Pages

Sunday, July 05, 2026

ആപ്പിൾ വാലിയിൽ ... ( ടീം 87 SSC @ കാശ്മീർ - 17)

ടീം 87 SSC @ കാശ്മീർ - 16

ഒക്ടോബറിൽ ഒരു കാശ്മീർ യാത്ര പ്ലാൻ ചെയ്യുമ്പോൾ മഞ്ഞ് കാണും എന്ന് എനിക്ക് നേരിയ പ്രതീക്ഷ ഉണ്ടായിരുന്നത് സോനാമാർഗ്ഗിലെ സീറോ പോയിൻ്റിൽ മാത്രമായിരുന്നു. അത് തന്നെ ആ പേര് തരുന്ന ആത്മവിശ്വാസത്തിൻ്റെ പിൻബലത്തിലും. ഒക്ടോബറിലെ സന്ദർശകരിൽ പലർക്കും പല അനുഭവങ്ങളും ആയതിനാൽ മുൻകൂട്ടി ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. കുങ്കുമപ്പൂക്കളുടെ വിളവെടുപ്പും ആപ്പിളുകളുടെ വിളവെടുപ്പിൻ്റെ അവസാന കാലവും ഒക്ടോബർ മാസത്തിലാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. അതിനാൽ അവയെങ്കിലും കാണാമെന്ന് ഞാൻ മനസ്സിൽ കണക്ക് കൂട്ടി.

ഇന്ത്യയുടെ കുങ്കുമപ്പട്ടണം എന്നറിയപ്പെടുന്നത് കാശ്മീരിലെ പാമ്പോർ (Pampore) ആണ്. ജമ്മു - ശ്രീനഗർ ഹൈവേയിൽ ശ്രീനഗർ എത്തുന്നതിന് പതിനഞ്ച് കിലോമീറ്റർ മുമ്പാണ് പാമ്പോർ സ്ഥിതി ചെയ്യുന്നത്.പ്രഥമ കാശ്മീർ യാത്രയിലെ ആദ്യത്തെ ടാക്സി ഡ്രൈവർ നസീർഖാൻ ഈ സ്ഥലം ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നിരുന്നു. ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്ക് പോകുമ്പോഴും പാമ്പോർ വഴി കടന്ന് പോകും. അതിനാൽ ഡ്രൈവർ മുദ്ദസറിനോട് ഒരു കുങ്കുമപ്പാടത്തിനരികെ വണ്ടി നിർത്തണം എന്ന് ഞാൻ പറഞ്ഞിരുന്നു.

എൻ്റെ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു പാമ്പോറിലെ കാഴ്ചകൾ. നേരത്തെ പെയ്ത മഴ കാരണമാണോ എന്നറിയില്ല റോഡിനിരുവശവുമുള്ള കുങ്കുമപ്പാടങ്ങൾ എല്ലാം വിളവെടുപ്പ് കഴിഞ്ഞ് ചെടി ഉണങ്ങിയ നിലയിലായിരുന്നു. കത്ര - ശ്രീനഗർ വന്ദേഭാരത്  യാത്രയിലും ഞാൻ കുങ്കുമപ്പാടങ്ങൾക്കായി കണ്ണ് നട്ടിരുന്നു;പക്ഷേ കണ്ടില്ല. മുദ്ദസർ ഇടക്ക് വേഗത കുറക്കുമ്പോൾ ഞാനും പ്രതീക്ഷയോടെ കണ്ണോടിച്ചു. അവസാനം റോഡിൽ നിന്നും കുറെ അകലെയായി ഒരു പാടം മുദ്ദസർ കാണിച്ച് തന്നു.പക്ഷേ, എനിക്കത് ബോധ്യം വന്നില്ല. കുങ്കുമച്ചെടികൾ പൂത്ത് നിൽക്കുന്നത് കാണാം എന്ന മോഹം ഞാൻ സഹയാത്രികരിലേക്ക് പകർന്നിരുന്നില്ല. കണ്ട് കിട്ടിയാൽ തലേ ദിവസം ഇഷ്ഫാഖിൻ്റെ വീട്ടിൽ പോയത് പോലെ ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി.അതിനാൽ ഇനി കൂടുതൽ നോക്കണ്ട എന്ന് ഞാൻ ഡ്രൈവറോട് പറഞ്ഞു.

പഹൽഗാമിലേക്ക് പോകുന്ന വഴിയിൽ നിരവധി ആപ്പിൾ തോട്ടങ്ങൾ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു ആപ്പിൾ തോട്ടം സന്ദർശിക്കണം എന്ന് ഞങ്ങൾക്ക് പദ്ധതിയും ഉണ്ടായിരുന്നു.തലേ ദിവസം ഗുൽമാർഗ്ഗിൽ നിന്ന് തിരിച്ചു വന്നപ്പോൾ ഞാനും മുജീബും ഒരു തോട്ടത്തിൽ  കയറിയപ്പോൾ മറ്റുള്ളവരും തൊട്ടടുത്ത തോട്ടത്തിൽ പോയിരുന്നു.പക്ഷേ, അവിടെ അവർക്ക് ആപ്പിൾ മരത്തോടടുക്കാൻ അനുവാദം ലഭിച്ചിരുന്നില്ല. ഇന്ന് അതെല്ലാം പരിഹരിക്കാം എന്ന് ഞാൻ വാക്കു കൊടുത്തു.

കുങ്കുമപ്പാടങ്ങളുടെ കാര്യം സൂചിപ്പിച്ചപ്പോഴേ ഡ്രൈവറോട് ഞാൻ ആപ്പിൾ തോട്ടത്തിൻ്റെ കാര്യവും പറഞ്ഞിരുന്നു. അങ്ങോട്ട് പോകുമ്പോൾ കയറിയാൽ സമയം വൈകും എന്നതിനാൽ തിരിച്ച് വരുമ്പോൾ എവിടെയെങ്കിലും നിർത്തിയാൽ മതി എന്നും ഞാൻ പറഞ്ഞു. ആപ്പിൾ നിറഞ്ഞ് നിൽക്കുന്ന പല തോട്ടങ്ങളും മടക്കയാത്രയിൽ കണ്ടിട്ടും മുദ്ദസർ വണ്ടി നിർത്തിയില്ല. അദ്ദേഹത്തിന് പരിചയമുള്ള വല്ല തോട്ടവും ഉണ്ടാകും എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞതുമില്ല. അവസാനം നേരം ഇരുട്ടാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു സൂചന നൽകിയപ്പോഴാണ് മുദ്ദസറിന് കാര്യം ഓർമ്മ വന്നത്. ഭാഗ്യത്തിന് ഒരു ആപ്പിൾ തോട്ട കാവൽക്കാരൻ അവസാന വണ്ടിയും പ്രതീക്ഷിച്ച് നിൽക്കുന്നിടത്ത് ഞങ്ങൾ എത്തി.

രണ്ടോ മൂന്നോ ആപ്പിളുകൾ തൊലി കളഞ്ഞ് കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു യന്ത്രത്തിലിട്ട് ജ്യൂസ് എടുത്ത് വിൽക്കുന്ന ഒരു ചെറിയ കടയും അതിന് പിന്നിൽ ഒരു ആപ്പിൾ തോട്ടവും ആയിരുന്നു ഞങ്ങൾ കണ്ടത്. ഗ്ലാസിന് അമ്പത് രൂപ വരുന്ന ജ്യൂസോ ആപ്പിൾ കൊണ്ടുണ്ടാക്കിയ അച്ചാർ, സിറപ്പ് , ജാം ഇവയിൽ ഏതെങ്കിലുമൊക്കെ വാങ്ങി തോട്ടം കാണാനും ഫോട്ടോ എടുക്കാനും അദ്ദേഹം ഞങ്ങൾക്ക് അനുവാദം നൽകി. അതോടെ എല്ലാവരും ആപ്പിൾ മരങ്ങളുടെ ചുവട്ടിലേക്ക് ഓടി.

"സൂക്ഷിക്കണം, ആപ്പിൾ തലയിൽ വീഴും" ഫൈസൽ മെഹ്ബുവിനെ ഓർമ്മപ്പെടുത്തി.

"ശരിയാ... ഐൻസ്റ്റിൻ്റെ തലയിൽ ആപ്പിള് വീണ കഥ കേട്ടിട്ടുണ്ട്..." മെഹ്‌ബു തലയിൽ തൊപ്പി എടുത്ത് വച്ച് കൊണ്ട് പറഞ്ഞു.

"ഐൻസ്റ്റീൻ്റെ തലയിലല്ല... ന്യൂട്ടൻ്റെ തലയിലാ ആപ്പിൾ വീണത്  ..." സിദ്ദീഖ് തിരുത്തിക്കൊടുത്തു.

ഓരോരുത്തരും അവനവനിഷ്ടപ്പെട്ട ആപ്പിൾ മരത്തിനടുത്തു പോയി ആപ്പിളിൽ തൊട്ടും തലോടിയും സെൽഫിയും ഫോട്ടോയും വീഡിയോയും റീലുകളും എല്ലാം പിടിച്ചു. പച്ച ആപ്പിളും ചുവന്ന ആപ്പിളും മഞ്ഞ ആപ്പിളും മരത്തിലും നിലത്തും തീർത്ത വർണ്ണ വിസ്മയത്തിൽ ഞങ്ങൾ ആറാടി. നിലത്ത് വീണ് ആർക്കും വേണ്ടാതെ കിടക്കുന്ന ആപ്പിളുകൾ കണ്ട് ഞങ്ങൾക്ക് കൊതി തോന്നി. താല്ക്കാലിക ഷെഡിൽ പറിച്ചു കൂട്ടിയിട്ട ആപ്പിൾ കൂമ്പാരം കണ്ട് ഞങ്ങൾ പകച്ചു പോയി. 

എല്ലാവരും മരത്തിലെ ആപ്പിളിൽ തൊടുന്നതും ഫോട്ടോ എടുക്കുന്നതും കണ്ടപ്പോൾ നിശീഥിനിക്കും ഒരാപ്പിളിൽ കയ്യെത്തിക്കണം എന്നാഗ്രഹം തോന്നി.ഉടനെ നുസൈബ അവളെ എടുത്ത് പൊക്കി ആ ആഗ്രഹം സഫലമാക്കിക്കൊടുത്തു. തിരിച്ചു റൂമിൽ എത്തിയ ശേഷം പുതിയൊരു കാശ്മീരി ഭക്ഷണ വിഭവം തേടി പോവുക എന്നതല്ലാതെ മറ്റൊരു പണിയും ഇല്ലാത്തതിനാൽ മാക്സിമം സമയം ഞങ്ങൾ അവിടെ ചെലവഴിച്ചു. ളുഹറും അസറും അവിടെ നിന്ന് നമസ്കരിക്കുകയും ചെയ്തു. ജ്യൂസും മറ്റ് നിരവധി സാധനങ്ങളും വാങ്ങിയതിനാൽ കടക്കാരനും ഹാപ്പിയായി.

വെടിവെപ്പിൻ്റെ ഭീകരതയും ദുഃഖത്തിൻ്റെ മൂകതയും തളം കെട്ടി നിൽക്കുന്ന ഒരു പഹൽഗാം കാഴ്ച പ്രതീക്ഷിച്ച പലരുടെയും മുഖത്ത് സന്തോഷത്തിൻ്റെ ആപ്പിൾ വർണ്ണങ്ങൾ ആയിരുന്നു അന്ന് രാത്രി മുഴുവൻ വിരിഞ്ഞ് നിന്നത്.

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

ഗമണന്മാർ ആപ്പിൾ തോട്ടത്തിൽ

Post a Comment

നന്ദി....വീണ്ടും വരിക