Pages

Thursday, February 19, 2026

റംസാൻ ഹദിയ

എൻ്റെ പ്രിയപ്പെട്ട പിതാവ് മരിച്ചിട്ട് പതിനെട്ട് വർഷമായി (പടച്ചവൻ അദ്ദേഹത്തിന് മഗ്ഫിറത്ത് നൽകട്ടെ, ആമീൻ). ബാപ്പ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ സ്വന്തം കസ്റ്റഡിയിൽ ഉണ്ടായിരുന്ന തിന്നാൻ പറ്റുന്ന ചില സാധനങ്ങൾ ആയിരുന്നു കൽക്കണ്ടവും കാരക്കയും കൊപ്രയും. വീട്ടിൽ വരുന്ന കുട്ടികൾക്ക് നൽകാനായിരുന്നു കൽക്കണ്ടം (Click & Read). കാരക്ക ബാപ്പാക്ക് തിന്നാനും. അത് മക്കളായ ഞങ്ങൾക്കും തരും. 

പരസ്പരം ഒട്ടിപ്പിടിച്ച് മണലും മറ്റും പറ്റിയ ഒരു തരം കാരക്കയായിരുന്നു അന്ന് മാർക്കറ്റിൽ കിട്ടിയിരുന്നത്. ബാപ്പ അത് വാങ്ങി നന്നായി കഴുകി ഉണക്കി എടുത്ത് പാത്രത്തിൽ സൂക്ഷിച്ച് വെയ്ക്കും. കാരക്ക തിന്നാൻ തരുമ്പോൾ ഒരു കൊപ്രാക്കഷ്ണം കൂടി തരും. ആ കോമ്പിനേഷൻ്റെ രുചി അന്നാണ് ഞാൻ ആദ്യമായി അറിഞ്ഞത്.

കാലമേറെ കഴിഞ്ഞു. ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നിങ്ങനെ ചില പദങ്ങൾ കേൾക്കാൻ തുടങ്ങി. അതെന്താണെന്ന് മനസ്സിലായില്ലെങ്കിലും പഴം വിൽക്കുന്ന കടകളിൽ നേന്ത്രപ്പഴത്തിനും മുന്തിരിക്കും കൈതച്ചക്കക്കും പുറമെ പല തരത്തിലുള്ള ആപ്പിളും മുസമ്പിയും പേരക്കയും സ്ഥാനം പിടിച്ചു. ഒട്ടിച്ചേർന്ന ഈത്തപ്പഴം മാറി കറുത്തതും വൈവിധ്യമാർന്ന രുചികളോടും കൂടിയവ വിപണിയിൽ ലഭ്യമായി.

പരമ്പരാഗത ഈത്തപ്പഴം രുചി പോര എന്ന് തോന്നിയതിനാൽ ഞാനും പുതിയ ഈത്തപ്പഴത്തിലേക്ക് മാറി. നാട്ടിലെ വിവിധ കടകളിൽ നിന്ന് വിവിധ തരത്തിലുള്ള ഈത്തപ്പഴങ്ങൾ പല സമയങ്ങളിലായി  ഞാനും കുടുബാംഗങ്ങളും  വാങ്ങിക്കഴിച്ച് കൊണ്ടിരുന്നു.ഗൾഫിൽ നിന്ന് വരുന്നവർ കൊണ്ടു വരുന്ന ഈത്തപ്പഴങ്ങൾ രുചിയിൽ ഏറെ മുന്നിലാണ് എന്നും ഞാൻ മനസ്സിലാക്കി. നാട്ടിൽ അവ വിലയിലും ഏറെ മുന്നിലാണെന്ന് തിരിച്ചറിയുകയും ചെയ്തു.

ഇതിനിടെയാണ് കോളേജിലെ ചില സഹപ്രവർത്തകർ ശമ്പളം കിട്ടുന്ന ദിവസത്തിലോ പിറ്റേന്നോ ആയി ഡ്രൈഫ്രൂട്സ് വാങ്ങാൻ കോഴിക്കോട് വലിയങ്ങാടി പോകാൻ തുടങ്ങിയത്. ഇക്കഴിഞ്ഞ ഡിസംബർ മുതൽ ഞാനും അവർ വഴി ഈത്തപ്പഴവും മറ്റും വാങ്ങാൻ തുടങ്ങി. ഫെബ്രുവരിയിൽ റംസാൻ നോമ്പ് ആരംഭിക്കുന്നതിനാൽ കൂടുതൽ ആവശ്യം വരും എന്നതിനാലും മധുരം കുറഞ്ഞതും എന്നാൽ രുചി കൂടിയതുമായ ഇനം വേണം എന്നതിനാലും ഞാൻ ഓർഡർ നൽകിയില്ല. യഥാർത്ഥത്തിൽ അത് ഒരു ഉൾവിളി ആയിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

ഒരാഴ്ച മുമ്പ് ഉച്ച സമയത്ത്, അറിയാത്ത ഒരു നമ്പറിൽ നിന്ന് എനിക്കൊരു ഫോൺ കോൾ വന്നു. സൗദിയിൽ നിന്നുള്ള ഒരു ഗിഫ്റ്റ് ഉണ്ടെന്നും വീട് എവിടെയാണെന്ന് അന്വേഷിച്ചുമായിരുന്നു ആ വിളി. സൗദിയിൽ നിലവിൽ ജോലി ചെയ്യുന്ന ബന്ധു, ഭാര്യാ സഹോദരൻ മാത്രമാണ്. അവൻ അങ്ങനെ ഒരു ഗിഫ്റ്റ് അയക്കാൻ യാതൊരു സാദ്ധ്യതയും ഇല്ലാത്തതിനാൽ ഞാൻ ആകെ അങ്കലാപ്പിലായി. അതിനാൽ തന്നെ ഫോൺ വിളിച്ചയാൾ ലൊക്കേഷൻ ഇടാൻ പറഞ്ഞപ്പോൾ ഞാൻ നൽകിയില്ല. അരീക്കോട് എത്തിയിട്ട് വിളിച്ചാൽ പറഞ്ഞു തരാം എന്ന് പറഞ്ഞു കൊണ്ട് കട്ട് ചെയ്തു.

വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും ഗിഫ്റ്റുകാരൻ വിളിക്കാത്തതിനാൽ എൻ്റെ ധാരണ തെറ്റിദ്ധാരണയല്ല എന്ന് എനിക്ക് തോന്നി. തൊട്ടടുത്ത പള്ളിയിൽ നിന്നും മഅ്രിബ് ബാങ്ക് വിളി ഉയരുമ്പോഴാണ് പിന്നീട് അയാൾ വിളിച്ചത്. വഴി പറഞ്ഞു കൊടുത്തു അല്പ സമയത്തിനകം തന്നെ ഒരു കാർ എൻ്റെ ഗേറ്റിലെത്തി. കാറിൽ നിന്നും അത്യാവശ്യം കനമുള്ള ഒരു കിറ്റ് എടുത്ത് എന്നെ ഏല്പിച്ചു. തിരിച്ച് പോകാൻ ഒരുങ്ങുമ്പോൾ, ആള് മാറി തന്നതല്ല എന്ന് ഉറപ്പു വരുത്താൻ വേണ്ടി ഞാൻ ഗിഫ്റ്റ് അയച്ച ആളുടെ പേര് ചോദിച്ചു. കയ്യിലുള്ള ലിസ്റ്റ് നോക്കി അയാൾ പേര് പറഞ്ഞു തന്നു.എൻ്റെ ഒരു മുൻ എൻ.എസ്.എസ് വളണ്ടിയർ ആയിരുന്നു അതയച്ചത് (പേര് തൽക്കാലം രഹസ്യമായി നിൽക്കട്ടെ).


ഓരോ കിലോ തൂക്കം വരുന്ന സഫാവി, സെഗായി, മബ്റൂം എന്നീ തരം ഈത്തപ്പഴങ്ങളും അരക്കിലോ തൂക്കമുള്ള മറ്റൊരു തരം ഈത്തപ്പഴവും (സുക്കരി) ആയിരുന്നു പ്രസ്തുത കിറ്റിൽ ഉണ്ടായിരുന്നത്. റംസാൻ അനുബന്ധിച്ചുള്ള  ഈത്തപ്പഴ ചലഞ്ചിൻ്റെ ഭാഗമായിട്ടാണ് എനിക്കുള്ള അവൻ്റെ റംസാൻ ഹദിയയായി (സമ്മാനമായി) ഇതയച്ചത്. 

എല്ലാ റംസാനിലും ചെറിയ ഒരു പാക്കറ്റ് ഈത്തപ്പഴം ആരെങ്കിലുമായി ഹദിയ തരാറുണ്ടെങ്കിലും റംസാൻ മാസം മുഴുവൻ നോമ്പെടുക്കാനും (ഞാനും ഭാര്യയും ഈത്തപ്പഴവും വെള്ളവും ആണ് പുലർച്ചെ കഴിക്കാറ്) നോമ്പ് തുറക്കാനുമുള്ള അത്രയും ഈത്തപ്പഴം ലഭിക്കുന്നത് ആദ്യമായിട്ടാണ്. സർവ്വശക്തൻ അവന് അർഹമായ പ്രതിഫലം നല്കട്ടെ, ആമീൻ.

മൂന്ന് ദിവസം കഴിഞ്ഞ് എൻ്റെ സുഹൃത്ത് കൊണ്ടോട്ടി നൗഷാദ് (Click & Read) എന്നെ വിളിച്ചു കൊണ്ട് അവൻ്റെ ചില ആവശ്യങ്ങൾക്കായി രാത്രി എന്നെ കാണാൻ വരാൻ അനുവാദം ചോദിച്ചു. മുൻ പിൻ ആലോചിക്കാതെ ഞാൻ യെസ് മൂളി. രാത്രി വൈകി എത്തിയ അവൻ ചില പ്രവൃത്തികൾ എന്നെ ഏല്പിച്ചു.ഭക്ഷണം കഴിച്ച് തിരിച്ചു പോകാൻ ഇറങ്ങിയപ്പോൾ, അന്ന് വലിച്ച ഒരു പഴുത്ത വിയറ്റ്നാം ഏർളി ചക്ക അവന് നൽകാം എന്ന് എനിക്ക് തോന്നി.ചെറിയ ചക്ക ആയതിനാൽ അവന് കൊണ്ടു പോകാനും സൗകര്യമായിരുന്നു. അത് വയ്ക്കാനായി സ്കൂട്ടറിൻ്റെ സീറ്റ് ഉയർത്തിയപ്പോഴാണ് എനിക്ക് തരാൻ അവൻ കൊണ്ടു വന്ന സാധനത്തെപ്പറ്റി അവന് ഓർമ്മ വന്നത്. നോമ്പ് തുറക്കാനുള്ള ഒരു കിലോ മുന്തിയ ഇനം ഈത്തപ്പഴം ആയിരുന്നു അവൻ തന്ന റംസാൻ ഹദിയ. പടച്ച റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ, ആമീൻ.

ദാനധർമ്മങ്ങൾ അധികരിപ്പിക്കുക, നിൻ്റെ നാഥൻ നിനക്കത് ഇരട്ടിയായി തിരിച്ചു നൽകും എന്ന ദൈവിക വചനം എൻ്റെ ജീവിതത്തിൽ പലപ്പോഴും പുലർന്ന് കൊണ്ടിരിക്കുന്നു. നാഥാ, സൽകർമ്മങ്ങൾ തുടരാൻ ഇനിയും തൗഫീഖ് നൽകണേ, ആമീൻ.

0 comments:

Post a Comment

നന്ദി....വീണ്ടും വരിക