Pages

Tuesday, November 22, 2016

മാലിന്യം നമ്മുടെ കരവിരുതിൽ...

              2016 ഒക്ടോബർ 14. നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിലെ പ്രോഗ്രാം ഓഫീസർമാരുടെ ത്രിദിന വാർഷിക സംഗമം എറണാകുളം പുത്തങ്കുരിശിലുള്ള മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടക്കുകയാണ്. ഉത്ഘാടന സമ്മേളനത്തിലെ മുഖ്യാതിഥി എ.പി.ജെ അബ്ദുൽ കലാം കേരള സാങ്കേതിക സർവ്വകലാശാലയുടെ ബഹുമാനപ്പെട്ട പ്രോ വൈസ് ചാൻസലർ ഡോ.എം.അബ്ദുറഹ്മാൻ ആയിരുന്നു. ആ വേദിയിൽ ആശംസ നേരാനുള്ള ഒരവസരം, നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ സംസ്ഥാന ഉപദേശക സമിതി അംഗം എന്ന നിലക്ക് എനിക്കും ലഭിച്ചു.
                വേദിയിൽ ഇരിക്കുന്ന ഓരോരുത്തരെയായി സ്വാഗത പ്രാസംഗികൻ അത്യാവശ്യം നന്നായി തന്നെ പരിചയപ്പെടുത്തിക്കൊണ്ട് വേദിയിലേക്ക് സ്വാഗതം ചെയ്തു. ഒപ്പം ഓരോ പെൺ‌കുട്ടികൾ വന്ന് ഒരു പൂക്കൊട്ട സ്വാഗതം ചെയ്യപ്പെടുന്നവർക്ക് നൽകി (സാധാരണ ബൊക്കയാണ് നൽകാറ്). എനിക്കും അത്തരം ഒരു പൂക്കൊട്ട കിട്ടി.കടലാസ് കൊണ്ടുണ്ടാക്കിയ കുറെ പൂക്കൾ വച്ച ഒരു കുട്ട എന്ന നിലക്ക് എനിക്ക്  ഒറ്റ നോട്ടത്തിൽ അത് വലുതായി ഇഷ്ടപ്പെട്ടില്ല. ഞാൻ അത് കസേരക്കടിയിൽ വച്ചു.

              അല്പം കഴിഞ്ഞപ്പോൾ പ്രോ വൈസ് ചാൻസലർ അദ്ദേഹത്തിന് കിട്ടിയ കുട്ട തിരിച്ചും മറിച്ചും നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് കുട്ടയുണ്ടാക്കിയ വസ്തുവിൽ എന്റെ കണ്ണ് പതിഞ്ഞത്. മാഗസിനിലെയും ആഴ്ചപ്പതിപ്പിലെയും പേജുകളും പത്രക്കഷ്ണങ്ങളും ഉപയോഗിച്ചായിരുന്നു മനോഹരമായ ആ കുട്ട ഉണ്ടാക്കിയിരുന്നത്. ഓരോ കുട്ടക്കും നല്ല ഫിനിഷിംഗും ഉണ്ടായിരുന്നു .
            ചടങ്ങ് കഴിഞ്ഞ് സ്റ്റേജിൽ നിന്നിറങ്ങിയ ഞാൻ എനിക്ക് കിട്ടിയ കുട്ട കസേരക്കടിയിൽ നിന്നും എടുത്തു.തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന സുഹൈൽ ഹംസ അവന് കിട്ടിയ പൂക്കൊട്ടയും എനിക്ക് തന്നു. അതും സ്വീകരിച്ച്  ഞാൻ എന്റെ ബാഗിൽ ശ്രദ്ധയോടെ വച്ചു.
             രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞാൻ പ്രോഗ്രാം ഓഫീസർ സ്ഥാനം ഒഴിഞ്ഞപ്പോൾ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എന്റെ വളണ്ടിയർ അമലും അവന്റെ സഹോദരനും കൂടി ഉണ്ടാക്കി എനിക്ക് സമ്മാനിച്ച  പേപ്പർ ഫ്ലവർ വേസും ഈ പൂക്കൊട്ടകളും ഇന്ന് എന്റെ മേശപ്പുറം അലങ്കരിക്കുന്നു. മാലിന്യം സ്വന്തം കരവിരുതിലൂടെ അലങ്കാരമാക്കി മാറ്റാം എന്ന സന്ദേശം നൽകാൻ.  ആർക്കെങ്കിലും അത് പ്രചോദനം നൽകും എന്നും ഞാൻ പ്രതീക്ഷിക്കുന്നു.



Sunday, November 20, 2016

1000 രൂപയുടെ ആത്മഗതം

നല്ലവണ്ണം ചെവിയോര്‍ത്തു നോക്ക്യേ...
1000 രൂപയുടെ ആത്മഗതം
‘ഇന്നു ഞാന്‍, നാളെ നീ’

Wednesday, November 16, 2016

പാമ്പും കടിച്ചു !!!!!

“ദേ...ഇന്നെങ്കിലും ഇറച്ചിയോ മീനോ കിട്ട്വാ നോക്ക്...ഇത് ഒരു നോട്ട് കേസും പറഞ്ഞ്....നിങ്ങൾക്ക് വേണ്ടെങ്കി ഞങ്ങൾക്ക് വേണം....” മോദിജിയുടെ മുഖം ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിൽ തിളങ്ങിയപ്പോൾ എന്റെ കഷണ്ടി ഭാര്യയുടെ വാക്കുകൾക്ക് മുന്നിൽ വിയർത്തു.

“കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനാ കേന്ദ്ര നിർദ്ദേശം...ഇന്നാട്ടിലെ മീൻ മാർക്കറ്റിലും കോഴിപ്പീടികയിലും ഈ ‘സുയിപ്പിംഗ്‘ യന്ത്രം ഇല്ല എന്ന് അവരുണ്ടോ അറിയുന്നു....”

‘ഇനി ഒറ്റ വഴിയേ ഉള്ളൂ...നാളെ രാവിലെത്തന്നെ കോളേജിലേക്ക് പോവുക...അവിടെ ആൾക്കൂട്ടത്തിൽ അലിഞ്ഞ് ചേരുമ്പോൾ ഇത്തരം ചിന്തകൾ ഒന്നും ഉണ്ടാകില്ല’ ഞാൻ ആത്മഗതം ചെയ്തു. “രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ആപ്പിൾ ജ്യൂസ്” എന്ന് പറഞ്ഞപോലെ അല്പ സമയം കഴിഞ്ഞതും കോളേജിൽ നിന്ന് വിളി എത്തി -

“സാറിനോട് നാളെ രാവിലെ പത്ത് മണിക്ക് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകാൻ പറഞ്ഞിരിക്കുന്നു...കോളേജിലെ മറ്റേ പ്രശ്നത്തിൽ മൊഴി നൽകാൻ...” ഇടി വെട്ടേറ്റവന്റെ തലയിൽ തേങ്ങ വീണു.

  ഭാര്യക്ക് അത്യാവശ്യ ചെലവിനായി 100 രൂപയും കൊടുത്ത് പിറ്റേന്ന് രാവിലെ തന്നെ ഞാൻ ബസ് കയറി.കൃത്യസമയത്ത് സ്റ്റേഷനിൽ എത്തിയെങ്കിലും, ബത്തേരിയിൽ ഒരു കാട്ടാന ഇറങ്ങിയതിനാൽ പോലീസ് സൂപ്രണ്ടിന് സ്ഥലം വിടേണ്ടി വന്നു.മറ്റാരോ അല്പം ചില കാര്യങ്ങൾ ചോദിച്ച് വിട്ടയക്കുകയും ചെയ്തു.

ഉച്ചയോടെ കോളേജിൽ എത്തി വേഗം ഭക്ഷണം കഴിക്കാൻ കയറി. നോട്ട് പ്രശ്നം ഉള്ളതിനാൽ ഇന്ന് ആദ്യമായി കടം പറയാം എന്ന് മനസ്സിൽ കരുതിയിരിക്കുമ്പോൾ കടയുടമ അടുത്തെത്തി.

“സാറെ...ഇത് വല്ലാത്തൊരു പരിപാടിയായിപ്പോയി...സാധനം വാങ്ങാൻ ചില്ലറയില്ല...കാശ് കൊടുക്കാതെ സാധനം കിട്ടുകയുമില്ല...അതിനാൽ ഈ പോളിസി സ്വീകരിച്ചു...” ഒരു ബോർഡ് നീട്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു.

“ഇന്ന് രൊക്കം നാളെ കടം” ബോർഡ് ഞാൻ വായിച്ചു. കുട്ടിക്കാലത്ത്  ‘ഗ്രിമ്മിന്റെ കഥകൾ’ എന്ന പുസ്തകത്തിൽ വായിച്ചത് ഓർമ്മയിൽ തികട്ടിയെത്തി. കയ്യിലുണ്ടായിരുന്ന നോട്ടുകളും ചില്ലറയും ഒക്കെ കൂടി അദ്ദേഹത്തിന് നൽകി ഞാൻ കൈ കഴുകാൻ നീങ്ങി.എത്ര ശ്രമിച്ചിട്ടും വെള്ളം വരാത്തതിനാൽ ഞാൻ അക്ഷമനായി - “ചേട്ടാ...വെള്ളം ഇല്ലേ?”

“അതറിഞ്ഞില്ലേ...കോളേജിലേക്ക് വെള്ളമടിക്കുന്നതിന് സമീപം ആരോ വേസ്റ്റ് കൊണ്ടുപോയി തട്ടിയിരിക്കുന്നു...അതിനാൽ പമ്പിംഗ് ഇല്ല...വെള്ളവും ഇല്ല”

“യാ കുദാ...” ഇടി വെട്ടേറ്റവന്റെ തലയിൽ തേങ്ങ വീണതിന് പുറമെ തലക്കൊരടിയും കിട്ടി.

“അപ്പോൾ കോളേജിലും വെള്ളമുണ്ടാകില്ല എന്ന് അല്ലേ?” ഞാൻ സംശയം പ്രകടിപ്പിച്ചു.

“കോളേജിൽ വെള്ളം മാത്രമല്ല, കുറച്ച് ദിവസത്തേക്ക് വെളിച്ചവും ഉണ്ടാകില്ല...”

“ങേ!!!അതെന്താ?”

“ഹൈ ടെൻഷൻ കേബിൾ ജെ.സി.ബി മാന്തിയപ്പോൾ പൊട്ടിപ്പോയി...”

ഇടി വെട്ടേറ്റവന്റെ തലയിൽ തേങ്ങ വീണു , തലക്കൊരടിയും കിട്ടി.ദേ, കാലിൽ പാമ്പും കടിച്ചു !!!!!




Tuesday, November 15, 2016

മധുരപ്പതിനേഴ്

വിവാഹ വാർഷിക ദിനത്തിൽ ഒരു പോസ്റ്റ് ഇട്ടില്ലെങ്കിൽ ഉറക്കം വരാതായിട്ട് രണ്ട് വർഷമായി. അതുകൊണ്ടാണ് ഈ വാർഷിക ദിനം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോൾ ഈ കുത്തിക്കുറിക്കൽ.

2013ലെ എന്റെ വിവാഹ വാർഷികം ഷാജഹാനും മുംതാസും ഉറങ്ങുന്ന മണ്ണിലായിരുന്നു എന്ന് 2014ൽ ഇവിടെ ഞാൻ സൂചിപ്പിച്ചിരുന്നു. 2015ൽ എന്റെ വീട്ടിൽ തന്നെയായിരുന്നു ആ സുദിനം. എന്നാൽ ഇത്തവണ ആരും കൊതിക്കാത്ത ഒരു സ്ഥലത്തും!

“നാളെ എനിക്ക് നേരത്തെ പോകണം” ഇന്നലെ ഞാൻ ഭാര്യയോട്  പറഞ്ഞു.

“എത്ര മണിക്ക് ?”

“ഏഴ് മണിയുടെ ബസ്സിന്”

“അപ്പോൾ എത്ര മണിക്ക് ഇവിടെ നിന്നിറങ്ങണം?”

“6.50ന്”

“അപ്പോൾ ചായ എത്ര മണിക്ക് വേണം?”

“6.45ന്”

“അപ്പോൾ എത്ര മണിക്ക് എണീക്കണം?”

“5.30ന്”

“അപ്പോൾ ഞാൻ എത്ര മണിക്ക് എണീക്കണം?”

“അത് നിനക്ക് വിട്ടു” ഞാൻ പറഞ്ഞു.

“അല്ലാ...എന്തിനാ ഇത്ര നേരത്തെ ചുരം കയറുന്നത്?”

“നാളെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഉത്തരവ് വന്നിരിക്കുന്നു....”

“ങേ!!!എന്തിന്” അതുവരെ തമാശ കാണിച്ച് നിന്നവൾ പെട്ടെന്ന് വിവർണ്ണയായി.

“അത്...ഇന്ന് നിന്റെ ജന്മദിനമാണല്ലോ.....നാളെ നമ്മുടെ വിവാഹ വാർഷികദിനവും...”

“അതും ഇതും തമ്മിൽ എന്താ ബന്ധം?”

“രണ്ടും ഒരു പെണ്ണ് കേസ്...നീയൊരു പെണ്ണ്....നാളെ ഞാൻ പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതും ഒരു പെണ്ണ് കേസിൽ മൊഴി നൽകാൻ...”

**********************
പാവം ഭാര്യ തെറ്റിദ്ധരിച്ചില്ല .കോളേജിലെ ഒരു വിദ്യാർത്ഥിനിയുടെ   കേസിൽ മൊഴി നൽകാൻ പോലീസ് സ്റ്റേഷനിൽ കയറാനായിരുന്നു, എന്റെ പെണ്ണുമായി ബന്ധം സ്ഥാപിച്ച ഈ ദിനത്തിൽ എന്റെ വിധി.ഒരു ഒപ്പ് കാരണം മുമ്പ്  കോടതി കയറിയ അനുഭവം ഞാൻ ഒരു നിമിഷം ഓർത്തുപോയി. പക്ഷെ മല പോലെ വന്നു, എലി പോലെ പോയി എന്ന രൂപത്തിൽ ഏതാനും ചോദ്യങ്ങൾ ചോദിച്ച് എന്നെയും സഹപ്രവർത്തകരെയും വിട്ടയച്ചു.

Thursday, November 10, 2016

ചില ‘നോട്ടോട്ട’ കാഴ്ചകള്‍

ഒന്ന്

“മത്തായീ....നീ എങ്ങോട്ടാ ഇത്ര നേരത്തെ ?“

“ക്യൂ നില്‍ക്കാനാ...”

“അതിന് ബീവറേജസ് ഷോപ്പ് ഇത്ര നേരത്തെ തുറക്കോ?”

“നീ ഏത് കോത്താഴത്ത്‌കാരനാ...?ഇന്ന് ഇന്ത്യന്‍ ജനത ഒരു ലോകറെക്കാര്‍ഡ് സൃഷ്ടിക്കാന്‍ പോകുന്നു...കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ളവര്‍ ബാങ്കിന് മുന്നില്‍ ക്യൂ നിന്ന്!!ഞാനും അതില്‍ പങ്കാളിയാവുന്നു...”

രണ്ട്

ബാങ്ക് കാഷ്യര്‍ : പാന്‍ കാര്‍ഡുണ്ടോ ?

കസ്റ്റമര്‍ : ഏയ്...ഞാന്‍ അത് ഉപയോഗിക്കാറെയില്ല ! അത് നിരോധിച്ചത് ഏതായാലും നന്നായി !!

ബാങ്ക് കാഷ്യര്‍ : ഈ അക്കൌണ്ടില്‍ കെ.വൈ.സി വെരിഫൈ ചെയ്തിട്ടില്ല.

കസ്റ്റമര്‍ : അത് ഞാന്‍ തന്നെയാ, എന്റെ പേര് കെ.വൈ.ചാത്തന്‍, കൂട്ടുകാര്‍ സ്നേഹപൂര്‍വ്വം കെ.വൈ.സി എന്ന് വിളിച്ച് എന്നും വെരിഫൈ ചെയ്യാറുണ്ട് !!

മൂന്ന്

ലോട്ടറിക്കാരന്‍ : ഇന്നത്തെ ഇരുപത് ലക്ഷം....ഇന്നത്തെ ഇരുപത് ലക്ഷം...

കസ്റ്റമര്‍ : നാലായിരം രൂപ മാറ്റാനാ സുഹൃത്തെ രാവിലെ മുതല്‍ ഈ നില്പ്....അപ്പോ ഇരുപത് ലക്ഷം മാറണെങ്കി ഈ ആയുസ് തികയില്ല ദാസാ...

നാല്

ബാങ്കില്‍ നാല് മണിക്കൂര്‍ ക്യൂ നിന്ന് കുറെ ആയിരം അടച്ച ശേഷം മിക്സിയും ഗ്രൈന്ററും നന്നാക്കാനായി ഞാന്‍ കടയില്‍ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞേ കിട്ടൂ എന്ന ധാരണയിലും കയ്യില്‍ കാശ് ഇല്ലാത്തതിനാലും ഞാന്‍ സ്ഥലം വിടാന്‍ നില്‍ക്കുമ്പോള്‍ ‘അഞ്ചു മിനുട്ട്, ദേ ഇപ്പോ ശരിയാക്കിത്തരാ....’ എന്ന മറുപടി.

പിന്നെ ഒന്നും ആലോചിച്ചില്ല, കണ്ട് പരിചയം മാത്രമുള്ള കടയുടമയുമായി സൌഹൃദ സംഭാഷണത്തിലായി. ഒരു  10-15 മിനുട്ട് കഴിഞ്ഞതും എല്ലാം ശരിയാക്കി കൂലിയായി 200 രൂപയും പറഞ്ഞു.

“അഞ്ഞൂറ് രൂപ എടുക്കുമെങ്കി ഇപ്പോ തരാ....”ഞാന്‍ പറഞ്ഞു

“വേണ്ട ....നിങ്ങള്‍ നാളെത്തന്നാ മതി...!!!”

അങ്ങനെ മോദിജിയുടെ പരിഷ്കരണം എനിക്ക് ചില കഷ്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും, വീട്ടുപകരണങ്ങള്‍ താല്‍ക്കാലിക സൌജന്യത്തില്‍ നന്നാക്കി വീട്ടുകാരിക്ക് ഒത്ത കൂട്ടുകാരന്‍ ആവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം.