Pages

Monday, January 15, 2024

"ആറാ"ട്ട്

2023 ൻ്റെ തുടക്കത്തിൽ, മലയാള സാഹിത്യരംഗത്ത് എനിക്കും ഒരു ചെറിയ സ്ഥാനം ഉണ്ട് എന്ന് തിരിച്ചറിഞ്ഞത് ഒരു അവാർഡിലൂടെയായിരുന്നു. കോട്ടയത്തുള്ള പരസ്പരം വായനക്കൂട്ടത്തിൻ്റെ കെ.എസ്. വിശ്വനാഥൻ സ്മാരക പുരസ്കാരം എൻ്റെ പ്രഥമ കഥാസമാഹാരമായ "അമ്മാവൻ്റെ കൂളിംഗ് എഫക്ടിന് " ലഭിച്ചപ്പോഴായിരുന്നു അത്.  വർഷങ്ങളായി, മനസ്സിൽ തോന്നുന്നതെല്ലാം ബ്ലോഗിൽ കുറിച്ചിട്ട് "മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളുടെ " അധിപനായി വാഴുന്ന എനിക്ക് പ്രസ്തുത അവാർഡ് നൽകിയ പ്രചോദനം വളരെ വലുതായിരുന്നു.

2023 ൻ്റെ അവസാനം പരസ്പരം വായനക്കൂട്ടം അഖില കേരള അടിസ്ഥാനത്തിൽ നടത്തിയ അഞ്ചാമത് ഗോപി കൊടുങ്ങല്ലൂർ സ്മാരക കഥാ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയതോടെ മേൽ പറഞ്ഞ അവാർഡിന് ഒരു അടിവര കൂടിയായി. സാഹിത്യ രംഗത്ത് എനിക്ക് ഇനിയും ശോഭിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസവും ഈ വിജയം എന്നിലുണ്ടാക്കി.

സാഹിത്യ മേഖലയിൽ ഒരു ശുഭസൂചന നൽകിക്കൊണ്ട് 2024 ൻ്റെ തുടക്കവും ഇപ്പോൾ ഗംഭീരമായി.രണ്ട് വർഷം മുമ്പ് പേരക്ക നോവൽ പുരസ്കാരം നേടിയ ' ഓത്തുപള്ളി' എന്ന എൻ്റെ കൃതിക്ക് പരസ്പരം വായനക്കൂട്ടത്തിൻ്റെ തന്നെ ആൻഡ്രൂസ് മീനടം സ്മാരക അവാർഡും ലഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച കോട്ടയം പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വച്ച് മഹാത്മാഗാന്ധി യൂണി: സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫസർ ഡോ. അജു കെ നാരായണനിൽ നിന്ന് ഞാൻ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

സാഹിത്യ - സാംസ്കാരിക രംഗത്ത് നിന്നുള്ള ആറാമത്തെ പുരസ്കാരമാണ് ഇപ്പോൾ എൻ്റെ ഷോകേസിലെത്തിയിരിക്കുന്നത് എന്നത് ഏറെ സന്തോഷം നൽകുന്നു.



Saturday, January 13, 2024

റുബീനയുടെ കുഞ്ഞാട് (വിൻ്റർ ഇൻ കാശ്മീർ - 7)

 Part 6: തുള്ളിസ്

ബൈസരൺ വാലിയിലേക്കുള്ള ഗേറ്റ് കടക്കും മുമ്പ് മഹ്മൂദ്  ഞങ്ങളോട് ഒരു ചോദ്യം ചോദിച്ചു.

"കിത് ന സമയ് മേം വാപസ് ആയേഗ ?" 

സാധാരണ എല്ലാ ഘോഡാവാലകളും പതിനഞ്ച് മിനിറ്റിനകം തിരിച്ചെത്തണം എന്നാണ് പറയാറ്. മഹ്മൂദ് അത് ഞങ്ങൾക്ക് വിട്ടു തരികയായിരുന്നു. 

"ബീസ് മിനുട്ട് ..." സത്യൻ മാഷ് പറഞ്ഞു.

"നോ... നോ... ആധാ ഖണ്ഡ.." ബൈസരൺ വാലിയുടെ ആകർഷണീയത അറിയുന്നതിനാൽ ഞാൻ പറഞ്ഞു.

"മുശ്കിൽ നഹിം.." മഹ്മൂദും സമ്മതം മൂളി. മഹ്മൂദ് കുതിരയെയും കൊണ്ട് കുതിരക്കൂട്ടത്തിലേക്കും ഞങ്ങൾ ആൾക്കൂട്ടത്തിലേക്കും നീങ്ങി.

2022 മെയ് മാസത്തിൽ ഇവിടെ വന്നപ്പോൾ കണ്ട കാഴ്ചയും ഇപ്പോൾ കാണുന്ന കാഴ്ചയും വളരെ വ്യത്യസ്തമായിരുന്നു. അന്ന് പച്ചപ്പരവതാനി വിരിച്ച് നിന്നിരുന്ന വാലിയിലെ പുല്ല് മുഴുവൻ ഉണങ്ങി മഞ്ഞപ്പരവതാനി ആയി മാറിയിരിക്കുന്നു. താഴ്‌വരക്ക് അതിരിടുന്ന പൈൻ മരങ്ങളും നരച്ച കാഴ്ചകളായി മാറിയിരിക്കുന്നു. മാനത്ത് നക്ഷത്രം വിതറിയത് കണക്കെ താഴ്‌വരയിൽ നിറഞ്ഞ് നിന്നിരുന്ന ഡെയ്സി പൂക്കൾ ഒന്നു പോലും ബാക്കിയുണ്ടായിരുന്നില്ല.ശൈത്യകാലത്ത് ആറടി ഉയരത്തിൽ വരെ മഞ്ഞ് ഉണ്ടാകും എന്ന് പറഞ്ഞു കേട്ട സ്ഥലത്ത് മഞ്ഞിൻ്റെ ഒരംശം പോലും ഇല്ലായിരുന്നു. 

സമ്മറും വിൻ്ററും തമ്മിലുള്ള വ്യത്യാസം

കഴിഞ്ഞ വർഷം കണ്ട സോർബിംഗ് പോലെയുള്ള ആക്ടിവിറ്റികൾ ഇത്തവണ കണ്ടില്ല.  നീളമേറിയ ഒരു സിപ് ലൈൻ പുതിയതായി വന്നതാണെന്ന് തോന്നുന്നു. സന്ദർശകരും താരതമ്യേന കുറവായിരുന്നു. അന്ന് ഞങ്ങൾ നമസ്കാരം നിർവ്വഹിച്ചിരുന്ന താഴ്‌വരയുടെ താഴെ ഭാഗത്തുള്ള പള്ളി വീണ്ടും കണ്ടപ്പോൾ ഞാനങ്ങോട്ട് നീങ്ങി. പള്ളി പുതുക്കിപ്പണിത് ഉഷാറാക്കിയിട്ടുണ്ട്. പക്ഷെ, പൂട്ടിയിട്ടതിനാൽ അകത്ത് കയറാൻ സാധിച്ചില്ല.

തിരിച്ച് സത്യൻ മാഷുടെ അടുത്തെത്തിയപ്പോഴാണ് ഓമനത്വമുള്ള ഒരാട്ടിൻ കുട്ടിയെ കണ്ടത്. കഴിഞ്ഞ വർഷവും ഒരു വൃദ്ധനെയും ആട്ടിൻ കുട്ടിയെയും അവിടെ കണ്ടിരുന്നു. ആ വൃദ്ധനെ തിരഞ്ഞ എൻ്റെ കണ്ണുകൾ ഉടക്കിയത് അല്പം അകലെ മാറി ഇരിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടിയിലാണ്.ഒരു പക്ഷേ അന്ന് കണ്ട വൃദ്ധൻ്റെ പേരക്കുട്ടിയായിരിക്കാം ഇവൾ. വൃദ്ധൻ മരിച്ചു പോയോ എന്തോ? അവളെ സങ്കടപ്പെടുത്തേണ്ട എന്ന് കരുതി ഞാൻ ഒന്നും മിണ്ടിയില്ല. 

ആട്ടിൻ കുട്ടിയെ കയ്യിലെടുത്ത് ഫോട്ടോ എടുക്കാൻ പത്ത് രൂപയാണ് ചാർജ്ജ്. ആരോടും ഒരു റിക്വസ്റ്റും ചെയ്യാതെ ഇരിക്കുന്ന അവളെ കണ്ടപ്പോൾ ഒന്ന് കുശലാന്വേഷണം നടത്താൻ എനിക്ക് തോന്നി.

"നാം ക്യാ ഹെ ?" ആട്ടിൻ കുട്ടിയുടെ അടുത്ത് ചെന്നിരുന്ന് ഞാൻ ചോദിച്ചു.

"അസ്ഹർ" 

'ങേ!! ഇവൾ അപ്പോൾ പെണ്ണല്ലേ ?' ഞാനൊന്ന് ഞെട്ടി.

"തുമാര നാം..??" ഉറപ്പ് വരുത്താനായി ഞാൻ ഒന്ന് കൂടി ചോദിച്ചു.

"ഓ... മേര നാം റുബീന .. " ചുണ്ടിലൊരു ചിരി വിരിയിച്ച് അവൾ പറഞ്ഞു. 

"പട്ത്ത നഹീം?" അന്ന് ചൊവ്വാഴ്ച ആയതിനാൽ ഞാൻ ചോദിച്ചു.

" ഹാം... ആഠ് മേം.." 

" ആജ് തോ സ്കൂൾ ഹേ ന?"

"അബ് ചുട്ടി ഹേ.."

"ക്രിസ്മസ് ക ചുട്ടി?" മലമുകളിൽ ക്രിസ്തുമസ് നേരത്തെ ആകുമോ എന്നറിയാത്തതിനാൽ ഞാൻ ചോദിച്ചു.

"നഹീം.. സർദ്ദീ ക ചുട്ടി" (ശൈത്യകാല അവധി )

" ഓഹ്... കേരള മേം ജൈസ  ഗർമി ക ചുട്ടി ഹെ വൈസ യഹാം സർദ്ദി ക ചുട്ടി ..."

" നഹീം... യഹാം ദിസംബർ,ജാനുവരി ഔർ ഫർവരി... തീൻ മഹീനെ സർദ്ദീ ക ചുട്ടി ഹെ... ജൂൺ ഓർ ജൂലൈ ദൊ മഹീനെ ഗർമീ ക ചുട്ടി ഭീ മിൽ ത ഹെ..." 

"പാഞ്ച് മഹീനെ ചുട്ടീ ??" എനിക്ക് അത്ഭുതമായി.

"ഹാം... " ചിരിച്ചു കൊണ്ട് റുബീന പറഞ്ഞു.

"സത്യൻ മാഷെ... കുട്ടികളെ ഇവിടത്തെ സ്കൂളിൽ ചേർത്തുന്നതാ നല്ലത്.." ഞാനും സത്യൻ മാഷും ചിരിച്ചപ്പോൾ റുബീനയും ചിരിച്ചു. അപ്പോഴേക്കും ഘോഡാവാല മഹ്മൂദും അവിടെ എത്തി.

"സാബ്....ലൗട്ടേഗ ??" മഹ്മൂദ് ചോദിച്ചു.

"അഭീ ജായേഗ .." ഏതോ ഒരു പ്രേരണയിൽ മഹ്മൂദിനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു. മനുഷ്യൻ്റെയും കുതിരയുടെയും സമ്മിശ്രഗന്ധം എൻ്റെ മൂക്കിലടിച്ചു കയറി. മനുഷ്യത്വത്തിൻ്റെ ഗന്ധം അതിൽ അല്പം കൂടുതലായി എനിക്ക് തോന്നി.

മഹ്മൂദ് കുതിരക്ക് നൽകുന്ന മറ്റ് നിർദ്ദേശങ്ങൾ കൂടി ഞങ്ങൾ ചോദിച്ച് മനസ്സിലാക്കി. മിനി സ്വിറ്റ്സർലൻ്റിൽ ഞങ്ങൾ എത്തിയിട്ട് സമയം ആധാ ഖണ്ഡയും അതിലപ്പുറവും കഴിഞ്ഞിരുന്നു. റുബീനയോട് എന്നന്നേക്കുമായും ബൈസരൺ വാലിയോട് താല്ക്കാലികമായും വിട പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞ് നടന്നു.

കുതിരപ്പുറത്തിരുന്നുള്ള കുന്നിറക്കം ശരിക്കും പേടിപ്പെടുത്തുന്നതായിരുന്നു. പലരും കണ്ണ് പൂട്ടി ഇരിക്കുന്നതിൻ്റെ ഗുട്ടൻസ് പിടികിട്ടിയത് അപ്പോഴാണ്. തിരിച്ച് വരുന്ന വഴിയിൽ ഒരിടത്ത് കുതിരകളെ നിർത്തി പലരും താഴെയുള്ള ഒരു അരുവി കാണിച്ച് കൊടുക്കുന്നത് കണ്ടു. ബോർഡിൽ കാണിച്ച വാട്ടർഫാൾ ആണ് പോലും ! തുറസ്സായ മറ്റൊരു സ്ഥലത്തും കുറെ കുതിരക്കാരെ കണ്ടു. അന്വേഷിച്ചപ്പോൾ അതാണ് അഞ്ചാമത്തെ Spot ആയ ഡെമോ വാലി എന്നറിഞ്ഞു. 

ഞങ്ങളെ താഴെ വരെ എത്തിക്കേണ്ടെന്നും ഞങ്ങൾ കുതിരപ്പുറത്ത് കയറിയ അതേ സ്ഥലത്ത് തന്നെ ഇറക്കി വിട്ടാൽ മതിയെന്നും ഞാൻ മഹ്മൂദിനോട് പറഞ്ഞു.രണ്ട് കുതിരകൾക്കുള്ള വാടകയായി 1600 രൂപയും  മഹ്മൂദിന് ടിപ്പായി 200 രൂപയും ഞാൻ നൽകി.

"യെ പസംന്ത് സെ?" ടിപ്പ് കണ്ട ആ ഗ്രാമീണൻ നിഷ്കളങ്കമായ ചിരിയോടെ ചോദിച്ചു.

"ഹാം... പസന്ത് സെ... കാശ്മീർ ധർതീ ക ജന്നത്ത് ഹെ... ഔർ ആപ് ജൈസ ലോഗ് ഉസ്ക ഗഹനെ ഹേ... അസ്സലാമു അലൈക്കും..."

"വ അലൈക്കുമുസ്സലാം..." മഹ്മൂദിനോട് വിട പറഞ്ഞ് ഞങ്ങൾ ബസ് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.


Part 8: ലിഡർ നദിയുടെ തീരത്ത്


Thursday, January 11, 2024

തുള്ളിസ് ... (വിൻ്റർ ഇൻ കാശ്മീർ - 6)

 Part 5: ആട്ടിടയന്മാരുടെ താഴ് വരയിലേക്ക്...

കുതിര സവാരി തുടങ്ങി അഞ്ച് മിനുട്ട് കഴിഞ്ഞപ്പഴേക്കും കുതിരക്കാരൻ മഹ്മൂദ് യൂസുഫുമായി ഞങ്ങൾ ചങ്ങാത്തത്തിലായി. നേരത്തെ നിഖിൽ സൂചിപ്പിച്ചതുപോലെ, യൂസുഫ് തൻ്റെ കഷ്ടപ്പാടുകൾ വിശദീകരിക്കാൻ തുടങ്ങി. പക്ഷെ, പൊള്ളയായ ആവലാതികളായി അതിനെ തള്ളിക്കളയാതെ ഞാനും സത്യൻമാഷും അത് ശ്രവിച്ചു കൊണ്ടിരുന്നു. ഉടമസ്ഥാവകാശം ഇല്ലാതെ ഒരു വെറും കുതിരക്കാരനായി ദിവസവും രണ്ടും മൂന്നും തവണ ആ മല കയറി ഇറങ്ങിയാൽ ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ട് അഞ്ച് മക്കളും ഭാര്യയും അടങ്ങിയ ഒരു കുടുംബം പുലർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരുന്നു.

പത്ത് മിനുട്ട് യാത്ര ചെയ്തപ്പോഴേക്കും മരങ്ങൾ നിറഞ്ഞ ഒരു സമതല പ്രദേശത്ത് ഞങ്ങളെത്തി. മല കയറിക്കൊണ്ടിരിക്കുന്ന എല്ലാ കുതിരക്കാരും അവിടെ ഒന്ന് നിർത്തുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കി. ഒരു പക്ഷെ കുതിരക്കും കൂട്ടുകാരനും ഒരു ചിന്ന വിശ്രമം എന്ന നിലക്കായിരിക്കും ഈ സ്റ്റോപ്പിംഗ്. എൻ്റെ കഴിഞ്ഞ വർഷത്തെ യാത്രയിൽ ഒരു പെൺകുട്ടി മുയലുമായി ഞങ്ങളെ സമീപിച്ചിരുന്ന സ്ഥലമായിരുന്നു അത്. ചെറിയ ചെറിയ ചില കുടിലുകളും അങ്ങിങ്ങായി കാണാമായിരുന്നു. മഹ്മൂദ് കുതിരയുടെ കടിഞ്ഞാൺ പിടിച്ച് നിർത്തി.

"യഹ് ഹെ ഡബിയൻ വാലി" മഹ്മൂദ് പറഞ്ഞു.

യാത്ര തുടങ്ങുന്നതിന് മുമ്പ് കണ്ട ബോർഡിലെ ഡബിയൻ വാലിയും ഈ ഡബിയൻ വാലിയും ആനയും അണ്ണാനും എന്ന പോലെ വ്യത്യസ്തമാണ്. പണ്ട് മുതലേ പാടുന്നത് എല്ലാ കുതിരക്കാരും തുടരുന്നു എന്നാണ് ഞാൻ ഇതിൽ നിന്നും മനസ്സിലാക്കിയത്. ഏതോ രാജാവിൻ്റെ പേരൊക്കെ ഈ സ്ഥലത്തോട് ചേർത്ത് പറയുന്നുണ്ട്.

'ഡെബിയൻ' വാലി കഴിഞ്ഞാൽ പിന്നെ ചെറിയ ചെറിയ കയറ്റങ്ങളാണ്. മഞ്ഞ് വീണ് കുതിർന്ന മണ്ണിലൂടെ കുതിരകൾ തലങ്ങും വിലങ്ങും നടന്ന് വഴി കുഴമ്പ് രൂപത്തിലായി മാറിയിരുന്നു. ചെങ്കുത്തായ സ്ഥലത്തിൻ്റെ അരികിൽ കൂടി കുതിര നടന്ന് കയറുമ്പോൾ ഉൾഭയം തോന്നി.  തിരിച്ചിറങ്ങുന്ന കുതിരയുടെ പുറത്തിരിക്കുന്ന ഒരു സ്ത്രീ കണ്ണടച്ച് പിടിച്ച് എന്തൊക്കെയോ വിളിച്ച് കൂവിക്കൊണ്ടിരുന്നു. കുതിര കൂടുതൽ കുത്തനെയുള്ള ഭാഗത്ത് കൂടെ കയറാൻ ശ്രമിച്ചപ്പോൾ എനിക്കും ഭയം വർദ്ധിച്ചു.

"തുള്ളിസ്" മഹ്മൂദ് കുതിരക്ക് നിർദ്ദേശം നൽകി.

"തുള്ളിസ് മത് ലബ് ക്യാ ഹെ ?" എല്ലാ കുതിരക്കാരും പറയുന്നത് കേട്ടതിനാൽ ഞാൻ ചോദിച്ചു.

" ആഗെ ചലോ ... പ്യാർ സെ കഹ്ത ഹെ..." 

"ഹ..ഹ... ഹാ.. " എനിക്ക് ചിരി വന്നു.തുള്ളിച്ചാടി നടക്കാൻ കുതിരയോട് സ്നേഹത്തോടെ പറയുന്നതാണ് തുള്ളിസ് ... ദ്വേഷ്യത്തോടെയാണ് പലരും അത് പറയുന്നത് എന്ന് മാത്രമല്ല,ഒപ്പം പാവം കുതിരക്ക് ഒരടിയും  കിട്ടും...!!

"തുള്ളിസ് " ഒട്ടും ദ്വേഷ്യം ഇല്ലാതെ ഞാനും പറഞ്ഞു നോക്കി.

"എൻ്റുമ്മച്യേ... " 

ഞാൻ പറഞ്ഞത് കേട്ട് തൊട്ടുമുന്നിലെ കുതിരക്കാണ് സ്പീഡ് കൂടിയത് !! അതിൻ്റെ പുറത്തിരുന്ന ഞങ്ങളുടെ സംഘാംഗം തന്നെയായ സഫൂറ വിളിച്ച് കൂവി. സ്പീഡ് കുറക്കാൻ എന്താണാവോ പറയുക എന്നാലോചിക്കുമ്പഴേക്കും ഘോഡാവാല അതിൻ്റെ കടിഞ്ഞാൺ പിടിച്ചതിനാൽ അവൾക്കും അവളുടെ കെട്ട്യോനും എനിക്കും സമാധാനമായി. വീണ്ടും എല്ലാ കുതിരകളും സ്റ്റോപ്പാകാൻ തുടങ്ങി.

"സാബ് ... യെ ഹെ കാശ്മീർ വാലി ... " കിതച്ചുകൊണ്ട് മഹ്മൂദ് പറഞ്ഞു.

"സെക്കൻ്റ് സ്പോട്ട് ഹെ ന?" ഞാൻ ചോദിച്ചു.

"ഹാ.... പീച്ചെ ദേഖൊ... ബർഫ് ഭരാ പഹാട് ദേഖ്ത ഹേ ന ?" പിന്നിൽ അങ്ങകലെ കാണുന്ന മഞ്ഞ് മൂടിയ മല കാണിച്ചുകൊണ്ട് മഹ്മൂദ് ചോദിച്ചു.

'ഹാ...."

'പഹാട് കെ ആഗെ ശ്രീനഗർ ഹെ... പ്രാചിൻ സമയ് മേം യഹാം സെ ലോഗ് പൈദൽ ചൽതാ ധ... " മഹ്മൂദ് വീണ്ടും ബഡായി അടിച്ചു.

"കിത്‌ന ദിൻ ക രാസ്ത ...? " തള്ളിൻ്റെ ആഴം അറിയാനായി ഞാൻ ചോദിച്ചു. 

"തീൻ - ചാർ ഖണ്ഡെ ..... " മഹ്മൂദ് പിന്നെയും എന്തൊക്കെയോ കഥകൾ പറഞ്ഞു കൊണ്ടിരുന്നു.

" തുള്ളിസ് ... "
ടാക്സിയിൽ പോന്നാൽ രണ്ട് മണിക്കൂർ എടുക്കുന്ന ദൂരം , ഇത്രയും വലിയ ഒരു മല കയറി ഇറങ്ങി താണ്ടാൻ മൂന്നാല് മണിക്കൂർ മതി എന്ന വീരവാദം എനിക്ക് പിടിക്കാത്തതിനാൽ ഞാൻ കുതിരക്ക് നിർദ്ദേശം നൽകി. 

മുന്നിൽ ഇനി കുത്തനെയുള്ള കയറ്റങ്ങളാണ് . കയറ്റം കയറുമ്പോൾ മുന്നോട്ട് ആഞ്ഞിരിക്കണമെന്നും ഇറക്കം ഇറങ്ങുമ്പോൾ പിന്നോട്ട് ചാഞ്ഞിരിക്കണമെന്നും മഹ്മൂദ് പറഞ്ഞു. മുകളിൽ നിന്നും ഇറങ്ങി വരുന്ന കുതിരകൾക്ക് അടി തെറ്റിയാൽ ഉരുണ്ട് വന്ന് നമ്മളെയും കൂടി തള്ളിയിടും എന്ന് ഉറപ്പായിരുന്നു. അങ്ങനെ ഒരു അപകടം എവിടെയും കണ്ടില്ലെങ്കിലും കുതിരപ്പുറത്ത് നിന്ന് ചിലരൊക്കെ വീഴുന്നത് കാണാമായിരുന്നു. അവസാനം,  കുഴപ്പങ്ങൾ ഒന്നും സംഭവിക്കാതെ ഞങ്ങളും ബൈസരൺ വാലിയുടെ ഗേറ്റിന് മുന്നിൽ എത്തി. മുപ്പത് രൂപ യുടെ പ്രവേശന ടിക്കറ്റ് എടുത്ത് ജീവിതത്തിൽ രണ്ടാം തവണയും ഞാൻ മിനി സ്വിറ്റ്സർലൻ്റിൽ കാല് കുത്തി.

Part 7: റുബീനയുടെ കുഞ്ഞാട് 

Monday, January 08, 2024

ആട്ടിടയന്മാരുടെ താഴ് വരയിലേക്ക്...(വിൻ്റർ ഇൻ കാശ്മീർ - 5 )

 Part 4: മൈനസ് വൺ ഡിഗ്രിയിൽ ....

കാശ്മീരിലെ ഞങ്ങളുടെ ആദ്യ കാഴ്ചക്കുല ഒരുക്കി വച്ചിരിക്കുന്നത് പഹൽഗാമിലാണെന്നാണ് ടൂർ മാനേജർ നിഖിൽ പറഞ്ഞത്. പഹൽഗാമിലെത്താൻ  ശ്രീനഗറിൽ നിന്നും തൊണ്ണൂറ് കിലോമീറ്റർ ദൂരം ഞങ്ങളിന്നലെ വന്ന വഴിയെ തന്നെ തിരിച്ചോടണം പോലും (എൻ്റെ ആദ്യ കാശ്മീർ യാത്രയിൽ അവസാന ദിവസം പഹൽഗാമിൽ പോയി ഒരു രാത്രി അവിടെ തങ്ങി പിറ്റേന്ന് രാവിലെ അവിടെ നിന്നും ജമ്മുവിലേക്ക് മടങ്ങുകയാണുണ്ടായത്). അതിനാൽ രാവിലെ ഏഴരക്ക് തന്നെ ശ്രീനഗറിൽ നിന്നും യാത്ര പുറപ്പെടണം എന്നും നിർദ്ദേശം തന്നിരുന്നു. കാശ്മീർ കാണാനുള്ള ആവേശം കാരണം, കൊടും തണുപ്പായിട്ടും എല്ലാവരും കൃത്യ സമയത്ത് തന്നെ ബസ്സിൽ കയറി സീറ്റുറപ്പിച്ചു.

എട്ട് മണിയോടെ ഞങ്ങൾ പഹൽഗാമിലേക്കുള്ള യാത്ര ആരംഭിച്ചു.പ്രഭാത ഭക്ഷണം പോകുന്ന വഴിയിലുള്ള അനന്ത്നാഗിൽ വച്ചാക്കാം എന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. പണ്ട് മുതലേ കേൾക്കുന്ന ഭീകരമായ ഒരു പട്ടണത്തിൽ അൽപ സമയം ചെലവഴിക്കാം എന്ന ധാരണയായിരുന്നു ഇതിന് കാരണം.  കഴിഞ്ഞ വർഷത്തെ യാത്രയിൽ കണ്ടത് പോലെ അനന്ത്നാഗ് ഇത്തവണയും പട്ടാള നിബിഡമായിരുന്നു. 2019ൽ പുൽവാമയിലെ ഭീകരാക്രമണം ഉണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല എന്ന് സൈനിക സാന്നിദ്ധ്യത്തിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞു. പ്രഭാത മഞ്ഞ് ഉരുകുന്നതിന്  മുമ്പ് ഒരു ഹോട്ടലും തുറക്കാത്തതിനാൽ അനന്ത് നാഗിൽ കാല് കുത്താം എന്ന എൻ്റെ സന്തോഷം പൊലിഞ്ഞു പോയി. 

വഴിയിലുടനീളമുള്ള ഇലപൊഴിച്ച മരങ്ങളും അതിൽ നിന്ന് ഇറ്റി വീഴാൻ വെമ്പുന്ന തുഷാരബിന്ദുക്കളും ചുറ്റും പരന്ന് കിടക്കുന്ന കോടമഞ്ഞും ഞങ്ങളുടെ  കണ്ണിനും മനസ്സിനും കുളിർക്കാഴ്ച ഒരുക്കി. വിൻ്റർ സീസൺ ആയത് കൊണ്ടാവാം റോഡിൽ അധികമാരും ഇറങ്ങിയത് കണ്ടില്ല. 

തണുപ്പിൽ വിശപ്പ് കൂടും എന്ന് പത്താം ക്ലാസിലെ ബയോളജിയിൽ പഠിച്ചത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് അൽപ സമയത്തിനകം വ്യക്തമായി. മുപ്പത് ആമാശയങ്ങളും കൂടി പെരുമ്പറ കൊട്ടാൻ തുടങ്ങിയതോടെ ബസ് ഒരു ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തു. ഹോട്ടലിലെ ആലു പരാത്തയും ചോല ബട്ടൂരയും റോട്ടി സബ്ജിയും നിമിഷങ്ങൾക്കകം കാലിയായി.  ആമാശയം നിറക്കലും മൂത്രാശയം കാലിയാക്കലും കഴിഞ്ഞതോടെ പലർക്കും സമാധാനവുമായി. 

ബസ് വീണ്ടും യാത്ര തുടർന്നു. ഇല പൊഴിച്ച മരങ്ങൾ വഴിമാറി പച്ച വിരിച്ച മരങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രതീക്ഷിച്ച പോലെ,
"വെൽകം ടു പഹൽഗാം - ദ വാലി ഓഫ് ഷെഫേർഡ്സ് " എന്ന മതിലെഴുത്ത് കണ്ടപ്പോൾ സമാധാനമായി. ഝലം നദിയുടെ പോഷക നദിയായ  ലിഡ്ഡർ നദി റോഡിൻ്റെ ഇടതു ഭാഗത്ത് കളകളാരവം മുഴക്കാൻ തുടങ്ങി. കഴിഞ്ഞ തവണ കണ്ട പച്ച പുതച്ച് നിൽക്കുന്ന കുന്നുകളും ഡെയ്സി പൂക്കൾ നിറഞ്ഞ് നിൽക്കുന്ന പുൽമേടുകളും ഇത്തവണ കണ്ടില്ല.ആപ്പിൾ വിളവെടുപ്പ് കഴിഞ്ഞ തോട്ടങ്ങൾ അസ്ഥികൂടം പോലെ ഇലപൊഴിച്ച് നിൽക്കുന്നുണ്ട്. എങ്കിലും മഞ്ഞ് പുതച്ച മലകളും പൈൻ മരങ്ങളെ തഴുകി എത്തുന്ന ഇളം കാറ്റും ഹിമ കണങ്ങൾ അലിഞ്ഞു ചേർന്ന ലിഡർ നദിയും എൻ്റെ ഹൃദയത്തിൽ പഹൽഗാമിനോട് വീണ്ടും ഒരു പ്രണയം ജനിപ്പിച്ചു. 

ബസ്സിറങ്ങിയ ഉടനെ കുതിരക്കാരും ഏജൻ്റുമാരും കൂടി ഞങ്ങളെ പൊതിഞ്ഞു. മുൻ അനുഭവം ഉള്ളതിനാൽ ഞാനും സത്യൻ മാഷും നടന്ന് കയറാം എന്ന തീരുമാനത്തിൽ എത്തി. ഞങ്ങളുടെ സംഘത്തിലെ കോളേജ് കുമാരൻ ഗോകുലും അവൻ്റെ രണ്ട് കൂട്ടുകാരും നടന്ന് കയറാൻ തന്നെ തീരുമാനിച്ചു. ബാക്കി ഇരുപത്തിയഞ്ച് പേരും കുതിരപ്പുറത്ത് കയറാനും തീരുമാനിച്ചു. 

മിനി സ്വിറ്റ്സർലൻ്റ് എന്ന ബൈസരൺ വാലി, ഡെബിയൻ വാലി, കാശ്മീർ വാലി തുടങ്ങീ മൂന്ന് സ്പോട്ടുകൾ കണ്ട് തിരിച്ചു വരാൻ ഗവൺമെൻ്റ് റേറ്റ് 3000 രൂപയാണെന്ന് സമീപത്ത് സ്ഥാപിച്ച ബോർഡ് കാണിച്ചു കൊണ്ട് ഏജൻ്റ് പറഞ്ഞു. പക്ഷെ, ഇത്രയും പേരുള്ളതിനാൽ 1700 രൂപക്ക് തരാമെന്നും ഏജൻ്റ് അറിയിച്ചു. അവസാനം 1200 രൂപക്ക് പോണി റൈഡ് സെറ്റാക്കി. അങ്ങനെ 25 കുതിരകൾ വരി വരിയായി നീങ്ങി.

ഞാനും സത്യൻ മാഷും മറ്റൊരു വഴിയിലൂടെ നടന്നു കയറാൻ തുടങ്ങി. ഏജൻ്റുമാരെയും കുതിരക്കാരെയും എല്ലാം ഒഴിവാക്കി ഞങ്ങൾ 200 മീറ്റർ പിന്നിട്ടു. തിരക്കൊഴിഞ്ഞ ആ സ്ഥലത്ത് എവിടെ നിന്നോ ഒരു കുതിരക്കാരൻ പ്രത്യക്ഷപ്പെട്ട് നടന്ന് കയറാൻ ബുദ്ധിമുട്ടാണെന്നും കുതിരക്ക് 1200 രൂപ തന്നാൽ മതി എന്നും ഞങ്ങളെ അറിയിച്ചു. കുതിരപ്പുറത്ത് കയറാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഞാനത് അടക്കി വച്ചു. ഞങ്ങൾ മുന്നോട്ട് പോകാൻ ഒരുങ്ങിയപ്പോൾ അയാൾ റേറ്റ് 1000 രൂപയാക്കി. ഞാൻ 800 രൂപ പറഞ്ഞ് അയാളെ ഒഴിവാക്കാൻ ശ്രമിച്ചു. പക്ഷെ, അയാൾ അതിന് സമ്മതിച്ചു. അൽപ സമയത്തിനകം രണ്ട് കുതിരകളുമായി ഒരാളെത്തി. അങ്ങനെ ഞങ്ങളും മിനി സ്വിറ്റ്സർലൻ്റിലേക്ക് കുതിരപ്പുറത്തേറി യാത്ര ആരംഭിച്ചു.


Part 6: തുള്ളിസ് 

Friday, January 05, 2024

ഒരു തേങ്ങാ പുരാണം

അവധിക്കാലത്ത് കുടുംബ സമേതം ഒരു വിനോദയാത്ര പോകൽ ഏതാനും വർഷങ്ങളായി ഞാൻ തുടർന്ന് വരുന്ന ഒരു കാര്യമാണ്. യാത്രക്ക് മുന്നോടിയായോ പിന്നോടിയായോ ഭാര്യ അവളുടെ വീട്ടിൽ ഒന്നു പോയി വരലും  സ്ഥിര കർമ്മങ്ങളിൽ ഒന്നാണ്. അങ്ങനെ പോകുന്ന ഭാര്യയെ കൂട്ടിക്കൊണ്ടു വരാൻ കാറുമായി ഞാൻ ഭാര്യാ വീട്ടിൽ പോകുന്നത് മറ്റൊരു പതിവ് ചടങ്ങാണ്. അങ്ങനെ ചെല്ലുമ്പോൾ വെറും കാറോടെ മടയ്ക്കണ്ട എന്ന് കരുതി, തേങ്ങയും വാഴക്കുലയും ചക്കയും മാങ്ങയും (കാലത്തിനനുസരിച്ച്) കൊണ്ട് കാറിൻ്റെ ഡിക്കി നിറയ്ക്കൽ ഭാര്യാ മാതാവിൻ്റെ ഒരു ഹോബിയുമാണ് (കാറിൽ ചളിയും മണ്ണും കറയും ആകും എന്നതിനാൽ എനിക്കീ പരിപാടി ഇഷ്ടമില്ല.ബട്ട്, ചാക്കിലാണെങ്കിൽ ഓ കെ).

അങ്ങനെ ഇത്തവണയും ഇതെല്ലാം മുറപോലെ സംഭവിച്ചു. മൂന്ന് ദിവസത്തെ നാട് ചുറ്റലും കാഴ്ച കാണലും കഴിഞ്ഞ് മടിക്കേരിയിൽ നിന്നും മാനന്തവാടി വഴി ഞങ്ങൾ നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. രാവിലെ ആരംഭിച്ച ഡ്രൈവിംഗ് മനസ്സിനെ മുഷിപ്പിച്ച് തുടങ്ങിയതിനാൽ അൽപം വേഗത്തിലായിരുന്നു താമരശ്ശേരി ചുരത്തിലെ വളവുകളും തിരിവുകളും ഞാൻ പിന്നിട്ടിരുന്നത്. പെട്ടെന്നാണ് ഭാര്യയുടെ ശബ്ദം ഉയർന്ന് കേട്ടത് ...

"നിർത്ത് ... നിർത്ത് ..... "

ചുരത്തിൽ കടുവയിറങ്ങി എന്ന വാർത്തയുള്ളതിനാൽ റോഡ് സൈഡിലോ മരത്തിന് മുകളിലോ മറ്റോ അതിനെ കണ്ടോ എന്ന് കരുതി ഞാൻ വണ്ടി നിർത്തി.

"എവിടെയാ കടുവ ?" മനസ്സിലെ ആശങ്കയിൽ നിന്ന് എൻ്റെ ചോദ്യമുയർന്നു. 

"കടുവയോ? ഞാൻ കണ്ടില്ല ല്ലോ..''

"പിന്നെ എന്തിനാ നീ വണ്ടി നിർത്താൻ പറഞ്ഞത്?"

"അത് നിങ്ങൾ ഒരു ശബ്ദം കേട്ടില്ലേ?"

"എവിടെ നിന്ന് ?"

"വണ്ടിയിൽ നിന്ന് തന്നെ..."

"ഞാൻ ഒന്നും കേട്ടില്ല ... നിനക്ക് തോന്നിയതായിരിക്കും... " ഞാൻ കാർ വീണ്ടും സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങി. അൽപ നേരത്തേക്ക് അപശബ്ദങ്ങൾ എന്തെങ്കിലും കേൾക്കുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചു. പിന്നീടത് മറന്ന് പോവുകയും ചെയ്തു.

നാലാം ഹെയർപിൻ വളവ് തിരിഞ്ഞപ്പോൾ ഭാര്യ വീണ്ടും ശബ്ദമുയർത്തി.
"ദേ... നിർത്ത് ... നിർത്ത് ..... ഇപ്പോഴും കേട്ടു... വണ്ടിയുടെ പിന്നിൽ നിന്നാണ്..... അന്നത്തെപ്പോലെ ടയറ് ഊരിത്തെറിക്കാനായിട്ടുണ്ടോ ന്ന് ചെക്ക് ചെയ്തിട്ട് പോയാൽ മതി.....ഇത് ചുരമാ ... "

മുമ്പ് ഒരു തവണ എന്തോ  ഒരു അപശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ്, ടയറും ആക്സിലും തമ്മിലുള്ള ബന്ധം വഷളായി ടയർ ഊരിത്തെറിക്കാൻ നിൽക്കുന്നത് കണ്ടത്. ആ സംഭവം അവളുടെ മനസ്സിൽ ഉള്ളതിനാൽ അവൾ കാറിൽ നിന്ന് വേഗം ഇറങ്ങി. ഞാനും പുറത്തിറങ്ങി ടയറും മറ്റും ഒക്കെ ചെക്ക് ചെയ്തെങ്കിലും ഒരു കുഴപ്പവും ശ്രദ്ധയിൽ പെട്ടില്ല. ചുരം കഴിഞ്ഞ് അടിവാരത്തെത്താൻ ഇനിയും സഞ്ചരിക്കാനുള്ളതിനാൽ ഭാര്യയുടെ വാക്ക് അവഗണിച്ച് മുന്നോട്ട് പോകാനും വയ്യാതായി. കാർ മെല്ലെ സൈഡാക്കി ഞാൻ ഒരു മെക്കാനിക്കിനെ അന്വേഷിച്ചു.

"രണ്ട് കിലോമീറ്റർ താഴെ അടിവാരത്ത് ഉണ്ട് ... വേഗം അടുത്ത ബസ്സിന് തന്നെ കയറിക്കോളൂ... നേരം ഇത്രയും ആയതിനാൽ പൂട്ടിപ്പോകാൻ സാദ്ധ്യതയുണ്ട്..." വാച്ചിലേക്ക് നോക്കിക്കൊണ്ട് നാട്ടുകാരിൽ ഒരാൾ പറഞ്ഞു. 

"ശരി... " ഞാൻ ബസ്സിനായി കാത്തു നിന്നു. ആദ്യം വന്ന ബസ്സിന് തന്നെ കൈ കാണിച്ചു. ഭാഗ്യം!! ഡ്രൈവർ ബസ് നിർത്തി.

"ഒരു ... അടിവാരം " ടിക്കറ്റുമായി കണ്ടക്ടർ വന്നപ്പോൾ ഞാൻ പറഞ്ഞു.

"അറുപത്തഞ്ച് രൂപ... "

"ങേ!! രണ്ട് കിലോ മീറ്റർ അപ്പുറത്തുള്ള അടിവാരമാ ഞാൻ പറഞ്ഞത്..." കണ്ടക്ടർ തെറ്റിദ്ധരിച്ചോ എന്ന ആശങ്കയിൽ ഞാൻ പറഞ്ഞു.

"ങാ... അങ്ങോട്ടു തന്നെയാ അറുപത്തഞ്ച് രൂപ... ഇത് സൂപ്പർ ഫാസ്റ്റ് ബസ്സാ... കൽപറ്റ കഴിഞ്ഞാൽ അടുത്ത സ്റ്റേജ് താമരശ്ശേരിയാ... "

"എന്നാ എന്നെ ഇറക്കി തരാമോ?"

"ടിക്കറ്റ് എടുത്താൽ ഇറങ്ങാം... വഴിയിൽ നിന്ന് ചെക്കിംഗ് ഇൻസ്പെക്ടർ കയറിയാൽ എൻ്റെ കാശ് പോകും.." 

ഗത്യന്തരമില്ലാതെ രണ്ട് കിലോമീറ്ററിന് അറുപത്തഞ്ച് രൂപ നൽകി ഞാൻ അടിവാരത്തെത്തി. വർക്ക്‌ഷോപ്പ് അടച്ചു കൊണ്ടിരുന്ന ഒരു മെക്കാനിക്കിനെ കണ്ടെത്തി.

"ചേട്ടാ... അടയ്ക്കല്ല... ഒരു മിനുട്ട് ..." ഞാൻ ഓടിച്ചെന്ന് പറഞ്ഞു.

"ങും " അയാൾ എന്നെ നോക്കി.

"എൻ്റെ കാറ് വഴിയിൽ കുടുങ്ങി... എന്തോ ഒരു ശബ്ദം കേട്ടു എന്ന് ഭാര്യ പറഞ്ഞു... ഞാൻ നോക്കിയിട്ട് ഒന്നും കണ്ടില്ല ... ഒന്ന് വന്ന് നോക്കാമോ?"

"എവിടെയാ?"

"നാലാം വളവിനടുത്ത് "

" വണ്ടി വിളിച്ച് പോകണ്ടി വരുമല്ലോ?"

"ബസ്സിന് പോകാം.." 

സൂപ്പർ ഫാസ്റ്റ് അല്ലാത്ത ഒരു ബസ്സ് വരണേ എന്ന പ്രാർത്ഥനയോടെ ഞാൻ കാത്തിരുന്നു. ആദ്യം വന്ന ഫാസ്റ്റ് പാസഞ്ചറിന് കൈ കാട്ടിയെങ്കിലും ബ്രേക്ക് കിട്ടാത്തതിനാലാണെന്ന് തോന്നുന്നു, വണ്ടി നിർത്തിയില്ല. ഭാഗ്യത്തിന്  അടുത്ത ബസ് ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പായിരുന്നു. ഞാനും അദ്ദേഹവും അതിൽ കയറി കാറ് നിർത്തിയിട്ട സ്ഥലത്തിറങ്ങി.

"എന്ത് ശബ്ദമാണ് നിങ്ങൾ കേട്ടത് ?"
കാറിൻ്റെ ചുറ്റും നടന്ന് നോക്കുന്നതിനിടയിൽ മെക്കാനിക് ചോദിച്ചു.

"ഞാൻ കേട്ടത് എൻ്റെ ഭാര്യയുടെ ശബ്ദമാണ്... അവൾ കേട്ടത് എന്താണെന്ന് എനിക്കറിയില്ല .." 

"ഒരു തരം മുരളൽ ... " ഭാര്യ പറഞ്ഞു.

" ങേ ! " എന്റെ മനസ്സിൽ, ഒന്നാം ക്ലാസിലെ 'മൂളുന്ന വണ്ടേ മുരളുന്ന വണ്ടേ...' എന്ന പാട്ടാണ് പെട്ടെന്ന് ഓടിവന്നത്.      

"വണ്ടിയിൽ കയറൂ... ഒന്ന് ഓടിച്ച് നോക്കട്ടെ..." മെക്കാനിക്ക് പറഞ്ഞു.

ഞാനും ഭാര്യയും കാറിൽ കയറി. മെക്കാനിക്ക് കാർ സ്റ്റാർട്ടാക്കി ഓടിക്കാൻ തുടങ്ങി. അൽപദൂരം ഓടിയിട്ടും പ്രത്യേകിച്ച് ഒരു ശബ്ദവും കേൾക്കാത്തതിനാൽ ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി. പെട്ടെന്ന് കാർ ഒരു വളവ് വളഞ്ഞതും എന്തൊക്കെയോ ഉരുളുന്ന പോലെ ഒരു ശബ്ദം കേട്ടു.

"ദാ... ഇപ്പോ കേട്ടില്ലേ ?" ഭാര്യ ഉറക്കെ ചോദിച്ചു.

"ഞാൻ കേട്ടില്ല ..." മെക്കാനിക്ക് പറഞ്ഞു. 

കാർ വീണ്ടും മുന്നോട്ട് നീങ്ങി. അടുത്തടുത്ത രണ്ട് ഹെയർപിൻ വളവുകൾ തിരിഞ്ഞപ്പോൾ ശബ്ദം വ്യക്തമായി കേട്ടു. മെക്കാനിക്ക് കാർ നിർത്തി പുറത്തിറങ്ങി. ഞാനും പുറത്തിറങ്ങി.

" ഇപ്പോൾ കേട്ടതല്ലേ നിങ്ങൾ പറഞ്ഞ ശബ്ദം ...?"

"ആ...?". ഭാര്യ ആദ്യം സൂചിപ്പിച്ച ശബ്ദം ഞാൻ കേട്ടിട്ടില്ലാത്തതിനാൽ എനിക്ക് ഒന്നും പറയാനായില്ല.

" കാറിൽ തേങ്ങ കയറ്റാറുണ്ടോ?"

" ഇടക്ക് ....ഭാര്യ വീട്ടിൽ പോകുമ്പോൾ ..... "

" ഈ അടുത്ത് എപ്പോഴെങ്കിലും ...? "

"നാല് ദിവസം മുമ്പ് ഭാര്യ വീട്ടിൽ പോയിരുന്നു... പക്ഷേ അന്ന് ഞാൻ ഡിക്കി തുറന്ന് കൊടുത്തിട്ടില്ല ..."

"അന്ന് ഭാര്യ കാറിൻ്റെ താക്കോൽ വാങ്ങിയിരുന്നോ?"

"യെസ് "

"അപ്പോൾ സംശയം വേണ്ട.... ഡിക്കി തുറക്ക്..."

ഞാൻ കാറിൻ്റെ ഡിക്കി തുറന്നു. പതിനഞ്ചോളം തേങ്ങകൾ !!ഓരോ വളവും തിരിയുമ്പോൾ അവ ഉരുളുന്ന ശബ്ദമാണ് ഭാര്യ കേട്ടത്. ഏതായാലും തേങ്ങ കൊണ്ട് കൂടുതൽ പൊല്ലാപ്പ് ഉണ്ടാകുന്നതിൻ്റെ മുമ്പ് മെക്കാനിക്കിന് അയാളുടെ നോക്ക് കൂലിയും കൊടുത്ത് ഞാൻ വേഗം കാറെടുത്ത് സ്ഥലം വിട്ടു.