Pages

Saturday, December 14, 2019

മുറ്റത്തെ കൃഷ്ണനും അബൂബക്കറും

              കൃഷ്ണൻ മാഷും അബൂബക്കർ മാഷും കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ എന്റെ സഹപ്രവർത്തകരാണ്. മാത്രമല്ല രണ്ട് പേരും ‘നാടെവിടെയാ?’ എന്ന ചോദ്യത്തിന് മറുപടി നൽകാറ് അരീക്കോട് എന്നാണ്. പക്ഷെ രണ്ട് പേരും താമസിക്കുന്നത് അരീക്കോട് നിന്നും ഏതാനും കിലോമീറ്ററുകൾ അപ്പുറമാണ്.

               കൃഷിയിൽ അതീവ താല്പര്യമുള്ളവരാണ് രണ്ട് പേരും എന്നതും ഞങ്ങളെ പരസ്പരം അടുപ്പിക്കുന്നു. ലക്ഷദ്വീപ് യാത്രയിൽ എന്റെ കൂടെയുണ്ടായിരുന്ന അബൂബക്കർ മാഷ് അവസാന ദിവസം രണ്ട് ചാക്ക് ഒക്കത്ത് വച്ച് വന്ന ഓർമ്മ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ദ്വീപിലെ തെങ്ങിൻ തൈകൾ ആയിരുന്നു ആ ചാക്കിൽ ! കൃഷ്ണൻ മാഷാകട്ടെ , കോളേജിൽ ലഭിക്കുന്ന ഒഴിവ് സമയം വിനിയോഗിച്ച് കാമ്പസിൽ വാഴയും കപ്പയും നടും. സ്വന്തമായി പരിപാലിക്കും. വിളവെടുത്താൽ നോക്കി നിന്നവർക്കും അഭിപ്രായം പറഞ്ഞവർക്കും അടുത്ത് കൂടി പോയവർക്കും എല്ലാം ദാനം ചെയ്യുകയും ചെയ്യും !

                കൃഷ്ണൻ മാഷ് ഒരു തവണ കാമ്പസിൽ വാഴക്കന്ന് വയ്ക്കുമ്പോൾ , പതിവ് പോലെ ഞാനും അടുത്ത് കൂടി. നേന്ത്രവാഴക്കന്ന് ആയിരുന്നു വച്ച് കൊണ്ടിരുന്നത്. മിക്ക ദിവസങ്ങളിലും വീട്ടിലേക്ക് നേന്ത്രപ്പഴം വാങ്ങിയിരുന്ന എനിക്ക് അപ്പോൾ മനസ്സിൽ ഒരാശ ഉദിച്ചു. ഒരു കന്ന് വീട്ടിൽ കൊണ്ട് പോയി നട്ടാലെന്താ ? കൃഷ്ണൻ മാഷോട് വിവരം പറയേണ്ട താമസം ഒരു വാഴക്കന്ന് എനിക്ക് തന്നു.

                കന്ന് കൊണ്ട് വന്ന് തൊട്ടടുത്ത ശനിയാഴ്ച ഞാൻ അത് നട്ടു. മഴക്കാലം അല്ലാത്തതിനാൽ അവൻ പ്രതിഷേധത്തോടെ മൌനവ്രതം ആരംഭിച്ചു. വളർച്ചയും തളർച്ചയും ഇല്ലാതെയുള്ള ആ നില്പ് മാസങ്ങളോളം നീണ്ടു. വെള്ളത്തിന് ക്ഷാമം നേരിട്ടതിനാൽ ഞാൻ അവനെ അധികം ശ്രദ്ധിച്ചതും ഇല്ല. ബട്ട് , ഒരു ദിവസം അവൻ പിണക്കം മാറി വളർന്നുയരാൻ തുടങ്ങി.

               അതിനിടക്കാണ് ഞാൻ എന്നോ പറഞ്ഞ ഒരു വാക്കിന്റെ പിന്നാലെ കൂടി, അപ്രതീക്ഷിതമായി അബൂബക്കർ മാഷ് രണ്ട് കദളിവാഴത്തൈകൾ കൊണ്ട് വന്നത്. സ്നേഹപൂർവ്വം തന്ന ആ സമ്മാനവും മുറ്റത്ത് സ്ഥലമുണ്ടാക്കി ഞാൻ നട്ടു. അത്യാവശ്യം വളർന്ന തൈകളായിരുന്നതിനാൽ വേനൽ മഴ കിട്ടിയതോടെ കദളിയും കുതിക്കാൻ തുടങ്ങി. അങ്ങനെ കൃഷ്ണനും അബൂബക്കറും മുറ്റത്തെ അയൽ‌വാസികളായി.

               ഒരു ദിവസം അപ്രതീക്ഷിതമായി കൃഷ്ണൻ ഇല ഒടിച്ചു. അടുത്ത ദിവസങ്ങളിൽ കൃഷ്ണൻ ബാക്കി ഇലകളും വാട്ടാൻ തുടങ്ങി. അവസാനം സ്വന്തം ശരീരവും പൊളിച്ച് കാട്ടി. താമസിയാതെ മുറ്റത്തെ എന്റെ കൃഷ്ണൻ എന്നെ വിട്ട് പിരിഞ്ഞു. പുതിയ കുഴി കുത്തി ഞാൻ പുതിയ കൃഷ്ണനെയും കാത്തിരിക്കുകയാണ് ഇപ്പോൾ. നേന്ത്ര തന്നെ വേണം എന്നതിനാൽ കുഴി ഇപ്പോഴും കാലിയാണ്.

               അബൂബക്കർമാർ രണ്ടും പുതിയ ഭൂമി കിട്ടിയ ആവേശത്തിലാണ്. കൃഷ്ണന് നൽകിയ പോലെ പച്ചപ്പുല്ലും , ചാണകപ്പൊടിയും, എല്ലുപൊടിയും, വെള്ളവും ഒപ്പം സ്നേഹത്തോടെയുള്ള  തലോടലും നൽകി അവരെ രണ്ടു പേരെയും ഞാനും മക്കളും വളർത്തുന്നു. മുറ്റത്ത് നെഞ്ച് വിരിച്ച് നിൽക്കുന്ന കദളി വാഴകൾ , അബൂബക്കർ മാസ്റ്ററെ എന്നും എന്റെ മനസ്സിലേക്ക് എത്തിക്കുന്നു.

9 comments:

Areekkodan | അരീക്കോടന്‍ said...

ഒരു ദിവസം അപ്രതീക്ഷിതമായി കൃഷ്ണൻ ഇല ഒടിച്ചു. അടുത്ത ദിവസങ്ങളിൽ കൃഷ്ണൻ ബാക്കി ഇലകളും വാട്ടാൻ തുടങ്ങി.

Cv Thankappan said...

ഇനി നേന്ത്രക്കന്നും വേഗം കിട്ടട്ടേ!
ആശംസകൾ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ഏല്‍പ്പിച്ചിട്ടുണ്ട് !

മാധവൻ said...

വാടിയ കൃഷ്ണന് പകരം വാടാത്ത ആരെങ്കിലും വരട്ടെ...അബൂബക്കർസ് പുഷകലരാകട്ടെ..
കൃഷി കഥ ഇഷ്ടായി ട്ടാ

Areekkodan | അരീക്കോടന്‍ said...

വഴിമരങ്ങള്‍...അബൂബക്കര്‍സ് പുഷ്കലരാകുമ്പോ പോസ്റ്റ് പുതിയത് വരും.

© Mubi said...

കൃഷി വിശേഷങ്ങൾ :) അത് കൊള്ളാം...

Areekkodan | അരീക്കോടന്‍ said...

മുബീ...നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

കൃഷ്ണ വാഴ ...

Areekkodan | അരീക്കോടന്‍ said...

Muraliji...Ha ha haa

Post a Comment

നന്ദി....വീണ്ടും വരിക