24 മണിക്കൂർ ഒന്നിനും തികയുന്നില്ല എന്ന ചിന്തയിലിരിക്കുമ്പോഴാണ് മുന്നിലിഴയുന്ന തേരട്ടയെ മെല്ലെ തട്ടിയത്. ഒന്ന് വളഞ്ഞ് പുളഞ്ഞ് നിവർന്ന് അത് വീണ്ടും ഇഴഞ്ഞു നീങ്ങി; ചുരുണ്ട് കിടക്കാൻ സമയമില്ല പോലും!
Tuesday, September 20, 2022
Thursday, September 15, 2022
ദെർത്തീ ക ജന്നത്ത് (കാശ്മീർ ഫയൽസ് - 24)
ഓരോ യാത്രയും കഴിയുമ്പോൾ നിരവധി അനുഭവങ്ങളും പാഠങ്ങളും ആണ് അത് ബാക്കി വയ്ക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി അത് പങ്ക് വയ്ക്കുമ്പോൾ മനസ്സ് വീണ്ടും നിറയും. കാശ്മീർ ഫയൽസ് ഇവിടെ പൂട്ടുകയാണ്.പക്ഷെ ആർക്ക് എപ്പോ വേണമെങ്കിലും തുറന്നു നോക്കാൻ പാകത്തിലാണ് പൂട്ടുന്നത് എന്ന് മാത്രം.അതിന് മുമ്പ് ചില കാര്യങ്ങൾ കൂടി ശ്രദ്ധയിൽ പെടുത്തിയില്ലെങ്കിൽ ഈ യാത്ര പൂർണ്ണമാവില്ല. ഒരിക്കലെങ്കിലും കാശ്മീർ യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഉപരിക്കാവുന്ന കുറച്ചു വിവരങ്ങൾ കൂടി പങ്കു വയ്ക്കട്ടെ.
1. എപ്പോൾ പോകണം?
പലരും ചോദിക്കുന്ന ഒരു ചോദ്യമാണിത്.കാശ്മീരിൽ രണ്ട് വിനോദ സഞ്ചാര സീസണുകൾ ആണുള്ളത്. തണുത്തുറഞ്ഞ മഞ്ഞിന്റെ വിന്റർ സീസണും, കാശ്മീരിന്റെ ഭൂപ്രകൃതി നന്നായി ആസ്വദിക്കാൻ പറ്റിയ സമ്മർ സീസണും.ഞങ്ങൾ പോയത് മെയ് അവസാനത്തിലാണ്. കാശ്മീരിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രയാസ രഹിതമായി എത്തിച്ചേരാൻ സാധിക്കുമെന്നതിനാൽ കാശ്മീർ യാത്രക്ക് അനുയോജ്യമായ മാസങ്ങൾ ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ എന്നിവയാണ്. നാട്ടിലെ എരിപൊരി വെയിലിൽ നിന്ന് കാശ്മീരിലെ തണുപ്പിലേക്ക് ഒരു ഊളിയിടൽ, അതുമല്ലെങ്കിൽ ചറപറാ പെയ്യുന്ന മഴയിൽ നിന്ന് ഒരു താത്കാലിക രക്ഷപ്പെടൽ. ഇതിൽ ഏത് തെരഞ്ഞെടുത്താലും നഷ്ടം വരില്ല. ചുവന്നു തുടുത്ത ആപ്പിൾ കാണാൻ താല്പര്യമുള്ളവർ സെപ്റ്റംബർ മാസം മുതലും മഞ്ഞിൽ പൊതിഞ്ഞ കാശ്മീർ കാണാൻ ആഗ്രഹിക്കുന്നവർ ജനുവരി, ഫെബ്രുവരി മാസങ്ങളിലും യാത്ര പ്ലാൻ ചെയ്യുന്നതാണ് നല്ലത്.
2. എങ്ങനെ പോകണം?
കേരളത്തിൽ നിന്ന് ജമ്മുവിലേക്ക് നേരിട്ട് ട്രെയിൻ ഉണ്ട്.ഡൽഹി വരെ ട്രെയിനിൽ പോയി അവിടെ നിന്ന് ജമ്മുവിലേക്കും ട്രെയിൻ കയറാം.ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ടാക്സി/ഷെയർ ടാക്സി പിടിച്ച് പോകാം. ബസ് സർവീസും ഉണ്ട് എന്ന് പറയപ്പെടുന്നു.നേരിട്ടുള്ള ബസ്സുകളൊന്നും ഞങ്ങൾ കണ്ടില്ല. ഡൽഹിയിൽ നിന്ന് ഫ്‌ളൈറ്റ് വഴിയും ശ്രീനഗറിൽ എത്താം(വിമാനയാത്ര കാരണം നിരവധി കാഴ്ചകളും അനുഭവങ്ങളും നഷ്ടപ്പെടും എന്ന് കൂടി മനസ്സിലാക്കുക)
3. കാഴ്ചകൾ എന്തെല്ലാം?
ഒരു ടിപ്പിക്കൽ കാശ്മീർ യാത്രയിൽ കാണാവുന്ന സ്ഥലങ്ങൾ ശ്രീനഗർ (ദാൽ തടാകം, ശിക്കാര യാത്ര, ഹസ്രത് ബാൽ മസ്ജിദ്, തുലിപ് ഗാർഡൻ, മുഗൾ ഗാർഡൻസ്),ഗുൽമാർഗ്,സോനാമാർഗ്,പഹൽഗാം എന്നിവയാണ്.ഓരോ സ്ഥലവും ഒരു ദിവസം മുഴുവൻ എടുത്ത് തന്നെ കാണണം.ശ്രീനഗറിൽ താമസിച്ച് ഈ സ്ഥലങ്ങങ്ങളിലേക്ക് പോകുന്നതാണ് നല്ലത്.ജമ്മു-ശ്രീനഗർ റൂട്ടിൽ അനന്ത്‌നാഗിൽ നിന്ന് മറ്റൊരു റൂട്ടിലാണ് പഹൽഗാം എന്നതിനാൽ അവിടെ സന്ദർശിച്ച് ശ്രീനഗറിലേക്ക് വരാം.അല്ലെങ്കിൽ അവസാന ദിവസം അവിടം സന്ദർശിച്ച് ജമ്മുവിലേക്ക് മടങ്ങാം (മടക്കയാത്ര വിമാന മാർഗ്ഗം അല്ലെങ്കിൽ).
4.ഭക്ഷണം എന്ത്?
രുചിയേറിയ നോൺ വെജ് വിഭവങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കാശ്മീർ. ചിക്കൻ,മട്ടൻ,തന്തൂരി വിഭവങ്ങൾ,കബാബുകൾ,കാശ്മീരി റൊട്ടി, നാംകീൻ ചായ,കാശ്മീർ കഹ്‌വ തുടങ്ങീ നിരവധി വിഭവങ്ങൾ കാശ്മീരിൽ ലഭ്യമാണ്.കാശ്‍മീരിന്റെ തനത് വിഭവമായ വാസ് വാൻ ഒരു നേരമെങ്കിലും രുചി നോക്കണം.വെജിറ്റേറിയൻ ഫുഡും കാശ്മീരിൽ ലഭ്യമാണ്.ചോറ് തിരഞ്ഞ് പോകരുത്,പകരം ബിരിയാണി കഴിക്കുക.
5.മറ്റെന്തൊക്കെ ശ്രദ്ധിക്കണം?
കാശ്മീരിൽ നമ്മുടെ പ്രീപെയ്ഡ് സിം വർക്ക് ചെയ്യില്ല. അതിനാൽ ജിയോ അല്ലെങ്കിൽ ബി.എസ്.എൻ.എൽ പോസ്റ്റ്പെയ്ഡ് സിം ഉള്ള മൊബൈൽ എടുക്കുക. മഞ്ഞിൽ കളിക്കാൻ ആവശ്യമായ ഷൂസ്, കോട്ട്,തൊപ്പി എന്നിവ അതാത് സ്ഥലങ്ങളിൽ നിന്ന് വാടകക്ക് എടുക്കുന്നതാണ് നല്ലത്.ഗൈഡുകളുടെ സേവനവും കുതിര സവാരിയും ഒഴിവാക്കിയാൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കും.പല സ്ഥലങ്ങളിലും നമുക്ക് കാൽനടയായി എത്താം.
6. ചെലവ് എത്ര?
പ്രധാന ചെലവ് ടാക്സി തന്നെയാണ്.ഞങ്ങൾക്ക് ജമ്മുവിൽ നിന്ന് ശ്രീനഗറിൽ എത്താൻ തന്നെ ടാക്സി ചാർജ്ജ് 10400 രൂപയായി.എട്ടു പേർക്ക് 1300 രൂപ നിരക്കിൽ.മഞ്ഞിൽ കളിക്കാനുള്ള ഡ്രസ്സ് പതിനൊന്ന് പേർക്കും വേണം എന്നതിനാൽ 3400 രൂപ അതിനും ആയി.ദാൽ തടാകത്തിലെ ശിക്കാര റൈഡ് ഒന്നിന് 2000 രൂപ തോതിൽ മൂന്ന് ശിക്കാര എടുക്കേണ്ടി വന്നു.ഭക്ഷണം പല രൂപത്തിലും ആയതിനാൽ വലിയ ചെലവുകൾ വന്നിട്ടില്ല.പഹൽഗാമിൽ ഹട്ട് വാടക 9000 രൂപയായി.ശ്രീനഗർ എത്തിയത് മുതൽ തിരിച്ച് ജമ്മു എത്തുന്നത് വരെ ആറ് ദിവസത്തെ കാബ് വാടക 43300 രൂപയും ആയി.അങ്ങനെ മൊത്തം കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും നോക്കിയാൽ അരീക്കോട് നിന്ന് കാശ്മീരിൽ പോയി വരാൻ തല ഒന്നിന് ഏകദേശം 12500 രൂപയാകും.
വീട്ടിൽ തിരിച്ചെത്തിയ ദിവസം രാത്രി സ്വപ്നത്തിൽ ഞാൻ വീണ്ടും കാശ്മീർ പര്യടനം തുടങ്ങി. പെട്ടെന്ന് മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ ശബ്ദം മുഴങ്ങി.
"കാശ്മീർ.....
കാശ്മീർ മാത്രം..
മറ്റെല്ലാം വ്യർത്ഥം.."
ഖുദാ സേ മന്നത്ത് ഹെ മേരി.. ലോടാ ദേ ജന്നത്ത് വോ മേരി..
ഖുദാ സേ മന്നത്ത് ഹെ മേരി.. ലോടാ ദേ ജന്നത്ത് വോ മേരി..
വോ അമന്‍.. വോ ചമന്‍.. കാ നസാരാ..
വോ അമന്‍.. വോ ചമന്‍.. കാ നസാരാ
ഓ ഖുദാ യാ.. ലോടാ ദേ.. കശ്മീര്‍ ദുബാരാ
ഓ ഖുദാ യാ.. ലോടാ ദേ.. കശ്മീര്‍ ദുബാരാ
അതെ,തിരിച്ച് പോരാൻ തോന്നാത്ത വിധം സുന്ദരിയാണ് കാശ്മീർ അഥവാ ദെർത്തീ ക ജന്നത്ത്.
(അവസാനിച്ചു)
Monday, August 29, 2022
ദ ലാസ്റ്റ് ക്ലിക്ക് (കാശ്മീർ ഫയൽസ് -23)
കാശ്മീർ ഫയൽസ് -22 (Click & Read)
സുന്ദരമായ ആ രാത്രിക്ക് സൂര്യൻ ആയുസ് അധികം നൽകിയില്ല. മതിലുകൾ എന്ന സിനിമയിൽ മമ്മുട്ടി "ഹൂ വാണ്ട്സ് ഫ്രീഡം" എന്ന് ചോദിച്ച പോലെ എന്റെ മനസ്സിലും ഒരു ചോദ്യം ഉയർന്നു - "ആർക്കു വേണം ഈ പകൽ? "
അങ്ങകലെ ഗിരിശൃംഗങ്ങൾ മഞ്ഞ് പുതപ്പിനടിയിൽ തന്നെ ഉറങ്ങുകയാണ്. ലിഡർ നദിക്ക് കുറുകെ പണിത ഇരുമ്പ് പാലത്തിന്റെ മഞ്ഞനിറം പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റ് കൂടുതൽ തിളങ്ങുന്നുണ്ട്.വെള്ളാരം കല്ലുകളോട് കിന്നാരം പറഞ്ഞ് നദി എങ്ങോട്ടോ കുതിക്കുന്നുമുണ്ട്.മലനിരകളിലെ
പൈൻ മരങ്ങളുടെ കോണിക്കൽ ബ്യൂട്ടിയിലേക്ക് ഒരിക്കൽ കൂടി നോക്കിക്കൊണ്ട് ഞാൻ ഒരു നെടുവീർപ്പിട്ടു - എല്ലാ കാഴ്ചകളും ഏതാനും നിമിഷങ്ങൾക്കകം മനസ്സിന്റെ ഹാർഡ് ഡിസ്ക് ലേക്ക് സേവ് ചെയ്യപ്പെടാൻ പോവുകയാണ്.
" ആബിദ് സാർ... " ഇഷ്ഫാഖിന്റെ വിളി എന്നെ ചിന്തയിൽ നിന്ന് ഉണർത്തി.
"സബീ റെഡി ഹെ തൊ സാമാൻ ഗാഡി മേം ലഗേഗ ... ശ്രീനഗർ മേം കർഫ്യൂ ഡിക്ളേർ കിയ ഹെ... " യാസിൻ മലിക് കേസിലെ വിധി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഞങ്ങൾ അനുഭവിച്ച് അറിയുകയാണ്.
"സൂൺ ഇൻറർനെറ്റ് കാട്ട് കരേഗ ... ശായദ് ഫോൺ ഭീ..." ഇന്റർനെറ്റും ഫോണും അടക്കമുള്ള ആശയ വിനിമയ മാർഗ്ഗങ്ങൾ നിലക്കാൻ പോകുന്നു എന്നത് ഞങ്ങളിലും ഭയം സൃഷ്ടിച്ചു.
"സൊ... ഹം യഹാം സെ വാപസ് ജാതെ ഹെ... ആപ് കൊ ജമ്മു ജാനെ കൊ ദൂസരാ ഗാഡി തയ്യാർ കീ ഹെ... രാസ് തെ മേം ഗാഡി ബദലേഗ ... " ഇത്രയും ദിവസം കൂടെയുണ്ടായിരുന്ന വണ്ടിയും ഡ്രൈവറും ഒപ്പം ഇഷ്ഫാഖും കൂടി വിട പറയുകയാണ്. ഇഷ്ടപ്പെട്ടില്ലെങ്കിലും സമ്മതിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.
ബാഗുകളും മറ്റും വണ്ടിയിലേക്ക് കയറ്റി വയ്ക്കുമ്പോൾ മനസ്സ് വീണ്ടും വിങ്ങിത്തുടങ്ങി. ജമ്മുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ രാത്രിയായിരുന്നു. എങ്കിലും പ്രവചനാതീതമായ കാശ്മീർ - ജമ്മു യാത്രാ സമയം കണക്കിലെടുത്ത് നേരത്തെ പുറപ്പെടണം എന്ന് ഇഷ്ഫാഖ് നിർദ്ദേശിച്ചിരുന്നതിനാൽ രാവിലെ ആറരക്ക് തന്നെ ഞങ്ങൾ പഹൽഗാം വിട്ടു. ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ റൺവേയിൽ വച്ച് ഞങ്ങൾക്ക് കയറേണ്ട വണ്ടി കണ്ടുമുട്ടി. ഇഷ്ഫാഖും ഇജാസും കൂടി ബാഗുകൾ എല്ലാം പുതിയ വണ്ടിയിലേക്ക് മാറ്റി. ഇഷ്ഫാഖിനെ കെട്ടിപ്പിടിച്ച് യാത്ര പറയുമ്പോൾ അറിയാതെ ഒന്ന് വിതുമ്പി.
മൻവീർ സിംഗ് ആയിരുന്നു പുതിയ ഡ്രൈവർ. കാഴ്ചയിൽ ഒരു സിംഗിന്റെ യാതൊരു വിധ അടയാളങ്ങളും അയാളിൽ കണ്ടില്ല. ഏഴര മണിക്ക് ജമ്മു ലക്ഷ്യമാക്കി വണ്ടി ഓടാൻ തുടങ്ങിയപ്പോഴും ഒരു പഞ്ചാബി ശൗര്യം മൻവീർ സിംഗ് കാണിച്ചില്ല. ഏകദേശം ഒരു മണിക്കൂർ ഓടിയപ്പഴേക്കും വാഹനങ്ങളുടെ ഒരു നീണ്ട നിര മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ട്രക്കുകൾ മാത്രമായി തടഞ്ഞിട്ട പോലെയായിരുന്നു തോന്നിയതെങ്കിലും എല്ലാ വാഹനങ്ങളും തടയപ്പെട്ടതായി കണ്ടു. കോൺവോയ് വരുന്നതാണ് കാരണം എന്ന് പറഞ്ഞതിനാൽ അവർ കടന്നു പോകുന്നതോടെ ബ്ലോക്ക് ക്ലിയർ ആകും എന്ന പ്രതീക്ഷയിൽ ഞങ്ങളിരുന്നു.കോൺവോയ് വരുന്ന സൈഡിൽ പാർക്ക് ചെയ്ത ഞങ്ങളുടെ വാഹനം ഒരു സൈനിക ട്രക്ക് വന്ന് മാറ്റാൻ ആവശ്യപ്പെട്ടു.അങ്ങനെ മറുഭാഗത്തെ ക്യൂവിൽ പിന്നിലായി ഞങ്ങളുടെ സ്ഥാനം.
ഇപ്പോൾ ശരിയാകും എന്ന് കരുതിയ ബ്ലോക്ക് അര മണിക്കൂർ പിന്നിട്ടിട്ടും ഒന്നുമാകാത്തതിനാൽ ഞങ്ങൾ വാഹനത്തിൽ നിന്നിറങ്ങി.ബ്രേക്ഫാസ്റ്റ് കഴിക്കാത്തതിനാൽ കുട്ടികൾക്ക് വിശക്കാനും തുടങ്ങിയിരുന്നു.ഒരു പെട്ടിപ്പീടിക പോലും ഇല്ലാത്ത സ്ഥലത്തായിരുന്നു വണ്ടികളുടെ കിടപ്പ് എന്നതിനാൽ വിശപ്പ് തുടരും എന്ന് എല്ലാവർക്കും മുന്നറിയിപ്പ് നൽകി.
ഒന്നര മണിക്കൂർ പിന്നിട്ടിട്ടും ബ്ലോക്ക് മാറാതായപ്പോൾ ഒന്ന് നടന്നു നോക്കി പരിസരം വീക്ഷിക്കാൻ ഞാനും നൗഷാദും തീരുമാനിച്ചു.അപ്പോഴാണ് റോഡിൽ നിന്നും ഉള്ളോട്ട് മാറി ഒരാൾ ഒരു കട തുറക്കുന്നത് കണ്ടത്.ഭാഗ്യത്തിന് അതൊരു ടീ ഷോപ് ആയിരുന്നു. അങ്ങനെ ചായ കിട്ടി.ചപ്പാത്തി തയ്യാറാക്കി തരാം എന്ന് അയാൾ പറഞ്ഞെങ്കിലും ബ്ലോക്കിന്റെ ആയുസ്സ് അറിയാത്തതിനാൽ ഓർഡർ നൽകാൻ മടിച്ചു.കടയിലുണ്ടായിരുന്ന പത്തോളം ബിസ്കറ്റ് പാക്കറ്റുകൾ ഞങ്ങൾ വാങ്ങി വണ്ടിയിലേക്ക് നൽകി. വിശന്ന് പൊരിഞ്ഞ് നിൽക്കുമ്പോൾ അതും ആർത്തിയോടെ എല്ലാവരും അകത്താക്കി.വീണ്ടും എന്തെങ്കിലും കിട്ടുമോ എന്നറിയാൻ ചെന്നപ്പോഴേക്കും ആ കട കർണ്ണാടകയിൽ നിന്നുള്ള ഒരു ടീം കയ്യേറിയിരുന്നു. അവർ തന്നെ ചപ്പാത്തി പരത്തി ചുട്ട് കൊണ്ടിരിക്കുന്നു. കടക്കാരൻ ഓംലറ്റ് ഉണ്ടാക്കിയും കൊടുത്തു.ആണുങ്ങളിൽ ചിലർ ചായയും ഉണ്ടാക്കി.എല്ലാം അവർ തന്നെ തിന്നുകയും കുടിക്കുകയും ചെയ്തു.ഇതിനിടയിൽ ഞങ്ങൾക്ക് സ്ഥാനമില്ലാത്തതിനാൽ മെല്ലെ സ്ഥലം കാലിയാക്കി.
സമയം അപ്പോൾ പതിനൊന്ന് മണിയായിരുന്നു.സൈനിക വാഹന വ്യൂഹം ഇട്ട തടവില്ലാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു.മറ്റു വാഹനങ്ങളിൽ നിന്നിറങ്ങി റോട്ടിൽ നിൽക്കുന്നവർ തിരിച്ച് കയറണം എന്ന് സൈനിക വാഹനത്തിൽ നിന്നും അനൗൺസ് ചെയ്തത് ഞങ്ങളിൽ വീണ്ടും ഒരു ഭീതി പടർത്തി.ഇത്രയും നേരം ബ്ലോക്കുണ്ടായത് മറ്റെന്തോ കാരണത്താലാണോ എന്ന് പോലും ചിന്ത പായാൻ തുടങ്ങി. ഇതിനിടയിൽ പലർക്കും മൂത്ര ശങ്കയും ഉണ്ടായി.ടീ ഷാപ്പിൽ ഒരു ടോയ്‌ലറ്റ് ഉണ്ടായിരുന്നെങ്കിലും വെള്ളം ഉണ്ടായിരുന്നില്ല. തൊട്ടടുത്ത വീട്ടിൽ ചെന്ന് ചോദിച്ചപ്പോൾ അവർ സന്തോഷപൂർവ്വം അനുമതി നൽകി. എല്ലാവരുടെയും മൂത്രശങ്ക തീർന്നതും ബ്ലോക്കും ഒഴിവായി! അങ്ങനെ മൂന്നര മണിക്കൂറിന് ശേഷം വാഹനങ്ങൾ നിര നിരയായി നീങ്ങാൻ തുടങ്ങിയപ്പോഴാണ് നേരത്തെ ഇഷ്‌ഫാഖ് പറഞ്ഞ ജമ്മു യാത്രയുടെ സമയത്തിലെ അനിശ്ചിതത്വത്തെപ്പറ്റി ശരിക്കും മനസ്സിലായത്.ഞങ്ങളുടെ ട്രെയിൻ രാത്രി പതിനൊന്ന് മണിക്കായിരുന്നതിനാൽ വലിയ ടെൻഷൻ അനുഭവിച്ചില്ല.
വഴിയരികിൽ നിരത്തി വച്ച ചെറിപ്പഴങ്ങൾ എല്ലാ യാത്രക്കാരെയും എന്ന പോലെ ഞങ്ങളുടെയും ആഗ്രഹത്തെ ഉദ്ദീപിപ്പിച്ചു.രണ്ട് പെട്ടി വാങ്ങിയത് നിമിഷങ്ങൾക്കകം തന്നെ കാലിയായി. പള്ളിയും ഹോട്ടലും ഉള്ള ഒരിടത്ത് ഭക്ഷണത്തിന് നിർത്താനായി മൻവീർ സിംഗിനോട് നിർദ്ദേശിച്ചു. രണ്ടും കൂടി ഒത്തുവരില്ല എന്ന് ഉറപ്പായതോടെ ആദ്യം ആമാശയത്തിന് ആശ്വാസം നൽകാൻ തീരുമാനിച്ചു.ഫുൾ ഉത്തരേന്ത്യൻ ഭക്ഷണം കഴിച്ച് കൊണ്ട് വിശപ്പിനെ പമ്പ കടത്തി. അൽപ സമയം കഴിഞ്ഞ് പള്ളിയും കണ്ടതോടെ ആശ്വാസമായി.പള്ളി ഇമാമിന്റെ അനുവാദത്തോടെ സ്ത്രീകളും പള്ളിക്കകത്ത് നിന്ന് തന്നെ നമസ്കാരം നിർവ്വഹിച്ചു.
വണ്ടിയുടെ വേഗത ക്രമേണ കൂടാൻ തുടങ്ങി.അഞ്ച് ദിവസം മുമ്പ് കടന്ന് പോയ ടണലുകൾ ഒന്നൊന്നായി ഞങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു.ഇനി എന്തെങ്കിലും തടസ്സം വഴിയിൽ നേരിട്ടാൽ എന്ത് ചെയ്യും എന്ന ചോദ്യം എന്റെ മനസ്സിലൂടെ വെറുതെ ഒന്ന് മിന്നിപ്പോയി.
"ഠോ..."
വലിയൊരു ശബ്ദവും വണ്ടിക്ക് ഒരു കുലുക്കവും സംഭവിച്ചത് ഒരുമിച്ചായിരുന്നു. ഡ്രൈവർ മൻവീർ സിംഗിന്റെ കൈകൾ ഒന്നുലയുന്നത് ഞാൻ കണ്ടു. പക്ഷെ അയാൾ വാഹനം സുരക്ഷിതമായി സൈഡാക്കി.ലൂന മോൾ വാതിൽ തുറന്ന് വേഗം പുറത്തേക്ക് ചാടി.എന്തോ സംഭവിച്ചു എന്ന മട്ടിൽ മറ്റുള്ളവരും വേഗം ഇറങ്ങി.
ടയർ പൊട്ടിയതാണ് എന്നായിരുന്നു എന്റെ ധാരണ. പക്ഷെ മൻവീർ സിംഗ് അത് സമ്മതിച്ചില്ല.നാല് ടയറും പരിശോധിച്ചെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല! എതിരെ പോയ ഒരു ട്രക്കിന്റെ ടയർ ആണ് പൊട്ടിയതെന്ന് അയാൾ പറഞ്ഞു. പിന്നെ എന്തുകൊണ്ട് അദ്ദേഹത്തിന്റെ കൈകൾ വിറച്ചു എന്നത് ഒരു പിടിയും കിട്ടിയില്ല.ദൈവത്തെ സ്തുതിച്ചു കൊണ്ട് ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി.
ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിട്ടും ഞങ്ങൾ ജമ്മുവിൽ എത്തിയിരുന്നില്ല. ലുലുവിനാകട്ടെ എട്ടു മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറുകയും വേണം. റെയിൽവേ സ്റ്റേഷനിൽ നിന്നും വീണ്ടും പതിനഞ്ച് മിനുട്ട് ദൂരത്തിലാണ് അവളുടെ ഹോസ്റ്റൽ.അവസാനം രാത്രി എട്ടു മണിയോടെ ഞങ്ങൾ ജമ്മുവിൽ എത്തി. ഡ്രൈവറോട് കയർത്താണെങ്കിലും, അവളെ ഹോസ്റ്റലിൽ ഇറക്കി ജസ്ററ് ഒന്ന് കണ്ട ശേഷം ഞങ്ങൾ സ്റ്റേഷനിലേക്ക് തന്നെ മടങ്ങി. ജമ്മുവിൽ നിന്നുള്ള അവസാന ഫോട്ടോ ഞാൻ മൊബൈലിൽ പകർത്തി.
ഒരു യാത്ര കൂടി അവസാനിക്കുകയാണ്. ഓരോ യാത്രയും ഓരോ പാഠങ്ങളാണ്, അനുഭവങ്ങളാണ്.നാളെയെ പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള ഊർജ്ജമാണത്. അതിനാൽ യാത്ര ഇനിയും തുടരണം,ഇൻഷാ അല്ലാഹ്.
(തുടരും...)
Wednesday, August 24, 2022
ലിഡർ നദിയും കടന്ന് ...(കാശ്മീർ ഫയൽസ് -22)
"സാർ ...ആപ് കഹാം തക് ഗയ?"
"ബൈസരണ് വാലി തക് ..."
"ബൈസരണ് വാലി?? ആപ് ഖുദ് യാ ബീബി ബച്ചോമ് ഭീ ..." ഒറ്റക്കാണ് പോയതെന്ന ഊഹത്തിൽ ഇഷ്ഫാഖ് ചോദിച്ചു.
"സബ് ഏക് സാഥ് ..." ഞാൻ മറുപടി പറഞ്ഞു.
"അരെ...യെ ബചോം ഭീ ...പൈദൽ യാ ഘോടെ മേം ..."
"പൈദൽ ഹീ ഗയ.." ഞങ്ങളെല്ലാവരും നടന്നു കയറി എന്നത് ഇഷ്ഫാഖിന് വിശ്വസിക്കാൻ സാധിച്ചില്ല.
"കൈസാ ഹേ സാർ , ബൈസരൻ ?"
"ബഹുത്ത് ഖുബ്‌സൂരത്ത് ....അസലീ സ്വിട്സർലാന്റ് ഹേ... " കാശ്മീരി ആയിട്ടും ബൈസരൻ വാലി കാണാത്ത ഇഷ്ഫാഖിനോട് ഞങ്ങൾ ഇതിലും നന്നായി ഇനി എങ്ങനെ പറയാനാ?
"കയീ നഹീം ... സീദ നദീ കെ കിനാരെ..." ഞാൻ പറഞ്ഞു.
എമറാൾഡ് ഗ്രീൻ നിറമുള്ള അതി സുന്ദരിയായ ഒരു നദിയാണ് പഹൽഗാമിലെ ലിഡർ നദി. ഝലം നദിയുടെ പോഷക നദിയാണ് ലിഡർ.കോലഹോയി ഗ്ലേസിയറിൽ നിന്നും ഉത്ഭവിക്കുന്നതിനാൽ മരവിപ്പിക്കുന്ന തണുപ്പാണ് നദിയിലെ ജലത്തിന്.ആരും അതിൽ മുങ്ങിക്കുളിക്കുന്നത് കണ്ടില്ല,ബട്ട് കുട്ടികളടക്കം വെള്ളത്തിൽ ഇറങ്ങി കളിക്കുന്നുണ്ടായിരുന്നു.ഉരുളൻ പാറക്കല്ലുകൾ ചിതറിക്കിടക്കുന്ന ആ നദീ തടത്ത് എത്ര നേരമിരുന്നാലും മതി വരില്ല. ശുദ്ധമായ ആ ജലാശയത്തിലെ പാറകളിൽ കയറി ഇരുന്ന് ഹിമാലയത്തിലെ മഞ്ഞിന്റെ തണുപ്പ് ഞങ്ങൾ ആവോളം ആസ്വദിച്ചു.ഇടക്ക് പല തവണ മഴ ചാറിയെങ്കിലും നദിയിൽ നിന്ന് കയറാൻ തോന്നിയില്ല.
"ആബിദ് സാർ...കിസീ ആപ്കോ അപ്ന ഘർ ജാനേ യാ ചായ് പീനെ കോ ബുലായേഗ...കൃപയാ മത് ജാവോ..."
സമയം രാത്രി ഏറെയായി.പിറ്റേന്ന് കാശ്മീരിനോടും ഇഷ്‌ഫാഖിനോടും എല്ലാം യാത്ര പറയുകയാണ്. കണ്ണുകൾ ഉറങ്ങാൻ മടി പിടിച്ച് നിന്നു.കഴിഞ്ഞ നാല് ദിവസത്തെ അനുഭവങ്ങൾ ഒരു ന്യൂസ് റീല് കണക്കെ മനസ്സിലൂടെ പാഞ്ഞു കൊണ്ടിരുന്നു. ഇടക്കെപ്പഴോ ഞാൻ ഉറങ്ങിപ്പോയി.
(തുടരും...)
കാശ്മീർ ഫയൽസ് -23
Sunday, August 21, 2022
മിനി സ്വിറ്റ്സർലാന്റ് (കാശ്മീർ ഫയൽസ് - 21)
കാശ്മീർ ഫയൽസ് - 20 (Click & Read)
" ഗ്ര... ഡ്ര... പ്ര... " ശബ്ദം കേട്ട് ഞങ്ങളൊന്ന് ഞെട്ടി. ഒരു കുതിരക്കാരൻ കുതിരക്കുള്ള സ്റ്റാർട്ടിംഗ് മന്ത്രം ചൊല്ലുകയാണ്. കൊല്ലങ്ങളോളമായുള്ള അതിന്റെ നടത്തം, ഏത് ദിശയിൽ തിരിയണം എന്ന് പോലും അതിനെ പഠിപ്പിച്ച പോലെ അത് നടത്തം തുടങ്ങി. ചെളിയും ചരിവും കുന്നും മലയും താണ്ടി ആ പാവം ജന്തു, പുറത്തൊരു ഭാരവുമായി കയറിപ്പോകുന്നത് എത്രാം തവണ ആയിരിക്കും എന്നത് അതിന്റെ കൂടെയുള്ള ആൾക്ക് പോലും നിശ്ചയം ഉണ്ടാകില്ല. കുതിരയോടൊപ്പം ആ ദൂരം മുഴുവൻ അയാളും കാൽനടയായി കയറുന്നത് കാണാതിരിക്കാൻ വയ്യ. ആടുകളെ മേച്ച് ഉപജീവനം നടത്തിയിരുന്നവരുടെ പിൻ തലമുറക്കാരാണ് ഈ ഘോടാ വാലകൾ .തലപ്പാവും നീണ്ട കുപ്പായവും ചളി പിടിച്ച ഷൂസും ധരിച്ച് ജീവിക്കാൻ വേണ്ടി അവർ മലഞ്ചെരിവുകളിൽ വിയർത്തു മുഷിയുന്നു.
തണൽ നോക്കി നടന്ന് നീങ്ങിയ ഞങ്ങളുടെ അടുത്തേക്ക് മുഷിഞ്ഞ ഉടുപ്പിട്ട ഒരു പെൺകുട്ടി എവിടെ നിന്നോ കയറി വന്നു. അവളുടെ കയ്യിൽ ഒരു മുയൽ കുട്ടിയും ഉണ്ടായിരുന്നു. അവളതിനെ ഞങ്ങൾക്ക് നേരെ നീട്ടി. കുട്ടികൾ അതിനെ സ്നേഹത്തോടെ തൊടുകയും തലോടുകയും കയ്യിൽ വാങ്ങുകയും ചെയ്തു. എല്ലാം കഴിഞ്ഞ് മുയലിനെ തിരിച്ച് നൽകിയപ്പോൾ അവൾ പറഞ്ഞു.
"ദീദി ...ദസ് രൂപയേ ദോ" ക്ഷീണിച്ച സ്വരത്തിൽ ആ പെൺകുട്ടി ചോദിച്ചപ്പോൾ നൽകാതിരിക്കാനായില്ല.
കുത്തനെയുള്ള കയറ്റം കയറിയാൽ പലപ്പോഴും പെട്ടെന്നെത്താം. നടന്ന് തഴഞ്ഞ വഴികളിലൂടെ കുതിരകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിനാൽ കാൽ നടക്കാർക്ക് പലപ്പോഴും അനുയോജ്യമല്ല. അങ്ങനെ സംസാരിച്ച് നീങ്ങുന്നതിനിടയിലാണ് അൽപം മുകളിലെ കുന്നിൽ നിന്ന് ഒരു ചോദ്യം കേട്ടത്.
"നിങ്ങൾ എവിടുന്നാ?"
മലയാളത്തിലെ ചോദ്യം കേട്ട് നോക്കിയപ്പോൾ മധ്യവയസ്കരായ ഒരു പുരുഷനും സ്ത്രീയും പൈൻ മരങ്ങളുടെ തണൽ പറ്റി പുല്ലിൽ വിശ്രമിക്കുന്നതാണ് കണ്ടത്. ഞങ്ങൾ അവരുടെ നേരെ നടന്ന് കയറി. കോട്ടയം സ്വദേശികളായിരുന്നു അവർ. ഞങ്ങളെ പോലെ തന്നെ കുട്ടികളോടൊപ്പം കയറാൻ തുടങ്ങിയതാണ്. മുകളിൽ എത്തിയിട്ട് കാണാനുളളത് എന്ത് എന്ന് അറിയാത്തതിനാൽ അവർ ഇവിടെ തങ്ങി. കുട്ടികൾ മുകളിലേക്ക് കയറിപ്പോവുകയും ചെയ്തു. കയറിയത് മതി എന്ന് ഞങ്ങൾക്കും തോന്നിയെങ്കിലും ആരുടെയോ നിർബന്ധം കാരണം ഞങ്ങൾ മുന്നോട്ട് നീങ്ങി.
അര മണിക്കൂർ കൂടി പിന്നിട്ടതും കുതിരകൾ കൂട്ടം കൂട്ടമായി നിൽക്കുന്ന ഒരു കമാനത്തിന് മുന്നിൽ ഞങ്ങളെത്തി.
" വെൽകം ടു ബൈസരൺ വാലി " എന്ന ബോർഡ് കണ്ട് ഞങ്ങൾ ഞെട്ടി. ഒരു കുതിരക്ക് 2500 രൂപ നിരക്ക് പറഞ്ഞിരുന്ന മിനി സ്വിറ്റ്സർലന്റ് എന്ന പേരിൽ അറിയപ്പെടുന്ന ബൈസരൺ വാലിയിലാണ് അലക്ഷ്യമായി നടന്ന് കയറിയ ഞങ്ങൾ എത്തിയത് എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല.25 രൂപ എൻട്രി പാസെടുത്ത് ഞങ്ങൾ അകത്ത് കയറി. കമാനത്തിന് തൊട്ടടുത്തുള്ള ടീ ഷോപ്പിൽ നിന്ന് ചായയും നൂഡിൽസും കഴിച്ച് വിശപ്പ് അകറ്റി. സീറോ പോയിന്റിലേത് പോലെ ഭക്ഷണത്തിന് മിതമായ നിരക്ക് ആയിരുന്നു ഇവിടെയും
ബൈസരൺ വാലിയിലെ പച്ച പുൽതകിടി ഏതൊരു സഞ്ചാരിയെയും അതിലൊന്ന് ശയിക്കാൻ ക്ഷണിക്കും.അവിടെക്കിടന്ന് കൊണ്ട് ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.
മഞ്ഞുമൂടിയ മലനിരകൾ.....
തല ഉയർത്തി നിൽക്കുന്ന പൈൻമരക്കാടുകൾ.....
നിരവധി സിനിമകളുടെ ഷൂട്ടിങ് പോയിന്റുകൾ.....
വർണ്ണങ്ങൾക്കൊണ്ട് പ്രകൃതി തന്നെ തുന്നിയുണ്ടാക്കിയ പരവതാനി പോലെ മനോഹരമായ മിനി സ്വിറ്റ്സർലാന്റ്. അതാണ് ബൈസരൺ വാലി. മഞ്ഞ് കാലത്ത് ആറടി ഉയരത്തിൽ വരെ മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശമാണിത് എന്ന് വിശ്വസിക്കാനാവുന്നില്ല.
നമസ്കാരം നിർവ്വഹിക്കാനായി ഒരിടം തേടിയപ്പോഴാണ് വാലിയുടെ താഴെ അറ്റത്ത് ഒരു ചെറിയ പള്ളി കണ്ടത്. ആണും പെണ്ണും അടക്കം ഞങ്ങളെല്ലാവരും അവിടെ കയറി നമസ്കാരവും നിർവ്വഹിച്ചു.
മനസ്സിനെ പറിച്ചെടുത്ത് കൊണ്ടാണ് ബൈസരൺ വാലിയിൽ നിന്ന് തിരിച്ചിറങ്ങിയത്. വഴിയിൽ,കുതിരപ്പുറത്ത് നിന്ന് വീണ് കൈക്കുഴ തെറ്റി വേദന കൊണ്ട് പുളയുന്ന ഒരു സ്ത്രീയും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ഘോട വാലയും കുതിരസവാരിയിലെ അപകടം മനസ്സിലാക്കിത്തന്നു.
തിരിച്ചിറങ്ങാൻ ഞാനും മക്കളും ഒരു വഴിയും മറ്റുള്ളവർ മുകളിലേക്ക് കയറിയ അതേ വഴിയും തന്നെ തിരഞ്ഞെടുത്തു. വഴിയിൽ വച്ച് പരിചയപ്പെട്ട മുഷ്താഖ് എന്ന ഫോട്ടോഗ്രാഫർ ഞങ്ങൾക്ക് വഴി കാട്ടിയായി. ഓരോ വളവിലും തിരിവിലും എന്നെയും മക്കളെയും കാത്ത് നിന്ന് അയാൾ കാണിച്ച സന്മനസ്സ് ഒരിക്കൽ കൂടി കാശ്മീരികളുടെ സ്നേഹം വെളിപ്പെടുത്തി. ഫോട്ടോഗ്രാഫർമാരും കുന്നിൻ മുകളിലെ താമസക്കാരും മാത്രം ഉപയോഗിക്കുന്ന ആ വഴിയിലൂടെ ഞങ്ങൾ വളരെ പെട്ടെന്ന് തന്നെ താഴെ എത്തുകയും ചെയ്തു.
(തുടരും...)























