Pages

Sunday, June 17, 2012

ലോകപിതൃദിനവും ഒരു യാദൃശ്ചികതയും

മാസത്തിലൊരിക്കലെങ്കിലും പിതാവിന്റെ ഖബറിടം സന്ദര്‍ശിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത് എന്റെ പതിവാണ്.ഇസ്ലാമിക ആചാരപ്രകാരം മരിച്ചുപോയ ഒരാള്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതും ഇത് തന്നെ.

ജീവിച്ചിരിക്കുന്ന കാലത്ത് ഞങ്ങളെ സ്നേഹിക്കുന്ന പോലെ എന്റെ പിതാവ് ചെടികളേയും വൃക്ഷങ്ങളേയും സ്നേഹിച്ചിരുന്നു.’ഇന്നലേയും ഈ അതിര്‍വരമ്പില്‍ ചെടിക്കമ്പുകള്‍ കുത്തുന്നത് ഞാന്‍ കണ്ടിരുന്നു’- ബാപ്പ മരിച്ച് പിറ്റേ ദിവസം ഞങ്ങളുടെ അയല്‍‌വാസി ആമിനത്താത്തയുടെ ദു:ഖം നിറഞ്ഞ മൊഴി.അതുകൊണ്ട് തന്നെ ഇന്ന് ബാപ്പയുടെ ഖബറിടം സന്ദര്‍ശിക്കാന്‍ ഞാന്‍ പോകുമ്പോള്‍ ബാപ്പ തന്നെ എന്റെ വീട്ടുമുറ്റത്ത് കുത്തിയ ചെമ്പരത്തിയില്‍ നിന്നും രണ്ട് കമ്പ് പൊട്ടിച്ചാണ് ഞാന്‍ പോയത്.ഖബറിന് അടയാളമായി ബാപ്പ സ്നേഹിച്ചിരുന്ന ചെടികള്‍ തന്നെ ഉണ്ടാകട്ടെ എന്ന് കരുതിയാണ് ഇത് ചെയ്തത്.എന്റെ ചെയ്തിയില്‍ എന്റെ സ്നേഹനിധിയായ പിതാവ് സന്തോഷിക്കുന്നുണ്ടാകും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

മഴ തിമര്‍ത്ത് പെയ്യാന്‍ തുടങ്ങിയതിനാല്‍ പള്ളിക്കാട്ടില്‍ പുല്ലുകളും മറ്റും പെട്ടെന്ന് വളാരാന്‍ സാധ്യത കൂടിയതിനാല്‍ പിതാവിന്റെ ഖബറിടത്തിന് ചുറ്റുമുള്ള കളകള്‍ പറിച്ച് കളായാനും ഞാന്‍ മറന്നില്ല.പരിസര ശുചീകരണ പാഠം ബാപ്പയുടെ നാലു മക്കളില്‍ എനിക്കായിരുന്നു ബാപ്പയില്‍ നിന്നും കൂടുതല്‍ കിട്ടിയിരുന്നത് എന്നതും ഇതിന് ഒരു കാരണമായിട്ടുണ്ടാകാം.എന്റെ ഔദ്യോഗിക തിരക്കിനിടയില്‍ അടുത്തമാസത്തില്‍ എപ്പോഴാണ് ‘സിയാറത്ത്’‘ (ഖബറിടം സന്ദര്‍ശിക്കല്‍) ഒത്തുവരിക എന്ന് പറായാന്‍ സാധിക്കാത്തതിനാലാണ് ഇന്ന് തന്നെ ഈ ക്ലീനിംഗ് പരിപാടി നിര്‍വ്വഹിച്ചത്.

ഇതെല്ലാം കഴിഞ്ഞ് ഇന്ന് തന്നെ ബാപ്പയുടെ മരിച്ചുപോയ വലിയ ജ്യേഷ്ടന്റെ പേരക്കുട്ടിയുടെ നിക്കാഹിലും ഞാന്‍ പങ്കെടുത്തു.തിരിച്ച് വൈകിട്ട് അരീക്കോട്ടെത്തിയപ്പോഴാണ് മൂന്ന് മക്കളും പോകുമ്പോള്‍ പറഞ്ഞേല്‍പ്പിച്ച സംഗതികള്‍ ഓര്‍മ്മ വന്നത്.മൂത്തവള്‍ക്ക് വേണ്ടത് ഒരു പാക്കറ്റ് ബഡ്സ്.രണ്ടാമത്തവള്‍ക്ക് മൂന്ന് നോട്ട്ബുക്ക്.മൂന്നാമത്തവളുടെ (രണ്ട് വയസ്സുകാരി) ലിസ്റ്റ് അല്പം നീളമേറിയത് - ബലൂണ്‍,ബിസ്ക്കറ്റ്,മിഠായി,മുട്ട (ഇതില്‍ ആദ്യത്തെതൊഴികെ ബാക്കി മൂന്നും എന്നുമുള്ള ഡിമാണ്ട് ആണ്.മിഠായി ഞാന്‍ വാങ്ങി കൊടുക്കാറുമില്ല).

കുട്ടികളുടെ ആവശ്യം കൂടി പൂര്‍ത്തീകരിക്കാന്‍ ഞാന്‍ ഫാന്‍സി കടയില്‍ കയറി.മൂത്തവള്‍ക്ക് ഒരു പാക്കറ്റ് ബഡ്സ്ന് പകരം ഒരു ബോക്സ്  ബഡ്സ് വാങ്ങി. രണ്ടാമത്തവള്‍ക്ക് മൂന്ന് നോട്ട്ബുക്കിന്റെ സ്ഥാനത്ത് അഞ്ചെണ്ണം വാങ്ങി.മൂന്നാമത്തവള്‍ക്ക് ഒരു ബലൂണിന് പകരം അഞ്ചെണ്ണവും പിന്നെ അവള്‍ വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു പാവക്കുട്ടിയും വാങ്ങി.വീട്ടിലെത്തി എല്ലാവര്‍ക്കും സന്തോഷത്തോടെ എല്ലാം കൈമാറി.

ഇനി തറവാട്ടില്‍ പോയി ഉമ്മയെ കണ്ട് നിക്കാഹ് വിവരങ്ങള്‍ പറയുകയും ഒന്ന് മെയില്‍ ചെക്ക് ചെയ്യുകയും ചെയ്യാം എന്ന് കരുതി.മെയില്‍ ബോക്സ് തുറന്നപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.ആദ്യത്തെ മെയില്‍ തന്നെ “ഇന്ന് ലോക പിതൃദിനം”!!!- ഇത് ശരിയോ തെറ്റോ എന്നെനിക്കറിയില്ല.എങ്കിലും ഒരു പിതാവിന് മരണാനന്തരം നല്‍കേണ്ട സ്നേഹവായ്പും മക്കള്‍ക്ക് ഒരു പിതാവ് നല്‍കേണ്ട സ്നേഹവും പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലെങ്കിലും ഈ ദിനത്തില്‍ ഞാന്‍ അറിയാതെ യാദൃശ്ചികമായി നിര്‍വ്വഹിച്ചു എന്നത് ദൈവത്തിന്റെ മറ്റൊരു വികൃതിയായി ഞാന്‍ കരുതുന്നു.

4 comments:

Areekkodan | അരീക്കോടന്‍ said...

എങ്കിലും ഒരു പിതാവിന് മരണാനന്തരം നല്‍കേണ്ട സ്നേഹവായ്പും മക്കള്‍ക്ക് ഒരു പിതാവ് നല്‍കേണ്ട സ്നേഹവും പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലെങ്കിലും ഈ ദിനത്തില്‍ ഞാന്‍ അറിയാതെ യാദൃശ്ചികമായി നിര്‍വ്വഹിച്ചു എന്നത് ദൈവത്തിന്റെ മറ്റൊരു വികൃതിയായി ഞാന്‍ കരുതുന്നു.

ajith said...

ഹാ ഈ യാദൃച്ഛികതയെപ്പറ്റി വായിക്കുമ്പോള്‍ ഹൃദയം നിറയുന്നു.

Cv Thankappan said...

എല്ലാം ഭംഗിയായി നിര്‍വ്വഹിച്ചുവല്ലോ മാഷേ.
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

അജിത്ജീ...നന്ദി

തങ്കപ്പന്‍‌ജീ...അതെ, നന്ദി

Post a Comment

നന്ദി....വീണ്ടും വരിക