Pages

Thursday, July 12, 2018

സാക്ഷിക്കൂട്ടില്‍ വീണ്ടും...

           ഒഴിഞ്ഞുപോയി എന്ന് കരുതിയ ഒരു പാമ്പ് ഇന്നലെ വീണ്ടും എന്റെ മുമ്പില്‍ തല പൊക്കി - ഏഴ് വര്‍ഷം മുമ്പ് കോഴിക്കോട് എഞ്ചിനീയറിംഗ് കോളെജില്‍ നടന്ന പ്രമാദമായ നിര്‍മ്മല്‍ മാധവന്‍ കേസില്‍, ബുധനാഴ്ച കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് ആയിരുന്നു അത് - ഒരൊപ്പിന്റെ പൊല്ലാപ്പ് . വയനാട് നിന്നും തിരിച്ചെത്തി ജോയിന്‍ ചെയ്ത് ഒന്ന് ശ്വാസം വിടുമ്പോഴേക്കും വന്ന രണ്ടാം കോടതി കയറ്റം എന്നെ നന്നായി അലോസരപ്പെടുത്തി.

               കൃത്യം 11 മണിക്ക് തന്നെ കോടതി നടപടികള്‍ ആരംഭിച്ചു.പഴയ പബ്ലിക് പ്രൊസിക്യൂട്ടറായ ആ സ്ത്രീ തന്നെയാണ് ഇപ്പോഴും.കേസ് തുടക്കത്തില്‍ തന്നെ വിളിച്ചപ്പോള്‍ പെട്ടെന്ന് രക്ഷപ്പെടാമെന്ന് മോഹിച്ചു. പക്ഷെ അത് വെറും മോഹം മാത്രമായിരുന്നു. രാവിലെ വിളിച്ച എല്ലാ കേസുകളും കഴിഞ്ഞ് നീണ്ട കാത്തിരിപ്പിനൊടുവില്‍, അവസാനത്തേതായി 1.45ന് ആണ് ഞാന്‍ രണ്ടാം തവണയും സാക്ഷിക്കൂട്ടില്‍ കയറിയത്.

            കഴിഞ്ഞ തവണത്തെപ്പോലെ ആ സ്ത്രീ അതേ ചോദ്യങ്ങള്‍ തന്നെ ചോദിച്ചു. ഞാന്‍ എല്ലാം നിഷേധിച്ചു. ഞാന്‍ കള്ളം പറയുകയാണെന്ന് പബ്ലിക് പ്രൊസിക്യൂട്ടറും വാദിച്ചു. പതിവ് പോലെ മൊഴി രേഖപ്പെടുത്തിയ പേപ്പറില്‍ ഞാന്‍ ഒപ്പിട്ടു. പെട്ടെന്നാണ് പറഞ്ഞുകേട്ട ഒരു കാര്യം ഞാന്‍ ആ ക്ലര്‍ക്കിനോട് ചോദിച്ചത്.

“ഇവിടെ അറ്റന്റ് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് എന്തെങ്കിലും കിട്ടുമോ?”

“ങാ...കിട്ടും....ഞാന്‍ ചോദിക്കട്ടെ....” അവര്‍ പറഞ്ഞു.

“ഡ്യൂട്ടി ലീവ് അനുവദിക്കും...വന്നതിനുള്ള ടി എ/ഡി എ യും ക്ലെയിം ചെയ്യാം...” ഞങ്ങളുടെ വക്കീലും പറഞ്ഞു.

                        ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി കേസില്‍ സാക്ഷി പറയാന്‍ പോകുന്ന ഏതൊരു ഗവണ്മെന്റ്/പൊതുമേഖലാ ഉദ്യോഗസ്ഥനും ആ ദിവസത്തെ ഡ്യൂട്ടിലീവും യാത്രാബത്തയും ദിനബത്തയും അനുവദിക്കപ്പെടും. അത് അവകാശപ്പെടാന്‍ കോടതിയില്‍ നിന്ന് തന്നെ ലഭിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റ് (FORM 47) കൂടി ഹാജരാക്കണം എന്ന് മാത്രം. ആവശ്യപ്പെട്ടാല്‍ മാത്രമേ അവരത് തരൂ.എന്റെ അറിവില്ലായ്മ കാരണം കഴിഞ്ഞ പ്രാവശ്യം എനിക്കിതൊന്നും തന്നെ ലഭിച്ചില്ല.

                  ആയതിനാല്‍ കോടതിയില്‍ സാക്ഷി പറയാന്‍ പോകുന്ന എല്ലാ ജീവനക്കാരും ശ്രദ്ധിക്കുക. ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ വാങ്ങിയില്ലെങ്കില്‍ സര്‍ക്കാര്‍ ആ പരിപാടി തന്നെ നിര്‍ത്തിക്കളയാന്‍ സാധ്യതയുണ്ട്.

2 comments:

Areekkodan | അരീക്കോടന്‍ said...

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി കേസില്‍ സാക്ഷി പറയാന്‍ പോകുന്ന ഏതൊരു ഗവണ്മെന്റ്/പൊതുമേഖലാ ഉദ്യോഗസ്ഥനും ആ ദിവസത്തെ ഡ്യൂട്ടിലീവും യാത്രാബത്തയും ദിനബത്തയും അനുവദിക്കപ്പെടും.

© Mubi said...

അങ്ങിനെയുമുണ്ടല്ലേ...

Post a Comment

നന്ദി....വീണ്ടും വരിക