Pages

Friday, August 17, 2012

വെള്ളിയാഴ്ചയിലെ നോമ്പ്

               അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ജുമു‌അ ഖുതുബക്ക് ശേഷം പള്ളിയില്‍ ദീര്‍ഘനേരം ഇരിക്കേണ്ടി വന്നു. ഓര്‍മ്മകള്‍ പിന്നിലേക്ക് ഓടിയ നല്ല നിമിഷങ്ങളായിരുന്നു അത്. നോമ്പ് നോറ്റ് കുട്ടികളും മുതിര്‍ന്നവരുമായ അനേകം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. ആ കാഴ്ച എന്നെ എന്റെ കുട്ടിക്കാലത്തേക്ക് നയിച്ചു.

               കുട്ടിക്കാലത്ത് വെള്ളിയാഴ്ചയിലെ നോമ്പ് പെട്ടെന്ന് തീരുന്ന നോമ്പാണ് ! കാരണം പലതാണ്.രാവിലെ പതിനൊന്നരയോടെ എല്ലാവരും കുളിച്ച് പള്ളിയിലേക്ക് നീങ്ങും. മേത്തലങ്ങാടി പള്ളിയായിരുന്നു അന്ന് ഞങ്ങള്‍ക്ക് പോകാനുള്ള ഏകപള്ളി. പള്ളിയില്‍ എത്തിയാല്‍ ഓരോരുത്തരായി ഓരോ മൂലയില്‍ പോയിരുന്ന് ഖു‌ര്‍‌ആന്‍ ഓതും (പാരായണം ചെയ്യും). അവരവരുടെ മദ്രസാ ക്ലാസ്സിനനുസരിച്ച് മേലെ പതിനഞ്ച് ,താഴേ പതിനഞ്ച് എന്നിങ്ങനെ ഏതെങ്കിലും ഒരു വിഭാഗത്തിലെ ഖു‌ര്‍‌ആന്‍ ആണ് എടുക്കാറ്‌ (വിശുദ്ധ ഖു‌ര്‍‌ആന്‍ ആകെ മുപ്പത് ഭാഗങ്ങള്‍ ആണുള്ളത്.പണ്ട് കാലത്ത് ഇത് രണ്ട് പതിപ്പുകളിലായിട്ടായിരുന്നു പ്രിന്റ് ചെയ്തിരുന്നത്.ആദ്യത്തെ പതിനഞ്ച് ഭാഗങ്ങള്‍ ഉള്‍കൊള്ളുന്നതിനെ മേലെ പതിനഞ്ച് എന്നും രണ്ടാമത്തെ പതിനഞ്ച് ഭാഗങ്ങള്‍ ഉള്‍കൊള്ളുന്നതിനെ താഴെ പതിനഞ്ച് എന്നും പറയുന്നു.മദ്രസയില്‍ ഒന്നിലും രണ്ടിലും പഠിക്കുന്നവര്‍ക്ക് താഴെ പതിനഞ്ചേ ഓതാന്‍ സാധിക്കൂ.മുതിര്‍ന്നവര്‍ക്ക് രണ്ടും ഓതാന്‍ സാധിക്കും).ജുമു‌അ പ്രസംഗം ആരംഭിക്കുന്നത് വരെ ഇത് തുടരും.

             ഒന്നരക്ക് ജുമു‌അ കഴിഞ്ഞാല്‍ പള്ളിയില്‍ തന്നെ ഒരു മൂലയിലേക്ക് നീങ്ങും.എന്നിട്ട് എല്ലാവരും നീണ്ട് നിവര്‍ന്ന് കിടക്കും.അല്പ നേരം എന്തെങ്കിലും ഒക്കെ സംസാരിക്കുമെങ്കിലും നോമ്പുള്ളത് കാരണം പെട്ടെന്ന് തന്നെ ഉറക്കിലേക്ക് വഴുതി വീഴും. മൂന്നരക്ക് മയമാക്കയുടെ ഗംഭീരശബ്ദത്തിലുള്ള അസര്‍ ബാങ്ക് വിളിക്ക് പോലും ഉണര്‍ത്താന്‍ കഴിയാത്ത ഗാഢനിദ്രയിലായിരിക്കും ഞങ്ങളില്‍ പലരും. നമസ്കാരത്തിനായി മറ്റുള്ളവര്‍ തട്ടിവിളിക്കുമ്പോഴാണ് സമയം ഇത്രയും കടന്നുപോയത് അറിയുന്നത്. നമസ്കാരവും കഴിഞ്ഞ് തിരിച്ച് വീട്ടില്‍ എത്തുമ്പോള്‍ സമയം അഞ്ചുമണി കഴിഞ്ഞിരിക്കും.പിന്നെ ആകെ ഒന്നര മണിക്കൂര്‍ മാത്രമേ അന്നത്തെ നോമ്പിന് ആയുസ്സുള്ളൂ.ഇത്രയും പെട്ടെന്ന് നോമ്പ് തീരുന്ന ദിവസം വേറെ ഏതാണുണ്ടാവുക?

           ഇന്ന് തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇങ്ങനെ ഒന്ന് നീണ്ട് നിവര്‍ന്ന് സ്വസ്ഥമായി കിടക്കാന്‍ എനിക്ക് സമയം കിട്ടുന്നില്ല. നോമ്പിനും സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഇങ്ങനെ ഒരു അനുഭവം കിട്ടാനുള്ള സാധ്യത ഇല്ലാതെയും പോയി.മഴ ശമിച്ച് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും മധ്യവയസ്കനായി.

4 comments:

Areekkodan | അരീക്കോടന്‍ said...

മഴ ശമിച്ച് പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും മധ്യവയസ്കനായി.

Cv Thankappan said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
ആശംസകള്‍ മാഷെ

Sabu Kottotty said...

ഓർമ്മകൾ.. ഓർമ്മകൾ... ഓടക്കുഴലൂതി.....

ajith said...

ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക