Pages

Saturday, August 19, 2023

പ്രതിഷേധം

"വളരെ ഗുരുതരമായ ഒരു പിഴവാണ് സംഭവിച്ചിരിക്കുന്നത്.മാലിന്യപ്പുക ശ്വസിച്ച് വൃദ്ധരും കുട്ടികളും അടക്കമുള്ളവർ ഇപ്പോഴും ചുമച്ച് കൊണ്ടേയിരിക്കുന്നു.ഗർഭിണികൾ വളരെ കഷ്ടപ്പെടുന്നത് പലയിടത്തും ഞാൻ നേരിട്ട് കണ്ടതാണ്..." പാർട്ടി മീറ്റിങ്ങിൽ നേതാവ് ഘോര ഘോരം പ്രസംഗിച്ചു തള്ളുകയാണ്.

'ങേ!! ഇങ്ങനെ കാണാൻ മാത്രം അധികം ഗർഭിണികൾ വാർഡിൽ ഉണ്ടോ?' നേതാവിന്റെ പ്രസംഗം കേട്ട് പലരും പരസ്പരം നോക്കി.

"കരാറുകാരും ഭരണപക്ഷവും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇത് തെളിയിക്കുന്നത് ..."

'ങേ!!അതാണോ ഗർഭിണികൾ കൂടാൻ കാരണം?' പലരുടെയും മുഖത്ത് ഒരു അമ്പരപ്പ് പ്രകടമായി.

"ആയതിനാൽ  അവസരം നാം നന്നായി ഉപയോഗപ്പെടുത്തണം. മലിനീകരണത്തിനെതിരെ സന്ധിയില്ലാ സമരം തന്നെ ഇവിടെ പ്രഖ്യാപിക്കുകയാണ്.ഇനിയും പുകയും മാലിന്യവും സഹിക്കാൻ നമ്മൾ തയ്യാറല്ല എന്ന് ഭരണകൂടത്തെ അറിയിക്കണം.ഒരൊറ്റ സമരം കൊണ്ട് അതവസാനിക്കില്ല.തുടർച്ചയായി വിവിധ തരം സമര മാർഗ്ഗങ്ങൾ നാം പ്രയോഗിക്കേണ്ടി വരും"

'ഒരു പുക ഉണ്ടാക്കിയ പുകില്' കേട്ടിരിക്കുന്നവർ വീണ്ടും ആത്മഗതം ചെയ്തു.

"നേതാവ് പറഞ്ഞതിൽ കാര്യമില്ലാതില്ല.കരാറുകാരും ഭരണപക്ഷ നേതാക്കളും തമ്മിൽ അവിഹിത ഇടപാടുകൾ ഉണ്ടെന്നതിൽ സംശയമില്ല.അനിയന്ത്രിതമായ മലിനീകരണത്തിന് കടിഞ്ഞാണിട്ടേ പറ്റൂ.ആൾ ബലം കുറവാണെങ്കിലും നമ്മുടെ പാർട്ടി ഇതിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണം. മാലിന്യപ്പുക ഇനിയും ഉയരാതിരിക്കാൻ നാം ജനങ്ങളെ ബോധവൽക്കരിക്കണം" നേതാവിനെ പിന്താങ്ങിക്കൊണ്ട് കൂട്ടത്തിലൊരാൾ പറഞ്ഞു.

" യോഗത്തിൽ വച്ച് തന്നെ നമുക്കൊരു കർമ്മ പദ്ധതി തയ്യാറാക്കണം.നാം സ്വീകരിക്കേണ്ട വിവിധ സമര മാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് ഇപ്പോൾ തന്നെ ചർച്ച ചെയ്ത് തീരുമാനിക്കാം..."നേതാവ് ഉണർത്തി.

"മാലിന്യപ്പുകയുടെ ദൂഷ്യവശങ്ങളെപ്പറ്റി യുവാക്കളാണ് കൂടുതൽ ബോധവാന്മാരാകേണ്ടത്...അവരെ സമരമാർഗ്ഗത്തിലേക്ക് ആകർഷിച്ച്  അണി നിരത്തണം.അതിനായി നൂറ് ബൈക്കുകളുടെ ഒരു ബൈക്ക് റാലി നിർബന്ധമാണ്." ആരോ അഭിപ്രായം പറഞ്ഞു.

"ഹുറേ ..." എല്ലാവരും കയ്യടിച്ച് അഭിപ്രായത്തെ പിന്താങ്ങി.

 "യുവാക്കളെ ആകർഷിക്കണം എന്നതൊക്കെ ശരി തന്നെ .പക്ഷെ പഴയ സമര രീതികൾ നാം മറന്നു കൂടാ...അതിനാൽ മാലിന്യപ്പുകക്കെതിരെ ഒരു ഇരുനൂറ് പന്തങ്ങൾ എങ്കിലും കത്തിച്ചുള്ള ഗംഭീര പ്രകടനം നാം നടത്തണം.." മുതിർന്ന ഒരംഗവും അഭിപ്രായം രേഖപ്പെടുത്തി.

"വാഹ്..." വീണ്ടും എല്ലാവരും കയ്യടിച്ച് പിന്താങ്ങി.

"സമരത്തിന്റെ വാർത്താ പ്രാധാന്യം കൂടി നാം കണക്കിലെടുത്തേ തീരൂ...അതിന് ഇപ്പോഴത്തെ ഒരു രീതി, കോലം കത്തിക്കലാണ്.ഇപ്പോഴും ഒരു ഉളുപ്പുമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്ന മലിനീകരണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച്കൊണ്ട് അഞ്ചിടത്തെങ്കിലും കോലം കത്തിക്കണം എന്നാണ് എൻറെ അഭിപ്രായം.." മറ്റൊരാൾ കൂടി അഭിപ്രായം പറഞ്ഞു.അതും എല്ലാവരും കയ്യടിച്ച് പിന്താങ്ങി.

അങ്ങനെ മാലിന്യപ്പുകക്കെതിരെ ബൈക്ക് റാലിയും പന്തം കൊളുത്തി പ്രകടനവും കോലം കത്തിക്കലും എല്ലാം അരങ്ങേറി.പൊതുജനം അപ്പോഴും കഴുതയെപ്പോലെ നോക്കി നിന്നു.

 

 

Thursday, August 17, 2023

കുട്ടിക്കര്‍ഷകൻ

ഒരു ചിങ്ങപ്പുലരി കൂടി ഭൂമിയിൽ പുലർന്നു കഴിഞ്ഞു . മലയാളിയുടെ ഗൃഹാതുരത്വ സ്മരണകൾ പലതും തികട്ടി വരുന്ന ഒരു മാസമാണ് ചിങ്ങ മാസം.കാർഷിക സംബന്ധമായ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും കർഷകരെ ആദരിക്കുകയും ചെയ്തുകൊണ്ട് കർഷക ദിനമായി കൂടി ചിങ്ങം ഒന്ന് ആചരിക്കാൻ തുടങ്ങിയതോടെയാണ് ഈ ദിനം എന്റെ ശ്രദ്ധയിൽ പതിയാൻ തുടങ്ങിയത്.

ഈ വർഷത്തെ ചിങ്ങം ഒന്ന് എന്റെ കുടുംബത്തിൽ മറ്റൊരു സന്തോഷം കൂടി കൊണ്ട് വന്നിരിക്കുന്നു. വീട്ടിലെ ആവശ്യങ്ങൾക്കായി ഞാൻ നടത്തുന്ന കൃഷിയിൽ ഒരു സഹായിയായി എപ്പോഴും കൂടെ ഉണ്ടാകുന്ന ചെറിയ മകൻ രണ്ടാം ക്ലാസ്സുകാരനായ ലിദു മോൻ അരീക്കോട് കൃഷി ഭവന്റെ വക 'കുട്ടിക്കർഷകൻ' വിഭാഗത്തിൽ സമ്മാനം നേടി.

വർഷങ്ങൾക്ക് മുമ്പ് എന്റെ ഉമ്മയ്ക്ക് ലഭിച്ച മികച്ച സീനിയർ സിറ്റിസൺ കർഷക അവാർഡും 2019 ൽ രണ്ടാമത്തെ മോള്‍ ലുഅക്ക് ലഭിച്ച കൃഷിത്തോട്ടം ഗ്രൂപ് (KTG) എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ‘കുട്ടിക്കര്‍ഷക’ അവാര്‍ഡും 2020 ൽ യൂത്ത് കോൺഗ്രസ്സ് അരീക്കോട് പഞ്ചായത്ത് സംഘടിപ്പിച്ച വിഷരഹിത അടുക്കളത്തോട്ട മത്സരത്തിൽ എനിക്ക് ലഭിച്ച ഓവറോൾ ചാമ്പ്യൻഷിപ്പിനും ശേഷം കുടുംബത്തിലേക്ക് വരുന്ന നാലാമത്തെ കാർഷിക അംഗീകാരമാണ് ഇന്ന് ലിദു മോന് ലഭിച്ചത്.

അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വച്ച് ലിദു മോനും എന്റെ ഉമ്മയും കൂടി അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.ടി അബ്ദു ഹാജിയിൽ നിന്ന് ഉപഹാരങ്ങൾ സ്വീകരിച്ചു.



Tuesday, August 15, 2023

ഓഗസ്റ്റിലെ ഡൽഹി

കുത്തബ് മിനാറിൽ നിന്ന് പുറത്തിറങ്ങുമ്പോഴും സൂര്യൻ മുകളിൽ കത്തിക്കാളുകയായിരുന്നു. നേരത്തെ പറഞ്ഞപോലെ ഗേറ്റിന് പുറത്തെത്തിയ ഉടനേ ഞാൻ ഡ്രൈവർ ദീപ് സിംഗിനെ വിളിച്ചു.

"ദീപ് ജി... ഹം ബാഹർ നികല...." 

"അച്ച സാബ്... മേം അഭീ ആയേഗ .."

പല ഓട്ടോ വാലകളും ടാക്സി വാലകളും ഞങ്ങളെ വട്ടമിട്ട് കൂടിയെങ്കിലും ഞാനവർക്ക് മുഖം നൽകിയതേയില്ല. അൽപ സമയത്തിനകം തന്നെ ദീപ് സിംഗ് എത്തുകയും ചെയ്തു. ഞങ്ങളെല്ലാവരും വണ്ടിയിൽ കയറി.

" അബ് കഹാം ജാനാ ഹേ...?" ഇനി എവിടേക്ക് എന്ന് ഡ്രൈവർ ചോദിച്ചപ്പോഴാണ് സമയം ഇനിയും നീണ്ട് നിവർന്ന് കിടക്കുന്നത് കണ്ടത്.

"ജുമാ മസ്ജിദ് ജാന ഹെ..."

"ഹാം ... വഹ് സരൂരി ഹെ... " അതെന്തായാലും കാണിക്കും എന്ന് ഞങ്ങളുടെ വേഷത്തിൽ നിന്ന് തന്നെ അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞിരുന്നു.

"ലേകിൻ ഫിർ ഭീ ഹമേം സ്യാദ സമയ് ഹെ....." സമയം ബാക്കിയുള്ള കാര്യം ദീപ് സിംഗും ഉണർത്തി.

"തോ ഇന്ത്യാ ഗേറ്റ് ചലോ ..."

"അച്ചാ... ബാദ് ...? "

"ബാദ് ...? " ഇന്ത്യാ ഗേറ്റ് ൽ അത്യാവശ്യം സമയം ചെലവഴിക്കാം എന്ന് കരുതിയ എനിക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.

"സെൻട്രൽ വിസ്ത ക കാം ചൽ രഹാ ഹെ... ഇസ് ലിയെ ഇന്ത്യാ ഗേറ്റ് തക് ജാന നഹീം സകേഗ .... ദൂർ സെ ദേഖേഗ ...." പോകുന്ന വഴിയിൽ എല്ലാം കണ്ട സെൻട്രൽ വിസ്തയുടെ പണി ഇന്ത്യാ ഗേറ്റിലേക്കുള്ള ഞങ്ങളുടെ വഴി തടഞ്ഞു.അതു കൊണ്ടായിരുന്നു ദീപ് സിംഗിന്റെ ആ "ബാദ്" ചോദ്യം.

"ആസ് പാസ് ഭീ നഹീം ജാന സകേഗ?" എന്തെങ്കിലും വഴിയുണ്ടെങ്കിൽ ദീപ് സിംഗ് അടുത്തെത്തിക്കും എന്നതിനാൽ ഞാൻ ചോദിച്ചു.

"നഹീം സാർ.... മേം ദിഖായേഗ"

ന്യൂഡൽഹിയിലെ റൈയ്സിന ഹിൽസിന് സമീപമുള്ള ഭരണ സിരാ കേന്ദ്രത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് സെൻട്രൽ വിസ്ത പ്രൊജക്ട് എന്ന് പറയുന്നത്.പല റോഡുകളും ബ്ലോക്ക് ചെയ്തും ഗതാഗതം വഴി തിരിച്ചു വിട്ടും വലിയ കുരുക്കുകൾ സൃഷ്ടിക്കാതെയായിരുന്നു വർക്ക് പോയ്ക്കൊണ്ടിരുന്നത്.പക്ഷെ, പാർലമെന്റ് മന്ദിരവും ഇന്ത്യാ ഗേറ്റും പരിസരവും എല്ലാം സഞ്ചാരികൾക്ക് അന്യമായി.

"സാർ .... ദായേം ഓർ ദേഖൊ ... " തിങ്ങി നിരങ്ങി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ വലത്തോട്ട് ചൂണ്ടിക്കൊണ്ട് ദീപ് സിംഗ് പറഞ്ഞു.

"ഹായ്... ഇന്ത്യാ ഗേറ്റ്...!!"

 പൊടിപടലങ്ങൾക്കിടയിലൂടെ മങ്ങിയ കാഴ്ചയായിട്ടും തല ഉയർത്തി നിൽക്കുന്ന ആ സ്മാരകം കണ്ട ലിദുട്ടൻ വിളിച്ച് പറഞ്ഞു. അവന്റെ യു.കെ.ജി. പാഠപുസ്തകത്തിൽ ഇന്ത്യാ ഗേറ്റ് പഠിക്കാൻ ഉണ്ടായിരുന്നു.

"ഫോട്ടോ മാർന നഹീം സകേഗ " ഞാൻ പറഞ്ഞു.

"ഹാം... മുഷ്കിൽ ഹെ..."

" ക്യാ ...ഹം... രാജ്ഘട്ട് ചലേ സകേഗ ? "

" ഹാം ... ചലേഗ .." 

ഏതൊക്കെയോ ഊട് വഴികളിലൂടെ നാലഞ്ച് കിലോമീറ്ററുകൾ കൂടി സഞ്ചരിച്ചപ്പഴേക്കും തോക്കേന്തിയ ഏതാനും പട്ടാളക്കാരെ കണ്ടു. ഞങ്ങൾ രാജ്ഘട്ടിന്റെ ഗേറ്റിലായിരുന്നു അപ്പോൾ. അടച്ചിട്ട ഗേറ്റും തോക്കേന്തിയ സൈനികരും എന്തോ ഒരു ലക്ഷണക്കേടായി തോന്നി.

" ഖോല നഹീം ?" ദീപ് സിംഗ് ഒരു പട്ടാളക്കാരനോട് കാരണം തിരക്കി. അവരെന്തൊക്കെയോ വിവരങ്ങൾ കൈമാറി. പന്ത്രഹ് ആഗസ്റ്റ് എന്ന് പറഞ്ഞതിൽ നിന്നും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അടച്ചിട്ടതാണ് എന്ന് മനസ്സിലായി.

"ഔർ ക്യാ ക്യാ ബന്ത് കിയ? " ഞാൻ ദീപ് സിംഗിനോട് ചോദിച്ചു.

"ലാൽ കില ഭീ...'' ചെങ്കോട്ട ഞങ്ങളുടെ പ്ലാനിൽ ഇല്ലാത്തതിനാൽ അതൊരു നഷ്ടമായി തോന്നിയില്ല.

"തോ... സീധാ ജമാ മസ്ജിദ് ... " ഞാൻ ഓർഡർ നൽകി.

" ഠീക് സാർ.."
വണ്ടി തിരിച്ച് ജുമാ മസ്ജിദ് ലക്ഷ്യമാക്കി നീങ്ങി.


Part 6 - ജുമാമസ്ജിദിൽ

Sunday, August 13, 2023

മത്തിമുക്ക്

നാട്ടിൻപുറത്തെ കഥകൾ പറഞ്ഞ് മലയാള സാഹിത്യത്തിലെ സുൽത്താനായി മാറിയ ആളാണ് ശ്രീ.വൈക്കം മുഹമ്മദ് ബഷീർ.പച്ചയായ മനുഷ്യരും അവരുടെ ജീവിത ചുറ്റുപാടുകളും പറയുമ്പോൾ മനസ്സിലേക്ക് കഥയും കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളും എല്ലാം കുടിയേറുന്നു.ഒരു പക്ഷേ,കഥാകൃത്ത് ഭാവനയിൽ സൃഷ്ടിക്കുന്ന ആ ലോകം, നമ്മുടെ തൊട്ടടുത്ത് എവിടെയോ ഉണ്ടെന്ന് പോലും വിശ്വസിച്ച് പോകും.

നാട്ടിൻപുറവും അവിടത്തെ ജനങ്ങളും കഥാപാത്രമാക്കി രചനകൾ നടത്തുന്നതിനാലാവാം, 'മത്തിമുക്ക്' എന്ന പുസ്തകത്തിന്റെ പുറം ചട്ട എന്നെ ആദ്യകാഴ്ചയിൽ തന്നെ ആകർഷിച്ചത്.ആദ്യ കഥയായ ലോട്ടറി ടിക്കറ്റും 22 മഹാന്മാരും വായിച്ചപ്പോൾ അടുത്തതും വായിക്കാൻ പ്രേരണ ലഭിക്കുകയും ചെയ്തു.അത് തന്നെയാണ് ഒരു പുസ്തകത്തിന്റെ വിജയവും.ഒന്ന് വായിച്ചാൽ അടുത്തത് എന്ന രീതിയിൽ വായനക്കാരനെ കൈ പിടിച്ച് കൊണ്ടുപോകണം. ഷബീർ ചെറുകാട് എന്ന കഥാകൃത്ത് ഇതിൽ ഏറെക്കുറെ വിജയിച്ചിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.

ഇരുപത് നർമ്മകഥകളുടെ ഒരു സംഗ്രഹമാണ് 'മത്തിമുക്ക്'.സാധാരണ നാട്ടിൻപുറത്തെ നിരവധി കഥാപാത്രങ്ങൾ പല കഥകളിലായി മിന്നിമറയുന്നുണ്ട്. പക്ഷെ എല്ലാ കഥകളും മത്തിമുക്കിലേതാണെന്ന് പറയാനും സാധ്യമല്ല.റിഥം കിട്ടാനായി കഥാപാത്രങ്ങളുടെ പേരും ജോലിയും തമ്മിൽ ബന്ധിപ്പിച്ചപ്പോൾ കഥയുടെ കാമ്പ് തന്നെ ചോർന്നുപോയി എന്നാണ് എനിക്ക് അനുഭവപ്പെടുന്നത്. കഥകൾക്ക് ഇല്ലസ്ട്രേഷൻ കൂടി ഉണ്ടായിരുന്നെങ്കിൽ ഗംഭീരമാകുമായിരുന്നു. എന്നിരുന്നാലും രസകരമായി വായിച്ച് പോകാവുന്ന ഒരു പുസ്തകമാണ് 'മത്തിമുക്ക്'.കഥാകൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

പുസ്തകം : മത്തിമുക്ക് 
രചയിതാവ് : ഷബീർ ചെറുകാട് 
പ്രസാധകർ : പേരക്ക ബുക്സ് 
പേജ് : 88 
വില: 120 രൂപ 

Friday, August 11, 2023

അമ്പത്തി മൂന്നിന്റെ വമ്പത്തരങ്ങൾ

എനിക്കും വീട്ടുകാർക്കും വിശേഷപ്പെട്ട ദിവസങ്ങളിൽ ഒരു വൃക്ഷത്തൈ വയ്ക്കുന്ന പതിവിനെപ്പറ്റി ഞാൻ പല തവണ ഇവിടെ പോസ്റ്റ് ഇട്ടിരുന്നു. എന്റെയും മൂത്ത മകൾ ലുലുവിന്റെയും ജന്മദിനങ്ങൾ കടന്ന് വരുന്ന ആഗസ്റ്റ് മാസത്തിൽ രണ്ട് തൈ വയ്ക്കുന്നതാണ് സാധാരണ പതിവ്. എന്റെ അമ്പത്തിമൂന്നാം ജന്മദിനവും ലുലു മോളുടെ ഇരുപത്തിയഞ്ചാം ജന്മദിനവും പ്രമാണിച്ച് ഇത്തവണ എഴുപത്തി എട്ട് തൈകൾ വയ്ക്കാം  എന്ന തീരുമാനത്തിൽ എത്തിയത് പൊടുന്നനെയായിരുന്നു.

തൈകൾ നട്ട് വളർത്തി സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടി നേരത്തെ ഉള്ളതിനാൽ പലരും അഭിമുഖീകരിക്കുന്ന തൈ കിട്ടാത്ത പ്രശ്നം എനിക്കുണ്ടായില്ല. പക്ഷെ, ഇത്രയും തൈകൾ നടാനുള്ള സ്ഥലവും മനുഷ്യാധ്വാനവും ആയിരുന്നു തടസ്സം നിന്നത്. അവിടെയും ഞാനൊരു പോംവഴി കണ്ടെത്തി. നട്ട് വളർത്തും എന്ന് ഉറപ്പുള്ളവർക്ക് മാത്രം കോളേജ് സ്റ്റാഫ് ക്ലബിലൂടെ അത്രയും തൈകൾ വിതരണം ചെയ്തു 

ഏതാനും തൈകൾ ഞാനും സഹപ്രവർത്തകൻ ശ്രീ. ജയപാലനും സിവിൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ.ഷിബുവും ചേർന്ന്, ഞങ്ങൾ താമസിക്കുന്ന ഹോസ്റ്റൽ പരിസരത്തും നട്ടതോടെ ഞാനുദ്ദേശിച്ച പോലെ തന്നെ കാര്യങ്ങൾ ഭംഗിയായി സമാപിച്ചു. സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.