Pages

Saturday, December 05, 2020

ആയുസ്സിന്റെ കണക്ക് - ആയുർ ജാക്ക് അടയാളപ്പെടുത്തുമ്പോൾ

വോട്ട് ചോദിക്കാനായി എത്തിയ സ്ഥാനാർത്ഥിക്ക് എന്റെ അതിർ വരമ്പിൽ പൂത്തുനിൽക്കുന്ന മന്ദാരവും വീട്ടുമുറ്റത്തെയും പരിസരത്തെയും മരങ്ങളും പച്ചപ്പും ഏറെ ഇഷ്ടപ്പെട്ടു. സ്ഥാനാർത്ഥിയും സംഘവും അത് സൂചിപ്പിച്ചതോടെ ഞാൻ , അല്പം ക്ഷീണിച്ച് നിൽക്കുന്ന ആയുർ ജാക്കിന്റെ തൈ ചൂണ്ടിക്കാണിച്ച് പറഞ്ഞു.

"വിവാഹ വാർഷികത്തോടനുബന്ധിച്ച് വച്ച ഏറ്റവും പുതിയ തൈ ആണത്. ഇക്കാണുന്ന മരങ്ങളിൽ മിക്കതും എന്റെയും ഭാര്യയുടെയും മക്കളുടെയും ജന്മദിനം അല്ലെങ്കിൽ ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ വച്ചതാണ്. "

"വളരെ നല്ലൊരാശയം ...ജയിച്ച് വന്നാൽ ഇത്തരം ആശയങ്ങൾ നിങ്ങൾ അവതരിപ്പിക്കണം..."

" ആശയങ്ങൾ പങ്കുവയ്ക്കാൻ ഞാൻ എപ്പോഴും തയ്യാറാണ്`, പക്ഷെ അത് നടപ്പിൽ വരുത്താൻ നിങ്ങൾ തന്നെ തീരുമാനിക്കണം.... " മുൻ അനുഭവത്തിൽ നിന്ന് ഞാൻ പറഞ്ഞു. തലകുലുക്കി അവർ അടുത്ത വീട്ടിലേക്ക് കയറി.

വീട്ടുമുറ്റത്തോ തൊടിയിലോ മറ്റെവിടെയെങ്കിലുമോ ഒരു വൃക്ഷത്തൈയോ മറ്റോ നട്ടുകൊണ്ട്, വിശേഷദിനങ്ങൾ ഓർമ്മയിൽ കോറിയിടുന്ന എന്റെ സ്വന്തം ആശയം ഇത്തവണയും മുടക്കിയില്ല.ഭാര്യയുടെ ജന്മദിന മരമായി ഒരു മാങ്കോസ്റ്റിൻ തൈയും ഞങ്ങളുടെ വിവാഹ വാർഷിക മരമായി ഒരു ആയുർ ജാക്കും മുറ്റത്ത് പുതുതായി സ്ഥാനം പിടിച്ചു. കഴിഞ്ഞ വർഷത്തെ മുന്തിരിവള്ളി (Click here) ടെറസിന് മുകളിൽ പന്തലിൽ പടരുന്നു.

Saturday, November 28, 2020

ഇലക്ഷനും ഞാനും

 തെരഞ്ഞെടുപ്പ്  കമ്മീഷന്റെ ഇഷ്ട ഉദ്യോഗസ്ഥനായാൽ കിട്ടുന്ന അപൂർവ്വ 'സൗഭാഗ്യങ്ങളെ'പ്പറ്റി ഞാൻ മുമ്പൊരു തെരഞ്ഞെടുപ്പ് കാലത്ത് ഇവിടെ പറഞ്ഞിരുന്നു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ശ്രദ്ധയിൽ അത് പെട്ടതിനാലാവാം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും പൂർണ്ണമായും എന്നെ ഒഴിവാക്കി.അങ്ങനെ വളരെക്കാലത്തിന് ശേഷം ഞാൻ എന്റെ സ്വന്തം ബൂത്തിൽ പോയി ക്യൂ നിന്ന് ആ പ്രക്രിയ ആസ്വദിച്ചു. 


വീണ്ടും ഒരു തെരഞ്ഞെടുപ്പ് മുന്നിൽ വന്ന് വാ പിളർന്നപ്പോൾ ഡ്യൂട്ടി ഉറപ്പിച്ചു. എനിക്കാണോ മറ്റാർക്കെങ്കിലും ആണോ തെറ്റിയത് എന്നറിയില്ല, ഇത്രയും കാലത്തെ സർവീസിനിടക്ക് ആദ്യമായി, നിയമന ഉത്തരവിൽ എന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. ഉത്തമാ, അതൊരു തെറ്റല്ല.ഇത്തവണ എന്നെ സൈഡ് ബെഞ്ചിൽ ഇരുത്താനാണ് വരണാധികാരിയുടെ തീരുമാനം. അതായത് റിസർവ് ഗണത്തിൽ. മാത്രമല്ല, കാലങ്ങളായി എല്ലാ തെരഞ്ഞെടുപ്പ് പ്രക്രിയയിലും പ്രിസൈഡിംഗ് ഓഫീസർ എന്ന ഗമണ്ടൻ അധികാരം വഹിക്കുന്ന എനിക്ക് ഇത്തവണ കിട്ടിയിരിക്കുന്നത് ഗമണ്ടന്റെ തൊട്ടു താഴെയുള്ള ഫസ്റ്റ് പോളിങ് ഓഫീസർ ഡ്യൂട്ടിയും.


ഞാനായിട്ട് കമ്മീഷനോട് ഒരു തെറ്റും ചെയ്തിട്ടില്ല.നിയമസഭാ തെരഞ്ഞ്ഞെടുപ്പിൽ എന്റെ ബൂത്തിലെ വോട്ടിംഗ് യന്ത്രം പണിമുടക്കിയിരുന്നു എന്നത് ശരി തന്നെ.പക്ഷെ , അതിന് ഞാനെന്ത് പിഴച്ചു? അതല്ല , ചെറുപ്പക്കാർക്ക് അവസരം നൽകാനാണെങ്കിൽ എന്നെക്കാളും വയസ്സനായ അഷ്‌റഫ് സാർക്ക് ഡ്യൂട്ടി നൽകിയത് എങ്ങനെ ? മൂപ്പരെ തലയിൽ മുടി ഉണ്ടെന്നേയുള്ളു, സീനിയർ സിറ്റിസൺ ആകാൻ അധിക കാലമൊന്നും മൂപ്പർക്ക് ഇനി ഓടേണ്ടി വരില്ല. 


ഏതായാലും കാത്തിരിപ്പിന്റെ മുഷിപ്പ് ഇല്ലാതെ അന്ന് 'പണി' കിട്ടും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. കാരണം എൻ്റെ പേരിലെ അക്ഷരങ്ങൾ കമ്മീഷന് അത്രക്കും ഇഷ്ടാ... !! ബാക്കി ഇനി 'പണി' കിട്ടീട്ട് ശൊല്ലാം ട്ടോ.

നാഴികക്കല്ലുകൾ പിന്നിടുമ്പോൾ

 ഉപ്പും കർപ്പൂരവും (Salt & Camphor) എന്ന എൻ്റെ യു ട്യൂബ് ചാനൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്. 4000 വാച്ച് ഹവർ എന്ന കടമ്പക്ക് ശേഷം 2000 സബ്സ്ക്രൈബർമാർ ആയ സന്തോഷം പങ്കിടുന്നു.

Thursday, November 26, 2020

ഡീഗോ മറഡോണ

 നാട്ടിലൊന്നും ടെലിവിഷനുകൾ പ്രചുരപ്രചാരം നേടാത്ത 1980 കളുടെ മദ്ധ്യകാലം. അന്ന് ഞാൻ ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. പത്രം മാത്രമായിരുന്നു അന്ന് ലോക വിവരങ്ങൾ അറിയാനുള്ള ഏക മാർഗ്ഗം. അത്യാവശ്യം വരുമാനമുള്ളവരുടെ വീട്ടിൽ മാത്രമേ പത്രവും ഉണ്ടാകാറുള്ളൂ.

അരീക്കോട്ടുകാരൻ എന്ന നിലക്ക് കാൽപന്തുകളി രക്തത്തിൽ അലിഞ്ഞ് ചേർന്നതിൻ്റെ ഫലമായി പന്ത് കളി എൻ്റെ ഇഷ്ടപ്പെട്ട ഒരു ഗെയിം ആയിരുന്നു. കുട്ടികൾ നടത്തുന്ന ലോക്കൽ ടൂർണ്ണമെൻറുകളിൽ കളിക്കാനും വൈകിട്ട് പുഴയുടെ തീരത്ത് കളിക്കാനും ലോക്കൽ സെവൻസ് മത്സരങ്ങൾ കാണാനും ഫുട്ബാൾ വാർത്തകൾ വായിക്കാനും എല്ലാം ഈ കളിക്കമ്പം ഇടയാക്കിയിട്ടുണ്ട്.

1986-ൽ ഞാൻ പത്താം ക്ലാസിൽ എത്തിയ വർഷമാണ് മെക്സിക്കോ ലോകകപ്പ് അരങ്ങേറുന്നത്. അന്നത്തെ പത്രവായനക്കിടയിൽ ഒരു വാർത്ത എൻ്റെ ശ്രദ്ധയിൽ പെട്ടു . എന്തോ ഒരു പ്രശ്നത്തിൻ്റെ പേരിൽ ആരോടോ ഉടക്കി നിന്നിരുന്ന ( അതെല്ലാം ഓർമയിൽ നിന്ന് മാഞ്ഞു പോയി) അന്നത്തെ സൂപ്പർ താരം അർജൻറീനയുടെ ഡീഗോ മറഡോണ ക്ഷമാപണം നടത്തി എഴുതിയ കത്തായിരുന്നു വാർത്തയിലെ വിഷയം. ഒരു മഹാപ്രതിഭയുടെ ഈ പ്രവർത്തനം എൻ്റെ കുട്ടി മനസ്സിൽ അന്ന് ഒരാരാധന സൃഷ്ടിച്ചു. അന്ന് മുതൽ അറിയാതെ ഞാൻ അർജൻ്റീന ടീമിൻ്റെ ആരാധകനായി (പിന്നീട് ഓരോ ലോക കപ്പിലും എൻ്റെ ടീമുകൾ മാറിമറിഞ്ഞു). ആ വർഷം മറഡോണ എന്ന ഒറ്റയാൻ്റെ മാസ്മരിക പ്രകടനത്തിൻ്റെ പിൻബലത്തിൽ അർജൻ്റീന ചരിത്രത്തിലെ രണ്ടാം ലോകകപ്പ് ഉയർത്തി. 

മെക്സിക്കോ ലോകകപ്പ് കാണാൻ വേണ്ടി എൻ്റെ വലിയ മൂത്താപ്പ ടെലിവിഷൻ വാങ്ങിയതും മറഡോണയുടെ പന്തു കൊണ്ടുള്ള ഇന്ദ്രജാലം ബ്ലാക്ക് & വൈറ്റിൽ കണ്ടതും ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. 

പത്രങ്ങളിൽ ബ്ലാക്ക് & വൈറ്റിൽ വന്നിരുന്ന ഫോട്ടോകൾ ആയിരുന്നു അന്ന് പല ചുമരുകളിലും സ്ഥാനം പിടിച്ചിരുന്നത്. എന്നാൽ ഫുട്ബാൾ എന്നെക്കാളും തലയിൽ കയറിയ എൻ്റെ അനിയൻ വാങ്ങിക്കൊണ്ടു വന്ന സ്പോർട്സ്റ്റാർ ഇംഗ്ലീഷ് മാഗസിനിൽ നിന്ന് കിട്ടിയ കളർ ഫോട്ടോകൾ അവൻ്റെ റൂമിൻ്റെ ചുമരുകളിൽ നിറഞ്ഞ് നിന്നു. അവൻ ഒഴിവാക്കിയത് എൻ്റെ പുസ്തകങ്ങളുടെ ചട്ടകളിലും സ്ഥാനം പിടിച്ചു. 

ഞങ്ങളുടെ കോളനിയിൽ ആദ്യമായി വാങ്ങിയ ടിവിക്ക് മുമ്പിൽ രാത്രി എല്ലാവരും തടിച്ച് കുടിയിരുന്ന് കണ്ട മറഡോണയുടെ ഫുട്ബാളാനന്തര ജീവിതം ദുരന്തമായി മാറിയതും പിന്നീട് പല തവണ പത്രങ്ങളിൽ നിന്ന് വായിച്ചു. എങ്കിലും നീലയും വെള്ളയും കലർന്ന ജഴ്സിയിൽ ആ മാന്ത്രികക്കാലുകൾ ത്രസിപ്പിച്ച മനുഷ്യ ഹൃദയങ്ങൾ നിരവധിയാണ്. അതിനാൽ തന്നെ കാതങ്ങൾ അകലെയാണെങ്കിലും മറഡോണയുടെ വിയോഗ വാർത്ത മനസ്സിൽ നൊമ്പരം ഉണ്ടാക്കുന്നു .

ഫുട്ബാൾ മാന്ത്രികന് ആദരാഞ്ജലികൾ


Tuesday, November 24, 2020

കാൾ നമ്പർ 1

 ഇടക്കിടക്ക് എനിക്കോ മക്കൾക്കോ ലഭിക്കുന്ന പുരസ്കാരങ്ങളെപ്പറ്റിയും ഡിഗ്രികളെപ്പറ്റിയും പറയുമ്പോഴാണ് അൽപമെങ്കിലും ഞാൻ എന്നെപ്പറ്റി ഇവിടെ സൂചിപ്പിക്കാറുള്ളു എന്നാണ് എൻ്റെ വിശ്വാസം. വായനക്കാർക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാം. 

ഇന്നത്തെ ഈ പോസ്റ്റ് ഞാൻ എന്നെപ്പറ്റി തന്നെയാണ് എഴുതാൻ ആഗ്രഹിക്കുന്നത്. ഇതൊരു തളളല്ല, ബട്ട് നിങ്ങൾക്ക് വേണമെങ്കിൽ തള്ളാം.

പ്രൊഫഷണൽ കോളേജിലേക്കുള്ള പ്രവേശനത്തിൻ്റെ ഭാഗമായി കുട്ടികൾക്കുണ്ടാകുന്ന വിവിധ സംശയങ്ങൾ ദുരീകരിക്കാനുള്ള ഒപ്ഷൻ ഫെസിലിറ്റി സെൻ്റർ കോർഡിനേറ്ററായതിനാൽ നിരവധി ഫോൺവിളികൾ വരാറുണ്ട്. ഇക്കഴിഞ്ഞ ദിവസം വന്ന വിവിധ വിളികൾ അപഗ്രഥനം ചെയ്തപ്പോഴാണ് ഞാൻ തന്നെ അന്തം വിട്ടത്.

കാൾ നമ്പർ 1 : ( അറിയാത്ത നമ്പർ)

"സാർ, ഞാൻ എഞ്ചിനിയറിംഗ് അഡ്മിഷന് ഫീസടച്ചെങ്കിലും കോളേജിൽ ചേർന്നില്ല. ഇനിയത് റീഫണ്ട് ചെയ്യാൻ എന്ത് ചെയ്യണം?"

ആവശ്യമായ നടപടികൾ പറഞ്ഞു കൊടുത്ത് ഫോൺ വച്ചു.

കാൾ നമ്പർ 2 : (പത്താം ക്ലാസ് സഹപാഠി)

"ആബിദേ... എൻ്റെ അയൽവാസിയുടെ SSLC ബുക്ക് നഷ്ടപ്പെട്ടു. ഡ്യൂപ്ലിക്കേറ്റ് ബുക്ക് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?"

എൻ്റെ ഭാര്യയുടെ ഡിഗ്രി മാർക്ക് ലിസ്റ്റ് നഷ്ടപ്പെട്ട സമയത്ത് ഞാൻ ചെയ്ത കാര്യങ്ങൾ മനസ്സിലോടിയെത്തിയെങ്കിലും ഞാനത് പറഞ്ഞില്ല. എൻ്റെ സുഹൃത്തായ ഒരു ഹെഡ്മാസ്റ്ററെ വിളിച്ച് വിവരങ്ങൾ അറിഞ്ഞ് വച്ചു. സഹപാഠി വീണ്ടും വിളിച്ചപ്പോൾ അവന് പറഞ്ഞു കൊടുക്കുകയും ചെയ്തു.

കാൾ നമ്പർ 3 : (അറിയാത്ത നമ്പർ)

"ഹലോ "

"ഹലോ " ഞാനും ഹലോ മടക്കി.

"Nടട പ്രോഗ്രാം ഓഫീസർ ആബിദ് സാർ ആണോ?"

" ആബിദ് ആണ്. ഇപ്പോൾ Nടട പ്രോഗ്രാം ഓഫീസർ അല്ല..."

"ആ... സർ... നാളെ മെഡിക്കൽ കോളേജിൽ ഒരു ഓപ്പറേഷന് രണ്ട് യൂണിറ്റ് ഒ പോസിറ്റീവ് ബ്ലഡ് വേണമായിരുന്നു "

"ഓകെ... കുട്ടികൾ ആരും കോളേജിൽ ഇല്ല. എങ്കിലും ഞാൻ ഒന്ന് ശ്രമിക്കട്ടെ... നിങ്ങളാ ഡീറ്റെയിൽസ് ഒന്ന് വാട്സാപ്പ് ചെയ്യൂ... "

വാട്സാപ്പ് സന്ദേശം വന്ന ശബ്ദം കേട്ട് ഞാനത് തുറന്ന്‌ NSS വളണ്ടിയർ സെക്രട്ടെറിക്ക് ഫോർവേഡ് ചെയ്തു. വൈകുന്നേരത്തോടെ അവരത് അറേഞ്ച് ചെയ്ത് കൊടുക്കുകയും ചെയ്തു.

ആ സന്ദേശത്തിൻ്റെ തൊട്ടു താഴെയായി വന്ന പഴയ പത്താം ക്ലാസ് കൂട്ടുകാരിയുടെ വോയിസ് മെസേജ് അപ്പോഴാണ് എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. ഞാനത് കേട്ടു.

"ആബിദേ... പച്ചക്കറിച്ചെടിയിലെ ഈ വെള്ള ജന്തുക്കളെ കളയാൻ എന്താ തളിക്കുക ?"

"ഇത് കുറച്ചധികം ബാധിച്ചിട്ടുണ്ട്. കൂടുതൽ ബാധിച്ച ഇലകൾ പറിച്ചെടുത്ത് ചവിട്ടി അരക്കുക. മറ്റുള്ളവയിൽ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിച്ച് നോക്കുക.. " തിരിച്ച് ശബ്ദ സന്ദേശം നൽകിയപ്പോഴക്കും അടുത്ത കാൾ വന്നു.

കാൾ നമ്പർ 5 : (അറിയാത്ത നമ്പർ)

"ആബിദല്ലേ... " ഒരു പെൺ ശബ്ദം .

"അതേ...''

" എന്നെ മനസ്സിലായോ?"

"ഇല്ല ...''

" ഞാൻ നിൻ്റെ പ്രീഡിഗ്രി ക്ലാസ് മേറ്റ് "

പ്രീഡിഗ്രിക്കാലത്തെ പലരെപ്പറ്റിയും അന്നത്തെ 'സംഭവവികാസ 'ങ്ങളെപ്പറ്റിയും പറഞ്ഞതോടെ അവളെൻ്റെ ക്ലാസ്മേറ്റ് തന്നെയെന്ന് എനിക്കുറപ്പായി.

"പിന്നെ ... എനിക്കൊരു കാര്യം അറിയണായിരുന്നു''

"ങാ.. പറ..." മുപ്പത് വർഷം മുമ്പത്തെ സ്മരണകളിൽ നിന്നും ഞാൻ തിരിച്ച് വർത്തമാന കാലത്തെക്കെത്തി.

" ആലുവ KMEA ആർകിടെക്റ്റ് കോളേജിനെപ്പറ്റി അറിയോ?"

"അറിയില്ല ... അവിടെ ആളുണ്ട് ... ഞാൻ  അന്വേഷിച്ച് പറയാം.. "

"ഓ കെ ... എങ്കിൽ ഇവയെപ്പറ്റി കൂടി ഒന്ന് വിവരം തരണേ..." മറ്റ് രണ്ട് കോളജുകൾ കൂടി അവൾ പറഞ്ഞ് തന്നു.

"ഓ കെ... രണ്ട് ദിവസം വെയിറ്റ് ചെയ്യണം..." രണ്ട് ദിവസം കഴിഞ്ഞ് ആ വിവരവും നൽകി.

ജീവിതത്തിൽ എന്തൊക്കെ  നേടിയാലും , ആവശ്യമുള്ളവർക്ക് ഒരു കൈത്താങ്ങ് നൽകാൻ സാധിക്കുന്നത് തന്നെയാണ് ഏറെ സന്തോഷം നൽകുന്നത് എന്ന് ഒരിക്കൽ കൂടി ഞാൻ അന്ന് തിരിച്ചറിഞ്ഞു.