Pages

Tuesday, November 15, 2022

ഒരുമയുടെ രണ്ട് വ്യാഴവട്ടങ്ങൾ

ഇന്ന് 2022 നവംബർ 15. ഇരുപത്തിനാല് വർഷങ്ങൾക്ക് മുമ്പ് 1998 നവംബർ 15 നാണ് മമ്പാടിന് അടുത്ത മേപ്പാടം സ്വദേശി ലുബ്ന എന്റെ ജീവിത സഖിയായത്. മൂന്ന് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ഈ കാലയളവിനിടക്ക് ദൈവം ഞങ്ങൾക്ക് അനുഗ്രഹിച്ചു നൽകി - അൽഹംദുലില്ലാഹ്.

ഞങ്ങളുടെ ഓരോരുത്തരുടെയും ജന്മദിനത്തിൽ ഒരു തൈ വയ്ക്കുന്ന ശീലം വർഷങ്ങളായി തുടരുന്നു.കഴിഞ്ഞ മൂന്ന് വർഷമായി വിവാഹ വാർഷിക സുദിനത്തിലും ഞങ്ങൾ ഒരു തൈ വീതം പുരയിടത്തിൽ നട്ട് വരുന്നുണ്ട്. കഴിഞ്ഞ വർഷം വച്ച നീർമാതളം  (Click & Read) വലിയ മാറ്റങ്ങളില്ലാതെ നിലനിൽക്കുന്നു . എന്നാൽ 2020 ൽ വച്ച ആയുർജാക്ക്  (Click & Read) അസാധാരണ വളർച്ചയോടെ കഴിഞ്ഞ വർഷം തന്നെ ചക്ക പിടിച്ചു. പക്ഷെ, ചക്കകൾ അതുപോലെ തന്നെ ഉണങ്ങിപ്പോയി. എന്നാൽ ഇത്തവണ ആയുർജാക്ക് ഇരട്ടി സന്തോഷം നൽകി. ചക്ക സീസൺ ആയില്ലെങ്കിലും ആറെണ്ണമാണ്  പൊട്ടി വന്നത്. അതിൽ ചിലത് അത്യാവശ്യം വലിപ്പവും ആയി.

2019 ൽ നട്ട മുന്തിരി വള്ളിയിലും (Click & Read) തൊട്ടടുത്ത വർഷം തന്നെ കായ പിടിച്ചിരുന്നു. എന്റെസ്ഥലം മാറ്റം കാരണം ഒരു വർഷത്തിലേറെയായി അതിനെ ഒട്ടും ശ്രദ്ധിക്കാൻ പറ്റുന്നില്ല. എന്നിട്ടും ടെറസിന്റെ മുകളിൽ ഒരുക്കിയ പന്തലും കവിഞ്ഞ്  അത് പടർന്ന് പിടിക്കുക തന്നെയാണ്. അവിടെയും ഇവിടെയും ഒക്കെയായി മുന്തിരികളും ഉണ്ട്.

ഇത്തവണ മുന്തിരി വള്ളിയിൽ ഒരു അതിഥിയും ചേക്കേറിയിട്ടുണ്ട് - ഒരു നാരായണക്കിളി.കൂട് പെട്ടെന്ന് കണ്ടപ്പോൾ 'തുറക്കാത്ത വാതിലിലെ' ഈ പാട്ടാണ് ഓർമ്മയിൽ വന്നത്.

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ - അതിൽ
നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലു കാലോലപ്പുരയുണ്ട്‌
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌...

ഇഷ്ടപ്പെട്ട ഒരു തൈ ലഭിച്ചാലുടനെ ഇരുപത്തിനാലാം വിവാഹ വാർഷിക സുദിനത്തിന്റെ ഓർമ്മയ്ക്കായി ഇത്തവണയും നടണം എന്നുദ്ദേശിക്കുന്നു.

Friday, November 11, 2022

സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ്

പറങ്കികളുടെ കപ്പൽ പടയുടെ നീക്കം വീക്ഷിക്കാൻ കുഞ്ഞാലി മരയ്ക്കാർ  (Click & Read) കയറി നിന്നിരുന്ന കോട്ടയ്ക്കകത്തെ പാറയും അതിന് ചുറ്റുമുള്ള ഇരുപത് ഏക്കർ സ്ഥലവും ഇന്ന് മറ്റൊരു രൂപത്തിലൂടെ സഞ്ചാരികളെ ആകർഷിച്ചു വരുന്നു - കേരള ടൂറിസം വകുപ്പിന്റെ കീഴിൽ സർഗ്ഗാലയ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് ഇരിങ്ങൽ എന്ന പേരിൽ. ടൂറിസം വകുപ്പിനുവേണ്ടി സർഗ്ഗാലയ ആവിഷ്‌ക്കരിച്ചു പ്രവർത്തിപ്പിക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്.2010 നവംബർ 14 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ക്രാഫ്റ്റ് വില്ലേജ് ഇന്ന് ഇരിങ്ങലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

കരകൗശല തൊഴിലുകളും കൈത്തൊഴിലുകളും പൈതൃകകലകളും അന്യം നിന്ന് പോകുന്ന സാഹചര്യത്തിൽ പ്രാദേശിക കരകൗശല തൊഴിലാളികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും പ്രദർശിപ്പിക്കാനും വിപണനം നടത്താനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ ക്രാഫ്റ്റ് വില്ലേജ് എന്ന ആശയം മുന്നോട്ട് വച്ചത്. ഇപ്പോൾ അറുപതിലധികം സ്റ്റാളുകളിലായി കളിമണ്ണ്,ചൂരൽ,നാരുകൾ,മുള, കയർ,ഷെൽ,തെങ്ങ്, ഈന്തപ്പന, പൈൻ എന്നീ നിരവധി വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു.കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിന്റെ ബാല പാഠങ്ങൾ അഭ്യസിക്കാനും സൗകര്യമുണ്ട്.പ്രവൃത്തി മേളക്കും ഉപജീവനത്തിനും ഇവ പഠിക്കുന്നവരും ഉണ്ട്.

മനോഹരമായ കോട്ടേജുകളായാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. കരകൗശലവസ്തുക്കളിൽ ടെറാക്കോട്ട ആഭരണങ്ങൾ,ഡ്രൈ ഫ്ലവർ, മരയുത്പന്നങ്ങൾ,ചിപ്പിയും മുത്തും കൊണ്ടുള്ള ആഭരണങ്ങളും കൗതുകവസ്തുക്കളും,ലോഹ-കോൺക്രീറ്റ്-കളിമൺ ശില്പങ്ങൾ, കൈത്തറിയുത്പന്നങ്ങൾ,തുണിസഞ്ചികൾ, തുടങ്ങീ നിരവധി ഐറ്റങ്ങളുണ്ട്. ചിരട്ട,ചകിരി,തഴ,പനനാര്,ഈറ്റ,മുള,പനമ്പ്,വൈക്കോൽ തുടങ്ങിയവ കൊണ്ടുള്ള അലങ്കാരവസ്തുക്കളും വീട്ടുപകരണങ്ങളും ആഭരണങ്ങളും കാണാനും വാങ്ങാനും സാധിക്കും.വിവിധ ആവശ്യങ്ങൾക്കുള്ള കളിമൺ പാത്രങ്ങൾ,ചൂരൽ ഉത്പന്നങ്ങൾ, ഗൃഹാലങ്കാരസാമഗ്രികൾ,വസ്ത്രങ്ങൾ തുടങ്ങിയവയുടെ ശേഖരവുമുണ്ട്.പകൽ സമയത്ത് എത്തിയാൽ ഇവയെല്ലാം കാണുകയും വാങ്ങുകയും ചെയ്യുന്നതോടൊപ്പം ഇവയുടെ നിർമ്മാണവും കാണാം.

കുടുംബവുമായി എത്തുന്നവർക്ക് ഇരിങ്ങൽ പുഴയിൽ സ്പീഡ്/പെഡൽ ബോട്ടിങ് സൗകര്യവുമുണ്ട്.അക്വേറിയവും എംപോറിയവും നാടൻ വിഭവങ്ങളുള്ള ഭക്ഷണശാലയും, അതിവിശാലമായ പാർക്കിങ് സൗകര്യവും എല്ലാം ക്രാഫ്റ്റ് വില്ലേജിന്റെ ആകർഷണങ്ങളാണ്. എല്ലാ വർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടത്തുന്ന ദേശീയകരകൗശലമേളയിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കരകൗശലവിദഗ്ദ്ധരും കലാകാരന്മാരും പങ്കെടുക്കാറുണ്ട്.നാടിന്റെ ഉത്സവമായ പ്രസ്തുത മേള ലക്ഷങ്ങളെ ആകർഷിച്ചുവരുന്നു.

മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 40 രൂപയും പാർക്കിങ്ങിന് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.സ്‌കൂൾ വിനോദയാത്രാ സംഘങ്ങൾക്ക് പ്രത്യേക പാക്കേജും ലഭ്യമാണ്.രാവിലെ പത്തു മണി മുതൽ വൈകുന്നേരം എട്ട് മണി വരെയാണ് പ്രവർത്തന സമയം. തിങ്കളാഴ്ച അവധിയാണ്. എന്നാൽ പൊതുഅവധി ദിനങ്ങളായ തിങ്കളാഴ്ചകളിൽ സര്‍ഗ്ഗാലയ പ്രവർത്തിക്കും.    

 

Thursday, November 10, 2022

കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം

മിനി ഗോവയിൽ  (Click & Read) നിന്നും ഒരു വിളിപ്പാടകലെയാണ് ഇരിങ്ങൽ എന്ന സ്ഥലം. ഇരിങ്ങൽ എന്ന് കേട്ടിട്ടില്ലെങ്കിലും കുഞ്ഞാലി മരക്കാർ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. അതെ, സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ തലവനും പോർച്ചുഗീസ് സൈന്യത്തിന്റെ തലവേദനയും ആയിരുന്ന കുഞ്ഞാലി മരയ്ക്കാർ നാലാമൻ താമസിച്ചിരുന്ന നാടാണ് ഇരിങ്ങൽ.


 കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ എന്നറിയപ്പെട്ട പട്ടു മരയ്ക്കാർ ആയിരുന്നു സാമൂതിരിയുടെ സഹായത്തോടെ ഇരിങ്ങലിൽ കോട്ട പണിതത്.  ഒരു നഗരത്തോളം വലിപ്പമുണ്ടായിരുന്ന കോട്ട പണിതതോടെ സാമൂതിരിയുടെ നാവികപ്പടക്ക് മുമ്പിൽ പോർച്ചുഗീസുകാർ തലകുനിച്ചു.കുഞ്ഞാലി മരയ്ക്കാർ നാലാമൻ അധികാരമേറ്റതോടെ പോർച്ചുഗീസ് മാതൃകയിൽ കോട്ട നവീകരിക്കുകയും ചെയ്തു.എന്നാൽ സാമൂതിരി തന്നെ തന്റെ നാവികത്തലവനെ ചതിയിലൂടെ പോർച്ചുഗീസുകാർക്ക് സമ്മാനിച്ചു.കോട്ട കീഴടക്കിയ പറങ്കിപ്പട്ടാളം കോട്ടയും കെട്ടിടങ്ങളും പള്ളിയും ഇടിച്ചു നിരപ്പാക്കി.

കുഞ്ഞാലി മരയ്ക്കാർ നാലാമൻ താമസിച്ചിരുന്ന വീടിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇന്ന് നിലവിലുള്ളത്.പുല്ല് മേഞ്ഞിരുന്ന വീട് ഓട് മേഞ്ഞ് മിനുക്കിയിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ .മ്യൂസിയത്തിൽ പ്രവേശിക്കാൻ മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് 5 രൂപയും നൽകണം. രാവിലെ 9മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവേശനം.തിങ്കളാഴ്ച അവധിയാണ്. കോട്ടയുടെ മുഴുവൻ രൂപവും മരക്കാർമാരുടെ ചരിത്രവും മ്യൂസിയത്തിൽ നിന്ന് കണ്ടും കേട്ടും അറിയാം. സമീപ പ്രദേശങ്ങളിൽ നിന്നും ലഭിച്ച ചില പുരാവസ്തുക്കളും പ്രദർശനത്തിന് വച്ചിട്ടുണ്ട്.


 മ്യൂസിയത്തിൽ നിന്നും അൽപം കൂടി മുന്നോട്ട് പോയാൽ കുഞ്ഞാലി മരയ്ക്കാർ മസ്ജിദ് കാണാം. പോർച്ചുഗീസുകാരുടെ സിംഹാസനം പള്ളിയിലെ മിമ്പറായും (പ്രസംഗപീഠം ) പ്രത്യേക തരത്തിലുള്ള വാൾ വെള്ളിയാഴ്ചകളിലെ ഖുത്തുബക്കും ഉപയോഗിക്കുന്നുണ്ട് എന്നും അത് ആ ദിവസം മാത്രമേ കാണാൻ സാധിക്കൂ എന്നും മ്യൂസിയത്തിൽ നിന്നും പറഞ്ഞു.എങ്കിലും ഒന്ന് പോയി നോക്കാം എന്ന് കരുതി ഞങ്ങളവിടെ എത്തി.

ളുഹർ നമസ്കാരത്തിന്റെ സമയമായതിനാൽ പള്ളി തുറന്നിരുന്നു. അകം പള്ളിയിലായിരുന്നു നമസ്കാരം. നമസ്കാര ശേഷം, മിമ്പറാക്കിയ സിംഹാസനവും വാളും എല്ലാം ഞങ്ങൾ കൺമുന്നിൽ കണ്ടു. ചരിത്ര പ്രധാനമായ ഒരു വിളക്കും മറ്റൊരു വസ്തുവും കൂടി പള്ളിക്കകത്ത് ഉണ്ടായിരുന്നു.
സിംഹാസനം
വാൾ മൂലയിൽ ചാരിവച്ച നിലയിൽ
വിളക്ക്

പള്ളിക്കമ്മറ്റി പ്രസിഡണ്ട് മമ്മു സാഹിബിനോട് ആ നാടിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. അരീക്കോട് നിന്നാണ് എന്നറിയിച്ചപ്പഴാണ് പള്ളി ഇമാം അരീക്കോട്ടുകാരനാണ് എന്നറിഞ്ഞത്. അതോടെ പറങ്കികളുടെ വാൾ കയ്യിലെടുത്ത് നോക്കാനും ആരും കയറി നോക്കാത്ത പള്ളിയുടെ മുകൾ നില കാണാനും എല്ലാം അനുവാദം ലഭിച്ചു. 
അങ്ങനെ കുഞ്ഞാലി മരയ്ക്കാരുടെ പള്ളിയും ചരിത്രവും എല്ലാം വിശദമായി കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ് ഞങ്ങൾ അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങി.

Tuesday, November 08, 2022

മിനി ഗോവ

നാടുകളനവധി തെണ്ടിയുട്ടെണ്ടെങ്കിലും ഗോവ ഇന്നും ഞാൻ എത്തിപ്പെടാത്ത സ്ഥലങ്ങളിൽ ഒന്നാണ്.കടൽതീരവും അതോടനുബന്ധിച്ചുള്ള ടൂറിസവും വ്യവസായവും ആണ് ഗോവയിൽ കാണാനുള്ളത് എന്ന് മനസ്സിൽ ആരോ പറഞ്ഞിട്ടതിനാലാണ് ആ വഴി പോകാൻ മനസ്സ് വരാത്തത്.എന്നാൽ പോർട്ടുഗീസ് ആധിപത്യത്തിന്റെ നിരവധി ശേഷിപ്പുകൾ ഗോവയിലുണ്ട്. അതിനാൽ  തന്നെ പുരാതന കാലത്തേക്ക് ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കും ഗോവ ഇഷ്ടമാകും.

ഗോവ കാണാനുള്ള ആഗ്രഹം മനസ്സിൽ നട്ടു വളർത്തിക്കൊണ്ട് വരുമ്പോഴാണ് കേരളത്തിൽ ഒരു മിനി ഗോവ ഉണ്ടെന്ന് അറിഞ്ഞത്.അതും വീട്ടിൽ നിന്ന് വെറും എഴുപത് കിലോമീറ്റർ ദൂരത്തിൽ, രണ്ട് മണിക്കൂർ ഡ്രൈവ് ചെയ്‌താൽ എത്താവുന്ന അത്രയും അടുത്ത്!!കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് ഇരിങ്ങലിലാണ് മിനി ഗോവ സ്ഥിതി ചെയ്യുന്നത്.കോട്ടപ്പുറം ബീച്ച് ആണ് ഇന്ന് മിനി ഗോവ എന്നും പാവപ്പെട്ടവന്റെ ഗോവ എന്നും ഒക്കെ അറിയപ്പെടുന്നത്.

എന്തുകൊണ്ട് ഈ പേര് വന്നു എന്നത് എനിക്കജ്ഞാതമാണ്.പക്ഷെ ഗോവ താവളമാക്കിയിരുന്ന പോർട്ടുഗീസുകാരെ വിറപ്പിച്ച കുഞ്ഞാലി മരക്കാർ താമസിച്ചിരുന്നത് ഇവിടെ നിന്ന് ഒരു വിളിപ്പാടകലെ മാത്രമായിരുന്നു എന്നത് ഈ പേരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഗവേഷണം നടത്തേണ്ടി വരും.
പേരുകേട്ട വടകര സാന്റ്ബാഗ്‌സിന്റെ മറു തീരമാണ് മിനി ഗോവ.

മിനി ഗോവ എന്ന് ഗൂഗിൾ മാപ്പിൽ പരതി നോക്കിയാലോ റോഡിൽ കാണുന്ന സൈൻ ബോർഡുകളിൽ നോക്കിയാലോ നിങ്ങൾക്ക് മിനി ഗോവയിൽ എത്താൻ സാധ്യമല്ല.കാരണം ഇപ്പറഞ്ഞ സ്ഥലത്തൊന്നും മിനി ഗോവ സ്ഥാനം പിടിച്ചിട്ടില്ല.പയ്യോളിക്കടുത്ത് കടലാമ സംരക്ഷണത്തിന് പേരുകേട്ട  കൊളാവിപ്പാലം  (Click & Read) കഴിഞ്ഞുവേണം മിനി ഗോവയിൽ എത്താൻ. കൊളാവിപ്പാലത്ത് നിന്നും രണ്ട് കിലോമീറ്റർ കൂടി കടലിന് സമാന്തരമായി മുന്നോട്ട് പോയാൽ വിശാലമായ ഒരു സ്വകാര്യ പറമ്പിൽ റോഡ് അവസാനിക്കും. കാർ പാർക്കിംഗിനുള്ള ഏരിയയാണ് അത്. സമീപത്തെ വീട്ടുകാരാണ് ഈ സ്ഥലം ഒരുക്കിയിരിക്കുന്നത്. 20 രൂപയാണ് പാർക്കിംഗ് ചാർജ്ജ്.

വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി നടന്നു. പോകുന്ന വഴിയിൽ ഏതോ കാലത്ത് കരക്കടിഞ്ഞ ഒരു കപ്പലിന്റെ (അല്ലെങ്കിൽ വലിയൊരു ബോട്ടിന്റെ ) യന്ത്രഭാഗങ്ങൾ കാണാം. തുരുമ്പെടുത്ത് നശിച്ച് പോകുന്ന അത് എന്തുകൊണ്ട് ആരും തിരിഞ്ഞ് നോക്കുന്നില്ല എന്നത് ദുരൂഹമാണ്.


 ഒരാൾക്ക് മാത്രം കടന്ന് പോകാവുന്ന കുറ്റിക്കാടുകൾക്കിടയിലൂടെയുള്ള വഴിയും താണ്ടി ഞങ്ങൾ മനോഹരമായ ഒരു കനോപിയിലേക്ക് പ്രവേശിച്ചു. വീതിയേറിയ വഴിക്ക് പന്തലിട്ട പോലെ ഇരുവശത്ത് നിന്നും വളർന്ന് നിൽക്കുന്ന അധികം ഉയരമില്ലാത്ത മരങ്ങൾ. ആ വഴിയുടെ അവസാനത്തിൽ എത്തുമ്പോൾ കാണുന്ന വിശാലമായ പഞ്ചാരമണൽപ്പരപ്പും ഹരിതാഭമായ കണ്ടൽകാടുകളും ചേർന്നൊരുക്കിയ പ്രകൃതി രമണീയമായ സ്ഥലമാണ് മിനി ഗോവ. 

"സേവ് ദി ഡേറ്റ് " വീഡിയോക്കാരുടെ പറുദീസയാണ് മിനി ഗോവ. കുറ്റ്യാടിപ്പുഴ കടലിൽ വന്ന് ചേരുന്ന ഈ സ്ഥലം നേരിട്ട് കാണുന്ന പോലെ അത്ര സുരക്ഷിതമല്ല. ആഴം കുറഞ്ഞ സ്ഥലമെന്ന് തോന്നുമെങ്കിലും വെള്ളത്തിൽ ഇറങ്ങുന്നത് അപകടം ക്ഷണിച്ച് വരുത്തും.

തേക്കടിയിൽ കാണുന്ന പോലെയുള്ള മരക്കുറ്റികളും ഇടതൂർന്ന് വളർന്ന് നിൽക്കുന്ന കണ്ടൽക്കാടുകളും തറ പോലെ ഉറച്ച മണൽപ്പരപ്പും പുഴയും കടലും എല്ലാം കൂടി സൃഷ്ടിച്ചെടുക്കുന്ന സൗന്ദര്യം വാക്കുകൾക്കതീതമാണ്. സഞ്ചാരികൾ ഏറെയൊന്നും എത്തിപ്പെടാത്തതിനാൽ മനസ്റ്റ് നിറയും വരെ പ്രകൃതി ആസ്വദിക്കാനും സാധിക്കും. 

വീഡിയോ ഷൂട്ടിംഗിനും മറ്റും എത്തുന്നവരും കുടുംബ സമേതം എത്തുന്നവരും  ഉച്ചഭക്ഷണം ആവശ്യമുണ്ടെങ്കിൽ പാർക്കിംഗ് ഏരിയയിലെ വീട്ടിൽ നേരത്തെ പറഞ്ഞ് ഏൽപ്പിക്കണം (ഫോൺ:9846807049).അടുത്തെവിടെയും ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളില്ല.നേരം ഇരുട്ടുന്നതിന് മുമ്പ് ഇവിടെ നിന്ന് തിരിച്ച് പോകുന്നതാണ് ഉത്തമം. ആൾ താമസമുള്ള സ്ഥലങ്ങളിൽ നിന്ന് ഏറെ അകലെ ആയതിനാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. 

കോഴിക്കോട് ജില്ലയിൽ ഇങ്ങനെ ഒരു സ്ഥലം ഉള്ളതായി പലർക്കും അറിയില്ല. ഒരിക്കൽ ഇവിടെ എത്തിയാൽ മിനി ഗോവ നിങ്ങളെ വീണ്ടും മാടി വിളിക്കും എന്ന് തീർച്ചയാണ്.


 

Monday, November 07, 2022

കൊളാവിപ്പാലം

കടലാമ സംരക്ഷണത്തിന് ലോകത്ത് തന്നെ പേരുകേട്ട സ്ഥലമാണ് വടകരക്കടുത്തുള്ള കൊളാവിപ്പാലം.എന്നാൽ  ആമ സംരക്ഷണ കേന്ദ്രത്തിൽ ആമയുണ്ടാകും എന്ന ധാരണ ഇവിടേക്കുള്ള മുൻ സന്ദർശനത്തോടെ തന്നെ എനിക്ക് ഇല്ലാതായിരുന്നു.അന്ന് പൂട്ടിക്കിടന്ന കേന്ദ്രം ഇത്തവണ തുറന്നു കണ്ടതും മുന്നിൽ മൂന്ന് പെൺകുട്ടികൾ സംസാരിച്ച് ഇരിക്കുന്നത് കണ്ടതും കൊണ്ട് ഞാൻ കാർ നിർത്തി അന്വേഷിച്ചു.കേന്ദ്രം, ഒരാഴ്ച മുമ്പ് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു എന്നും അകത്ത് ആമയുണ്ട് എന്നും അറിഞ്ഞതോടെ ഞങ്ങൾ പ്രതീക്ഷയോടെ കാറിൽ നിന്നിറങ്ങി.

വലിയൊരു അസ്ഥികൂടമാണ് കേന്ദ്രത്തിനകത്തെ പ്രഥമ കാഴ്ചവസ്തു. പ്രസ്തുത അസ്ഥികൂടം നീലത്തിമിംഗലത്തിന്റെതാണെന്നും, അല്പം അകലെ കെട്ടിടത്തിന്റെ മോന്തായത്തിൽ തട്ടുന്ന വിധത്തിൽ ചാരിവച്ചിരിക്കുന്നത് അതിന്റെ താടി എല്ലാണെന്നും വിവരം കിട്ടി.പുറത്തിരുന്ന പെൺകുട്ടികളിൽ ഒരാളായ അനാമിക ഞങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ച് തന്നു.ഡിഗ്രിക്ക് പഠിക്കുന്ന അനാമിക,കടലാമ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന "തീരം" എന്ന പ്രകൃതി സംരക്ഷണ സമിതിയുടെ പ്രവർത്തക കൂടിയാണ്.

ചുമർ നിറയെ ആമകളെപ്പറ്റി അറിവ് നൽകുന്ന പലതരം പോസ്റ്ററുകൾ പതിച്ചതിൽ ഒന്ന് എൻറെ ശ്രദ്ധ പിടിച്ചുപറ്റി."അരിബാഡ" (arribada) എന്ന ആ പോസ്റ്ററിൽ കടലാമകൾ കൂട്ടം കൂട്ടമായി കരയിലേക്ക് വരുന്നതാണ് കണ്ടത്.സ്പാനിഷ് വാക്കായ arribadaയുടെ അർത്ഥം "arrival by sea” എന്നാണെന്ന് ഗൂഗിൾ പറഞ്ഞ് തന്നു.Olive Ridley ഇനത്തിൽപെട്ട ആയിരക്കണക്കിന് കടലാമകൾ മുട്ടയിടാൻ കരക്ക് കയറുന്ന പ്രതിഭാസമാണ് "അരിബാഡ" എന്ന് ചുരുക്കിപ്പറയാം.പോസ്റ്ററിൽ കാണുന്നപോലെ കൊളാവിപ്പാലത്തും ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിന് ആൾപ്പെരുമാറ്റം ഉള്ള സമയത്ത് ആമ കരക്ക് കയറില്ല എന്നായിരുന്നു അനാമികയുടെ മറുപടി.മാത്രമല്ല ആ പോസ്റ്ററിൽ കാണുന്നപോലെ ഇതുവരെ കൊളാവിപ്പാലത്ത് കണ്ടിട്ടില്ല എന്നും അറിയിച്ചു.ആമ മുട്ടയിട്ട് മണലിട്ട് മൂടി തിരിച്ചു പോകും. കുറുക്കനും കീരിയും അത് കണ്ടെത്തി ഭക്ഷണമാക്കും.

തീരത്ത് കാണുന്ന ആമ മുട്ടകൾ ശേഖരിച്ച് മണൽപ്പരപ്പിൽ തന്നെ രണ്ടടി ആഴത്തിൽ കുഴിയെടുത്ത് പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയിൽ നിക്ഷേപിക്കും.45 മുതൽ 60 ദിവസത്തിനകം അത് വിരിഞ്ഞ് ആമക്കുഞ്ഞുങ്ങൾ പുറത്ത് വരും.അവയെ കടലിലേക്ക് തന്നെ തിരിച്ച് വിടും.ഓഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് ആമകൾ സാധാരണ മുട്ടയിടുന്നത്.ഈ ആമക്കുഞ്ഞുങ്ങളെ എങ്ങോട്ട് തിരിച്ച് വിട്ടാലും അത് പടിഞ്ഞാറേക്ക് നീങ്ങി കടലിൽ എത്തും എന്നും അനാമിക പറഞ്ഞു തന്നു.

സംരക്ഷണകേന്ദ്രത്തിലെ ഒരു ടാങ്കിൽ രണ്ട് വലിയ ആമകളെയും കണ്ടു.അവയിൽ ഒന്ന് നീന്താൻ കഴിയാതെ നിൽക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് ഒരു കൈ നഷ്ടപ്പെട്ടത് കണ്ടത്.ഇങ്ങനെ പരിക്ക് പറ്റുന്ന ആമകളെ സംരക്ഷിക്കാനും "തീരം" ശ്രദ്ധിക്കാറുണ്ട്.മറ്റു ആമകളെപ്പോലെ തലയും കാലും ഉള്ളിലേക്ക് വലിക്കാൻ ഈ ആമകൾക്ക് കഴിയില്ല എന്നും അനാമിക പറഞ്ഞു.ഇങ്ങനെ നിരവധി അറിവുകളാണ് കൊളാവിയിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്.യാതൊരു തരത്തിലുള്ള ഫീസും ഇവിടെ ഈടാക്കുന്നില്ല.കൊളാവിപ്പാലത്ത് നിന്നും അല്പം കൂടി മുന്നോട്ട് പോയാൽ പ്രകൃതി ഒരുക്കിയ "മിനി ഗോവ" യിൽ എത്താം.