Pages

Wednesday, February 25, 2026

ടീം 87 SSC @ കാശ്മീർ - 2

 ടീം 87 SSC @ കാശ്മീർ  - 1

ബൾക്ക് ബുക്കിംഗ് ചെയ്തിട്ടും ഏഴ് പേർക്ക് ഒരേ ക്യാബിനിലും മൂന്ന് പേർക്ക് അതേ കമ്പാർട്ട്മെൻ്റിൽ മറ്റൊരു ക്യാബിനിലും ആയിരുന്നു സീറ്റ് കിട്ടിയത്. ഇതിൽ തന്നെ സിദ്ദീഖ് വരാത്തതിനാൽ ആ സീറ്റ് ഒഴിവായിരുന്നു. ഞങ്ങളുടെ ക്യാബിനിലെ എട്ടാമൻ ആർ.എ.സി ടിക്കറ്റുള്ള രണ്ട് പേരായിരുന്നു. അവർക്ക് രണ്ടു പേർക്കും ബെർത്ത് നൽകി മറ്റേ ക്യാബിനിലേക്ക് മാറ്റി ഞങ്ങളിൽ ഒരാൾ കൂടി ഈ കാബിനിലെത്തി. മെഹ്ബൂബ് മാത്രം ആ കാബിനിൽ ഒറ്റക്കായി. അവനത് പ്രശ്നമില്ല എന്ന് പറഞ്ഞതിനാൽ ഞാനും പിന്നീട് അതിലേക്ക് ശ്രദ്ധ കൊടുത്തില്ല. എങ്കിലും മെഹബൂബിന് ട്രെയിൻ യാത്ര പരിചയമില്ലാത്തതിനാലും ഡോറിൻ്റെ തൊട്ടടുത്തായതിനാലും എനിക്ക് ഉള്ളിൻ്റെയുള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു.

സമയം രാത്രിയായി. മെഹ്ബൂബ് തയ്യാറാക്കി കൊണ്ടുവന്ന ബിരിയാണി കഴിച്ച് എല്ലാവരും വീണ്ടും ചാർജ്ഡ് ആയി. ഞങ്ങളുടെ അന്താക്ഷരിയും പാട്ടും ട്രെയിനിനെ മൊത്തം മറ്റൊരു വൈബിലേക്ക് എത്തിക്കുന്നത് മറ്റു ക്യാബിനിലെ യാത്രക്കാർ കൂടി പാട്ട് മൂളുന്നതിലൂടെയും ഞങ്ങളോടൊപ്പം ചേരുന്നതിലൂടെയും ഞങ്ങൾ തിരിച്ചറിഞ്ഞു. മെഹ്ബൂബ് ഇതിനിടക്ക് എപ്പഴോ ഉറങ്ങാൻ പോയി. ലോവർ ബെർത്തിലായിരുന്നു അവൻ കിടന്നിരുന്നത്.

പതിനൊന്ന് മണിയായതോടെ ഓരോരുത്തരായി അവനവൻ്റെ ബെർത്തിലേക്ക് കയറിക്കൂടി ഉറക്കം തുടങ്ങി. മെഹ്ബൂബ് അവിടെ തന്നെ ഉണ്ടെന്ന് കിടക്കുന്നതിന് മുമ്പ് ഞാൻ ഒരിക്കൽ കൂടി ഉറപ്പ് വരുത്തി. കേരളം വിട്ടു കഴിഞ്ഞതിനാൽ ട്രെയിൻ അതിൻ്റെ വിശ്വരൂപം പുറത്തെടുക്കാനും തുടങ്ങി.

അൽപ സമയം കഴിഞ്ഞപ്പോഴേക്കും പഴയ ഫാർഗോ ലോറി കയറ്റം കയറി വരുന്ന പോലെ ഒരു ശബ്ദം കേൾക്കാൻ തുടങ്ങി.

"ങ്ർർർ......ങ്ർർർർ......ങ്ർർർർർ...... " 

കൂട്ടത്തിലെ ഫാർഗോ ആയ ഗോവിന്ദനാണ്. അൽപം വിക്സ് പഞ്ഞിയിലാക്കി മൂക്കിൽ വച്ചതോടെ അവൻ ഞെട്ടി എഴുന്നേറ്റു.

"ജലദോഷം ഉണ്ടാകുമ്പോഴുള്ള പ്രശ്നമാ..." ക്ഷമാപണം നടത്തി ഗോവിന്ദൻ തിരിഞ്ഞു കിടന്നു.

"അയല പൊരിച്ചതുണ്ട്...." പെട്ടെന്നുള്ള ഒരു പാട്ടു കേട്ട് ഞാൻ ഞെട്ടിയുണർന്ന് വീണ്ടും ഗോവിന്ദനെ നോക്കി. അന്താക്ഷരിയിൽ അവൻ്റെ വായിൽ നിന്ന് വന്നതെല്ലാം 1960 മോഡൽ പാട്ടുകൾ ആയിരുന്നതിനാലാണ് ഇത്തവണ അവനെ നോക്കിയത്. ബട്ട്, അപ്പോഴേക്കും പാട്ട് നിന്നു. ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങി.

"അയല പൊരിച്ചതുണ്ട്.... കരിമീൻ വറുത്തതുണ്ട്......" പാട്ട് കേട്ട് ഞാൻ വീണ്ടും ഞെട്ടിയുണർന്നു. അപ്പോഴേയ്ക്കും മുജീബ് ഫോൺ എടുത്തു.

"ഹലോ...നിയാസ് അഞ്ച് അയല ... രണ്ട് മത്തി .... കുഞ്ഞാപ്പു മൂന്ന് കാതറ..... അളിയന് അഞ്ച് കിലോ മാന്തള് .." മുജീബ് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

'എൻ്റമ്മേ... അഞ്ച് കിലോ മാന്തളടിക്കുന്ന അളിയനോ.... ബല്ലാത്ത അളിയൻ തന്നെ ...' ഉറക്കത്തിൽ ഫൈസൽ ആത്മഗതം ചെയ്തു.

"ഒന്ന് മുണ്ടാതെ കടക്ക് പൊട്ടാ.." താഴെ ബർത്തിൽ നിന്നും നുസൈബയുടെ ശബ്ദമുയർന്നു. ഞാനും ഒന്ന് തിരിഞ്ഞ് കിടന്ന് വീണ്ടും ഉറങ്ങാൻ തുടങ്ങി.

"അയല പൊരിച്ചതുണ്ട്...." കൂടുതൽ പാടുന്നതിന് മുമ്പേ മുജീബ് വേഗം ഫോൺ എടുത്തു.
വിവിധ തരം മീനുകളുടെ കണക്ക് വീണ്ടും ഒഴുകി. ഞാൻ മെല്ലെ എണീറ്റ് ടോയ്ലെറ്റിലേക്ക് നീങ്ങി. 

എ.സിയുടെ തണുപ്പ് കാരണം മിക്ക ബെർത്തുകളിലും വെള്ള പുതപ്പ് കൊണ്ട് തലയടക്കം മൂടിപ്പുതച്ച് കിടക്കുന്നവരായിരുന്നു. അതിനാൽ തന്നെ മോർച്ചറിയിലൂടെ നടക്കുന്ന പോലെയായിരുന്നു എനിക്ക് മനസ്സിൽ തോന്നിയത്.പോകുന്ന സമയത്ത് മെഹ്ബൂബ് കിടന്ന ബെർത്തിലേക്ക് വെറുതെ ഒന്ന് ഞാൻ നോക്കി.ബെർത്ത് കാലിയായതിനാൽ എന്നെപ്പോലെ അവനും ടോയ്ലെറ്റിലേക്ക് പോയിട്ടുണ്ടാകും എന്ന് ഞാൻ കരുതി. ഞാൻ ടോയ്ലറ്റിൽ നിന്ന് തിരിച്ച് വരുമ്പോഴും ബെർത്ത് കാലിയായിരുന്നു. മറ്റു ബെർത്തുകളിൽ ഉള്ളവർ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് എൻ്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഞാൻ എൻ്റെ സീറ്റിൽ പോയി ഇരുന്നു. ഉറക്കം എന്നെ വീണ്ടും തഴുകാൻ തുടങ്ങിയതോടെ വീണ്ടും ബെർത്തിൽ കയറിക്കിടന്നു.

സുബഹ് നമസ്കരിക്കാനായി എണീറ്റപ്പോൾ ഞാൻ വീണ്ടും മെഹ്ബൂബിനെ പോയി നോക്കി. ബെർത്ത് അപ്പോഴും കാലിയായിരുന്നു. മെഹ്ബൂബിൻ്റെ അതേ കാബിനിൽ ഞങ്ങൾ ബെർത്ത് അഡ്ജസ്റ്റ് ചെയ്തു കൊടുത്തവരോട് ചോദിച്ചപ്പോൾ, അവരും ഒരുറക്കം കഴിഞ്ഞ് എണീറ്റപ്പോൾ കണ്ടിട്ടില്ല എന്നറിയിച്ചു. പല ബെർത്തുകളിലും ലേഡീസ് ആയിരുന്നതിനാൽ പുതപ്പ് പൊക്കി നോക്കാൻ ധൈര്യവും തോന്നിയില്ല. ഞാൻ വീണ്ടും ഞങ്ങളുടെ കാബിനിലേക്ക് നീങ്ങി. സുബഹ് നമസ്കാര കഴിഞ്ഞപ്പഴേക്കും നാരായണൻ എണീറ്റു. നാരായണനോട് ഞാൻ വിവരം പറഞ്ഞു. മെഹ്ബൂബ് കിടന്നതൊഴികെ ബാക്കി എല്ലാ ബെർത്തുകളിലും ആളുണ്ട് എന്ന് അവനും  പറഞ്ഞു.

എൻ്റെ ചിന്തകൾ പല റെയിൽവെ സ്റ്റേഷനുകളിയുടെയും കൂകിപ്പായാൻ തുടങ്ങി. മെഹ്ബൂബിന് ഹിന്ദി സംസാരിക്കാൻ അറിയും എന്നുള്ളത് മാത്രമായിരുന്നു എൻ്റെ ഏക ആശ്വാസം. ഇത്രയും കാലത്തെ യാത്രയിലൊന്നും നേരിടാത്ത ഒരു പ്രശ്നമായതിനാൽ അടുത്ത സ്റ്റേഷൻ എത്തുന്നത് വരെയോ ടി.ടി.ആർ വരുന്നത് വരെയോ കാത്തിരിക്കാം എന്ന് ഞാൻ തീരുമാനിച്ചു. മറ്റെന്തോ തീരുമാനമെടുത്ത് നാരായണനും പോയി. മറ്റുള്ളവരെല്ലാം സുഖ സുഷുപ്തി തുടർന്നു.

"ആബ്യേ.... ആളെ കണ്ടെത്തി ട്ടോ..." അൽപ സമയത്തിന് ശേഷം, മെഹ്ബൂബിനെ എൻ്റെ മുന്നിൽ ഹാജരാക്കിക്കൊണ്ട് നാരായണൻ പറഞ്ഞു.

"എവിടെയായിരുന്നു..?" ഞാൻ ചോദിച്ചു.

"അതാ സ്ത്രീ കിടന്ന ബെർത്തിൽ, പുതപ്പിനുള്ളിലൂടെ കഷണ്ടിയിൽ വച്ച നിലയിൽ ഒരു കണ്ണട കണ്ടപ്പോൾ ഞാൻ പുതപ്പ് പൊക്കി നോക്കി..."

"എന്താ മെഹ്ബു....? സീറ്റ് മാറി കിടക്കുമ്പോൾ നിനക്ക് ഒന്ന് പറഞ്ഞൂടെ?" ഞാൻ മെഹ്ബൂബിനോടായി പറഞ്ഞു.

"ങേ! അതും ചെയർമാനോട് പറയണോ?"

"അങ്ങനെയല്ല... ട്രെയിൻ യാത്ര അധികം പരിചയമില്ലാത്തത് കൊണ്ട് പറഞ്ഞതാ.."

"അത്.... ആ സ്ത്രീ ഇറങ്ങിപ്പോയപ്പോ ഞാനങ്ങോട്ട് മാറിക്കിടന്നതാ ..."

"ആ... നിന്നെ കാണാത്തതോണ്ട് എൻ്റെ ഉറക്കവും പോയിക്കിട്ടി.. ഏതായാലും ഇനി ശ്രദ്ധിച്ചാൽ മതി"

അരുണൻ്റെ കിരണങ്ങൾ മെല്ലെ മെല്ലെ മുഖപടം നീക്കിത്തുടങ്ങി. 'മോർച്ചറി' ക്രമേണ ജനറൽ വാർഡായി മാറി.

(തുടരും...)


1 comments:

Areekkodan | അരീക്കോടന്‍ said...

അൽപ സമയം കഴിഞ്ഞപ്പോഴേക്കും പഴയ ഫാർഗോ ലോറി കയറ്റം കയറി വരുന്ന പോലെ ഒരു ശബ്ദം കേൾക്കാൻ തുടങ്ങി.

Post a Comment

നന്ദി....വീണ്ടും വരിക