടങ്ങില്‍ അവസാനം വരെ പങ്കെടുത്ത സ്റ്റാഫ് പ്രതിനിധി രെന്ന നിലക്കോ അതല്ല എന്നോടുള്ള സ്നേഹം കൊണ്ടോ എല്ലാവരും എന്നെ പൊക്കിപൊക്കി തല ഉത്തരത്തില്‍ മുട്ടിച്ചിരുന്നു.ഈ പൊക്കലിന് ശേഷമാണ് ചില നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ക്യാമ്പിലെ സ്ഥിരം പാട്ടുകാരനും സീനിയറുമായ മുന്‍ഷാദ് പാട്ടു പാടണം എന്ന് ചിലര്‍ക്ക് നിര്‍ബന്ധം.ഗ്രൂപ്പിനെ കയ്യിലെടുക്കുന്ന അവന്റെ പാട്ടിന് ശേഷം മറ്റൊരു സീനിയര്‍ ആഷിറിന്റെ വക മറ്റൊരു തകര്‍പ്പന്‍ പാട്ട്.അതും കഴിഞപ്പോള്‍ മറ്റു ചില അംഗങ്ങളുടെ വക യാത്രാമൊഴിപ്പാട്ട്.ആകെക്കൂടി സമയം വളരെ വൈകിയിട്ടും സംഗതി ആവേശം മൂത്തുവരുന്ന കാഴ്ച. അതിനിടയില്‍ ആണ് ക്യാപ്റ്റന്‍ മന്‍സൂര്‍ എന്നെ ആശംസ അര്‍പ്പിക്കാന്‍ വിളിച്ചത്. ഉടന്‍ മുന്‍ഷാദ് ഒരു പാട്ട് കൂടി ആവശ്യപ്പെട്ടു.ആഷിര്‍ ‘ചല്‍ത്തേ ചല്‍ത്തേ‘ എന്ന ഗാനം തുടങ്ങിയതും സദസ്സില്‍ നിന്ന് മുന്‍ഷാദ് എണീറ്റ് വന്ന് സപ്പോര്‍ട്ട് പാടി.ഉടന്‍ സീനിയര്‍ ആയ ധനല്‍ദാസും സ്റ്റേജിലെത്തി.ഇതെല്ലാം കണ്ട് കോരിത്തരിച്ച് ഇരുന്ന എന്നെ നോക്കി ആഷിര്‍ വേദിയിലേക്ക് ക്ഷണിച്ചു.ഞാന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞു മാറി.പക്ഷേ പാട്ടിന്റെ രണ്ടാം സ്റ്റാന്‍സ പാടിക്കൊണ്ട് ആഷിര്‍ എന്റെ നേരെ നടന്നു വന്ന് കൈ പിടിച്ച് വേദിയിലേക്ക് കയറ്റി!പിന്നെ ഞാനും ആ മൂവര്‍ സംഘത്തോടൊപ്പം ‘ചല്‍ത്തേ‘ ഏറ്റു പാടി.

കുട്ടികളോടൊപ്പം പാടി അവരിലൊരാളായി ഞാന്‍ ഇരുപത് വര്‍ഷം മുമ്പത്തെ എന്റെ കലാലയ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് തിരിച്ചെത്തിയപ്പോള്‍ അവിടെ കൂടിയ പലരുടേയും മനസ്സിലേക്ക് കൂടി ഞാന്‍ കുടിയേറപ്പെട്ട് കഴിഞ്ഞിരുന്നു എന്ന് എനിക്ക് ഇന്നലെ മുതല്‍ മനസ്സിലായിത്തുടങ്ങി.അംഗീകാരം നല്കേണ്ടിടത്ത് അത് നല്‍കിയും സംഘം ചേരേണ്ടിടത്ത് ചേര്‍ന്നും വിദ്യാര്‍ഥികളെ തൃപ്തിപ്പെടുത്തിയാല്‍ അധ്യാപകനെപറ്റിയുള്ള കുട്ടികളുടെ അഭിപ്രായം എന്നും ഉയര്‍ന്ന് നില്‍ക്കും.മേല്‍ സംഭവം വീക്ഷിച്ച ഒരു കുട്ടിയുടെ മനസ്സില്‍ നിന്നും എന്റെ മനസ്സില്‍ നിന്നും ആ രംഗങ്ങള്‍ ഒരിക്കലും മായും എന്ന് എനിക്ക് തോന്നുന്നില്ല.

Saturday, July 03, 2010

ഒരു ഓറിയെന്റേഷന്‍ ക്യാമ്പ്

ജൂണ്‍ 30. എന്റെ പ്രിയ പിതാവ് ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് രണ്ട് വര്‍ഷം തികഞ്ഞു.ജീവിതം വരച്ചു കാണിച്ച് തന്ന പിതാവിന്റെ മരണ വാര്‍ഷികദിനത്തില്‍ തന്നെ പിതാവ് എപ്പോഴും ഉപദേശിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഒരു മികച്ക അവസരം എനിക്ക് ലഭിച്ചു.

കോളേജിലെ ഈ വര്‍ഷത്തെ എന്‍.എസ്‍.എസ് യൂണിറ്റിന്റെ എന്‍‌‌രോള്‍മെന്റിനൊടനുബന്ധിച്ച് ഒരു ഓറിയെന്റേഷന്‍ ക്യാമ്പ് നടത്തണം.അതിന്റെ മുഖ്യാതിഥി സാറ് ആയിരിക്കണം എന്ന് ക്യാപ്റ്റന്‍ എന്റെ അരികില്‍ വന്ന് പറയുമ്പോള്‍ ഞാനും സത്യത്തില്‍ ഞെട്ടിപ്പോയി.കാരണം കഴിഞ്ഞ വര്‍ഷം ഒരു മുഴുദിന പരി്പാടിയായി ഇവന്റ് മനേജ്മെന്റ് ടീം നടത്തിയതു ഒരു സായാഹ്ന പരിപാടിയായി കുറക്കുക എന്ന ദൌത്യമാണ് എന്നില്‍ ആദ്യമായി ഏല്‍പ്പിക്കപ്പെട്ടത്.

ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!

ഐ.ടി ഫീല്‍ഡില്‍ ജോലി ചെയ്തിരുന്ന എന്റെ കസിന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മെയില്‍ അയച്ചു - “പൊട്ടത്തിക്കും ഇ-മെയില്‍ ഐഡി,ഇന്റെര്‍നെറ്റ് മയിലാടി”.

ഇന്ന് അര്‍ജന്റീനയുടെ കളി കൂടി കഴിഞ്ഞതോടെ, ഇനി സ്പെയിനും കൂടി തോല്‍ക്കുകയാണെങ്കില്‍ ഞാന്‍ പറയും - “വേള്‍ഡ് കപ്പ് മയിലാടി”.

എങ്ങനെ പറയാതിരിക്കും?

നിലവിലുള്ള ചാമ്പ്യന്മാര്‍ ഇറ്റലിയും റണ്ണേഴ്സ് അപ് ഫ്രാന്‍സും ഒന്നാം റൌണ്ടില്‍ തന്നെ പുറത്ത് !

മുന്‍ ചാമ്പ്യന്മാര്‍ ഇംഗ്ലണ്ടും കഴിഞ്ഞ പ്രാവശ്യത്തെ സെമിഫൈനലിസ്റ്റുകളുമായ പോര്‍ചുഗലും രണ്ടാം റൌണ്ടില്‍ പുറത്ത് !!

അഞ്ചുതവണ കപ്പില്‍ മുത്തമിട്ട ബ്രസീലും കപ്പുറപ്പിച്ച് വിമാനമിറങ്ങിയ അര്‍ജന്റീനയും മൂന്നാം റൌണ്ടില്‍ പുറത്ത് !!!

ഇനി പര്വെഗ്വെ കൂടി ജയിച്ചാല്‍ ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!

Saturday, June 26, 2010

വീണ്ടും ഒരു ഹര്‍ത്താല്‍ വരുമ്പോള്‍...

ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍ ദിനം. കേരള ജനതക്ക് തിമര്‍ത്തു പെയ്യുന്ന മഴയത്ത് വീട്ടില്‍ ഒതുങ്ങിയിരിക്കാന്‍ സര്‍ക്കാറിന്റെ വക ഒരു സമ്മാനം. ശനിയാഴ്ച എനിക്ക് അവധിയായതിനാല്‍ എന്നെ ആ വഴിക്കിത് അലോസരപ്പെടുത്തിയില്ലെങ്കിലും ഈ അവധി ദിനത്തില്‍ ഞാന്‍ മുന്‍‌കൂട്ടി തയാര്‍ ചെയ്തിരുന്ന പരിപാടി മുടങ്ങിയതില്‍ ദ്വേഷ്യം തോന്നി. എങ്കില്‍ അല്പ നേരം ബ്ലോഗില്‍ കയറാം എന്ന് വിചാരിച്ചപ്പോള്‍ വൈദ്യുതി അമ്മാവന്റെ ഒളിച്ചുകളിയും.

യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഹര്‍ത്താലിന് കാരണമായി പറയപ്പെടുന്ന ഇന്ധന വില വര്‍ദ്ധന കേരളത്തെ പോലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും ബാധിക്കുന്ന പ്രശ്നമാണ്.ഇന്ന് ഇതിന്റെ പേരില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് ഹര്‍ത്താല്‍ നടക്കുന്നുണ്ടോ എന്നെനിക്കറിയില്ല.ഇനി ഇത് കേരളത്തെയാണ് വളരെയധികം ബാധിക്കുക എന്നാണ് ന്യായവാദമെങ്കില്‍ , ആ അവസ്ഥ ഉണ്ടാക്കിയതാര് എന്ന് തിരിഞ്ഞൊരു ചോദ്യം ചോദിച്ചു നോക്കുക.

വയലുകളെല്ലാം മണ്ണിട്ടു നിരത്തി, കൃഷി അവസാനിപ്പിച്ച് മണിമാളികകള്‍ പണിത് , കൃഷി ചെയ്യാന്‍ ഇടമില്ല അല്ലെങ്കില്‍ കൃഷി നഷ്ടമാണ് തുടങ്ങിയ ന്യായങ്ങള്‍ നിരത്തുന്നതും അതിനുള്ള ഒത്താശകള്‍ ചെയ്യുന്നതും നാമും നമ്മെ ഭരിക്കുന്ന സര്‍ക്കാറും കൂടിയല്ലെ? നമ്മെ പൂര്‍ണ്ണമായും ഒരു ഉപഭോഗ സംസ്ഥാനമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് പല കാലങ്ങളില്‍ നമ്മെ ഭരിച്ച വിവിധ സര്‍ക്കാറുകള്‍ അല്ലേ? എന്നിട്ട് ഇപ്പോള്‍ ഉളുപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപ്പിക്കുന്നോ? ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് ജനങ്ങളാണ്.സഞ്ചാര സ്വാതന്ത്ര്യവും മറ്റും ഹനിച്ചുകൊണ്ട് സര്‍ക്കാറിനെ നയിക്കുന്ന കൂട്ടുകക്ഷി അത്തരം ഒരു പ്രതിഷേധം നടത്തേണ്ട ആവശ്യമില്ല.

ഇന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഏതോ ഒരു പരീക്ഷ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. ഹര്‍ത്താല്‍ കേരളത്തില്‍ മാത്രമായതിനാല്‍ ഈ പരീക്ഷ നീട്ടി വക്കാന്‍ സാധ്യതയില്ല. അപ്പോള്‍ ഇത്രയും കാലം ഇതിനായി പ്രയത്നിച്ചിരുന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ മനസ്സ് ഒന്ന് വായിച്ചു നോക്കൂ.പരീക്ഷക്ക് എത്താന്‍ സ്വന്തമായി വാഹനമില്ലാത്തവര്‍ എന്ത് ചെയ്യും എന്ന് കൂടി ആലോചിച്ചു നോക്കൂ.ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപ്പിച്ച പാര്‍ട്ടി നേതാക്കളുടെ മക്കളാരും ഈ വിഭാഗത്തിലൊന്നും വരില്ല എന്നതിനാല്‍ അവര്‍ക്ക് സ്വസ്ഥമായി ഹര്‍ത്താല്‍ വാര്‍ത്തകള്‍ ടിവിയില്‍ കണ്ടാസ്വദിക്കാം.ഇടതായാലും വലതായാലും പൊതുജനം എല്ലാം സഹിക്കുക തന്നെ വേണം.