Pages

Wednesday, November 11, 2009

കാജാ ബീഡിക്കുള്ള ലിങ്ക്

ഇംഗ്ളീഷില്‍ എന്നെപ്പോലെ നല്ല.. സോറി വല്ല വിവരവും ഉള്ളവര്‍ക്ക്‌ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സൈറ്റ്‌ .നിങ്ങളുടെ അറിവ്‌, നിങ്ങള്‍ക്ക്‌ അറിയുന്നതും മറ്റുള്ളവര്‍ക്ക്‌ തിരിയുന്നതുമായ ഇംഗ്ളീഷില്‍ എഴുതി പോസ്റ്റ്‌ ചെയ്താല്‍ ഒരു കാജാ ബീഡി വലിക്കാനുള്ള കാശെങ്കിലും കിട്ടും.പലര്‍ക്കും ഞാന്‍ ഇതിണ്റ്റെ ലിങ്ക്‌ അയച്ചിരുന്നു.പരീക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍  ഈ വഴി കടന്നു വരൂ.

Tuesday, November 10, 2009

ഒരു കാജാ ബീഡി സന്തോഷം

 അന്ന്‌ സെയിലണ്റ്റ്‌വാലിയില്‍ നിന്ന്‌ ഏറും കിട്ടി, പണ്ട്‌ പൂമ്പാറ്റയില്‍ പീലുവിണ്റ്റെ തലയില്‍ കഥാവസാനം കാണുന്ന പോലെയുള്ള ഒരു ഉണ്ടയുമായി വീട്ടില്‍ മടങ്ങി എത്തി. 

മണ്ടയിലെ ഉണ്ട കണ്ട ഉമ്മ ചോദിച്ചു  "എന്താടാ തലയില്‍ ഒരു ബോംബ്‌?"

"അത്‌ ഒരു കുരങ്ങന്‍ എറിഞ്ഞതാ... "

"നീ എന്തിനാ കുരങ്ങന്‍മാരുടെ കൂടെ ക്രിക്കറ്റ്‌ കളിക്കാന്‍ പോകുന്നത്‌ ?"

ഉത്തരം പറയാതെ ഞാന്‍ മെല്ലെ മുങ്ങി.അപ്പോഴാണ്‌ പെങ്ങളുടെ ഫോണ്‍ വന്നത്‌ 

"ഈ കുന്ത്രാണ്ടം ഒന്ന്‌ ഇവിടെ നിന്ന്‌ കൊണ്ടുപോക്വാ" അവള്‍ ചോദിച്ചു.അല്ലെങ്കിലും പതിനായിരം മുടക്കിയിട്ട്‌ എന്നും പണി കൂടി മുടക്കിയാല്‍ ഏത്‌ പെങ്ങളും ആങ്ങളയുടെ മുഖത്ത്‌ നോക്കി ആ ചോദ്യം ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.അങ്ങനെ ഇടിവെട്ടേറ്റവനെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐ.സി.യു.വിലാക്കിയ പോലെയായി എണ്റ്റെ അവസ്ഥ. 

സംഗതികള്‍ നൂഡ്ത്സ്‌ കണക്കെ ആണെങ്കിലും ഞാന്‍ പിറ്റേന്നും ഓഫീസില്‍ പോയി.അല്ലാതെ വീട്ടില്‍ ഇരുന്ന്‌ സിന്ദാബാദ്‌ വിളിച്ചിട്ട്‌ എന്ത്‌ കാര്യം?ഏക ഔദ്യോഗിക കര്‍മ്മമായ ഒപ്പിടലിന്‌ ശേഷം ഞാന്‍ എണ്റ്റെ താവളം എന്ന അപമാനം പേറുന്ന ലാബില്‍ കയറി.പതിവ്‌ ക്രിയകള്‍(പറഞ്ഞാല്‍ അങ്ങാടിപ്പാട്ട്‌ അരമനരഹസ്യമായി മാറും)തുടങ്ങി.ശശിയണ്ണണ്റ്റെ പോസ്റ്റ്‌ ഇട്ട അന്നുമുതല്‍ ആ അസുഖം വിടാതെ പിന്തുടരുന്നതിനാല്‍(എങ്കിലും എന്താ,യു.എന്‍ എന്ന മഹാസംഭവത്തിണ്റ്റെ അണ്ടര്‍ സെക്രെട്ടറിയുടെ അസുഖമല്ലേ,ആപ്പ ഊപ്പ പന്നികളുടെ അസുഖമല്ലല്ലോ) കസേരയില്‍ അമര്‍ന്ന്‌ തന്നെ ഇരുന്നു.

ഏതോ ഒരു ദുര്‍ലഭ ദുര്‍ബ്ബല നിമിഷത്തില്‍ ഞാന്‍ ആ സൈറ്റ്‌ തുറന്നു!
"എണ്റ്റുമ്മ്മ്മോ !!" ഞാന്‍ ഞെട്ടി.
എന്നാലും ഒന്ന് കൂടി ഉള്ളിലേക്ക്‌ കയറി നോക്കാം - ഏതാ മനുഷ്യണ്റ്റെ മനസ്സ്‌ അല്ലേ? ഞാന്‍ ആ ലിങ്കില്‍ ക്ളിക്ക്ക്കി.
"യാ റബ്ബുല്‍ ആലമീന്‍..." എനിക്ക്‌ പടച്ചവനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.അവിടെ കണ്ടത്‌ ഇതായിരുന്നു 

Guys. Here is the end of this group discussion. Sorry for low participation. However we need to decide the winner.Here is the winner of the contest:Abid Areacode Congratulations.

(ഇംഗ്ളീഷില്‍ എന്നെപ്പോലെ നല്ല.. സോറി വല്ല വിവരവും ഉള്ളവര്‍ക്ക്‌ അറിവുകള്‍ പങ്കു വയ്ക്കാനുള്ള ഒരു സൈറ്റ്‌ ആണ്‍ {Boddunan.com}.നിങ്ങളുടെ അറിവ്‌, നിങ്ങള്‍ക്ക്‌ അറിയുന്നതും മറ്റുള്ളവര്‍ക്ക്‌ തിരിയുന്നതുമായ ഇംഗ്ളീഷില്‍ എഴുതി പോസ്റ്റ്‌ ചെയ്താല്‍ ഒരു കാജാ ബീഡി വലിക്കാനുള്ള കാശെങ്കിലും കിട്ടും.പലര്‍ക്കും ഞാന്‍ ഇതിണ്റ്റെ ലിങ്ക്‌ അയച്ചിരുന്നു.ഇനിയും താല്‍പര്യമുള്ളവര്‍ മറക്കാതെ അറക്കാതെ ഈ വഴി കടന്നു വരൂ. )

Friday, November 06, 2009

ദുരന്തത്തിന്റെ ശേഷപത്രം

നാടും വീടും മരവിച്ചു നിന്ന,ചാലിയാറിനെ കണ്ണീര്‍ ചാലിച്ച ആറ് ആക്കിയ ആ ദുരന്തദിനം കഴിഞ്ഞുപോയി.ഇന്നലെ  ആ കൌമാരങ്ങള്‍ക്ക് നാട്ടുകാരും അല്ലാത്തവരും  അന്ത്യപ്രണാമം അര്‍പ്പിച്ചു.വിവിധ സ്ഥലങളിലെ ആറടി മണ്ണില്‍ അവര്‍ അന്ത്യവിശ്രമം ആരംഭിച്ചു.അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കട്ടെ.


എന്റെ നാട് പൂര്‍ണ്ണഹര്‍ത്താലോടെയാണ് ഈ ദു:ഖത്തില്‍ പങ്കുചേര്‍ന്നത്.വാഹനങ്ങള്‍ ഓടിയെങ്കിലും എങ്ങും മൂകത തളം കെട്ടി നിന്നിരുന്നു.ശബ്ദമുഖരിതമാകാറുള്ള മത്സ്യമാര്‍ക്കറ്റില്‍ പോലും മത്സ്യഗന്ധവും മൂകതയും മാത്രം  തളംകെട്ടി.അന്തരീക്ഷവും ഇന്നലെ കറുത്തിരുണ്ട് മൂടികെട്ടിയ നിലയില്‍ ആയിരുന്നു.


ഇന്ന് ആ ഞെട്ടലില്‍ നിന്നും ഒരല്പം ശമനം ലഭിച്ചു.ഓഫീസിലേക്ക് പോകാനായി ഞാന്‍ ബസ്സില്‍ കയറിയപ്പോള്‍ രണ്ടു പേര്‍ സംസാരിക്കുന്നു.


“....ഏതായാലും നാട്ടുകാരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി.സ്വന്തം കുട്ടികള്‍ മരിച്ചു പോയപോലെ എല്ലായിടത്തും ദു:ഖം...”


“അതേ....അതേ.....കുട്ടികള്‍ ആയതുകൊണ്ടാ....വയസ്സന്മാര്‍ ആയിരുന്നെങ്കില്‍ ഇത്ര ഞെട്ടല്‍ ഉണ്ടാകുമായിരുന്നില്ല...”


“ആ.....കുട്ടികള്‍ ആരുടേത് മരിച്ചാലും അത് സ്വന്തം കുട്ടികള്‍ മരിച്ച പോലെയാ....”


ആ അഭിപ്രായം എന്റെ മനസ്സില്‍ വീണ്ടും വീണ്ടും പതിഞ്ഞു.നാടിന്റെ മുക്കിലും മൂലയിലും ഉള്ളവര്‍ ഈ ദുരന്തത്തെ സമീപ്പിച്ച രീതി ആ മറുപടിയില്‍ നിന്നും വ്യക്തമായിരുന്നു.


തട്ടേക്കാട് ദുരന്തവും തേക്കടി ദുരന്തവും അധികൃതരുടെ തലയിലും മറ്റ്‌ നൂലാമാലകളിലും കെട്ടിയിടാന്‍ ശ്രമിക്കുമ്പോള്‍ എന്റെ നാട്ടിലെ ഈ ദുരന്തത്തില്‍ ഉത്തരവാദികള്‍ ആര് എന്ന ചോദ്യം ഉയര്‍ന്നു വരുന്നു.പറഞ്ഞത് അനുസരിക്കാത്ത കൌമാരമോ ? വിദ്യാര്‍ത്ഥികളെ, അതു വഴി സര്‍വ്വീസ് നടത്തുന്ന ബസ്സില്‍ കയറ്റാത്ത ബസ് ജീവനക്കാരോ? ഒരു സുരക്ഷാമാനദണ്ഠവും പാലിക്കാന്‍ സാധിക്കാത്ത കടത്തുകാരനോ?തൂക്കുപാലമെങ്കിലും വേണമെന്ന നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത മാറി മാറി വന്ന സര്‍ക്കാരോ?


ഒരു കാര്യം വ്യക്തമാണ്.കായലുകളിലും നദികളിലും തടാകങ്ങളിലും സവാരി ഉള്ളിടത്തോളം കാലം ജലദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.അന്നും അതിന് പിറ്റേന്നും കുറേ പ്രസ്ഥാവനകള്‍ ഇറങ്ങും.ഒരുമാസം അതിന്റെ വിവിധ അന്വേഷണങ്ങളും നടക്കും.അതോടെ ആ ഫയല്‍ പൊടിപിടിക്കുകയും ചെയ്യും.പൊടിക്ക് പകരം കൊടി പിടിക്കാന്‍ ആ ഫയലുകള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് വൃഥാ ആശിക്കുന്നു.

Wednesday, November 04, 2009

വഞ്ചി മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചു

എന്റെ നാടിനെ നടുക്കിയ വന്‍‌ദുരന്തത്തില്‍ ചാലിയാര്‍ പുഴയിലെ സ്കൂള്‍കടവില്‍ തോണി മറിഞ്ഞ് എട്ടു കുട്ടികള്‍ മരിച്ചു.ഏഴ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്.അഞ്ച് കുട്ടികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.ഞാന്‍ പഠിച്ച മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികളാണ് മരിച്ചവര്‍ എല്ലാവരും.


ഇന്ന് വൈകിട്ട് 4.30-ന് ആണ് ഒരു ജലദുരന്തത്തിന് കൂടി കേരളം സാക്ഷിയായത്.മുപ്പതിലധികം കുട്ടികള്‍ തോണിയില്‍ കയറിയതായി പറയപ്പെടുന്നു.ഓവര്‍ലോഡ് ആണെന്ന മുന്നറിയിപ്പ് വക വയ്ക്കാതെ  തോണിയില്‍ തന്നെ ഇരുന്നവരാണ് ദുരന്തത്തിന് ഇരയായത്. സാധാരണ ഉണ്ടാകാറുള്ള കടത്തുകാരന്‍ തത്സമയത്ത് ഇല്ലാതായതും മറ്റൊരു കാരണമായി.മുന്നറിയിപ്പ് പരിഗണിച്ച് ഇറങ്ങിയ കുട്ടികള്‍ക്ക് ദുരന്തം കണ്ട് കരയില്‍ നിന്ന് വാവിട്ട് കരയാനേ സാധിച്ചുള്ളൂ.


അപകടം നടന്നയുടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതിനാലും കുറേ പേര്‍ നീന്തി രക്ഷപ്പെട്ടതിനാലും മരണസംഖ്യ ചുരുങ്ങി.ഫയര്‍ഫോഴ്സും പോലീസും തക്ക സമയത്ത് തന്നെ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാത്രിയും തുടരുന്നു.



+1 വിദ്യാര്‍ത്ഥികളായ കിഴിശ്ശേരി സ്വദേശി മുഷ്ഫിക്ക്,കൊഴക്കോട്ടൂര്‍ സ്വദേശി ഷാഹിദലി,പാലപറ്റ സ്വദേശി തൌഫീക്ക്, ,വെള്ളേരി സ്വദേശി ഷിഹാബ്,വി.കെ.പടി സ്വദേശി ഷമീം,കൊഴക്കോട്ടൂര്‍ സ്വദേശിനി ത്വയ്യിബ ,+2 വിദ്യാര്‍ത്ഥികളായ കുനിയില്‍ സ്വദേശി സിറാജ്,ഉഗ്രപുരം സ്വദേശി സുഹൈല്‍ എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങളില്‍ മൂന്നെണ്ണം അരീക്കോട്‌ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും അഞ്ചെണ്ണം സ്ഥലത്തെ സ്വകാര്യ ആശുപത്രിയിലും ആണ് .ആശുപത്രി പരിസരത്തും ദുരന്തസ്ഥലത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.സഹപാഠികളുടെ അകാലവിയോഗത്തില്‍ ദു:ഖം പേറി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളേയും പലയിടത്തും കാണുന്നുണ്ട്.



ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്ളത് കാരണം ചാലിയാറില്‍ വെള്ളം ഉയര്‍ന്ന നിലയിലാണ് ഉള്ളത്.കൂടാതെ മണലെടുപ്പ് കാരണം അപകടം നടന്ന സ്ഥലത്ത് നല്ല ആഴവും ഉണ്ടായിരുന്നു.മറിഞ്ഞ തോണി ഉയര്‍ത്തിയപ്പോള്‍ അതിനകത്ത് കുടുങ്ങിയ നിലയിലായിരുന്നു ഒരു മൃതദേഹം.

മൂര്‍ക്കനാട് വഴി ബസ് സര്‍വ്വീസ് ഉണ്ടെങ്കിലും സ്വകാര്യ ബസ്സില്‍ കയറ്റപ്പെടുന്ന കുട്ടികള്‍ക്ക് പരിമിതി ഉള്ളതിനാലും അരീക്കോട്‌ ബസ്‌സ്റ്റാന്റില്‍ പെട്ടെന്ന് എത്തിച്ചേരാമെന്നതിനാലും കുട്ടികള്‍ ഈ കടവിലൂടെയാണ് കൂടുതലായും യാത്ര ചെയ്യുന്നത്.പുഴക്ക് കുറുകെ കെട്ടിയ കയറില്‍ പിടിച്ചുവലിച്ചാണ് തോണി സഞ്ചരിച്ചിരുന്നത്.ഏകദേശം മദ്ധ്യഭാഗത്ത് എത്തിയപ്പോള്‍ തോണിയില്‍ വെള്ളം കയറുന്നത് കണ്ട് പരിഭ്രാന്തരായി കുട്ടികള്‍ എണീറ്റതാണ് തോണി മറിയാനുള്ള കാരണമായി പറയപ്പെടുന്നത്.


ഞാന്‍ പഠിക്കുന്ന കാലത്ത് കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കടവ്.മഴക്കാലത്ത് കുത്തി ഒഴുകുന്ന ചാലിയാര്‍ അക്കരെ കടക്കുന്നത് ജീവന്‍ പണയം വച്ചുള്ള പരിപാടി ആയിരുന്നു.കുട്ടികള്‍ക്കും പ്രദേശ വാസികള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ സ്ഥലത്ത് തൂക്കുപാലം വേണമെന്ന ആവശ്യത്തിന് ഇനിയെങ്കിലും അധികൃതരുടെ അനുമതി ലഭിക്കുമോ ആവോ ?

Monday, November 02, 2009

സൈലന്റ്വാലിയില്‍ ഒരു രാത്രി !

മിനിഞ്ഞാന്ന് സൈലന്റ് വാലിയെ പറ്റിയുള്ള ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ഹെഡ്ഫോണും മറ്റു സന്നാഹങ്ങളുമായി കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരുന്നു.രണ്ട് ദിവസം മുമ്പേ പേര്‍ രെജിസ്റ്റര്‍ ചെയ്ത് പാസ്‌വേഡും യൂസര്‍നൈമും ഒക്കെ വാങ്ങി വച്ചിരുന്നു.മുമ്പ് ഒരുപാട് ക്വിസ് മത്സരത്തില്‍ മത്സരാര്‍ത്ഥികളേയും ക്വിസ് മാസ്റ്ററേയും ഓഡിയന്‍സിനേയും പിന്നെ എന്നെ തന്നെയും വണ്ടര്‍ അടിപ്പിച്ചിട്ടുള്ള പരിചയത്തിലാണ് സിംഹവാലന്‍ കുരങ്ങന്മാരുടെ ഇടയിലേക്ക് വാലില്ലാത്ത ഞാന്‍ കയറിചെല്ലാന്‍ തീരുമാനിച്ചത്.രാത്രി എന്നേയും കാത്ത് ഈ കുരങ്ങന്മാര്‍ നില്‍ക്കുമോ എന്ന സന്ദേഹം ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഒറ്റക്ക് തന്നെ രാത്രി സൈലന്റ് വാലിയില്‍ കയറി.ഒരു ടോര്‍ച്ച് പോലും ഇല്ലാതെ!!!


ഗേറ്റിലെ പരിശോധന കഴിഞ്ഞതും എന്റെ സംശയം അസ്ഥാനത്താക്കി ഒരു കുരങ്ങന്‍ പ്ലക്കാര്‍ഡുമായി എന്റെ മുന്നില്‍ ചാടി എത്തി.”കളി തുടങ്ങാം” എന്നോ മറ്റോ ഇം‌ഗ്ലീഷില്‍ പ്ലക്കാര്‍ഡില്‍ എഴുതിവച്ചിരിക്കുന്നു.“കുരങ്ങന്മാര്‍ വരെ ഇം‌ഗ്ലീഷില്‍ സംവദിക്കാന്‍ തുടങ്ങി“ എന്ന് ഞാന്‍ ആത്മഗതം ചെയ്തു എന്ന് നിങ്ങള്‍ വിചാരിച്ചെങ്കില്‍ നിങ്ങള്‍ക്ക്  മാര്‍ക്ക് കൊട്ടപൂജ്യം മൈനസ് വട്ടപൂജ്യം.


ഞാന്‍ ഓ.കെ പറഞ്ഞു ,സോറി  ക്ലിക്കി.പെട്ടെന്ന് എവിടെ നിന്നോ ഒരു കുരങ്ങന്‍ ഒരു ചോദ്യം എടുത്ത് എന്റെ നേരെ ഒരേറ്‌.അത് എന്റെ മെഡുല മണ്ണാങ്കട്ടയില്‍ തന്നെ കൊണ്ടു.പെട്ടെന്നുള്ള അങ്കലാപ്പില്‍ ഞാന്‍ കൊടുത്ത ഉത്തരം തെറ്റി.ഉടന്‍ അടുത്ത കുരങ്ങന്‍ ഒരു പ്ലക്കാര്‍ഡുമായി വന്നു .
“മാഷേ എണീറ്റു പോ പുറത്ത് “ എന്ന് സ്നേഹപൂര്‍വ്വം അതില്‍ എഴുതിവച്ചിരുന്നു!(ഇംഗ്ലീഷില്‍ തന്നെ.)ഇന്നിങ്സിലെ ഒന്നാമത്തെ പന്തില്‍ തന്നെ ക്ലീന്‍ബൌള്‍ഡ് ആയി മടങ്ങുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെപോലെ ഞാന്‍ ഹെഡ്ഫോണ്‍ ഊരി.


ഉത്തരം മുട്ടിയാല്‍ തലവേദനിക്കും കളിയില്‍ തുടരാം.എന്നാല്‍ ഉത്തരം തെറ്റിയാല്‍ അവിടെയുള്ള സിംഹവാലന്‍ കുരങ്ങന്മാര്‍ ഒരു കുരങ്ങത്വവുമില്ലാതെ പുറത്താക്കും .അത് ഏതോ ഒരു കുരങ്ങന്‍ അവിടെ എഴുതി വച്ചിരുന്നു.മത്സരത്തിനുള്ള ആവേശത്തിരയില്‍, ഭൂമി തിരിയുകയല്ലാതെ എനിക്കുണ്ടോ അത് തിരിയുന്നു.ഇനി , കെമിസ്ട്രി ബുക്ക് പോയ അസ്സങ്കുട്ടിയെപ്പോലെ ആകാതെ മത്സരിക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഇതു വഴി ധൈര്യമായി കയറിക്കോളൂ.പക്ഷേ സൂക്ഷിക്കണം. അവിടേയും ധാരാളം കുരങ്ങന്മാര്‍ ഉണ്ട്.നവംബര്‍ അഞ്ചുവരെ മാത്രമേ നാട്ടുകുരങ്ങന്മാര്‍ക്ക് പ്രവേശനം ഉള്ളൂ.