Pages

Friday, July 12, 2013

മാനന്തവാടിയിലൂടെ.....3

അടുത്തതായി കാണാനുള്ളത് എന്റെ വൈഫിന്റെ സഹപാഠിയുടെ ഭര്‍ത്താവിനെയായിരുന്നു. മാനന്തവാടിയില്‍ താമസിച്ചിരുന്ന കാലത്ത് ഒരു നേരം പോക്കിനായി പഠിച്ച കമ്പ്യൂട്ടര്‍ കോഴ്സ് വൈഫിന് സമ്മാനിച്ച ഒരു സുഹൃത്തായിരുന്നു ഡെല്‍ജി . ഫോണിലൂടെ അവര്‍ തുടര്‍ന്നും സൌഹൃദം തുടര്‍ന്നിരുന്നു.ഒരു തവണ ഞങ്ങള്‍ കുടുംബ സമേതം അവരുടെ വീട്ടില്‍ പോവുകയും ചെയ്തിരുന്നു.പക്ഷേ അല്പ കാലമായി അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാത്തതിനാല്‍ ബന്ധം അറ്റുപോയി.പിന്നീട്  കയ്യിലുള്ള നമ്പറില്‍ പല തവണ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല.

മാനന്തവാടി ടൌണില്‍ ഡെല്‍ജിയുടെ ഭര്‍ത്താവിന് ഒരു ചെറിയ കട ഉണ്ടായിരുന്നു. റെഡിമേഡും മറ്റും വില്‍ക്കുന്ന ഒരു ഒറ്റമുറിക്കട.’ഹരിത’ എന്നായിരുന്നു അന്ന് ആ കടയുടെ പേര്.ആ കട സന്ദര്‍ശിച്ച് ഡെല്‍ജിയുടെ നമ്പര്‍ സംഘടിപ്പിക്കണം എന്നായിരുന്നു ഭാര്യക്ക് എന്നോടുള്ള ഒരേയൊരു ആവശ്യം.കട എനിക്ക് അറിയുന്നതിനാല്‍ ഞാന്‍ അതേറ്റു.

പിറ്റേ ദിവസം വൈകിട്ട് ഞാന്‍ മാനന്തവാടി ടൌണിലൂടെ നടക്കാന്‍ തുടങ്ങി.ആദ്യം എന്റെ സുഹൃത്തായ ബ്ലോഗര്‍ റഫീക്കിനെ കാണാനായിരുന്നു ശ്രമം.പക്ഷേ അദ്ദേഹം കടയില്‍ ഇല്ലാത്തതിനാല്‍ കാണാന്‍ പറ്റിയില്ല.പിന്നെ ഭാര്യയുടെ ആവശ്യം നിറവേറ്റാം എന്ന് കരുതി ‘ഹരിത’ ലക്ഷ്യമാക്കി നടന്നു. അദ്ദേഹത്തിന്റെ മുഖം എനിക്ക് ഒട്ടും ഓര്‍മ്മയില്ലാത്തതിനാല്‍ വീട്ടിലേക്ക് വിളിച്ച് മനസ്സില്‍ ഞാന്‍ ഒരു രേഖാചിത്രം നിര്‍മ്മിച്ചു.

എന്നാല്‍ മാനന്തവാടി ഗാന്ധിപാര്‍ക്കിലൂടെ തലങ്ങും വിലങ്ങും നടന്നിട്ടും ‘ഹരിത’യെ മാത്രം കണ്ടില്ല.ഏകദേശം അത് നിന്നിടത്ത് ഒരു കടയുടെ ബോര്‍ഡില്‍ ‘കട കാലിയാക്കല്‍’ ഫ്ലക്സ് തൂങ്ങുന്നുണ്ടായിരുന്നു.ഞാന്‍ അന്വേഷിക്കുന്ന ആളിന്റെ പേര് എനിക്കറിയാത്തതിനാലും മനസ്സിലെ രേഖാചിത്രവുമായി മാച്ച് ചെയ്യുന്ന ഒരു മുഖം ഏകദേശം കാലിയായ ആ കടയില്‍ ഇല്ലാത്തതിനാലും ഞാന്‍ നിരാശനായി.അല്പ സമയം കൂടി കാത്ത് നില്‍ക്കാന്‍ അപ്പോള്‍ ആരോ എന്റെ മനസ്സില്‍ മന്ത്രിച്ചു.മന്ത്രപ്രകാരം നേരെ എതിര്‍ഭാഗത്തുള്ള മില്‍മ ബൂത്തിന് മുമ്പില്‍ ഞാന്‍ നിന്നു.

അപ്പോഴാണ് അവിടെ ചില ഓട്ടോഡ്രൈവര്‍മാരും ഒരു പരിചിതമുഖവും സംസാരിച്ചു നില്‍ക്കുന്നത് കണ്ടത്.നേരെ ചെന്ന് മുട്ടാന്‍ എന്റെ ധൈര്യം സമ്മതിക്കാത്തതിനാല്‍ ആ സംസാരം കഴിയാന്‍ വേണ്ടി  കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.ആ നിമിഷം തന്നെ ആ പരിചിതമുഖം സംസാരം നിര്‍ത്തി നേരത്തെ പറഞ്ഞ ‘കാലിയാക്കല്‍ കട‘യിലേക്ക് ഓടിക്കയറി.ഞാന്‍ അന്വേഷിക്കുന്ന ആള്‍ കൂട്ടില്‍ കയറിയ സന്തോഷത്തോടെ ഞാനും അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു.

എന്നെ കണ്ടതും അദ്ദേഹം ഇരു കയ്യും നീട്ടി സ്വീകരിച്ചു!അദ്ദേഹത്തിന്റെ മുഖം മറന്ന് പോയ എന്നെ ഞാന്‍ സ്വയം കുറ്റപ്പെടുത്തി.ഞങ്ങളുടെ ഭാര്യമാര്‍ ആണ് ഞങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചത് എന്നതിനാല്‍ സംസാര വിഷയം കൂടുതലും വീട്ടുകാരികളെപറ്റിയും കുട്ടികളെപറ്റിയും ആയിരുന്നു.ഒടുവില്‍ എന്റെ ഭാര്യയുടെ നമ്പര്‍ ഡെല്‍ജിക്ക് നല്‍കാമെന്നും വിളിക്കാന്‍ പറയാമെന്നും അറിയിച്ച് ഞങ്ങള്‍ പിരിഞ്ഞു.അന്ന് രാത്രി തന്നെ ഡെല്‍ജി എന്റെ ഭാര്യയെ വിളിച്ച് അറ്റുപോയ സുഹൃബന്ധം പുന:സ്ഥാപിച്ചു.

(ബാക്കി അടുത്ത പോസ്റ്റില്‍....)

3 comments:

Areekkodan | അരീക്കോടന്‍ said...

എന്നെ കണ്ടതും അദ്ദേഹം ഇരു കയ്യും നീട്ടി സ്വീകരിച്ചു!അദ്ദേഹത്തിന്റെ മുഖം മറന്ന് പോയ എന്നെ ഞാന്‍ സ്വയം കുറ്റപ്പെടുത്തി.

ajith said...

അറ്റുപോയ ബന്ധങ്ങള്‍ അങ്ങനെ വിളക്കിച്ചേര്‍ക്കാം
മാനന്തവാടിക്കഥകള്‍ തുടരട്ടെ!!

Echmukutty said...

കഥ തുടരട്ടെ..

Post a Comment

നന്ദി....വീണ്ടും വരിക