Pages

Wednesday, March 28, 2018

മരിച്ചവരുടെ നോട്ടുപുസ്തകം

       മരണം മണക്കുന്ന ധാരാളം കുറിപ്പുകൾ കൂട്ടി വച്ച് ആരംഭിക്കുന്നത് കൊണ്ടായിരിക്കും ശ്രീ.മുസഫർ അഹമ്മദ് ഈ പുസ്തകത്തിന് 'മരിച്ചവരുടെ നോട്ടുപുസ്തകം, എന്ന പേര് നല്കിയത് എന്നായിരുന്നു ഞാൻ ധരിച്ചത്.പുസ്തകത്തിലെ ആദ്യ അധ്യായത്തിൽ തന്നെ ഒരു വരിയുണ്ട് - “മരണത്തിന്റെ സർവ്വകലാശാലയിലാണ് ജീവിതം എഴുത്തിനിരിക്കുന്നത്“. മരണം ഒരു സർവകലാശാലയായും ജനനം അതിലെ എഴുത്തിനിരുത്തുമായുള്ള സങ്കല്പം അതി മനോഹരമായി. മനുഷ്യൻ കഷ്ടപ്പെട്ട് ജീവിക്കുന്നത് മരിക്കാനല്ലേ എന്ന ചോദ്യവും നമ്മെ തൊട്ടുണർത്തും. മരണത്തിന്റെ ആ സർവകലാശാലയിലൂടെ മുന്നോട്ട് പോകമ്പോൾ മരണത്തിന്റെ നിഴൽ തൊട്ടടുത്ത് തലയുയർത്തി നില്ക്കുന്നോ എന്നും തോന്നിപ്പോകും.
        “തൂക്കുകയര്‍ കണ്ടു,.....” എന്ന കുറിപ്പും മുഴുനീളം ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ വായനാസുഖം നല്‍കുന്നതാണ്. അന്തമാന്‍ ദ്വീപിനെയും അതിലെ ജറവാ റിസര്‍വ്വിനെപ്പറ്റിയും ഉള്ള വിവരണം ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.മുമ്പ് ശ്രാവണബല്‍ഗോളയില്‍ പോയപ്പോള്‍ നഗ്നസന്യാസികളെപ്പറ്റി കേട്ടിരുന്നു.പക്ഷെ വസ്ത്രം എന്ന സങ്കല്പം പോലും അറിയാത്ത ഒരു വിഭാഗം ഇന്നും ഇന്ത്യയില്‍ ഉണ്ടെന്നത് എവിടെയോ മറന്നു വച്ച അറിവായി.ബോഡോകളും ഉള്‍ഫകളും അസ്വസ്ഥത പടര്‍ത്തുന്ന അസമിലൂടെയുള്ള യാത്രയുടെ ഹൃദയമിടിപ്പ് വായനക്കാരനും അനുഭവപ്പെടും.”സൌദി സിനിമാ ഡയറീസ്” വായിച്ചിട്ട് എനിക്ക് ഒന്നും തന്നെ മനസ്സിലായില്ല.

       അപ്പോഴേക്കും ഏകദേശം പുസ്തകത്തിന്റെ പകുതി എത്തിയിരുന്നു. അധ്യായങ്ങളുടെ നീണ്ട പേരുകളും സ്വതന്ത്രമായ കുറിപ്പുകളും വായന തുടരണോ എന്ന ചോദ്യം മനസ്സിലുയര്‍ത്തി.എനിക്ക് ഈ പുസ്തകത്തെപ്പറ്റി വിവരം തന്ന മുബിയുടെ “യാത്രാനുഭവങ്ങളുടെ പാസ്‌വേഡ്” എന്ന ആസ്വാദനക്കുറിപ്പ് ഞാന്‍ ഒരിക്കല്‍ കൂടി വായിക്കുകയും മുബിയോട് അഭിപ്രായം തേടുകയും ചെയ്തു.അങ്ങനെ വായന വീണ്ടും തുടങ്ങി.

       ലക്ഷ്മണ്‍ ഗായക് വാഡയുടെ കൂടെ ലത്തൂരിലൂടെയുള്ള യാത്രാനുഭവം വായിക്കുമ്പോള്‍ വായനക്കാരനും ആ ഗ്രാമത്തിലൂടെ യാത്ര ചെയ്യുന്നതായി അനുഭവപ്പെടും.രാജ്യം മുഴുവന്‍ സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള്‍ പ്രത്യേക നാട്ടുരാജ്യം അല്ലാഞ്ഞിട്ടു പോലും സ്വാതന്ത്ര്യത്തിന് 14 വര്‍ഷം കാത്തിരിക്കേണ്ടി വന്ന ഒരു സമൂഹത്തിന്റെ കഥ പറയുന്ന 'കുറ്റം, കുറ്റവാളി, നാടോടികളുടെ ജീവിത'മെന്ന കുറിപ്പ് വല്ലാത്തൊരു അനുഭവമാണ്.’കുറ്റവാളി ഗോത്രങ്ങളുടെ’ ജീവിതം പുറം ലോകത്തെത്തിച്ച ഗായക് വാഡ് എഴുതിയ ‘ഉചല്യ’ എന്ന പുസ്തകം വായിക്കാന്‍ ഈ കുറിപ്പ് പ്രേരണ നല്‍കുന്നു.സ്കൂള്‍ പഠനകാലത്ത്, ജാതിയുടെ പേരില്‍ ഡോ.അംബേദ്കര്‍ അനുഭവിച്ച നിരവധി ബുദ്ധിമുട്ടുകള്‍ പഠിച്ചത് ഇന്നും ഈ നാട്ടില്‍ നിലനില്‍ക്കുന്നു എന്നത് ഖേദകരം തന്നെ."ഞങ്ങളുടെ ജീവിതത്തോട് കരുണ കാണിച്ചിട്ടുള്ളത് മനുഷ്യരല്ല, നിരവധി മൃഗങ്ങളാണെന്ന" ലക്ഷ്മണ്‍ ഗായക് വാഡയുടെ വാക്കുകളില്‍ ആ സമുദായത്തിന്റെ കനലെരിയുന്ന മനസ്സിന്റെ ചൂട് അനുഭവപ്പെടുന്നുണ്ട്.

        മരിച്ചവരുടെ നോട്ടുപുസ്തകം എന്ന പേരിന് നിമിത്തമായത് ആലനഹള്ളിയിലെ “അനുവന”യില്‍ അന്ത്യവിശ്രമം കൊള്ളുന്ന യു.ആര്‍ അനന്തമൂര്‍ത്തിയുടെ നോട്ടുപുസ്തകത്തിലെ കുറിപ്പുകള്‍ ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.ഫാഷിസത്തെ ഭയം കൂടാതെ പൊളിച്ചെഴുതുന്നതാണ് അനന്തമൂര്‍ത്തിയുടെ കുറിപ്പുകള്‍.അനന്തമൂര്‍ത്തിയുടെ നോട്ടുബുക്ക് (അതില്‍ നിന്ന് ജനിച്ച പുസ്തകവും)രാജ്യം മരിക്കാതിരിക്കാനുള്ള മാനിഫെസ്റ്റോ ആയിരുന്നുവെന്ന് മുസഫര്‍ അഹമ്മെദ് പറയുമ്പോള്‍ രാജ്യം ശരിയായ ദിശയില്‍ മുന്നോട്ട് നീങ്ങണമെന്നാഗ്രഹിക്കുന്നവർക്ക് പ്രതീക്ഷകള്‍ നൽകുന്നു.

         ഉസ്താദ് ബിസ്മില്ലാഖാനെപ്പറ്റി കൂടുതൽ അറിയാൻ എനിക്ക് ഒരിക്കലും താല്പര്യം ഇല്ലായിരുന്നു.വാരാണസിയിൽ നിന്നുമുയരുന്ന ഷഹനായ് വാദനം ലോകം മുഴുവൻ ആസ്വദിച്ചപ്പോഴും അദ്ദേഹത്തിന്റെ പ്രത്യേകതയെപ്പറ്റി ആരും പറഞ്ഞ് തന്നില്ല.പക്ഷെ, “ബിസ്മില്ലാഖാൻ ഖരാനയുടെ തേങ്ങലുകൾ” എന്ന കുറിപ്പ് നൽകിയ അറിവുകൾ ചെറുതൊന്നുമല്ല.തനിക്ക് ലഭിക്കുന്ന പ്രതിഫലം ബന്ധുക്കൾക്കിടയിൽ വിതരണം ചെയ്യുന്ന ആ മഹാമനസ്കത ഇന്നത്തെ കലാകാരന്മാർക്ക് നേരെയുള്ള ചൂണ്ടുവിരൽ കൂടിയാണ്.

         ചന്തകൾ പറയുന്ന കഥകൾ, എന്റെ നാട്ടിലെ ആഴ്ച ചന്തയെപ്പറ്റിയുള്ള മിറം മങ്ങിയ സ്മരണകൾ എന്നിലുണർത്തി.ആ ചന്തയിൽ കൂടി മുല്ലാ നസ്‌റുദ്ദീൻ നടന്നു നീങ്ങുന്നതും മറ്റും ഈ കുറിപ്പ് വായിച്ചപ്പോൾ ചില ബ്ലാക്ക്& വൈറ്റ് ചിത്രങ്ങളായി മനസ്സിൽ മിന്നി മറഞ്ഞു.മുല്ലാ നസ്‌റുദ്ദീനെ പറ്റി വായിച്ച മിക്ക കഥകളും ചന്തയിൽ നിന്നുള്ളതായിരുന്നു എന്നതാണ് അതിന് കാരണം. ശുഷ്കമായിപ്പോയ എന്റെ ഗ്രാമച്ചന്ത ഇനി എന്ന് തിരിച്ച് കിട്ടും എന്ന് വെറുതെ ചിന്തിക്കാനും ഈ കുറിപ്പ് സഹായിച്ചു.

         ഈ പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന “ആ ബദാംമരം ഞങ്ങളിലേക്ക് വായനാശാലകളെ തുറന്നിട്ടു” എന്ന ലേഖനത്തില്‍ വായനയും പുസ്തകങ്ങളും, ലൈബ്രറികളുമാണ് മുഖ്യകഥാപാത്രങ്ങളായി നമുക്ക് മുന്നിലെത്തുന്നത്. ‘ആരാണ് വലുത്, എഴുത്തുകാരന്‍, വായനക്കാരന്‍, ലൈബ്രേറിയന്‍?’ എന്ന ചോദ്യം സത്യത്തിൽ വല്ലാത്തൊരു ചോദ്യം തന്നെയാണ്. ‘ആലിയ രക്ഷപ്പെടുത്തിയ പുസ്തകങ്ങളെ’ന്ന കുറിപ്പിലെ ആലിയ എന്ന പെൺകുട്ടിയെ ആർക്കും മറക്കാനും സാധിക്കില്ല.ജീവൻ പണയപ്പെടുത്തി പുസ്തകത്തെ സ്നേഹിച്ച അത്തരം കുട്ടികളുടെ ജീവിതം വായിക്കാതെ, പഠിച്ച പുസ്തകങ്ങൾ പിച്ചിച്ചീന്തി വായുവിലേക്കെറിയുന്ന കാഴ്ചകളാണ് പ്രബുദ്ധരായ നമ്മുടെ കുട്ടികൾക്കിടയിൽ പോലും കാണുന്നത്. 

         ആരംഭത്തിൽ മുഷിപ്പ് തോന്നുമെങ്കിലും(?) പുസ്തകം മുഴുവൻ (അനുബന്ധമടക്കം)വായിച്ചു കഴിഞ്ഞാൽ അറിവിന്റെ ഒരു ഭണ്ഡാരം മുന്നിൽ തുറന്ന പ്രതീതി നൽകുന്നതാണ് മരിച്ചവരുടെ നോട്ടു പുസ്തകം.

പുസ്തകം  : മരിച്ചവരുടെ നോട്ടു പുസ്തകം
ഗ്രന്ഥകർത്താവ് : മുസഫർ അഹമ്മദ്
പ്രസാധകർ : ഡി സി ബുക്സ്
വില  : 170 രൂപ
പേജ്  : 174

5 comments:

Areekkodan | അരീക്കോടന്‍ said...

ആരംഭത്തിൽ മുഷിപ്പ് തോന്നുമെങ്കിലും(?) പുസ്തകം മുഴുവൻ (അനുബന്ധമടക്കം)വായിച്ചു കഴിഞ്ഞാൽ അറിവിന്റെ ഒരു ഭണ്ഡാരം മുന്നിൽ തുറന്ന പ്രതീതി നൽകുന്നതാണ് മരിച്ചവരുടെ നോട്ടു പുസ്തകം.

Cv Thankappan said...

അവലോകനം നന്നായിട്ടുണ്ട്
വായിക്കാം.....
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...വായനക്ക് നന്ദി

© Mubi said...

പല കൈവഴികള്‍ തുറന്ന് കിട്ടും മുസഫറിന്റെ ലേഖനങ്ങള്‍ വായിച്ചാല്‍.. ഒന്നില്‍ നിന്ന് ഒന്നിലേക്ക് അങ്ങിനെ പോകും. അത് കൊണ്ടാണ് മാഷോട് പുസ്തകം മുഴുവനായി വായിക്കാന്‍ പറഞ്ഞത്. നന്ദി മാഷേ...

Areekkodan | അരീക്കോടന്‍ said...

മുബീ...വളരെ ശരിയാണ്, പല വഴികളിലൂടെ സഞ്ചരിക്കാനായി.പ്രോത്സാഹനം നല്‍കിയതിന് വീണ്ടും നന്ദി

Post a Comment

നന്ദി....വീണ്ടും വരിക