Pages

Wednesday, August 24, 2016

“ടീം PSMO" സംഗമം 2016 - ഭാഗം 1

                 കാലം എന്നും മുന്നോട്ടേ ചലിച്ചിട്ടുള്ളൂ.ശൈശവവും ബാല്യവും കൌമാരവും യുവത്വവും പിന്നിട്ട് കഴിയുമ്പോഴാണ് കാലം ഒന്ന് റിവേഴ്സ് ഗിയറിലേക്ക് മാറിയിരുന്നെങ്കില്‍ എന്ന് മനുഷ്യന്‍ പലപ്പോഴും മോഹിക്കുക. വെറുതെയാണ് ഈ മോഹമെങ്കിലും പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമത്തിലൂടെയും മറ്റും ഈ മോഹത്തിന്റെ സാക്ഷാല്‍ക്കാരം നടത്തുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇങ്ങനെ ഒരു സംഗമത്തിന്റെ ഭാഗമാകാനും കലാലയ ജീവിതത്തിന്റെ തുടക്കമായ പ്രീഡിഗ്രിക്കാലത്തേക്ക് ഒരു ദിവസത്തേക്കെങ്കിലും തിരിച്ച് നടക്കാനും സാധിക്കാറുണ്ട്.

                 പതിവ്‌പോലെ ഈ വര്‍ഷവും ഞങ്ങളുടെ “ടീം PSMO" സംഗമം നടന്നു.ആസൂത്രണമാണ് ഏതൊരു പരിപാടിയുടെയും വിജയം എന്ന് ഞാനും പലയിടത്തും പ്രസംഗിച്ചിട്ടുണ്ട്.പക്ഷേ പൂര്‍ണ്ണമായും പഴയ  പ്രീഡിഗ്രിക്കാലത്തേക്ക് മാറുന്ന പരിപാടി ആയതിനാല്‍ ഒരിടത്ത് ഒന്നിച്ച് ചേര്‍ന്നതിന് ശേഷം ആസൂത്രണം എന്നതാണ് ഞങ്ങളുടെ സ്ഥിരം പരിപാടി.അങ്ങനെ ഇത്തവണയും വഴിക്കടവ് അടുത്ത് എടക്കരയില്‍ മെഹ്‌റൂഫിന്റെ വീട്ടില്‍ സുനില്‍,സഫറുള്ള,ബാസില്‍ എന്നിവരും ഞാനും ആഗസ്ത് 2ന് ഉച്ചക്ക് 12 മണിക്ക് ഒത്തുകൂടി.

                   അഞ്ച് പേര്‍ക്ക് പോകാന്‍ കാറ് മതി എന്ന വിദഗ്ദാഭിപ്രായത്തില്‍ ചായ കുടിച്ച ശേഷം മെഹ്‌റൂഫിന്റെ മുറ്റത്തുണ്ടായിരുന്ന വലിയ കാറില്‍ ഞങ്ങള്‍ കയറി.

“ഇത് ഒരു മാതിരി പുത്യാപ്ല പോകുന്ന പോലെയുണ്ട്...”  ഇരുന്ന പാടെ ബാസിലിന്റെ കമന്റ് വന്നു.

“ശരിയാ...നമുക്ക് വലിയ വണ്ടി എടുക്കാം...” സഫറുള്ളയും പിന്താങ്ങി.

“എങ്കില്‍ ഇന്നോവ എടുക്കാം...” സ്റ്റാര്‍ട്ടാക്കിയ വണ്ടി ഓഫാക്കി മെഹ്‌റൂഫ് ഇറങ്ങി.ഞങ്ങളും പിന്നാലെ ഇറങ്ങി തൊട്ടടുത്തുണ്ടായിരുന്ന ഇന്നോവയിലേക്ക് മാറിക്കയറി.

“ഭക്ഷണം നമുക്ക് വഴിയില്‍ നിന്ന് കഴിക്കാം...ഇന്ന് എങ്ങോട്ട് പോകണം എവിടെ തങ്ങണം എന്നതും യാത്രയില്‍ തീരുമാനമാക്കാം...” ആരോ നിര്‍ദ്ദേശിച്ചു.അങ്ങനെ ഈ വര്‍ഷത്തെ  “ടീം PSMO"യുടെ  യാത്ര ആരംഭിച്ചു.

“ഗൂഡലൂര്‍ നിന്നും ഭക്ഷണം കഴിച്ച് നമുക്ക് ഞങ്ങളുടെ റിസോര്ട്ടി‍ല്‍ പോയി നോക്കാം...അവിടെ താമസിച്ചാല്‍ മതിയെങ്കില്‍ അവിടെ തങ്ങുകയും ചെയ്യാം...” മെഹ്രൂഫ് നിര്‍ദ്ദേശിച്ചു.

“ഏയ്...അവിടെ വേണ്ട...” സുനിലിന്റെ മറുപടി പെട്ടെന്നായിരുന്നു. നാടുകാണിയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ദേവാല പോകുന്ന റൂട്ടിലുള്ളതും മുമ്പ് ഞങ്ങള്‍ പോയതും നിരവധി തവണ ആന ഭീഷണി ഉണ്ടായതുമായ തോട്ടത്തെപ്പറ്റിയാണ് മഹ്‌റൂഫ് പറയുന്നത് എന്ന ധാരണയിലായിരുന്നു ആനയെ ഭയങ്കരമായി പേടിക്കുന്ന സുനിലിന്റെ മറുപടി.

“ഇത് നീ ഉദ്ദേശിച്ച സ്ഥലമല്ല...ഞങ്ങള്‍ ഈയിടെ വാങ്ങിയ സ്ഥലമാണ്.ആനയൊന്നും വരില്ല...”

“എങ്കില്‍ നമുക്കൊന്ന് പോയി നോക്കിയിട്ട് തീരുമാനിക്കാം....” ഈ പ്രോഗ്രാമിന്റെ ഫിനാന്‍സ് കണ്‍‌വീനറായ ഞാന്‍ ഇടപെട്ടു.

അങ്ങനെ ഉച്ചഭക്ഷണം വൈകുന്നേരം കഴിച്ച് ബത്തേരി റോഡിലൂടെ ഏകദേശം മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് ഞങ്ങള്‍ മെഹ്‌റൂഫിന്റെ തോട്ടത്തിലേക്കുള്ള ഗേറ്റിന് മുന്നിലെത്തി.മഴ പെയ്യാത്തതിനാല്‍ തോട്ടത്തിലേക്കുള്ള ഇടുങ്ങിയ വഴി ഉണങ്ങി കിടന്നിരുന്നു.അതിനാല്‍ തന്നെ വണ്ടി റിസോര്‍ട്ട് വരെ പോകും എന്ന് മെഹ്‌റൂഫ് പറഞ്ഞു.അവന്റെ ധൈര്യത്തില്‍ വണ്ടിയില്‍ മുറുകെപ്പിടിച്ച് ഞങ്ങള്‍ ഇരുന്നു.ഒരു തവണ ചെളിയില്‍ തെന്നി നീങ്ങിയപ്പോള്‍ ചെറുതായൊന്ന് പേടിക്കുകയും ചെയ്തു.പക്ഷെ പ്രശ്നങ്ങളൊന്നും കൂടാതെ വൈകിട്ട് നാല് മണിക്ക്, ഉടമയായ മെഹ്രൂഫിന് പോലും പേരറിയാത്ത റിസോര്‍ട്ട്ന്റെ (അതോ ഹോംസ്റ്റെയൊ?)  മുമ്പില്‍ ഞങ്ങളെത്തി.


(തുടരും...)

3 comments:

Areekkodan | അരീക്കോടന്‍ said...

അവന്റെ ധൈര്യത്തില്‍ വണ്ടിയില്‍ മുറുകെപ്പിടിച്ച് ഞങ്ങള്‍ ഇരുന്നു.ഒരു തവണ ചെളിയില്‍ തെന്നി നീങ്ങിയപ്പോള്‍ ചെറുതായൊന്ന് പേടിക്കുകയും ചെയ്തു.

Cv Thankappan said...

ഐവര്‍ സംഘം യാത്രതുടങ്ങയല്ലോ!
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക