Pages

Friday, November 20, 2020

അമ്മാവന്റെ കൂളിംഗ് എഫക്ട്

 നിരവധി പുസ്തകങ്ങൾ വായിക്കുകയും അവയിൽ പലതിനെയും പറ്റി എന്റെ അഭിപ്രായം തുറന്ന് പറയുകയും ചെയ്ത ശേഷമാണ് ഞാനും ഒരു പുസ്തക രചയിതാവാകുന്നത്. എന്റെ പുസ്തകവും ഒന്ന് പരിചയപ്പെടുത്തുക എന്നതാണ് എൻ്റെ ഉദ്ദേശം.

2006 ൽ ബ്ലോഗ് എഴുതിത്തുടങ്ങിയ ഞാൻ ഒരിക്കലും കാണാത്ത ഒരു സ്വപ്നമായിരുന്നു പുസ്തകപ്രസാധനം. ഔദ്യോഗികമായ ചില പരിമിതികൾ കാരണമാണ്  ഈ സ്വപ്നത്തിന് ചിറക് മുളക്കാതിരിക്കാൻ കാരണം. ബട്ട് , ഏറും മോറും ഒത്തുവരിക എന്ന ഞങ്ങളുടെ നാടൻ ശൈലി അക്ഷരാർത്ഥത്തിൽ പുലർന്നപ്പോൾ എൻ്റെ ആ സ്വപ്നവും തളിരിട്ടു , പൂവിട്ടു ആൻറ് ഫൈനലി കായയായി.

ബ്ലോഗിൽ എഴുതിയ , നിങ്ങളിൽ പലരും കമന്റ് ചെയ്തും കയ്യടിച്ചും പ്രോത്സാഹിപ്പിച്ച 13 കഥകളുടെ സമാഹാരമാണ് അമ്മാവന്റെ കൂളിംഗ് എഫക്ട്. സത്യം പറഞ്ഞാൽ എന്റെയും സുഹൃത്തുക്കളുടെയും അനുഭവങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കുന്നതാണ് ഈ പുസ്തകം. സാങ്കല്പികവും യഥാർത്‌ഥവുമായ  നിരവധി കഥാപാത്രങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്..

ഇന്ത്യക്കകത്ത് പുസ്തകം തപാലിൽ ലഭിക്കാൻ 110 രൂപ 9447842699 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്ത് പൂർണ്ണ മേൽവിലാസം പിൻകോഡ് സഹിതം അതേ നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക 

 

പുസ്തകം : അമ്മാവന്റെ കൂളിംഗ് എഫക്ട് 

രചയിതാവ്:  ആബിദ് അരീക്കോട് 

പ്രസാധകർ:  ലിപി പബ്ലിഷേഴ്സ് 

പേജ്: 64

വില : 80 രൂപ

Sunday, November 15, 2020

അപൂർവ്വ ഡബിൾ സെഞ്ച്വറി

 പത്ത് വർഷങ്ങൾക്ക് മുമ്പ്, ഞാൻ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ മെഡിക്കൽ/എഞ്ചിനീയറിംഗ് കോഴ്സ് പ്രവേശന പരീക്ഷയുടെ ഹെൽപ് ഡെസ്കിന്റെ ചാർജ്ജ് ഏറ്റെടുക്കുന്ന ദിവസം. അന്നത്തെ അക്കൗണ്ട്സ് ഓഫീസർ ആയ അയ്യപ്പൻകുട്ടി സാർ, സൈറ്റിൽ നൽകാനായി എന്റെ ഫോൺ നമ്പർ നൽകട്ടെ എന്ന് ചോദിച്ചു.അതത്ര വലിയ ഒരു പ്രശ്നമായി തോന്നാത്തതിനാൽ ഞാൻ ഉടനെ സമ്മതം മൂളി. സാർ നമ്പർ നൽകി ഞാൻ മറ്റെന്തോ സംസാരിക്കുമ്പോഴേക്കും ആദ്യത്തെ വിളി വന്നു.പിന്നാലെ, ഫോൺ ചെവിയിൽ നിന്ന് താഴ്ത്താൻ പറ്റാത്ത വിധത്തിൽ വിളികളുടെ സുനാമി ആയിരുന്നു അടിച്ചത്. അയ്യപ്പൻകുട്ടി സാർ എന്റെ അവസ്ഥ കണ്ട് ചിരിക്കാൻ തുടങ്ങി.മൊബൈൽ ഫോണുകളിൽ  അന്നത്തെ സ്റ്റാർ ആയിരുന്ന നോക്കിയയുടെ കട്ട ഫോൺ ഏതാനും നിമിഷങ്ങൾക്കകം തന്നെ ബാറ്ററി ഡൗൺ ആയി ഓഫായി.

അന്ന് നമ്പർ  നൽകിയതിന്റെ ഗുണമോ ദോഷമോ എന്നറിയില്ല പിന്നീട് എല്ലാ വർഷവും ഞാൻ ഈ ഡെസ്കിന്റെ ഇൻ ചാർജ്ജ് ആയി.ഇടക്ക് വയനാട്ടേക്ക് സ്ഥലം മാറിയപ്പോഴും തൊപ്പി മാറിയില്ല.കോഴിക്കോട്ടേയ്ക്ക് തിരിച്ചെത്തിയപ്പോഴും പ്രസ്തുത സ്ഥാനം ഭദ്രമായി നീക്കി വച്ചിരുന്നു. ഞാൻ സന്തോഷ പൂർവ്വം തന്നെ  അതേറ്റെടുക്കുകയും ചെയ്തു. 

 ഇക്കഴിഞ്ഞ ദിവസം ഞാൻ അതിന്റെ ഏറ്റവും ഭീകരമായ മുഖം നേരിൽ കണ്ടു. അഡ്മിഷൻ സംബന്ധമായ സംശയങ്ങൾ നികത്താനായി യൂട്യൂബിൽ വീഡിയോ കൂടി ചെയ്യുന്ന എന്റെ ഫോൺ രാവിലെ ഏഴു മണിക്ക് തന്നെ റിംഗ് ചെയ്യാൻ തുടങ്ങി.കുട്ടികൾക്ക് ഇത് സംബന്ധമായ പരിചയം വളരെ കുറവായതിനാൽ കാളുകൾക്ക് ഞാൻ മറുപടിയും നൽകി.ഒരു കാളിന് മറുപടി പറയുന്നതിനിടക്ക് നാല് മിസ്‌കാൾ എങ്കിലും വന്നിരിക്കും .രാത്രി 11 മണിക്ക് അവസാനത്തെ കാളിനും മറുപടി പറഞ്ഞ് ഫോൺ  വയ്ക്കുമ്പോൾ ഫോൺ ഐക്കണിന് മേലെ മിന്നി മറയുന്ന സംഖ്യ കണ്ട് ഞാൻ ഒന്ന് കണ്ണ് തിരുമ്മി. ഇല്ല , മാറ്റം ഇല്ല - 118 മിസ്‌ഡ് കാളുകൾ !! എങ്കിൽ അറ്റന്റ് ചെയ്തത് എത്ര എന്ന ഒരു സംശയം  തീർക്കാനായി കാൾ രജിസ്റ്റർ എടുത്ത് എണ്ണി നോക്കി- 137 കാളുകൾ !!അങ്ങനെ ഒരു അപൂർവ്വ ഡബിൾ സെഞ്ച്വറിക്ക് ഞാൻ അർഹനായി.തലക്കകത്തെ മെഡുല മണ്ണാങ്കട്ട ഏത് പരുവത്തിലാന്ന് ദൈവത്തിനറിയാം.

Monday, November 09, 2020

എന്റെ ആദ്യ കഥാസമാഹാരം

 2006 മുതൽ മലയാളം ബ്ലോഗ് എഴുതിത്തുടങ്ങിയപ്പോൾ എഴുത്ത് തുടരും എന്നോ തുടരണം എന്നോ ഒന്നും മുൻധാരണ ഇല്ലായിരുന്നു. സഹ ബ്ലോഗർമാരുടെ നിർലോഭമായ പിന്തുണയോടെ വർഷങ്ങൾ ഓരോന്നായി പിന്നിട്ടു.പല സഹയാത്രികരും പഴയ വഴിയിൽ നിന്ന് പുതിയ വഴിയിലേക്ക് മാറി. എന്തോ ഓമനസ്സ് സമ്മതിക്കാത്തതിനാൽ ഞാൻ ബ്ലോഗുലകത്തിൽ തന്നെ തുടർന്നു.

വർഷം തോറും വിവിധ വിഭാഗങ്ങളിലായി നൂറോളം പോസ്റ്റുകൾ ആയിരുന്നു ഇട്ടിരുന്നത്. ആദ്യകാലത്ത് ഹാസ്യം മാത്രമായിരുന്നു വിഷയമെങ്കിൽ പിന്നീട് അത് പലതിനും വഴിമാറി. എങ്കിലും ഹാസ്യത്തോടും യാത്രാ വിവരണത്തോടും എനിക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. ഹാസ്യകഥകൾ വായിച്ച പല അഭ്യൂദയകാംക്ഷികളും അവ സമാഹരിച്ച് പുസ്തകമാക്കുന്നതിന് നിരന്തരം പ്രേരിപ്പിച്ചെങ്കിലും സമയമായില്ല എന്ന തോന്നൽ എന്നെ പിൻവലിച്ചു. ചില പബ്ലിഷർമാരും മുന്നോട്ട് വന്നെങ്കിലും ഞാൻ സമ്മതം മൂളിയില്ല.

'എല്ലാത്തിനും  അതിന്റേതായ ഒരു സമയമുണ്ട് ദാസാ..' എന്ന ഡയലോഗ് വീണ്ടും എന്റെ മനസ്സിൽ കയറിയത് ഈ കൊറോണ കാലത്താണ്. സമയം ധാരാളമായി കിട്ടിയതോടെ കൂട്ടുകാരുടെ പ്രോത്സാഹനത്തിന് ഒരു മറുപടി നൽകാം എന്ന് തീരുമാനിച്ചു. പല നവാഗതരുടെയും പുസ്തകങ്ങൾ പബ്ലിഷ് ചെയ്ത പേരക്ക ബുക്സുമായി ചർച്ച ചെയ്‌തെങ്കിലും തീരുമാനം വീണ്ടും മാറ്റി.അതിനിടയിൽ യാദൃശ്ചികമായി  ലിപി പബ്ലിക്കേഷന്സിന്റെ എം ഡി അക്ബർക്കയുമായി ഓൺലൈൻ ബന്ധം സ്ഥാപിച്ചു. അങ്ങനെ ബ്ലോഗിൽ പബ്ലിഷ് ചെയ്ത പതിമൂന്ന് കഥകൾ ഉൾപ്പെടുത്തി എന്റെ ആദ്യ കഥാസമാഹാരം  "അമ്മാവന്റെ കൂളിങ്ങ് എഫക്ട് " എന്ന പേരിൽ പുസ്തകമായി.

ഒരു നവാഗതനെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ ഒരു പ്രകാശനം തന്നെയാണ് എന്റെ പുസ്തകത്തിന് ലഭിച്ചത്. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആണ് പുസ്തക പ്രകാശനം നടന്നത്.എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ഈ ഒരവസരം നൽകിയതിന് ലിപി പബ്ലിക്കേഷന്സിന് ഹൃദ്യമായ നന്ദി അറിയിക്കുന്നു. എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 80 രൂപയാണ് പുസ്തകത്തിന്റെ വില. കയ്യൊപ്പിട്ട കോപ്പികൾ ആവശ്യമുള്ളവർ നേരിട്ട് ബന്ധപ്പെടുക - 9447842699 




Tuesday, November 03, 2020

ഓ എന്ന ഔ

 "ഉപ്പച്ചീ... ഈ മലയാളം അക്ഷരങ്ങൾ ആരാ ഉണ്ടാക്കിയത്?" അക്ഷരങ്ങൾ പഠിപ്പിക്കുന്നതിനിടെ മകൻ്റെ അപ്രതീക്ഷിത ചോദ്യത്തിന് മുന്നിൽ ഞാനൊന്ന് പതറി.

" അത് ..അത് ... ഒരഛൻ "

" അയാൾക്ക് മലയാളം വല്യ പിടിപാടില്ലായിരുന്നോ?"

"ങേ!! അതെന്താ അങ്ങനെ പറയാൻ " മകൻ്റെ ചിന്ത പോകുന്ന വഴിയറിയാതെ ഞാൻ ഞെട്ടി.

"ഇതെന്താ അക്ഷരം ?"  'ഈ ' കാണിച്ചു കൊണ്ട് അവൻ ചോദിച്ചു.

"ഈ "

" ശരി... ഇതോ?''  'ഊ'' കാണിച്ച് കൊണ്ട് അടുത്ത ചോദ്യം

" ഊ "

" സമ്മതിച്ചു .... അപ്പോൾ "ഓ " എന്നെഴുതേണ്ടത് " ഔ " എന്നല്ലേ?''

"ങേ!!'' ഇന്നേ വരെ ഒരു മലയാളം അദ്ധ്യാപകൻ പോലും ചിന്തിച്ചിട്ടുണ്ടാകാൻ സാധ്യതയില്ലാത്ത ചോദ്യത്തിന് മുന്നിൽ ഞാൻ കൈ കൂപ്പി .


Sunday, November 01, 2020

ചരിത്രാവർത്തനം

                ചരിത്രാവർത്തനം എന്ന് പറയുന്നത് ഇങ്ങനെയും സംഭവിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും നിനച്ചതല്ല. 1992 ൽ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് എന്ന അന്തമില്ലാത്ത ചോദ്യം മുന്നിൽ വന്ന് നെഞ്ച് വിടർത്തിയപ്പോഴാണ് അലീഗറിലേക്ക് വണ്ടി കയറിയാലോ എന്ന ആലോചന ഉണ്ടായത്. അലീഗറിലേക്കുള്ള ദൂരവും യാത്രാ രീതിയും ഒന്നും അറിയാത്ത ഞാനും എന്നെക്കാളും മരമണ്ടൂസുകളായ മൂന്ന് പേരും ആയിരുന്നു അലീഗറിലേക്ക് പുറപ്പെട്ടത്. ഇതിലേക്ക് അലീഗറിൽ വച്ച് ഒരുത്തനും കൂടി ചേർന്നതോടെ ഞങ്ങൾ പഞ്ചമണ്ടന്മാർ ആയി. റിസർവേഷൻ ഇല്ലാതെ റിസർവ്ഡ് കംപാർട്മെന്റിൽ കയറി ആഗ്ര വരെയുള്ള യാത്ര അന്ന്  എങ്ങനെ സാധിച്ചു എന്നത് ഇന്നും അജ്ഞാതമാണ്. 

             28 വർഷം പിന്നിട്ട്, ഫാറൂഖ് കോളേജിൽ നിന്നും ബി എസ് സി മാത്‍സ് കഴിഞ്ഞ എന്റെ മകൾ ലുലു ഉന്നതപഠനം എന്ന സമസ്യക്കുത്തരം കിട്ടാൻ  പിതാവിന്റെ വഴിയേ തന്നെ യാത്രയായി!! സഹയാത്രികരായി വേറെ  മൂന്ന് പെൺകുട്ടികളും. അലീഗറിന് പകരം ഡല്ഹിയിലേക്കാണ് യാത്ര. കാലം കൊറോണ വരെ  പുരോഗമിച്ചതിനാൽ എ സി കംപാർട്മെന്റിൽ ആണ് യാത്ര എന്ന വ്യത്യാസവും ഉണ്ട്. 

          പരീക്ഷാഫലം ഒരിക്കലും ചരിത്രാവർത്തനം ആകരുതേ എന്നാണ് ഇപ്പോൾ എന്റെ പ്രാർത്‌ഥന !!!