Pages

Friday, July 15, 2016

മമ്മുട്ടിക്കായുടെ വീട്ടിലെ നോമ്പ് തുറ!

“താന്‍ ഏത് ഭൂമിയില്‍ മരിക്കും എന്ന് ഒരുത്തനും തീര്‍ച്ചയില്ല” എന്ന് വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു. അതേ പോലെ ഭൂമിയില്‍ ഉല്പാദിപ്പിക്കപ്പെട്ട ഓരോ ധാന്യമണിയും പഴങ്ങളും ആരുടെ വയറ്റില്‍ എത്തണം എന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.അതായത് ഇന്ന് രാത്രിയിലെ കഞ്ഞി ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കുടിക്കുമോ അതല്ല ശ്രീ ബരാക് ഒബാമയോടൊപ്പം വൈറ്റ്‌ഹൌസില്‍ പേരറിയാത്ത എന്തോ ഒരു സാധനം തിന്നുമോ അതല്ല ഒന്നും കഴിക്കാതെ ഭൂമി വിട്ടുപോകുമോ എന്ന് ഒരു നിശ്ചയവുമില്ല.ഇനി ഞാന്‍ ഒരു നെന്മണിയാണെങ്കില്‍ ഇന്ന് ഞാന്‍ പിണറായിയുടെ അന്നനാളത്തിലൂടെ ഇറങ്ങുമോ അതല്ല മഞ്ജു വാര്യരുടെ ആമാശയത്തിലെത്തുമോ അതല്ല വല്ല തത്തയുടെയും വയറ്റിലെത്തുമോ എന്ന് അതില്‍ ദൈവം കൊത്തിവച്ചിട്ടുണ്ടത്രേ! ഭൂമിയില്‍ നിലവിലുള്ളതും മരിച്ചുപോയതുമായ ശതകോടി ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ വിസ്മയം സൃഷ്ടിക്കുന്ന ദൈവത്തിന് അതൊട്ടും അസാധ്യമല്ല.

ജൂണ്‍ 29ന് ഒരു ക്യാമ്പ് കഴിഞ്ഞ് ഞാന്‍ മാനന്തവാടിയില്‍ തിരിച്ചെത്തിയപ്പോള്‍ സമയം വൈകിട്ട് 6 മണി കഴിഞ്ഞിരുന്നു.നോമ്പ് പിടിച്ചിരുന്നതിനാല്‍ മഗ്‌രിബിന് ശേഷം അല്പം ഭക്ഷണം നിര്‍ബന്ധമായിരുന്നു.അബ്ദുല്ലാക്കയുടെ മെസ്സിലേക്ക് പലതവണ വിളിച്ചെങ്കിലും ആരും വിളി കേട്ടില്ല.റൂം മേറ്റ് ശബീര്‍ സാറും ഒരു യാത്ര കഴിഞ്ഞ് മാനന്തവാടിയില്‍ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.അതിനാല്‍ നമസ്കാരാനന്തരം മാനന്തവാടിയില്‍ കണ്ടുമുട്ടി ഭക്ഷണം കഴിച്ചിട്ട് ക്വാര്‍ട്ടേഴ്സിലേക്ക് പോകാം എന്ന് തീരുമാനിച്ചു.

അന്ന് മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് ഞാന്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ശബീര്‍ സാറിന്റെ ഫോണ്‍ വിളി വന്നു. മാനന്തവാടി ടൌണില്‍ വള്ളിയൂര്‍കാവ് ജംഗ്ഷനില്‍ മമ്മുട്ടിക്ക എന്നൊരാളുടെ വീട്ടില്‍ നിന്നാണ് വിളിക്കുന്നത്, ഭക്ഷണം അവിടെ നിന്നും കഴിക്കാം!സാറിന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി ആതിഥേയനും എന്നെ നേരിട്ട് ക്ഷണിച്ചു.ക്ഷണം സ്വീകരിച്ച് അവിടെ എത്തിയപ്പോള്‍ കിട്ടിയത് കുഞ്ഞിപ്പത്തലും ടയര്‍പത്തലും അലീസയും കോഴിക്കറിയും ബീഫ് വരട്ടിയതും അടക്കം വിഭവസ‌മൃദ്ധമായ നോമ്പ് തുറ!

ഭക്ഷണം കഴിച്ച് ആതിഥേയനോട് സലാം പറഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ ശബീര്‍ സാറോട് ചോദിച്ചു -
“സാറ് മമ്മുട്ടിക്കയുമായി എങ്ങനെ പരിചയം?”

“ഞാന്‍ നമസ്കരിക്കാന്‍ പള്ളിയില്‍ കയറിയപ്പോള്‍ നോമ്പ് തുറക്കാന്‍ അദ്ദേഹം എനിക്ക് ഒരു കാരക്ക തന്നു.നമസ്കാര ശേഷം വീട്ടിലേക്ക് വരണം എന്നും പറഞ്ഞു.ഞാന്‍ ആ ക്ഷണം സ്വീകരിച്ചു”

“അപ്പോള്‍ യാതൊരു മുന്‍ പരിചയവും ഇല്ല??”

“ഇല്ല!!”

അന്ന് നോമ്പ് തുറ സമയത്തെ ഭക്ഷണം ദൈവം ഞങ്ങള്‍ക്ക് നിശ്ചയിച്ചത് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും യാതൊരു മുന്‍ പരിചയവും ഇല്ലാത്ത മാനന്തവാടിയിലെ മമ്മുട്ടിക്കായുടെ വീട്ടിലായിരുന്നു. ദൈവം എവിടെ നിശ്ചയിച്ചോ അവിടെ നാം ഓടി എത്തും - ഭരണമാണെങ്കിലും മരണമാണെങ്കിലും. ഈ ഗണത്തിലെ അടുത്ത അനുഭവം രണ്ട് ദിവസം മുമ്പ് ഉണ്ടായി - ഒരു ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ സംഗമം.

(തുടരും...)

3 comments:

Areekkodan | അരീക്കോടന്‍ said...

അതേ...മമ്മുട്ടിക്കായുടെ വീട്ടില്‍ തന്നെ!!

Cv Thankappan said...

ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം.
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ....അതെ, ഒരു നിശ്ചയമില്ല

Post a Comment

നന്ദി....വീണ്ടും വരിക