Pages

Wednesday, August 05, 2009

ഗഫൂര്‍ ക ദോസ്ത്‌ ചെറായിയില്‍...

എപിസോഡ്‌ ഒന്ന് ....രണ്ട്‌.... മൂന്ന്

കായംകുളം സൂപ്പര്‍ഫാസ്റ്റ്‌ എത്തിയതോടെ പന്തലിനകത്ത്‌ ഒറിജിനല്‍ കായംകുളം സൂപ്പര്‍ഫാസ്റ്റ്‌ വന്ന പോലെ ഉന്തും തള്ളും തിരക്കുമായി.ഞാന്‍ മെല്ലെ പന്തലിന്‌ പുറത്തേക്ക്‌ നീങ്ങി.

"ഉപ്പച്ചീ...അയാളെന്താ ഒരു പുട്ടുംകുറ്റി കഴുത്തില്‍ തൂക്കി നടക്കുന്നത്‌?" ഗേറ്റിനടുത്ത്‌ ക്യാമറയും തൂക്കി നില്‍ക്കുന്ന ആളെ ചൂണ്ടി മോള്‌ ചോദിച്ചു.ഞാന്‍ അങ്ങോട്ട്‌ നോക്കി.

'ഓ...ഇതായിരിക്കും അന്ന് ഒരു പോസ്റ്റില്‍ കണ്ട കരിംകുറ്റി'.ആത്മഗതം ചെയ്തുകൊണ്ട്‌ ഞാന്‍ അയാളുടെ അടുത്തെക്ക്‌ നീങ്ങി.

"ഫോട്ടോ എടുക്കുകയാണോ ?" ഒന്ന് അടുക്കാനായി ഞാന്‍ ഒരു വെറും ചോദ്യമിട്ടു.

"അല്ല....മാങ്ങ പെറുക്കുകയാണ്‌..." ചിരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

"ഒരു ചെറിയ സംശയം കൂടി ?"

"ഓ ചോദിച്ചോളൂ....ചേട്ടന്റെ പേര്‌..?"

"ഓ..അതായിരുന്നോ...ഞാന്‍ ഹരീഷ്‌ തൊടുപുഴ...."

"ഓകെ.ഞാന്‍ അരീക്കോടന്‍...സംശയം അതല്ല...."

"പിന്നെ...??"

"താങ്കള്‍ മൂത്രമൊഴിക്കുന്നത്‌ മേലോട്ടോ താഴോട്ടോ...?ആകെ നനഞ്ഞു കുതിര്‍ന്ന്..."

പുട്ടുംകുറ്റി എടുത്ത്‌ വീശുന്നതിന്‌ മുമ്പേ ഞാന്‍ ഓടി രക്ഷപ്പെട്ടു.

ഓട്ടത്തിനിടയില്‍ ചെറിയ ഒരു ശങ്ക തോന്നിയതിനാല്‍ ഞാന്‍ നേരെ റിസോര്‍ട്ടിലേക്ക്‌ കയറി.അവിടെ സ്ത്രീജനങ്ങളുടെ നടുവില്‍ കല്യാണരാമനായി വാഴക്കോടന്‍.ശങ്കയെ കാറ്റില്‍ പറത്തി(!) ഞാന്‍ അങ്ങോട്ട്‌ കയറിച്ചെന്നു.

"വാഴേ...ഒരു മിനുട്ട്‌...ഒന്ന് പരിചയപ്പെടട്ടെ....ഞാന്‍ അരീക്കോടന്‍.." സ്ത്രീജനങ്ങളുടെ നേരെ തിരിഞ്ഞ്‌ ഞാന്‍ പറഞ്ഞു.

"ഓ...വായിച്ചിട്ടുണ്ട്‌.." കൂട്ടത്തില്‍ ഏറ്റവും പ്രായം തോന്നിക്കുന്ന ചേച്ചി പറഞ്ഞു.

"ആ..ചേച്ചിയുടെ പേര്‌?" ഒരു പിടിവള്ളി കിട്ടിയ ഞാന്‍ അടുത്ത ചോദ്യമിട്ടു.

"കീബോഡ്‌ എടുത്തു കാണിക്കൂ ചേച്ചി..." ഉത്തരം വന്നത്‌ വാഴയുടെ വായില്‍ നിന്നായിരുന്നു.

"ഓ...എഴുത്തുകാരി ചേച്ചി..."ഞാന്‍ പറഞ്ഞു.

"അല്ലാ.....ഇന്നും ബസ്‌ മാറി കയറി അല്ലേ?" വാഴക്കോടന്‍ വെറുതേ ഒന്ന് തട്ടി നോക്കി.

"ആ..അതെങ്ങിനെ അറിഞ്ഞു?ഞാനത്‌ രഹസ്യമാക്കി ഒരു പോസ്റ്റാക്കാനുള്ള ആലോചനയിലായിരുന്നു.."

"ഹ...ഹാ...കാള വാലു പൊക്കുന്നത്‌ കണ്ടാലറിയില്ലേ അത്‌ രണ്ടിനാണെന്ന്..." ചേച്ചി അന്തം വിട്ടു നില്‍ക്കുന്നതിനിടെ വാഴ തുടര്‍ന്നു.

" മുന്നില്‍ വന്ന് നില്‍ക്കുന്ന ബസില്‍ ചാടിയങ്ങ്‌ കയറരുത്‌ ചേച്ചീ....മുഖത്തുള്ള ആ ഭൂതക്കണ്ണാടിയിലൂടെ ഒന്ന് നോക്കാ....പിന്നെ ഒരു നിമിഷം അനലൈസേഷന്‍ നടത്താ...ഇവന്‍ അമ്പത്‌ പൈസ തിരിച്ചു തരോ അതല്ല അമ്പത്‌ പൈസ പിരിച്ചു തരോ...അപ്പോഴേക്കും ആ ബസ്‌ പോയി എങ്ങോട്ടോ പോകുന്ന അടുത്ത ബസ്‌ വന്നിട്ടുണ്ടാവും...അതിലങ്ങ്‌ ഓടിക്കയറി സുന്ദരമായി ചാടിയിറങ്ങാ...ആ അമ്പത്‌ പൈസ കേസങ്ങ്‌ വിട്ടാല്‍ ഈ പുകിലൊന്നും ഉണ്ടാവൂലല്ലോ.."

വാഴയുടെ കത്തിയില്‍ അവസരം കിട്ടാതെ മസില്‍ നൊന്ത്‌ ഞാന്‍ വീണ്ടും പന്തലിനടുത്തേക്ക്‌ നീങ്ങി.

"ആബിദ്ക്കാ.....അറിയോ?" ഒരു തൊപ്പിക്കാരന്‍ എന്നെ ചുറ്റിപ്പിടിച്ച്‌ കോഴിക്കോടന്‍ സ്റ്റൈലില്‍ ചോദിച്ചു.

"അറിയാതെ പിന്നെ.."ഞാന്‍ വെറുതെ തട്ടി വിട്ടു.

"ങാ....ആരാ എന്ന് പറയൂ?"

ആ ചോദ്യം പ്രതീക്ഷിക്കാത്തതിനാല്‍ ഞാന്‍ ശരിക്കും ഞെട്ടി.സംഗതി പുറത്തറിയിക്കാതെ ഞാന്‍ പറഞ്ഞു."ഗഫൂര്‍ ക ദോസ്ത്‌!!!"

"ങേ.... ഗഫൂര്‍ ക ദോസ്തോ?"

"അതേന്ന്....മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചില്‍ അഞ്ചാമതായിരുന്ന ആറാം നമ്പറുകാരന്‍ ഗഫൂറിനെ ഓര്‍മ്മയില്ലേ?" ഞാന്‍ വെറുതേ ഒന്നു കൂടി തട്ടി നോക്കി.

ആഗതന്‍ തലചുറ്റി വീഴുന്നതിന്‌ മുമ്പ്‌ ഇത്രമാത്രം പറഞ്ഞു

"ആറാം നമ്പറും മണ്ണാങ്കട്ടയൊന്നും എനിക്കോര്‍മ്മയില്ല...ഞാന്‍ രസികന്‍..."

"ആ...അത്‌ തന്നെ ഗഫൂര്‍ ക ദോസ്ത്‌ രസികന്‍..."

രസികന്‍ മൂന്നും നാലും അഞ്ചും ആറും കൂട്ടിക്കിഴിക്കുമ്പോള്‍ ഞാന്‍ അടുത്ത ഇരയെ തേടി നടന്നു.

അല്‍പം മുമ്പൊരു പുട്ടുംകുറ്റി....അതിനും കുറച്ചു മുമ്പ്‌ ഒരു തോന്ന്യാസി....ഇപ്പോഴിതാ മുന്നില്‍ പൊക്കം കുറഞ്ഞ ഒരാള്‍ കൂടി.ഉയരം കുറവാണെങ്കിലും കൊച്ചിന്‍ റിഫൈനറിയുടെ പുകക്കുഴലില്‍ നിന്നുമെന്നപോലെ അയാളുടെ മൂക്കിലൂടെ പുക വന്നു കൊണ്ടിരുന്നു.

"ഹലോ.....ഫയര്‍ഫോഴ്സിനെ വിളിക്കണോ?"

"ഹി ഹി ഹീ..എന്താ ...എന്തു പറ്റി?" മനസ്സിലാകാതെ അയാള്‍ ചോദിച്ചു.

"താങ്കളുടെ മൂക്കിലൂടെ പുക..."

"ഹി ഹി ഹീ..അത്‌ വിശന്നിട്ട്‌ കുടല്‌ കത്തുന്നതാ.....അതിന്‌ വയര്‍ഫോഴ്സിനെയാ വിളിക്കേണ്ടത്‌...ഹി ഹി ഹീ.."

"ഈ ഹി ഹി ഹീ....ട്രേഡ്‌മാര്‍ക്കാണല്ലേ?പേര്‌?"

"ഹി ഹി ഹീ..ചാണക്യന്‍..നിങ്ങള്‍?"

"ഞാന്‍ ഹ ഹ ഹാ അരീക്കോടന്‍..." ഒട്ടും കുറയേണ്ട എന്ന് കരുതി ഞാനും വീശി.

'ഹോ...ഇനിയും എത്ര പേര്‍?ഒന്ന് വിശമിച്ചിട്ടാവാം ഇനിയുള്ള പരിചയപ്പെടല്‍'

Tuesday, August 04, 2009

ചെറായിയില്‍ ഒരു ഐരാവതം !!!

പന്തലിനകത്ത്‌ കണ്ട നീലക്കുപ്പായക്കാരന്റെ അടുത്തേക്ക്‌ ഞാന്‍ നീങ്ങി.ഹസ്തദാനം ചെയ്തുകൊണ്ട്‌ ഞാന്‍ പറഞ്ഞു: "ഞാന്‍ അരീക്കോടന്‍" "ഞാന്‍ ജി മനു" "ങേ!!എന്താ പറഞ്ഞെ?" "ജി മനു" 'ഗാന്ധിജി,ചാച്ചാജി,നേതാജി തുടങ്ങീ വാലില്‍ ജീ ഉള്ള കുറേ പേരെ കേട്ടിട്ടുണ്ട്‌.എന്നാല്‍ തലയില്‍ ജീ ഉള്ള ഒരുത്തനാദ്യമാ' ഞാന്‍ മനസ്സില്‍ പറഞ്ഞു കൊണ്ട്‌ അടുത്ത കൈ നോക്കി നടന്നു. "ഹലോ...അരീക്കോടനല്ലേ...?" പിന്നില്‍ നിന്നുള്ള സ്ത്രീ ശബ്ദം എന്നെ ഞെട്ടിച്ചു.ആന്ദ്രേ അഗാസിയുടെ കഷണ്ടിയില്‍ സ്റ്റെഫിഗ്രാഫ്‌ മയങ്ങി വീണപോലെ എന്റെ സുന്ദര കഷണ്ടിയെ തിരിച്ചറിഞ്ഞ ആ മഹിളാരത്നത്തെ എനിക്ക്‌ മനസ്സിലായില്ല.ഞാന്‍ പറഞ്ഞു. "അതേ...അരീക്കോടനാണ്‌...നിങ്ങളെ മനസ്സിലായില്ല..." "ഞാന്‍ ബിന്ദു....ബിന്ദു കെ.പി...." പെട്ടെന്ന് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ കണക്ക്‌ പഠിപ്പിച്ചിരുന്ന വേലായുധന്‍ മാസ്റ്ററുടെ ക്ലാസ്സിലെത്തി. "ഇന്ന് നമുക്ക്‌ ബിന്ദുവിനെപറ്റി പഠിക്കാം.....കാണാന്‍ പറ്റാത്ത നന്നേ ചെറിയ ഒരു കുത്തിനെയാണ്‌ ബിന്ദു എന്ന് പറയുന്നത്‌..." മുമ്പില്‍ നിന്നാല്‍ പിന്നെ അപ്പുറത്തേക്ക്‌ ഒന്നും കാണാന്‍പറ്റാത്ത ഈ ബിന്ദുവും വേലായുധന്‍ മാസ്റ്റര്‍പറഞ്ഞു തന്ന കാണാന്‍പറ്റാത്ത ബിന്ദുവും തമ്മിലുള്ള 'സാമ്യത' എന്നെ അല്‍പനേരം മൗനിയാക്കി. "ഓ....നന്ദി ചേച്ചീ..." ഭാര്യ അപ്പുറത്ത്‌ നോക്കി നില്‍ക്കുന്നതിനാല്‍ ഞാന്‍ വേഗം തടിയൂരി. "ഉപ്പച്ചീ.....ഉപ്പച്ചീ...ഐരാവതം...ഐരാവതം..."എന്റെ ചെറിയ മോള്‍ അകലേക്ക്‌ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു. "എവിടെ മോളേ ഐരാവതം...?"എനിക്കും ജിജ്ഞാസയായി. "അതാ....ബീച്ചിലേക്ക്‌ ഇറങ്ങുന്ന ഗേറ്റിനടുത്ത്‌..."അവള്‍ അങ്ങോട്ട്‌ ചൂണ്ടി. ഞാന്‍ അങ്ങോട്ട്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച, വീണുപോയ എന്തോ എടുക്കാനായി സജീവേട്ടന്‍ കുനിഞ്ഞു നില്‍ക്കുന്നതാണ്‌.അദ്ദേഹം ഉടുത്തിരിക്കുന്ന വെള്ളമുണ്ട്‌ കണ്ട പാവം എന്റെ മോള്‍....അത്‌ ഐരാവതമാണെന്ന് കരുതി!!! "ഇതെന്താ നിങ്ങള്‍ നായ തൊട്ട കലം പോലെ മാറി നില്‍ക്കുന്നേ?" രണ്ട്‌ പയ്യന്മാര്‍ കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കുന്നത്‌ കണ്ട്‌ ഞാന്‍ അവരോട്‌ ചോദിച്ചു. "ഒന്നുംല്ല...ഞങ്ങള്‍ കണ്ണൂര്‍ക്കാരാ...."അവര്‍ മറുപടി നല്‍കി. "ഓ....അപ്പോ പേടിക്കണം...ഉം എന്താ പേര്‌" "ഹരീഷ്‌....ഹാഷ്‌ എന്ന പേരില്‍ ബ്ലോഗുന്നു...സ്വന്തമായി പോസ്റ്റ്‌ കുറവാ എന്നാലും താങ്കളെപ്പോലുള്ളവരുടെ വേസ്റ്റ്‌ വായിക്കാറുണ്ട്‌..." "ആഹാ...നീ ആളൊരു കില്ലാഡി തന്നെയാ മോനേ...." പെട്ടെന്ന് ഗേറ്റിനടുത്ത്‌ നിന്നും ഒരു കൂകിവിളി ഉയര്‍ന്നു "കൂ...കൂൂ..കൂൂൂ....." പിന്നാലെ പന്തലില്‍ നിന്നും അനൗണ്‍സ്മെന്റും വന്നു "ബൂലോകരുടെ ശ്രദ്ധക്ക്‌....ബാംഗ്ലൂരില്‍ നിന്നും ചെറായി വഴി കായംകുളത്തേക്ക്‌ പോകുന്ന കായംകുളം സൂപ്പര്‍ഫാസ്റ്റ്‌ അല്‍പം താമസിച്ച്‌ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ വന്നു കൊണ്ടിരിക്കുന്നു" (സഹികെട്ടോ....ഇന്ന് ഇത്ര മാത്രം.....നാളെ അടുത്ത ഉപദ്രവം വിക്ഷേപ്പിക്കും...)

Monday, August 03, 2009

ചെറായിയിലൂടെ അരീക്കോടന്‍....

(കഥ ഇതുവരെ) ഞാന്‍ മീറ്റ്‌ നടക്കുന്ന സ്ഥലത്തേക്ക്‌ നീങ്ങി.കടലില്‍ നിന്നുള്ള ശക്തമായ കാറ്റില്‍ ഒരു വിധം പിടിച്ചു നില്‍ക്കാന്‍ ഞാന്‍ പാടുപെട്ടു.അപ്പോഴാണ്‌ ഒരു തടിമാടനും കൂടെ ഒരാളും കൂടി എന്റെ അടുത്തേക്ക്‌ വരുന്നത്‌ ഞാന്‍ കണ്ടത്‌.ആ തടിമാടന്‍ ഒന്ന് ആഞ്ഞ്‌ ശ്വാസം വലിച്ചാല്‍ ഞാന്‍ ആ മൂക്കിലൂടെ കയറി അദ്ദേഹത്തിന്റെ എന്റോസ്കോപിയുമായി തിരിച്ചു പോരും.ഗോലിയാത്തിനെ കണ്ട അരീക്കോടനെപ്പോലെ എന്ന് ഞാന്‍ മനസ്സില്‍ വിചാരിക്കുന്നതിന്‌ മുമ്പേ അയാള്‍ എന്റെ അടുത്തെത്തി.കണ്ണടച്ച്‌ കൈ നീട്ടി ഞാന്‍ പറഞ്ഞു "ഞാന്‍ ഒരു പാവം അരീക്കോടന്‍ ആണേ..." "ഹ ഹാ..."അദ്ദേഹത്തിന്റെ ചിരി ഒരു അട്ടഹാസം പോലെ എനിക്ക്‌ തോന്നി. "നി...നിങ്ങള്‍?"എന്റെ ശബ്ദം തന്നെ പുറത്തേക്ക്‌ വരാത്തതുപോലെ തോന്നി. "ഞാന്‍ പോങ്ങു.... പോങ്ങുമ്മൂടന്‍...." 'ഹൊ...തെങ്ങും കുറ്റി പോലെയുള്ള ഇവന്‌തെങ്ങുമ്മൂടന്‍ എന്നായിരുന്നു യോജിച്ച പേര്‌'ഞാന്‍ ആത്മഗതം ചെയ്തു. "എന്താ പേര്‌ പറഞ്ഞത്‌...?"പോങ്ങുമ്മൂടന്‍ വീണ്ടും ചോദിച്ചു. "അരീക്കോടന്‍..." "എടാ...ഇതിനാ പറഞ്ഞത്‌ മറ്റുള്ളവരുടെ ബ്ലോഗും വായിക്കണം എന്ന്..."കൂടെയുള്ളയാള്‍ പോങ്ങുവിനോട്‌ പറഞ്ഞു. "ഓഹോ...നീ ഒരു വലിയ വായനക്കാരന്‍...പോട കൂവേ"പോങ്ങു പറഞ്ഞു. "ഞാന്‍ നന്ദന്‍...."കൂടെയുള്ളയാള്‍ എന്നോട്‌ പറഞ്ഞു. "ഓ...നന്ദപര്‍വ്വത്തിലെ നന്ദന്‍.."ഞാന്‍ പരിചയമുള്ള പോലെ തട്ടി.പിന്നെ പോങ്ങുവിന്റെ നേരെ തിരിഞ്ഞ്‌ നന്ദന്‍ പറഞ്ഞു:"എടാ...ഇത്‌ ബൂലോകത്തെ നല്ല കവിതകള്‍ എഴുതുന്നവരില്‍ ഒരാള്‍.." "ങേ!!" ഞെട്ടിയത്‌ ഞാനായിരുന്നു.കാരണം ബൂലോകത്ത്‌ ഇന്നേ വരെ ഒരു കവിത ഞാന്‍ എഴുതിയിട്ടില്ലായിരുന്നു. 'നന്ദേട്ടാ....താങ്കള്‍ നന്ദ പര്‍വ്വത്തിലോ അതോ നംഗ പര്‍വ്വതത്തിലോ?'എന്ന ആത്മഗതത്തോടെ ഞാന്‍ അവിടെ നിന്നും മെല്ലെ സ്ഥലം വിട്ടു. അപ്പോഴാണ്‌ കാലില്‍ ആരോ ചൊറിയുന്നതായി എനിക്ക്‌ തോന്നിയത്‌.ഞാന്‍ കുനിഞ്ഞ്‌ നോക്കി. "മാഷേ...ഇത്‌ ഞാനാ...അന്നും ഇന്നും എന്നും..." "ഓ....മനസ്സിലായി....തോന്ന്യാസി..." "അതേ..." "ഇപ്പോഴും കറക്കു കമ്പനിയില്‍ തന്നെ അല്ലേ?" "കറക്കു കമ്പനി നമ്മളെ കറക്കി...തോന്ന്യാസിയുണ്ടോ കറങ്ങുന്നു...നേരെ ചാടി ...മാതൃഭൂമിയിലേക്ക്‌..." "ഓഹോ...അപ്പോ ഇപ്പോള്‍ മാതൃഭൂമിയില്‍ ആണല്ലേ...?" "അതേ മാതൃഭൂമിയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ്‌..." "ആഹാ...നല്ല ജോലിയാണല്ലോ..." "ഉം....അച്ചന്‌ ചേനക്കഷ്ണം വെട്ടി കൊടുക്കുക,വാഴ പിരിച്ചു നടുക,ഇഞ്ചി പറിക്കുക...അങ്ങനെ നല്ല ജോലി തന്നെ..." "ങേ!!!" "അതേ മാഷേ....സ്വന്തം പറമ്പില്‍ അഥവാ മാതൃഭൂമിയില്‍ ഞാന്‍ ചെയ്യുന്ന ഈ പണികള്‍ വിജയിക്കുമോ എന്ന പരീക്ഷണം...അതും അച്ചന്റെ സഹായിയായി....അതായത്‌ മാതൃഭൂമിയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ്‌!!!" "ഓഹോ....നല്ല പണി...അല്ല നീ എന്താ മേലോട്ട്‌ നോക്കുന്നത്‌..."ഞാന്‍ ചോദിച്ചു. "നല്ല ചെത്താ..."തോന്ന്യാസി പറഞ്ഞു. "ഓ....ഇത്രേം നീളം കൂടിയ സജി അച്ചായന്‍ ഇവിടെ നില്‍ക്കുന്നത്‌ കണ്ടാവും തോന്ന്യാസി പറഞ്ഞത്‌" അടുത്ത്‌ വന്ന് നില്‍ക്കുന്ന ആള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അയാളെ നോക്കി. 'ആ തോന്ന്യാസി പറഞ്ഞത്‌ പോലെ നല്ല ചെത്ത്‌....ഒരു സായിപ്പ്‌ ലുക്ക്‌...' ഞാന്‍ ആത്മഗതം ചെയ്തു. "അതല്ല അച്ചായാ പറഞ്ഞത്‌...അതാ ആ തെങ്ങിന്റെ മോന്തായത്തിലേക്ക്‌ ഒന്നു നോക്കിയേ...."ഒരാള്‍ ഇരുന്ന് കള്ള്‌ ചെത്തുന്നത്‌ കണ്ടാ തോന്ന്യാസി പറഞ്ഞത്‌.അച്ചായന്റെ മുഖം വിവര്‍ണ്ണമാകുന്നത്‌ കന്യാകുമാരിയിലെ സൂര്യാസ്തയം പോലെ മനോഹരമായിരുന്നു. '"ആള്‌ ഇത്തിരി ആണെങ്കിലും പൊക്കത്തിലുള്ളതേ കാണൂ അല്ലേ?" ഞാന്‍ അവിടെ നിന്നും തടിയൂരി. പെട്ടെന്ന് ഗേറ്റിനടുത്ത്‌ നിന്ന് ഒരു ശബ്ദം "ഠേ...". ചാവേര്‍ പേടിയില്‍ എനിക്ക്‌ തോന്നിയതാവും എന്ന സമാധാനത്തില്‍ ഞാന്‍ മുന്നോട്ട്‌ നടക്കവേ വീണ്ടും ശബ്ദം "ഠേ...". ഗേറ്റില്‍ ആരോ തേങ്ങ എറിയുകയാണ്‌. "അതാ സുല്ലെത്തി..." കുറേ പേര്‍ കൈ പിടിക്കാനായി ഓടിയപ്പോള്‍ എനിക്കും ആളെ മനസ്സിലായി.എല്ലായിടത്തും തേങ്ങ ഉടക്കാറുള്ള സുല്‍ ഇവിടേയും പതിവ്‌ തെറ്റിച്ചില്ല. മറ്റുള്ളവരെ പരിചയപ്പെടാനായി ഞാന്‍ പന്തലിനകത്തേക്ക്‌ നീങ്ങി. (ആ പരിചയപ്പെടലുകള്‍ കേള്‍ക്കണോ...)

Sunday, August 02, 2009

അരീക്കോടന്‍ ചെറായിയില്‍...

യോഗം യോഗം എന്ന്‍പറഞ്ഞാല്‍ വെറും മീറ്റിംഗ് മാത്രമല്ല എന്ന്‍ ചെറായി മീറ്റ് എന്നെ പഠിപ്പിച്ചു.ബൂലോഗ പുലികള്‍ നാട്ടില്‍ നിന്നിറങ്ങി ചെറായി ബീച്ചില്‍ വിഹരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യ രെജിസ്ട്രേഷന്‍ നടത്താനുള്ള യോഗം എനിക്കായിരിക്കും എന്ന്‍ ഞാന്‍ കിനാവില്‍ പോലും കണ്ടില്ല.ഈ മീറ്റിന്റെ വന്‍ വിജയത്തിന്റെ പിന്നിലെ യഥാര്ത്ഥ കാരണം അരീക്കോടന്റെ ഉത്ഘാടന രെജിസ്ട്രേഷന്‍ ആയിരുന്നു എന്ന്‍ ഏതെങ്കിലും പുലി നാളെയോ അടുത്ത കൊല്ലമോഅല്ലെങ്കില്‍ സില്‍വര്‍ ജൂബിലി ആഘോഷ സമയത്തോ ആരോപിച്ചാല്‍ ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല.

ചെറായിയില്‍ ചെന്നിറങ്ങിയ ഞാനും കുടുംബവും അമരാവതി റിസോര്‍ട്ടിലേക്ക്‌ കയറിച്ചെന്നു.അവിടെ കുറേ സ്ത്രീ ജനങ്ങള്‍ക്കിടയില്‍ കെട്ടിലും മട്ടിലും 'പുത്യാപ്ല'യായി ഒരാള്‍.പിന്നെ ഷേവ്‌ ചെയ്തിട്ട്‌ ഒരാഴ്ചയും കുളിചിട്ട്‌ അതിലും കൂടുതലും പല്ലുതേച്ചിട്ട്‌ അതിനപ്പുറവും ആയി എന്ന് തോന്നിക്കുന്ന മറ്റൊരുത്തനും.

"ഞാന്‍ അരീക്കോടന്‍...."ചെന്ന് കയറിയ ഞാന്‍ സ്വയം പരിചയപ്പെടുത്തി....

"ഞാന്‍ പാവത്താന്‍..."മണവാളനും പരിചയപ്പെടുത്തി.

"മാഷേ ഇതു ഞാനാ....ലിഫ്റ്റ്‌ ടെക്നോളജി പഠിച്ച ആ അന്തപ്പന്‍..."

"ആ അന്റെ ചേലും കോലും കണ്ടപ്പളേ മനസ്സിലായി,ബായക്കോടനാന്ന്...." അപ്പോളാണ്‌ താഴെക്കൂടി ഓടിച്ചാടി നടക്കുന്ന ഒരാളെ ചൂണ്ടി എന്റെ ചെറിയ മെൂള്‍ പറഞ്ഞത്‌.. "അയ്യേ....ഒരാണ്‌ സാരി ഉടുത്തു നടക്കുന്നു!!!" ഞങ്ങളെല്ലാവരും അങ്ങോട്ട്‌ നോക്കി.അവള്‍ പറഞ്ഞത്‌ ശരിയായിരുന്നു.ആണ്‍ കുട്ടികളെപ്പോലെ മുടി ചെറുതാക്കി വെട്ടിയ ഒരു സ്ത്രീ കോണി കയറി വരുന്നു.ഞങ്ങളുടെ അടുത്തെത്തിയ ഉടനെ അവര്‍ പറഞ്ഞു

"ഞാന്‍ ലതി...കോട്ടയം സ്വദേശിനി....ചെറായിയുടെ മരുമകള്‍...."

"ഓ...സംസ്കാരം ചേച്ചീ" വാഴക്കോടന്‍ പറഞ്ഞു.

"ആ...ഇതിലാരാ ഇന്ന് ഗള്‍ഫീന്ന് വന്നത്‌?"

"അതു പിന്നെ നാറ്റം അടിക്കുമ്പോള്‍ അറിയുന്നില്ലേ ചേച്ചീ..."ഞാന്‍ ചോദിച്ചു.

"കണ്ടോ....മാഷ്‌ കാലങ്ങള്‍ക്ക്‌ ശേഷം ആദ്യമായിട്ട്‌ കുളിച്ചതാ ഇന്ന്....ഉണങ്ങാത്ത മുണ്ടും തോളിലിട്ട്‌ നാലാളെ അറിയിക്കുന്നത്‌ കണ്ടില്ലേ?" വാഴ തിരിച്ചടിച്ചു.

"എന്തിനാ ചേച്ചി ഗള്‍ഫുകാരെ ചോദിച്ചത്‌..."

"അതോ...ഗള്‍ഫുകാര്‍ക്കായി ഞാന്‍ ഒരു പ്രത്യേക വിഭവം തയ്യാറാക്കീട്ടുണ്ട്‌....കുമ്പിളപ്പം.."

"അയ്യേ....കുമ്പളങ്ങ അപ്പമോ?"

"അല്ലല്ല...ചക്ക കൊണ്ട്‌ ഉണ്ടാക്കിയതാ...."

"ഓഹോ..."

"പിന്നെ കോട്ടയത്തു നിന്നും ഏറ്റി കൊണ്ടുവന്ന ഒരു ചക്കയുമുണ്ട്‌..."

"അയ്യോ....കോട്ടയത്തു നിന്നും ചക്ക ഏറ്റി കൊണ്ടുവരികയോ?"

"ങാ...അയ്മനം ചക്ക..."

"ഞാന്‍ കേട്ടിട്ടുണ്ടല്ലോ....അത്‌ ഒരു കവിയുടെ പേരല്ലേ?"വാഴക്കോടന്റെ ചോദ്യം ഞങ്ങളെ എല്ലാവരേയും ഞെട്ടിച്ചു.

"ഹ..ഹാ...അത്‌ ചെമ്മനം ചാക്കോ ആണെടാ.."ആരോ പറഞ്ഞു.

"ഓ....ചെറിയൊരു സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌....എവെരി ഗോഡ്‌ ഹാസ്‌ എ സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ എന്നല്ലേ..." ഡോക്ടര്‍ നാസിന്റെ മുഖത്ത്‌ നോക്കി വാഴക്കോടന്‍ പറഞ്ഞു.നാസ്‌ വാ പൊളിച്ചു നില്‍ക്കുമ്പോള്‍ വാഴക്കോടന്‍ തുടര്‍ന്നു. "തന്ത ഡോക്ടര്‍ ആയതുകൊണ്ട്‌ ഡോക്ടര്‍ ആയാല്‍ ഇതൊന്നും തിരിയില്ല...ഇംഗ്ലീഷാ ഞാന്‍ പറഞ്ഞത്‌..." "എടാ വാഴേ....തന്ത ഡോക്ടര്‍ അല്ല....ദന്ത ഡോക്ടര്‍...പല്ല്, പല്ലിന്റെ ഡോക്ടര്‍...മനസ്സിലായോ..." "ഓ..പല്ലിന്റെ ഡോക്ടര്‍..പുല്ലിന്റെ ഡോക്ടര്‍.....ചെറായി ഒരു സംഭവം തന്നെ..." ഇതിനിടയില്‍ ലതിചേച്ചി ഡോക്ടറുടെ അടുത്ത്‌ രണ്ട്‌ പോസ്റ്റര്‍ കൊടുത്തു പറഞ്ഞു. "വൃത്തിയില്‍ ജെന്റ്സ്‌ എന്നും ലേഡീസ്‌ എന്നും എഴുതിയേ...ആ മുറികളുടെ പുറത്ത്‌ ഒട്ടിക്കാനാ...." ഡോക്ടര്‍ ആ പേപ്പര്‍ നാസിന്റെ നേരെ നീട്ടി."വേണ്ട ..നിങ്ങള്‍ തന്നെ എഴുതിക്കോ... " ഡോക്ടര്‍ പിന്നെയും തപ്പുന്നതിനിടയില്‍ ആരോ പറഞ്ഞു"സ്പെല്ലിംഗ്‌ അറിയില്ല അല്ലേ...അത്‌ വാഴക്കോടനോട്‌ ചോദിച്ചാ പോരേ..." "ജെന്റ്‌സ്‌ എന്നെഴുതാന്‍ 'ജി' ആണോ 'ജെ' ആണോ എന്നല്ലേ പ്രശ്നം....കാപിറ്റല്‍ 'ജി' എഴുതി വല്ല്യാപ്പന്റെ കുടക്കാല്‌ പോലെ താഴോട്ട്‌ ഒരു വാലും വരച്ചാല്‍ പ്രശ്നം സോള്‍വായില്ലേ...'ജി' വേണ്ടവര്‍ക്ക്‌ 'ജി','ജെ' വേണ്ടവര്‍ക്ക്‌ 'ജെ'..." "ബായക്കോടാ...ഇജ്ജാ ആണ്‍കുട്ടി..."ഞാന്‍ പറഞ്ഞു. "അല്ലാ ആ ചേച്ചി പോയോ...ലതി എന്നല്ല ലാത്തി എന്നാ കറക്ട്‌ ചേരുന്ന പേര്‌..."വാഴക്കോടന്‍ പറഞ്ഞു. (നാളെ തുടരും...)

Friday, July 31, 2009

രാജന്‍ പി ദേവ്‌ ഒരു ഓര്‍മ്മക്കുറിപ്പ്‌

കോളേജില്‍ പഠിക്കുന്ന കാലത്ത്‌ വിരലില്‍ എണ്ണാവുന്നത്ര സിനിമകള്‍ കണ്ടിട്ടുണ്ട്‌ എന്നതും അക്കാലത്ത്‌ വെള്ളിയാഴ്ചകളില്‍ പത്രം നിറയെ സിനിമാ പരസ്യം കണ്ടിരുന്നു എന്നതും ഒഴിച്ചാല്‍ ഞാനും സിനിമയും തമ്മിലുള്ള ബന്ധം കടലും കടലയും തമ്മിലുള്ള ബന്ധം പോലെയായിരുന്നു.(അതെന്ത്‌ ബന്ധം എന്ന് ആരും തല പിണ്ണാക്കാക്കി ആലോചിക്കേണ്ട,ഒരു ബന്ധവും ഇല്ല).രാജന്‍ പി ദേവിന്റേതായി ഏതെങ്കിലും സിനിമ കണ്ടതായി എനിക്ക്‌ ഒട്ടും ഓര്‍മ്മയില്ല.(കണ്ട സിനിമകള്‍ ഒന്നും അവസാനിച്ചത്‌ അല്ലെങ്കില്‍ തുടങ്ങിയത്‌ അതുമല്ലെങ്കില്‍ അതിലെ കഥ ഇതൊന്നും എനിക്ക്‌ ഒരു ഓര്‍മ്മയും ഇല്ല).എന്നിട്ടും രാജന്‍ പി ദേവ്‌ അന്തരിച്ചു എന്ന വാര്‍ത്ത കണ്ടപ്പോള്‍ എനിക്കും ഒരു നീറ്റല്‍ അനുഭവപ്പെട്ടു. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്‌ ഞാന്‍ പല മത്‌സരങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു.ജനറല്‍ ക്വിസ്‌ ആയിരുന്നു ഞാന്‍ പങ്കെടുത്തിരുന്ന പ്രധാന ഐറ്റം.മിക്കവാറും പലതിലും ഞാന്‍ വിജയിച്ചിട്ടുമുണ്ട്‌.പിന്നെ പ്രധാന ഐറ്റം ലേഖനമെഴുത്തും കവിത എഴുത്തുമായിരുന്നു(അതേ...ഇന്ന് എനിക്ക്‌ ഒട്ടും മനസ്സിലാകാത്ത കവിത തന്നെ!!അന്ന് ഞാന്‍ എഴുതിയത്‌ എന്താണാവായിരുന്നോ?). ഇവയില്‍ പലതിലും വിജയിച്ചതായുള്ള പ്രമാണ പത്രങ്ങള്‍ ഹെഡ്‌മാറ്റര്‍ ഒപ്പീട്ടതും മറ്റാരോ ഒപ്പിട്ടതും ഒക്കെയായി കുറേ എണ്ണം എന്റെ കയ്യില്‍ സ്റ്റോക്കുണ്ട്‌.(ഇപ്പോള്‍ എന്റെ മോള്‍ ഐഷ നൗറയുടെ ഷോക്കേസിലും ഇവ ധാരാളം).അവയുടെ കൂടെ അന്ന് കിട്ടിയ സോപ്പ്‌ പെട്ടി,നോട്ട്‌ പുസ്തകം,പേന,പെന്‍സില്‍ തുടങ്ങിയവയെല്ലാം എങ്ങോ മറഞ്ഞു പോയി.അവയ്ക്ക്‌ പകരം ഒരു ഷീല്‍ഡോ കപ്പോ ആയിരൂന്നെങ്കില്‍ എന്ന് ഞാന്‍ പിന്നീട്‌ ആലോചിച്ചിട്ടുണ്ട്‌.(മോള്‍ക്ക്‌ കിട്ടിയവ എവിടെയോ പൂട്ടിവച്ചിരിക്കുകയാണിപ്പോള്‍).കാരണം, അനിയന്‍ കളിച്ച്‌ കളിച്ച്‌ ഒരു പാട്‌ ട്രോഫികള്‍ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്‌.അവനെക്കാളേറെ വ്യക്തിഗത ഐറ്റങ്ങളില്‍ വിജയിച്ചിട്ടും എനിക്ക്‌ ഒരു കപ്പ്‌ പോലും ഷോക്കേസില്‍ വയ്ക്കാനില്ലായിരുന്നു. അങ്ങിനെ പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ ബി.എഡിന്‌ പഠിക്കുമ്പോഴാണ്‌ ,നാട്ടില്‍ എന്തിന്റെയോ പേരില്‍ ചില മല്‍സരങ്ങള്‍ നടന്നത്‌.പതിവ്‌ പോലെ ഞാന്‍ അന്നും ജനറല്‍ ക്വിസിനും ഇംഗ്ലീഷ്‌ ലേഖനം,മലയാളം ലേഖനം,മലയാള കവിതാ രചന എന്നിവയ്ക്കും പങ്കെടുത്തു.അതില്‍ എല്ലാത്തിലും എനിക്ക്‌ സമ്മാനവും ലഭിച്ചു.ദീര്‍ഘ നാളുകളായി ഞാന്‍ താലോലിച്ച്‌ നടന്നിരുന്ന ട്രോഫി എന്ന സമ്മാനം അന്ന് ഇംഗ്ലീഷ്‌ ലേഖന മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയതിന്‌ എനിക്ക്‌ ലഭിച്ചു. അന്ന് സമ്മാനദാനം നടത്തിയത്‌ അന്നത്തെ 'കാട്ടുകുതിര'യായി വിലസിയിരുന്ന രാജന്‍ പി ദേവ്‌ ആയിരുന്നു.നാല്‌ വര്‍ഷത്തിന്‌ ശേഷം എന്റെ കല്യാണം കഴിഞ്ഞ്‌, ഒരു ദിവസം ഭാര്യ വീട്ടിലിരിക്കുമ്പോള്‍ അവളുടെ ക്ലാസ്മേറ്റായ എന്റെ മൂത്തുമ്മയുടെ മകള്‍ വന്ന് അവളോട്‌ പറഞ്ഞു. "എടീ...ആബി ആരാന്നറിയോ?രാജന്‍ പി ദേവിന്റെ കയ്യില്‍ നിന്നും സമ്മാനം വാങ്ങിയവനാ..." അന്ന് രാജന്‍ പി ദേവ്‌ സമ്മാനിച്ച ആ ട്രോഫി മാത്രം ഇന്നും എന്റെ ഷോക്കേസില്‍ എന്നെ നോക്കി ചിരിക്കുമ്പോള്‍ അത്‌ സമ്മാനിച്ച വ്യക്തി കാലയവനികക്കുള്ളില്‍ മറഞ്ഞ വാര്‍ത്ത അതിന്റെ മുന്നില്‍ വച്ച്‌ തന്നെ വായിക്കേണ്ട ഗതികേടുമുണ്ടായി.