Pages

Monday, January 10, 2022

ജോളി ജോലി

ആയുസ്സിന്റെ പുസ്തകത്തിലെ ഇരുപത്തിയഞ്ചാം താളിൽ വച്ച് മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയി സർവീസിൽ കയറാനായിരുന്നു എന്റെ വിധി. ഒരു വർഷം ശമ്പളത്തോടെ പരിശീലനം നൽകിയതിന്  ആറ് മാസത്തെ ലീവും ആറ് മാസത്തെ സേവനവും ഞാൻ തിരിച്ചും നൽകിക്കൊണ്ട് മെല്ലെ ആ തൊഴുത്തിൽ നിന്ന് പടിയിറങ്ങി. 

തുടർന്ന് KSEB യിൽ കാഷ്യറായി പുതിയ ജോലിയിൽ കയറി. മാസാമാസം ശമ്പളം എണ്ണുമ്പോൾ ഒരു കാലത്തും ലക്ഷങ്ങൾ തൊട്ടില്ലെങ്കിലും മിക്ക ദിവസങ്ങളിലും ബോർഡിന് ലക്ഷങ്ങൾ പിരിച്ചെടുത്ത് എണ്ണിക്കെട്ടിക്കൊടുത്തു. ആറ് വർഷം അവിടെയും , കാശ് എണ്ണിയും പൊതുജനമടച്ച കാശിന് കണക്ക് ഉണ്ടാക്കിയും കഴിഞ്ഞു പോയി. കറന്റ് ഞാണിൽ കളിക്കുന്ന ഒരു ജൂൺ മാസത്തിൽ, വീട്ടിൽ നിന്നും വിളിച്ചാൽ കേൾക്കാവുന്ന അത്രയും അടുത്തുള്ള ഓഫീസിൽ നിന്നും ജോലി രാജിവച്ച് ഞാൻ എല്ലാ സഹപ്രവർത്തകരെയും ഒന്ന് ഷോക്കടിപ്പിച്ചു മുങ്ങി. 

വയസ്സ് മുപ്പത്തിമൂന്നിൽ എത്തിയപ്പോൾ  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്ന ഗസറ്റഡ് തസ്തികയിൽ പിന്നെ പൊങ്ങിയത് മാനന്തവാടിയിലെ ഗവ.എഞ്ചിനീയറിംഗ് കോളേജിലായിരുന്നു. ജോലി കിട്ടി കിട്ടി ഞാൻ തെണ്ടുന്നതിലെ സങ്കടം കാരണം ജോലി കിട്ടാത്ത ഏതോ ഒരു ആത്മ സുഹൃത്ത് ചെയ്ത കൂടോത്രം ഫലിച്ചു. അമ്പതാം വയസ്സിലും  അതേ വകുപ്പിൽ തന്നെ തസ്തികയുടെ പേര് കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നു മാറ്റി ബ്രാക്കറ്റിൽ ഒരു HG എന്നും ചേർത്ത് ഞാൻ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ബാറ്റിംഗ് തുടരുന്നു. 

 കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോയിൻ ചെയ്യുമ്പോൾ ഞാനും ഞാൻ പഠിച്ച കമ്പ്യൂട്ടർ കോഴ്സും തമ്മിൽ ഒരു ദശാബ്ദത്തിന്റെ വിടവ് ഉണ്ടായിരുന്നു. നാട്ടിലെ  പ്രശസ്തമായ ഒരേ ഒരു കമ്പ്യൂട്ടർ ട്രെയ്നിംഗ് സ്ഥാപനത്തിന്റെ പാർട്ട്ണർ ആയിരുന്നു എന്നതായിരുന്നു ഈ കാലയളവിൽ ഞാനും കമ്പ്യൂട്ടറും തമ്മിലുള്ള ഏക ബോണ്ടിംഗ് ഫാക്ടർ. 

മാനന്തവാടിയിൽ ഞാൻ ജോലിക്ക് ചേരുമ്പോൾ എന്റെ അതേ തസ്തികയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോയിൻ ചെയ്ത തിരുവനന്തപുരം സ്വദേശി ശറഫ് സാറും വർഷങ്ങളായി ഈ തസ്തികയിൽ താൽക്കാലികമായി ജോലി ചെയ്യുന്ന വയനാട് സ്വദേശി ബിജുവും ഉണ്ടായിരുന്നു. ഞങ്ങൾക്ക് സപ്പോർട്ടായി രണ്ട് ട്രേഡ്സ്മാൻമാരും ഒരു ട്രേഡ് ഇൻസ്ട്രക്ടറും പിന്നെ മൂന്ന് അപ്രന്റീസ് പെമ്പിള്ളേരും കൂടി ഉണ്ടായിരുന്നു. എല്ലാവർക്കും കൂടി ഇരിക്കാനുള്ളത് ഒറ്റ ലാബ് മാത്രമായതിനാൽ മൂന്ന് പേർ മൂത്രമൊഴിക്കാൻ പോകുമ്പോളായിരുന്നു അടുത്ത മൂന്ന് പേർക്ക് ഇരിക്കാൻ സീറ്റ് കിട്ടിയിരുന്നത്. 

ഒമ്പത് പേർക്ക് വിവിധ ജോലികൾ വിഭജിച്ചു കൊടുത്തപ്പോൾ, കാലത്ത് ഒൻപതര മണിക്ക് സർവ്വർ സ്വിച്ച്ഓൺ ചെയ്യുക വൈകിട്ട് നാലര മണിക്ക് ഷട്ട് ഡൗൺ ചെയ്യുക എന്നതായിരുന്നു എനിക്ക് ലഭിച്ച ഹിമാലയൻ ടാസ്ക് . ഈ മഹത്തായ കർമ്മം ഒരു ദിവസം മുടങ്ങിപ്പോയാൽ ആകെ നഷ്ടം വരുന്നത് തിരുവനന്തപുരം സ്വദേശിയും ഇലക്ട്രോണിക്സ്‌ ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകനും ആയിരുന്ന സന്തോഷ് സാർക്ക് മാത്രമായിരുന്നു. അതിനാൽ ഞാൻ ഓണാക്കിയില്ലെങ്കിലും അദ്ദേഹം വന്ന് ആ കർമ്മം നിർവഹിക്കുമായിരുന്നു. 

ചില ദിവസങ്ങളിൽ രാവിലെ തന്നെ സർവർ റൂമിൽ നിന്ന് കീ ബോഡിൽ ടപ് ടപേന്ന് അടിക്കുന്ന ശബ്ദം കേൾക്കാം. ഇരുട്ട് റൂമിൽ സന്തോഷ് സാറിന്റെ തിളങ്ങുന്ന പല്ലുകൾ മാത്രമേ അപ്പോൾ കാണാൻ സാധിക്കൂ. അന്ന് വൈകുന്നേരം വരെ ആ കീ ബോർഡിലെ അടി തുടരും. ഞങ്ങളിലൊരാളുടെ സീറ്റും അന്ന് ഗോപിയാകും. നാലരയുടെ ഷട്ട് ഡൗൺ കർമ്മം നിർവ്വഹിക്കേണ്ടതില്ല എന്നത് മാത്രമാണ് അന്നത്തെ ഒരാശ്വാസം.അത് , സാർ എണീറ്റ് പോകുമ്പോൾ ചെയ്ത് കൊള്ളും.

അങ്ങനെ ജോലി ജോളിയായി മുന്നോട്ട് പോകവേയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു അമളിയും അതിലൂടെ പുതിയൊരു പാഠവും ഞാൻ പഠിച്ചത്.


(Part 2 -  Click Here)

1 comments:

Areekkodan | അരീക്കോടന്‍ said...

2022 ലെ മനോരാജ്യത്തിലെ തേന്യാക്ഷരങ്ങളിലെ ആദ്യ അമിട്ട് പൊട്ടിക്കട്ടെ ...

Post a Comment

നന്ദി....വീണ്ടും വരിക