Pages

Wednesday, January 12, 2022

ജോളി ജോലി - 2

ഭാഗം -1 


തിരുവനന്തപുരം സ്വദേശികളുമായി സർവ്വീസിൽ നിരവധി തവണ കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ബട്ട്, സന്തോഷ് സാറോട് സംസാരിച്ചാൽ ഒരു പ്രത്യേക സുഖമാണ്. കാരണം പത്ത് മിനുട്ടെടുത്ത് പറയേണ്ട ഒരു കാര്യം അഞ്ച് മിനുട്ടിനകം തീർന്നിരിക്കും. അതിൽ തന്നെ പകുതി മനസ്സിലായാൽ മഹാഭാഗ്യം. ഞാൻ മലപ്പുറം ജില്ലക്കാരനായത് കൊണ്ടല്ല ഈ പ്രശ്നം എന്ന് മറ്റൊരു തിരുവനന്തപുരത്ത്കാരൻ തന്നെ പറഞ്ഞപ്പഴാണ് , സൈക്കോളജിസ്റ്റിന്റെ അടുത്ത് പോകണോ അല്ല ഇ എൻ.ടി യുടെ അടുത്ത് പോകണോ അതോ പഴയ മലയാളം ടീച്ചറുടെ അടുത്ത് പോകണോ എന്ന ത്രിശങ്കു സ്വർഗ്ഗത്തിൽ നിന്നും ഞാൻ രക്ഷപ്പെട്ടത്.

അങ്ങനെയിരിക്കെ ഒരു ചൊവ്വാഴ്ച സന്തോഷ് സാർ സർവ്വർ റൂമിൽ വന്നു. ചൊവ്വാദോഷം സ്ത്രീകൾക്ക് മാത്രമല്ല എന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. വന്നപാടെ സന്തോഷ് സാർ എന്തോ ചോദിച്ചു. ഞാനത് കേട്ടത് ഇപ്രകാരമായിരുന്നു.

"ജംമ്പിങ്ങ് അറിയോ?"

കുട്ടിക്കാലത്ത് രാമൻ കുട്ട്യേട്ടന്റെ മതിലും ആലിക്കുട്ട്യാക്കയുടെ വേലിയും ഒക്കെ ചാടിക്കടന്ന് പരിചയമുള്ള നമ്മളോടാണോ ഈ ചോദ്യം എന്ന നിലക്ക് ഞാൻ തിരിഞ്ഞു നോക്കി. പിന്നിലാരും ഇല്ലാത്തതിനാൽ ഞാൻ പറഞ്ഞു.

" അറിയാം..''

"എങ്കിൽ നാളെ ഒരു പണിയുണ്ട്.." 

ഇതും പറഞ്ഞ് സാറ് സ്ഥലം വിട്ടു. അന്ന് ഉച്ചക്ക് ചോറുണ്ണുമ്പഴും രാത്രി കഞ്ഞി കുടിക്കുമ്പഴും എല്ലാം ഞാൻ തല പുകഞ്ഞാലോചിച്ചു.

" കോളജിന് നേരെ മുന്നിൽ അമ്മച്ചീടെ ക്വാർട്ടേഴ്സാണ്. അതിന് മതിൽ ഇല്ലാത്തതിനാൽ അവിടെ ജമ്പിങ്ങിന് ഒരു സാധ്യത ഇല്ല. കോളജിന് പിന്നിൽ ആർട്സ് കോളേജാണ്. അങ്ങോട്ട് കയറാൻ സ്റ്റെപ്പുകൾ ഉണ്ട്. അവിടെയും ഒരു ജംബിങ്ങ് സാധ്യത കാണുന്നില്ല. ഇനി വേറെ വല്ലടത്തും വല്ല ജംബിങ്ങ് പിറ്റും ഉണ്ടോന്ന് രണ്ട് വർഷമായി അവിടെ ജോലി ചെയ്യുന്ന റൂം മേറ്റ് ഹമീദിനോട് ചോദിച്ചാലോ?" ആലോചിച്ചിട്ട് എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.

"നാളെ ഏതായാലും ഒരു ബർമുഡ ബാഗിലിട്ട് പോകാം. പാന്റിട്ട് ജംബിങ്ങ് നടത്തിയാൽ ചിലപ്പോൾ നട പൊട്ടും. ജമ്പിങ്ങ് തെറ്റി വീണാൽ പാന്റിൽ ചെളി പുരളുകയും ചെയ്യും. ബർമുഡ ഇട്ട് ജമ്പിങ്ങ് വിൽ ബീ മോർ കംഫർട്ട് " മനസ്സ് കുഴഞ്ഞ് മറിഞ്ഞപ്പോൾ ചിന്ത പോലും ഇംഗ്ലീഷിലായി.

എവിടെയാണ് ജമ്പിങ്ങ് എന്നറിയില്ലെങ്കിലും നാളെ ചെയ്യാൻ പോകുന്ന ഈ സാഹസം സഹമുറിയൻമാരോട് പറയാൻ എനിക്ക് മനസ്സ് വന്നില്ല. അഥവാ നാളെ സംഗതി നടന്നില്ലെങ്കിൽ വെറുതെ ശശി ആകണ്ടല്ലോ എന്ന് ഞാൻ കരുതി.

പിറ്റേ ദിവസം കോളജിൽ ഞാൻ എത്തിയതും ഹൃദയത്തിന് പണി അൽപം കൂടി. മിനുട്ടിൽ നൂറ് തവണ ആ പാവം സങ്കോചവികാസ പ്രക്രിയ നടത്തി. എന്നിട്ടും എന്റെ ടെൻഷൻ കുറഞ്ഞതുമില്ല. അപ്പഴാണ് കൈയിൽ കുറെ സാധനങ്ങളുമായി സന്തോഷ് സാർ പ്രത്യക്ഷപ്പെട്ടത്.

"ങേ!" സാറെ കൈയിലെ ഏറ്റവും നീണ്ട സാധനം കണ്ട് ഞാൻ ഞെട്ടി.


(Part 3 - Click Here)


3 comments:

Areekkodan | അരീക്കോടന്‍ said...

ദേ... ഞാൻ ശരിക്കും ഞെട്ടി

© Mubi said...

Pole Vault ആണോ?

Areekkodan | അരീക്കോടന്‍ said...

Mubi...ജംപിങ്ങുമായി പുലബന്ധം പോലും ഇല്ലാത്ത ഒരു സാധനം.

Post a Comment

നന്ദി....വീണ്ടും വരിക