Pages

Friday, October 10, 2025

വസിഷ്ഠ് ഹോട്ട് വാട്ടർ സ്പ്രിംഗ് (മണാലി ഡയറീസ് - 8)

മണാലി ഡയറീസ് - 7

റോത്താംഗ് പാസിൽ നിന്ന് തിരിച്ച് ഞങ്ങൾ മണാലിയിലെത്തുമ്പോൾ സമയം വൈകിട്ട് നാല് മണി ആയിരുന്നു. മണാലിയിലെ ഞങ്ങളുടെ അവസാന സന്ദർശന സ്ഥലം വസിഷ്ഠ് ഹോട്ട് സ്പ്രിംഗ് ആയിരുന്നു. വസിഷ്ഠ് ക്ഷേത്രത്തിനോട് ചേർന്നാണ് ഈ ഹോട്ട് സ്പ്രിംഗ്. പ്രവേശന ഫീസ് ഇല്ല. രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് പ്രവേശന സമയം.

ഭൂമിക്കടിയിൽ നിന്നും ചൂടുവെള്ളം ചീറ്റി വരുന്ന  ഒരു പ്രതിഭാസമാണ് ഹോട്ട് സ്പ്രിംഗ് എന്നായിരുന്നു എൻ്റെ ധാരണ. ചെറുപ്പത്തിൽ വായിച്ച ഒരു പുസ്തകമായിരുന്നു ആ തെറ്റിദ്ധാരണക്ക് കാരണം. ഞാൻ വായിച്ചതും ഇതും വ്യത്യസ്തമായ സംഗതികളാണെന്ന് പിന്നീടാണ് മനസ്സിലായത്. എങ്കിലും മഞ്ഞുറഞ്ഞ് കിടക്കുന്ന മണാലിയിൽ ചുടു നീരുറവ എന്നത് ഒരു അത്ഭുത പ്രതിഭാസമായതിനാൽ അത് നിർബന്ധമായും കാണണം എന്ന് ഞാൻ തീരുമാനിച്ചു. അതിനാൽ ആരോഗ്യസ്ഥിതി മോശമായിട്ടും  വസിഷ്ഠ് ക്ഷേത്രവും ഹോട്ട് സ്പ്രിംഗും കാണാനായി ഞങ്ങൾ നീങ്ങി.

മണാലി ടൗണിൽ നിന്ന് മൂന്നോ നാലോ കിലോമീറ്റർ മാത്രമേ വസിഷ്ഠ് ക്ഷേത്രത്തിലേക്കുള്ളൂ. വാഹനം ക്ഷേത്രത്തിൻ്റെ വളരെ അടുത്ത് വരെ പോവുകയും ചെയ്യും. പതിവ് പോലെ വാഹനം കയറുന്നത് വരെ കൊണ്ടു പോയി രവി ഞങ്ങളെ ഒരു സ്ഥലത്ത് ഇറക്കി. കാൽനടയായി പോകേണ്ട സ്ഥലങ്ങൾ ആരോഗ്യസ്ഥിതി നോക്കാതെത്തന്നെ ഞാൻ നടന്നു കയറി.

പൂർണ്ണമായും മരത്തടി കൊണ്ട് നിർമ്മിച്ചതാണ് വസിഷ്ഠ് ക്ഷേത്രം.ക്ഷേത്രത്തോട് ചേർന്ന് തന്നെയാണ് ഹോട്ട് സ്പ്രിംഗ്. അകത്തേക്ക് പ്രവേശിക്കാൻ പാദരക്ഷകൾ അവനവൻ്റെ ഉത്തരവാദിത്വത്തിൽ എവിടെയെങ്കിലും അഴിച്ച് വയ്ക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ പ്രവേശന കവാടവും കുളിസ്ഥലവുമാണുള്ളത്. ആവശ്യമുള്ളവർക്ക് അതിൽ ഇറങ്ങി കുളിക്കാം. ഹോട്ട് സ്പ്രിംഗിൻ്റെ ചൂട് മാത്രം അറിഞ്ഞാൽ മതി എങ്കിൽ പടവിലിരുന്ന് കാല് തൂക്കിയിടാം. 

കുളിക്കാൻ അനുവാദമുള്ളതിനാൽ, ഹോട്ട് സ്പ്രിംഗ് ക്യാമറയിൽ പകർത്താൻ അനുവാദമില്ല. കുടുംബം അകത്ത് കയറി എല്ലാം കണ്ട് വന്ന ശേഷം ഞാനും അകത്ത് കയറി. ഹോട്ട് സ്പ്രിംഗിൽ ഒരു വിദേശി മാത്രം കുളിക്കുന്നുണ്ടായിരുന്നു. ചൂടുവെള്ളം ഇതുവരെ കാണാത്ത പോലെയായിരുന്നു അദ്ദേഹത്തിൻ്റെ ആറാട്ട്. കൂടുതൽ ഒന്നും അവിടെ കാണാനില്ലാത്തതിനാൽ ഞങ്ങൾ തിരിച്ചിറങ്ങി.

പ്രാതലും ഉച്ചഭക്ഷണവും കഴിക്കാത്തതിനാൽ വിശപ്പിൻ്റെ വിളി അതികഠിനമായിരുന്നു. നമുക്കിഷ്ടപ്പെട്ട ഭക്ഷണം കിട്ടില്ല എന്നറിയാമെങ്കിലും ശാന്തമായ ഒരു ഹോട്ടലിൽ കയറി ഞങ്ങളെല്ലാവരും അത്യാവശ്യം സമയം വിശ്രമിച്ച് തന്നെ ആഹാരം കഴിച്ചു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വിളിച്ച ഉടനെ രവി അവിടെ വണ്ടിയുമായി എത്തുകയും ചെയ്തു. മണാലിയിലെ കാഴ്ചകൾ പൂർത്തിയാക്കി ഞങ്ങൾ വീണ്ടും ഹോട്ടലിൽ തിരിച്ചെത്തി.

തിരിച്ച് ഡൽഹിയിലേക്കുള്ള ബസ്സ് രാത്രിയിലായതിനാൽ ടാക്സിക്കാരനെ പറഞ്ഞുവിടാൻ ഞാൻ തീരുമാനിച്ചു. കാശ്മീരിൽ നിന്നും വ്യത്യസ്തമായി, ഡ്രൈവർ  രവി ചൗഹാൻ ഞങ്ങളോട് ടിപ്പ് ഒന്നും ചോദിച്ചില്ല. എങ്കിലും യാത്രയിലുടനീളം അയാളുടെ പെരുമാറ്റം ഹൃദ്യമായതിനാൽ ഗൂഗിൾ പേ നമ്പർ ചോദിച്ചു വാങ്ങി ഞാൻ ടിപ്പ് കൊടുത്തു. രാത്രി എട്ട് മണിക്ക് ഞങ്ങൾ മണാലിയുടെ തണുപ്പിൽ നിന്നും ഡൽഹിയിലെ ചൂടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചതോടെ വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു യാത്രക്ക് കൂടി അവസാനമായി. 

(ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ രണ്ട് നല്ല ഡ്രൈവർമാരുടെയും നമ്പർ കൂടി നൽകുന്നു. ആവശ്യമുള്ളവർക്ക് വിളിക്കാം. എൻ്റെ പേര് പറഞ്ഞാൽ മനസ്സിലാവില്ല🫣
രവി ചൗഹാൻ : 8219181899
മഹേഷ് : 8679514174 )

ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളാണ് ഓരോ യാത്രയും സമ്മാനിക്കുന്നത്. ഈ കുറിപ്പ് തയ്യാറാക്കിയത് എൻ്റെ നാലാം കാശ്മീർ യാത്രയിൽ വന്ദേഭാരത് ട്രെയിനിൽ വച്ചാണ്. യാത്രകളും യാത്രക്കുറിപ്പുകളും ആരോഗ്യമുള്ളിടത്തോളം കാലം ഇനിയും തുടരും.


(അവസാനിച്ചു)

Thursday, October 02, 2025

മഞ്ഞ് മഴ നനഞ്ഞ്.... (മണാലി ഡയറീസ് - 7)

മണാലി ഡയറീസ് - 6

എല്ലാവരും വീണ്ടും ഒത്തു ചേർന്നതോടെ മഞ്ഞിൽ നിന്നുള്ള ഏതാനും ഫോട്ടോകൾ എടുക്കാനായി ഞങ്ങൾ നീങ്ങി. കൃത്യ സമയത്ത് തന്നെ ഒരു ഫോട്ടോഗ്രാഫർ ഞങ്ങളുടെ മുന്നിലെത്തി.

"സാർ... ഫോട്ടോ മാർന ?"

"കിത് ന ഹോഗ?'

"ഏക് കൊ പച്ചാസ്"

"സിർഫ് പച്ചാസ് ?" 

"ഹാം ജീ .... ആപ്കോ മൊബൈൽ മേം ബേച്ച് ദുംഗ"

അപ്പോഴാണ് താജ് മഹൽ, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫോട്ടോ പ്രിൻ്റ് ചെയ്ത് നൽകാതെ ഡിജിറ്റൽ കോപ്പിയാണ് നൽകുന്നത് എന്ന് മനസ്സിലായത്. യഥാർത്ഥത്തിൽ അത് തന്നെയാണ് ഞങ്ങൾക്ക് വേണ്ടിയിരുന്നതും.പരിചയ സമ്പന്നനായ ഫോട്ടോഗ്രാഫർ ആയതിനാൽ പല പോസിലും ഫോട്ടോ എടുത്ത് കാണിച്ച് തന്ന ശേഷം അതിൽ നിന്ന് ആവശ്യമായത് തെരഞ്ഞെടുക്കാൻ പറഞ്ഞു. ഇഷ്ടപ്പെട്ട നാലെണ്ണം മക്കൾ അതിൽ നിന്നും തെരഞ്ഞെടുത്തു.

ഹഡിംബ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ കണ്ടത് പോലെ യാക്കുകൾ ഇവിടെയും ഉണ്ടായിരുന്നു. പുറത്ത് കയറി ഏതാനും ദൂരം ചുറ്റി വരാൻ നൂറ് രൂപയായിരുന്നു ചാർജ്ജ്.പുറത്ത് കയറി ഫോട്ടോ എടുത്താൽ മാത്രം മതി എന്നറിയിച്ചപ്പോൾ അമ്പത് രൂപക്ക് കാര്യം സാധിച്ചു. ചെറിയ മക്കളെ രണ്ടു പേരെയും ഓരോ യാക്കിൻ്റെ പുറത്ത് കയറ്റി ആവശ്യമായ ഫോട്ടോകൾ എടുത്ത ശേഷം ഞങ്ങൾ തിരിച്ച് പോരാൻ തീരുമാനിച്ചു.

പെട്ടെന്നാണ് കാലാവസ്ഥ വീണ്ടും മാറിയത്. സീറോ പോയിൻ്റിൽ അനുഭവിച്ച പോലെ മഞ്ഞു പൂക്കൾ ഞങ്ങളുടെ ശരീരത്തിൽ പതിക്കാൻ തുടങ്ങി. അൽപ സമയത്തിനകം തന്നെ അത് ശക്തി കൂടി മഞ്ഞ് വീഴ്ചയായി മാറി.മഞ്ഞു പൂക്കൾ ശരീരത്തിൽ ഏറ്റുവാങ്ങിക്കൊണ്ട് ഞങ്ങൾ അത് നന്നായി ആസ്വദിച്ചു. അതോടെ റോതാങ്ങ് സന്ദർശനം ശരിക്കും അർത്ഥപൂർണ്ണമായി. 

കോതി ഗ്രാമവും ബേ വെള്ളച്ചാട്ടവും കാണണം എന്ന് മഹേഷിനോട് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു.എൻ്റെ തുടർച്ചയായ ചുമ കാരണം ഡ്രൈവർ രവിക്ക് വീണ്ടും ആശങ്ക തോന്നി. പർവ്വതത്തിൻ്റെ മുകളിലെ മർദ്ദവ്യത്യാസം കാരണമുള്ള പ്രശ്നങ്ങളാണെന്നായിരുന്നു രവിയുടെ ധാരണ. നാലഞ്ച് ദിവസമായി തുടരുന്നതാണ് ഈ ചുമ എന്ന് ഞാൻ രവിയെ ധരിപ്പിച്ചു.  

വന്ന വഴിയെ തിരിച്ചു പോകാതെ മർഹി വഴിയായിരുന്നു രവി തിരിച്ചിറങ്ങിയത്. മടക്കയാത്ര തുടങ്ങി അൽപം കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും ഉറക്കം തുടങ്ങി. പുറത്ത് മഞ്ഞ് മഴ കൂടുതൽ ശക്തമായി. കോതിയും ബേ വെള്ളച്ചാട്ടവും സന്ദർശന ഷെഡ്യൂളിൽ നിന്നും ഞാൻ ഒഴിവാക്കി. അപകടരമായ വളവുകളും തിരിവുകളും നിറഞ്ഞ റോഡിലൂടെ രവി അനായാസം ഞങ്ങളെ താഴെ എത്തിച്ചു. വാടകക്കെടുത്ത കോട്ടും ഷൂസുകളും തിരിച്ചേല്പിച്ച ശേഷം ഞങ്ങൾ വസിഷ്ട് ഹോട്ട് സ്പ്രിംഗ് കാണാനായി നീങ്ങി.

Next: വസിഷ്ഠ് ഹോട്ട് സ്പ്രിംഗ്