Pages

Tuesday, August 09, 2011

കോസ്റ്റാറിക്ക കോസ്റ്റാറിക്ക യെ കീഴടക്കി!!!!

“കോസ്റ്റാറിക്കയെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് കീഴടക്കി കോസ്റ്റാറിക്കയും ഗ്രൂപ്പില്‍ രണ്ടാമതായി മുന്നേറി തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി കോസ്റ്റാറിക്കയും അടുത്ത വട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.”

8/8/2011 മാതൃഭൂമി സ്പോര്‍ട്സ് പേജില്‍ “അണ്ടര്‍ 20 ലോകകപ്പ് - സ്പെയിന്‍ മിന്നുന്നു“ എന്ന തലക്കെട്ടിനടിയില്‍ വായിച്ച സംഗതിയാണ് ഈ പറഞ്ഞത്.ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഇത് എഴുതിയത് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണോ എന്ന് തോന്നിപ്പോകുന്നോ?

ഈ ലോകകപ്പില്‍ ആകെ കോസ്റ്റാറിക്ക മാത്രമാണോ കളിക്കുന്നത് എന്നൊന്നും എന്നോട് ചോദിക്കരുത്.മികച്ച കളി എഴുത്തുകാര്‍ ഉണ്ടായിരുന്ന ഒരു പത്രത്തിന്റെ അവസ്ഥ എന്ത് എന്ന ഒരു ചിന്ത മാത്രം പങ്കു വയ്ക്കുന്നു.

പുതുക്കിയ സമയവിലവിവരപ്പട്ടിക(രൂപയില്‍) !!!

8/8/2011 മുതലുള്ള എന്റെ പുതുക്കിയ സമയവില വിവരപ്പട്ടിക(രൂപയില്‍) പ്രസിദ്ധീകരിക്കുന്നു .ബ്രാക്കറ്റില്‍ പഴയ സമയവില വിവരം.സമയം രാവിലെത്തേത്!

7:35 - 17.00 (15.50)
7:45 - 19.00 (16.50)
8:05 - 20.00 (18.50)
8:10 - 22.00 (19.50)
8:15 - 27.00 (24.00)
8:20 - ????

ഞെട്ടേണ്ട.രാവിലെ കോഴിക്കോട്ടേക്ക് പോകുന്ന വിവിധ ബസ്സുകളില്‍ എനിക്കുള്ള നിരക്ക് ഇങ്ങനെയൊക്കെയാണ്. 8:20ന് ശേഷം പോയാല്‍ ഒരു ലീവും കൂടി പോകും എന്നതിനാല്‍ വിലവിവരം കൊടുക്കുന്നില്ല!
(ഇന്നലെ മുതല്‍ ബസ്‌ചാര്‍ജ്ജ് വര്‍ദ്ധിച്ചതോടെ പൊതുജന അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത് )

Sunday, August 07, 2011

ഹിരോഷിമ ഉയര്‍ത്തുന്ന ചിന്തകള്‍.

1945 ആഗസ്ത് 6.ഹിരോഷിമ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ആ കൊച്ചുകുട്ടി പതിവ് പോലെ നേരത്തെ എണീറ്റ് സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.സ്കൂള്‍ യൂണിഫോമണിഞ്ഞ് ബാഗും കയ്യിലെടുത്ത് യു.കെ.ജിയില്‍ പഠിക്കുന്ന ആ പിഞ്ചു കുട്ടി അമ്മയോട് ടാറ്റ പറഞ്ഞു.മുന്നോട്ട് നടന്ന് നീങ്ങിയ കുട്ടി പെട്ടെന്ന് തിരിച്ച് അമ്മയുടെ അടുത്തേക്ക് തന്നെ ഓടി വന്ന് പറഞ്ഞു -
“അമ്മയുടെ വാത്സല്യചുംബനങ്ങള്‍ ഇന്ന് എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു , എന്റെ പ്രിയപ്പെട്ട അമ്മേ...”

കുട്ടിയുടെ അസാധാരണ പെരുമാറ്റം ആ അമ്മയെ സ്തബ്ധയാക്കിയെങ്കിലും സ്നേഹത്തോടെ അവളെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു “ഇല്ല മോളെ...മോള്‍ ധൈര്യമായി സ്കൂളില്‍ പൊയ്ക്കോളൂ...” മകള്‍ അമ്മയെ വീണ്ടും കെട്ടിപ്പിടിച്ചു.അമ്മ അവളുടെ കവിളിലും മൂര്‍ദ്ധാവിലും വീണ്ടും വീണ്ടും ചുംബനങ്ങള്‍ നല്‍കി സ്കൂളീലേക്ക് പറഞ്ഞയച്ചു.

നിമിഷങ്ങള്‍ക്കകം അമേരിക്കന്‍ കാപാലികതയുടെ ഏറ്റവും ചീഞ്ഞുനാറിയ മുഖം, ‘ലിറ്റില്‍ ബോയ്’ എന്ന ആണവബോംബിന്റെ രൂപത്തില്‍ ഹിരോഷിമയില്‍ പതിച്ചു.മനുഷ്യനടക്കമുള്ള ലക്ഷക്കണക്കിന് ജീവജാലങ്ങളെ, ‘അമ്മേ‘ എന്ന് വിളിക്കാന്‍ പോലും അവസരം നല്‍കാതെ അത് വെണ്ണീര്‍ധൂളികളാക്കി മാറ്റി.മേല്‍ പറഞ്ഞ നിഷ്കളങ്കയായ ആ പിഞ്ചുകുഞ്ഞും അവളുടെ അമ്മയും അന്ന് എന്നെന്നേക്കുമായി വേര്‍പിരിഞ്ഞു.

ആ കറുത്ത ദിനത്തിന്റെ 66-ആം വാര്‍ഷികം കടന്നുപോയി. സാമ്രാജ്യത്വ കഴുകന്മാര്‍ ഇപ്പോഴും പല രാജ്യങ്ങളുടേയും തലക്ക് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നു.അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ ഇട്ടു കൊടുത്ത് കൊണ്ട് അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും മറ്റും അവരുടെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവ സര്‍ക്കാറുകളെ പ്രതിഷ്ഠിച്ച് ഭരണ നാടകം കളിപ്പിക്കുന്നു.

അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോസൈന്യം എന്ന നാറ്റസൈന്യം അഫ്‌ഗാനിസ്ഥാന്‍ എന്ന കൊച്ചു രാജ്യത്തില്‍ ‘സമാധാനം’ പുന:സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം പിന്നിട്ടു.രാജ്യം പീസ് പീസ് (ചിന്നഭിന്നം) ആയി എന്നല്ലാതെ രാജ്യത്ത് പീസ് (സമാധാനം) മാത്രം ഉണ്ടായില്ല.സമാധാനദൌത്യത്തിന് നിയോഗിക്കപ്പെട്ടവരുടെ ഉറ്റവരും ഉടയവരുമായവരില്‍ നിന്ന് ‘അസമാധാനം‘ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ ഒബാമ ഭരണകൂടത്തിന് അഫ്‌ഗാനില്‍ നിന്നും പിന്തിരിയുന്ന പ്രഖ്യാപനം നടത്തേണ്ടി വന്നു.തേന്‍‌കുടത്തില്‍ തലയിട്ട് തേനീച്ച കുത്തേല്‍ക്കുകയും ചെയ്തു, തല കുടത്തില്‍ കുടുങ്ങുകയും ചെയ്തു എന്ന പോലെ അമേരിക്ക ലോകത്തിന്റെ മുന്നില്‍ ഇളിഭ്യരായി.ഹിരോഷിമ ബോംബ് ആക്രമണത്തിന്റെ 66-ആം വാര്‍ഷികത്തിന്റെ തലേ ദിവസം 31 അമേരിക്കന്‍ സൈനികര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍‌കാര്‍ വെടിവച്ചിട്ടപ്പോള്‍ തകര്‍ന്നു വീണത് അമേരിക്കന്‍ ഹുങ്കിന്റെ താഴികക്കുടം കൂടിയായിരുന്നു.

സാമ്രാജ്യത്വ അധിനിവേശത്തിന്റെ ദുരന്തം അനുഭവിക്കുന്ന മറ്റൊരു രാജ്യമാണ് ഫലസ്തീന്‍.അമേരിക്കയുടേ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന നരാധമം അറബ്‌രാജ്യങ്ങളടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കുന്നു.വീടും നാടും നഷ്ടപ്പെട്ട ഫലസ്തീന്‍ മക്കള്‍ ഇസ്രയേലിന്റെ അത്യാധുനിക വെടിക്കോപ്പുകള്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് നിന്ന് നിരായുധരായി പോരാടുന്നു.ജിഹാദിന്റെ ശക്തിയും തൌഹീദിന്റെ (ഏകദൈവ വിശ്വാസം) ഭക്തിയും മനസ്സില്‍ ആവാഹിച്ച് ഫലസ്തീന്റെ യുവത ‘ഇന്‍‌തിഫാദ’യിലൂടെ പോരാടുമ്പോള്‍ ലോകത്തിലെ എല്ലാ വന്‍‌ശക്തികളും അതിനു പിന്നിലെ പ്രേരകശക്തിയെ തിരഞ്ഞു കൊണ്ടിരിക്കുന്നു.

ഇപ്പറഞ്ഞ രണ്ടോ മൂന്നോ രാജ്യങ്ങളില്‍ ഒതുങ്ങുന്നതല്ല പാശ്ചാത്യശക്തികളുടെ ഭീഷണി.തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത രാജ്യങ്ങള്‍ക്ക് നേരെയെല്ലാം അവരുടെ യുദ്ധക്കൊതി മൂക്കുന്നുണ്ട്.ലിബിയ, ഇറാന്‍,സുഡാന്‍, ഉത്തരകൊറിയ തുടങ്ങീ കൊച്ചു കൊച്ചു രാജ്യങ്ങളെ രാക്ഷസക്കണ്ണു കാട്ടി വിറപ്പിക്കുന്നത് അമേരിക്ക എന്ന വന്‍ശക്തി തന്നെ.മേല്‍ പറഞ്ഞ രാഷ്ട്രങ്ങള്‍ക്ക് ആണവശേഖരം ഉണ്ടെന്ന ന്യായം പറഞ്ഞാണ് ലോകത്തിന് ആണവാ‍യുധത്തിന്റെ ഉപയോഗം പഠിപ്പിച്ച മാസ്റ്റര്‍മാര്‍ വിശുദ്ധന്മാരാകുന്നത്.രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു പഠനപ്രകാരം ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവശേഖരം അമേരിക്കന്‍ പിന്തുണയുള്ള പാകിസ്ഥാനുണ്ട്. അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള രാജ്യം എന്നും ആ പഠനം വ്യക്തമാക്കുന്നു. ആണവശേഖരമുണ്ടെന്ന് പറയപ്പെടുന്ന രാജ്യങ്ങളുടെ ലിസ്റ്റിലെ വാലറ്റത്ത് കിടക്കുന്ന രാജ്യങ്ങളിലെ മൊത്തം ആണവശേഖരം അമേരിക്കയുടെ ആണവശേഖരത്തെക്കാള്‍ കുറവാണെന്ന് അറിയുമ്പോഴാണ് ഈ ലോകപോലീസിന്റെ ഉദ്ദേശ്യശുദ്ധി വേശ്യയുടെ ചാരിത്ര്യപ്രസംഗം മാത്രമാണെന്ന് മനസ്സിലാകുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ നേരിട്ടറിഞ്ഞ ലോകം , ഇനിയും ഒരു ലോകമഹായുദ്ധം ഉണ്ടാകരുത് എന്ന നിശ്ചയപ്രകാരം രൂപം കൊടുത്ത ഒരു വേദിയാണ് ഐക്യരാഷ്ട്ര സഭ.എന്നാല്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് ദാസ്യവേല ചെയ്യാനും അവയുടെ ആജ്ഞകള്‍ക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കാനും മാത്രമാണ് ഇന്ന് ഐക്യരാഷ്ട്ര സഭയുടെ നിയോഗം.ലോകസമാധാനത്തിന്റെ ഈ വെള്ളരിപ്രാവ് അടയിരിക്കുകയാണ്- മറ്റെവിടെയുമല്ല, സാമ്രാജ്യത്വത്തിന്റെ ലക്ഷക്കണക്കിന് വരുന്ന ആണവായുധ ശേഖരത്തിന് മുകളില്‍!!!

അതിനാല്‍ ഇനിയും ആയുധങ്ങള്‍ വാങ്ങിക്കൂട്ടി ലോകത്ത് അസമാധാനത്തിന്റെ വിത്തുകള്‍ പാകിക്കൊണ്ടിരിക്കുന്ന എല്ലാ ശക്തികളും ഒന്ന് ചിന്തിക്കുക.ഹിരോഷിമ നമുക്ക് തന്നത്....
ഭൂമിയിലൂടെ തുള്ളിച്ചാടി നടക്കാന്‍ കഴിയാതെപോയ ബാല്യങ്ങള്‍
കൌമാരചാപല്യങ്ങള്‍ പൂര്‍ത്തീകരിക്കാതെ പോയ യുവമിഥുനങ്ങള്‍
ദാമ്പത്യത്തിന്റെ മധുനുകര്‍ന്ന് തീരാത്ത നവദമ്പതികള്‍
ജീവിതസായാഹ്നം പേരമക്കള്‍ക്കൊപ്പം ചെലവിടാ‍ന്‍ ഭാഗ്യം കിട്ടാതെ പോയ വൃദ്ധജനങ്ങള്‍
മിണ്ടാന്‍പോലും കഴിയാതെ എരിഞ്ഞൊടുങ്ങേണ്ടി വന്ന ജന്തുജാലങ്ങള്‍ എന്നിവയാണ്.

ഇനിയും ഇതെല്ലാം നാമനുഭവിക്കണോ?വേണ്ട!!!വേണ്ട!!വേണ്ട!ഹിരോഷിമയും നാഗസാക്കിയും ഇനിയും ആവര്‍ത്തിക്കാന്‍ പാടില്ല.പീസ് മെമ്മോറിയല്‍ പാര്‍ക്കിനെക്കാളും നമുക്ക് വേണ്ടത് സമാധാനം വിളയുന്ന ഭൂമിയാണ്, സമാധാനം വിളയുന്ന ഭൂമി മാത്രമാണ്.

Thursday, August 04, 2011

ആഗസ്റ്റ് 6 ലെ ഇരട്ട ദുരന്തങ്ങള്‍ !!!

എപ്പോഴും ഓരോ കുസൃതിയുമായി വരുന്ന മോളുടെ ജനറല്‍ നോളജ് പരീക്ഷിക്കാനായി ഞാന്‍ അവളോട് ചോദിച്ചു.

“ആഗസ്ത് ആറിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ?”

“ഒരു ക്ലൂ” ഇപ്പോഴത്തെ കുട്ടികളുടെ സ്വഭാവം അവളും കാട്ടി.

“ലോക ചരിത്രത്തിലെ ഒരു ദുരന്തം നടന്നത് അന്നാണ്...”

“ങാ കിട്ടി...ഒരു ദുരന്തമല്ല...ഇരട്ട ദുരന്തം...” മോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ങേ!!!ഇരട്ട ദുരന്തമോ ?” എനിക്കും അത്ഭുതമായി.

“അതേ...ഒന്ന് ഹിരോഷിമയില്‍ ബോംബ് ഇട്ടു...” അടുത്തത് പറയാതെ അവള്‍ ചിരിച്ചു.

“വെരി ഗുഡ്...നീ പറഞ്ഞ രണ്ടാം ദുരന്തം എന്താ ?”

“ഉപ്പച്ചി ജനിച്ചു !!!!”

Monday, August 01, 2011

അറ്റ്ലസ് എന്നാ‍ല്‍.....

“ഉപ്പച്ചീ....” മോള്‍ സ്കൂള്‍ വിട്ടു വരുന്നത് ദൂരെ നിന്ന് തന്നെ കേട്ടു തുടങ്ങി.

“എന്താ മോളേ?”

“ഇന്ന് ടീച്ചര്‍ ഒരു ചോദ്യം ചോദിച്ചു...”

“എന്തായിരുന്നു ചോദിച്ചത്?”

“അറ്റ്ലസ് എന്നാല്‍ എന്താണെന്ന്...?”

“എന്നിട്ട് നീ പറഞ്ഞില്ലേ?”

“ആ...നമ്മള്‍ ഇന്നലെ ഷോപ്പിംഗിന് പോയ കടയുടെ പേരാണെന്ന് പറഞ്ഞു !!”